ഒറ്റക്കൊമ്പനെന്ന തന്റെ 250-ാമത്തെ ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാർത്തകൾ തള്ളി സുരേഷ് ഗോപി. കഴിഞ്ഞ കുറച്ച് നാളുകളായി ഒറ്റക്കൊമ്പന് വേണ്ടി താടി വളർത്തിയ ലുക്കിലായിരുന്നു സുരേഷ് ഗോപി. എന്നാൽ ഇന്നലെ അദ്ദേഹത്തിന്റെ താടി വടിച്ച ചിത്രം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്ജി 250 ഉപേക്ഷിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.
കേന്ദ്രമന്ത്രി ആയതിനാല്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ചില തടസങ്ങള്‍ നടന്‍ നേരിടുണ്ടെന്ന് മുൻപ് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഒറ്റക്കൊമ്പൻ ഉപേക്ഷിച്ചെന്ന പ്രചാരണങ്ങള്‍ ശക്തമായത്. എന്നാൽ ഇത്തരം വാർത്തകൾക്കെതിരെ സുരേഷ് ഗോപി തന്നെ രംഗത്തെത്തിയത് ആരാധകരെയും ആവേശത്തിലാഴ്ത്തി.
‘ഊഹാപോഹങ്ങൾക്ക് ഇടമില്ല, 2025’ എന്നാണ് സുരേഷ് ഗോപി ഒറ്റക്കൊമ്പനിലെ തന്റെ പുതിയ ലുക്ക് പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ മുഖം കുറച്ച് മാത്രം വ്യക്തമാക്കുന്ന പോസ്റ്ററില്‍ അദ്ദേഹം താടിയുള്ള ഗെറ്റപ്പിലാണ്. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിബിൻ ഫ്രാൻസിസ് രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാർ ആണ്.
വിദേശത്ത് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയിൽ. തിരുവനന്തപുരം വട്ടക്കരിക്കകം മന്‍സിലില്‍ ഷെറിന് (25) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
ജോര്‍ജിയയില്‍ എംബിബിഎസ് വിദ്യാർത്ഥിയായ പ്രതി മയ്യനാട് സ്വദേശിനിയായ യുവതിക്ക് ഇയാള്‍ പഠിക്കുന്ന കോളേജില്‍ എംബിബിഎസ് സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലതവണകളായി പത്ത് ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയായിരുന്നു.
ഇരവിപുരം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഡല്‍ഹി എയര്‍പോര്‍ട്ടിലൂടെ പ്രതി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരമറിഞ്ഞ് ഇരവിപുരം ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡല്‍ഹിയിലെത്തി പിടികൂടുകയായിരുന്നു.
കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധിച്ചിട്ട് എത്ര ചാക്ക് കള്ളപ്പണം കിട്ടിയെന്ന് പരിഹസിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പരിശോധന നടത്തിയിട്ട് പൊലീസ് രണ്ട് ചാക്ക് കള്ളപ്പണം കൊണ്ടുപോയോ എന്നും കെ. സുധാകരന്‍ ചോദിച്ചു. കള്ളപ്പണത്തിന്റെയൊന്നും ഉടമസ്ഥന്മാര്‍ കോണ്‍ഗ്രസുകാരല്ല. കള്ളപ്പണം ഉണ്ടാക്കുന്നതും കള്ളപ്പണം സൂക്ഷിക്കുന്നതും പിണറായി വിജയനും, പിണറായി വിജയന്റെ പാര്‍ട്ടിയും കെ. സുരേന്ദ്രന്റെ ബിജെപിയുമാണ്. പരിശോധന നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
തോന്നിയ പോലെ ചെയ്യാന്‍ പൊലീസിനെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണ്. ഈ ഭരണകൂടത്തിനെതിരെ കോണ്‍ഗ്രസ് പോരാട്ടം ശക്തമാക്കാന്‍ പോകുകയാണ്. സമരമുഖത്ത് തങ്ങള്‍ കാണും. ഈ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ഇല്ലെങ്കില്‍ പാര്‍ട്ടി കോടതിയെ സമീപിക്കും. ഈ പൊലീസുകാരെ പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.
രാത്രി കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധിക്കാനെത്തിയ പൊലീസുകാരെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു വേണ്ടിയിരുന്നത്. അതിന് അവര്‍ക്ക് സാധിച്ചില്ല. ഏത്രയോ കാലമായി കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന രണ്ട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ പാതിരാ നേരത്തു പരിശോധിക്കുന്നതില്‍ പൊലീസിന് എന്തു ന്യായീകരണമാണുള്ളതെന്ന് കെ. സുധാകരന്‍ ചോദിച്ചു.
പതിറ്റാണ്ടുകളായി സജീവ രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വനിതാ നേതാക്കളെ അപമാനിക്കുന്നതിന് പരിധിയില്ലേയെന്നും അദേഹം ചോദിച്ചു. പരാതി കിട്ടിയിട്ട് അന്വേഷിക്കാന്‍ വന്നതെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. പിന്നീട് പറഞ്ഞു സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന്. എന്നാല്‍ ഇതിന് ഒരു അര്‍ത്ഥവുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
അന്തസില്ലാത്ത, അഭിമാനബോധമില്ലാത്ത, ആണത്തമില്ലാത്ത പൊലീസ് തെമ്മാടിത്തമാണ് കാണിച്ചത്. പൊലീസിന്റെ നടപടി ആസൂത്രിതമാണ്. പരിശോധന നടക്കുന്നതിനിടെ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ പുറത്തു വന്ന് മുദ്രാവാക്യം വിളിച്ചത് ഇവര്‍ക്ക് മുന്‍കൂട്ടി അറിവു ലഭിച്ചു എന്നതിന് തെളിവാണെന്നും അദേഹം പറഞ്ഞു. അവര്‍ പ്രശ്നമുണ്ടാക്കിയതെല്ലാം ആസൂത്രിതമായിട്ടാണ്. മറ്റ് പാര്‍ട്ടിക്കാരുടെ മുറിയിലൊന്നും പോയിട്ടില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.
അനധികൃത ഇടപാടില്ലെങ്കില്‍ എന്തിനാണ് പൊലീസ് റെയ്ഡിനെ എതിര്‍ക്കുന്നതെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ പ്രസ്താവനയെ കെ സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു. അയാളുടെ മുറിയില്‍ കയറുമ്പോള്‍ അറിയാം. സാമാന്യബുദ്ധിയും വിവരവും വിവേകവും വേണം നേതാക്കന്മാര്‍ക്ക്. അതില്ലാത്ത മരമണ്ടന്മാര്‍ക്ക് വായില്‍ തോന്നിയത് പറയാനുള്ളതല്ല രാഷ്ട്രീയം. ഇതോര്‍ത്ത് സംസാരിക്കണമെന്ന് ടി.പി രാമകൃഷ്ണന് മുന്നറിയിപ്പ് നല്‍കുകയാണെന്നും സുധാകരന്‍ പറഞ്ഞു.
അധികാരം ഉപയോഗിച്ച് കോടാനുകോടികളാണ് പിണറായി വിജയന്‍ ഉണ്ടാക്കുന്നത്. നാടു നന്നാക്കലല്ല, കുടുംബത്തെ നന്നാക്കലാണ് പിണറായിയുടെ ലക്ഷ്യം. പാലക്കാട്ടേക്ക് പോകുകയാണെന്നും നേതാക്കന്മാരുമായി സംസാരിച്ച് തുടര്‍നടപടി എടുക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
കൊഴിഞ്ഞാമ്പാറയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട സ്വദേശി മുഹമ്മദ് ജുബീറലി-സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമയാണ് മരിച്ചത്.
ഉറങ്ങാൻ കിടന്ന മുത്തശ്ശി റഹമത്തിനെ (45) പാമ്പ് കടിച്ചിരുന്നു. ഉടൻ തന്നെ നാട്ടുകാരും വീട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടയിൽ അസ്ബിയ ഫാത്തിമ തളർന്നു വീണു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു കടിയേറ്റ വിവരം അറിയുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ ജാമ്യപേക്ഷയില്‍ വിധി പറയാന്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റി. സെഷന്‍സ് ജഡ്ജി കെ.ടി നിസാര്‍ അഹമ്മദ് മുന്‍പാകെയാണ് വാദം നടന്നത്.
കൈക്കൂലി വാങ്ങി എന്നത് സംബന്ധിച്ച് എഡിഎം കുറ്റസമ്മതം നടത്തിയെന്നും തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നതിന് തെളിവാണന്നും പ്രതിഭാഗം വാദിച്ചു. ദിവ്യയുടെ പ്രസംഗത്തില്‍ ആത്മഹത്യാ പ്രേരണയില്ലെന്നും അന്വേഷണത്തോട് ദിവ്യ സഹകരിച്ചെന്നും ദൃശ്യങ്ങള്‍ മനപൂര്‍വം പ്രചരിപ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പ്രശാന്തന്‍ കൈക്കൂലി നല്‍കിയെന്നാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവായി ഈ രേഖ സ്വീകരിക്കണം എന്നുമാണ് ദിവ്യയുടെ അഭിഭാഷകന്റെ ആവശ്യം.
സ്വര്‍ണം പണയം വെച്ച് ഒരുലക്ഷം രൂപ വാങ്ങിയതിനുള്ള തെളിവും ഹാജരാക്കി. ഈ പണം കൈക്കൂലി കൊടുക്കാന്‍ ഉപയോഗിച്ചതാണെന്നാണ് ഉന്നയിച്ച വാദം. നവീന്‍ ബാബു പലതവണ പ്രശാന്തനെ വിളിച്ചെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇതിന്റെ തെളിവായി ഫോണ്‍ രേഖകള്‍ ഹാജരാക്കി. കൂടാതെ പ്രശാന്തനും നവീന്‍ ബാബുവും തമ്മില്‍ കണ്ടെന്ന വാദത്തിന് തെളിവായി ചില സിസിടിവി ദൃശ്യങ്ങളും ഹാജരാക്കി.
നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കോള്‍ രേഖകള്‍ തെളിവായി കണക്കാക്കാനാകില്ല. ജാമ്യം നല്‍കിയാല്‍ ദിവ്യ സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
നവീനെതിരേ ഇതുവരെ അഴിമതി ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഉള്ളത് പ്രശാന്തിന്റെ ആരോപണങ്ങള്‍ മാത്രമാണ്. യാത്രയയപ്പ് ചടങ്ങിലെ ദൃശ്യങ്ങള്‍ മനപൂര്‍വം പ്രചരിപ്പിക്കുകയായിരുന്നെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാറാണ് വാദം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് പ്രോസിക്യൂട്ടര്‍ കോടതിയില്‍ നല്‍കി. ദിവ്യയ്ക്കു വേണ്ടി ജാമ്യാപേക്ഷ നല്‍കിയ അഡ്വ. കെ. വിശ്വനും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോണ്‍ എസ്.റാല്‍ഫും കോടതിയില്‍ ഹാജരായി.
ഒക്ടോബര്‍ 29 നാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയത്. അന്ന് ഉച്ചയ്ക്കാണ് അന്വേഷണ സംഘം ദിവ്യയെ കസ്റ്റഡിയിലെടുത്തത്.
കൊടകരയില്‍ കവര്‍ന്ന മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണത്തില്‍ പ്രതികള്‍ 1.4 കോടി രൂപ ധൂര്‍ത്തടിച്ചെന്ന് പോലീസ്. ഈ പണമാണ് പ്രതികളില്‍നിന്ന് കണ്ടെടുക്കാനാകാതെപോയത്. ഭാര്യക്കും ബന്ധുക്കള്‍ക്കും പ്രതികള്‍ സ്വര്‍ണം വാങ്ങിക്കൊടുത്തത് 30.29 ലക്ഷത്തിനാണ്. ഈ സ്വര്‍ണം പോലീസ് കണ്ടെടുത്ത് തൊണ്ടിമുതലായി വകയിരുത്തി.
കൊടകരയില്‍ കുഴല്‍പ്പണം കവര്‍ന്നശേഷം പ്രതികള്‍ ചെലവേറിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിക്കുകയും വിലകൂടിയ വാഹനങ്ങളില്‍ യാത്രചെയ്യുകയും ചെയ്തു. ഇതിനായി നല്ലതുക ചെലവിട്ടു. ചില പ്രതികള്‍ വേണ്ടപ്പെട്ടവര്‍ക്കും കടംവാങ്ങിയവര്‍ക്കും പണം നല്‍കി. ഇത് കിട്ടിയവര്‍ ചെലവാക്കി. അതുകൊണ്ട് തിരിച്ചുപിടിക്കാനായില്ല. ഇക്കാര്യമെല്ലാം കുറ്റപത്രത്തിലുണ്ട്.
കവര്‍ച്ചയ്ക്കുശേഷം പണം പങ്കിട്ടുകഴിഞ്ഞ് 15-ാം പ്രതിയായ ഷിഗില്‍ 22-ാം പ്രതിയായ റാഷിദുമൊത്ത് കുളു, മണാലി, ചെന്നൈ, തിരുപ്പതി എന്നിവിടങ്ങളില്‍ പോകുകയും താമസിക്കുകയും ചെയ്തു. 13-ാം പ്രതി അബ്ദുള്‍സലാം, 16-ാം പ്രതി റഷീദ്, 17-ാം പ്രതി റൗഫ് എന്നിവര്‍ കവര്‍ച്ചയ്ക്കുശേഷം കര്‍ണാടകത്തിലെ കുടകില്‍ താമസിച്ചു.
മൂന്നാംപ്രതി രഞ്ജിത്ത് കവര്‍ച്ചപ്പണത്തില്‍ 17 ലക്ഷം ഭാര്യയായ ദീപ്തിക്ക് നല്‍കി. പത്താംപ്രതി ഷാഹിദ് കവര്‍ച്ചപ്പണത്തില്‍ പത്തുലക്ഷം ഭാര്യ ജിന്‍ഷയ്ക്ക് നല്‍കി. ഇതില്‍ ഒന്‍പതുലക്ഷം ജിന്‍ഷ ഉമ്മൂമ്മയ്ക്ക് നല്‍കി. ഇതില്‍ ചെലവാക്കാതെ ബാക്കിയായ പണം പോലീസ് തിരിച്ചുപിടിച്ചു
മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ് ചെയർമാനും യോഗത്തിൽ പങ്കെടുക്കും.
കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം യോഗത്തില്‍ ചർച്ച ചെയ്യും. നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലാകും ചർച്ച.
അതേസമയം പ്രശ്നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്.
ഇക്കാര്യം ഉന്നയിച്ചു വി ഡി സതീശൻ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും. മുനമ്പം പ്രശ്നം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ജനപ്രതിനിധികളെ പിടിച്ചു നിർത്തി ചോദ്യം ചെയ്യണം. ജനങ്ങളുടെ വിഷയത്തിൽ ഇടപെടാത്തവരോട് രാജി വെച്ച് പോകാൻ പറയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
സാങ്കേതിക തടസങ്ങള്‍ പരിഹരിച്ചാല്‍ കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ തയ്യാറെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കവേയാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ റെയില്‍ നടപ്പാക്കുന്നതില്‍ സാങ്കേതികവും പാരിസ്ഥിതികവുമായ ചില തടസങ്ങളുണ്ട്. അവ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനമെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയത്. വൈകാന്‍ കാരണം കേന്ദ്ര അനുമതി ലഭിക്കാത്തതാണെന്നും അദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കെ റെയില്‍ പദ്ധതിയെ അനുകൂലിച്ച് റെയില്‍വേ മന്ത്രിയുടെ പ്രഖ്യാപനം.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായല്ല കേന്ദ്രമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. റെയില്‍വേ പദ്ധതികളുടെ വിലയിരുത്തല്‍ നടത്തിയ ശേഷം നടത്തിയ അഭിസംബോധനയിലാണ് കെ റെയില്‍ അടഞ്ഞ അധ്യായമല്ലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.
മൂന്ന് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത ഷൊർണൂർ ട്രെയിൻ അപകടത്തിൽ റെയിൽവെയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ലെന്ന് പാലക്കാട് റയിൽവേ ഡിവിഷൻ. ശുചീകരണ തൊഴിലാളികൾ ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും ട്രാക്കിന് തൊട്ടടുത്തുള്ള റോഡ് ഉപയോഗിച്ചില്ലെന്നും റെയിൽവെ കുറ്റപ്പെടുത്തി.
ട്രാക്കിലൂടെ നടക്കുന്നതിന് മുമ്പ് ആർപിഎഫിൻ്റെ അനുമതി വാങ്ങിയില്ലെന്നും തൊഴിലാളികൾ നടന്ന പാളത്തിൽ ട്രയിനുകൾക്ക് വേഗ പരിധിയില്ലെന്നും റെയിൽവെ പറയുന്നു.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ കരാറുകാരന് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തി ശുചീകരണ കരാർ തന്നെ റെയിൽവെ റദ്ദാക്കി. മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് 1 ലക്ഷം രൂപ വീതം റയിൽവെ നൽകുമെന്നും അറിയിച്ചു.
നല്ലിലയിൽ യുവതിയെ തീകൊളുത്തി ജീവനൊടുക്കാൻ യുവാവിന്റ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. കൊല്ലം പുന്നൂർ കളയ്ക്കൽ സ്വദേശി സന്തോഷാണ് സുഹൃത്തായ പഴങ്ങാലം സ്വദേശി രാജിയെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.
സ്വന്തം ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം യുവതിയുടെ ദേഹത്തും പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സ്വകാര്യ ദന്തൽ ക്ലിനിക്കിലെ ജീവനക്കാരിയാണ് രാജി. ഉച്ചയ്ക്ക് രാജിയെ ക്ലിനിക്കിൽ നിന്ന് വിളിച്ചിറക്കിയാണ് സന്തോഷ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. രാജിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കൈയിൽ കരുതിയെ പെട്രോൾ ഇരുവരുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നു.
ആദ്യ ഭർത്താവുമായി പിരിഞ്ഞ യുവതി സന്തോഷിനൊപ്പമാണ് താമസിക്കുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.