16 കാരിയെ പീഡിപ്പിച്ച കേസിൽ 23 കാരന് 75 വർഷം കഴിഞ്ഞ തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. മലപ്പുറം കൊണ്ടോട്ടി മുതുമലൂർ സ്വദേശി നെഹ്മാനെ ആണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വർഷക്കാലം ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധി. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി അഷ്റഫ് എ എം ആണ് ശിക്ഷ വിധിച്ചത്.
2022 മെയ് മാസം മുതൽ 2023 മെയ് മാസം വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
യാത്രയ്ക്കിടെ തീവണ്ടിയില്‍വെച്ചു സൗഹൃദംസ്ഥാപിച്ച യുവാവ് പിന്നീട് വീട്ടിലെത്തി പ്രായമായ ദമ്പതിമാരുടെ ആറുപവന്‍ സ്വര്‍ണം കവര്‍ന്നു. വളാഞ്ചേരി കോട്ടപ്പുറം പെട്രോള്‍പമ്പിനു സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രനെയും (75) ഭാര്യ ചന്ദ്രമതി(63)യെയുമാണ് ഇയാള്‍ മയക്കിക്കിടത്തി താലിമാലയും മറ്റൊരു മാലയും വളയുമുള്‍പ്പെടെ ആറുപവന്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നത്.
ചന്ദ്രനും ഭാര്യ ചന്ദ്രമതിയും കഴിഞ്ഞ ചൊവ്വാഴ്ച മുട്ടുവേദനയ്ക്ക് ഡോക്ടറെ കാണാന്‍ കൊട്ടാരക്കരയില്‍ പോയിരുന്നു. മുംബൈയിലേക്കുള്ള ലോകമാന്യതിലക് ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു കുറ്റിപ്പുറത്തേക്കുള്ള മടക്കയാത്ര. സീറ്റില്ലാതെ പ്രയാസപ്പെട്ട് വടികുത്തി നില്‍ക്കുന്ന ചന്ദ്രനടുത്തേക്ക് 35 വയസ്സു തോന്നിക്കുന്ന ഇയാള്‍ നാവികസേനയില്‍ ഉദ്യോഗസ്ഥനാണെന്നും പേര് നീരജാണെന്നും പറഞ്ഞ് പരിചയപ്പെട്ടു. താമസിയാതെ ചന്ദ്രമതിക്കും ഇയാള്‍ സീറ്റ് തരപ്പെടുത്തിനല്‍കി. തുടര്‍ന്ന് ഇവര്‍ക്കൊപ്പമിരുന്ന് കൊട്ടാരക്കരയ്ക്കു പോയ കാര്യമന്വേഷിച്ചു.
മുട്ട് മാറ്റിവെക്കുന്നതിന് ലക്ഷങ്ങളാണ് ആശുപത്രികള്‍ വാങ്ങുന്നതെന്നും നാവികസേനാ ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ ശസ്ത്രക്രിയ ചെയ്യാന്‍ സൗകര്യമുണ്ടെന്നും താന്‍ ശ്രമിച്ചുനോക്കട്ടെയെന്നും പറഞ്ഞപ്പോള്‍ അവരത് വിശ്വസിച്ചു. ഇതിനിടെ ചന്ദ്രന്റെ ഫോണ്‍നമ്പരും വാങ്ങി. സ്‌നേഹത്തോടെ പെരുമാറിയ യുവാവ് ചേര്‍ത്തലയില്‍ ഇറങ്ങിയെന്നാണ് ചന്ദ്രന്‍ പറയുന്നത്.
ബുധനാഴ്ച രാവിലെ യുവാവ് ചന്ദ്രനെ ഫോണില്‍ വിളിച്ച് ശസ്ത്രക്രിയയുടെ കാര്യങ്ങള്‍ ശരിയാക്കിയിട്ടുണ്ടെന്നും നേരത്തേ ചികിത്സിച്ച കേസ് ഹിസ്റ്ററിയുണ്ടെങ്കില്‍ അതും ആവശ്യമായ മറ്റു രേഖകളും അടിയന്തരമായി വേണമെന്നും താമസിക്കുന്ന സ്ഥലം പറഞ്ഞാല്‍ താന്‍ വന്നു വാങ്ങിക്കൊള്ളാമെന്നും പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെ ഇയാള്‍ ചന്ദ്രന്റെ വീട്ടിലെത്തി. ജ്യൂസ് കുടിച്ചശേഷം ഉച്ചഭക്ഷണം കഴിക്കുന്നതിനുമുന്‍പേ അസ്വസ്ഥത അനുഭവപ്പെട്ട ചന്ദ്രന് രണ്ട് ചെറിയ ഗുളിക നല്‍കി. ഗ്യാസിന്റെ കുഴപ്പമാണെന്നും ഉടനെ മാറുമെന്നുമാണ് യുവാവ് പറഞ്ഞതെന്ന് ചന്ദ്രന്‍ പറഞ്ഞു.
‘നല്ലതാണ്, ചേച്ചിക്കും കഴിക്കാം’ എന്നു പറഞ്ഞപ്പോള്‍ അവരും ഗുളിക കഴിച്ചു. ഏതാനും സമയത്തിനുള്ളില്‍ ഇരുവരുടെയും ബോധം നഷ്ടപ്പെട്ടു. പിന്നെ എല്ലാം എളുപ്പമായി. അലമാരയില്‍നിന്നെടുത്ത ആഭരണങ്ങളുമായി യുവാവ് കൂസലില്ലാതെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. വളാഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.
തൃശ്ശൂര്‍ ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച. പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ പട്ടാപ്പകല്‍ ജീവനക്കാരെ ബന്ദികളാക്കിയാണ് പണം കവര്‍ന്നത്. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയാണ് കവര്‍ന്നത്.
ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയിലാണ് നാടിനെ നടുക്കിയ സംഭവം. മോഷണ സമയത്ത് മാനേജറും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. മറ്റുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. മോഷ്ടാവിന്റെ കൈയില്‍ ആയുധമുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മോഷണം നടന്നത്.
കൗണ്ടറില്‍ എത്തിയ അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകര്‍ത്ത ശേഷം പണം കവരുകയായിരുന്നു. ബൈക്കില്‍ എത്തിയ അക്രമിയാണ് കവര്‍ച്ച നടത്തിയത്. തൃശ്ശൂര്‍ ഭാഗത്തേക്കാണ് അക്രമി കടന്നിട്ടുള്ളതെന്നാണ് വിവരം.
പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. ജീവനക്കാരില്‍ ഏറിയ പങ്കും ഭക്ഷണത്തിനായി പോയ സമയത്താണ് മോഷ്ടാവ് എത്തിയതെന്നാണ് വിവരം. ബാങ്കിലുണ്ടായിരുന്ന മാനേജരെയും മറ്റൊരു ജീവനക്കാരനെയും കത്തികാണിച്ച് ഭീഷണിപ്പെടുത്തി ടോയ്ലറ്റിനുള്ളില്‍ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം.
കത്തിയുമായി ബാങ്കിനുള്ളിലേക്ക് കയറിയ മോഷ്ടാവ് പണം എവിടെയാണ് ഇരിക്കുന്നതെന്ന് ചോദിച്ച ശേഷം കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടര്‍ തല്ലിപൊളിക്കുകയും ട്രേയില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയുമായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. മോഷ്ടാവ് ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്നും സംസാരിച്ച ഭാഷ ഏതായിരുന്നുവെന്ന് വ്യക്തമല്ലെന്നും ജീവനക്കാര്‍ പറയുന്നു.
പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സി.സി.ടി.വി. ദൃശ്യങ്ങള്‍ ആദ്യഘട്ടത്തില്‍ പരിശോധിച്ചിരുന്നെങ്കിലും മോഷ്ടാവ് ഹെല്‍മറ്റും ഗ്ലൗസും ധരിച്ച നിലയിലായിരുന്നതിനാല്‍ മോഷ്ടാവിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വിരലടയാള പരിശോധനയുള്‍പ്പെടെയുള്ള തെളിവുകള്‍ പോലീസ് ശേഖരിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് കാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകര്‍ത്താണ് പണം അപഹരിച്ചത്. ശേഷം കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നു എസ്പി ബി. കൃഷ്ണകുമാര്‍ പറഞ്ഞു. തുടര്‍ന്നു കയ്യില്‍ കിട്ടിയ കറന്‍സികള്‍ എടുത്ത ശേഷം രക്ഷപെടുകയായിരുന്നു. തിരക്കേറിയ ജംക്ഷനില്‍ പട്ടാപ്പകലായിരുന്നു കവര്‍ച്ച. പണം അപഹരിച്ച ശേഷം ഇയാള്‍ ബൈക്കില്‍ കയറി സ്ഥലം വിടുകയായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. അക്രമി ബൈക്കില്‍ ബാങ്കിന് മുന്നിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
ജൂൺ ഒന്ന് മുതൽ സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. വിവിധ സിനിമാ സംഘടനകൾ ചേർന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാർ സിനിമ സമരമടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ ഇതിന് പിന്നാലെ സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗമായ ആൻറണി പെരുമ്പാവൂർ രംഗത്തെത്തുകയായിരുന്നു. ഇതോടെ ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച്കൊണ്ട് പൃഥിരാജും ബേസിൽ ജോസഫുമുടക്കമുള്ളവർ എത്തിയതോടെയാണ് ചർച്ച ചൂടുപിടിച്ചത്.
എന്നാൽ ആന്റണി പെരുമ്പാവൂരിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് പറയുകയാണ് ജി സുരേഷ് കുമാർ. ആന്റണി പെരുമ്പാവൂരിന് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസം ഫെയിസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞ ആരോപണങ്ങൾ ആരോ പറയിപ്പിക്കുന്നതാണെന്നും അദ്ദേഹം ആർക്കോ വേണ്ടി വിഴുപ്പലക്കുകയാണെന്നും സുരേഷ് കുമാർ പറയുന്നു.
സംഘടന രണ്ട് തട്ടിലോ പിളർപ്പിലോ അല്ല. രണ്ടുപേർ മാത്രമേ ഒരു തട്ടിൽ ഉണ്ടാകുക ഉള്ളൂ. ബാക്കി എല്ലാവരും ഒറ്റത്തട്ടിലാണ്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനം മാതൃഭൂമി അടക്കമുള്ള എല്ലാ മാധ്യമങ്ങളും കവർ ചെയ്തിരുന്നതാണ്. അതിൽ നിന്ന് തന്നെ കാര്യങ്ങളെല്ലാം വ്യക്തമാണ്. ആ വാർത്താ സമ്മേളനത്തിൽ ഞാൻ മാത്രമല്ല സംസാരിക്കുന്നത്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആണ്. പ്രസിഡന്റ് അവധിയായതിനാൽ എനിക്ക് ഇപ്പോൾ പ്രസിഡന്റ് ഇൻ ചാർജ് ആണ്. അതുകൊണ്ടാണ് ആ വാർത്ത സമ്മേളനത്തിൽ ഞാൻ സംസാരിച്ചത്. അത് സംഘടനയുടെ പൊതുവായ തീരുമാനമാണ്. സംഘടന ആലോചിച്ച് എടുത്ത തീരുമാനമാണ് ഞാൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയത്. എന്റെ കൂടെ എല്ലാവരും ഉണ്ടായിരുന്നതാണ്. ബി.ഉണ്ണികൃഷ്ണൻ, സിബി മലയിൽ, ഫെഫ്കയിലെ അംഗങ്ങൾ ഫിയോക്കിലെ അംഗങ്ങളെല്ലാവരും ഉണ്ടായിരുന്നതാണ്. അപ്പോൾ എന്റെ മാത്രം അഭിപ്രായമാണെന്ന് എങ്ങനെയാണ് പറയുക.
ആന്റണി ഇപ്പോൾ പറയുന്നത് സ്വന്തം അഭിപ്രായമല്ല. മറ്റാരോ ആന്റണിയെക്കൊണ്ട് പറയിപ്പിക്കുകയാണ്. ആന്റണിയെക്കൊണ്ട് പറയിപ്പിക്കുന്നവർ മുമ്പിൽ വന്നു പറയുകയാണ് വേണ്ടത്.
സിനിമയുടെ ബജറ്റിനെക്കുറിച്ച് ഞാൻ എവിടെയെങ്കിലും പറഞ്ഞതായി നിങ്ങൾ കണ്ടിരുന്നോ? ഒരു മാധ്യമത്തിന് ഫോൺ ഇൻ ആയി നൽകിയ ഒരു അഭിമുഖത്തിനിടെയാണ് എമ്പുരാന്റെ നിർമ്മാണ ചിലവിനെ കുറിച്ച് പറഞ്ഞത്. എന്നാൽ അത് ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ അത് പിഴവാണെന്ന് മനസ്സിലാക്കി അത് ഒഴിവാക്കാൻ അവരോട് ആവശ്യപ്പെടുകയും അവർ അത് ഒഴിവാക്കുകയും ചെയ്തിരുന്നു. പിന്നീട് തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് മനസിലാക്കി അക്കാര്യത്തിൽ ക്ഷമാപണം നടത്തുകയും ചെയ്തു. ഒരു സിനിമയുടെ ബജറ്റിനെക്കുറിച്ച് ഞാൻ പറഞ്ഞു, അത് പിൻവലിക്കുകയും ചെയ്തു. അതാണോ വലിയ പ്രശ്നം. എന്നാൽ ഇപ്പോൾ മറ്റുള്ളവർ അത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.
ആന്റണിക്ക് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ല. അദ്ദേഹത്തെക്കൊണ്ട് ഇക്കാര്യങ്ങളെല്ലാം ആരോ പറയിപ്പിക്കുന്നതാണ്. അല്ലാതെ അദ്ദേഹം ഇത്തരം കാര്യങ്ങൾ പറയില്ല. അദ്ദേഹം അസോസിയേഷനിലെല്ലാം ഉണ്ടായിരുന്നു. അന്നെല്ലാം നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ഞങ്ങൾ എല്ലാവരും കൂടെ നിന്നിട്ടുണ്ട്. ഫിയോക് ചെയർമാനായി പ്രവർത്തിച്ചിരുന്നു. അന്നെല്ലാം ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഞങ്ങളെല്ലാം കൂടെ നിന്നിട്ടുണ്ട്. ഇപ്പോൾ പറയുന്നതും ചെയ്യുന്നതുമെല്ലാം മറ്റാർക്കോ വേണ്ടിയാണ്. വ്യക്തിപരമായി ആന്റണിയും ഞാനും തമ്മിൽ യാതൊരു പ്രശ്നവുമില്ല. ഞങ്ങൾ തമ്മിൽ ശത്രുക്കളൊന്നുമല്ല. ആന്റണി ആർക്കോ വേണ്ടി വിഴുപ്പലക്കുകയാണ്. തെറ്റായ ആരോപണങ്ങളാണ് ആന്റണി ഉന്നയിക്കുന്നത്.
നടന്മാർ നിർമിക്കുന്ന സിനിമ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ സമ്മതിക്കില്ലെന്ന യാതൊരു വിധ പ്രസ്താവനയും ഞാൻ നടത്തിയിട്ടില്ല. തീയേറ്റർ ഉടമകളാണ് ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. തീയേറ്റർ ഉടമ വിജയകുമാറാണ് അക്കാര്യങ്ങൾ സംസാരിച്ചത്. സംയുക്തമായി എടുത്ത തീരുമാനങ്ങളാണ് വാർത്ത സമ്മേളനത്തിൽ ഓരോ ആൾക്കാരായി പറഞ്ഞത് അതിൽ എന്നെ മാത്രം കരുവാക്കരുത്. സിനിമ ഇൻഡസ്ട്രി എന്റെ കൈയിൽ നിക്കണമെന്ന് പറഞ്ഞ് ചരട് പിരിക്കാനുള്ള അമാനുഷിക ശക്തിയൊന്നും എനിക്കില്ല.
എനിക്ക് ആരേയും പേടിയില്ല, ഇവിടുത്തെ ഒരു താരത്തിനേയും പേടിയില്ല. അതുകൊണ്ട് തന്നെ ഞാൻ മുഖം നോക്കാതെ സംസാരിക്കും. പേടിയുള്ളവരുണ്ട്. അവരൊക്കെ മിണ്ടാതിരിക്കുകയുമാണ്. എല്ലാവരും കൂടി തീരുമാനിച്ചെടുത്ത കാര്യമാണ് പറഞ്ഞത്. പക്ഷേ ആന്റണി തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞാനല്ല തീരുമാനമെടുത്തത്.
നടന്മാർ നിർമിക്കുന്ന സിനിമ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലായെന്നത് സംബന്ധിച്ച് സംഘടന ഒന്നടങ്കം ആലോചിച്ച് എടുത്ത തീരുമാനമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇതിന് മുമ്പുള്ള ജനറൽ ബോഡിയിൽ ഇത്തരത്തിൽ നിർമിക്കുന്ന സിനിമ കുറച്ച് നാൾ നിർത്തിവെക്കണമെന്ന് തീരുമാനിച്ചു. അതിന് ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആലോചന നടത്തി തീരുമാനിച്ച ശേഷമാണ് ബാക്കിയുള്ള സംഘടനകളുമായി സംസാരിച്ചത്. അതിന് ശേഷമാണ് മറ്റ് സംഘടനകളുമായി ചേർന്ന് മീറ്റിംഗ് വിളിച്ചത്. സിനിമ പ്രദർശിപ്പിക്കുന്നത് ഞങ്ങളല്ല. സിനിമ പ്രദർശിപ്പിക്കുന്ന ആൾക്കാരാണ് അത്തരമൊരു തീരുമാനം പറഞ്ഞത്. നടന്മാർ വാങ്ങുന്ന അമിത പ്രതിഫലം നിർത്തലാക്കുന്നതിന് ഒരു നടപടി വേണമെന്ന തീരുമാനം നേരത്തേ ഉണ്ടായിരുന്നതാണ്. ഞാൻ ഒറ്റക്ക് എടുത്ത തീരുമാനമെന്ന് പറയുന്നത് തെറ്റാണ്. സംഘടനകളുമായി കൂടിയാലോചിച്ച ശേഷമാണ് വാർത്ത സമ്മേളനം വിളിക്കുന്നത്.
സിനിമ സമരമെന്നത് സംഘടനകളുടെ സംയുക്ത തീരുമാനമാണ്. അതുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. ഞങ്ങളെ ആരും ഉടുക്ക് കൊട്ടി പേടിപ്പിക്കണ്ടായെന്നാണ് പറയാനുള്ളത്. എല്ലാവരോടും സംസാരിച്ചതിന് ശേഷമാണ് മുന്നോട്ട് പോകുന്നത്. ഇനി ഈ വിഷയത്തിൽ സർക്കാരിനോടും സംസാരിക്കും. സമരം പ്രാഖ്യാപിച്ചുവെന്ന് പറഞ്ഞുകൊണ്ട് കുറച്ച് പേർക്ക് മാത്രം ഹാലിളകേണ്ട കാര്യമെന്താണെന്ന് മനസിലാകുന്നില്ല.
സിനിമാ സംഘടനയിലെ തർക്കത്തിൽ ആന്റണി പെരുമ്പാവൂരിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. സംഘടനാകാര്യങ്ങൾ പരസ്യമായി പറഞ്ഞത് ഭരണസമിതിയുടെ തീരുമാനമാണ്. സാമൂഹിക മാധ്യമങ്ങൾ വഴി ചോദ്യം ചെയ്തത് തെറ്റാണെന്നും യോഗത്തിന് വരാതെ ആന്റണി പരസ്യ നിലപാടെടുത്തത് അനുചിതമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി. സംഘടനക്കെതിരായും വ്യക്തിപരമായും നടത്തുന്ന നീക്കത്തെ ഉത്തരവാദിത്തമുള്ള സംഘടന എന്ന നിലയിൽ പ്രതിരോധിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കുന്നു.
കാട്ടാക്കടയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ വൊക്കേഷണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി എരുമക്കുഴി സ്വദേശി ബെന്‍സണ്‍ എബ്രാഹാം ആണ് മരിച്ചത്.
സ്‌കൂളിലെ പ്രോജക്ട് കൃത്യസമയത്ത് വെക്കാന്‍ കഴിയാത്തതും ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരംവരെ കുട്ടി വീട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിക്കായി വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ചയായിരുന്നു പ്രോജക്ട് സബ്മിറ്റ് ചെയ്യാനുള്ള അവസാന ദിവസം. കഴിഞ്ഞ ദിവസം പ്രോജക്ടുമായി സ്‌കൂളില്‍ എത്തിയെങ്കിലും പ്രോജക്ടില്‍ സീല്‍ പതിക്കാനായി ഓഫീസില്‍ അനുമതിയില്ലാതെ കയറി സീല്‍ എടുത്തത് ക്ലര്‍ക്ക് കാണുകയും വഴക്കുപറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ക്ലര്‍ക്കുമായി തര്‍ക്കം നടന്നതായും പറയപ്പെടുന്നു. പിന്നാലെ പ്രിന്‍സിപ്പലിന്‍റെ ഓഫീലെത്തി കാര്യങ്ങള്‍ കുട്ടിയുടെ രക്ഷിതാവിനെ അറിയിച്ചു. ശേഷം വിദ്യാര്‍ഥി ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തുകയും ചെയ്തു. ഈ സംഭവം കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിരിക്കാമെന്നും ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നുമാണ് പോലീസ് കരുതുന്നത്.
വിദ്യാര്‍ഥിയോട് കഴിഞ്ഞ ദിവസം മോശമായി പെരുമാറിയ ക്ലാര്‍ക്കിനെതിരെ നടപടി വേണമെന്നും ആര്‍.ഡി.ഒ വന്നാലേ മൃതദേഹം ഇറക്കാനാകൂ എന്നുമുള്ള നിലപാടിലാണ് ബന്ധുക്കള്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)
മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവനടത്തിപ്പില്‍ വീഴ്ചയില്ലെന്ന് ക്ഷേത്രക്കമ്മിറ്റി. ആനകളെ എഴുന്നള്ളിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചാണ്. മതിയായ അകലം പാലിച്ചിരുന്നു. എഴുന്നള്ളത്തിന് അനുമതിരേഖയുണ്ടെന്നും കമ്മിറ്റിയംഗം വിശദീകരിച്ചു.
അതേസമയം, അപകടത്തിൽ വീഴ്ച ഉണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ. കീർത്തി പറഞ്ഞു. പ്രാഥമിക റിപ്പോർട്ട് 11 മണിയോടെ നൽകും. ആനയും ജനങ്ങളും തമ്മിൽ മതിയായ അകലം ഉണ്ടായിരുന്നെന്നാണ് വിലയിരുത്തൽ.
രണ്ട് ആനകളെ എഴുന്നള്ളിക്കാൻ അനുമതിയുണ്ട്. നട്ടാന പരിപാലന ചട്ട ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ആർ. കീർത്തി ക്ഷേത്രത്തിൽ പരിശോധന നടത്തിയതിനുശേഷം പ്രതികരിച്ചു. മരിച്ച മൂന്നുപേരുടെയും പോസ്റ്റ്മോര്‍ട്ടം ഇന്നു നടക്കും.
ആന എഴുന്നള്ളത്തിലെ വീഴ്ചകളെക്കുറിച്ച് പൊലീസ് വിശദ പരിശോധന നടത്തും. സംഭവത്തിൽ ജില്ലാ കളക്ടറും ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഇരുവരോടും മന്ത്രി എ കെ ശശീന്ദ്രൻ ഇന്നലെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
മരിച്ചവർക്ക് ആദരസൂചകമായി സർവകക്ഷിയോഗം പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. കൊയിലാണ്ടി നഗരസഭയിലെ 9 വാർഡുകളിൽ ആണ് ഹർത്താൽ. കതിന പൊട്ടിയത് മൂലമാണ് ആനകള്‍ ഇടഞ്ഞതെന്നു വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. വനംവകുപ്പിന്‍റെയും പൊലീസിന്‍റെയും പ്രാഥമിക നിഗമനവും ഇതാണെന്നും മന്ത്രി വ്യക്തമാക്കി.
നിരന്തര ഭീഷണിയിലൂടെ പെണ്‍കുട്ടിയെ ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ച അയല്‍വാസിക്ക് 12 വര്‍ഷം കഠിന തടവ്. കാപ്പ കേസ് പ്രതി കൂടിയായ അയല്‍വാസി കരിയില്‍ കളത്തില്‍ സുരേഷ്‌കുമാറിനെ (42)യാണ് കോടതി 12വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ചെങ്ങന്നൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി വി.വീണയുടേതാണ് വിധി.
മാന്നാര്‍ കുട്ടമ്പേരൂര്‍ കരിയില്‍ കളത്തില്‍ ആതിരഭവനത്തില്‍ രവിയുടെയും വസന്തയുടെയും ഏകമകള്‍ ആതിര (22) തൂങ്ങിമരിച്ച കേസിലാണു സുരേഷ് കുമാറിന് പിടി വീണത്. വീട്ടിലെ പ്രശ്‌നങ്ങള്‍ മൂലം പെണ്‍കുട്ടി ജീവനൊടുക്കിയെന്നാണു കരുതിയിരുന്നത്. എന്നാല്‍ പിന്നീടു നടത്തിയ അന്വേഷണത്തില്‍ പ്രതി നിരന്തര ഭീഷണിയിലൂടെ പെണ്‍കുട്ടിയെ മരണത്തിലേക്കു തള്ളിവിട്ടന്നു ബോധ്യമായി. 1.20 ലക്ഷം രൂപ പിഴയും പ്രതി നല്‍കണം.
2018 ഫെബ്രുവരി 13ന് രാത്രി 10.30നാണ് ആതിരയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി സുരേഷിന്റെ മകളും ആതിരയുടെ കൂട്ടുകാരിയുമായ അതുല്യയാണു ജഡം ആദ്യം കാണുന്നത്. അയല്‍ക്കാര്‍ നല്‍കിയ സൂചനകളെത്തുടര്‍ന്നാണു സുരേഷിലേക്ക് അന്വേഷണം എത്തിയത്.
സ്വകാര്യ സര്‍വകലാശാല ബില്‍ പാസാക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. മാര്‍ച്ച് 3 ന് സഭയില്‍ ബില്‍ അവതരിപ്പിച്ചേക്കും. സെലക്ട് കമ്മിറ്റിക്ക് വിടാതെ സബ്ജക്ട് കമ്മിറ്റിക്ക് മാത്രം ബില്‍ വിടാനാണ് തീരുമാനം. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനകള്‍ക്ക് ശേഷം വീണ്ടും സഭയിലെത്തുമ്പോള്‍ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് നേരത്തേ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതെങ്കിലും സബ്ജക്ട് കമ്മിറ്റിക്ക് മാത്രം വിട്ടാല്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇനി സഭ സമ്മേളിക്കുന്ന മാര്‍ച്ച് മൂന്നിന് തന്നെ ബില്‍ അവതിരിപ്പിക്കും. സബ്ജക്ട് കമ്മിറ്റി പരിശോധിച്ചശേഷം മാര്‍ച്ച് 24 നാണ് വീണ്ടും ബില്‍ സഭയിലെത്തുക. അന്ന് തന്നെ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്ന് സര്‍ക്കാരിന് തോന്നിയാല്‍ മാത്രമേ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടുകയുള്ളൂ. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടുമ്പോള്‍ പൊതുചര്‍ച്ചയ്ക്കടക്കമുള്ള അവസരമുണ്ടാകും. പ്രതിപക്ഷം ഇക്കാര്യമാണ് ഉന്നയിച്ചതെങ്കിലും ഈ സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാനാണ് നീക്കം. അതേസമയം മൂന്നാം തീയ്യതി ബില്‍ സഭയില്‍ വരുമ്പോള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ശക്തമായി ഉന്നയിക്കാനുള്ള സാധ്യതയുണ്ട്. ഇത് പരിഗണിച്ച് വേണമെങ്കില്‍ സര്‍ക്കാരിന് സെലക്ട് കമ്മിറ്റിക്ക് വിടാനുള്ള തീരുമാനമെടുക്കാം.
സംസ്ഥാനത്തെ വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ച് കാഞ്ഞിരപ്പള്ളി, താമരശേരി ബിഷപ്പുമാര്‍. ബിഷപ്പുമാരായ മാര്‍ ജോസ് പുളിക്കല്‍, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ എന്നിവരാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. വനം മന്ത്രി രാജി വെക്കണമെന്നും ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടോ എന്ന് അറിയുകയാണ് നമ്മുടെ ആവശ്യമെന്നും ഇരുവരും പറഞ്ഞു.
കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ നടന്ന ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ സംസാരിക്കവെയാണ് മാര്‍ ജോസ് പുളിക്കല്‍, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. വന്യജീവി ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാരും വനം വകുപ്പും നോക്കുകുത്തികളായി നില്‍കുകയാണെന്ന് ബിഷപ്പുമാര്‍ ആരോപിച്ചു.
കര്‍ഷകരായതു കൊണ്ട് കാര്‍ഷിക മേഖലയിലുള്ള ആളുകള്‍ക്ക് ജീവിക്കാനുള്ള അവകാശമില്ലേയെന്ന് താമരശേരി ബിഷപ്പ് ചോദിച്ചു. ഇവിടെ എവിടെയാണ് ഭരണം നടക്കുന്നതെന്നാണ് ചോദിക്കാനുള്ളത്. ഇത്തരത്തില്‍ നടക്കുന്ന വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാരിനും വനം വകുപ്പിനും യാതൊരു ഉത്തരവാദിത്തവുമില്ലേയെന്നും താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ചോദിച്ചു.
വന്യ ജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന ഈ സാഹചര്യത്തില്‍ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാന്‍ വനം മന്ത്രി തയ്യാറാവണം. ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഈ സംഭവങ്ങള്‍ക്ക് മറുപടി പറയാന്‍ അദേഹം തയാറാകണമെന്നാണ് നമ്മുടെയും ഇന്‍ഫാമിന്റെയും ആവശ്യമെന്നും ബിഷപ്പ് പറഞ്ഞു.
ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടോയെന്ന് അറിയുകയാണ് നമ്മുടെ ആവശ്യം. വരും ദിവസങ്ങളില്‍ ഇക്കാര്യം ഉന്നയിച്ച് വന്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. അതേസമയം വന്യജീവി ആക്രമണങ്ങളില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാരും വനം മന്ത്രിയും എവിടെ പോയെന്നാണ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കന്‍ ചോദിച്ചത്.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പിടിയിലായ കൗമാരക്കാരനെ ശിശുസംരക്ഷണ വകുപ്പിന്‍റെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി.
കേസിലെ ഒന്നാം പ്രതി എറണാകുളം പെരുമ്പാവൂർ വടയമ്പാടി പത്താം മൈൽ കക്കാട്ടിൽ സുധീഷ് രമേശ് (19) റിമാൻഡ് ചെയ്തു. ഇയാൾ കാക്കനാട് ഇൻഫോപാർക്കിൽ ആംബുലൻസ് ഡ്രൈവറാണ്. സംഭവത്തിൽ പൊലീസ് പ്രാഥമിക തെളിവെടുത്തു.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ ചേന്നംപുത്തൂർ കോളനിക്ക് സമീപമാണ് സംഭവം നടന്നത്. കുട്ടിയെ വീടിനു സമീപത്തു നിന്നും കടത്തിക്കൊണ്ടുപോയ സുധീഷ് തൊട്ടടുത്തുള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിലാണ് പീഡിപ്പിച്ചത്.
തുടർന്ന് കൗമാരക്കാരനും പീഡനത്തിന് ഇരയാക്കി. നിലവിളിച്ചു ബഹളമുണ്ടാക്കിയപ്പോൾ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു. സംഭവമറിഞ്ഞ വീട്ടുകാർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.