Kerala

പരാതി പരസ്യമായി പറഞ്ഞതിൽ പി.വി. അൻവർ എം.എൽ.എയ്ക്കെതിരേ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. അതേസമയം അൻവറിന്റെ പരാതി പാർട്ടി പരിശോധിക്കും. എന്നാൽ പ്രത്യേക അന്വേഷണ കമ്മിഷൻ ഉണ്ടായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേയാണ് പി.വി. അൻവറിന്റെ ഗുരുതര ആരോപണം. അതുകൊണ്ട് തന്നെ അതീവ ​ഗൗരവത്തോടെയാണ് പാർട്ടി അൻവറിന്റെ പരാതിയെ നോക്കിക്കാണുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയ്ക്ക് വന്നുവെങ്കിലും, പി.വി. അൻവർ ഉന്നയിച്ച ആരോപണം അന്വേഷിക്കാൻ പാർട്ടിയിൽ പ്രത്യേക അന്വേഷണ കമ്മിഷൻ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തമല്ല.

പി.വി. അൻവർ പരസ്യമായി പരാതികൾ വിളിച്ചു പറഞ്ഞതിൽ സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നുവെന്നും പി.വി. അൻവറിനെ അനുകൂലിച്ചു പ്രതികൂലിച്ചും അംഗങ്ങൾ സംസാരിച്ചതായാണ് ലഭിക്കുന്ന വിവരം.

നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച വാട്ട്സാപ്പ് സന്ദേശവും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പുതുവത്സരദിനത്തിൽ നടി മുകേഷിനയച്ച ആശംസാ സന്ദേശവും കേസിൽ തിരിച്ചടിയാവുകയാണ്.

പരാതിക്കാരിയുടെ മൊഴിയിൽ ​നിരവധി വൈരുധ്യങ്ങളുണ്ട് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. മുകേഷ് ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചുവെന്ന പരാതിക്കാരിയുടെ ആരോപണം കോടതി തള്ളി. നടിയുടെ ആദ്യത്തെയും രണ്ടാമത്തെയും മൊഴികളിൽ ബലാത്സം​ഗം നടന്നുവെന്ന് വെളിവാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ടാമത്തെ മൊഴിയിൽ ഈ വൈരുധ്യത്തിന് കാരണം പറയാൻ അവർക്ക് സാധിച്ചിട്ടില്ല. കഴി‍ഞ്ഞമാസം 29-ാം തീയതിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുകേഷ് ജാമ്യഹർജി നൽകിയത്. അതിനുശേഷം 30-ാം തീയതി വീണ്ടും നടിയുടെ മൊഴിയെടുത്തിരുന്നു. ഇതിലാണ് വലിയ വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

2010-ൽ പീഡനം നടന്നെന്ന് പറയുന്ന ദിവസം മുകേഷ് തന്റെ ബി.എം.ഡബ്ല്യൂ കാറിൽ പരാതിക്കാരിയുടെ ഫ്ളാറ്റിലെത്തി കൂട്ടിക്കൊണ്ടുപോവുകയും മരടിലെ സ്വന്തം വില്ലയിലെത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് നടി പരാതിയിൽ പറഞ്ഞിരുന്നത്. അന്നുതന്നെ മുകേഷ് തന്നെയാണ് പരാതിക്കാരിയെ കാറിൽക്കയറ്റി അവരുടെ ആലുവയിലെ ഫ്ലാറ്റിൽ തിരികെ കൊണ്ടുവിട്ടത്. ഇതിൽ എവിടെയാണ് നിർബന്ധിത ലൈം​ഗിക പീഡനം എന്നതാണ് കോടതി ഉയർത്തിയ പ്രധാനചോദ്യം. ഈ സംഭവങ്ങൾക്കെല്ലാം ശേഷം 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് അവർ മുകേഷിന് വാട്ട്സാപ്പ് സന്ദേശം അയച്ചിരുന്നു. അതും ഉത്തരവിന്റെ ഭാ​ഗമായി കോടതി ചൂണ്ടിക്കാട്ടി. ഇതെല്ലാം ഈ കേസിൽ നടി ഉന്നയിച്ച ആരോപണങ്ങൾക്ക് തിരിച്ചടിയായി മാറുകയാണ്.

പരാതിക്കാരിയായ നടി ഒരു നിയമ ബിരുദധാരിയാണെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. നിയമം പ്രാക്റ്റീസ് ചെയ്തിരുന്ന ഒരാൾക്ക് സാധാരണ നിയമവശങ്ങൾ അറിയില്ലെന്ന് പറയാനാവും എന്നും കോടതി ചോദിച്ചു. കേസിൽ മുകേഷിന് ജാമ്യം ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം കൊച്ചിയുടെ നീല കടുവകൾ ബാറ്റിംഗിലും ബൗളിംഗിലും ഒരേ പോലെ തിളങ്ങിയപ്പോൾ മനോഹരമായ ഒരു ക്രിക്കറ്റ് മത്സരത്തിനാണ് ഇന്നലെ തിരുവനന്തപുരം സാക്ഷ്യം വഹിച്ചത്. ഓപ്പണർമാർ വെടിക്കെട്ടൊരുക്കിയതോടെ കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് റെക്കോഡ് സ്കോറും അനായാസ വിജയവും നേടിയെടുത്തു. ഇതുവരെ തോല്‍വി അറിയാതെ മുന്നേറിയ ആലപ്പി റിപ്പിള്‍സിനെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തോല്‍പിച്ച് വിട്ടത്. സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും റണ്‍ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയവും സ്വന്തമാക്കിയാണ് ബ്ലൂ ടൈഗേഴ്സ് കുതിക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈഗേഴ്സ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ആലപ്പി റിപ്പിള്‍സ് 17.3 ഓവറില്‍ 154 റണ്‍സിന് പുറത്തായി. ഓപ്പണര്‍മാരായ ആനന്ദ് കൃഷ്ണന്‍ (69), ജോബിന്‍ ജോബി (79) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ബ്ലൂ ടൈഗേഴ്സിന് മികച്ച തുടക്കം നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 140 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് ക്രീസിലെത്തിയ യുവതാരങ്ങളായ ഷോണ്‍ റോജറും (28) മനു കൃഷ്ണനും (34) ചേര്‍ന്ന് അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു.

ആലപ്പി റിപ്പിള്‍സിന്റെ ബാറ്റിങ് നിര ക്യാപ്റ്റന്‍ ബേസില്‍ തമ്പിയുടെയും ടീമിന്റെയും ബൗളിംഗിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് എന്ന നിലയിലെത്തിരുന്നു ആലപ്പി റിപ്പിള്‍ സ്. ടി.കെ. അക്ഷയ് (47), ആല്‍ഫി ഫ്രാന്‍സിസ് (42) എന്നിവര്‍ മാത്രമാണ് ആലപ്പിക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്

കേരള ക്രിക്കറ്റ് ലീഗിൽ ഒരു ടീം 200 കടക്കുന്നത് ആദ്യമാണ്. കൊച്ചിയുടെ ഓപ്പണർമാരായ ജോബിൻ ജോബിയും ആനന്ദ് കൃഷ്ണനും ചേർന്ന് ആദ്യ 10 ഓവറിൽ 91 റൺസ് അടിച്ചു. 48 പന്തിൽ 79 റൺസ് നേടിയ ജോബിൻ കളിയിലെ താരമായി. ആനന്ദ് 51 പന്തിൽ 69 റൺസെടുത്തു.

ജോബിൻ മടങ്ങുമ്പോൾ 15 ഓവറിൽ 140 എത്തിയിരുന്നു. ലീഗിലെ ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. ജോബിൻ അഞ്ച് സിക്സും ആറു ഫോറും നേടി. അവസാന രണ്ട്  ഓവറുകളിൽ മനു കൃഷ്ണനും (ഒമ്പതു പന്തിൽ 34) ഷോൺ റോജറും (14 പന്തിൽ 28) ചേർന്ന് 40 റൺസ് അടിച്ചതോടെ കൊച്ചി ടീം 218 റൺസിലെത്തി.

ബ്ലൂ ടൈഗേഴ്സിനായി ക്യാപ്റ്റന്‍ ബേസില്‍ തമ്പിയും പി.എസ്. ജെറിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സിജോമോന്‍ ജോസഫ് രണ്ട് വിക്കറ്റും ഷൈന്‍ ജോണ്‍ ജേക്കബും അജയ്‌ഘോഷും ഓരോ വിക്കറ്റും നേടി.

ഈ വിജയത്തോടെ കൊച്ചി ബ്ലൂ ടൈഗേഴ്സ് കെസിഎല്‍ പോയിന്റ് പട്ടികയില്‍ മുന്നേറി കഴിഞ്ഞു . അതുകൊണ്ട് തന്നെ അവരുടെ അടുത്ത മത്സരങ്ങള്‍ ആവേശകരമാകുമെന്നുറപ്പാണ്.

നടന്‍ നിവിന്‍ പോളിക്കെതിരെയുള്ള പീഡന പരാതി വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെ ഷൂട്ടിങില്‍ ആയിരുന്നുവെന്ന് വിനീത് പറഞ്ഞു.

‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലുള്ള ചിത്രങ്ങളും തെളിവായി തന്റെ കൈയ്യില്‍ ഉണ്ട്. 2023 ഡിസംബര്‍ 14 ന് നിവിന്‍ ഉണ്ടായിരുന്നത് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലാണ്.

15 ന് പുലര്‍ച്ചെ മൂന്ന് മണി വരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ചിത്രീകരണം. ഉച്ചയ്ക്ക് ശേഷം ക്രൗണ്‍ പ്ലാസയിലും ഷൂട്ടിങ് ഉണ്ടായിരുന്നു.

അത് പുലര്‍ച്ചെ വരെ തുടര്‍ന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നു. നിവിന്‍ പോയത് അതില്‍ അഭിനയിക്കാനാണ്. ഷൂട്ടിങ് കേരളത്തില്‍ ആയിരുന്നു എന്നാണ് വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കിയിരിക്കുന്നത്.

നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം ഊന്നുകല്‍ പൊലീസ് ആണ് കേസ് എടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് നിവിന്‍ പോളി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

പത്തനംതിട്ട മുന്‍ എസ്.പി. സുജിത് ദാസ് ഐ.പി.എസിന് സസ്‌പെന്‍ഷന്‍. പി.വി. അന്‍വര്‍ എം.എല്‍.എയുമായുള്ള വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് സുജിത് ദാസിനെതിരേ നടപടി ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് സസ്‌പെന്‍ഷന്‍ സംബന്ധിച്ച ഉത്തരവ് പുറത്തെത്തിയത്.

പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആദ്യ നടപടിയെന്നോണം പത്തനംതിട്ട എസ്.പി. സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ നീക്കുകയായിരുന്നു. പകരം ചുമതലകളൊന്നും നല്‍കിയിരുന്നില്ല. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടോടെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഷന്‍ ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

സുജിത് ദാസ് ഐ.പി.എസുമായി നടത്തിയ ഫോണ്‍ സംഭാഷണം പി.വി. അന്‍വര്‍ പുറത്തുവിട്ടിരുന്നു. ഗുരുതര ആരോപണങ്ങളായിരുന്നു പി.വി. അന്‍വര്‍ സുജിത് ദാസിനെതിരേ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡി.ഐ.ജി. അജിതാ ബീഗം അന്വേഷണം നടത്തി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സുജിത് ദാസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായെന്നും സര്‍വീസ് ചട്ടലംഘനം നടത്തിയതിന്റെ ഭാഗമായി നടപടിയുണ്ടാകണമെന്നും ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് പത്തനംതിട്ട എസ്.പി. സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ നീക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

പീഡന പരാതിയില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വാദം കേട്ടത്. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിനൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പുറത്തുവന്നത്.

ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. വിശദവാദത്തിനൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനായി അഞ്ചാംതീയതിയിലേക്ക് മാറ്റിയത്. നടന്‍ ഇടവേള ബാബു, ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ചന്ദ്രശേഖര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റും കോടതി തടഞ്ഞിരുന്നു.

2009-ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. പരാതിക്കാരിയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മുകേഷ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ഉറച്ച നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.

അതേസമയം ചലച്ചിത്ര നയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതിയില്‍നിന്ന് നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെ ഒഴിവാക്കി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. മുകേഷിനെ സമിതിയില്‍നിന്ന് ഒഴിവാക്കണമെന്ന് സി.പി.എം. നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മാറ്റം.

സീരിയൽ പ്രൊഡ്യൂസർക്കും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പോലീസ്.

തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിലാണ് സീരിയൽ പ്രൊഡ്യൂസർ സുധീഷ് ശേഖറിനും പ്രൊഡക്ഷൻ കൺട്രോളർ ഷാനുവിനുമെതിരെ കേസെടുത്തത്.

കനക നഗറിൽ ഒരു ഫ്ലാറ്റിൽ വെച്ച് സീരിയലിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2018 ൽ നടന്ന സംഭവത്തിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്.

ഫോൺ ചോർത്തിയെന്ന കുറ്റം ചെയ്തുവെന്ന് വെളിപ്പെടുത്തിയ പി.വി. അൻവർ എം.എൽ.എ.യ്ക്കെതിരേ കേസെടുക്കാതെ പോലീസ്. എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ഉൾപ്പെടെയുള്ളവർക്കെതിരേ ആരോപണം ഉന്നയിച്ച പത്രസമ്മേളനത്തിലാണ് താനും ഫോൺ ചോർത്തിയിട്ടുണ്ടെന്ന് അൻവർ പറഞ്ഞത്. കുറ്റമേറ്റുപറഞ്ഞ എം.എൽ.എ. അതിന്റെ നിയമനടപടി നേരിടാൻ തയ്യാറാണെന്നും പ്രഖ്യാപിച്ചിരുന്നു.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യക്തികളുടെ ഫോൺ നിരീക്ഷിക്കാൻ സേനയ്ക്ക് നിയമപരമായ അനുമതിനൽകാറുണ്ട്. ആഭ്യന്തര സെക്രട്ടറിയാണ് നിബന്ധനകൾക്ക് വിധേയമായി അനുമതിനൽകുന്നത്. എന്നാൽ, ഒരു വ്യക്തിക്ക് മറ്റൊരാളുടെ ഫോൺ ചോർത്താൻ നിയമപരമായ അനുമതിയില്ല.

ഒന്നുകിൽ പോലീസ് സംവിധാനം ദുരുപയോഗം ചെയ്തോ, അല്ലെങ്കിൽ ഹാക്കിങ് രീതിയിലൂടെയോ ആകാം എം.എൽ.എ. ഫോൺ ചോർത്തിയിട്ടുള്ളത്. രണ്ടായാലും ഗുരുതരമായ കുറ്റമാണ്.

നിലവിൽ ഡി.ജി.പി.യുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ കേസ് രജിസ്റ്റർചെയ്തിട്ടില്ല. ആരോപണങ്ങളിലെ വസ്തുതമാത്രമാണ് അന്വേഷിക്കുന്നത്. സാധാരണ ഇത്തരം അന്വേഷണരീതി പോലീസ് അവലംബിക്കാറില്ല. ഫോൺ ചോർത്തൽ, കൊലപാതകം, സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് പരസ്യവെളിപ്പെടുത്തൽ ഉണ്ടായിട്ടുള്ളതിനാൽ കേസെടുക്കാവുന്നതാണ്.

രണ്ട് പത്രസമ്മേളനങ്ങളിലും ചോർത്തിയ ഫോൺ സന്ദേശങ്ങളൊന്നും അൻവർ പുറത്തുവിട്ടിരുന്നില്ല. പകരം തന്റെ ഫോണിലേക്കെത്തിയ സന്ദേശങ്ങളാണ് നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി അൻവറിൽനിന്നും മൊഴിയെടുക്കും. ആരോപണങ്ങൾക്ക് തെളിവുകളും ശേഖരിക്കും. ഫോൺ ചോർത്തൽ രേഖകളുണ്ടെങ്കിൽ കേസെടുക്കാൻ ശുപാർശചെയ്തേക്കും. അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാണെന്നുകണ്ടാൽ അതിലും കേസെടുക്കേണ്ടിവരും.

മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സെപ്റ്റംബര്‍ ഒന്‍പതിന് മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും.

റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപത്തിന് പുറമെ മൊഴിപ്പകര്‍പ്പുകള്‍, റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍, ഇതിലെ കേസുകള്‍ എന്നിവയും സര്‍ക്കാര്‍ കോടതി മുമ്പാകെ സമര്‍പ്പിക്കും.

ഓഗസ്റ്റ് 22 നായിരുന്നു റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കൈമറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശിച്ചിരുന്നത്. നടപടിയെടുത്തില്ലെങ്കില്‍ കമ്മറ്റി രൂപവല്‍കരിച്ചത് പാഴ് വേലയാവുമെന്നും കോടതി നിരീക്ഷിരുന്നു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചറ നവാസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. കോടതി നിര്‍ദേശത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുന്നതാണ് ഉചിതമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതില്‍ പരിമിതി ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ രൂപവല്‍കരിച്ച കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

രഹസ്യ സ്വഭാവം ഉറപ്പാകുമെന്ന ധാരണയിലാണ് പലരും മൊഴി നല്‍കിയതെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാദം പൂര്‍ണമായും തള്ളിക്കളയാതെയാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം മുദ്രവെച്ച കവറില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചില ഖണ്ഡികകളും പേജുകളും ഒഴിവാക്കിയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒഴിവാക്കിയ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തിയ പൂര്‍ണ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സമര്‍പ്പിക്കുക. സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ട് എങ്ങനെയായിരുന്നോ അതേപോലെ കോടതിക്ക് നല്‍കും.

പൂര്‍ണ റിപ്പോര്‍ട്ട് കോടതി മുമ്പാകെ വരുന്നതോടെ ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന ഉന്നത വ്യക്തികളേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേസില്‍ വനിതാ കമ്മീഷനെയും കോടതി കക്ഷി ചേര്‍ത്തിരുന്നു.

തിരുവനന്തപുരം : കേരളാ ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ആദ്യ മത്സരത്തിൽ നേടേണ്ട ആധികാരിക വിജയം അമ്പയർമാരുടെ തെറ്റായ തീരുമാനങ്ങളിലൂടെ ഒരു റൺസിന്റെ പരാജയത്തിൽ കൊണ്ടെത്തിച്ചു. മത്സരത്തിൽ ഉടനീളം മികച്ച കളി നിലനിർത്തിയ ടീമിന്റെ വിജയമാണ് അമ്പയർമാരുടെ പിഴവിലൂടെ വിവാദമായിരിക്കുന്നത്. ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിലെ വിവാദ അമ്പയറിങ് തീരുമാനങ്ങൾക്കെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ബി.സി.സി.ഐ.യ്ക്കും കേരളാ ക്രിക്കറ്റ് അസോസിയേഷനും പരാതി നൽകി കഴിഞ്ഞു.

മഴയെ തുടർന്ന് വി.ജെ.ഡി. നിയമപ്രകാരം വിജയിയെ നിശ്ചയിച്ച മത്സരത്തിൽ വെറും ഒരു റണ്ണിനായിരുന്നു കൊച്ചിയുടെ തോൽവി. എന്നാൽ, മത്സരത്തിലുണ്ടായ രണ്ട് പ്രധാനപ്പെട്ട അമ്പയറിങ് പിഴവുകൾ തങ്ങൾക്ക് തിരിച്ചടിയായെന്നാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആരോപിക്കുന്നത്.

മത്സരത്തിനിടെ ഫീൽഡിലെ അമ്പയർക്ക് ഒരു നോബോൾ വിളിക്കാനായില്ല. ഇത് മൂന്നാം അമ്പയർക്ക് നിയമപ്രകാരം തിരുത്താനുമായില്ല. ടെലിവിഷൻ സംപ്രേഷണത്തിനിടെ കമന്‍റേറ്റർമാരും ഇത് പരാമർശിച്ചിരുന്നു.

എന്നാൽ, കൂടുതൽ ഗൗരവതരമായ പിഴവ് നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായ റൺ ഔട്ട് തീരുമാനവുമായി ബന്ധപ്പെട്ടതായിരുന്നു. ബാറ്ററുടെ ഷോട്ട്, ബോളറുടെ കൈയിൽ സ്പർശിക്കാതെയാണ് ബൗളിങ് എൻഡിലെ വിക്കറ്റിൽ തട്ടിയത്. പല കോണുകളിൽ നിന്നുള്ള വീഡിയോകൾ ഇതു തെളിയിക്കുമ്പോഴും മൂന്നാം അമ്പയർ ഇത് വ്യക്തമായി പരിശോധിക്കാതെ ബാറ്റ്സ്മാനെ ഔട്ട് ആയി പ്രഖ്യാപിക്കുകയായിരുന്നു.

ഈ തീരുമാനങ്ങൾ മത്സരഫലത്തെ നേരിട്ട് ബാധിച്ചെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആരോപിക്കുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് ബി.സി.സി.ഐയോടും കെ.സി.എയോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം മത്സരങ്ങളിലെ അമ്പയറിങ് നിലവാരം ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കൊച്ചിൻ ബ്ലൂ ടൈഗേഴ്സ് ആവശ്യപ്പെട്ടു.

RECENT POSTS
Copyright © . All rights reserved