Kerala

ധനുവച്ചപുരത്ത് വിദ്യാര്‍ഥിനികള്‍ തമ്മില്‍ സംഘര്‍ഷം. മര്‍ദനത്തില്‍ പരിക്കേറ്റ മൂന്നു വിദ്യാര്‍ഥിനികളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഐടിഐ കെട്ടിടത്തിന് പുറകില്‍വെച്ചായിരുന്നു സംഭവം.

ധനുവച്ചപുരം ഐടിഐയിലെ മൂന്നുവിദ്യാര്‍ഥിനികള്‍ തമ്മിലാണ് കൈയാങ്കളിയും സംഘര്‍ഷവുമുണ്ടായത്. ഹോളി ആഘോഷദിവസം ഈ വിദ്യാര്‍ഥിനികള്‍ തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതാണ് വെള്ളിയാഴ്ച കൈയാങ്കളിയിലും സംഘര്‍ഷത്തിലും കലാശിച്ചതെന്നാണ് വിദ്യാര്‍ഥിനികളുടെ മൊഴി.

സംഘര്‍ഷത്തിനിടെ വിവരമറിഞ്ഞെത്തിയ സഹപാഠികളും അധ്യാപകരുമാണ് വിദ്യാര്‍ഥിനികളെ പിടിച്ചുമാറ്റിയത്. തുടര്‍ന്ന് പരിക്കേറ്റ മൂന്നുപേരെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പാറശ്ശാല പോലീസ് അന്വേഷണം ആരംഭിച്ചു.

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. സുകാന്ത് സുരേഷിനെ കഴിഞ്ഞ ദിവസം കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുമുണ്ട്. ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച പിന്നിടുകയാണ്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്‍റെ പരാതി.

എന്നാല്‍ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച്‌ ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയില്‍ ഐ ബി ഉദ്യോഗസ്ഥനാണ് സുകാന്ത്.മരിച്ച ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി സുകാന്ത് മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നു. തങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹാലോചനയും നടത്തിയിരുന്നു. തന്റെ മാതാപിതാക്കള്‍ യുവതിയുടെ വീട്ടില്‍ പോയി സംസാരിക്കുകയും ചെയ്തിരുന്നു. യുവതിയുടെ മരണത്തോടെ താൻ മാനസികമായി തകർന്ന നിലയിലാണെന്നും മുൻകൂർ ജാമ്യാപേക്ഷ സുകാന്ത് പറയുന്നു. യുവതിയുടെ മാതാപിതാക്കള്‍ തനിക്കെതിരെ പരാതി നല്‍കിയതായി അറിഞ്ഞു. ഈ സാഹചര്യത്തില്‍ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും സുകാന്തിന്‍റെ വാദം.

എന്നാല്‍ സുകാന്തിന്‍റെ വാദങ്ങള്‍ പത്തനംതിട്ടയിലെ യുവതിയുടെ കുടുംബം തള്ളി. വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയ യുവാവ്, മകളെ ചൂഷണം ചെയ്യുകയായിരുന്നു.

മകള്‍ ഗർഭഛിദ്രം നടത്തിയതായി പൊലീസില്‍ നിന്ന് അറിഞ്ഞു. 2024 ജൂലൈ മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗർഭചിദ്രം. ഇതടക്കം ചൂഷണത്തിന്‍റെ തെളിവുകള്‍ പൊലീസ് കൃത്യമായ കോടതിയില്‍ ഹാജരാക്കുമെന്നാണ് പ്രതീക്ഷയെന്നും അച്ഛൻ പറഞ്ഞു. മുൻകൂർ ജാമ്യ ഹർജിയില്‍ വിശദമായ നടക്കേണ്ടതുണ്ട്. അടുത്ത ദിവസം പൊലീസ് റിപ്പോർട്ട് ഹാജരാക്കും. യുവതിയുടെ കുടുംബവും പ്രത്യേകം അഭിഭാഷകനെ നിയോഗിക്കുമെന്നാണ് വിവരം.

വിവാദങ്ങളോ കോലാഹലങ്ങളോ ഒന്നുമില്ലെങ്കിൽ പരാജയപ്പെടേണ്ട സിനിമയായിരുന്നു ‘എമ്പുരാനെ’ന്ന് ഡോ. സൗമ്യ സരിൻ. പൃഥ്വിരാജിന്റെ തലയില്‍ ഉദിച്ച മാർക്കറ്റിങ് ബുദ്ധിയെ അഭിനന്ദിക്കുന്നുവെന്നും ‘ലൂസിഫർ’ തനിക്കേറെ ഇഷ്ടപ്പെട്ട സിനിമകളൊന്നായിരുന്നുവെന്നും സൗമ്യ പറയുന്നു.

‘‘സിനിമയെ സിനിമ മാത്രം ആയി കണ്ടു കൊണ്ടുള്ള ഒരു പോസ്റ്റ്‌. ചെലോർക്ക് ശെര്യാവും…ചെലോർക്ക് ശെര്യാവൂല…എനക്കൊട്ടും ശെര്യായില്ല ഗയ്‌സ്. ഈ കോലാഹലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിൽ, എട്ടു നിലയിൽ ഇല്ലെങ്കിലും ഒരു ഒന്ന് രണ്ടു നിലയിൽ എങ്കിലും പൊട്ടേണ്ട ഒരു പടം!

ഇതിൽ നമ്മുടെ ബൈജു അവതരിപ്പിക്കുന്ന കഥാപാത്രം സുമേഷിനോട് പറയുന്ന പോലെ ഒരു രാഷ്ട്രീയ നേതാവിന് വേണ്ട ഏറ്റവും വലിയ മൂന്നാമത്തെ ഗുണം, അവർക്ക് അവരുടെ അണികളിൽ ഉണ്ടാക്കാൻ സാധിക്കേണ്ട ഒരേ ഒരു കാര്യമാണ്… രോമാഞ്ചം.

അത് ഇത്തരം സിനിമകൾക്കും ബാധകമാണ്…ആ പറഞ്ഞ ‘രോഞ്ചാമം’ വേണ്ടതിൽ അധികം തന്ന ഒരു സിനിമ ആയിരുന്നു എനിക്ക് ‘ലൂസിഫർ’. ഓഹ്… എന്താ അതിൽ ലാലേട്ടന്റെ ഒരു സ്വാഗ്. അതിലെ ഓരോ ഡയലോഗുകളും, എന്തിന് അധികം ആ കണ്ണുകൾ മാത്രം മതിയായിരുന്നു. അതു വച്ച് നോക്കുമ്പോൾ, ഇതൊരു മാതിരി.

എന്തായാലും എന്റെ പൃഥ്വിരാജെ… നിങ്ങളുടെ തല കാത്തുസൂക്ഷിച്ചു വയ്ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു മാർക്കറ്റിങ് ബുദ്ധി. എന്തായാലും നമ്മുടെ പണം അവരുടെ പെട്ടിയിൽ ഭദ്രമായി വീണു കഴിഞ്ഞു. ഇനി നിങ്ങൾ എത്രയാന്ന് വച്ചാൽ അങ്ങോട്ടും ഇങ്ങോട്ടും തല്ലി തീർക്ക്. അവർക്കെന്ത് ചേതം.’’–ഡോ. സൗമ്യയുടെ വാക്കുകൾ.

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിലും വീണയെ പ്രതിചേര്‍ത്തിട്ടുണ്ട്. അടുത്തദിവസം തന്നെ എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിക്കും.

യാതൊരു സേവനവും നല്‍കാതെ വീണയുടെ കമ്പനിയായ എക്‌സാലേജിക് സിഎംആര്‍എല്ലില്‍നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്‌ഐഒ അന്വേഷണത്തിലെ കണ്ടെത്തല്‍. വീണയെ കൂടാതെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്ലിലെ മറ്റുചില ഉദ്യോഗസ്ഥര്‍, സിഎംആര്‍എല്‍, എക്‌സാലോജിക് കമ്പനി എന്നിവരും കേസില്‍ പ്രതികളാണ്. പത്തുവര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

സിഎംആര്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ കമ്പനി വകമാറ്റി നല്‍കിയെന്നാണ് കണ്ടെത്തല്‍. ശശിധരന്‍ കര്‍ത്തയുടെ മരുമകന്‍ അനില്‍ ആനന്ദപ്പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ വകമാറ്റി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യുറോ (ഐബി) ഉദ്യോഗസ്ഥ മേഘ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. മേഘ കഴിഞ്ഞ വര്‍ഷം ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയതിന്റെ രേഖകള്‍ ഉള്‍പ്പെടെ കുടുംബം കൈമാറിയിട്ടും സുകാന്തിനെതിരെ കേസെടുക്കാന്‍ പേട്ട പൊലീസ് തയാറായിട്ടില്ല. മേഘ മരിച്ച് പത്തു ദിവസം കഴിഞ്ഞിട്ടും അന്വേഷണം തുടരുകയാണെന്ന മറുപടി മാത്രമാണ് പൊലീസില്‍നിന്നു ലഭിക്കുന്നത്.

ഒളിവില്‍ കഴിയുന്ന ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെ പിടികൂടാന്‍ പൊലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സുകാന്തിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. വിമാനത്താവളങ്ങള്‍ വഴി രാജ്യം വിടുന്നതു തടയാനാണു നടപടി. അന്വേഷണം തൃപ്തികരമാണെന്നാണ് മേഘയുടെ കുടുംബം പറയുന്നതെങ്കിലും സുകാന്തിനെതിരെ കേസ് എടുക്കാത്തതില്‍ അതൃപ്തിയുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. ഇതിനു ശേഷം ഡിജിപിയെ നേരിൽക്കണ്ട് പരാതി കൊടുക്കുന്നതുൾപ്പെടെയുള്ള തുടര്‍നടപടി ആലോചിക്കുമെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു.

മേഘ ഒരു കൂട്ടുകാരിക്കൊപ്പമാണ് ആശുപത്രിയിലെത്തി ഗര്‍ഭഛിദ്രം നടത്തിയതെന്നാണു പൊലീസ് കണ്ടെത്തിയത്. മേഘയുടെ ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോള്‍ ആശുപത്രിയില്‍ പണം നല്‍കിയതിന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്നാണു കുടുംബം വിവരം പൊലീസില്‍ അറിയിച്ചത്. മേഘ ഗര്‍ഭഛിദ്രം നടത്തിയിരുന്നുവെന്ന് കുടുംബം അറിയുന്നതും അപ്പോള്‍ മാത്രമാണ്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു സുഹൃത്തിനൊപ്പം മേഘ ആശുപത്രിയിലെത്തിയ വിവരം സ്ഥിരീകരിച്ചത്. മേഘയുടെ ബാഗില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട മരുന്നിന്റെ കുറിപ്പടിയും കുടുംബത്തിനു ലഭിച്ചിരുന്നു. സുകാന്ത് മേഘയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും മകളില്‍ നിന്നു പണം തട്ടിയെടുത്തുവെന്നും പിതാവ് മധുസൂദനന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മേഘയും സുകാന്തും തമ്മിലുള്ള അടുപ്പം അറിഞ്ഞ മാതാപിതാക്കള്‍ വിവാഹം നടത്താന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. സുകാന്തിന്റെ കുടുംബവുമായി സംസാരിക്കാമെന്ന് പറഞ്ഞപ്പോള്‍ ഓരോ കാരണം പറഞ്ഞ് സുകാന്ത് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നു മേഘയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. സുകാന്തിന്റെ പിതാവിന്റെ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ പറഞ്ഞാണ് നീട്ടിക്കൊണ്ടുപോയത്. ഇതോടെ എന്തെങ്കിലും തീരുമാനമാകുന്നതു വരെ ബന്ധം തുടരുന്നതിനെ മേഘയുടെ മാതാപിതാക്കള്‍ വിലക്കിയിരുന്നു. കുറച്ചുകൂടി സമയം വേണമെന്നാണ് മേഘ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതാകാം മേഘയെ മരണത്തിലേക്കു നയിച്ചതെന്നാണു കരുതുന്നത്. മരണദിവസം രാവിലെയും മേഘ അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഒരു തരത്തിലുള്ള പ്രശ്‌നങ്ങളുമുള്ളതായി മേഘ പറഞ്ഞിരുന്നില്ല.

ഈഞ്ചയ്ക്കല്‍ പരക്കുടിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകള്‍ മേഘയെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയ മേഘ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസിന് മുന്നിലാണ് ചാടിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാലു തവണയാണ് മേഘയും സുകാന്തുമായി സംസാരിച്ചതെന്ന് പൊലീസ് പറയുന്നു.

ഫോണ്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ എട്ടു സെക്കൻഡ് വീതം മാത്രമാണ് ഈ വിളികള്‍ നീണ്ടിട്ടുള്ളത്. ഈ ഫോണ്‍ വിളികള്‍ എന്തിനായിരുന്നുവെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമാണ് പൊലീസ് തിരയുന്നത്. രാജസ്ഥാനിലെ ജോധ്പുരില്‍ നടന്ന ട്രെയിനിങ്ങിനിടെയാണ് സുകാന്തുമായി മേഘ അടുപ്പത്തിലാകുന്നത്. സൗഹൃദം പ്രണയമായി വളര്‍ന്നതിന് പിന്നാലെയുള്ള എട്ടുമാസക്കാലയളവില്‍ പലതവണ സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ട്.

അപൂര്‍വമായി മാത്രമാണ് തിരികെ സുകാന്തിന്റെ അക്കൗണ്ടില്‍ നിന്നും പണം ഇട്ടിട്ടുള്ളതും. സുകാന്തിനെ കാണാന്‍ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയിരുന്നു. സുകാന്ത് പലവട്ടം തിരുവനന്തപുരത്തും വന്നിട്ടുണ്ട്. എന്നാല്‍ യാത്രാ ചെലവുകള്‍ വഹിച്ചിരുന്നത് മേഘയായിരുന്നു. മേഘയ്ക്കുമേല്‍ കൂടുതല്‍ ഭീഷണിയും ചൂഷണവും നടന്നതായി സംശയിക്കുന്നതായും കുടുംബം പറയുന്നു. ഫൊറന്‍സിക് സയന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ മേഘ ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ വിഭാഗത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചത്.

മലയാള സിനിമയിലെ യുവ താരങ്ങളായ ശ്രീനാഥ് ഭാസിയ്ക്കും ഷൈന്‍ ടോം ചാക്കോയ്ക്കും ലഹരി മരുന്ന് നല്‍കാറുണ്ടെന്ന് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി.

ആലപ്പുഴയില്‍ മാരക ലഹരിയായ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ളീന സുല്‍ത്താന എന്ന ചെന്നൈ സ്വദേശിയായ യുവതിയാണ് നടന്മാര്‍ക്ക് ലഹരി നല്‍കാറുണ്ടെന്ന് എക്സൈസിനോട് വെളിപ്പെടുത്തിയത്.

ഇവരുമായി യുവതിയ്ക്ക് ബന്ധമുണ്ടെന്ന ഡിജിറ്റല്‍ തെളിവും എക്സൈസിന് കിട്ടിയിട്ടുണ്ട്. സിനിമ മേഖലയിലെ ഉന്നതരുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വിദേശത്ത് നിന്ന് കൊണ്ടുവരുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചിയില്‍ എത്തിച്ച് യുവതി വിതരണം ചെയ്തിരുന്നു എന്നാണ് സൂചന.

ആലപ്പുഴയില്‍ വിതരണക്കാര്‍ക്ക് നല്‍കാന്‍ കഞ്ചാവുമായെത്തിയപ്പോഴാണ് തസ്‌ളീന പിടിയിലായത്. മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നയാളും ഇവര്‍ക്കൊപ്പം പിടിയിലായിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

ഒന്നരക്കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് ആലപ്പുഴ നര്‍കോട്ടിക്സ് സി.ഐ മഹേഷും സംഘവുവും ഇവരില്‍ നിന്ന് പിടിച്ചത്. തായ്ലാന്‍ഡില്‍ നിന്നാണ് തസ്‌ളീന ഹൈബ്രിഡ് കഞ്ചാവ് വരുത്തിയത്. എംഡിഎംഎയെക്കാള്‍ ലഹരിയേറിയതാണ് ഹൈബ്രിഡ് കഞ്ചാവ്.

മുന്‍പ് പെണ്‍കുട്ടിയെ ലഹരി നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ച സംഭവത്തിലെ പ്രതിയാണ് തസ്‌ളീന. ഇവര്‍ സെക്സ് റാക്കറ്റിലെ കണ്ണിയാണെന്നും വിവരമുണ്ട്.

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തായ മലപ്പുറം സ്വദേശി സുകാന്തിനെതിരെ ഗുരുത ആരോപണവുമായി കുടുംബം. യുവതി ലൈംഗിക അതിക്രമം നേരിട്ടെന്ന് കുടുംബം ആരോപിക്കുന്നു. ലൈംഗിക അതിക്രമം നേരിട്ടതിന്റെയടക്കം തെളിവുകൾ കുടുംബം പൊലീസിന് കൈമാറി.

സുകാന്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നും കുടുംബം ആരോപിക്കുന്നു. സുകാന്തിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഐബി ഉദ്യോഗസ്ഥയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐബി ഉദ്യോഗസ്ഥനായ സുകാന്ത് ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവാവ് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്നും പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം.

യുവതിയുടെ അക്കൗണ്ടിൽ നിന്നും സുഹൃത്തും സഹപ്രവർത്തകനുമായ യുവാവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ആരോപണം നേരിടുന്ന യുവാവിനെ ചോദ്യം ചെയ്താൽ മാത്രമേ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിൽ വ്യക്തത വരുത്താൻ കഴിയുകയുള്ളൂവെന്ന് പേട്ട പൊലീസ് പറയുന്നു. മേഘ ട്രെയിന് മുന്നിൽ ചാടി മരിക്കുന്നതിന് മുമ്പും സുഹൃത്തായ യുവാവിനെ നിരവധി പ്രാവശ്യം ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാന്‍ സിനിമ അവഹേളിക്കുന്നുണ്ടെന്ന് സീറോ മലബാര്‍ സഭ. മത ചിഹ്നങ്ങളെ അവഹേളിക്കുന്നത് നല്ല പ്രവണതയല്ല.

ഇത് ബോധപൂര്‍വ്വമാണെങ്കില്‍ അംഗീകരിക്കാനാവില്ലെന്നും ഈ കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമെന്നും സീറോ മലബാര്‍ സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. സിനിമയില്‍ പറയുന്ന പിതാവിനും പുത്രനും ഇടയില്‍ വിരിയുന്ന ഇടുട്ടിന്റെ പുഷ്പം എന്ന് വിളിക്കുന്നത് ആരെക്കുറിച്ചാണ് എന്ന് വ്യക്തമാണ്.

മറ്റൊന്നുള്ളത് ദൈവപുത്രന്‍ തന്നെ തെറ്റ് ചെയ്താല്‍ പിശാചിനെയല്ലാതെ മറ്റാരെയാണ് ആശ്രയിക്കേണ്ടി വരിക എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്നുള്ളത് സാധാരണ എല്ലാ മനുഷ്യര്‍ക്കും മനസിലാകുന്ന കാര്യമാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ മതമായ ക്രൈസ്തവ മതത്തെയും അതിന്റെ ചിഹ്നങ്ങളെയും ഇത്തരത്തില്‍ അവഹേളിക്കുന്നത് അംഗീകരിച്ച് കൊടുക്കാനാവില്ലെന്നും അദേഹം പറഞ്ഞു.

സിനിമ വിവാദമായപ്പോള്‍ നായക നടനായ മോഹന്‍ലാല്‍ നടത്തിയ ഖേദ പ്രകടനത്തില്‍ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ ചില പ്രശ്‌നങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവര്‍ക്കുണ്ടായി. അതിനാല്‍ സിനിമയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്.

എന്തുകൊണ്ടാണ് സിനിമയുമായി ബന്ധപ്പെട്ട് ക്രൈസ്തവ വിശ്വാസികള്‍ക്കുണ്ടായ ബുദ്ധിമുട്ടിനെ അദേഹം അഡ്രസ് ചെയ്യാതെ പോയി എന്നുള്ളതും അദേഹം അഭിനയിക്കുന്ന ഈ സിനിമയില്‍ എന്തുകൊണ്ടാണ് ഇത്തരം ഡയലോഗുകളും പശ്ചാത്തലങ്ങളും ഉണ്ടാകുന്നത് എന്നതും ആശങ്കയുളവാക്കുന്ന കാര്യമാണ്.

അതേസമയം ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ലേഖനത്തോട് സഭാ വക്താവ് പ്രതികരിച്ചില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനോട് പ്രതികരണമില്ല എന്നാതാണ് ഇക്കാര്യത്തില്‍ സഭയുടെ നിലപാട്.

കഴിഞ്ഞ കുറേ നാളുകളായി കത്തോലിക്ക വിശ്വാസത്തെയും വിശുദ്ധ ബൈബിളിനെയും ചില അടയാളങ്ങളെയുമൊക്കെ ഇകഴ്ത്തി കാണിക്കുന്ന സിനിമകള്‍ ഒന്നിനു പുറകേ മറ്റൊന്നായി ഉണ്ടാകുന്നു എന്നത് വളരെ മോശം പ്രവണതയാണ്.

അത് സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ചിന്തിക്കേണ്ടതാണ്. ഇതൊന്നും നന്മ ഉളവാക്കുന്നില്ല എന്നതാണ് പ്രധാന കാര്യമെന്നും ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.

വിവാദങ്ങൾക്ക് പിന്നാലെ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ 24 വെട്ട്. പ്രധാന വില്ലന്റെ ബജ്റം​ഗി എന്ന പേര് ബൽദേവ് എന്നാക്കുകയും എൻഐഎയുമായി ബന്ധപ്പെട്ട പരമാർശങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തതായും റീ എഡിറ്റഡ് സെൻസർ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ നന്ദി കാർഡിൽ നിന്ന് സുരേഷ് ​ഗോപിയുടെ പേരും ഐആർഎസ് ഉദ്യോ​ഗസ്ഥനായ ജ്യോതിസ് മോഹന്റെ പേരും ഒഴിവാക്കിയതായി രേഖയിൽ കാണാം.

മൂന്ന് മണിക്കൂറുള്ള സിനിമയിലെ രണ്ടു മിനിട്ട് എട്ടു സെക്കന്റ് വരുന്ന ഭാ​ഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്നതും സ്ത്രീകൾക്കെതിരായ അതിക്രമസീനുകളും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദും പിതാവുമായുള്ള സംഭാഷണത്തിലും ചില ഭാ​ഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

സിനിമയിൽ കാണിക്കുന്ന കലാപരം​ഗങ്ങളുടെ കാലഘട്ടമായി 2002 ആണ് ആദ്യ പതിപ്പിൽ കാണിച്ചിരുന്നത്. പുതിയ പതിപ്പിൽ ‘എ ഫ്യൂ ഇയേർസ് എ​ഗോ’ എന്നായിരിക്കും പ്രദർശിപ്പിക്കുക. ഇതുകൂടാതെ പ്രധാന വില്ലന്റെ പേര് ബജ്രം​ഗി എന്നുള്ളത് പരാമർശിക്കുന്ന എല്ലാ ഭാ​ഗത്തും ബൽദേവ് എന്നായിരിക്കും പുതിയ പതിപ്പിലുണ്ടാകുക.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ കൂടിക്കാഴ്ചയില്‍ പുതിയ പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലെന്ന് ആശ സമരസമിതി. ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന് കേന്ദ്രം മുന്‍പ് തന്നെ വ്യക്തമാക്കിയതാണെന്നും എന്നാല്‍ എത്ര രൂപ വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ മന്ത്രി വീണാ ജോര്‍ജിന് സാധിച്ചില്ലെന്നും സമരസമിതി കുറ്റപ്പെടുത്തി.

എപ്പോള്‍ മുതലാണ് വര്‍ധനവ് പ്രാബല്യത്തില്‍ വരികയെന്ന സ്ഥിരീകരിക്കാനും സംസ്ഥാന ആരോഗ്യമന്ത്രിക്ക് സാധിച്ചില്ലെന്ന് സമരസമിതി കൂട്ടിച്ചേര്‍ത്തു. ആശ വര്‍ക്കര്‍മാരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ടെന്നും സമരസമിതി കൂട്ടിച്ചേർത്തു. ഓണറേറിയം വര്‍ധിപ്പിക്കുക, 62 വയസ്സില്‍ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കാതെ എത്ര ചര്‍ച്ചകള്‍ നടത്തിയിട്ടും കാര്യമില്ലെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഡൽഹിയിൽ നിന്ന് മടങ്ങിയെത്തുന്ന വീണ ജോർജ് ആശ പ്രവർത്തകരുമായി വീണ്ടുമൊരു കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

നഡ്ഡയുമായി നടത്തിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം വീണാ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ആശാപ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് കൂട്ടുന്നകാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായും മന്ത്രി അറിയിച്ചിരുന്നു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചെന്നും കേന്ദ്രമന്ത്രിക്ക് ഒരു നിവേദനം നല്‍കിയതായും വിവരമുണ്ട്. ഇത് കൂടാതെയാണ് ആശാവര്‍ക്കര്‍മാരുടെ സമരവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്.

RECENT POSTS
Copyright © . All rights reserved