സൈബര്‍ തട്ടിപ്പില്‍ കോഴിക്കോട് സ്ഥിര താമസമാക്കിയ രാജസ്ഥാന്‍ സ്വദേശിയായ ഡോക്ടര്‍ക്ക് നാല് കോടി രൂപ എട്ട് ലക്ഷം രൂപ നഷ്ടമായി. ഒരേ സമുദായത്തില്‍പ്പെട്ടവരാണെന്നും കോവിഡിന് ശേഷം ജോലി നഷ്ടമായെന്നും സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പണം തട്ടിയത്.
രാജ്‌സഥാനിലെ ദുര്‍ഗാപുര്‍ സ്വദേശി അമിത്ത് എന്ന പേരിലാണ് സംഘത്തിലുള്ളയാള്‍ ഡോക്ടറെ ഫോണില്‍ പരിചയപ്പെടുന്നത്. പിന്നീട് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്.
ഒരേ സമുദായത്തില്‍പ്പെട്ട ആളാണ് കോവിഡിന് ശേഷം ജോലി നഷ്ടമായി സാമ്പത്തിക ബുദ്ധിമുട്ടിലാണ്, ഭാര്യ ആശുപത്രിയിലാണ് എന്നെല്ലാം പറഞ്ഞാണ് തുക കൈക്കലാക്കിയത്. ഇക്കാര്യം പറഞ്ഞ് പല പ്രാവശ്യങ്ങളിലായി തുക വാങ്ങുകയായിരുന്നു.
ക്യൂആര്‍ കോഡ് അയച്ച് നല്‍കിയാണ് സംഘം തുക കൈക്കലാക്കിയിരുന്നത്. ഏകദേശം 200ളം ട്രാന്‍സാക്ഷനുകളാണ് ഇരുവരും തമ്മില്‍ നടന്നത്. ഒടുവില്‍ ഡോക്ടറുടെ മകന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘമാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് മലയാള സിനിമാലോകം കടന്നു പോകുന്നത്. ദിനംപ്രതി മുൻനിര നടന്മാർ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങൾ പുറത്തുവരുന്നു. ഇന്നലെ നടൻ നിവിൻപോളിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ നിഷേധിച്ചിരുന്നു. എന്നാൽ താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായി വെളിപ്പെടുത്തി പരാതിക്കാരി മാധ്യമങ്ങളെ കണ്ടു.
മൂന്ന് ദിവസം ദുബായില്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ലഹരി ഉപയോഗിച്ച ശേഷമാണ് നിവിന്‍ പോളി മര്‍ദിച്ചതെന്നും യുവതി വ്യക്തമാക്കി.
2023 നവംബര്‍-ഡിസംബര്‍ മാസത്തില്‍ ദുബായില്‍വെച്ചാണ് സംഭവം നടന്നത്. അവിടെവെച്ച് പരിചയക്കാരിയായ സ്ത്രീ എ.കെ. സുനില്‍ എന്ന നിര്‍മാതാവിനെ പരിചയപ്പെടുത്തിത്തന്നു. അഭിമുഖത്തിനിടെ നിര്‍മാതാവ് ശാരീരികമായി ഉപദ്രവിച്ചു. തുടര്‍ന്ന് നിര്‍മാതാവിന്റെ ഗുണ്ടകളെപ്പോലെ നിവിന്‍ പോളി, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവര്‍ ഇടപെട്ടു. ഇവര്‍ മൂന്നുദിവസത്തോളം അവിടെ പൂട്ടിയിട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. ലൈംഗികമായും പീഡിപ്പിച്ചു. മയക്കുമരുന്ന് കലക്കിയ വെള്ളമാണ് ഈ മൂന്ന് ദിവസവും തന്നതെന്നും യുവതി പറഞ്ഞു.
വിഷയത്തില്‍ ജൂണില്‍ പരാതി നല്‍കിയിരുന്നു. ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് നല്ലതായ സമീപനം ഉണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വീണ്ടും പരാതി നല്‍കിയത്. കുറ്റം തെളിയിക്കാന്‍ പോലീസ് നടത്തുന്ന എന്ത് തെളിവെടുപ്പിനും തയ്യാറാണ്. നീതി കിട്ടണം. തന്റെയും ഭര്‍ത്താവിന്റെയും ചിത്രം ചേര്‍ത്ത് ഹണി ട്രാപ്പ് ദമ്പതികള്‍ എന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചു. തങ്ങള്‍ അങ്ങനെയുള്ളവരല്ലെന്നും യുവതി വ്യക്തമാക്കി.
ദുബായില്‍ നഴ്‌സായി ജോലിചെയ്യുന്ന പരാതിക്കാരിയെ ശ്രേയ എന്ന യുവതിയാണ് സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി കുറ്റാരോപിതരുടെ സമീപത്തെത്തിക്കുന്നത്. തുടര്‍ന്ന് രണ്ടിടത്തുവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. എ.കെ. സുനില്‍ എന്ന നിര്‍മാതാവിന് കേരളത്തിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ യുവതിയെയും ഭര്‍ത്താവിനെയും മോശക്കാരാക്കി ചിത്രീകരിച്ചെന്നും പരാതിക്കാരി പറഞ്ഞു.
യുവതിയുടെ നാട്ടിലെ വീട്ടിലെ ബെഡ്‌റൂമില്‍ ക്യാമറ സ്ഥാപിക്കുകയും വൈഫൈ ഉപയോഗിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്യുകയും ചെയ്യുന്ന വിധത്തില്‍ ഈ സംഘം ക്രൂരത കാണിച്ചെന്നും ആരോപിക്കുന്നു. നിവിന്‍ പോളിയുടെ ആരാധകരെ ഉപയോഗിച്ച് വീട് ആക്രമിക്കുമെന്നും കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.
നടന്‍ നിവിന്‍ പോളിക്കെതിരേ പീഡനക്കേസ്. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഊന്നുകല്‍ പോലീസ് കേസെടുത്തു. ഈ കേസില്‍ ആറോളം പ്രതികളുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.
2023-ൽ വിദേശത്തുവെച്ചാണ് പീഡനം നടന്നത്. വിദേശത്ത് മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഒരു വനിതാ സുഹൃത്താണ് തന്നെ നടന്റെ മുന്നിലേക്കെത്തിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. നിവിൻ പോളി, പരാതിക്കാരിയുടെ വനിതാ സുഹൃത്ത്, മറ്റ് നാലുപേർ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തെ(എസ്‌ഐടി) യുവതി സമീപിക്കുകയും എസ്‌ഐടി ഈ വിവരം ഊന്നുകല്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷന്‍റെ ഭാഗമായി കഴിഞ്ഞദിവസം 455 സ്ഥലങ്ങളില്‍ പരിശോധന നടത്തി.
സംസ്ഥാനത്താകെ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറല്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇരുപത് പോലീസ് ജില്ലകളിലായി നടത്തിയ പി-ഹണ്ട് ഓപ്പറേഷനില്‍ 173 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 11 ജില്ലകളിലായി 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ സെക്ഷന്‍ 106 പ്രകാരം 107 റിപ്പോര്‍ട്ടുകളും രജിസ്റ്റര്‍ ചെയ്തു.
പി-ഹണ്ട് അന്വേഷണത്തിന്‍റെ ഭാഗമായി ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയത് മലപ്പുറത്താണ്. മലപ്പുറം ജില്ലയില്‍ 60 സ്ഥലങ്ങളില്‍ പരിശോധന നടത്തി 23 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ 39 സ്ഥലങ്ങളില്‍ പരിശോധന നടത്തി 29 ഉപകരണങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം സിറ്റിയില്‍ 22 പരിശോധനകളിലായി അഞ്ച് ഇലക്ട്രോണിക് ഉപകരണങ്ങളാണ് കണ്ടെത്തിയത്.
ഏറ്റവും കുറവ് പരിശോധന നടന്ന പത്തനംതിട്ടയില്‍ എട്ട് സ്ഥലങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. ആലപ്പുഴ എട്ട് കൊല്ലം ഏഴ്, കാസര്‍ഗോഡ് അഞ്ച്, പാലക്കാട് നാല്, തൃശ്ശൂര്‍ റൂറല്‍, തൃശ്ശൂര്‍ സിറ്റി, വയനാട് എന്നിവിടങ്ങളില്‍ മൂന്ന് തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറല്‍ എന്നീ ജില്ലകളില്‍ ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.
കുടുംബാംഗങ്ങളോട് ഒപ്പം ഓണം ആഘോഷിക്കണമെങ്കിൽ മറുനാടൻ മലയാളികളുടെ കീശ
കീറും. പിഴിയാൻ സ്വകാര്യ ബസ് ലോബി കാത്തിരിക്കുകയാണ്. ചുരുക്കത്തിൽ ഓണാഘോഷച്ചെലവിന് പിന്നാലെ നല്ലൊരു പൈസ കൂടി കൈയിൽ കരുതിയാൽ നാട്ടിലെത്താം. ഇന്നും നാളെയുമായി ബംഗളൂരുവിൽ നിന്ന് കോട്ടയത്തേയ്ക്ക് വരാൻ സ്വകാര്യ ബസുകൾക്ക് 799 – 1899 രൂപ വരെയാണ് നിരക്ക്.
കെ.എസ്.ആർ.ടിയിൽ 906-1212 രൂപ വരെയും. ഓണം അടുക്കുമ്പോഴേക്കും നിരക്ക് ഇനിയും കൂടുമെന്നാണ് സൂചന. 13 ന് ബംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് അഞ്ചിലേറെ കെ.എസ്.ആർ.ടി.സി ബസുകൾ ഉണ്ടെങ്കിലും ഒന്നിൽ പോലും സീറ്റ് അവശേഷിക്കുന്നില്ല. അന്ന് 27 സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ചുരുക്കം സീറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്.
എന്നാൽ, ടിക്കറ്റ് നിരക്ക് 2500 – 4200 രൂപ വരെയാണ്. സാധാരണ ഓണ പുലർച്ചെ എത്തുന്ന ബസുകളിലാണ് നിരക്ക് കൂടുതലെങ്കിൽ ഇത്തവണ ഓണം ഞായറാഴ്ചയായതിനാലാണ് 13 ന് നിരക്ക് വർദ്ധിച്ചിരിക്കുന്നത്. ഓണ ദിവസം രാവിലെ വരുന്നവർക്ക് തലേന്നുള്ളതിനേക്കാൾ നിരക്കിൽ നേരിയ കുറവുണ്ട്. ഓണ ദിവസം വൈകിട്ട് ബംഗളൂരുവിലേക്ക് പോകാനുള്ള നിരക്കും ഇരട്ടിയാണ്.
ചെന്നൈ റൂട്ടിലും സമാന സ്ഥിതിയാണ്. ഇന്നും നാളെയുമൊക്കെ ചെന്നൈയിൽ നിന്ന് കോട്ടയത്തു വരണമെങ്കിൽ 600 മുതൽ 1890 രൂപ വരെയാകും. എന്നാൽ, 13 നാണ് വരവെങ്കിൽ അത് 2990 – 4200 വരെയാകും. ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസുമില്ല.ആഘോഷം കഴിഞ്ഞാലും കൊള്ള
ഓണാഘോഷമൊക്കെ കഴിഞ്ഞ് മടങ്ങിപ്പോകുമ്പോഴും ഇതേ രീതിയിൽ നിരക്ക് ഉയരും.
ഓണം പ്രമാണിച്ച് കെ.എസ്.ആർ.ടി.സിയുടെ സ്‌പെഷ്യൽ സർവീസുണ്ടെങ്കിലും പേരിലൊതുങ്ങും. ഇപ്പോൾ, ഓണനാളുകളിലെ ടിക്കറ്റിലേറെയും ബുക്കിംഗായി. അവസരം മുതലെടുത്ത് സ്വകാര്യ ബസ് കമ്പനികൾ കൊയ്ത്ത് നടത്തുമ്പോഴാണ് കെ.എസ്.ആർ.ടിസി. കാഴ്ചക്കാരായി നിൽക്കുന്നത്.
ഭരണകക്ഷി എം.എൽ.എ. പി.വി. അൻവറിന്റെ ഗുരുതര ആരോപണങ്ങളിൽ എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ഉൾപ്പെടെയുള്ളവരുടെ പേരിൽ അന്വേഷണം മാത്രം പ്രഖ്യാപിച്ച് സർക്കാർ. ആരോപണവിധേയരായ എ.ഡി.ജി.പി.യെ മാറ്റിനിർത്തിയുള്ള അന്വേഷണമുണ്ടാകുമെന്ന സൂചനയാണുണ്ടായിരുന്നതെങ്കിലും അന്വേഷണത്തിന് ഡി.ജി.പി.യുടെ നേതൃത്വത്തിൽ ഉന്നതസംഘത്തെ മാത്രമാണ് തിങ്കളാഴ്ച രാത്രി പ്രഖ്യാപിച്ചത്. അതേസമയം, ആരോപണവിധേയനായ പത്തനംതിട്ട എസ്.പി. എസ്. സുജിത് ദാസിനെ മാറ്റി.
എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെയും എസ്.പി. സുജിത് ദാസ് ഉൾപ്പടെയുള്ള പോലീസുദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാനാണ് പ്രത്യേകസംഘം രൂപവത്കരിച്ചത്. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടുനൽകാനാണ് നിർദേശം. ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളിലും പരാതികളിലും അന്വേഷണമുണ്ടാകും. ദക്ഷിണമേഖലാ ഐ.ജി.യും തിരുവനന്തപുരം കമ്മിഷണറുമായ ജി. സ്പർജൻകുമാർ, തൃശ്ശൂർ റെയ്‌ഞ്ച് ഡി.ഐ.ജി. തോംസൺ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി. എസ്. മധുസൂദനൻ, തിരുവനന്തപുരം ഇന്റലിജൻസ് എസ്.പി. എ. ഷാനവാസ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
സുജിത് ദാസിനെ തത്‌സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും പകരംനിയമനം നൽകിയിട്ടില്ല. പോലീസ് മേധാവിക്കുമുന്നിൽ റിപ്പോർട്ടുചെയ്യാനാണ് നിർദേശം. വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 എസ്.പി. വി.ജി. വിനോദ് കുമാറിനെ പത്തനംതിട്ട എസ്.പി.യായി നിയമിച്ചു.
സ്വർണക്കടത്ത്, കൊലപാതകം, ഫോൺചോർത്തൽ, സോളാർ കേസ് അട്ടിമറി അടക്കം ഗുരുതര ആരോപണങ്ങളാണ് തുടർച്ചയായ ദിവസങ്ങളിൽ പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ചത്. ഇതിനുപിന്നാലെ കോട്ടയത്തെ പോലീസ് അസോസിയേഷൻ സമ്മേളനവേദിയിൽ വെച്ചുതന്നെ അജിത്കുമാറിനെതിരേ ഡി.ജി.പി. തലത്തിലുള്ള അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സമ്മേളനത്തിനുമുൻപേ പോലീസ് മേധാവി ഷേയ്ക്ക് ദർവേഷ് സാഹേബും മുഖ്യമന്ത്രിയും തമ്മിൽ നാട്ടകം ഗസ്റ്റ്ഹൗസിൽവെച്ച് ചർച്ചയും നടന്നു.
ആരോപണവിധേയനായ എം.ആർ. അജിത്കുമാറിനെ ക്രമസമാധാനവിഭാഗത്തിൽനിന്നുമാറ്റി അന്വേഷണമുണ്ടാകുമെന്ന സൂചന വന്നുവെങ്കിലും പിന്നീട് അത് മാറി. ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുമെന്നതിനാലാണ് എ.ഡി.ജി.പി.ക്കുനേരേ പെട്ടെന്ന് നടപടിയുണ്ടാകാത്തതെന്നാണ് വിലയിരുത്തൽ.
ആദ്യദിവസത്തെ ആരോപണത്തിനുപിന്നാലെ എം.ആർ. അജിത്കുമാർ മുഖ്യമന്ത്രിയെയും പോലീസ് മേധാവിയെയും കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ഇതിനിടെ വീണ്ടും പി.വി. അൻവർ ആരോപണങ്ങൾ ഉന്നയിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം.ആർ. അജിത്കുമാർതന്നെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായാണ് വിവരം.
തിങ്കളാഴ്ച വൈകീട്ട് അടൂരിലെ കെ.എ.പി. മൂന്നാം ബറ്റാലിയനിൽ നടന്ന കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട് പരേഡിനിടെ പോലീസ് മേധാവിയും എം.ആർ. അജിത്കുമാറും ചർച്ചനടത്തുകയും ചെയ്തിരുന്നു.
ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി പ്രസവിച്ച നവജാതശിശുവിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ കൊലപ്പെടുത്തിയതായി അമ്മ പോലീസിന് മൊഴി നല്‍കിയതായാണ് സൂചന. കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടെന്ന് യുവതി വെളിപ്പെടുത്തിയെന്നാണ് വിവരം. കാമുകനാണ് കുഞ്ഞിനെ കൊന്നതെന്നും മൊഴി നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയും കാമുകനും പോലീസിന്റെ കസ്റ്റഡിയിലാണ്.
രണ്ട് കുട്ടികളുടെ അമ്മയായ ചേര്‍ത്തല ചേന്നം പള്ളിപ്പുറം 17-ാം വാര്‍ഡ് സ്വദേശിനിയായ യുവതി ഓഗസ്റ്റ് 31-നാണ് പ്രസവശേഷം ആശുപത്രി വിട്ടത്. എന്നാല്‍, യുവതി വീട്ടിലെത്തിയെങ്കിലും മൂന്നാമത്തെ കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല.
കുഞ്ഞിനെ കാണാതായതോടെ ആശാവര്‍ക്കര്‍മാരാണ് ജനപ്രതിനിധികളെയും തുടര്‍ന്ന് ചേര്‍ത്തല പോലീസിലും വിവരമറിയിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തുടക്കംമുതലേ പോലീസിന് തോന്നിയിരുന്നു.
അതിനിടെ, കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതിമാര്‍ക്ക് കൈമാറിയെന്ന ചില വിവരങ്ങളും ലഭിച്ചു. ഇതിനുപിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് യുവതി മൊഴി നല്‍കിയെന്നവിവരം പുറത്തുവരുന്നത്.
ലൈംഗികാരോപണ കേസിൽ നടൻ സിദ്ധിഖ് മുൻകൂർ ജാമ്യാപേക്ഷ നൽകി. നടിയുടെ പരാതി അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണെന്നാണ് സിദ്ധിഖിൻ്റെ വാദം. പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ല. സംഭവത്തിന്റെ തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരമാണെന്നും ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടന്‍ സിദ്ധിഖ് വാദിച്ചു.
ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റാണെന്ന് സിദ്ധിഖ് പറഞ്ഞു. സാധാരണക്കാരിയാണെന്നാണ് പരാതിക്കാരിയുടെ വാദം. പരാതിക്കാരി സാധാരണക്കാരിയല്ല, പരാതിക്കാരിക്ക് മറ്റൊരു മുഖമുണ്ട്. സൂക്ഷ്മമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴി. മാനസിക വിഷമം മൂലമാണ് പരാതി നല്‍കാത്തതെന്നാണ് നടി പറഞ്ഞത്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലെ നിലപാടുവെച്ച് അങ്ങനെ കരുതാനാവില്ലെന്നും സിദ്ധിഖ് പറഞ്ഞു.
പരാതിക്കാരിയുടെ നിലപാടുകളിലും പ്രസ്താവനകളിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. പരാതി നല്‍കാന്‍ ഇത്രയും വൈകിയതിന്റെ കാരണം ബോധ്യപ്പെടുത്താനായിട്ടില്ല. നടി മാധ്യമങ്ങളിലൂടെ നടത്തുന്നത് വ്യാജ പ്രചാരണമാണെന്നുമായിരുന്നു സിദ്ധിഖിൻ്റെ വാദം. മുന്‍ കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് തടയണമെന്നാണ് സിദ്ധിഖിന്റെ ആവശ്യം. സിദ്ധിഖിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.
സിപിഎം എംഎല്‍എ പി.വി അന്‍വറുമായുള്ള വിവാദ ഫോണ്‍ സന്ദേശം പുറത്തായതിനെ തുടര്‍ന്ന് പത്തനംതിട്ട എസ്.പി എസ്.സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തു.സുജിത് ദാസിനെതിരെ നടപടിക്ക് ഡിജിപി ശുപാര്‍ശ നല്‍കിയിരുന്നു.
പി.വി അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ്.പി സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറിയിരുന്നു . ഇതു പ്രകാരമാണ് എസ്.സുജിത് ദാസിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്.
അതിനിടെ എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാനും തീരുമാനിച്ചു. എച്ച്. വെങ്കിടേഷിനെയോ ബല്‍റാം കുമാറിനോ പകരം ചുമതല നല്‍കുമെന്നാണ് സൂചന. എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണം സീനിയര്‍ ഡിജിപി കെ. പത്മകുമാറിന്റെ നേതൃത്വത്തിലായിരുക്കും നടക്കുക.
പൊലീസിലെ ഉന്നതര്‍ക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയുണ്ടായ വന്‍ വിവാദത്തിന് ഒടുവിലാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്നും മാറ്റുന്നത്.
കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയില്‍ എഡിജിപിയെ വേദിയിലിരുത്തി ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രമസമാധാന ചുമതല നിന്നും മാറ്റി നിര്‍ത്തുമെന്ന വാര്‍ത്ത പുറത്ത് വരുന്നത്.
ഏറെ ദിവസങ്ങളായി മാധ്യമങ്ങൾ ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പിന്നാലെയാണ്. നാലര വർഷത്തോളം കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ചതിനാണ് ആദ്യം സർക്കാർ പഴികേട്ടത്. എന്നാൽ ഭരണപക്ഷ എംഎൽഎ ആയ മുകേഷ് ഉൾപ്പെടെ കേസിൽ പെട്ടതോടെ സർക്കാർ വീണ്ടും പ്രതികൂട്ടിലായി. കുറേ ദിവസങ്ങളായി ചാനലുകളുടെ അന്തി ചർച്ചകളിലെ വിഷയം ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുള്ള നടിമാരുടെ വെളിപ്പെടുത്തലുകളായിരുന്നു.
എന്നാൽ ഇന്നലെ പി. വി അൻവർ ആഭ്യന്തരവകുപ്പിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയതോടെ സ്ഥിതി മാറി മറിഞ്ഞു . ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ പ്രധാന വാർത്ത പി. വി അൻവറിൻ്റെ വെളിപ്പെടുത്തലിനോട് അനുബന്ധിച്ചുള്ളതായിരുന്നു.
പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള എസ്പി സുജിത്ത് ദാസിന്‍റെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം വിവാദങ്ങള്‍ക്ക് പിന്നാലെ എഡിജിപിയെ കാണാൻ എസ്പി തലസ്ഥാനത്ത് എത്തിയെങ്കിലും അനുമതി നല്‍കിയില്ല.
അജിത് കുമാറിനെതിരെ പി.വി. അൻവർ എംഎല്‍എയോട് ഗുരുതര ആരോപണങ്ങള്‍ എസ്‍പി പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു. പി.വി.അന്‍വർ എംഎല്‍എയും മലപ്പുറം എസ്‍പിയും തമ്മിലുള്ള പ്രശ്നത്തില്‍ എംഎല്‍എയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്ന കാര്യത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.
തിങ്കളാഴ്ച മുഖ്യമന്ത്രി അസോസിയേഷൻ പ്രതിനിധികള്‍ക്ക് കാണാൻ സമയം അനുവദിച്ചിരുന്നു. സുജിത് ദാസിന്‍റെ ശബ്ദരേഖ പുറത്ത് വന്നതിനാല്‍ പരാതി നല്‍കേണ്ടെന്ന നിലപാടിലാണ് ഭൂരിപക്ഷം ഐപിഎസ് ഉദ്യോഗസ്ഥരും.