ദുരന്തങ്ങളില്‍ എല്ലാം നഷ്ടമായ മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുമ്പോഴാണ് മനുഷ്യന്‍ ദൈവത്തിന്റെ ഛായ ഉള്ളവനായി മാറുന്നതെന്ന് കെസിബിസി ചെയര്‍മാന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് ബാവ.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ കെസിബിസിയുടെ സഹകരണത്തോടെ മാനന്തവാടി രൂപത നടപ്പിലാക്കുന്ന ഭവന നിര്‍മാണ പദ്ധതിയുടെ ഉല്‍ഘാടനം തോമാട്ടുചാലില്‍ ആദ്യ വീടിന് തറക്കല്ലിട്ട് നിര്‍വഹിക്കുകയായിരുന്നു അദേഹം.
മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷനായിരുന്ന യോഗത്തില്‍ കെസിബിസിയുടെ ജസ്റ്റീസ് ഫോര്‍ പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കല്‍ പുനരധിവാസ പ്രോജക്ട് വിശദീകരിച്ചു. ബത്തേരി രൂപതാധ്യക്ഷന്‍ ബിഷപ് ജോസഫ് മാര്‍ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി.
എംഎല്‍എമാരായ അഡ്വ. ടി. സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു, വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, മാനന്തവാടി രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോസ് കൊച്ചറയ്ക്കല്‍, രൂപത പുനരധിവാസ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, പി.ആര്‍.ഒ സാലു എബ്രാഹം മേച്ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു.
അമ്പലവയല്‍, മേപ്പാടി പഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍, മാനന്തവാടി, ബത്തേരി, കോഴിക്കോട് രൂപതകളില്‍ നിന്നുള്ള വൈദികര്‍, സന്യസ്തര്‍, ഉരുല്‍പൊട്ടല്‍ ദുരന്തബാധിതര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് മാനന്തവാടി രൂപത തോമ്മാട്ടുചാലില്‍ വാങ്ങിയ ഭൂമിയിലാണ് ആദ്യ വീടിന്റെ ശിലാസ്ഥാപനം നടന്നത്. കെസിബിസി വയനാട്ടിലും വിലങ്ങാടുമായി നൂറ് വീടുകളാണ് നിര്‍മിക്കുന്നത്.
ബ്രിട്ടനെ ആകെ കണ്ണീരണിയിച്ച സാറാ ഷെരീഫിന്റെ കൊലപാതകത്തിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവനപര്യന്തം ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. അതിനു സമാനമായ ഒരു കൊലപാതകം കേരളത്തിലെ കോതമംഗലത്തിലും റിപ്പോർട്ട് ചെയ്തു. കൊച്ചി കോതമംഗലത്ത് യു പി സ്വദേശിയായ ആറ് വയസുകാരി മരിച്ച സംഭവം കൊലപാതകമെന്ന സംശയത്തിൽ ആണ് പോലീസ്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മരിച്ച കുട്ടിയുടെ പിതാവിനെയും രണ്ടാനമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ്റെ മകൾ ആറ് വയസുള്ള മുസ്കാൻ ആണ് മരിച്ചത്.
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്. കുട്ടി മരിച്ചുകിടക്കുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിന് പിന്നാലെയാണ് പോസ്റ്റ് മോർട്ടം നടത്തിയത്. ആറു വയസ്സുകാരിയുടെ മരണം കൊലപാതകമാണോയെന്ന സംശയമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടികാട്ടിയത്.
പത്തനംതിട്ട മുറിഞ്ഞകൽ വാഹനാപകടത്തിൽ മരിച്ച നാല് പേർക്കും വിട നൽകി ജന്മനാട്. പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ രണ്ട് കുടുംബ കല്ലറകളിലായി സംസ്കാരം നടന്നു. സെൻ്റ് മേരീസ് പള്ളി ഹാളിൽ നടന്ന പൊതുദർശനത്തിൽ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജ് പള്ളിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
മല്ലശ്ശേരിയിലെ രണ്ട് കുടുംബങ്ങളുടെ സന്തോഷവും പ്രതീക്ഷം ഒരൊറ്റ ദിവസം കൊണ്ട് പൊലിഞ്ഞത്. ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് നവദമ്പതികളായ നിഖിലും അനുവും, അവരുടെ അച്ഛന്മാരായ മത്തായി ഈപ്പനും ബിജു പി. ജോർജും മരിച്ചത്. മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്ന് മടങ്ങിയെത്തിയ ദമ്പതികളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരുംവഴി ശബരിമല തീർത്ഥാടകരുടെ ബസ്സിലേക്ക് കാർ പാഞ്ഞുകയറിയായിരുന്നു അപകടം.
എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായി 15-ാം ദിവസം നിഖിലിന്‍റെയും അനുവിന്‍റെയും വേർപാട് ഒരു നാടിന്‍റെയാകെ ഉള്ളുലച്ചു. നവംബർ 30 നായിരുന്നു നിഖിലിന്‍റെയും അനുവിന്‍റെയും വിവാഹം. സ്വപ്നം കണ്ട ജീവിതം അവർ ജീവിച്ചു തുടങ്ങിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. പക്ഷേ എല്ലാ സന്തോഷങ്ങളും അപകടം കവർന്നെടുത്തു. നിഖിലിനേയും അനുവിനേയും കൂട്ടാൻ ഇരുവരുടെയും അച്ഛന്മാരായ മത്തായി ഈപ്പനും ബിജു പി ജോർജുമായിരുന്നു എയർപോർട്ടിൽ എത്തിയത്. അനുവിന്‍റെ പിറന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തമുണ്ടായത്.
അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകട കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആര്‍ പറയുന്നു. കാർ അമിതവേഗത്തിൽ വന്നിടിച്ചു എന്നാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവറും പറഞ്ഞത്.
വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. പനമരം സ്വദേശികളായ നബീല്‍ കമര്‍, വിഷ്ണു എന്നിവരാണ് പിടിയാലയത്. ഇവരെ പ്രത്യേക അന്വേഷണം സംഘം കോഴിക്കോട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. പ്രതികളെ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
നേരത്തെ കേസിലെ രണ്ട് പ്രതികളായ ഹര്‍ഷിദിനെയും അഭിറാമിനെയും മാനന്തവാടി പൊലീസ് പിടികൂടിയിരുന്നു. ഒളിവില്‍ പോയ മറ്റ രണ്ട് പ്രതികള്‍ക്കായി പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെ കോഴിക്കോട് വച്ച് പ്രതികള്‍ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.
പ്രതികള്‍ സഞ്ചരിച്ച കാര്‍ വയനാട് കണിയാമ്പറ്റയില്‍ നിന്നും പൊലിസ് കണ്ടെത്തിയിരുന്നു. ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതന്‍ എന്ന ആദിവാസി യുവാവിനെയാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. മാതന്റെ അരയ്ക്കും കൈകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
മാനന്തവാടി പയ്യംമ്പള്ളി കൂടല്‍ കടവില്‍ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങള്‍ തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തര്‍ക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറില്‍ ഇരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് യുവാവിനെ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തദ്ദേശീയരായ ആളുകൾക്ക് പരിശീലനം നൽകി കൂടുതൽ തൊഴിൽ മേഖലകളിൽ സജ്ജരാക്കുന്നതിലൂടെ നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുള്ള ലേബർ സർക്കാരിൻറെ പദ്ധതി എത്രമാത്രം വിജയം കൊള്ളും? ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തുന്നതിന് പ്രധാന കാരണം കുടിയേറ്റ വിരുദ്ധ പ്രചാരണമായിരുന്നു. അധികാരത്തിൽ എത്തിയാൽ കുടിയേറ്റം കുറയ്ക്കുന്നതിനായി കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി അനധികൃത കുടിയേറ്റം കുറയ്ക്കാൻ യുകെ ബോർഡർ സെക്യൂരിറ്റി കമാൻഡ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയും ചെയ്തു. ഇംഗ്ലീഷ് ചാനലിലെ ചെറിയ ബോട്ടുകൾ ഉപയോഗിച്ചുള്ള അനധികൃത കടന്നു കയറ്റം കുറയ്ക്കുന്നതിന് യുകെ ബോർഡർ സെക്യൂരിറ്റി കമാൻഡ് സ്ഥാപിക്കുന്നതിലൂടെ തടയാൻ സാധിക്കുമെന്നാണ് ഗവൺമെൻറ് വിലയിരുത്തുന്നത്.

എന്നാൽ തദേശീയരെ ലഭ്യമല്ലാത്ത പല ജോലികൾക്കും മറ്റ് രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നത് നെറ്റ് മൈഗ്രേഷൻ ഉയരുന്നതിന് കാരണമായിട്ടുണ്ട്. നൈപുണ്യ മേഖലയിലെ അന്യ രാജ്യ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനായി ആഭ്യന്തര പരിശീലനവും നൈപുണ്യവും മെച്ചപ്പെടുത്തി യുകെ നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുള്ള കെയർ സ്റ്റാർമറുടെ പദ്ധതി എത്രമാത്രം വിജയകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. വിദഗ്ധ തൊഴിലാളി വിസയിൽ യുകെയിൽ വരുന്ന കുടിയേറ്റക്കാർ യുകെയിൽ ജനിച്ചവരെക്കാൾ 20 മടങ്ങ് കൂടുതൽ രാജ്യത്തിന് സംഭാവന നൽകുന്നതായി മൈഗ്രേഷൻ അഡ്വൈസിംഗ് കമ്മിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വിദഗ്ധ പരിശീലനത്തെ മൈഗ്രേഷൻ ആയി ബന്ധപ്പെടുത്തി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുകയാണ് ലേബർ സർക്കാരിന്റെ ലക്ഷ്യമെന്ന് കെയർ സ്റ്റാർമർ ജൂലൈയിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച നയം ഒരു പരുധിവരെ ആരോഗ്യമേഖലകൾക്ക് ഉൾപ്പെടെ ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയായാണ് അന്ന് വിലയിരുത്തപ്പെട്ടത്.

എന്നാൽ നൈപുണ്യ പരിശീലനം നൽകി നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിനുള്ള സർക്കാരിൻറെ പദ്ധതികളിൽ കാര്യമായി വിജയം കൈവരിക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ആഭ്യന്തര പരിശീലനവും നൈപുണ്യവും മെച്ചപ്പെടുത്തി യുകെ നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുള്ള കെയർ സ്റ്റാർമർ പദ്ധതി വിജയകരമല്ലെന്ന് ഗവൺമെന്റിന്റെ ഉപദേഷ്ടാക്കളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കെയർ മേഖല ഉൾപ്പെടെയുള്ള പലരംഗത്തും തദ്ദേശീയരായ ആളുകളെ ലഭിക്കാതെ വരുന്ന സാഹചര്യവും നിലവിലുണ്ട്. ഇതുകൂടാതെ ഈ സർക്കാരിൻറെ കാലാവധി പൂർത്തിയാക്കുന്നത് മുതൽ 1.5 ദശലക്ഷം വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത്രയും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള മനുഷ വിഭവ ശേഷി ബ്രിട്ടനില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .
കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടില്‍ രാധാകൃഷ്ണൻ- സിന്ധു ദമ്ബതികളുടെ മകള്‍ ലക്ഷ്മി രാധാകൃഷ്ണൻ(21)യാണ് ഇന്നലെ ഉച്ചയോടെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മെഡിക്കല്‍ കോളജ് ഗവണ്‍മെന്റ് നഴ്‌സിങ് കോളജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച ലക്ഷ്മി രാധാകൃഷ്ണൻ. അസ്വാഭാവിക മരണത്തിനാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നഴ്‌സിങ് കോളജ് ക്യാംപസിന് സമീപത്തെ കെ.എം.കുട്ടികൃഷ്ണൻ റോഡിലെ സ്വകാര്യ ഹോസ്റ്റലിലെ മുറിയില്‍ ലക്ഷ്മിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാനില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. തന്റെ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്ന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.
സംഭവ സമയം മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മുറിയില്‍ ഒപ്പം താമസിച്ചിരുന്ന സഹപാഠികള്‍ ക്ലാസില്‍ പോയ സമയത്താണ് മരണം നടന്നത്. അസുഖത്തെ തുടർന്ന് ലക്ഷ്മി അവധിയെടുത്തതായിരുന്നെന്ന് ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥിനികള്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. പോസ്റ്റ്‍മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കോട്ടയത്തുനിന്നു ബന്ധുക്കള്‍ രാത്രിയോടെ സ്ഥലത്തെത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാതാപിതാക്കളെ കുറെ നാളത്തേയ്‌ക്കെങ്കിലും യുകെയിൽ കൊണ്ടുവരുക എന്നത് യുകെയിൽ ജോലി ചെയ്യുന്ന എല്ലാ മലയാളികളുടെയും സ്വപ്നമാണ്. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന സാഹചര്യത്തിൽ കുട്ടികളെ നോക്കുന്നതിനായും മാതാപിതാക്കൾ യുകെയിലെത്തുന്നത് വളരെ അനുഗ്രഹപ്രദമാണ്. എന്നാൽ പലപ്പോഴും മാതാപിതാക്കൾക്കായി യുകെയിലേയ്ക്ക് സന്ദർശക വിസയ്ക്ക് അപേക്ഷിച്ചാലും നിരസിക്കാനുള്ള സാധ്യത പലപ്പോഴും കൂടുതലാണ്. എന്ത് കാരണത്തിന്റെ പേരിലാണ് വിസിറ്റിംഗ് വിസ നിരസിക്കപ്പെട്ടത് എന്നത് പലപ്പോഴും അപേക്ഷകന് അറിയാനും പറ്റില്ല . ഈയൊരു സാഹചര്യത്തിൽ മാതാപിതാക്കൾക്ക് വിസയ്ക്കായി അപേക്ഷിക്കുന്നത് ഞാണിൻമേൽ കളിയായിട്ടാണ് പലർക്കും അനുഭവപ്പെടുന്നത്.
എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ വിസയ്ക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടാൽ അതിനെതിരെ അപ്പീൽ പോകാൻ ഉള്ള അവസരം ഉണ്ട് എന്നുള്ളത് പലർക്കും അറിയില്ല. ബെർമിംഗ്ഹാമിൽ നിന്നുള്ള ദമ്പതികൾ ഈ രീതിയിൽ വിസ നിരസിക്കപ്പെട്ടതിനെ തുടർന്ന് അപ്പീൽ പോകുകയും തങ്ങളുടെ മാതാപിതാക്കൾക്കായി വിസ നേടിയെടുക്കുകയും ചെയ്തതാണ് ഒട്ടേറെ പേർക്ക് ആശ്വാസമായിരിക്കുന്നത്. ഈ കുടുംബത്തിന് ഒരു പ്രാവശ്യം അമ്മയെ യുകെയിൽ കൊണ്ടുവരാൻ സാധിച്ചിരുന്നു. എന്നാൽ രണ്ടാമതായി അപേക്ഷിച്ചപ്പോൾ മതിയായ രേഖകൾ ഇല്ല എന്ന കാരണത്താൽ വിസ നിഷേധിക്കുകയായിരുന്നു. പക്ഷേ, മതിയായ എല്ലാ രേഖകളെയും ഉൾപ്പെടുത്തി വീണ്ടും അപേക്ഷിച്ചപ്പോൾ മുൻപ് വിസ നിഷേധിച്ച വിവരം ഉൾപ്പെടുത്തിയില്ല എന്ന കാരണത്താൽ നിരോധനം ഏർപ്പെടുത്തുകയാണ് ഹോം ഓഫീസ് ചെയ്തത്. ഇതിനെതിരെ മലയാളി ദമ്പതികൾ നടത്തിയ നിയമ പോരാട്ടമാണ് വിജയം കണ്ടിരിക്കുന്നത്. പ്രീ ആക്ഷൻ പ്രോട്ടോകോൾ നിയമമനുസരിച്ച് മലയാളി ദമ്പതികൾ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തുടർ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹോം ഓഫീസിന് നോട്ടീസ് നൽകുകയും ഇതിനെ തുടർന്ന് വിസ അനുവദിക്കുകയും ആയിരുന്നു.
100% രേഖകൾ കൃത്യം ആയിരിക്കുകയും വിസ നിരസിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടെങ്കിൽ നിയമപരമായി ഇതിനെ നേരിടാൻ സാധിക്കും എന്നുള്ളത് ആയിരക്കണക്കിന് യുകെ മലയാളികൾക്കാണ് ആശ്വാസം പകർന്നിരിക്കുന്നത്. പലപ്പോഴും യുകെയിൽ വിസ ലഭിച്ച് എത്തുന്നവർ തിരിച്ചു പോകുമെന്ന് ഉറപ്പാക്കേണ്ടത് ഹോം ഓഫീസിന്റെ ചുമതലയാണ്. ഇതിൻറെ പേരിലാണ് സ്വദേശത്തെ വസ്തു വകകളും ഫിക്സഡ് ഡിപ്പോസിറ്റ് ഉൾപ്പെടെയുള്ള വിവരങ്ങളും വിസയ്ക്കുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടി വരുന്നത്. 2001 നു ശേഷം യുകെയിൽ ജോലിക്കായി എത്തുന്നവരുടെ വിസ നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ഇത്തരത്തിൽ വരുന്നവരുടെ കൂടെ ആശ്രിതരായി എത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. വ്യാപകമായ തോതിൽ സന്ദർശക വിസയിൽ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ യുകെയിൽ സന്ദർശനത്തിന് എത്തുന്നതും പതിവായിട്ടുണ്ട്. ഇങ്ങനെയെത്തുന്ന പലരും സന്ദർശക വിസ ദുരുപയോഗം ചെയ്യുന്ന സാഹചര്യം ഉടലെടുത്തതോടാണ് ഹോം ഓഫീസ് വിസ അനുവദിക്കുന്നത് കർശനമാക്കിയത് .
സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ. എറണാകുളം റൂറലില്‍പ്പെട്ട രാമമംഗലം സ്റ്റേഷനിലെ ഡ്രൈവര്‍ സി. ബിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം. ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മലപ്പുറം അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പിലെ കമാന്‍ഡോ ഹവില്‍ദാര്‍ വയനാട് കല്‍പ്പറ്റ ചെങ്ങഴിമ്മല്‍ വീട്ടില്‍ വിനീത് ഇക്കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്.
വിനീത് കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് ആത്മഹത്യക്ക് പിന്നാലെ പുറത്തു വന്നിരുന്നു. മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്‌നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിനാണ് മെസേജ് അയച്ചിരുന്നത്.
സ്വയം വെടിയുതിര്‍ത്തതാണെന്നാണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ശാരീരിക ക്ഷമതാ പരിശോധനയില്‍ പരാജയപ്പെട്ടതും ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധി നല്‍കാത്തതുമെല്ലാം വിനീതിന്റെ മരണത്തിന് കാരണമായെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വ്യാജവാറ്റിനെ എതിര്‍ത്ത മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ കോടതി ജീവപര്യന്തം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പയ്യാവൂര്‍ ഉപ്പ് പടന്നയിലെ തേരകത്തനാടിയില്‍ വീട്ടില്‍ സജിയെയാണ് (52) തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.
പിഴയടയ്ക്കുന്നില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക അമ്മ സില്‍ജയ്ക്ക് നല്‍കണം. ഇരകള്‍ക്കുള്ള നഷ്ടപരിഹാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. പ്രതി ഉപയോഗിച്ചിരുന്ന ബൈക്ക് പയ്യാവൂര്‍ പോലീസ് സ്റ്റേഷനിലുണ്ട്.
ബൈക്ക് വില്‍പ്പന നടത്തിയാല്‍ ലഭിക്കുന്ന തുക അമ്മയ്ക്ക് നല്‍കണം. സംഭവശേഷം പ്രതി ബൈക്കെടുത്താണ് വീട്ടില്‍നിന്നിറങ്ങിയത്. പ്രതിക്ക് ജാമ്യം ലഭിക്കാത്തതിനാല്‍ ബൈക്ക് സ്റ്റേഷനിലാണുള്ളത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വാദം കേട്ട കോടതി വൈകിട്ടാണ് ശിക്ഷവിധിച്ചത്.
പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ശിക്ഷാവിധിയെക്കുറിച്ച് ജഡ്ജി ചോദിച്ചപ്പോള്‍ പ്രായമായ അമ്മയ്ക്ക് ഞാന്‍ മാത്രമേയുള്ളുവെന്ന് പ്രതി പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാര്‍, കെ.പി. ബിനീഷ എന്നിവര്‍ ഹാജരായി.
പ്രതി കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തി. 19 വയസ്സുള്ള മകന്‍ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഭാര്യ സില്‍ജ വിദേശത്തായതിനാല്‍ സജിയും മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. 2020 ഓഗസ്റ്റ് 15-ന് വൈകിട്ട് വീട്ടിലെ ഡൈനിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ നോക്കുകയായിരുന്ന ഷരോണിനെ പ്രതി പിന്നില്‍നിന്ന് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
ഓഗസ്റ്റ് 14-ന് പ്രതി വീട്ടില്‍നിന്ന് നാടന്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞു. ഇത് വാക്തര്‍ക്കത്തിനിടയാക്കി. കൈയാങ്കളിയില്‍ പ്രതിക്ക് ഇടത് കണ്ണിന്റെ പുരികത്തിന് പരിക്കേറ്റു. ഇറ്റലിയില്‍ നഴ്സായി ജോലി ചെയ്യുന്ന ഭാര്യ, പ്രതിയുടെ പേരിലാണ് പണമയച്ചിരുന്നത്. മദ്യപിച്ച് പ്രതി പണം തീര്‍ക്കുന്നതിനാല്‍ ഷാരോണിന്റെ പേരില്‍ അയക്കാന്‍ തുടങ്ങിയതും വിരോധത്തിന് കാരണമായി.
പരിക്കേറ്റ ഷാരോണിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാജവാറ്റിനെ എതിര്‍ത്തതിലുള്ള വിരോധം മൂലം പ്രതി കൊല നടത്തിയെന്ന് പ്രോസിക്യൂഷനും മദ്യപാനിയായ പ്രതി മദ്യം ലഭിക്കാത്ത മാനസികാവസ്ഥയില്‍ ചെയ്തതാണെന്ന് പ്രതിഭാഗവും വാദിച്ചു. സില്‍ജയുടെ സഹോദരന്‍ മാത്യു എന്ന ബേബിയുടെ പരാതിയിലാണ് പയ്യാവൂര്‍ പോലീസ് കേസെടുത്തത്.
മകനെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ ഹാജരായ പ്രതി സജിക്ക് ഒരു കുറ്റബോധവുമില്ല. ജീവപര്യന്തം ശിക്ഷാവിധി വന്നശേഷവും വലിയ മാറ്റമുണ്ടായില്ല. ശിക്ഷാവിധിയറിയാന്‍ ബന്ധുക്കള്‍ പലരും എത്തി. അവര്‍ പ്രതിയുടെ സമീപത്തേക്ക് പോയതേയില്ല.
കൊല്ലപ്പെട്ട ഷാരോണിന്റെ അനുജന്‍ ഷാര്‍ലറ്റാണ് കേസിലെ പ്രധാന സാക്ഷി. പ്രതി പുറത്തിറങ്ങിയാല്‍ കൊല്ലാന്‍ സാധ്യതയുള്ളതിനാല്‍ പേടിയുള്ളതായി ഷാര്‍ലറ്റ് മജിസ്ട്രേറ്റ് മുന്‍പാകെ സംഭവശേഷം മൊഴി നല്‍കി. അതുപ്രകാരം ഷാര്‍ലറ്റിന് സംരക്ഷണം നല്‍കാന്‍ കോടതി പയ്യാവൂര്‍ പോലീസിന് നിര്‍ദേശം നല്‍കി.
അതോടെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രതിക്ക് ജാമ്യം ലഭിച്ചില്ല. വിചാരണസമയത്തും പ്രതി റിമാന്‍ഡിലായിരുന്നു. പപ്പ എന്തിനാണ് എന്നെ കുത്തിയതെന്നാണ് പിതാവിന്റെ കുത്തേറ്റ ഷാരോണ്‍ ആസ്പത്രിയില്‍ കൊണ്ടുപോകുമ്പോള്‍ അനുജന്‍ ഷാര്‍ലറ്റിനോട് ചോദിച്ചത്. മകനെ മറ്റൊരു മകന്റെ മുന്നിലിട്ട് വീട്ടില്‍ കൊലപ്പെടുത്തിയ മൃഗീയമായ മാനസികാവസ്ഥയുള്ള പ്രതിക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ഇല്ലെങ്കില്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത്കുമാര്‍ വാദിച്ചു. സംഭവ സമയത്ത് പ്ലസ്ടു കഴിഞ്ഞുനില്‍ക്കുകയാരുന്നു ഷാരോണ്‍. കേസിലെ ഒന്നാംസാക്ഷിയായി വിസ്തരിച്ച ഷാര്‍ലറ്റ് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയും.
കുത്തേറ്റ ഷാരോണ്‍ മുറ്റത്ത് വീണു. കുത്തിയ കത്തി പ്രതി കഴുകി. െൈബക്കടുത്ത് പുറത്തേക്ക് പോകുന്നതിനിടയില്‍ തേരകത്തിനാടിയില്‍ സജിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് പറഞ്ഞാണ് പോയത്. ഷാര്‍ലറ്റും അമ്മ സില്‍ജയും ഇപ്പോള്‍ വിദേശത്താണ് താമസം.
പ്രതിക്ക് ജീവപര്യന്തം ശിക്ഷവിധിച്ച കോടതിവിധിയില്‍ തൃപ്തരാണെന്ന് അമ്മാമന്‍ പേരാവൂര്‍ വെള്ളര്‍വെള്ളിയിലെ സൈജുവും കേസന്വേഷിച്ച പയ്യാവൂര്‍ എസ്.ഐയായിരുന്ന പി.സി.രമേശനും പറഞ്ഞു. പ്രോസിക്യൂഷനും അന്വേഷണഉദ്യോഗസ്ഥനും സൈജു നന്ദി പറഞ്ഞു. വിധിയറിയാന്‍ കുട്ടികളുടെ മുത്തച്ഛനായ സൈമണ്‍ ഇല്ലെന്ന സങ്കടമുണ്ട്.
സൈമണാണ് തുടക്കത്തില്‍ കേസ് നടത്തിയത്. പ്രശ്‌നത്തിനൊന്നും പോകാത്ത സൗമ്യനായിരുന്നു ഷാരോണ്‍. അമ്മയുടെ വീട്ടില്‍ താമസിച്ചിരുന്ന ഷാരോണ്‍ സംഭവത്തിന് അഞ്ചുദിവസം മുന്‍പാണ് പയ്യാവൂരിലെ വീട്ടില്‍ പോയതെന്ന് സൈജു പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാതെ സഞ്ചരിച്ചതിന് പ്രതിയുടെ ബൈക്ക് ഒരു തവണ പോലീസ് പിടികൂടി. ഷാരോണാണ് പിഴയടച്ച് ബൈക്ക് വീട്ടിലെത്തിച്ചത്. കോവിഡ് നിയന്ത്രണങ്ങളുള്ള കാലത്ത് നടന്ന സംഭവത്തില്‍ പരമാവധി തെളിവ് ശേഖരിച്ച് കുറ്റപത്രം നല്‍കിയതായി കേസന്വേഷിച്ച പി.സി.രമേശന്‍ പറഞ്ഞു. മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് കൊlല നടത്തിയത്. വ്യാജവാറ്റിന് വേണ്ടി സൂക്ഷിച്ച നെല്ല് സംഭവശേഷം വീട്ടില്‍നിന്ന് കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണനല്ലൂരിന് സമീപം സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. സ്‌കൂള്‍ കുട്ടികളെ ഇറക്കിയ ശേഷം തിരിച്ചു സ്‌കൂളിലേക്ക് വരുന്ന വഴിക്കാണ് ബസിന് തീപിടിച്ചത്. ഒരു കുട്ടിയും ആയയും മാത്രമായിരുന്നു ഡ്രൈവര്‍ക്കൊപ്പം ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലാണ് മൂന്നുപേരും രക്ഷപ്പെട്ടത്. കണ്ണനല്ലൂരിനും കുണ്ടറയ്ക്കും ഇടയിലുള്ള പാലമുക്ക് ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്.
ബസിന്റെ എന്‍ജിന്റെ ഭാഗത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ ഉടന്‍തന്നെ വാഹനം റോഡിന്റെ വശത്തേക്ക് ഒതുക്കി. പിന്നാലെ കുട്ടിയേയും ആയയേയും വണ്ടിക്കുപുറത്ത് എത്തിച്ചു. തൊട്ടുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു. നാന്ത്രിക്കല്‍ പ്രവര്‍ത്തിക്കുന്ന ട്രിനിറ്റി ലൈസിയം എന്ന സ്വകാര്യ സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. നാട്ടുകാരും തീയണയ്ക്കാന്‍ സഹായവുമായി എത്തിയിരുന്നു.
ബസ് കത്തിയതിന് അടുത്തുതന്നെ ഒരു ട്രാന്‍സ്‌ഫോര്‍മറും പെട്രോള്‍ പമ്പും ഉണ്ടായിരുന്നു. ഇങ്ങോട്ടൊന്നും തീ പടരാതിരുന്നത് വലിയ ഒരു ദുരന്തമാണ് ഒഴിവാക്കിയത്. ഇതിനു സാഹചര്യമൊരുക്കാതെയുള്ള ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. കണ്ണനല്ലൂര്‍ നിന്നും പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ബസിന് തീപിടിക്കാനുണ്ടായ സാഹചര്യം വ്യക്തമായിട്ടില്ല. ഫോറന്‍സിക് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തും.