Kerala

മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി ഉത്തരവ് കാലങ്ങളായി നടന്നു വന്ന തിരിമറികളെ മുഴുവന്‍ വ്യക്തമാക്കുന്നതാണ്. ശക്തമായ തെളിവുകളുണ്ടായിട്ടും പലഘട്ടങ്ങളിലായി നടന്നത് ആന്റണി രാജുവിനെ രക്ഷിക്കാനുള്ള നീക്കങ്ങൾ. ഫോറന്‍സിക് പരിശോധന ഫലമടക്കം ഉണ്ടായിട്ടും പോലീസ് കേസ് അവസാനിപ്പിക്കാനാണ് വ്യഗ്രത കാണിച്ചത്. ഇപ്പോള്‍ സുപ്രീം കോടതി വിധിയില്‍ നിര്‍ണ്ണായകമായത് മൂന്ന് തെളിവുകളാണ്.

കോടതിയിലെ തൊണ്ടി രജിസ്റ്ററില്‍ എഴുതിയ അതേ വാചകം; Received the item No T241/90 as per court order on 9.8.90, ആന്റണി രാജുവിനെക്കൊണ്ട് അന്നത്തെ അന്വേഷണോദ്യോഗസ്ഥന്‍ അസി. കമ്മിഷണര്‍ പി.പ്രഭ അഞ്ച് തവണ എഴുതിച്ചു അഞ്ചുതവണ ഒപ്പും ഇടുവിച്ചു. കൂടാതെ മറ്റൊരു പേപ്പറില്‍, Returned on 5/12/90 എന്നും എഴുതിച്ചു. അതും അഞ്ചു തവണയായിരുന്നു. ഇവ കുടാതെ ആന്റണി രാജു 1990 കാലത്തെഴുതിയ ഏതാനും രേഖകളും താരതമ്യത്തിനായി ഫൊറന്‍സിക് വിഭാഗം ശേഖരിച്ചു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ എല്ലാ കയ്യക്ഷരവും ഒരാളുടേതെന്ന് കണ്ടെത്തി. ലഹരിക്കേസില്‍ കുടുങ്ങിയ വിദേശിയെ രക്ഷപെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ ആന്റണി രാജുവിന് പ്രധാനമായും കുരുക്കായിരിക്കുന്നത് ഈ ഫൊറന്‍സിക് പരിശോധനയാണ്.

ഇതോടെ തൊണ്ടിയായ അടിവസ്ത്രം കൈക്കലാക്കാന്‍ തൊണ്ടി രജിസ്റ്ററില്‍ ഇംഗ്ലീഷില്‍ എഴുതിയൊപ്പിട്ടത് ആന്റണി രാജു തന്നെയെന്ന് സ്ഥിരീകരിച്ചു. ഇതടക്കം സാധ്യമായ എല്ലാ ശാസ്ത്രിയ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് ആന്റണി രാജുവിനെ പ്രതിചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കിയത്. ലഹരിക്കേസില്‍ അറസ്റ്റിലായ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയുടെ മുഷിഞ്ഞ അണ്ടര്‍വെയര്‍ കൈക്കലാക്കാന്‍ ആന്റണി രാജു നടത്തിയ വിദഗ്ധ ഇടപെടലിന്റെ തെളിവാണ് കോടതിയുടെ തൊണ്ടി റജിസ്റ്ററിലെ കയ്യെഴുത്തും ഒപ്പും.

കടുംനീല ബനിയന്‍ തുണിയില്‍ തുന്നിയ മുഷിഞ്ഞ ജട്ടി എന്നാണ് മെറ്റിരീയല്‍ Received the item No T241/90 as per court order on 9.8.90, എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തുവിനെ കേസിലുടനീളം പരാമര്‍ശിക്കുന്നത്. ഈ അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കിയെന്ന് ഫൊറന്‍സിക് പരിശോധന സ്ഥിരീകരിച്ചിരുന്നു. തുന്നലിന്റെ സ്വഭാവം മുതല്‍ നൂലിന്റെ പഴക്കം വരെ സൂക്ഷമമായി പരിശോധിച്ചാണ് ഫൊറന്‍സിക് വിദഗ്ധന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതും കേസിലെ ആന്റണി രാജുവിന്റെ പങ്ക് അടിവരയിട്ടുറപ്പിക്കുന്നതാണ്. 61 ഗ്രാം ഹാഷിഷ് ഒളിപ്പിച്ച നിലയില്‍ ധരിച്ച് കാണപ്പെട്ട ഇത് അറസ്റ്റിന്റെ സമയത്ത് തന്നെ പ്രതിയില്‍ നിന്നൂരി വാങ്ങി സീല്‍ചെയ്ത് പരിശോധനക്ക് അയച്ചതാണ്. സാധാരണ നിലക്ക് ആരും തയ്ച്ച് ചെറുതാക്കാന്‍ ഇടയില്ലാത്ത അടിവസ്ത്രത്തിലെ പ്രകടമായ വ്യത്യാസം ഫൊറന്‍സിക് വിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നത് പ്രധാനമായും തുന്നലിന്റെ കാര്യത്തിലാണ്.

മാത്രവുമല്ല അസ്വാഭികമെന്ന് കണ്ട തുന്നലുകളെല്ലാം പുതിയവ ആണെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു (”could have been done recently’; P.03, 3nd point)ഇത്രയും കാര്യങ്ങള്‍ ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമാകുന്ന സാഹചര്യത്തില്‍, ഈ തൊണ്ടിവസ്തു ആരൊക്കെ കൈകാര്യം ചെയ്തിരുന്നു എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. കോടതിയാണ് കസ്റ്റോഡിയന്‍. ഇവിടെ നിന്ന് അന്യായമായി കൈക്കലാക്കി നാലുമാസത്തോളം കൈവശംവച്ചത് പ്രതിഭാഗം അഭിഭാഷകന്‍ ആന്റണി രാജുവാണ്. കോടതിയിലെ തൊണ്ടി റജിസ്റ്റര്‍ ഇതിന് തെളിവായുണ്ട്. തിരുവനന്തപുരം ഫൊറന്‍സിക് ലാബ് 1996ല്‍ നല്‍കിയ ഈ റിപ്പോര്‍ട്ടും കയ്യില്‍വച്ചാണ് 2002ല്‍ ഒരു തെളിവുമില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത് എന്നതാണ് വിചിത്രം. അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കിയ കേസില്‍ ആന്റണി രാജുവിനെ തളളി അദ്ദേഹത്തിന്റെ സീനിയര്‍ അഡ്വ. സെലിന്‍ വില്‍ഫ്രഡും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

ആന്റണി രാജു ലഹരിക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടുത്തിയ ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി അവിടെയെത്തി മറ്റൊരു കൊലക്കേസില്‍ പെട്ടതോടെയാണ് കേരളത്തില്‍ വക്കീലുമായി ചേര്‍ന്ന് നടത്തിയ തട്ടിപ്പിന്റെ കഥ പുറത്തായത്. അഡ്വക്കറ്റ് ആന്റണി രാജുവിന്റെ കാര്യക്ഷമത കൊണ്ട് കേസില്‍ നിന്നൂരിയ ആന്‍ഡ്രൂ തൊട്ടടുത്തു തന്നെ നാടുവിട്ടു. ലഹരിയുമായി പിടിയിലായി ഒറ്റ വര്‍ഷത്തിനുള്ളില്‍ വിചാരണയും അപ്പീല്‍ വാദവും പൂര്‍ത്തിയാക്കി 91 മാര്‍ച്ച് ആദ്യം തന്നെ ഓസ്‌ട്രേലിയയിലെത്തി. 95 അവസാനം അവിടെയൊരു കൊലക്കേസില്‍ അറസ്റ്റിലാകുന്നു. തുടര്‍ന്ന് മെല്‍ബണ്‍ റിമാന്‍ഡ് സെന്ററില്‍ ആന്‍ഡ്രൂവിന്റെ കൂട്ടുപ്രതിയായിരുന്ന വെസ്ലി ജോണ്‍ പോള്‍ ആണ് നിര്‍ണായകമായ ആ വെളിപ്പെടുത്തല്‍ നടത്തുന്നത്. തടര്‍ന്ന് ഓസ്‌ട്രേലിയന്‍ പൊലീസ് ഇന്റര്‍പോള്‍ മുഖേന അയച്ച കത്ത് 1996 ജനുവരിയിലാണ് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് കിട്ടുന്നത്.

അറസ്റ്റുവിവരം അറിഞ്ഞ് സര്‍വലിയുടെ ബന്ധുക്കള്‍ ഇന്ത്യയിലേക്ക് എത്തി. കൈക്കൂലി നല്‍കി കോടതി ജീവനക്കാരനെ വശത്താക്കി. പ്രതി ഉപയോഗിച്ച വാക്ക്, ക്ലാര്‍ക്ക് ഓഫ് കോര്‍ട്‌സ്, എന്നാണെന്ന് കത്തില്‍ എടുത്ത് പറയുന്നുണ്ട്. തുടര്‍ന്ന് ഈ ജീവനക്കാരനെ ഉപയോഗിച്ച്, സര്‍വലിയുടേതായി കോടതിയിലിരുന്ന അണ്ടര്‍വെയര്‍ മാറ്റി മറ്റൊരെണ്ണം ആ സ്ഥാനത്ത് വയ്ക്കുന്നു. പിന്നീട് നടന്ന ഹൈക്കോടതിയിലെ അപ്പീല്‍ വാദത്തിനിടെ തൊണ്ടി അടിവസ്ത്രം പ്രതിക്ക് ധരിക്കാന്‍ പാകത്തിലുളളതല്ല എന്ന വാദം ഉയര്‍ത്തുന്നു. ഇത് കോടതി പരിശോധിക്കുന്നു, സര്‍വലി കുറ്റവിമുക്തനാകുകയും ചെയ്തു.

ഓസ്‌ട്രേലിയന്‍ പൊലീസ് ഹോമിസൈഡ് സ്‌ക്വാഡിലെ ഡിറ്റക്ടീവ് സീനിയര്‍ കോണ്‍സ്റ്റബിള്‍മാരായ ഗ്രീന്‍, വൂള്‍ഫ് എന്നിവര്‍ 1996 ജനുവരി 25നാണ് ഈ മൊഴി രേഖപ്പെടുത്തിയതെന്നും ഇന്റര്‍പോള്‍ കത്തില്‍ വിശദീകരിക്കുന്നുണ്ട്. ഇന്റര്‍പോള്‍ ക്യാന്‍ബെറ ഓഫീസില്‍ നിന്ന് ഡല്‍ഹി വഴിയാണ് കത്ത് തിരുവനന്തപുരത്തേക്ക് എത്തുന്നത്. ആന്റണി രാജുവിന്റെ പേര് കത്തില്‍ പറയുന്നില്ല. എന്നാല്‍ ക്ലര്‍ക്കിനെ സംബന്ധിച്ച പരാമര്‍ശവും, തൊണ്ടി റജിസ്റ്ററിലെ ആന്റണി രാജുവിന്റെ ഒപ്പും ചേര്‍ത്തുവച്ചപ്പോള്‍ രാജുവിനെയും ക്ലാര്‍ക്ക് ജോസിനെയും പ്രതിചേര്‍ക്കാന്‍ 2006ല്‍ അസി. കമ്മിഷണര്‍ വക്കം പ്രഭയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൂടുതല്‍ പാടുപെടേണ്ടി വന്നില്ല.

1996 ജനുവരിയില്‍ ഇത്ര വ്യക്തതയോടെ ഈ കത്ത് കിട്ടിയിട്ടും കണ്ണുകെട്ടിയ മട്ടിലായിരുന്നു അന്നത്തെ പൊലീസ് അന്വേഷണം. പ്രതികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും കാലമേറെ ചെന്നതിനാല്‍ കൂടുതല്‍ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പരിദേവനം പറഞ്ഞാണ് 2002ല്‍ എം.എം. തമ്പി എന്നൊരു ഉദ്യോഗസ്ഥന്‍ കോടതിക്ക് റിപ്പോര്‍ട്ട് കൊടുത്ത് കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചത്. ആന്റണി രാജു എംഎല്‍എ ആയിരുന്ന 1996 മുതല്‍ 2001 വരെ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായിരുന്നു ആ നടപടിയെന്ന് ന്യായമായും സംശയിക്കാം.

സര്‍വലി കുറ്റവിമുക്തനായതിന് തൊട്ടുപിന്നാലെ ലഹരിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെകെ ജയമോഹന്‍ ഹോക്കോടതി വിജിലന്‍സിനെ സമീപിച്ചതാണ് വഴിത്തിരിവായത്. തട്ടിപ്പ് സ്ഥിരീകരിച്ച് അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതോടെ 1994ല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും 2002ല്‍ എഴുതിത്തള്ളി. ടിപി സെന്‍കുമാറിന്റെ ഇടപെടലാണ് പിന്നീട് കേസില്‍ നിർണ്ണായകമായത്. 2006ല്‍ ഉത്തരമേഖല ഐജിയായിരുന്ന ടിപി സെന്‍കുമാര്‍ അന്വേഷണത്തിന് നിര്‍ദേശിച്ചതോടൊണ് കയ്യക്ഷര പരിശോധന അടക്കം നടന്നത്. ഈ ഇടപെല്‍ ഉണ്ടാകാതിരുന്നുവെങ്കില്‍ 2002ല്‍ തന്നെ കേസ് അവസാനിച്ചേനെ.

ചുട്ടിപ്പാറ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം മൂന്നു സഹപാഠികളെ കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശേരി സ്വദേശി എ.ടി. അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

മരണപ്പെട്ട അമ്മുവിന്റെ സഹോദരന്‍ അഖില്‍ സജീവ് ഇന്ന് ഉച്ചയ്ക്ക് പത്തനംതിട്ട സ്റ്റേഷനില്‍ എത്തി മൊഴി നല്‍കിയിരുന്നു. അമ്മു ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും അഖില്‍ പോലീസിനോട് പറഞ്ഞു. കോളജ് അധികൃതരുടെയും ഹോസ്റ്റല്‍ അധികൃതരുടെയും നടപടി സംശയകരമാണ്.

തങ്ങളുടെ ആവശ്യപ്രകാരമാണ് അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു വന്നത് എന്ന ജനറല്‍ ആശുപത്രി അധികൃതരുടെ വിശദീകരണം തെറ്റാണ്. അമ്മയുടെ വീട് കോട്ടയത്താണ്. അതു കൊണ്ട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. പരുക്കേറ്റ അമ്മുവുമായി എത്തിയവരില്‍ ആരോ ആകാം തിരുവനന്തപുരത്തേക്ക് കൊണ്ടു പോകാന്‍ പറഞ്ഞതെന്നും അഖില്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 5.30 നാണ് വെട്ടിപ്പുറത്തുള്ള എന്‍.എസ്.എസ് ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്ന് അമ്മു ചാടിയത്. ഗുരുതരമായി പരുക്കറ്റ അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. ചുട്ടിപ്പാറ സീപാസ് നഴ്സിങ് കോളജില്‍ നാലാം വര്‍ഷ ബി.എസ്. സി വിദാര്‍ഥിനിയായിരുന്നു അമ്മു സജീവ്.

സഹപാഠികളായ മൂന്നു പെണ്‍കുട്ടികള്‍ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിതാവ് സജീവ് നേരത്തേ തന്നെ നഴ്സിങ് കോളജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു. ഇവരുടെ മാനസിക പീഡനം മൂലം അമ്മുവിന്റെ ജീവന് വരെ ഭീഷണിയുണ്ടെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. അധ്യാപകരില്‍ ചിലരും ഇതിന് ഒത്താശ ചെയ്തിരുന്നുവത്രേ. പിതാവ് സജീവ് നേരിട്ട് കോളജിലെത്തി നല്‍കിയാണ് പരാതി നല്‍കിയിരുന്നത്.

പരാതി അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൈഗ്രേന്‍ പോലുളള ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വലഞ്ഞിരുന്ന അമ്മുവിനെ ആ സമയം സഹപാഠികളായ മൂന്നു കുട്ടികള്‍ പല രീതിയില്‍ ശല്യപ്പെടുത്തിയിരുന്നുവത്രേ. കോളജില്‍ നിന്നുളള സ്റ്റഡി ടൂറിന് പോകാന്‍ തയാറാകാതിരുന്ന അമ്മുവിനെ ടൂര്‍ കോഓര്‍ഡിനേറ്ററാക്കി ചുമതലപ്പെടുത്തി. പ്രഖ്യാപനം വരുമ്പോഴാണ് അമ്മു ഇക്കാര്യം അറിഞ്ഞതെന്നും പിതാവിന്റെ പരാതിയിലുണ്ടായിരുന്നു. പല രീതിയിലുളള മാനസിക പീഡനം കാരണം അമ്മുവിന്റെ ജീവന് ഭീഷണിയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി

ലണ്ടൻ : ചരിത്ര സിനിമയുടെ ഭാഗമാകാൻ യുകെ മലയാളി അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലും ബ്ലൂടൈഗേഴ്സും. മമ്മൂട്ടിയും മോഹന്‍ലാലും ഒരു വമ്പൻ സിനിമയിൽ ഒന്നിച്ച് അഭിനയിക്കുവാൻ ഒരുങ്ങുന്നു എന്ന് നാളുകളായി കേട്ടിരുന്ന വാർത്ത ഇന്ന് യാഥാർഥ്യമാവുകയാണ്. ഈ വമ്പൻ സിനിമയുടെ നിർമ്മാതായി മാറുവാനുള്ള ഭാഗ്യമാണ് ബ്ലൂടൈഗേഴ്സ് ക്രിക്കറ്റ് ടീമിന്റെ ഉടമ കൂടിയായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന് ലഭിച്ചിരിക്കുന്നത്.

കാൽ നൂറ്റാണ്ടിന്റെ നീണ്ട കാത്തിരുപ്പുകൾക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന മെഗാ സിനിമയ്ക്ക് ശ്രീലങ്കയിൽ തുടക്കമായി. പ്രശസ്ത സംവിധായകൻ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. നിർമ്മാതാവായ സുഭാഷ് ജോർജ് മാനുവല്‍ സ്വിച്ച് ഓണും , രാജേഷ് കൃഷ്ണ, സലിം ഷാര്‍ജ, അനുര മത്തായി, തേജസ് തമ്പി എന്നിവർ തിരി തെളിയിക്കുകയും ചെയ്തു.

ഈ  സിനിമയിൽ ഇന്ത്യൻ സിനിമയിലെ വലിയൊരു താര നിര തന്നെയാണ് അഭിനയിക്കുന്നത്. മലയാളത്തിൽ നിന്നും താരങ്ങളായ ഫഹദ് ഫാസില്‍,കുഞ്ചാക്കോ ബോബന്‍, നയന്‍താര  തുടങ്ങിയവരുമുണ്ട്.

ഈ ചിത്രത്തിന്റെ ആദ്യഘട്ട  ചിത്രീകരണത്തിനായി മമ്മൂട്ടി , മോഹൻലാൽ , കുഞ്ചാക്കോ ബോബൻ എന്നിവർ ശ്രീലങ്കയിൽ എത്തിയിരുന്നു.  ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്.

രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. രണ്‍ജി പണിക്കര്‍,രാജീവ് മേനോന്‍,ഡാനിഷ് ഹുസൈന്‍,ഷഹീന്‍ സിദ്ദിഖ്,സനല്‍ അമന്‍,രേവതി,ദര്‍ശന രാജേന്ദ്രന്‍,സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.

പ്രൊഡക്ഷന്‍ ഡിസൈനര്‍:ജോസഫ് നെല്ലിക്കല്‍,മേക്കപ്പ്:രഞ്ജിത് അമ്പാടി,കോസ്റ്റിയൂം:ധന്യ ബാലകൃഷ്ണന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:ഡിക്‌സണ്‍ പൊടുത്താസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍:ലിനു ആന്റണി,അസോസിയേറ്റ് ഡയറക്ടര്‍:ഫാന്റം പ്രവീണ്‍.

ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയയാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അളവില്ലാത്ത മൂലധനത്തിന്റെ അപൂർവ്വധാതുക്കൾ ജപ്പാനിൽ കണ്ടെത്തി. ഏകദേശം 26 , 290, 780, 000 ഡോളർ വിലമതിക്കുന്ന ധാതുക്കൾ ആണ് കണ്ടെത്തിയിരിക്കുന്നത്. അടുത്ത ദശാബ്ദ കാലത്തേയ്ക്ക് ജപ്പാന്റെ സമ്പദ് വ്യവസ്ഥയെ മികവുറ്റതാക്കുന്ന സുപ്രധാന കണ്ടെത്തലാണ് ഇതെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. നിപ്പോൺ ഫൗണ്ടേഷനും ടോക്കിയോ സർവകലാശാലയും സംയുക്തമായി നടത്തിയ പരിവേഷണത്തിലാണ് സുപ്രധാനമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ജപ്പാൻ്റെ തലസ്ഥാനത്ത് നിന്ന് ഏകദേശം 1,200 മൈൽ അകലെയുള്ള മിനാമി-ടോറി-ഷിമ ദ്വീപിൻ്റെ കടൽത്തീരത്ത് ആണ് കൊബാൾട്ടും നിക്കലും മാംഗനീസിൻ്റെയും അതിവിപുലമായ നിക്ഷേപം ഉള്ളത്. സമുദ്രനിരപ്പിൽ നിന്ന് 5,700 മീറ്റർ താഴെയായാണ് ഇത്.

സമുദ്രത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങളും മത്സ്യങ്ങളുടെയും മറ്റ് ജീവികളുടെയും അസ്ഥികളുമായി ചേർന്ന് ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് രൂപപ്പെട്ടതാണ് ഈ ധാതുക്കൾ എന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബാറ്ററികൾ നിർമ്മിക്കുന്നതിന് ആവശ്യമായ രണ്ട് നിർണായക ഘടകങ്ങളാണ് കോബാൾട്ടും നിക്കലും, കൂടാതെ ജെറ്റ് എഞ്ചിനുകൾ, ഗ്യാസ് ടർബൈനുകൾ എന്നിവ നിർമ്മിക്കാനും ഉപയോഗിക്കുന്നു. സർവേയിൽ ഏകദേശം 610,000 മെട്രിക് ടൺ കോബാൾട്ടും 740,000 മെട്രിക് ടൺ നിക്കലും ആണ് കണ്ടെത്തിയത് . നിലവിലെ കണ്ടെത്തൽ വൈദ്യുത വാഹന ബാറ്ററികളുടെ വിപണിയിൽ വൻ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആത്യന്തികമായി ഈ കണ്ടെത്തൽ ജപ്പാന്റെ വളർച്ച കൂടുതൽ ത്വരിതഗതിയിൽ ആക്കാൻ സഹായിക്കുമെന്ന് ടോക്കിയോ സർവകലാശാലയിലെ റിസോഴ്‌സ് ജിയോളജിയിൽ സ്പെഷ്യലൈസ് ചെയ്ത പ്രൊഫസർ യാസുഹിരോ കാറ്റോ പറഞ്ഞു.


പുതിയ നിക്ഷേപ സാധ്യതകളുമായി ലോകരാജ്യങ്ങൾ മുന്നേറുമ്പോൾ മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്നത് കേരളത്തിലെ ധാതുമണൽ ഖനനത്തോടനുബന്ധിച്ച് ഉടലെടുത്ത വിവാദങ്ങളാണ്. ആലപ്പുഴയിലെ തോട്ടപ്പള്ളിയിൽ ധാതുമണൽ ഖനനം പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ കനത്ത പ്രതിഷേധമാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ ഉയർത്തുന്നത്. ഖനനം പുനരാരംഭിക്കുവാൻ നടന്ന നീക്കത്തിനെതിരെ കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗം മണൽ ഖനനവുമായി മുന്നോട്ടുപോകരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . കേരളത്തിലെ നദികളിലെയും ഡാമുകളിലെയും അടിയിൽ അടിഞ്ഞുകൂടിയിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ മണലിന്റെ ഖനന സാധ്യതയും വിവിധ നൂലാമാലകളിൽ തട്ടി വഴിമുട്ടി നിൽക്കുകയാണ്.

കേരളം ഉറ്റുനോക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനഘട്ടത്തില്‍. ഒടുവിലത്തെ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ പോളിങ് 70 ശതമാനം പിന്നിട്ടിരുന്നു. പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ് പോളിംഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 74 ശതമാനമായിരുന്നു വോട്ടിങ് ശതമാനം.

യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇരട്ട വോട്ടിന്റെ പേരില്‍ വിവാദത്തിലായ ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ് വോട്ട് ചെയ്തില്ല. തദ്ദേശ തരഞ്ഞെടുപ്പിന്റെയും ഒന്നര വര്‍ഷം കഴിഞ്ഞ് വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുിന്റെയും പശ്ചാത്തലത്തില്‍ മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. സിറ്റിങ് മണ്ഡലം ഭൂരിപക്ഷം വര്‍ധിപ്പിച്ച് നിലനിര്‍ത്താനാണ് യു.ഡി.എഫ്. ശ്രമം.

നീണ്ട 10 മണിക്കൂര്‍ പിന്നിട്ട് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പോളിങ്, ആദ്യഘട്ടത്തില്‍ ഉച്ചവരെ മന്ദഗതിയിലായിരുന്ന പോളിങ് ബൂത്തുകള്‍ വൈകുന്നേരമായതോടെ സജ്ജീവമായ കാഴ്ചയാണ് കണ്ടത്.

മലയാള സിനിമയില്‍ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയില്‍ ആയിരുന്നു. സംസ്‌കാരം ഷൊർണൂരിലെ വീട്ടില്‍ വച്ച് നടക്കും.

പഴയ കാലത്തേ പ്രശസ്ത വില്ലൻ നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാഥൻ. നിരവധി സിനിമകളിലും സീരിയലുകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ്.

1980 ല്‍ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘ അസ്‌ത്രം’ എന്ന ചിത്രത്തില്‍ ഒരു സ്‌റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്.

പിന്നീട് പഞ്ചാഗ്നി, ചമയം,രാജധാനി, ഭൂമിഗീതം, ചെങ്കോല്‍, മലപ്പുറം ഹാജി മഹാനായ ജോജി,പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം എന്നിവയാണ് പ്രധാന ചിത്രങ്ങൾ. സ്‌നേഹാജ്ഞലി,മേഘജീവിതം തുടങ്ങിയവയാണ് മേഘനാഥൻ അഭിനയിച്ച ചില സീരിയലുകള്‍.

കേരളം ഉറ്റുനോക്കിയ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. ഒടുവിലത്തെ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ പോളിങ് 70 ശതമാനം പിന്നിട്ടിരുന്നു. പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ്. കഴിഞ്ഞ തവണ 74 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

രാവിലെ പല സ്ഥലത്തും മെഷീനുകള്‍ തകരാറായതിനാല്‍ വോട്ടിങ് വൈകി. ഉച്ചകഴിഞ്ഞാണ് പോളിങ് വേഗത്തിലായത്. ഇതിനിടയില്‍ വോട്ടിങ് മനഃപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു.

ഇരട്ട വോട്ടിന്റെ പേരില്‍ വിവാദത്തിലായ ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ് വോട്ട് ചെയ്തില്ല. ഹരിദാസ് എത്തിയപ്പോള്‍ ഗേറ്റ് അടച്ചിരുന്നതിനാല്‍ വോട്ട് ചെയ്യാനായില്ല. ഹരിദാസ് വോട്ട് ചെയ്യാനെത്തുമെങ്കില്‍ തടയാനായി വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തില്‍ സംഘടിച്ചിരുന്നു.

മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. സിറ്റിങ് മണ്ഡലം ഭൂരിപക്ഷം വര്‍ധിപ്പിച്ച് നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ ശ്രമം. പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യം. സംസ്ഥാനത്ത് ഏറ്റവും വിജയസാധ്യതയുള്ള സീറ്റില്‍ ഏത് വിധേനെയും വിജയിച്ച് കയറാനാണ് ബി.ജെ.പിയുടെ ശ്രമം.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ആദ്യാവസാനം നിറഞ്ഞതുനിന്നത് വിവാദങ്ങൾ. സ്ഥാനാർഥിപ്രഖ്യാപനം മുതൽ തുടങ്ങിയ വിവാദങ്ങൾ നിശ്ശബ്ദപ്രചാരണദിവസമായ ചൊവ്വാഴ്ചയും തുടർന്നു. ഒരു ദിവസംപോലും ഇടവേളയില്ലാതെ വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.

യു.ഡി.എഫിന്റെ സ്ഥാനാർഥിപ്രഖ്യാപനത്തിൽ എതിർപ്പുമായി ഡോ. പി. സരിൻ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സരിൻ പിന്നീട് എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായി. മൂന്നു മുന്നണികളും പരസ്പരം ഡീൽ ആരോപണവുമായി രംഗത്തെത്തി. ട്രോളി വിവാദം, പാതിരാറെയ്ഡ് നാടകം, ഇരട്ടവോട്ട്, സന്ദീപ് വാരിയരുടെ കോൺഗ്രസിലേക്കുള്ള വരവ്, സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം തുടങ്ങിയവയും ചർച്ചയായി. രണ്ട് ദിനപത്രങ്ങളിൽ എൽ.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി പ്രസിദ്ധീകരിച്ച പരസ്യത്തിലെ ഉള്ളടക്കത്തെച്ചൊല്ലിയുള്ള ആരോപണങ്ങളാണ് അവസാനദിവസം വിവാദത്തിന് വഴിതുറന്നത്. ഉള്ളടക്കത്തെ സി.പി.എം. ന്യായീകരിച്ചപ്പോൾ സി.പി.ഐ. ജില്ലാസെക്രട്ടറി അത് എൽ.ഡി.എഫ്. അറിഞ്ഞതല്ലെന്ന് തുറന്നുപറഞ്ഞതോടെ മുന്നണിക്കകത്തുതന്നെ രണ്ട്‌ അഭിപ്രായമുണ്ടെന്ന് വ്യക്തമായി.

ലോക്‌സഭാതിരഞ്ഞെടുപ്പ് കഴിഞ്ഞതുമുതൽ കോൺ‌ഗ്രസും സി.പി.എമ്മും ബി.ജെ.പി.യും മണ്ഡലത്തിൽ പുതിയ വോട്ടർമാരെ ചേർത്തിരുന്നു. ഇത് ഒടുവിൽ ഇരട്ടവോട്ട് വിവാദത്തിലേക്കുമെത്തി. കഴിഞ്ഞ തവണത്തേക്കാൾ പോളിങ് ശതമാനം ഉയർത്താനാണ് എല്ലാ കക്ഷികളുടേയും ശ്രമം. കുളം കലക്കിയ പ്രചാരണതന്ത്രങ്ങളും വിവാദങ്ങളും പാലക്കാട്ടെ വോട്ടർമാരെ എങ്ങനെ സ്വാധീനിച്ചുവെന്നറിയാൻ വോട്ടെണ്ണൽ നടക്കുന്ന 23 വരെ കാത്തിരിക്കേണ്ടിവരും.

വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ നിസാരവല്‍കരിച്ച മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരനെതിരെ പ്രതിഷേധം ശക്തമാകുന്നു.

‘വയനാട്ടില്‍ ഒരു നാട് മുഴുവന്‍ ഒലിച്ചു പോയിട്ടില്ല. ഒരു പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് ഉരുള്‍പ്പൊട്ടലില്‍ നശിച്ചത്’ എന്നായിരുന്നു മുരളീധരന്റെ പ്രസ്താവന.

മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഒരു നേതാവ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മുരളീധരന്‍ മലയാളികളോട് മാപ്പ് പറയണമെന്ന് എല്‍ഡിഎഫും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

ബിജെപിയുടെ തനിനിറം പുറത്തായെന്ന് ടി. സിദ്ദിഖ് എംഎല്‍എ പ്രതികരിച്ചു. ദുരന്തബാധിതരെ അപമാനിക്കുന്ന നിലപാട് അനുവദിക്കാനാവില്ലെന്നും ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായതെന്നും സിപിഎം നേതാവ് സി.കെ ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം ചൂരല്‍മല, , മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്ത ബാധിതരോട് കേന്ദ്ര, കേരള സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

ഹര്‍ത്താലില്‍ നിന്ന് തിരഞ്ഞെടുപ്പ് സംബന്ധമായ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഓടുന്ന വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, ശബരിമല തീര്‍ത്ഥാടകര്‍, ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പാല്‍, പത്രം, വിവാഹ സംബന്ധമായ യാത്രകള്‍ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്.

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദിഖിന്‍റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയുടെ ആവശ്യപ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദത്തിന് അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും. സിദ്ദിഖിനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് സര്‍ക്കാര്‍ വാദം. കേസിലെ പരാതിക്കാരിയും ജാമ്യാപേക്ഷയെ എതിര്‍ക്കും. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലാണ് സിദ്ദിഖ്.

നേരത്തെ, ബലാത്സംഗ കേസിൽ സംസ്ഥാന സർക്കാരിന്‍റെ റിപ്പോർട്ടിന് സുപ്രീം കോടതിയിൽ സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോർട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുവെന്നും തനിക്കെതിരെ ഇല്ലാ കഥകൾ മെനയുകയാണെന്നും സിദ്ദിഖ് മറുപടി വാദത്തിൽ വിമർശിച്ചു.

തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ല. കേസെടുക്കാൻ ഉണ്ടായ കാലതാമസത്തെക്കുറിച്ചുള്ള വിശദീകരണവും നിലനിൽക്കില്ല. ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതിക്കാരി ഈ വിഷയം ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണെന്നും സിദ്ദിഖ് ആരോപിച്ചു.

Copyright © . All rights reserved