തൃക്കൊടിത്താനത്ത് അഴിഞ്ഞാടിയ അക്രമിസംഘം തീവണ്ടിയിലെത്തി കോട്ടയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ടിടത്തായി നടന്ന ആക്രമണങ്ങളില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂന്ന് പേരുടെ തലയടിച്ചുപൊട്ടിച്ചു. തൃക്കൊടിത്താനത്തെ ബാറില്‍ യുവാവിനെ കത്തിക്ക് കുത്തിവീഴ്ത്തിയശേഷം മറ്റ് മൂന്നുപേരെ ഹെല്‍മെറ്റിന് അടിച്ചുവീഴ്ത്തി രക്ഷപ്പെട്ട പ്രതികളാണ്, കോട്ടയത്ത് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി യാത്രക്കാരനെ ബിയര്‍കുപ്പിക്കടിച്ച് തല പൊട്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഏഴുപേരെ തൃക്കൊടിത്താനം പോലീസും, കോട്ടയം റെയില്‍വേ പോലീസുംചേര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്നായി അറസ്റ്റുചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്.
ചങ്ങനാശ്ശേരി പുതുപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് അമീന്‍ (23), കുറിച്ചി മന്ദിരം തകിടിപ്പറമ്പില്‍ സിയാദ് ഷാജി (32), എന്നിവരെയാണ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പിടികൂടിയത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ തൃക്കൊടിത്താനത്തെ ബാറിലാണ് ഒന്‍പതംഗസംഘം ആക്രമണം നടത്തിയത്. യുവാവിനെ കുത്തിയശേഷം ബാറില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍ ചങ്ങനാശ്ശേരിയിലെത്തി മലബാര്‍ എക്‌സ്പ്രസില്‍ രക്ഷപ്പെടുകയായിരുന്നു.
രാത്രി പത്തരയോടെ കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ തീവണ്ടിയില്‍ കയറാന്‍ ശ്രമിച്ച പരപ്പനങ്ങാടി സ്വദേശി അയ്യപ്പന്‍ പൊക്കോട്ട് പി. വിനു (41)വിനെ ആക്രമിച്ച് ബിയര്‍കുപ്പികൊണ്ട് തലയടിച്ച് പൊട്ടിക്കുകയായായിരുന്നു. കോട്ടയം കഞ്ഞിക്കുഴിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ യുവാവ് വീട്ടിലേക്ക് പോകുകയായിരുന്നു. തീവണ്ടിയുടെ വാതിലിലിരുന്ന പ്രതികളോട് മാറാനാവശ്യപ്പെട്ടതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ റെയില്‍വേ പോലീസും ആര്‍പിഎഫും ചേര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു. കുപ്പിക്കടിയേറ്റ യുവാവിന്റെ തലയില്‍ ഏഴ് തുന്നിക്കെട്ടിടേണ്ടിവന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
നേരത്തെ തൃക്കൊടിത്താനത്തെ ബാറിലാണ് പ്രതികള്‍ ആദ്യം ആക്രമണം നടത്തിയത്. മദ്യപിക്കാനെത്തിയ യുവാക്കളുമായി വാക്കേറ്റത്തിലേര്‍പ്പെട്ട പ്രതികള്‍ യുവാവിനെ കത്തിക്ക് കുത്തിവീഴ്ത്തുകയായിരുന്നു. പായിപ്പാട്ട് വാടകയ്ക്ക് താമസിക്കുന്ന മോനിപ്പള്ളി സ്വദേശി ജോമോനാണ് (27) കുത്തേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന ഷിജു (32), ഷെമീര്‍(36) എന്നിവര്‍ക്ക് ഹെല്‍മെറ്റിനുള്ള അടിയില്‍ തലയ്ക്ക് പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രക്ഷപ്പെട്ട മറ്റ് പ്രതികളായ ചങ്ങനാശ്ശേരി കുരിശുംമൂട് മുന്തിരിക്കവല കാഞ്ഞിരത്തില്‍ സാജു ജോജോ (30), തൃക്കൊടിത്താനം കടമാന്‍ചിറ ചക്കാലയില്‍ ടോണ്‍സണ്‍ ആന്റണി (25), തെങ്ങണ വട്ടച്ചാല്‍പടി പുതുപ്പറമ്പില്‍ കെവിന്‍ (26), ഫാത്തിമാപുരം നാലുപാറയില്‍ ഷിബിന്‍ (25), തൃക്കൊടിത്താനം മാലൂര്‍ക്കാവ് അമ്പാട്ട് ബിബിന്‍ വര്‍ഗീസ് (37), എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ജെ. അരുണിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് അറസ്റ്റുചെയ്തത്.
ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. കോട്ടയം റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ റെജി പി.ജോസഫ്, സിപിഒമാരായ ജോണ്‍സണ്‍, ജോബിന്‍ എന്നിവരാണ് കോട്ടയത്ത് രണ്ട് പ്രതികളെ കീഴ്പ്പെടുത്തിയത്. അറസ്റ്റിലായ പ്രതികള്‍ക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കടത്തല്‍ അടിപിടി തുടങ്ങി നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.
ശിക്ഷയിളവുചെയ്ത് വിട്ടയക്കാനുള്ള ശ്രമം നീളുമെന്നായതോടെ ഭാസ്കര കാരണവർ കേസിലെ പ്രതി ഷെറിന് വേഗം പരോളനുവദിച്ച് സർക്കാർ. ശിക്ഷയിളവിന് പിന്നിലെ ഉന്നതസ്വാധീനം പോലെത്തന്നെ, സർക്കാരിലെ ഉത്തതതല ഇടപെടലിലൂടെയാണ് പരോളും.
ഏപ്രിൽ അഞ്ചുമുതൽ 15 ദിവസത്തേക്കാണ് പരോൾ. മൂന്നുദിവസം യാത്രയ്ക്കും അനുവദിച്ചു. ഇവർക്ക് ശിക്ഷയിളവ് നൽകി വിട്ടയക്കാൻ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു. ഒരു മന്ത്രിയുടെ താത്പര്യത്തിലാണ് ശിക്ഷയിളവിന്റെ ഫയൽ നീങ്ങിയതെന്നായിരുന്നു ആരോപണം.
14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ 500 ദിവസം ഇവർക്ക് പരോൾ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്ത് പരോൾ അനുവദിക്കാൻ നിരോധനമുണ്ടെങ്കിലും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീർഘിപ്പിച്ച് 30 ദിവസവുംകൂടി പരോൾ ലഭിച്ചിരുന്നു.
ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷയിളവ് ശുപാർശ എന്നായിരുന്നു ജയിൽ ഉപദേശകസമിതിയുടെ ശുപാർശ. എന്നാൽ, ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ കണ്ണൂർ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് പോലീസ് കേസെടുത്തത് ഇവർക്ക് തിരിച്ചടിയായി.
ഇവർക്ക് കൂടുതൽകാലം പരോൾ ലഭിച്ചതിന്റെയും മറ്റ് തടവുകാരുമായി പ്രശ്നമുണ്ടാക്കിയതിന് ജയിൽ മാറ്റേണ്ടിവന്നതിന്റെയും വിശദാംശങ്ങളും പുറത്തുവന്നു. ജയിലിൽ ലഭിക്കുന്ന പ്രത്യേക സൗകര്യങ്ങളും ഉയർന്ന ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന പരിഗണനയും വെളിപ്പെടുത്തി സഹതടവുകാരും രംഗത്തെത്തി.
ഷെറിന്റെ മോചന ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും പരാതി ലഭിച്ചു. മന്ത്രിസഭാ തീരുമാനമനുസരിച്ചുള്ള ഫയൽ രാജ്ഭവനിലെത്തിയെങ്കിലും ഗവർണർ നിയമോപദേശം തേടിയിരിക്കുകയാണ്. ഗവർണറുടെ തീരുമാനം നീളുമെന്ന് വന്നതോടെയാണ് പരോൾ നൽകി പുറത്തിറക്കാനുള്ള ഉന്നതതല സമ്മർദമുണ്ടായത്.
കാമുകനൊപ്പം ജീവിക്കാനായി ഭർത്തൃപിതാവായ ചെങ്ങന്നൂർ സ്വദേശി ഭാസ്‌കര കാരണവരെ വധിച്ചതിന് 2010-ലാണ് ഷെറിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കാമുകൻ ബാസിത് അലിക്കും സമാനശിക്ഷ ലഭിച്ചിരുന്നു. ജയിലിലെ നല്ലനടപ്പ് കണക്കിലെടുത്ത് ഇയാളെ തുറന്ന ജയിലിലാണ് താമസിപ്പിച്ചിരിക്കുന്നതെങ്കിലും മോചനപട്ടികയിൽ വന്നിട്ടില്ല.
കൊല്ലത്ത് കാമുകനൊപ്പംചേർന്ന് ഭർത്താവിനെ വിഷം നൽകി കൊന്ന കേസിൽ ബിനിത എന്ന തടവുകാരിയെ മോചിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. ഈ ശുപാർശയും ഗവർണറുടെ പരിഗണനയിലാണ്.
മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമായി 77 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ മഞ്ഞാടിയിലെ എഡിഡിഎല്‍ ലാബിലെ പരിശോധനയിലാണ് വിഷബാധ സ്ഥിരീകരിച്ചത്.
ആളുകൾക്ക് പുറമെ തെരുവ് നായകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കണ്ണമംഗലത്തെ പറമ്പില്‍ ചത്തുകിടന്ന നിലയില്‍ കണ്ടെത്തിയ നായയെ നാട്ടുകാര്‍ ചിലര്‍ ചേര്‍ന്ന് കുഴിച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസം നായയെ നഗരസഭ, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ പുറത്തെടുത്ത് പരിശോധനയ്ക്കായി കൊണ്ടുപോകുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതലാണു നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി മൂന്ന് വയസുകാരി ഉള്‍പ്പെടെ 77 പേർക്ക് തെരുവുനായയുടെ കടിയേറ്റത്. പുതിയകാവ്, കല്ലുമല, തഴക്കര, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡ്, എ.ആര്. ജംഗ്ഷന്, നടയ്ക്കാവ്, പ്രായിക്കര, കണ്ടിയൂര്‍, പറക്കടവ്, പനച്ചമൂട് ഭാഗങ്ങളിലായാണ് തെരുവുനായ ഒട്ടേറെപ്പേരെ കടിച്ചത്.
കടിച്ച നായയെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ഞായറാഴ്ച ചെട്ടികുളങ്ങര കണ്ണമംഗലത്തെ ഒരു വസ്തുവില്‍ ചത്തനിലയില്‍ കാണപ്പെട്ട നായയെ ചിലര്‍ കുഴിച്ചുമൂടുകയായിരുന്നു. നായയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ജനങ്ങളുടെ ഭീതി അകറ്റുവാന്‍ അധികൃതര്‍ തയാറാകാതെ കുഴിച്ചു മുടിയതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞദിവസം നായയെ പുറത്തെടുത്ത് പരിശോധനക്ക് അയച്ചത്.
ഗോകുലം ഗോപാലനെ ആറുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇഡി വിട്ടയച്ചു. കൊച്ചി ഇഡി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. അവർക്ക് സംശയം തോന്നിയതിനാൽ അവർ ചോദ്യങ്ങൾ ചോദിച്ചു. അതിനുള്ള അധികാരം അവർക്കുണ്ട്. താൻ മറുപടിയും നൽകിയിട്ടുണ്ട്. അത് തന്റെ ഉത്തരവാദിത്വമാണെന്നും ഗോകുലം ഗോപാലൻ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം എന്ത് വിഷയത്തിന്മേലാണ് ചോദ്യംചെയ്യലെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
കഴിഞ്ഞ ദിവസവും കോഴിക്കോട്ടെ ഗോകുലത്തിന്റെ കോർപറേറ്റ് ഓഫീസിൽ ഇ.ഡി. കൊച്ചി യൂണിറ്റ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. കൂടാതെ ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സ് ആന്റ് ഫിൻസിലും കോഴിക്കോട് അരയിടത്തുപാലത്തെ ഗോകുലം ഗ്രാന്റ് കോർപറേറ്റ് ഓഫീസിലും അധികൃതർ പരിശോധന നടത്തുകയും ചെയ്തിരുന്നു.
ചെന്നൈ കോടമ്പാക്കത്തെ പ്രധാന ഓഫീസിൽ നടന്ന ഇ.ഡി റെയ്ഡിൽ ഒന്നരക്കോടിയുടെ കറൻസി പിടിച്ചെടുത്തെുന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് അദ്ദേഹം തള്ളി. വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ല, തങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും ഇ.ഡി. ഒന്നരക്കോടി പിടിച്ചെടുത്തെന്നത് വെറുതേ പറയുന്നതാണെന്നും അദ്ദേഹം ചോദ്യം ചെയ്യലിന് മുമ്പ് പ്രതികരിച്ചിരുന്നു. സിനിമയെന്ന വ്യവസായത്തിൽ പ്രവർത്തിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും മറ്റു ക്രമക്കേടുകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാൻ സംബന്ധിച്ചാണോ ചോദ്യം ചെയ്യലെന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.
ഏറെ വിവാദമായ എമ്പുരാൻ എന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ് ഗോകുലം ഗോപാലൻ. ഈ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടിയതിന് പിന്നാലെയാണ് ഗോകുലം ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തുകയും ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുകയും ചെയ്തത്.
എറണാകുളം പെരുമ്പാവൂർ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം പുറത്ത്. മലപ്പുറത്ത് വീട്ടിൽ നടത്തിയ അഞ്ചാം പ്രസവത്തിൽ 35കാരിയായ അസ്മ മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
പ്രസവ ശേഷം മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മലപ്പുറം പൊലീസിന് കൈമാറും. അസ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. മുപ്പത്തിയഞ്ച് വയസുകാരിയായ അസ്മയാണ് അക്യുപഞ്ചർ ചികിത്സയ്ക്കിടെ മരിച്ചത്. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാൻ വൈകിയതാണ് മരണ കാരണമെന്നാണ് വീട്ടുകാരുടെ പരാതി.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. ആദ്യ രണ്ട് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. പിന്നീടാണ് അസ്മയും ഭർത്താവ് സിറാജുദ്ദീനും അക്യുപഞ്ചർ ചികിത്സാ രീതി പഠിച്ചത്. തുടർന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടിൽ തന്നെ. ശനിയാഴ്ച് ആറ് മണിയോടെയാണ് അസ്മ പ്രസവിച്ചത്. ഒപ്പം ഭർത്താവ് മാത്രമാണ് ഉണ്ടായിരുന്നത്. ഒമ്പത് മണിയോടെ അസ്മ മരിച്ചു.
നവജാത ശിശുവിനേയും മറ്റ് മക്കളേയും കൂട്ടിയാണ് സിറാജുദ്ദീന ആംബുലൻസിൽ പെരുമ്പാവൂരിലേക്ക് തിരിച്ചത്. ആംബുലൻസ് ഡ്രൈവർ കാര്യമന്വേഷിച്ചപ്പോൾ ഭാര്യക്ക് ശ്വാസം മുട്ടലെന്ന് പറഞ്ഞ് മരണം മറച്ചു വച്ചുവെന്നും പൊലീസ് കണ്ടെത്തി. രാത്രി 12 മണിക്കാണ് അസ്മ മരിച്ചുവെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്.
വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് ചികിത്സ ലഭിക്കാതെ മലപ്പുറത്തു മരിച്ച അസ്മയുടെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീന്‍ പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത് ഭാര്യ വീട്ടുകാരെ അറിയിക്കാതെ. ആലപ്പുഴയിലുള്ള ഒരു ബന്ധുവില്‍നിന്നാണ് മരണവിവരം അറയ്ക്കപ്പടിയിലെ വീട്ടുകാര്‍ അറിയുന്നത്. വീട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ സന്നദ്ധരാണെന്ന് ബന്ധുവിനെ ധരിപ്പിക്കുകയായിരുന്നു. ഈ ഉറപ്പിലാണ് ആംബുലന്‍സ് അസ്മയുടെ വീട്ടിലെത്തിച്ചത്.
ബാപ്പയുടെ അടുത്തുതന്നെ മറവുചെയ്യണമെന്ന് അസ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് സിറാജുദ്ദീന്‍ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ സിറാജുദ്ദീന്റെ പ്രതികരണങ്ങളില്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായി. അവര്‍ അസ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാത്തത് ചോദ്യംചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റവും കൈയേറ്റവുമുണ്ടായി. ഇരു വിഭാഗത്തെയും അഞ്ചുപേര്‍ക്ക് വീതം പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് എത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
നവജാതശിശു ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് വിഭാഗത്തില്‍ നിയോ നേറ്റല്‍ എന്‍ഐസിയുവില്‍ ചികിത്സയിലാണ്. സ്ഥിതി വഷളായാല്‍ വെന്റിലേറ്റര്‍ ചികിത്സ നല്‍കേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് മലപ്പുറത്തെ വീട്ടില്‍ ജനിച്ച നവജാത ശിശുവിനെയും കൊണ്ട് ദീര്‍ഘദൂര യാത്രയാണ് പിതാവ് സിറാജുദ്ദീന്‍ നടത്തിയത്.
അസ്മ മരിച്ച സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. മൃതദേഹപരിശോധനാ നടപടികള്‍ക്കു ശേഷം കേസ് മലപ്പുറം പോലീസിനു കൈമാറും. തിങ്കളാഴ്ച രാവിലെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകും. ഇവരുടെ മറ്റു മക്കളെ സിറാജുദ്ദീന്റെ വീട്ടുകാര്‍ കൊണ്ടുപോയി. പരേതനായ ഇബ്രാഹിം മുസ്‌ലിയാരാണ് അസ്മയുടെ പിതാവ്. മാതാവ്: ശരീഫ.
മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിലുണ്ടായ പ്രസവത്തിനിടെയാണ് എറണാകുളം പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശിനി കൊപ്പറമ്പില്‍ അസ്മ(35)് മരിച്ചത്. ഇവരുടെ അഞ്ചാം പ്രസവമാണിത്. നവജാതശിശുവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലപ്പുഴ സ്വദേശിയായ ഭര്‍ത്താവ് സിറാജുദ്ദീനൊപ്പം ഈസ്റ്റ് കോഡൂരിലെ വാടകവീട്ടിലായിരുന്നു അസ്മയും കുടുംബവും താമസിച്ചിരുന്നത്. ആത്മീയചികിത്സകനും മതപ്രഭാഷകനുമാണെന്ന് അവകാശപ്പെടുന്ന സിറാജുദ്ദീന് അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രസവവും യുവതിയുടെ മരണവുമൊന്നും മറ്റാരും അറിഞ്ഞില്ല.
അസ്മ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍, വീട്ടില്‍ പതിവുസന്ദര്‍ശനത്തിനെത്തിയ ആശവര്‍ക്കറോടുപോലും ഗര്‍ഭമില്ലെന്നാണു പറഞ്ഞിരുന്നത്. ശനിയാഴ്ച രാത്രി നാട്ടുകാര്‍ അറിയാതെ പുറത്തുനിന്നുള്ള കൂട്ടുകാരെ വിളിച്ചുവരുത്തി, കുട്ടികളെയുംകൂട്ടി അസ്മയുടെ മൃതദേഹവുമായി പെരുമ്പാവൂരിലേക്കു പോകുകയായിരുന്നു. പായയില്‍ പൊതിഞ്ഞാണ് അസ്മയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഏഴോടെ പെരുമ്പാവൂര്‍ അറയ്ക്കപ്പടിയിലെ വീട്ടിലെത്തിച്ചത്. നവജാതശിശുവിന്റെ ശരീരത്തില്‍ പ്രസവസമയത്തെ രക്തംപോലും തുടച്ചുമാറ്റാത്ത നിലയിലായിരുന്നുവെന്ന് അസ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.
മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അമ്മയ്ക്ക് ഗുരുതര പരിക്ക്. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ (വിനു) മകന്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.
അമ്മ വിജയ ഗുരുതര പരുക്കുകളോട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് എട്ടോടെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലനെ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് കാട്ടാന നിലയുറപ്പിച്ചിട്ടുണ്ട്.
കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അമ്പിളിയെ (24) ആണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് അമ്പിളി. ഹോസ്റ്റലിലെ സഹപാഠികളാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കാസര്‍കോട് ഹോസ്ദുര്‍ഗ് ഉദിനൂര്‍ തടിയന്‍കോവല്‍ പുതിയപുരയില്‍ പി പി ചന്ദ്രന്റെയും ഗീതയുടെയും മകളാണ്.
മരണ കാരണം വ്യക്തമല്ല. അതേസമയം, അമ്പിളി ഇതിനുമുമ്പും രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് വിവരം. മാത്രമല്ല, പെണ്‍കുട്ടി മെഡിക്കല്‍ കോളജില്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു എന്നും അധികൃതര്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പൊലീസിനെ ഭയന്നു വീടിനു ചുറ്റും സിസിടിവി സ്ഥാപിച്ച കുറുവ സംഘത്തെക്കണ്ട് അന്തംവിട്ടിരിക്കുകയാണ് ജില്ലയിലെ പൊലീസ്. തേനി കാമാക്ഷിപുരത്തെ വീടുകൾക്കു ചുറ്റും കുറുവ സംഘം സിസിടിവി സ്ഥാപിച്ചത് പൊലീസിന് മനസ്സിലായത് സംഘത്തിലെ ഒരാളെ പിടിക്കാൻ അവിടെ എത്തിയപ്പോഴാണ്.
പാലാ രാമപുരത്തു റിട്ട. എസ്ഐയുടെ വീട്ടിൽ നടന്ന മോഷണ ത്തിലെ പ്രതി കുറുവ സംഘാംഗം പശുപതിയെ അന്വേഷിച്ചെത്തിയ പൊലീസാണ് സിസിടിവിയിലൂടെ പൊലീസിനെയും അപരിചതരെയും ഇവർ നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത്. പൊലീസ് അവിടെ എത്തിയപ്പോഴേക്കും പശുപതി അവിടെ നിന്ന് കടന്നു. പശുപതിയെ പിടികൂടാനുള്ള നീക്കത്തിലാണ് ജില്ലാ പൊലീസ്.
രാമപുരത്തുനിന്നു കവർന്ന സ്വർണം പശുപതി വിറ്റഴിച്ചെന്നും പൊലീസ് മനസ്സിലാക്കി. പശുപതിയുടെ സുഹൃത്തുക്കളായ മോഷ്ടാക്കളും വീടിനു ചുറ്റും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. മുൻപ് പൊലീസ് രണ്ട് തവണ ഗ്രാമത്തിൽ കടന്നുകയറി ഒന്നര ദിവസത്തോളം തിരച്ചിൽ നടത്തിയിരുന്നു.കേസിലെ പ്രധാനി തേനി കാമാക്ഷിപുരം ചന്ദനമാരിയമ്മൻ കോവിൽ തെരുവിൽ സന്തോഷ് ശെൽവത്തി (25)നെ പാലാ പൊലീസ് പിടികൂടിയിരുന്നു.
പാലാ, രാമപുരം, ചങ്ങനാശേരി, പൊൻകുന്നംസ്റ്റേഷൻ പരിധികളിൽ 2023 മേയ്, ജൂൺ മാസങ്ങളിലാണു കുറുവ സംഘം മോഷണം നടത്തിയത്.
ഷർട്ടിടാതെ മുഖം മറച്ചാണ് സന്തോഷും സംഘവും മോഷണം നടത്തുന്നത്. കേസിൽ സന്തോഷ് ശെൽവമടക്കമുള്ള പ്രതികളുമായി പൊലീസ് സഞ്ചരിക്കുമ്പോഴും കുറുവ സംഘം പൊലീസിനെ പിന്തുടർന്നെത്തിയിരുന്നു. പശുപതിയെ പിടികൂടുന്നതിനു പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നു പാലാ ഡിവൈഎസ്പി കെ. സദൻ അറിയിച്ചു.
മുണ്ടക്കയത്ത് ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. അഞ്ചാം വാർഡ് വരിക്കാനി കീചംപാറ ഭാഗത്ത് ജോലി ചെയ്തിരുന്നവർക്കാണ് ഇടിമിന്നലേറ്റത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. മഴ പെയ്തതിനെ തുടർന്ന് സമീപത്തെ വീടിന്റെ വരാന്തയിൽ കയറിനിന്ന വനിതാ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്.
ഇതിൽ അഞ്ച് പേരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിലും രണ്ട് പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.