നെടുമങ്ങാട് സ്വദേശിനിയായ യുവതിയെ അമ്പലമുക്കിന് സമീപത്തെ ചെടിക്കടയില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കൊടും കുറ്റവാളി. തമിഴ്‌നാട്ടില്‍ ഇരട്ടക്കൊലകേസില്‍ പ്രതിയായ രാജേന്ദ്രനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 2014ല്‍ തമിഴ്‌നാട്ടില്‍ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേന്ദ്രന്‍. കേസില്‍ വിചാരണ തുടങ്ങും മുന്‍പ് ഡിസംബറിലാണ് രാജേന്ദ്രന്‍ തിരുവനന്തപുരത്ത് എത്തിയത്.
പേരൂര്‍ക്കടയിലെ ഹോട്ടലില്‍ രാജേഷ് എന്ന പേരിലാണ് ഇയാള്‍ ജോലിക്കെത്തിയത്.
തമിഴ്‌നാട്ടിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് രാജേന്ദ്രന്‍. മോഷണശ്രമം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തിയതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഭവത്തില്‍ ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടില്‍ നിന്നാണ് രാജേന്ദ്രനെ പിടികൂടിയത്. ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തിനു കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം: അമ്പലമുക്കില്‍ ചെടികള്‍ വില്‍ക്കുന്ന നഴ്‌സറിയില്‍ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. കന്യാകുമാരി സ്വദേശിയായ രാജേഷ് ആണ് പിടിയിലായത്. പേരൂര്‍ക്കടയിലെ ഒരു ഹോട്ടലില്‍ ജീവനക്കാരനാണ് രാജേഷ്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ജീവനക്കാരി കൊല്ലപ്പെട്ടത്.
തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് സൂചനയുണ്ട്. മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ജോലിക്കിടെ അപകടം പറ്റിയെന്ന് കാണിക്കാന്‍ ശരീരത്തില്‍ സ്വയം മുറിവുണ്ടാക്കിയെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പ്രതിയേയും സുഹൃത്തുക്കളെയും രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
കൊല്ലപ്പെട്ട യുവതി ധരിച്ചിരുന്ന സ്വര്‍ണമാല കാണാതായിരുന്നു. എന്നാല്‍ യുവതിയുടെ ബാഗിലും നഴ്‌സറി ഓഫീസിലുമുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ മോഷണം തന്നെയാണോ കൊലപാതകത്തിനു പിന്നിലെന്ന സംശയവും പോലീസിനുണ്ടായിരുന്നു. ഞായറാഴ്ച കോവിഡ് നിയന്ത്രണം നിലനിന്നിരുന്നതിനാല്‍ റോഡില്‍ തിരക്ക് കുറവായിരുന്നു. ഈ അവസരം മുതലാക്കിയാണ് പട്ടാപ്പകല്‍ അരുംകൊല നടത്തിയത്.
സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞത്. പ്രതി നഴ്‌സറിയുടെ ഭാഗത്തേക്ക് നടന്നുപോകുന്നതും 20 മിനിറ്റിനു ശേഷം തിരികെ പോകുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഒരു ഓട്ടോയിലും സ്‌കൂട്ടറില്‍ ലിഫ്ട് ചോദിച്ച പോകുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു.
പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യവും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവറാണ് പ്രതിയെ കുറിച്ച് പോലീസിന് വിവരം നല്‍കിയത്. തമിഴ് കലര്‍ന്ന മലയാളമാണ് പ്രതി സംസാരിച്ചതെന്നും ഓട്ടോ ഡ്രൈവര്‍ അറിയിച്ചിരുന്നു.
കുറിച്ചി സ്വദേശിയായ യുവാവിനെ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണാതായതായി റിപ്പോർട്ട്. യുവാവിനെ കാണാനില്ലെന്നു കാട്ടി കമ്പനി അധികൃതരാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം വലിയിടത്തറ വീട്ടിൽ ജസ്റ്റിൻ കുരുവിളയെ(30)കാണാനില്ലെന്നാണ് ബന്ധുക്കളെ കപ്പൽ അധികൃതർ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ ഇന്നു രാവിലെ ചിങ്ങവനം പൊലീസിനു പരാതി നൽകുമെന്നു ബന്ധുക്കൾ അറിയിച്ചു.
നാലു വർഷം മുൻപാണ് ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച ജസ്റ്റിൻ സ്ട്രീം അറ്റ്‌ലാൻഡിക്ക് എന്ന കപ്പലിൽ അസിസ്റ്റന്റ് കുക്കായി ജോലിയ്ക്കു പ്രവേശിച്ചത്. കഴിഞ്ഞ 31 നാണ് സ്ട്രീം അറ്റ്‌ലാൻഡിക്ക് സൗത്ത് ആഫ്രിക്കയിലെ തീരത്തു നിന്നും യാത്ര പുറപ്പെട്ടത്. കപ്പൽ, ഫെബ്രുവരി 23 നാണ് അമേരിക്കൻ തീരത്ത് എത്തിച്ചേരുക. ഈ യാത്രയ്ക്കിടയിൽ ജസ്റ്റിനെ കാണാതായതായാണ് ബന്ധുക്കളെ ബുധനാഴ്ച രാവിലെ കപ്പൽ അധികൃതർ അരിയിച്ചത്. ജസ്റ്റിനെ സഹോദരനെ ആദ്യം ഫോണിൽ ബന്ധപ്പെട്ട് ആദ്യം വിവരം അറിയിച്ചു. ഇതിനു പിന്നാലെ, ഉച്ചയോടെ ഇ മെയിലും ലഭിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് ജസ്റ്റിൻ അവസാനമായി ബന്ധുക്കളെ വിളിച്ചത്. പിന്നീട്, തിങ്കളാഴ്ചയും ചൊവ്വാഴയും ജസ്റ്റിനെപ്പറ്റി വിവരമുണ്ടായിരുന്നില്ല. ബുധനാഴ്ച പുലർച്ചെ ഏഴു മണിയോടെയാണ് ജസ്റ്റിനെ കാണാനില്ലെന്ന വിവരം പുറത്തു വന്നത്. ജസ്റ്റിന്റെ തിരോധാനം സംബന്ധിച്ചു കൃത്യമായ വിവരം ലഭിക്കാൻ സംസ്ഥാന സർക്കാർ അടക്കം വിഷയത്തിൽ ഇടപെടണമെന്നാണ് ഇപ്പോൾ ആവശ്യം ഉയർന്നിരിക്കുന്നത്.
കങ്ങഴ മുണ്ടത്താനത്ത് ഓട്ടോറിക്ഷ ഡ്രൈവറെ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം പേഴ്സും പണവും തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. സംഭവത്തിൽ അന്വേഷിക്കാനെത്തിയ പോലീസിനെയും ഇരുവരും കൈകാര്യം ചെയ്യും ചെയ്തു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ കറുകച്ചാൽ സ്റ്റേഷനിലെ മൂന്നു പോലീസുകാർ ചികിത്സയിലാണ്.
സംഭവത്തിൽ താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പിൽ ബിജു (50), ഭാര്യ മഞ്ജു (46) എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. മുണ്ടത്താനം പൂതുക്കുഴിയിൽ 65കാരനായ പ്രസാദ് ആണ് ഇവരുടെ ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ മുണ്ടത്താനത്തിന് സമീപമായിരുന്നു സംഭവം. മുണ്ടത്താനത്തുനിന്ന് ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രസാദ്.
മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ ബിജു, പ്രസാദിന്റെ ഓട്ടോ തടഞ്ഞുനിർത്തിയ ശേഷം ആക്രമിക്കുകയും പോക്കറ്റിൽനിന്ന് 5000 രൂപയടങ്ങിയ പേഴ്സ് തട്ടിയെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. കാലിന് പരിക്കേറ്റ പ്രസാദ് വിവരം കറുകച്ചാൽ പോലീസ് സ്റ്റേഷനിലറിയിച്ച ശേഷം പാമ്പാടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ രാത്രി ഒൻപതരയോടെ കറുകച്ചാൽ പോലീസ് ബിജുവിന്റെ വീട്ടിലെത്തി.
ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിജുവിനെ പിടികൂടുന്നതിനിടയിൽ സി.പി.ഒ. വിനീത് ആർ.നായരുടെ കൈയിൽ കടിച്ചു. മറ്റുള്ള പോലീസുകാർ ചേർന്ന് ബിജുവിനെ കീഴടക്കുകയായിരുന്നു. പട്ടികക്കഷണവുമായെത്തിയ മഞ്ജു സി.പി.ഒ.മാരായ പി.ടി.ബിജുലാൽ, ബിബിൻ ബാലചന്ദ്രൻ എന്നിവരെയും ആക്രമിച്ചു. വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ച ബിജുവിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയാണുണ്ടായത്. പോലീനെ ആക്രമിച്ചതിന് മഞ്ജുവിനെതിരേ മണിമല പോലീസും പ്രസാദിനെ ആക്രമിച്ച് പണം തട്ടിയതിന് കറുകച്ചാൽ പോലീസും കേസെടുത്തു.
ഇളമാട് അമ്പലംമുക്കിലെ ഷാനു ഹൗസിൽ ഇന്ന് വിവാഹമേളം മുഴങ്ങേണ്ടതായിരുന്നു. എന്നാൽ നാട്ടുകാരേയും വീട്ടുകാരേയും ഞെട്ടിച്ച് തേടിയെത്തിയത് വേണ്ടപ്പെട്ടവരുടെ അപകട വാർത്ത. വ്യാഴാഴ്ച രാവിലെ ഏഴിന് വിവാഹത്തിനു പുറപ്പെടാനുള്ള ഒരുക്കങ്ങളിലായിരുന്നു വരനായ അമൽ ഷാജിയും ബന്ധുക്കളും. തലേദിവസമായ ബുധനാഴ്ച വധുവിന് നൽകാനുള്ള പുടവയുമായി അമലിന്റെ ഏറ്റവും അടുത്ത ബന്ധുക്കളും അയൽക്കാരും സുഹൃത്തുക്കളുമെല്ലാം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അഞ്ച് വാഹനങ്ങളിലായി ഹരിപ്പാട്ടെ വധൂഗൃഹത്തിലേക്ക് യാത്ര തിരിച്ചത്.
പിന്നീട് ഒന്നേകാലോടെയാണ് അടൂരിൽവെച്ച് അപകടമുണ്ടായ വിവരം അമ്പലംമുക്കിലെ വീട്ടിലെത്തിയത്. അമലിന്റെ ബന്ധുക്കളായ ശകുന്തളയും ഇന്ദിരയും കുടുംബസുഹൃത്ത് ശ്രീജയും മരിച്ച വിവരം ഇനിയും ഇവർക്ക് വിശ്വസിക്കാനാകുന്നില്ല. അമ്പലംമുക്ക് പെട്രോൾ പമ്പിനടുത്താണ് അമലിന്റെ വീട്. അടുത്തുതന്നെയാണ് ഇന്ദിരയും മകളും താമസിച്ചിരുന്നത്. ശകുന്തളയുടെ വീടും ഇതിനടുത്തുതന്നെയായിരുന്നു. ശ്രീജയും അമലിന്റെ വീടിനടുത്തായിരുന്നു മുമ്പ് താമസിച്ചിരുന്നത്. പിന്നീട് തേവന്നൂർ എസ്റ്റേറ്റ് ജങ്ഷനിൽ വീടുവെച്ച് താമസം തുടങ്ങി.
അമലിന്റെ കുടുംബവുമായി നല്ല സൗഹൃദത്തിലായിരുന്നു ശ്രീജയും കുടുംബവും. പുടവ കൈമാറൽച്ചടങ്ങിനു പോകുന്നില്ലെന്നാണ് ശ്രീജ തീരുമാനിച്ചിരുന്നത്. എന്നാൽ, സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി അവസാനനിമിഷം യാത്ര പുറപ്പെടുകയായിരുന്നു.
കശുവണ്ടി ഫാക്ടറിയിലും തൊഴിലുറപ്പുജോലിക്കും പോയിരുന്നു ഇന്ദിരയും ശകുന്തളയും. ശ്രീജ എസ്റ്റേറ്റ് മുക്കിൽ തയ്യൽക്കട നടത്തിയിരുന്നു. എല്ലാവരുമായും മൂവരും നല്ല സൗഹൃദത്തിലുമായിരുന്നു. അതുകൊണ്ടുതന്നെ നാടിന് ഇവരുടെ വേർപാട് തീരാവേദനയാകുകയാണ്.
അതേസമയം, അടൂരിൽ കാർ കനാലിലേക്ക് മറിയാൻ കാരണം ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവർ വാഹനം ഓടിച്ചതു കാരണമാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. ഹരിപ്പാട്ടേക്ക് വേഗത്തിൽ പോവുകയായിരുന്ന വാഹനം അടൂർ ബൈപ്പാസ് ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിയണമെന്ന് ഗൂഗിൾ മാപ്പിൽ കണ്ടു. ബ്രേക്ക് ചെയ്യാനാണ് ഡ്രൈവർ ശ്രമിച്ചത്. എന്നാൽ, അബദ്ധവശാൽ ആക്സിലേറ്ററിലാണ് ചവിട്ടിയത്. ഇത് ശരിവെക്കുന്ന തരത്തിൽ പരിക്കേറ്റ യാത്രക്കാർ പറഞ്ഞതായും അവർ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
റഷ്യ :- റഷ്യയിൽ ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് റഷ്യൻ ഗവൺമെന്റും സെൻട്രൽ ബാങ്കും ചേർന്ന് രൂപം നൽകിയിരിക്കുകയാണ്. ക്രിപ്റ്റോകറൻസികൾ ഒരുതരത്തിലുള്ള കറൻസികൾ തന്നെയാണെന്നും, അതിനാൽ തന്നെ അവയുടെ ട്രാൻസാക്ഷനുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും റഷ്യ വിലയിരുത്തി. ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഗവൺമെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം കറൻസികൾ നിരോധിക്കുകയല്ല, മറിച്ച് എല്ലാവിധ ട്രാൻസാക്ഷനുകളും നിയമപരമായി മാത്രമേ നടത്തുവാൻ സാധിക്കുകയുള്ളൂ എന്നാണ് ഗവൺമെന്റ് വ്യക്തമാക്കുന്നത്. നിലവിൽ റഷ്യൻ പൗരൻമാർക്ക് മാത്രമായി 12 മില്യൺ ക്രിപ്റ്റോകറൻസി അക്കൗണ്ടുകളിലായി 26.7 ബില്യൺ ഡോളർ തുകയുടെ നിക്ഷേപമാണ് ഉള്ളത്. ഇതോടൊപ്പം തന്നെ ബിറ്റ് കോയിൻ മൈനിങ്ങിലും മറ്റും രാജ്യം മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് റഷ്യ വിലയിരുത്തുന്നത്.

ഇതോടെ ആറ് ലക്ഷം റൂബിളിന് മുകളിലുള്ള ട്രാൻസാക്ഷനുകൾ എല്ലാംതന്നെ ഉപഭോക്താക്കൾ വെളിപ്പെടുത്തേണ്ടതായി വരും. ഇത് വെളിപ്പെടുത്താത്ത പക്ഷം അത് ക്രിമിനൽ പ്രവർത്തനത്തിലേക്ക് വഴിതെളിക്കും എന്നാണ് ഇപ്പോൾ രൂപപ്പെടുത്തിയ നിയമം വ്യക്തമാക്കുന്നത്. ക്രിപ്റ്റോകറൻസികളെ സംബന്ധിച്ച റഷ്യൻ ഗവൺമെന്റിന്റെ തീരുമാനം മാസങ്ങളായി അനിശ്ചിതത്വത്തിൽ ആയിരുന്നു. എന്നാൽ ചിലർ ഇത് ക്രിപ്റ്റോ കറൻസികൾക്ക് ലഭിക്കുന്ന അംഗീകാരമായാണ് കണക്കാക്കുന്നത്. ക്രിപ്റ്റോകറൻസികളെ ഒരു വിഭാഗം കറൻസികൾ ആയിത്തന്നെ അംഗീകരിച്ചുകൊണ്ടാണ് റഷ്യ പുതിയ നിയമം രൂപപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ രാജ്യം മുഴുവനും ക്രിപ്റ്റോകറൻസികൾ നിരോധിക്കണമെന്ന ആവശ്യമാണ് റഷ്യൻ ബാങ്ക് മുന്നോട്ടു വച്ചിരുന്നത്. എന്നാൽ ബാങ്കിന്റെ ഈ തീരുമാനത്തോട് റഷ്യൻ ധനകാര്യവകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ക്രിപ്റ്റോകറൻസികൾ നിരോധിക്കുകയല്ല മറിച്ച് നിയന്ത്രിക്കുകയാണ് വേണ്ടത് എന്ന നിലപാടിലാണ് ഇപ്പോൾ റഷ്യ എത്തിനിൽക്കുന്നത്. ഇതോടൊപ്പം തന്നെ ക്രിപ്റ്റോകറൻസികളുടെ മൈനിങ്ങും നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.
തിരുവനന്തപുരം: എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനെതിരേ വ്യാജ പീഡന പരാതി ചമച്ചെന്ന കേസില്‍ സ്വപ്‌ന സുരേഷ് അടക്കം പത്ത് പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണസംഘമാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബാണ് കേസിലെ ഒന്നാംപ്രതി. സ്വപ്‌ന സുരേഷാണ് രണ്ടാംപ്രതി. സ്ഥാപനത്തിലെ ആഭ്യന്തര അന്വേഷണ സമിതിയിലെ അംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
കേസെടുത്ത് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനായിരുന്ന സിബുവിനെതിരേ പ്രതികള്‍ വ്യാജ പീഡന പരാതി കെട്ടിച്ചമച്ചെന്നാണ് കേസ്. സ്ഥാപനത്തിലെ മറ്റു ചില ജീവനക്കാരികളുടെ പേരിലാണ് സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ സിബുവിനെതിരേ പരാതി നല്‍കിയിരുന്നത്. ഈ സമയം സാറ്റ്‌സിലെ എച്ച്.ആര്‍. വിഭാഗത്തില്‍ ഉദ്യോഗസ്ഥയായിരുന്നു സ്വപ്‌ന സുരേഷ്. പീഡന പരാതി ലഭിച്ചതിന് പിന്നാലെ സിബുവിനെതിരേ ആഭ്യന്തര അന്വേഷണ സമിതി അന്വേഷണം നടത്തുകയും കുറ്റക്കാരനെന്ന് കണ്ടെത്തി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതിനെതിരേ സിബു മുഖ്യമന്ത്രിക്കും കോടതിയിലും പരാതി നല്‍കി. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തി പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.
പീഡനപരാതി വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ തുടര്‍നടപടികളിലേക്ക് ക്രൈംബ്രാഞ്ച് സംഘം കടന്നിരുന്നില്ല. പിന്നീട് സ്വപ്‌ന സുരേഷ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെയാണ് എയര്‍ ഇന്ത്യ സാറ്റ്‌സ് കേസിലും നടപടികളുണ്ടായത്.
കടം വാങ്ങിയ തുക തിരികെ നൽകാത്തതിന്റെ പേരില് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ശേഷം, സമീപത്തെ പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കി. നന്നാട്ടുകാവ് സ്വദേശി നസീമാണ് (32) ക്രൂരമർദ്ദനമേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. അതേസമയം, ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പോത്തൻകോട് സ്വദേശിയായ ഷുക്കൂർ എന്നയാളുടെ നേതൃത്വത്തിലാണ് മർദ്ദനമെന്നാണ് വിവരം.
ഇന്നലെ വൈകിട്ട് മൂന്നോടെ പോത്തൻകോട്ടാണ് സംഭവം നടന്നത്. ഷുക്കൂർ അടക്കമുള്ള നാലംഗ സംഘം ഓട്ടോയിലെത്തി സുഹൃത്തിന്റെ കടയിൽ ഇരിക്കുകയായിരുന്ന നസീമിനെ വിളിച്ചിറക്കി സംസാരിച്ചശേഷം ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ചങ്ങാതിമാരാണെന്ന് കരുതി കടയിലുണ്ടായിരുന്നവരും ശ്രദ്ധിച്ചില്ല.
എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും നസീം തിരിച്ചുവരാതിരുന്നതോടെ ബന്ധുക്കൾ അന്വേഷണം തുടങ്ങിയിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം നസീമിനെ വട്ടപ്പാറയ്ക്ക് സമീപത്ത് കുറ്റിയാണിയിലുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം ക്രൂരമായി മർദ്ദിച്ചു.ഇതിനുശേഷം സമീപത്തെ പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിയിട്ടു. അവശനായപ്പോൾ നസീമിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.
പിന്നീട് എങ്ങനെയോ രക്ഷപ്പെട്ട നസീം ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവശനിലയിലായ നസീമിനെ ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോത്തൻകോട് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ കസ്റ്റഡിയിലായത്.
കർണാടകയിൽ ഹിജാബ് വിവാദം കത്തിക്കയറി നിൽക്കെ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. പ്രമുഖ മാധ്യമത്തോടായിരുന്നു അവരുടെ പ്രതികപണം. കർണാടകയിൽ നടക്കുന്നത് ഒരു മതവിഭാഗത്തിന് നേരെ മാത്രമുള്ള വിവേചനമാണ്. അത് അംഗീകരിക്കാൻ കഴിയില്ല. അതിനു പിന്നിലുള്ള രാഷ്ട്രീയ കാരണങ്ങൾ വ്യക്തമാണ്. അതേസമയം പ്രായപൂർത്തിയാവാത്ത കുട്ടികളുടെ മനസ്സിൽ മതചിന്തകൾ കുത്തിവെച്ച് പരുവപ്പെടുത്തുന്നതിനോട് തീർത്തും വിയോജിക്കുന്നെന്നും ജസ്ല തുറന്നു പറഞ്ഞു.
ജസ്ല മാടശ്ശേരിയുടെ വാക്കുകൾ;
കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ച് കൊണ്ടല്ല ഇത്തരത്തിലുള്ള ഒരു നിരോധനവും നടപ്പാക്കേണ്ടത്. നിരോധിക്കുകയാണെങ്കിൽ എല്ലാ സ്‌കൂളുകളിൽ നിന്നും എല്ലാ മതത്തിന്റെ ആചാരങ്ങളും അനാചാരങ്ങളും നിരോധിക്കുകയാണ്. കുട്ടികളെ സംബന്ധിച്ച് മതം എന്നു പറയുന്നത് ഒരാളുടെയും തെരഞ്ഞെടുപ്പല്ല. നമ്മൾ ജനിച്ചു വീഴുന്നത് മുതൽ നമ്മുടെ തലയിലേക്ക് ആരോ കുത്തിവെച്ച് തരുന്നതാണ്. കുട്ടികൾ അതിന്റെ ഇര മാത്രമാണ്.
മതചിഹ്നങ്ങൾ ധരിച്ച് സമൂഹത്തിലിറങ്ങുന്നതിനോട് എനിക്ക് വ്യക്തപരമായി യോജിപ്പില്ല. സ്‌കൂളുകളിലും കോളേജുകളിലും കുട്ടികൾ ഹിജാബ് ധരിച്ച് വരേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരു തരത്തിലുള്ള മത ചിഹ്നങ്ങളും അണിഞ്ഞ് നടക്കുന്നവരോട് യാതൊരു യോജിപ്പുമില്ലാത്തയാളാണ് ഞാൻ. ബുർഖ പോലുള്ള വസ്ത്രങ്ങളോട് അങ്ങേയറ്റം വിയോജിപ്പുണ്ട്. ഒരാളുടെ മുഖം ഒരാളുടെ ഐഡന്റിറ്റിയാണ്. ഐഡന്റിറ്റി മറച്ച് സമൂഹത്തിലിറങ്ങുന്നത് ഏറ്റവും വലിയ വൃത്തികേടാണ്. എന്ന് മാത്രമല്ല ഞാൻ നാളെ പുറത്തിറങ്ങുമ്പോൾ എന്റെയടുത്ത് ഇത്തരത്തിൽ വന്നിരിക്കുന്നത് ഗോവിന്ദചാമിയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വസ്ത്രം സമൂഹത്തിൽ ഒരുപാട് കണ്ട് വരുന്നുണ്ട്.
കുട്ടികളിൽ കുഞ്ഞുനാൾ മുതൽ കുത്തി നിറയ്ക്കുന്നത് നിർത്തണം. കർണാടകയിൽ ഹൈന്ദവ പഠന ശാലകളും മദ്രസകളും നിരോധിക്കണം. എല്ലാവരുടെ ഉള്ളിലും മതമെന്നത് വലിയ വിഷയമായി കിടക്കുന്നുണ്ട്. ശാസ്ത്ര ബോധം, പരിഷ്തരണ ബോധം, അന്വേഷണ ത്വര എന്നിവയാണ് ചെറുപ്പം മുതൽ കുട്ടികളിൽ വളർത്തേണ്ടത്.
ചേറാട് മലയിലെ പറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറിന് ശേഷം രക്ഷിച്ചത് അഭിമാനകരമായ നേട്ടം തന്നെയാണ്. ഭക്ഷണവും വെള്ളവും ഇല്ലാതെ 45 മണിക്കൂർ ജീവൻ നിലനിർത്താൻ പോരാടിയ ബാബുവിനെയും പ്രതികൂല സാഹചര്യത്തിൽ ബാബുവിനെ രക്ഷിച്ച രക്ഷകരെയും കൈയ്യടികളോടെയാണ് നാട് വരവേറ്റത്. ചെങ്കുത്തായ മലയിലെ പൊത്തിൽ അളളി പിടിച്ചിരുന്ന ബാബുവിനെ ധീരനെന്നല്ലതെ മറ്റൊന്നും വിശേഷിപ്പിക്കാൻ ആകില്ല.
ബാബുവിന്റെ കരളുറപ്പും മനസാന്നിദ്ധ്യവും കൂടെയാണ് രക്ഷാപ്രവർത്തനത്തിൽ പിടിവള്ളി ആയത്.
ബാബു രാത്രി ഉറങ്ങുകയോ, കാലാവസ്ഥയിൽ ചെറിയ വ്യതിയാനങ്ങളോ, ചാറ്റൽ മഴയോ ഉണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകുമായിരുന്നു. അതിനാൽ മുഴുവൻ സമയവും ബാബുവിനെ ഉണർത്തി നിർത്തുകയും വേണം. പക്ഷേ ശബ്ദമുണ്ടാക്കാൻ ബാബുവിനോട് പറയാൻ സാധിക്കില്ല. ഈ പ്രതിസന്ധിയെ മറികടക്കാൻ ലെഫ്. കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നിരന്തരം ബാബുവുമായി സംസാരിച്ചു.
രക്ഷാപ്രവർത്തനത്തിന് എത്തിയ ദൗത്യ സംഘത്തിന് കടമ്പകൾ ഏറെയുണ്ടായിരുന്നു മറികടക്കാൻ. അതിൽ ഏറ്റവും ആദ്യത്തേത് ആയിരുന്നു ബാബുവിനെ ഉറങ്ങാതെ നിർത്തുക എന്നത്.മലയാളി ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജ് അടിവാരത്ത് എത്തിയ ഉടനെ തന്നെ ബാബുവുമായി മലയാളത്തിൽ ഉറക്കെ സംസാരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
ബാബൂ… ഞങ്ങളെത്തി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് പ്രതീക്ഷ നൽകി. കണ്ണിൽ ഉറക്കം തട്ടാതിരിക്കാൻ നിരന്തരം സംസാരിച്ചു.
‘ബാബു ഞങ്ങളെത്തി, അവിടെ ഇരുന്നോ, ഒന്നും പേടിക്കണ്ട, അധികം ശബ്ദമുണ്ടാക്കണ്ട,, എനർജി കളയരുത്’ തുടങ്ങി ഹേമന്ദ് രാജ് നിർദേശങ്ങൾ നൽകിയിരുന്നു.
രാത്രി മുഴുവൻ അസാമാന്യ കരുത്ത് കാണിച്ച ബാബു രാവിലെ സുരക്ഷിത സ്ഥാനത്ത് എത്തുന്നത് വരെ ഉണർന്നിരുന്നു. നിലവിൽ ബാബുവിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.
അതീവ സന്തോഷവനായി ബാബു ചിരിക്കുന്ന ചിത്രങ്ങളും രക്ഷപെടുത്തി കൊണ്ടുവന്ന ആർമി സേനാംഘങ്ങളോട് നന്ദി പറയുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാബുവിനെ മുകളിലേക്ക് എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത് ബാല എന്ന ഉദ്യോഗസ്ഥനാണെന്നാണ്.
ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെൻറ് സെൻററിലെ സൈനികരുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനൻറ് ജനറൽ അരുണാണ് ദൗത്യം ഏകോപിപ്പിച്ചത്. സൈന്യത്തിന് ഉറച്ച പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. എല്ലാവർക്കും മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചിട്ടുണ്ട്.