Kerala

കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി. സിലിയുടെ മരണശേഷം ജോളി പലതവണ ഉപദ്രവിച്ചിരുന്നു. അപരിചിതനെപോലെയാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ജോളി നൽകിയ വെള്ളം കുടിച്ചതിന് ശേഷമാണ് സിലി കുഴഞ്ഞു വീണതെന്നും മകൻ മൊഴി നൽകി.

സിലിയുടെ കൊലപാതകത്തിന് പിന്നിൽ ജോളി തന്നെയാണെന്ന് തെളിയിക്കുന്നതാണ് സിലിയുടെ മകന്റെ മൊഴി. ശനിയാഴ്ചയാണ് പൊലീസ് സിലിയുടെ മകന്റെ മൊഴിയെടുത്തത്. അതേസമയം, ജോളിക്ക് സയനൈഡ് ലഭിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂരിൽ പ്രജികുമാറിന് സയനൈഡ് നൽകിയ സത്യന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

ഇന്നലെയാണ് സിലിയുടെ മകന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കൂടത്തായി കൊലപാതക പരമ്ബരയിലെ രണ്ടാമത്തെ കേസായിട്ടാണ് സിലിയുടെ കൊലപാതകം പൊലീസ് അന്വേഷിക്കുന്നത്. ഈ കേസിൽ പ്രതി ജോളി ജോസഫിന്റെ അറസ്റ്റ് പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയാണ് സിലി.

താമരശ്ശേരിയിലെ ഒരു സ്വകാര്യ ദന്താശുപത്രിയിൽ വെച്ച് ജോളി സയനൈഡ് നൽകി സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. വടകര തീരദേശ പൊലീസ് സ്റ്റേഷൻ സി.ഐ ബി.കെ സിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സിലി വധക്കേസ് അന്വേഷിക്കുന്നത്. റോയ് വധക്കേസ് പ്രതികളായ ജോളി, എം.എസ് മാത്യു എന്നിവരാണ് സിലി വധക്കേസിലും ഒന്നും രണ്ടും പ്രതികൾ.

അതേസമയം കൂടത്തായി കേസിലെ ജോളിയുൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതികളുടെ റിമാൻഡ്കാലാവധി നവംബർ രണ്ടുവരെ നീട്ടി.

 

ഡല്‍ഹിയില്‍ മലയാളി അമ്മയും മകനും മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇന്നലെയാണ് കോട്ടയം മണര്‍കാട് സ്വദേശി ലിസിയുടെയും മകൻ അലൻ സ്റ്റാൻലിയും ആത്മഹത്യ ചെയ്തത്. മരിച്ച ലിസിയുടെ മുറിയിൽ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ലിസിയുടെ രണ്ടാം ഭർത്താവായ പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് കുറിപ്പിൽ സൂചനയുണ്ടെന്നാണ് വിവരം.

പ്രവാസി വ്യവസായിയുടെ മരണത്തിൽ അന്വേഷണം തുടരുന്നതിനിടെ ഇന്നലെയാണ് അമ്മയെയും മകനെയും ദില്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദില്ലി പീതംപുരയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസിയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സരായി റോഹിലയിലെ റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു മകൻ അലൻ സ്റ്റാൻലിയുടെ മൃതദേഹം. ദില്ലി സെന്റ് സ്റ്റീഫൻലിവെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദില്ലി ഐഐടിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമാണ് അലൻ സ്റ്റാൻലി.

2018 ഡിസംബര്‍ 31 പ്രവാസി വ്യവസായിയായ ലിസിയുടെ ഭര്‍ത്താവ് ജോണ്‍ വിൽസണ്‍ ആത്മഹത്യ ചെയ്തിരുന്നു. വിഷാദ രോഗം ആത്മഹത്യയിലേക്ക് നയിച്ചു എന്നായിരുന്നു പൊലീസിന്‍റെ നിഗമനം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ജോണിന്‍റെ ആദ്യ ഭാര്യയിലെ മകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളിയുടെ സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരന്‍ ജോണ്‍സണ്‍ ഉപയോഗിച്ചത് റോയ് തോമസിന്റെ മൊബൈല്‍ നമ്പര്‍. ജോളിയുടെ ആദ്യഭര്‍ത്താവായ റോയ് തോമസിന്റെ മരണശേഷം ജോണ്‍സണ്‍ നമ്പര്‍ സ്വന്തം പേരിലേക്ക് മാറ്റി. ഇതിലൂടെ ജോണ്‍സണ്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തി. അന്വേഷണ സംഘം ഇക്കാര്യം പരിശോധിച്ചുവരികയാണ്.

ജോളി കൊലയാളിയെന്ന് അറിയില്ലായിരുന്നുവെന്ന് ജോണ്‍സൺ മുന്‍പ് മൊഴി നല്‍കിയിരുന്നു. ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നു. ജോണ്‍സന്റെ പേരിലുള്ള സിം കാര്‍ഡാണ് ജോളി ഉപയോഗിച്ചത്. ജോളിക്കൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും ജോണ്‍സണ്‍ വെളിപ്പെടുത്തിയിരുന്നു.

കൂടത്തായികേസിലെ ജോളിയെ പരിചയപ്പെട്ടതെങ്ങനെ എന്ന് വെളിപ്പെടുത്തി സുഹൃത്തായ യുവതി. എൻഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന കാലത്താണു ജോളിയെ പരിചയപ്പെട്ടത്. എൻഐടിയിലെ അധ്യാപിക എന്ന നിലയിലാണു പരിചയം. താൻ ജോലി ചെയ്തിരുന്ന തയ്യൽക്കടയിൽ ജോളി പതിവായി വരാറുണ്ടായിരുന്നു.

ജോളിയുടെ ഭർത്താവിന്റെ മരണമറിഞ്ഞു വീട്ടിൽ പോയിരുന്നതായും യുവതി പൊലീസിനോടു പറഞ്ഞു. തയ്യൽക്കട പൂട്ടിയെങ്കിലും സൗഹൃദം തുടർന്നു. ഈ വർഷം മാർച്ചിൽ എൻഐടി രാഗം ഫെസ്റ്റിന് എത്തിയപ്പോൾ അവിചാരിതമായാണു ജോളിയെ കണ്ടുമുട്ടിയതെന്ന യുവതിയുടെ മൊഴി പക്ഷേ, അന്വേഷണസംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല.

ജോളിയുടെ മൊബൈൽ ഫോണിൽനിന്ന് ഈ യുവതിയുമൊന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങൾ ലഭിച്ചതോടെയാണു പൊലീസ് ഇവർക്കായി തിരച്ചിൽ തുടങ്ങിയത്. ഈ വർഷം മാർച്ചിൽ എൻഐടിയിൽ നടന്ന രാഗം കലോത്സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയതിന്റെ ചിത്രങ്ങളും ഫോണിലുണ്ടായിരുന്നു.

കൊയിലാണ്ടി സ്വദേശിയായ യുവതി കൂടത്തായി കൊലക്കേസ് വാർത്തകൾ അറിഞ്ഞതോടെ ബന്ധുക്കളുടെ നിർദേശപ്രകാരം തലശ്ശേരിയിലെ ബന്ധുവീട്ടിലേക്കു മാറി. എന്നാൽ, തന്നെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വാർത്ത പുറത്തുവന്നതോടെ ഇന്നലെ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാവുകയായിരുന്നു. തലശ്ശേരിയിൽനിന്ന് ഓട്ടോറിക്ഷയിലാണു യുവതി വടകരയിൽ എത്തിയത്.

സ്കൂൾ കാലം മുതൽ ഡിഗ്രി വരെ രണ്ടാം ഭാഷ അറബിക്. എന്നിട്ടും സിവിൽ സർവീസസ് പരീക്ഷയ്ക്കു മുഹമ്മദലി ശിഹാബ് മലയാളം ഓപ്ഷനൽ വിഷയമാക്കി. ഇന്റർവ്യൂവും മലയാളത്തിൽ. ആദ്യ ശ്രമത്തിൽ തന്നെ 226–ാം റാങ്ക് നേടിയ ആ ‘തനി മലയാളി’ ഇപ്പോൾ ജില്ലാ കലക്ടറാണ്; അതും, ഇംഗ്ലിഷ് മാത്രം ഔദ്യോഗിക ഭാഷയായ നാഗാലാൻഡിൽ !

മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ ശിഹാബ് സിവിൽ സർവീസസ് പരീക്ഷ എഴുതുന്നതിനു മുൻപ് 21 പിഎസ്‌സി പരീക്ഷകൾ എഴുതിയിരുന്നു; എല്ലാം മലയാളത്തിൽ. എല്ലാറ്റിലും നിയമന ഉത്തരവും ലഭിച്ചു. ചില പിഎസ്‌സി പരീക്ഷകൾ മലയാളത്തിൽ എഴുതാനുള്ള അവസരം നേരത്തേ തന്നെയുണ്ടായിരുന്നതാണു ശിഹാബ് പ്രയോജനപ്പെടുത്തിയത്.

സിവിൽ സർവീസസിനു ജ്യോഗ്രഫിയും ഹിസ്റ്ററിയും ഓപ്ഷനൽ വിഷയങ്ങളാക്കിയാണു പരിശീലനം തുടങ്ങിയത്. പ്രിലിമിനറി കഴിഞ്ഞ് മെയിനിനു ജ്യോഗ്രഫിക്കു പകരം മലയാള സാഹിത്യം ഓപ്ഷനലാക്കി. ഭാഷയിലെ അവഗാഹത്തിനു അധ്യാപകന്റെ പ്രശംസ ലഭിച്ചതു പ്രോത്സാഹനമായി; മെയിൻ പരീക്ഷയിലെ എല്ലാ പേപ്പറും ഇന്റർവ്യൂവും മലയാളത്തിൽ മതിയെന്നും തീരുമാനിച്ചു.

ഇംഗ്ലിഷ് പുസ്തകങ്ങളെ ആധാരമാക്കിയാണു പഠിച്ചതെങ്കിലും മലയാളത്തിൽ കുറിപ്പുകൾ തയാറാക്കി. ഇംഗ്ലിഷിലെ തത്തുല്യ പദങ്ങൾ മലയാളത്തിൽ കണ്ടെത്താൻ നിഘണ്ടുവിന്റെ സഹായം തേടി. എൻസിഇആർടി പാഠപുസ്തകങ്ങളുടെ പരിഭാഷയും സഹായിച്ചു. എല്ലാറ്റിനും തത്തുല്യപദങ്ങൾ കണ്ടെത്തണമെന്നില്ലെന്നും ആശയം ഫലിപ്പിക്കുകയാണു പ്രധാനമെന്നും ശിഹാബ് പറയുന്നു.

മലയാളം വേഗത്തിൽ എഴുതാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഓരോ ചോദ്യത്തിനും ഉത്തരമെഴുതാൻ കൃത്യമായ സമയം ക്രമീകരിച്ചു. തീരാത്തവ അക്കമിട്ട് അടുത്തതെഴുതി. ബാക്കിയായ ഭാഗങ്ങൾ ശേഷിച്ച സമയത്തു പൂർത്തിയാക്കി.

ഇന്റർവ്യൂവിനു ദ്വിഭാഷിയുണ്ടായിരുന്നു. ഇടയ്ക്കു പരിഭാഷ അപര്യാപ്തമെന്നു തോന്നിയപ്പോൾ ബോർഡ് ചില ചോദ്യങ്ങൾ ഇംഗ്ലിഷിൽ നേരിട്ടു ചോദിച്ചു; മറുപടിയും ഇംഗ്ലിഷിൽ.

ഇന്ത്യയിൽ ഇംഗ്ലിഷ് മാത്രം ഔദ്യോഗിക ഭാഷയായ രണ്ടു സംസ്ഥാനങ്ങളിലൊന്നാണു നാഗാലാൻഡ് (മറ്റൊന്ന് അരുണാചൽ പ്രദേശ്). നാഗാലാൻഡിലെ ട്യുവൻസങ് ജില്ലാ കലക്ടറായി ജോലി ചെയ്യുമ്പോൾ ശിഹാബിന് ഇംഗ്ലിഷ് പ്രശ്നമേയല്ല.

ലാസ്റ്റ് ഗ്രേഡ് മുതൽ ഐഎഎസ് വരെ
സിവിൽ സർവീസസ് ഇന്റർവ്യൂ വരെ മലയാളത്തിൽ എന്നു കേൾക്കുമ്പോഴുള്ള കൗതുകത്തിനപ്പുറം അറിയേണ്ടതാണു മുഹമ്മദലി ശിഹാബിന്റെ ജീവിതകഥ (അല്ല, അതിജീവനകഥ). അനാഥാലയത്തിൽ വളർന്ന്, 22–ാം വയസ്സിൽ മാത്രം സിവിൽ സർവീസസ് പരീക്ഷയെക്കുറിച്ചു ചിന്തിച്ച്, അതിനുള്ള യോഗ്യത നേടാനായി പ്രൈവറ്റായി ഡിഗ്രി പഠിച്ചയാളുടെ വിജയകഥയാണത്.

വീടുകളിൽ മുറവും കുട്ടയും വിൽക്കുകയായിരുന്നു ശിഹാബിന്റെ വാപ്പയുടെ ജോലി. പിന്നീട് എവടണ്ണപ്പാറയിലെ വഴിവക്കിൽ ഉന്തുവണ്ടിയിലായി കച്ചവടം. ശിഹാബ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വാപ്പ മരിച്ചതോടെ ജീവിതം മാറി. 11 വയസ്സു മുതൽ 21 വയസ്സു വരെ ശിഹാബിന്റെ ജീവിതം അനാഥാലയത്തിലായി. പത്താം ക്ലാസ് കഴി‍ഞ്ഞ് കുറച്ചുകാലം കൂലിപ്പണി. ശേഷം അനാഥാലയത്തിന്റെ കീഴിൽത്തന്നെ പ്രീഡിഗ്രി, ടിടിസി. വളവന്നൂർ ബാഫഖി യതീംഖാനയിൽ അധ്യാപകനായി. സർക്കാർ ജോലിക്കായി പിഎസ്‌സി പരീക്ഷകളെഴുതിത്തുടങ്ങി. ഇതിനിടെയാണു സിവിൽ സർവീസ് മോഹമുദിച്ചത്. ബിഎ ഹിസ്റ്ററിക്കു പ്രൈവറ്റായി റജിസ്റ്റർ ചെയ്തു.

2004ൽ ജലവിഭവ വകുപ്പിൽ ലാസ്റ്റ് ഗ്രേഡായി ആദ്യ പിഎസ്‌സി ജോലി. ഫോറസ്റ്റർ, റെയിൽവേ ടിക്കറ്റ് കലക്ടർ, ഫോറസ്റ്റ് ഗാർഡ്, എൽപി/യുപി സ്കൂൾ അധ്യാപകൻ തുടങ്ങി ലഭിച്ച ജോലികളുടെ പട്ടിക നീളുന്നു.

ബിരുദം ഒന്നാം ക്ലാസിൽ ജയിച്ചതോടെ സിവിൽ സർവീസ് സ്വപ്നത്തിനു ജീവൻവച്ചു. മുക്കം യതീംഖാന അധികൃതർ പിന്തുണയുമായെത്തി. അങ്ങനെ ഡൽഹി സകാത്ത് ഫൗണ്ടേഷനിൽ പരിശീലനത്തിനു കേരളത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 12 പേരിലൊരാളായി.

മലയാളം ഓപ്ഷനലായി തിരഞ്ഞെടുക്കാൻ ജീവിതപശ്ചാത്തലവും കാരണമാണ്. അനാഥാലയ കാലത്തെ കടുത്ത ഒറ്റപ്പെടലിനെ മറികടക്കാൻ കൂട്ടുപിടിച്ച പുസ്തകങ്ങളാണു മലയാളവുമായി അടുപ്പിച്ചത്. 2011ൽ 30 ാം വയസ്സിൽ ആദ്യശ്രമത്തിൽ തന്നെ ഐഎഎസ്.

എല്ലാ അനുകൂല സാഹചര്യങ്ങളുടെയും തുണയോടെ പഠിച്ച് ആദ്യശ്രമത്തിൽ വിജയിച്ച പലരുമുണ്ടാകും. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ആദ്യ നിയമനം ലഭിച്ചൊരാളുടെ ഐഎഎസ് വിജയം അതിനെക്കാൾ എത്രയോ വലുത്.

അശ്ലീലതയുടെ അതിപ്രസരത്തിന് കടിഞ്ഞാൻ. ചൈൽഡ് പോൺ കൈമാറ്റത്തിന്റെ പേരിൽ നിരീക്ഷണത്തിലായിരുന്ന ടെലിഗ്രാം ഗ്രൂപ്പുകളിൽ ശുദ്ധീകരണം. കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങൾ പ്രചരിപ്പിച്ചതിനെത്തുടർന്നു പന്ത്രണ്ട് പേർ പൊലീസ് പിടിയിലായിരുന്നു. ഇതേത്തുടർന്നാണ് മലയാളികൾ നിയന്ത്രിച്ചിരുന്ന അശ്ലീല ഗ്രൂപ്പുകളിൽ ശുദ്ധീകരണം നടത്തിയത്. രണ്ടു ലക്ഷത്തോളം അംഗങ്ങളുള്ള നീലക്കുറിഞ്ഞി പോലുള്ള ഗ്രൂപ്പുകൾ പേരു മാറ്റി, ലൈംഗിക ദൃശ്യങ്ങളെല്ലാം നീക്കം ചെയ്തു. അഡ്മിൻമാർ തങ്ങളുടെ തടിരക്ഷിക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.

മലയാളികൾ അഡ്മിൻമാരായ പ്രമുഖ വാട്സാപ്, ടെലിഗ്രാം പോൺ ഗ്രൂപ്പുകളെല്ലാം പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങിയെന്നാണു റിപ്പോർട്ടുകൾ. സൈബർ ഡോം പോലെയുള്ള ഏജൻസികളുടെ ശക്തമായ നിരീക്ഷണത്തിൽനിന്നു രക്ഷപ്പെടാനായി തത്കാലം പേരുമാറ്റിയ ഗ്രൂപ്പുകളുമുണ്ട്. എന്നാൽ ഇതേ ഗ്രൂപ്പുകളിൽ ഇതൊന്നുമറിയാതെ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റു ചെയ്യുന്നവരുമുണ്ട്. തേടിയെത്തുന്ന ദൃശ്യങ്ങൾ കാണാതെ വാലും തുമ്പുമില്ലാത്ത ചർച്ചകൾ കണ്ടു അന്തംവിട്ടു ഗ്രൂപ്പ് ഉപേക്ഷിച്ചവരും നിരവധി. രണ്ടു ലക്ഷം പേർ തിക്കിതിരക്കിയിരുന്ന ടെലഗ്രാം ഗ്രൂപ്പിൽ ഇപ്പോൾ അംഗങ്ങൾ അരലക്ഷത്തോളം കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

പ്രാദേശികമായി ലഭിക്കുന്ന എല്ലാ പോൺ വിഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്ന ഗ്രൂപ്പുകളായിരുന്നു നീലക്കുറിഞ്ഞിയും അലമ്പന്‍സും അധോലോകവും പോലുള്ളവ. ചൈൽഡ് പോൺ വിഡിയോകൾ പ്രചരിപ്പിക്കരുതെന്നു ഈ ഗ്രൂപ്പ് അഡ്മിൻമാർ തന്നെ നിയമങ്ങളിൽ എഴുതിയിട്ടുണ്ടെങ്കിലും ഗ്രൂപ്പിലുള്ളവർക്ക് എന്തും പോസ്റ്റ് ചെയ്യാമെന്നതും അത് കണ്ടെത്തി നീക്കം ചെയ്യുന്നതിനു മുൻപ് തന്നെ പ്രചരിക്കുമെന്നതും ഇത്തരം ഗ്രൂപ്പുകളിലൂടെ ചൈൽഡ് പോൺ പ്രചരിക്കാനിടയാക്കിയിരുന്നു.

കൂടാതെ ചൈൽഡ് പോൺ‌ പ്രചരിക്കുന്നവരുടെ രഹസ്യഗ്രൂപ്പുകളിലേക്കും ആളെക്കൂട്ടുന്നതും ഇത്തരം ഓപ്പൺ ഗ്രൂപ്പുകളിലൂടെയായിരുന്നു. കോഡ് വാക്കുകളുപയോഗിച്ചാണ് പലരും ഗ്രൂപ്പുകളിലേക്കു ആളെ ക്ഷണിച്ചിരുന്നത്. രണ്ടു വർഷം മുൻപാണ് പൂമ്പാറ്റ എന്ന പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിനു പിന്നിലുള്ളവരെ കേരളാ പൊലീസ് പിടികൂടിയത്. വീണ്ടും ഇതേപോലുള്ള ഗ്രൂപ്പുകളിലൂടെ സാമൂഹ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന സൂചനയെത്തുടർന്നാണ് ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പരിശോധനയും തുടർന്ന് അറസ്റ്റുമുണ്ടായത്. അശ്ലീല വെബ്സൈറ്റുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പോൺ വിഡിയോകൾ ഇപ്പോൾ കൂടുതലായി പ്രചരിക്കുന്നത് വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലാണ്.

കഴിഞ്ഞ ദിവസം കോട്ടയത്തെ പഞ്ച നക്ഷത്ര ഹോട്ടലുകളിലും ഇന്ന് തിരുവനന്തപുരത്തെ ഐശ്വര്യ ഹോട്ടലിലുമാണ് മോശം ഭക്ഷണം വിളമ്പിയത്.ഒരു ഹോട്ടലിൽ പോകുമ്പോൾ വില കൂടുതലായാലും തന്റെ കുടുംബത്തിന് നല്ല ഭക്ഷണം കിട്ടണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുക. എന്നാൽ കിട്ടുന്നത് പഴകിയതും ഉപയോഗ ശൂന്യവും നിലവാരമില്ലാത്തതുമായ ഭക്ഷണമാണെങ്കിലോ? നല്ല ഭക്ഷണം എന്ന് കരുതി നമ്മൾ ഭക്ഷണം കഴിക്കാൻ പോകുന്ന പല ഹോട്ടലുകളും പക്ഷേ വൃത്തിഹീനവും പഴകിയതുമായ ഭക്ഷണവുമാണ് നമുക്ക് നൽകുന്നത്.
തിരുവനന്തപുരം വഴുതക്കാടിന് സമീപമുള്ള ശ്രീ ഐശ്വര്യ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വീട്ടമ്മയ്ക്ക് ലഭിച്ചത് കടക്കറിയിൽ നിന്നും ഒച്ചിനെയാണ്.

രാവിലെ ഒൻപതര മണിയോടെയാണ് ഭക്ഷണം കഴിക്കാൻ ഇവിടെ എത്തിയത്. അപ്പവും കടലക്കറിയും കഴിക്കുന്നതിനിടയിലാണ് ഒച്ചിനെ കിട്ടിയത്. എന്നാൽ ഒച്ചിനെ കാണിച്ചപ്പോൾ ഹോട്ടൽ ഉടമ നൽകിയ വിശദീകരണം അത് കക്കയാണ് എന്നാണ്. എന്നാൽ വെജിറ്റേറിയൻ ഹോട്ടലിൽ എവിടെ നിന്നാണ് കക്ക എത്തുക എന്ന ചോദ്യത്തിന് പ്രശ്‌നമുണ്ടാക്കരുതെന്നും നഷ്ടപരിഹാരം നൽകാം എന്നുമാണ് ഉടമ പറഞ്ഞതെന്ന് പരാതിക്കാരി മറുനാടനോട് പറഞ്ഞു.

പരിഹാരവും വേണ്ട എന്ന് പറഞ്ഞ ശേഷം പരാതിക്കാരി നഗരസഭയിലെ ആരോഗ്യ വിഭാഗത്തിനെ പരാതി അറിയിച്ചു. പിന്നാലെ ഹോട്ടലിൽ എത്തി പരിശോധന നടത്തിയ അധികാരികൾ കണ്ടത് എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ പാലും തൈരും വൃത്തിയില്ലാതെ സൂക്ഷിച്ചിരിക്കുന്നതാണ്. പ്പം തന്നെ ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണം. ദോശ മാവ് സൂക്ഷിച്ചിരിക്കുന്നത് പാത്രം കഴുകുന്ന വെള്ളത്തിന് സമീപം എന്നിങ്ങനെ ആകെ വൃത്തിയില്ലാത്ത അന്തരീക്ഷം. ഇതിന് പിന്നാലെ നഗരസഭ അധികൃതർ ഹോട്ടൽ പൂട്ടി സീൽ ചെയ്യുകയും ചെയ്തു.

കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ കഴിഞ്ഞ ദിവസം നഗരസഭ നടത്തിയ പരിശോധനയിൽ മോശം ഭക്ഷണം കണ്ടെത്തിയിരുന്നു.

കോട്ടയം , മുനിസിപ്പൽ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോഥനയിൽ നഗരത്തിലെ മുന്തിയ ഹോട്ടലുകളായ വിൻസർ കാസിൽ , വേമ്പനാട് ലേക്ക് റിസോർട്ട് ,അടക്കം എട്ടോളം ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണവും ഉപയോഗ ശൂന്യമായ എണ്ണയും പിടിച്ചെടുത്തു .സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം ജനറൽ , മാർക്കറ്റ്, നാട്ടകം എന്നീ സോണൽ തിരിച്ചായിരുന്നു ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോഥന. ക്രമക്കേടു കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുകയും പാത്രങ്ങൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുകയും ചെയ്തു.

കോട്ടയം നഗരത്തിലെത് ഉൾപ്പടെ എട്ടോളം ഹോട്ടലുകളിലാണ് മോശം ഭക്ഷണവും വൃത്തിയില്ലാത്ത അന്തരീക്ഷവും കണ്ടെത്തി പിഴ അടപ്പിച്ചത്. വിൻസർ കാസിൽ കോട്ടയത്തെ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ ഒന്നാണ്. വേമ്പനാട് ലേക്ക് റിസോർട്ട് ത്രീസ്റ്റാർ ഹോട്ടലുകളുടെ പട്ടികയിലുള്ളതാണ്. ഉപഭോക്താക്കളിൽ നിന്നും അതിഥികളിൽ നിന്നും വമ്പൻ തുക ഈടാക്കുന്ന ഇത്തരക്കാർ പക്ഷേ വിളമ്പുന്നത് മോശം ഭക്ഷണം, പഴകിയ ചിക്കൻ കറി, ഉപയോഗ ശൂന്യമായ എണ്ണ, പഴക്ക ചെന്ന ഭക്ഷണം സൂക്ഷിച്ചിരുന്ന പാത്രങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.

ഈ രണ്ട് ഹോട്ടലുകൾക്ക പുറമെ ന്യൂ ഭാരത്, എ വൺ ടീ ഷോപ്പ്, ഇന്ത്യൻ കോഫി ഹൗസ, ശങ്കർ ടീ സ്റ്റാൾ, ഹോട്ടല് സം സം, ബോർമ എന്നിവടങ്ങളിൽ നിന്നും മോശം ഭക്ഷണം കണ്ടെത്തി. ഹോട്ടലുകളിൽ പരിശോധന നടത്തിയതിൽ മൂന്ന് ഹോട്ടലുകൾക്ക് താക്കീത് നൽകി ഒഴിവാക്കുകയും നോട്ടീസ് നൽകുകയുമായിരുന്നു. ബാക്കി അഞ്ച് ഹോട്ടലുകൾക്കായി 25000 രൂപയോളം പിഴയിടുകയും ചെയ്തു.ശബരിമല സീസൺ വരാനിരിക്കെ നിരവധി അയ്യപ്പഭക്തർ ഉപയോഗിക്കുന്ന ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഒപ്പം തന്നെ മഴക്കാലത്തിന് മുൻപ് രോഗങ്ങൾ പടർന്ന് പിടിക്കുന്നത് തടയുക എന്ന ഉദ്ദേശത്തോടെയുാമണ് പരിശോധന നടത്തിയത് എന്ന് നഗരസഭ അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.

കൊടുക്കുന്ന പണത്തിന് മോശം ഭക്ഷണം നൽകുന്നത് ഒരിക്കലും ഒരു സമൂഹവും അംഗീകരിക്കുകയില്ല. അത്തരത്തിൽ അധികൃതർ പരിശോധന നടത്തിയാലും മുഖ്യധാര മാധ്യമങ്ങൾ പേര് പ്രസിദ്ധീകരിക്കുകയുമില്ല ജനങ്ങൾ അറിയുകയുമില്ല. വീണ്ടും വീണ്ടും ഇത്തരം കൊള്ളക്കാരുടെ ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കുകയുപം ചെയ്യുന്നു. ഇത്തരം ചതിയന്മാരെ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ മാത്രമാണ് നടപടിക്ക് വിധേയരായ ഓരോ ഹോട്ടലുകളേയും മറുനാടൻ മലയാളി തുറന്ന് കാണിക്കുന്നത്.

സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ ബി എ ആളൂരിനെ തനിക്ക് അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി. തന്റെ സഹോദരന്‍ ഏര്‍പ്പാടാക്കിയതാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ ഇത് താന്‍ വിശ്വസിക്കുന്നില്ലെന്നും താമരശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിയ പ്രതി പറഞ്ഞതായി മാധ്യമം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗജന്യ നിയമസഹായമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജോളിയെക്കൊണ്ട് വക്കാലത്ത് ഒപ്പിടീപ്പിച്ചതെന്ന് അന്വേഷണ സംഘത്തിലെ പ്രമുഖനും സ്ഥിരീകരിച്ചു. കുപ്രസിദ്ധ കേസുകളാണ് ആളൂര്‍ ഏറ്റെടുക്കാറുള്ളതെന്ന് ജോളിക്ക് പിന്നീടാണ് മനസിലായതെന്നും ഇദ്ദേഹം വ്യക്തമാക്കി. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആളൂരും സംഘവും ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോളിയുടെ കട്ടപ്പനയിലെ വീട്ടുകാരും ഗള്‍ഫില്‍ നിന്നടക്കം ചിലരും ആവശ്യപ്പെട്ടതിനാലാണ് വക്കാലത്ത് ഏറ്റെടുത്തതെന്ന് ആളൂര്‍ അസോസിയേറ്റ്‌സിലെ അഭിഭാഷകര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് ജോളിയുടെ ബന്ധുക്കള്‍ പറയുന്നത്.

എന്നാല്‍ അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥന്റെ സമ്മര്‍ദ്ദമാണ് ജോളി തന്നെ തള്ളിപ്പറയാന്‍ കാരണമെന്ന് അഡ്വ. ആളൂര്‍ പറയുന്നു. ജോളി ഇക്കാര്യം എന്തുകൊണ്ട് കോടതിയില്‍ പറഞ്ഞില്ലെന്നും അദ്ദേഹം ചോദിക്കുന്നു. പോലീസ് ഒന്നിനും അനുവദിക്കാത്തതിനാല്‍ പ്രതിഭാഗം വക്കീലിന് പ്രതിയുമായി കോടതിയില്‍ വച്ച് സംസാരിക്കാന്‍ അപേക്ഷ കൊടുക്കേണ്ടി വന്നിരിക്കുകയാണ് ഇപ്പോഴെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.

അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍ ഹരിദാസിനെയാണ് ആളൂര്‍ ഇക്കാര്യത്തില്‍ പഴിചാരുന്നത്. ഇദ്ദേഹത്തിന്റെ നടപടിക്കെതിരെ കോടതിയില്‍ പരാതി നല്‍കുമെന്നും ആളൂര്‍ പറയുന്നു. ആളൂര്‍ അസോസിയേറ്റ്‌സിന്റെ അഭിഭാഷകരെ ഹാജരാകാന്‍ അനുവദിക്കണമെന്ന് ജോളി കോടതിയില്‍ അപേക്ഷ നല്‍കിയതായും ആളൂര്‍ പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ പ്രതിയെ പോയി കാണാന്‍ അഭിഭാഷകനുള്ള അവകാശത്തെക്കുറിച്ച് നിയമഭേദഗതി വരുത്തിയിട്ടുണ്ട്. എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 126 അനുസരിച്ച് പ്രതിക്കും അഭിഭാഷകനും മാത്രം സംസാരിക്കാനുള്ള പ്രിവിലേജ് കമ്മ്യൂണിക്കേഷന്‍ നിഷേധിച്ചെന്നാണ് ആളൂരിന്റെ ആരോപണം.

ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകന്‍ ജോളിയുമായി സംസാരിച്ചിരുന്നു. വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ പി കമലാക്ഷിയുടെയും മറ്റ് വനിതാ പോലീസിന്റെ സാന്നിധ്യത്തിലാണ് ജോളിയെ കണ്ടത്. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്ന് അഭിഭാഷകന്‍ പിന്നീട് പറഞ്ഞു. തിങ്കളാഴ്ച ആളൂര്‍ കോടതിയില്‍ നേരിട്ടെത്തി ജാമ്യാപേക്ഷ നല്‍കും. പോലീസുകാരുടെ സാന്നിധ്യമില്ലാതെ ജോളിയുമായി സംസാരിക്കാനുള്ള അപേക്ഷ കോടതി വാക്കാല്‍ അംഗീകരിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും പ്രതിഭാഗം വക്കീല്‍ പറയുന്നു.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ചുരിദാറിന്റെ ഷാളില്‍ മുഖം മൂടി എത്തിയ ജോളി ഇന്നലെ മുഖം മറയ്ക്കാതെ തലയുയര്‍ത്തി പുഞ്ചിരിയോടെയാണ് കോടതിയിലെത്തിയത്. അകമ്പടി വന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരോടും മറ്റ് ഉദ്യോഗസ്ഥരോടുമെല്ലാം അവര്‍ ജോളിയായി തന്നെ ഇടപെട്ടു.

ഷാർജയിൽ ഡെസേർട്ട് ഡ്രൈവിനിടെ വാഹനം മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പലം സ്വദേശി നിസാം എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ രക്ഷപെട്ടു. മദാമിനടുത്ത് വച്ചായിരുന്നു അപകടം. റിയാദിൽ നിന്ന് സന്ദർശക വീസയിലാണ് നിസാം യുഎഇയിലെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ്‌ താമരശ്ശേരി പറഞ്ഞു.

ആലപ്പുഴ: പുറക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വിനോദസഞ്ചാര ത്തിനെത്തിയ ഇതര സംസ്ഥാനക്കാരായ സ്ത്രീകളാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു.

വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് ​ഗുരുതരമായി പരിക്കേറ്റിണ്ടുണ്ട്. ബസ് യാത്രക്കാരിയായ ഒരു യുവതിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RECENT POSTS
Copyright © . All rights reserved