Kerala

നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട് അഭിക്ഷിക്തനായി. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

വത്തിക്കാന്‍ സെക്രട്ടേറിയറ്റ് ഓഫ് ദ് സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ച് ബിഷപ് ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ, ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹ കാര്‍മികരായി.

മെത്രാന്‍മാരും വൈദികരും സന്യസ്തരും അണിനിരന്ന പ്രദിക്ഷണം കൊച്ചുപള്ളിയില്‍ നിന്നും മെത്രാപ്പോലീത്തന്‍ പള്ളിയില്‍ എത്തിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിച്ചു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ സന്ദേശം നല്‍കി. തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോര്‍ജ് കൂവക്കാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു.

വെറും പറച്ചില്‍ മാത്രമായിരുന്നില്ല, വയനാട്ടുകാരുടെ പ്രിയങ്കരിയായി മാറി പ്രിയങ്ക ഗാന്ധി. 4,10,923 വോട്ടുകളുടെ റെക്കോഡ് വിജയമാണ് ആദ്യ മത്സരത്തില്‍ പ്രിയങ്ക നേടിയത്. രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടന്നു. 6,22,338 വോട്ടുകളാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നു. ഡിസംബര്‍ 20 വരെയാണ് സമ്മേളനം. പാര്‍ലമെന്റില്‍ എത്തുന്ന പ്രിയങ്ക ആദ്യം ഉന്നയിക്കുന്നത് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമായിരിക്കും. രാഹുലിനൊപ്പം പ്രിയങ്കയും ഇനി പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമായി മാറും.

പ്രചാരണവേളയില്‍ മലയാളം സംസാരിച്ചത് പ്രിയങ്ക അത്ഭുതപ്പെടുത്തിയിരുന്നു. മലയാള ഭാഷ നന്നായി ഉപയോഗിക്കാനുളള പഠനവും പ്രിയങ്ക തുടങ്ങിക്കഴിഞ്ഞു.

ഫലം പുറത്തുവന്നതിനു പിന്നാലെ വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രിയങ്ക നന്ദി പറഞ്ഞു. ഈ വിജയം നിങ്ങളുടേത് കൂടിയാണ്. ആ തോന്നല്‍ നിങ്ങളിലുണ്ടാക്കുന്ന വിധമാകും എന്റെ പ്രവര്‍ത്തനം. നിങ്ങളിലൊരാളായി കൂടെയുണ്ടാകും. പാര്‍ലമെന്റില്‍ ഞാന്‍ വയനാടിന്റെ ശബ്ദമാകും. പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പാലക്കാട്ടെ പരാജയവും വോട്ട് ചോര്‍ച്ചയും ബിജെപി സംസ്ഥാന നേതൃത്വത്തിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും ആറാം റൗണ്ട് മുതല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ മൂവായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയതെങ്കില്‍ ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തില്‍ 18,840 എത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്തെത്തിയ ബിജെപിക്കും നേതാക്കള്‍ക്കും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല.

തൃശൂരിലെ വിജയത്തിന് ശേഷമുണ്ടായ ട്രെന്‍ഡ് പാലക്കാട്ട് മുതലെടുക്കാന്‍ സാധിക്കാതെ വന്നതോടെ ബിജെപിയില്‍ ഇനി അഭ്യന്തര പ്രശ്‌നങ്ങളുടെ കാലമായിരിക്കും. പാലക്കാട്ടെ തോല്‍വി ബിജെപിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ക്ക് കാരണമായേക്കും എന്നാണ് ഇനി രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുക. കൂടാതെ തോല്‍വിയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നതും പ്രശ്‌നമാണ്.

കാലങ്ങളായി പാലക്കാട് സംഘപരിവാര്‍ വേരോട്ടമുള്ള മണ്ണാണ്. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ഭരണം ഇതിന് ഉദാഹരണമാണ്. എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും അനുകൂലമായിട്ടും വീണ്ടും തോല്‍വി രുചിച്ചതിന്റെ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുക്കാതെ രക്ഷയില്ല.

വരാനിരിക്കുന്ന സംഘടന തിരഞ്ഞെടുപ്പില്‍ നേതൃമാറ്റത്തിന് തന്നെ ഈ തിരഞ്ഞെടുപ്പ് കാരണമായേക്കാം. നഗരസഭയിലെ വോട്ട് ചോര്‍ച്ച നേതൃത്വത്തിനെതിരെയുള്ള ചോദ്യത്തിന്റെ എണ്ണവും കൂട്ടിയേക്കാം. ഈ ചോദ്യങ്ങള്‍ക്കെല്ലാം സുരേന്ദ്രനും നേതൃത്വവും മറുപടി പറയേണ്ടി വരും.

ആദ്യം മുതല്‍ ശോഭ സുരേന്ദ്രന്റെ പേരാണ് മണ്ഡലത്തില്‍ ഉയര്‍ന്നു വന്നതെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശി കൊണ്ട് മാത്രമാണ് സി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. സംസ്ഥാന നേതൃത്വം കൃഷ്ണകുമാറിന്റെ പേര് മുന്നോട്ടു വച്ചപ്പോള്‍ കേന്ദ്ര നേതൃത്വം വഴങ്ങുകയായിരുന്നു.

വലിയ വിഭാഗീയത പ്രശ്‌നങ്ങളാണ് സി. കൃഷ്ണകുമാറിന് സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെയുണ്ടായത്. ശോഭ സുരേന്ദ്രന്‍ പക്ഷവും സി. കൃഷ്ണകുമാര്‍ പക്ഷവും രണ്ട് ചേരികളിലായിരുന്നു എന്നത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ പുറത്തുവന്നിരുന്നു.

കെ. സുരേന്ദ്രനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി തുറന്നു പറഞ്ഞും സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതും ഇനി ബിജെപിയില്‍ ചര്‍ച്ചയാകും. സംഘടന തലപ്പത്ത് നിന്ന് സുരേന്ദ്രനെ മാറ്റാനുള്ള ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

പാലക്കാട്ടെ പ്രസ്റ്റീജ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വിജയം പ്രവചിച്ചവര്‍ ഏറെയുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തിന്റെ ജയത്തെക്കുറിച്ച് കാര്യമായ സംശയമൊന്നും ആര്‍ക്കും ഉണ്ടായിരുന്നുമില്ല. പക്ഷേ, പോളിങ് ശതമാനം ഏതാണ്ട് അഞ്ചു ശതമാനം കുറഞ്ഞു. അത് കോണ്‍ഗ്രസിനെ എങ്ങനെ ബാധിക്കും എന്നു ചര്‍ച്ചയായി. ഭൂരിപക്ഷം കുറയുമെന്നു കരുതിയവരെ ഞെട്ടിച്ച കണക്കുകളാണ് വോട്ടെണ്ണല്‍ ദിവസം സ്‌ക്രീനില്‍ തെളിഞ്ഞത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെക്കാള്‍ 18,715 വോട്ട് കൂടുതല്‍. 2021-ല്‍ 3,859 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഷാഫി പറമ്പില്‍ ജയിച്ചത്. 2016-ല്‍ ഷാഫിക്ക് കിട്ടിയ 17,483 വോട്ടിന്റെ റെക്കോഡ് മറികടന്ന തിളക്കമാര്‍ന്ന വിജയം രാഹുലിന്.

ടെലിവിഷന്‍ ചര്‍ച്ചകളില്‍ മൂര്‍ച്ചയുള്ള വാദമുഖങ്ങളുമായി കോണ്‍ഗ്രസിനെ പ്രതിരോധിച്ചു താരമായ ഈ പത്തനംതിട്ടക്കാരന്‍ പെട്ടെന്നാണ് യുവനേതാക്കള്‍ക്കിടയില്‍ താരമായി മാറിയത്. ആ താരപ്പകിട്ടു മാത്രമല്ല മിന്നുന്ന ജയം കൈവരിക്കാന്‍ രാഹുലിനെ സഹായിച്ചത്. വടകരയില്‍ ജയിച്ച് പാര്‍ലമെന്റംഗമായതോടെ പാലക്കാട് സീറ്റ് ഒഴിഞ്ഞ ഷാഫി പറമ്പിലിന്റെ ശക്തവും നിര്‍ലോഭവുമായ പിന്തുണ ആദ്യന്തം അദ്ദേഹത്തിനു കിട്ടി. സതീശന്‍ പറഞ്ഞതുപോലെ, ഒന്നാന്തരം ടീം വര്‍ക്ക്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ സി.പി.എമ്മും ബി.ജെ.പിയും ഷാഫിയെ ടാര്‍ഗറ്റ് ചെയ്യുകയും ചെയ്തു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ ജില്ലാ കോണ്‍ഗ്രസിലെ ഒരു വിഭാഗവും എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. നാട്ടുകാരെ ഒഴിവാക്കി പുറത്തു നിന്നയാളെ സ്ഥാനാര്‍ത്ഥിയാക്കിയത് ഷാഫിയാണെന്നാരോപിച്ച് ഡോ.പി.സരിന്‍ പാര്‍ട്ടി വിട്ടു, പിറ്റേന്ന് ഇടതുമുന്നണിയില്‍ ചേര്‍ന്നു. ജയിച്ചത് രാഹുല്‍ ആണെങ്കിലും ഷാഫിയുമുണ്ടായിരുന്നു മത്സരത്തില്‍ എന്നര്‍ത്ഥം.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍, രമേശ് ചെന്നിത്തല, പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠന്‍, കെ.സി.വേണുഗോപാല്‍ തുടങ്ങിയ നേതാക്കളെല്ലാം രാഹുലിനെ പിന്തുണച്ചെത്തി. മുസ്ലിം ലീഗടക്കമുള്ള ഐക്യമുന്നണിയിലെ ഘടകകക്ഷികളും ഒറ്റക്കെട്ടായി രാഹുലിനു വേണ്ടി അധ്വാനിച്ചു. തുടക്കത്തിലെ അപസ്വരമൊക്കെ പെട്ടെന്നു തന്നെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്കായി. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയാണ് എന്നൊക്കെ പറഞ്ഞു നീരസം പ്രകടിപ്പിച്ചിരുന്ന കെ.മുരളീധരനെയൊക്കെ പ്രചാരണത്തിന് എത്തിക്കാന്‍ അവര്‍ക്കായി. മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ തന്നെ പാലക്കാട് നഗരത്തില്‍ ഫ്ലാറ്റു വാങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ താമസം തുടങ്ങിയതും വോട്ടര്‍മാരെ സ്വാധീനിച്ചു കാണണം. ജയിക്കുമോ എന്ന് സംശയമുള്ളയാള്‍ അതിനു തുനിയില്ലല്ലോ.

അഭൂതപൂര്‍വമായ വിജയം കൈവരിക്കാന്‍ രാഹുലിനെ സഹായിച്ചത് പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലുണ്ടായ വിവാദങ്ങളും സന്ദീപ് വാര്യരുടെ വരവുമാവണം. പ്രത്യേകിച്ച് നീലപ്പെട്ടി വിവാദം. തിരഞ്ഞെടുപ്പില്‍ ചിലവാക്കാന്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന കള്ളപ്പണമാണ് നീലനിറമുള്ള ട്രോളി ബാഗില്‍ എന്നായിരുന്നു സി.പി.എമ്മും ബി.ജെ.പിയും ഒരുപോലെ ആരോപിച്ചത്. പക്ഷേ, അത് തിരിച്ചടിക്കുകയായിരുന്നു. ബി.ജെ.പിയുമായി പിണങ്ങി നിന്ന യുവനേതാവ് സന്ദീപ് വാര്യരെ ചാക്കിലാക്കാന്‍ നോക്കിയ സി.പി.എം ഒടുവില്‍ അദ്ദേഹം കോണ്‍ഗ്രസില്‍ പോയപ്പോള്‍ കടന്നാക്രമിച്ചതും സാധാരണക്കാര്‍ക്ക് രസിച്ചിട്ടുണ്ടാവില്ല. പ്രത്യേകിച്ച് സുപ്രഭാതത്തിലും സിറാജിലും നല്‍കിയ ‘വിഷനാവ്’ പരസ്യം. അന്ന് സന്ദീപ് പറഞ്ഞു, സരിന്റെ ഏറ്റവും വലിയ തിരിച്ചടി അതായിരിക്കുമെന്ന്, പരസ്യം ബൂമറാങ്ങാവുമെന്ന്. അതുതന്നെ സംഭവിച്ചു. ‘സന്ദീപ് വാര്യര്‍ ഫാക്ടറി’ന് ലീഡ് വര്‍ധിച്ചതില്‍ വലിയ പങ്കുണ്ടെന്ന് കെ.മുരളീധരന്‍ തന്നെ വ്യക്തമാക്കി.

ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട്ട് പാര്‍ട്ടിക്ക് ഒറ്റയടിക്ക് കുറഞ്ഞത് പതിനായിരത്തോളം വോട്ടുകളാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന സി. കൃഷ്ണകുമാറിനെയാണ് ബി.ജെ.പി ഈ ഉപതിരഞ്ഞെടുപ്പിലും പരീക്ഷിച്ചത്. പാലക്കാട്ടു നഗരസഭയിലെ കാവിക്കോട്ടകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കടന്നുകയറിയെന്നത് വ്യക്തമാണ്. മുമ്പ് ആദ്യറൗണ്ടുകളില്‍ നേടാനായിരുന്ന ആധിപത്യം ഇത്തവണ പാര്‍ട്ടിക്ക് നിലനിര്‍ത്താനായില്ല.

കഴിഞ്ഞ തവണ ഇ.ശ്രീധരന്‍ 49,155 വോട്ടുകള്‍ നേടിയിരുന്നു, കൃഷ്ണകുമാറിന് കിട്ടിയത് 39,529 വോട്ടുകള്‍. മൂന്നാമതെത്തിയ സരിനെക്കാള്‍ (37,458) രണ്ടായിരം വോട്ടിന്റെ മുന്‍തൂക്കം. കഴിഞ്ഞ തവണ ഈ അന്തരം 13,533 വോട്ടുകളായിരുന്നു!

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഷാഫി ജയിച്ചതിനു കാരണം ശ്രീധരന്‍ ജയിക്കാതിരിക്കാന്‍ സി.പി.എം വോട്ടു മറിച്ചതാണെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇത്തവണ മത്സരപലം വന്നപ്പോള്‍ എം.വി.ഗോവിന്ദന്‍ പറഞ്ഞത് നഗരമേഖലയില്‍ ബി.ജെ.പി, കോണ്‍ഗ്രസിനു വോട്ടു മറിച്ചെന്നാണ്! മാത്രമല്ല, എസ്.ഡ്.പി.ഐയും ജമാ അത്തെ ഇസ്ലാമിയും പോലുളള വര്‍ഗീയ കക്ഷികളും യു.ഡി.എഫിനു വോട്ടു ചെയ്തെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ചേലക്കരയിലെ വിജയം ഭരണവിരുദ്ധ വികാരമില്ലെന്നു സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സഹായകമായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ.രാധാകൃഷ്ണന്‍ നേടിയതിനെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ പ്രദീപ് ജയിച്ചത് സര്‍ക്കാരിന് നല്‍കുന്ന ആശ്വാസം ചില്ലറയല്ല.

സ്ഥാനാര്‍ത്ഥി പ്രഖ്യാപന നാളുകളില്‍ ശോഭാ സുരേന്ദ്രന്റെ ഫ്ളക്സ് ചില പ്രവര്‍ത്തകര്‍ വെച്ചതും അത് കത്തിക്കപ്പെട്ടതും വാര്‍ത്തയായിരുന്നു. ശോഭയെപ്പോലെ ശക്തയായ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ കേരള നിയമസഭയില്‍ വീണ്ടും ബി.ജെ.പിക്ക് പ്രതിനിധി ഉണ്ടാവുമായിരുന്നു എന്ന് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം കരുതുന്നു. സന്ദീപ് പ്രശ്നത്തില്‍ കുറേക്കൂടി മാന്യമായി ഇടപെട്ടിരുന്നെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിടില്ലായിരുന്നുവെന്ന് അവര്‍ പറയുന്നു. അതേ സമയം, സന്ദീപ് പോയത് പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ ഇല്ലാതാക്കി ഒറ്റക്കെട്ടാവാന്‍ പാര്‍ട്ടിയെ സഹായിച്ചെന്നു കരുതുന്നവരുമുണ്ട്. കൃഷ്ണകുമാര്‍ ശോഭയെയും മെട്രോമാനെയും പോലെ സെലിബ്രിറ്റി അല്ലാത്തതിനാല്‍ നിശബ്ദമായി മുന്നേറ്റം നടത്താനാവുമെന്നും അവസാനനിമിഷം അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ വോട്ടുമറിക്കലുകള്‍ ഉണ്ടാവില്ലെന്നും കണക്കു കൂട്ടിയവരുമുണ്ട്. പക്ഷേ, വോട്ടെണ്ണല്‍ ദിവസത്തെ റിയാലിറ്റി ചെക്ക് അവര്‍ക്ക് കടുത്ത ആഘാതമായിട്ടുണ്ടാവണം.

2016-ല്‍ മത്സരിക്കുമ്പോള്‍ ശോഭ പാര്‍ട്ടിയുടെ വോട്ടുവിഹിതം 19.86 ശതമാനത്തില്‍ നിന്ന് 29.08 ശതമാനമായി ഉയര്‍ത്തിയിരുന്നു. 2021 ആയപ്പോള്‍ മെട്രോമാന്‍ ശ്രീധരന്‍ അത് 35.34 ശതമാനമാക്കി. ഈ രണ്ടു തവണയും സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപരമായ മികവ് വോട്ടിങ് ശതമാനത്തില്‍ പ്രതിഫലിച്ചെന്നു വ്യക്തം. പക്ഷേ, പാര്‍ട്ടി സംസ്ഥാനനേതൃത്വം വ്യക്തിപരമായ പ്രാഗത്ഭ്യം നോക്കാതെ പക്ഷപാതം കാട്ടിയതാണ് തോല്‍വിക്ക് കാരണമെന്ന് സുരേന്ദ്രന്റെ വിരുദ്ധചേരിയിലുള്ളവര്‍ പറയുന്നു. ‘ഇ.ശ്രീധരന് ലഭിച്ച വോട്ടുകള്‍ വ്യക്തിപരമാണ്. ശ്രീധരന് അടുത്തുനില്‍ക്കാന്‍ പോലും താന്‍ യോഗ്യനല്ല. ഇതുവരെ കാണാത്ത വര്‍ഗീയ ധ്രുവീകരണം പാലക്കാട് ഉണ്ടായി’ എന്ന് സി.കൃഷ്ണകുമാര്‍ പറഞ്ഞു.

ബി.ജെ.പി പ്രതീക്ഷിച്ച പോലെ മുനമ്പം വിഷയം തിരഞ്ഞെടുപ്പില്‍ ചലനമൊന്നും ഉണ്ടാക്കിയില്ല. ബി.ജെ.പിക്കനുകൂലമായി ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണം ഉണ്ടാവുമെന്ന വിചാരം അസ്ഥാനത്തായി. അതേസമയം, ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി യു.ഡി.എഫിനു പിന്നില്‍ അണി നിരക്കുകയും ചെയ്തു. എന്തായാലും ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിനെതിരായ പടയ്ക്ക് ശക്തി വര്‍ധിക്കുകയാണ്.

കേരളം ഉറ്റു നോക്കി കൊണ്ടിരുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നിരിക്കുന്നു.വയനാട് മണ്ഡലത്തിൽ പ്രിയങ്ക വൻ ഭൂരിപക്ഷത്തോടെ ഏകദേശം അഞ്ചുലക്ഷത്തിലധികം വോട്ടുകൾ നേടി. രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷത്തേക്കാൾ മികച്ച ഭൂരിപക്ഷം നേടിയാണ് മണ്ഡലം നിലനിർത്തിയത്.

ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കുട്ടത്തിൽ പ്രതീക്ഷിക്കാത്ത വിജയമാണ് കാഴ്ചവച്ചിരിക്കുന്നത് . മണ്ഡലത്തിൽ യുഡിഫിനു ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. പലപ്പോഴും യുഡിഫും ബിജെപിയും ഇഞ്ചോടിഞ്ചു പോരാടിയെങ്കിലും 11ആം റൌണ്ട് എണ്ണിത്തുടങ്ങിയപ്പോഴേക്കും വ്യക്തമായ ലീഡ് നേടി മുന്നേറുകയായിരുന്നു. എൽഡിഫിന്റെ സ്ഥാനാർഥി ഒരു ഘട്ടത്തിലും മുൻപോട്ടു വന്നില്ല പാർട്ടിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ പോലും ശക്തമായ എതിരാളിയാവാൻ കഴിയാതെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഭരണവിരുദ്ധ വികാരങ്ങൾ ഒന്നും തന്നെ നിലനിൽക്കുന്നില്ല എന്ന് തെളിയിക്കാൻ എൽഡിഫിന് ചേലക്കര മണ്ഡലത്തിലൂടെ കഴിഞ്ഞു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും പുറകിൽ പോകാതെ ആദ്യം തന്നെ ചിത്രം തെളിഞ്ഞ മണ്ഡലമാണ് ചേലക്കര. എന്നെ സ്നേഹിക്കുന്നവർ എൽഡിഫിന് വോട്ടു കൊടുക്കണം യു ആർ പ്രദീപിന് വോട്ടുകൊടുക്കണം എന്ന രാധകൃഷ്ണന്റെ വാക്കുകളെ ജനം അംഗീകരിച്ചു ഇല്ലെങ്കിൽ ജനങ്ങൾ രാധാകൃഷ്ണനെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവായിരുന്നു അവിടുത്തെ ഫലം. ഒരു ഘട്ടത്തിലും രമ്യഹരിദാസിന് മുൻപോട്ട് കടന്നു വരാൻ കഴിഞ്ഞില്ല.

പാലക്കാട് വേട്ടെണ്ണല്‍ മൂന്നാം റൗണ്ട് പിന്നിടുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 1228 വോട്ടുകള്‍ക്ക് മുന്നിലെത്തി. തുടക്കം മുതല്‍ ബിജെപി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറായിരുന്നു മുന്നില്‍. അത് മറികടന്നാണ് രാഹുലിന്റെ മുന്നേറ്റം.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ കുതിപ്പ് തുടരുന്നു. വോട്ടെണ്ണല്‍ തുടങ്ങി ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ലീഡ് 60,000 കടന്നു. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര്‍ പ്രദീപിന്റെ മുന്നേറ്റം തുടരുകയാണ്. 4315 വോട്ടുകള്‍ക്കാണ് പ്രദീപ് ലീഡ് ചെയ്യുന്നത്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ പാലക്കാട് ബിജെപിയും ചേലക്കരയില്‍ എല്‍ഡിഎഫും വയനാട്ടില്‍ യുഡിഎഫുമാണ് മുന്നിട്ട് നിന്നത്. ഇപ്പോള്‍ പാലക്കാട് സ്ഥിതി മാറുന്ന കാഴ്ചയാണ് കാണുന്നത്.

കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലെ ജനവിധി നാളെ അറിയാം. സംസ്ഥാനത്ത് വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. നാളെ രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. പത്തോടെ വിജയികള്‍ ആരാണ് എന്നതില്‍ വ്യക്തതയുണ്ടാകും.

രാഹുല്‍ ഗാന്ധി രാജിവച്ചതിനെത്തുടര്‍ന്ന് ഒഴിവ് വന്ന വയനാട് സീറ്റില്‍ സഹോദരി പ്രിയങ്ക ഗാന്ധിയെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവ്യ ഹരിദാസിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ചേലക്കരയില്‍ യു.വി പ്രദീപ് (എല്‍ഡിഎഫ്), രമ്യ ഹരിദാസ് ( യുഡിഎഫ്), ബാലകൃഷ്ണന്‍ (ബിജെപി) എന്നിവരും, പാലക്കാട് ഡോ. പി സരിന്‍ (എല്‍ഡിഎഫ്),

രാഹുല്‍ മാങ്കൂട്ടത്തില്‍ ( യുഡിഎഫ്), സി കൃഷ്ണകുമാര്‍ (ബിജെപി) എന്നിവരുമാണ് ജനവിധി തേടിയത്. വീറുറ്റ പോരാട്ടം നടന്ന പാലക്കാട് ഇത്തവണ വിജയം ഉറപ്പാണെന്നാണ് മൂന്നു മുന്നണികളുടെയും അവകാശവാദം.

പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നു. എം.കെ ജ്വല്ലറി ഉടമ കിണാത്തിയിൽ യൂസഫ് (50), അനുജൻ ഷാനവാസ് എന്നിവരാണ് കവർച്ചക്കിരയായത്.

പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ അലങ്കാർ തിയേറ്ററിന് സമീപം രാത്രി 8.45-നാണ് സംഭവം. പതിവുപോലെ ജൂവലറി അടച്ചശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന . കാറിൽ ഇരുവരെയും പിന്തുടർന്നെത്തിയ സംഘം ആദ്യം കാറുപയോഗിച്ച് സ്കൂട്ടർ ഇടിച്ചിടുകയായിരുന്നു. അലങ്കാർ കയറ്റത്തിലെ വളവിൽ ഇവരുടെ വീടിന് മുന്നിലെ ഗെയിറ്റിൽ സ്കൂട്ടർ എത്തിയ ഉടനെയായിരുന്നു ആക്രമണം. കാർ ഇടിച്ചതോടെ സ്കൂട്ടർ മറിഞ്ഞു. കാറിലുണ്ടായിരുന്നവർ യൂസഫിന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വർണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ചെർപ്പുളശ്ശേരി ഭാഗത്തേക്കുവന്ന കാറിൽത്തന്നെ കടന്നു. കാറിനുള്ളിൽ എത്ര പേരുണ്ടായിരുന്നു എന്ന് വ്യക്തമായിട്ടില്ല.

പരിക്കേറ്റ യൂസഫ് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. പെരിന്തൽമണ്ണ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഊട്ടി റോഡിലെ കെ.എം. ജൂവലറി ബിൽഡിങ് ഓടിട്ട കെട്ടിടത്തിലായതിനാൽ ആഭരണണങ്ങൾ കടയിൽ സൂക്ഷിക്കാതെ രാത്രി ഉടമയുടെ വീട്ടിലേക്ക് ബാഗിലാക്കി കൊണ്ടുപോകുകയാണ് പതിവ്. ഇത് വ്യക്തമായി അറിയുന്നവരാകും കവർച്ചയ്ക്ക് പിന്നിലെന്നാണ് സംശയം. നഷ്ടപ്പെട്ട സ്വർണത്തിന് രണ്ടരക്കോടി രൂപയിലധികം വിലവരും.

മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി ഉത്തരവ് കാലങ്ങളായി നടന്നു വന്ന തിരിമറികളെ മുഴുവന്‍ വ്യക്തമാക്കുന്നതാണ്. ശക്തമായ തെളിവുകളുണ്ടായിട്ടും പലഘട്ടങ്ങളിലായി നടന്നത് ആന്റണി രാജുവിനെ രക്ഷിക്കാനുള്ള നീക്കങ്ങൾ. ഫോറന്‍സിക് പരിശോധന ഫലമടക്കം ഉണ്ടായിട്ടും പോലീസ് കേസ് അവസാനിപ്പിക്കാനാണ് വ്യഗ്രത കാണിച്ചത്. ഇപ്പോള്‍ സുപ്രീം കോടതി വിധിയില്‍ നിര്‍ണ്ണായകമായത് മൂന്ന് തെളിവുകളാണ്.

കോടതിയിലെ തൊണ്ടി രജിസ്റ്ററില്‍ എഴുതിയ അതേ വാചകം; Received the item No T241/90 as per court order on 9.8.90, ആന്റണി രാജുവിനെക്കൊണ്ട് അന്നത്തെ അന്വേഷണോദ്യോഗസ്ഥന്‍ അസി. കമ്മിഷണര്‍ പി.പ്രഭ അഞ്ച് തവണ എഴുതിച്ചു അഞ്ചുതവണ ഒപ്പും ഇടുവിച്ചു. കൂടാതെ മറ്റൊരു പേപ്പറില്‍, Returned on 5/12/90 എന്നും എഴുതിച്ചു. അതും അഞ്ചു തവണയായിരുന്നു. ഇവ കുടാതെ ആന്റണി രാജു 1990 കാലത്തെഴുതിയ ഏതാനും രേഖകളും താരതമ്യത്തിനായി ഫൊറന്‍സിക് വിഭാഗം ശേഖരിച്ചു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ എല്ലാ കയ്യക്ഷരവും ഒരാളുടേതെന്ന് കണ്ടെത്തി. ലഹരിക്കേസില്‍ കുടുങ്ങിയ വിദേശിയെ രക്ഷപെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ ആന്റണി രാജുവിന് പ്രധാനമായും കുരുക്കായിരിക്കുന്നത് ഈ ഫൊറന്‍സിക് പരിശോധനയാണ്.

ഇതോടെ തൊണ്ടിയായ അടിവസ്ത്രം കൈക്കലാക്കാന്‍ തൊണ്ടി രജിസ്റ്ററില്‍ ഇംഗ്ലീഷില്‍ എഴുതിയൊപ്പിട്ടത് ആന്റണി രാജു തന്നെയെന്ന് സ്ഥിരീകരിച്ചു. ഇതടക്കം സാധ്യമായ എല്ലാ ശാസ്ത്രിയ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് ആന്റണി രാജുവിനെ പ്രതിചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കിയത്. ലഹരിക്കേസില്‍ അറസ്റ്റിലായ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയുടെ മുഷിഞ്ഞ അണ്ടര്‍വെയര്‍ കൈക്കലാക്കാന്‍ ആന്റണി രാജു നടത്തിയ വിദഗ്ധ ഇടപെടലിന്റെ തെളിവാണ് കോടതിയുടെ തൊണ്ടി റജിസ്റ്ററിലെ കയ്യെഴുത്തും ഒപ്പും.

കടുംനീല ബനിയന്‍ തുണിയില്‍ തുന്നിയ മുഷിഞ്ഞ ജട്ടി എന്നാണ് മെറ്റിരീയല്‍ Received the item No T241/90 as per court order on 9.8.90, എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തുവിനെ കേസിലുടനീളം പരാമര്‍ശിക്കുന്നത്. ഈ അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കിയെന്ന് ഫൊറന്‍സിക് പരിശോധന സ്ഥിരീകരിച്ചിരുന്നു. തുന്നലിന്റെ സ്വഭാവം മുതല്‍ നൂലിന്റെ പഴക്കം വരെ സൂക്ഷമമായി പരിശോധിച്ചാണ് ഫൊറന്‍സിക് വിദഗ്ധന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതും കേസിലെ ആന്റണി രാജുവിന്റെ പങ്ക് അടിവരയിട്ടുറപ്പിക്കുന്നതാണ്. 61 ഗ്രാം ഹാഷിഷ് ഒളിപ്പിച്ച നിലയില്‍ ധരിച്ച് കാണപ്പെട്ട ഇത് അറസ്റ്റിന്റെ സമയത്ത് തന്നെ പ്രതിയില്‍ നിന്നൂരി വാങ്ങി സീല്‍ചെയ്ത് പരിശോധനക്ക് അയച്ചതാണ്. സാധാരണ നിലക്ക് ആരും തയ്ച്ച് ചെറുതാക്കാന്‍ ഇടയില്ലാത്ത അടിവസ്ത്രത്തിലെ പ്രകടമായ വ്യത്യാസം ഫൊറന്‍സിക് വിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നത് പ്രധാനമായും തുന്നലിന്റെ കാര്യത്തിലാണ്.

മാത്രവുമല്ല അസ്വാഭികമെന്ന് കണ്ട തുന്നലുകളെല്ലാം പുതിയവ ആണെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു (”could have been done recently’; P.03, 3nd point)ഇത്രയും കാര്യങ്ങള്‍ ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമാകുന്ന സാഹചര്യത്തില്‍, ഈ തൊണ്ടിവസ്തു ആരൊക്കെ കൈകാര്യം ചെയ്തിരുന്നു എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. കോടതിയാണ് കസ്റ്റോഡിയന്‍. ഇവിടെ നിന്ന് അന്യായമായി കൈക്കലാക്കി നാലുമാസത്തോളം കൈവശംവച്ചത് പ്രതിഭാഗം അഭിഭാഷകന്‍ ആന്റണി രാജുവാണ്. കോടതിയിലെ തൊണ്ടി റജിസ്റ്റര്‍ ഇതിന് തെളിവായുണ്ട്. തിരുവനന്തപുരം ഫൊറന്‍സിക് ലാബ് 1996ല്‍ നല്‍കിയ ഈ റിപ്പോര്‍ട്ടും കയ്യില്‍വച്ചാണ് 2002ല്‍ ഒരു തെളിവുമില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത് എന്നതാണ് വിചിത്രം. അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കിയ കേസില്‍ ആന്റണി രാജുവിനെ തളളി അദ്ദേഹത്തിന്റെ സീനിയര്‍ അഡ്വ. സെലിന്‍ വില്‍ഫ്രഡും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

ആന്റണി രാജു ലഹരിക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടുത്തിയ ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി അവിടെയെത്തി മറ്റൊരു കൊലക്കേസില്‍ പെട്ടതോടെയാണ് കേരളത്തില്‍ വക്കീലുമായി ചേര്‍ന്ന് നടത്തിയ തട്ടിപ്പിന്റെ കഥ പുറത്തായത്. അഡ്വക്കറ്റ് ആന്റണി രാജുവിന്റെ കാര്യക്ഷമത കൊണ്ട് കേസില്‍ നിന്നൂരിയ ആന്‍ഡ്രൂ തൊട്ടടുത്തു തന്നെ നാടുവിട്ടു. ലഹരിയുമായി പിടിയിലായി ഒറ്റ വര്‍ഷത്തിനുള്ളില്‍ വിചാരണയും അപ്പീല്‍ വാദവും പൂര്‍ത്തിയാക്കി 91 മാര്‍ച്ച് ആദ്യം തന്നെ ഓസ്‌ട്രേലിയയിലെത്തി. 95 അവസാനം അവിടെയൊരു കൊലക്കേസില്‍ അറസ്റ്റിലാകുന്നു. തുടര്‍ന്ന് മെല്‍ബണ്‍ റിമാന്‍ഡ് സെന്ററില്‍ ആന്‍ഡ്രൂവിന്റെ കൂട്ടുപ്രതിയായിരുന്ന വെസ്ലി ജോണ്‍ പോള്‍ ആണ് നിര്‍ണായകമായ ആ വെളിപ്പെടുത്തല്‍ നടത്തുന്നത്. തടര്‍ന്ന് ഓസ്‌ട്രേലിയന്‍ പൊലീസ് ഇന്റര്‍പോള്‍ മുഖേന അയച്ച കത്ത് 1996 ജനുവരിയിലാണ് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് കിട്ടുന്നത്.

അറസ്റ്റുവിവരം അറിഞ്ഞ് സര്‍വലിയുടെ ബന്ധുക്കള്‍ ഇന്ത്യയിലേക്ക് എത്തി. കൈക്കൂലി നല്‍കി കോടതി ജീവനക്കാരനെ വശത്താക്കി. പ്രതി ഉപയോഗിച്ച വാക്ക്, ക്ലാര്‍ക്ക് ഓഫ് കോര്‍ട്‌സ്, എന്നാണെന്ന് കത്തില്‍ എടുത്ത് പറയുന്നുണ്ട്. തുടര്‍ന്ന് ഈ ജീവനക്കാരനെ ഉപയോഗിച്ച്, സര്‍വലിയുടേതായി കോടതിയിലിരുന്ന അണ്ടര്‍വെയര്‍ മാറ്റി മറ്റൊരെണ്ണം ആ സ്ഥാനത്ത് വയ്ക്കുന്നു. പിന്നീട് നടന്ന ഹൈക്കോടതിയിലെ അപ്പീല്‍ വാദത്തിനിടെ തൊണ്ടി അടിവസ്ത്രം പ്രതിക്ക് ധരിക്കാന്‍ പാകത്തിലുളളതല്ല എന്ന വാദം ഉയര്‍ത്തുന്നു. ഇത് കോടതി പരിശോധിക്കുന്നു, സര്‍വലി കുറ്റവിമുക്തനാകുകയും ചെയ്തു.

ഓസ്‌ട്രേലിയന്‍ പൊലീസ് ഹോമിസൈഡ് സ്‌ക്വാഡിലെ ഡിറ്റക്ടീവ് സീനിയര്‍ കോണ്‍സ്റ്റബിള്‍മാരായ ഗ്രീന്‍, വൂള്‍ഫ് എന്നിവര്‍ 1996 ജനുവരി 25നാണ് ഈ മൊഴി രേഖപ്പെടുത്തിയതെന്നും ഇന്റര്‍പോള്‍ കത്തില്‍ വിശദീകരിക്കുന്നുണ്ട്. ഇന്റര്‍പോള്‍ ക്യാന്‍ബെറ ഓഫീസില്‍ നിന്ന് ഡല്‍ഹി വഴിയാണ് കത്ത് തിരുവനന്തപുരത്തേക്ക് എത്തുന്നത്. ആന്റണി രാജുവിന്റെ പേര് കത്തില്‍ പറയുന്നില്ല. എന്നാല്‍ ക്ലര്‍ക്കിനെ സംബന്ധിച്ച പരാമര്‍ശവും, തൊണ്ടി റജിസ്റ്ററിലെ ആന്റണി രാജുവിന്റെ ഒപ്പും ചേര്‍ത്തുവച്ചപ്പോള്‍ രാജുവിനെയും ക്ലാര്‍ക്ക് ജോസിനെയും പ്രതിചേര്‍ക്കാന്‍ 2006ല്‍ അസി. കമ്മിഷണര്‍ വക്കം പ്രഭയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൂടുതല്‍ പാടുപെടേണ്ടി വന്നില്ല.

1996 ജനുവരിയില്‍ ഇത്ര വ്യക്തതയോടെ ഈ കത്ത് കിട്ടിയിട്ടും കണ്ണുകെട്ടിയ മട്ടിലായിരുന്നു അന്നത്തെ പൊലീസ് അന്വേഷണം. പ്രതികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും കാലമേറെ ചെന്നതിനാല്‍ കൂടുതല്‍ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പരിദേവനം പറഞ്ഞാണ് 2002ല്‍ എം.എം. തമ്പി എന്നൊരു ഉദ്യോഗസ്ഥന്‍ കോടതിക്ക് റിപ്പോര്‍ട്ട് കൊടുത്ത് കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചത്. ആന്റണി രാജു എംഎല്‍എ ആയിരുന്ന 1996 മുതല്‍ 2001 വരെ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായിരുന്നു ആ നടപടിയെന്ന് ന്യായമായും സംശയിക്കാം.

സര്‍വലി കുറ്റവിമുക്തനായതിന് തൊട്ടുപിന്നാലെ ലഹരിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെകെ ജയമോഹന്‍ ഹോക്കോടതി വിജിലന്‍സിനെ സമീപിച്ചതാണ് വഴിത്തിരിവായത്. തട്ടിപ്പ് സ്ഥിരീകരിച്ച് അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതോടെ 1994ല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും 2002ല്‍ എഴുതിത്തള്ളി. ടിപി സെന്‍കുമാറിന്റെ ഇടപെടലാണ് പിന്നീട് കേസില്‍ നിർണ്ണായകമായത്. 2006ല്‍ ഉത്തരമേഖല ഐജിയായിരുന്ന ടിപി സെന്‍കുമാര്‍ അന്വേഷണത്തിന് നിര്‍ദേശിച്ചതോടൊണ് കയ്യക്ഷര പരിശോധന അടക്കം നടന്നത്. ഈ ഇടപെല്‍ ഉണ്ടാകാതിരുന്നുവെങ്കില്‍ 2002ല്‍ തന്നെ കേസ് അവസാനിച്ചേനെ.

ചുട്ടിപ്പാറ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം മൂന്നു സഹപാഠികളെ കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശേരി സ്വദേശി എ.ടി. അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

മരണപ്പെട്ട അമ്മുവിന്റെ സഹോദരന്‍ അഖില്‍ സജീവ് ഇന്ന് ഉച്ചയ്ക്ക് പത്തനംതിട്ട സ്റ്റേഷനില്‍ എത്തി മൊഴി നല്‍കിയിരുന്നു. അമ്മു ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും അഖില്‍ പോലീസിനോട് പറഞ്ഞു. കോളജ് അധികൃതരുടെയും ഹോസ്റ്റല്‍ അധികൃതരുടെയും നടപടി സംശയകരമാണ്.

തങ്ങളുടെ ആവശ്യപ്രകാരമാണ് അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു വന്നത് എന്ന ജനറല്‍ ആശുപത്രി അധികൃതരുടെ വിശദീകരണം തെറ്റാണ്. അമ്മയുടെ വീട് കോട്ടയത്താണ്. അതു കൊണ്ട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. പരുക്കേറ്റ അമ്മുവുമായി എത്തിയവരില്‍ ആരോ ആകാം തിരുവനന്തപുരത്തേക്ക് കൊണ്ടു പോകാന്‍ പറഞ്ഞതെന്നും അഖില്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 5.30 നാണ് വെട്ടിപ്പുറത്തുള്ള എന്‍.എസ്.എസ് ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്ന് അമ്മു ചാടിയത്. ഗുരുതരമായി പരുക്കറ്റ അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. ചുട്ടിപ്പാറ സീപാസ് നഴ്സിങ് കോളജില്‍ നാലാം വര്‍ഷ ബി.എസ്. സി വിദാര്‍ഥിനിയായിരുന്നു അമ്മു സജീവ്.

സഹപാഠികളായ മൂന്നു പെണ്‍കുട്ടികള്‍ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിതാവ് സജീവ് നേരത്തേ തന്നെ നഴ്സിങ് കോളജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു. ഇവരുടെ മാനസിക പീഡനം മൂലം അമ്മുവിന്റെ ജീവന് വരെ ഭീഷണിയുണ്ടെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. അധ്യാപകരില്‍ ചിലരും ഇതിന് ഒത്താശ ചെയ്തിരുന്നുവത്രേ. പിതാവ് സജീവ് നേരിട്ട് കോളജിലെത്തി നല്‍കിയാണ് പരാതി നല്‍കിയിരുന്നത്.

പരാതി അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൈഗ്രേന്‍ പോലുളള ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വലഞ്ഞിരുന്ന അമ്മുവിനെ ആ സമയം സഹപാഠികളായ മൂന്നു കുട്ടികള്‍ പല രീതിയില്‍ ശല്യപ്പെടുത്തിയിരുന്നുവത്രേ. കോളജില്‍ നിന്നുളള സ്റ്റഡി ടൂറിന് പോകാന്‍ തയാറാകാതിരുന്ന അമ്മുവിനെ ടൂര്‍ കോഓര്‍ഡിനേറ്ററാക്കി ചുമതലപ്പെടുത്തി. പ്രഖ്യാപനം വരുമ്പോഴാണ് അമ്മു ഇക്കാര്യം അറിഞ്ഞതെന്നും പിതാവിന്റെ പരാതിയിലുണ്ടായിരുന്നു. പല രീതിയിലുളള മാനസിക പീഡനം കാരണം അമ്മുവിന്റെ ജീവന് ഭീഷണിയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി

RECENT POSTS
Copyright © . All rights reserved