Kerala

2019 ആഗസ്റ്റ് 15. ആ സ്വാതന്ത്ര്യദിനം വെങ്കിടേഷിന് മറക്കാനാവില്ല. ലോകം മുഴുവന്‍ 12കാരനായ ഒരു ബാലന് നന്മ ചൊരിഞ്ഞ ദിവസം. പ്രളയം പൊട്ടിവീണ് നാട്ടുകാരായ നൂറുകണക്കിന് പേരെ കവര്‍ന്നെടുത്തിട്ടും കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകേ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആംബുലന്‍സിന് വഴികാണിക്കാന്‍ ജീവന്‍ പണയംവെച്ച് ഓടാന്‍ തോന്നിയ ദിവസം. ആറ് കുട്ടികളുടെ ജീവനും ഒരു മൃതദേഹവും വഹിച്ചുവരുന്നതായിരുന്നു ആംബുലന്‍സ്. ആ ആറുപേരേയും ജീവിതത്തിലേക്ക് നടത്താന്‍ കഴിഞ്ഞു അവന്റെ ഓട്ടത്തിന്. എന്തെങ്കിലും പ്രതിഫലം ആഗ്രഹിച്ച് ചെയ്തതല്ല അന്നവന്‍. പക്ഷെ മണിക്കൂറുുകള്‍ക്കകം ലോകം മുഴുവന്‍ വെങ്കിടേഷിന് മുകളിലേക്ക് നന്മ ചൊരിഞ്ഞു. ഇപ്പഴിതാ ഇങ്ങ് ദൂരെയുള്ളൊരു മലയാള ഗ്രാമം അവന്റെ വീടെന്ന സ്വപ്‌നവും സാക്ഷാത്കരിക്കുന്നു. സ്വപ്‌നത്തില്‍പോലും ആഗ്രഹിക്കാതിരുന്ന വീടിന് സ്ഥലം എസ്‌ഐ തറക്കല്ലിടുമ്പോള്‍, കൂടെനിന്ന് ഭാഷയറിയാത്ത കുറേ സഹോദരങ്ങള്‍ കൈയ്യടിക്കുമ്പോള്‍ ആരോട് നന്ദി ചൊല്ലണമെന്നറിയാത്ത അവസ്ഥയിലായിരുന്നു അവന്‍. വീടിന് തറക്കല്ലിട്ട എസ്‌ഐ മുതല്‍ കേരളത്തില്‍ നിന്ന് വീടുപണിയിച്ച് നല്‍കാനെത്തിയ മലയാളി സംഘത്തോടും ആ ബാലന്‍ കൈകൂപ്പി നിന്ന് കണ്ണീരോടെ നന്ദി തൂകി. കോഴിക്കോട് കുറ്റ്യാടി എംഐയുപി സ്‌കൂള്‍ പിടിഎ കമ്മിറ്റി, കോഴിക്കോട് ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ചാരിറ്റബ്ള്‍ ട്രസ്റ്റ്, ഫോക്കസ് ഇന്ത്യ എന്നിവര്‍ ചേര്‍ന്നാണ് വെങ്കിടേഷനായി വീടു നിര്‍മിക്കുന്നത്. രണ്ടുമാസം കൊണ്ട് വീടുപണി തീരും.

കര്‍ണാടകയിലെ റായ്ചൂര്‍ ജില്ലയിലെ ഹിരാറായികുംപെയിലാണ് ആറാം ക്ലാസ് വിദ്യാര്‍ഥിയായ വെങ്കിടേഷ് പിതാവ് ദേവേന്ദ്രപ്പയ്ക്കും അമ്മ ദേവമ്മാളിനും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പം ജീവിക്കുന്നത്. പേരിനൊരു വീടുണ്ട്. പൊട്ടിപ്പൊളിഞ്ഞ് വീഴാറായ പാകത്തില്‍. അതും വെങ്കിടേഷിന്റെ മുത്തശ്ശന്‍റേത്. അതിന് അവകാശികള്‍ നാല്. എപ്പഴും ഇറങ്ങിക്കൊടുക്കേണ്ട അവസ്ഥ. അതിനിടെയാണ് കഴിഞ്ഞ ആഗസ്റ്റില്‍ ഗ്രാമത്തെ പ്രളയം വന്നുമൂടിയത്. കൃഷ്ണ നദിയുടെ കൈവഴിയൊഴുകുന്നത് വെങ്കിടേഷിന്റെ വീടിനടുത്തുകൂടെ. ചുറ്റുമുള്ള പാടമെല്ലാം പ്രളയം കയറി മുങ്ങി. കുറുകേയുള്ള പാലം കാണാനില്ല. അവിടേക്കാണ് രക്ഷാ ദൗത്യവുമായുള്ള ആംബുലന്‍സ് കുതിച്ചവന്നത്. പകുതിയോളം വെള്ളത്തില്‍ മുങ്ങിയ ആംബുലന്‍സില്‍ നിന്നും ഡ്രൈവർ വിളിച്ച് കൂവുന്നുണ്ടായിരുന്നു. കേട്ടപാടെ സമീപത്ത് കളിക്കുകയായിരുന്ന വെങ്കിടേഷ് മുന്നുംപിന്നും നോക്കാതെ പാലത്തിലൂടെ ആംബുലന്‍സിനടുത്തേക്ക് കുതിച്ചു. അവിടുന്ന് തിരിച്ച് ആംബുലന്‍സിനുള്ള വഴികാട്ടിയായി പാലത്തിന് നടുവിലൂടെ തിരിച്ചോടി. പിറകെ ആംബുലന്‍സ്. ആ വീഡിയോ കണ്ട ആര്‍ക്കും മനസിലാകും അരയോളം വെള്ളത്തിലാണ് വെങ്കിടേഷ് എന്ന്. ഓട്ടത്തിനിടെ പലവുരും അവന്‍ വീഴുന്നതും കാണം. എന്നിട്ടും ആറ് ജീവനുകളും കൊണ്ട് കുതിച്ച ആംബുലന്‍സിനെ അവന്‍ കൃത്യമായി പുഴകടത്തിയെടുത്തു. ഇതിലും വലിയൊരു രക്ഷാപ്രവര്‍ത്തനം വേറെ എന്തുണ്ട്. സോഷ്യല്‍ മീഡിയയാണ് വെങ്കിടേഷിന്റെ അതി സാഹസികത ആദ്യം വാര്‍ത്തയാക്കിയത്. പിന്നീട് വിദേശ മാധ്യമങ്ങളടക്കം ആ ബാലന്റെ ധീരകൃത്യം വാഴ്ത്തി. അങ്ങിനെ രണ്ടാഴ്ച മുമ്പ് കോഴിക്കോട് അവന് സ്വീകരണമൊരുങ്ങി. ജില്ലാ കലക്റ്റര്‍ അവന് ഉപഹാരം നല്‍കി. കോഴിക്കോട് അവനെ സ്‌നേഹം കൊണ്ടു മൂടി. അവിടുന്നാണ് അവനുള്ള വീടിനുള്ള പ്രഖ്യാപനം ഉണ്ടായത്. ഒക്ടാബര്‍ 20ാം തീയതിയാണ് കോഴിക്കോട് നിന്നുള്ള എട്ടംഗസംഘം അവന് വീടുവെക്കാനുള്ള ദൗത്യവുമായി ആ കൊച്ചുഗ്രാമത്തിലെത്തിയത്.

അവര്‍ നേരിട്ടകടമ്പകള്‍ ഏറെയായിരുന്നു. സംഘത്തിലുള്ള മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി.ശക്കീറിന്റെ വാക്കുകളിലേക്ക്.’ആ വലിയ ദൗത്യത്തിന് ഞങ്ങള്‍ കുറ്റിയടിച്ചു. പ്രളയത്തില്‍ ആംബുലന്‍സിന് വഴികാട്ടിയായി ഓടിയ വെങ്കിടേഷിന് വീടുവെക്കാനുള്ള കര്‍മത്തിന്. 1200ഓളം കിലോമീറ്ററുകള്‍ താണ്ടി ഇങ്ങ് റായ്ചൂരിലെ ഹിരാറായികുംബെ ഗ്രാമത്തില്‍ സ്ഥലം എസ്‌ഐ സാദിഖ് പാഷ കല്ലിട്ടപ്പോള്‍ വെങ്കിടേഷിനും പിതാവ് ദേവേന്ദ്രപ്പയ്ക്കും അമ്മ ദേവമ്മാളിനുമൊപ്പം ഒരു ഗ്രാമമൊന്നാകെ ആഹ്ളാദത്താല്‍ ഹര്‍ഷാരവം മുഴക്കി.

ഞായറാഴ്ച തന്നെ ഞങ്ങള്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും പ്രതിബന്ധങ്ങള്‍ ഏറെ ഉണ്ടായിരുന്നു. ഒരു ബാഗ് നിറയെ പണവുമായി കുറെ ആള്‍ക്കാര്‍ വന്നിരിക്കുന്നു എന്നാണ് കുറച്ചു പേരെങ്കിലും കരുതിയത്. അതുകൊണ്ട് ഒരു 500 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ എസ്റ്റിമേറ്റ് ചോദിച്ചപ്പോള്‍ നാട്ടുകാരായ മേസ്തിരിമാരില്‍ ചിലര്‍ ഞങ്ങള്‍ക്ക് തന്നത് 17 ലക്ഷം രൂപയുടെ കണക്കാണ്. അതോടെ അവരെ വിട്ട് അടുത്ത ടീമിനെ തപ്പി. അവര്‍ക്കും വര്‍ക്കുകളെപ്പറ്റി വലിയ ധാരണയുണ്ടായിരുന്നില്ല. അതുകൊണ്ട് അവരെയും വിട്ടു. അവരുടെ ഭാഷ നമുക്കറിയാത്തതും നമുക്കറിയാവുന്ന ഭാഷകള്‍ അവര്‍ക്കറിയാത്തത്തും പലപ്പോഴും പ്രതിബന്ധങ്ങളായി. ഒന്നു ടോയ്‌ലറ്റില്‍ പോകണമെങ്കില്‍ പോലും ചെളിയും മുള്ളും നിറഞ്ഞ പുഴയും തോടുമൊക്കെ ആശ്രയിക്കേണ്ടി വന്നത് പ്രയാസമുണ്ടാക്കി. കാര്യമായൊന്നും മുന്നോട്ടു നീങ്ങാതെ ഒന്നാമത്തെ ദിവസത്തെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഗുഭ്ഭര്‍ എന്ന സമീപത്തെ ചെറിയ അങ്ങാടിയിലെ ലോഡ്ജിലേക്കു ഞങ്ങള്‍ മടങ്ങി. കാര്യങ്ങളില്‍ വലിയ പുരോഗതി ഉണ്ടാവാത്തതും യാത്രാക്ഷീണവും പലരിലും ചെറിയ തോതിലെങ്കിലും നിരാശയുളവാക്കി. പക്ഷെ, രാത്രി ഒരുമിച്ചിരുന്ന് ഞങ്ങള്‍ അടുത്ത ദിവസത്തേക്കുള്ള പ്ലാന്‍ തയ്യാറാക്കി.

പിറ്റേദിവസം പുലര്‍ച്ചെ സുബഹ് നമസ്‌കാരത്തിന് സമീപത്തെ പള്ളിയിലെത്തി. അവിടെവെച്ച് കുറച്ച് നാട്ടുകാരെ കിട്ടി. വിഷയം പറഞ്ഞപ്പോള്‍ അവര്‍ക്കെല്ലാം ആവേശമായി. അവരില്‍ ഒരാള്‍ നാട്ടിലെ പ്രധാന കച്ചവടക്കാരനായിരുന്നു. അയാള്‍ രാവിലെ ഷോപ്പില്‍ ചെല്ലാന്‍ പറഞ്ഞു. ചെന്നപ്പോള്‍ വണ്ടി വിട്ടുതന്നു. അതുമായി ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോയി. അവരോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ക്കും സന്തോഷം. വെങ്കിടേഷിന്റെ നാട്ടിലെ പ്രധാനിയായ മക്തൂം നായിക്കിനെ വിളിച്ചു. ഞങ്ങള്‍ നേരെ മക്തൂമിന്റെ വീട്ടിലേക്ക്. ഒരുപാട് പാടവും തൊഴിലാളികളും ട്രാക്റ്ററുമൊക്കെയുള്ള പക്വമതിയായ ഒരു മനുഷ്യനായിരുന്നു മക്തൂം.

അദ്ദേഹം കാര്യങ്ങള്‍ പെട്ടെന്ന് നീക്കി. കോണ്‍ട്രാക്റ്ററെ എത്തിച്ചു. സാധനങ്ങളുടെ വില അന്വേഷിച്ചു. സഹായികളെ ഏര്‍പ്പാടാക്കി. ഭക്ഷണമൊരുക്കി. ഉച്ചകഴിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ ഏതാണ്ട് പൂര്‍ണമായി തെളിഞ്ഞുവന്നു. വൈകിട്ടാവുമ്പോഴേക്ക് കുറ്റിയടിക്കാനുള്ള തയ്യാറെടുപ്പുകളായി. എസ് ഐ മുഹമ്മദ് പാഷയും മക്തൂമും വെങ്കിടേഷിന്റെ അധ്യാപകരും നാട്ടുകാരുമെല്ലാം സ്ഥലത്തേക്കെത്തി. ആഘോഷപൂര്‍വം കുറ്റിയടിച്ചു. നാളെ രാവിലെത്തന്നെ പണി തുടങ്ങും. രണ്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ആഗ്രഹം. വെങ്കിടേഷിനുള്ള സ്‌നേഹവീട്. നിര്‍മാണ പ്രവൃത്തികള്‍ കോഴിക്കോട് നിന്ന് പരിശോധിക്കും അവശ്യത്തിനുള്ള പണം അപ്പപ്പോള്‍ മക്തൂമിന്റെ ഏക്കൗണ്ടിലേക്ക് നല്‍കും…അങ്ങനെയാണ് പ്രവൃത്തികള്‍ ക്രോഡീകരിച്ചിരിക്കുന്നത്..’

കേരളം പ്രളയത്തില്‍ രണ്ടുതവണ മുങ്ങിയപ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നാണ് സ്‌നേഹസഹായങ്ങളെത്തിയത്. പ്രളയകാല രക്ഷാപ്രവര്‍ത്തനങ്ങളില്‍ ലോകം വാഴ്ത്തിയ നന്മയുടെ ചിലമരങ്ങള്‍ നമുക്കുമുണ്ടായിരുന്നു. എല്ലാ നഷ്ടപ്പെട്ട് ജീവനുംകൊണ്ട് ഓടുന്നവരെ സുരക്ഷിതമായി വള്ളത്തിലേക്ക് കയറ്റാന്‍ സ്വന്തം മുതുക് കാണിച്ചുകൊടുത്ത ജെയ്‌സല്‍, ക്യാമ്പുകള്‍ക്ക് ആസ്വാസം പകരാനെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് തന്റെ കടയിലുള്ളതെല്ലാം വാരിനല്‍കിയ നൗഷാദ്…ആ കൂട്ടത്തിലേക്ക് ഇപ്പോ നമ്മുടെ കൊച്ചനിയന്‍ വെങ്കിടേഷും.

ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബു കൂലിപ്പണിക്കാരനായിരുന്നു. നാല്‍പത്തിയെട്ടു വയസ്. 2018 ജൂണില്‍ മരിച്ചു. മരത്തില്‍ നിന്നു വീണ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് മൂന്നു മാസം അബോധാവസ്ഥയില്‍ കിടന്ന ശേഷമായിരുന്നു മരണം. ചാലക്കുടിയിലെ ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ചു. വീട്ടുകാര്‍ക്കു മരണത്തില്‍ സംശയമില്ല. നാട്ടുകാര്‍ക്കു തീരെയില്ല. ബന്ധുക്കള്‍ക്കും സംശയമില്ല. മരത്തില്‍ കയറിയ ബാബു വീണു മരിച്ചതാണെന്ന് എല്ലാവരും വിശ്വസിച്ചു. പക്ഷേ, സത്യം അതല്ലായിരുന്നു.

ചാലക്കുടി, കൊടകര മേഖലകളില്‍ ബൈക്കു മോഷണം പതിവായിരുന്നു. ചാലക്കുടി ഡിവൈ.എസ്.പി: സി.ആര്‍.സന്തോഷും സംഘവും ബൈക്ക് മോഷ്ടാക്കളെ തിരിച്ചറിയാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അങ്ങനെയാണ്, കൊന്നക്കുഴിയിലെ ചില യുവാക്കളുടെ ജീവിതം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ദിവസവും ബൈക്ക് മാറിമാറി ഉപയോഗിക്കുന്നു. കൈനിറയെ കാശ്. കഞ്ചാവും. കൊന്നക്കുഴി സ്വദേശി ബാലുവിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. ബൈക്ക് മോഷണത്തിന്‍റെ വിശദാംശങ്ങള്‍ ചോദിക്കുന്നതിനിടെ ബാലു ആ സത്യം തുറന്നുപറഞ്ഞു. ‘അച്ഛനെ ഞാന്‍ കൊന്നതാണ്, മരത്തില്‍ നിന്നു വീണ് മരിച്ചതാണെന്ന് വിശ്വസിപ്പിച്ചു’’. ഒന്നരവര്‍ഷം മുമ്പു നടന്ന കൊലപാതകത്തിന്‍റെ ചുരുള്‍ അവിടെ അഴിയുകയായിരുന്നു.

ഈ കുറ്റകൃത്യം അറിഞ്ഞിട്ടും മൂടിവച്ച ഒരാള്‍ ബാബുവിന്‍റെ ഭാര്യയായിരുന്നു. അതായത്, ബാലുവിന്‍റെ അമ്മ. ബാലു അച്ഛനെ ഉപദ്രവിക്കുന്നത് അയല്‍വാസികളില്‍ ഒരാള്‍ കണ്ടിരുന്നു. പക്ഷേ, ഇക്കാര്യം തുറന്നുപറയാന്‍ ധൈര്യമുണ്ടായില്ല. ബൈക്ക് മോഷണക്കേസില്‍ പിടിക്കപ്പെട്ട ശേഷം മകന്‍ ബാലുതന്നെ അച്ഛനെ കൊന്ന വിവരം പൊലീസിനോട് പറഞ്ഞുവെന്ന് അറിഞ്ഞപ്പോഴാണ് അയല്‍വാസി സാക്ഷിമൊഴിനല്‍കിയത്.

ബാബുവിന്‍റെ മൃതദേഹം ദഹിപ്പിച്ച നിലയ്ക്കു ഇനി റീ പോസ്റ്റ്മോര്‍ട്ടം നടക്കില്ല. മരത്തില്‍ നിന്നു വീണുണ്ടാകുന്ന തരം മുറിവുകളല്ല തലയില്‍ കണ്ടതെന്ന് രേഖകള്‍ സഹിതം ഡോക്ടര്‍മാരുടെ മൊഴിയെടുക്കാനാണ് പൊലീസിന്‍റെ പദ്ധതി. ഒപ്പം, അയല്‍വാസിയുടെ മൊഴി കൂടിയാകുമ്പോള്‍ കുറ്റകൃത്യം തെളിയിക്കാമെന്ന് പൊലീസ് കരുതുന്നു. വീടു പണിയ്ക്കു ഉപയോഗിക്കുന്ന മരപ്പലക ഉപയോഗിച്ചാണ് അച്ഛന്‍റെ തലയില്‍ ഒന്നിലേറെ തവണ അടിച്ചത്. മദ്യപിച്ച് വരുന്ന അച്ഛന്‍ നിരന്തരം വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നു. ഇതിന്റെ പകയാണ് കൊലയ്ക്കു കാരണം. ചാലക്കുടി പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

തൃശ്ശൂര്‍: ‘മഹാരാഷ്ട്രയിലും ഹരിയാനയിലും കാവി വസന്തം. കേരളത്തില്‍ അണ്ടനും അടകോടനും തുടരും..’ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ പരാജയം നേരിട്ടതോടെ
പരിഹാസവുമായി മഹിളാ മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റ് ലസിത പാലയ്ക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്. ലസിതയുടെ പോസ്റ്റിനെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

‘പ്രവര്‍ത്തിച്ച’വികെ പ്രശാന്ത് ഒന്നാം സ്ഥാനത്തു തുടരുമ്പോള്‍ ‘പ്രാര്‍ത്ഥിച്ച’സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്ത് തുടരുന്നു’, തുടങ്ങി പരാജയത്തില്‍ ഇങ്ങനെ സങ്കടപ്പെട്ടാലോ എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ്.

ജോമോള്‍ ജോസഫിന് നേരെ ഗുണ്ടകളുടെ ആക്രമണം. ഗര്‍ഭിണി ആയ ജോമോളെ വയറിനു ചവിട്ടുകയും തലക്ക് കമ്ബിവടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ട്രാന്‍സ്‌മെന്‍ കിരണ്‍ വൈലശ്ശേരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഗര്‍ഭിണിയായ ജോമോളെ കിരണിന്റെ സഹോദരന്‍ ജയരാജ് ഭാര്യ ശോഭ എന്നിവരും ഗുണ്ടകളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ജോമോളെ ഫാറൂഖ് ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും നില മോശമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇപ്പോള്‍ മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയെ മിസോറം ഗവർണറായി നിയമിച്ചു. രാഷ്ട്രപതിഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

കുമ്മനം രാജശേഖരനെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനായി മിസോറം ഗവർണർ സ്ഥാനത്തു നിന്നും തിരിച്ചുവിളിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കാര്യമായ നേട്ടമൊന്നുമുണ്ടാക്കാനാകാതെ പോകുകയും പിന്നീടുണ്ടായ അസംബ്ലി ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടി തന്ത്രങ്ങൾ പാളുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമനം.

എബിവിപി നേതാവായാണ് ശ്രീധരൻ പിള്ളയുടെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കം. ഹൈക്കോടതിയിൽ അഭിഭാഷകനായി ഏറെക്കാലം പ്രവർത്തിച്ചു.സത്യപാൽ മാലിക്കിെനെ ജമ്മു കാശ്മീരിന്റെ ഗവർണർ സ്ഥാനത്തു നിന്നും മാറ്റി ഗോവ ഗവർണറായി നിയമിച്ചിട്ടുണ്ട്. ഗിരീഷ് ചന്ദ്ര മുർമുവാണ് ജമ്മു കാശ്മീർ‌ ഗവർണർ. രാധാകൃഷ്ണ മാത്തൂരിനെ ലഡാക്ക് ഗവർണറായും നിയമിച്ചു.

കുമ്മനം രാജശേഖരന്‍ ബിജെപി പ്രസിഡന്റായിരിക്കുമ്പോഴായിരുന്നു മിസ്സോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടത്. ഇപ്പോള്‍ ശ്രീധരന്‍ പിളളയും അതേ രീതിയില്‍ തന്നെ മിസോറാമിലേക്ക് നിയമിക്കപ്പെടുകയാണ്.

ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോഴായിരുന്നു കുമ്മനം രാജശേഖരനെ മാറ്റിയത്. പിന്നീട് കുറെ ആഴ്ചകള്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് പലരെയും അത്ഭുതപ്പെടുത്തി ശ്രീധരന്‍ പിള്ള വീണ്ടും പ്രസിഡന്റായത്. കേരളത്തിലെ ബിജെപിയിലെ ഗ്രൂപ്പ് പോരാണ് ശ്രീധരന്‍ പിള്ളയ്ക്ക് അന്ന് തുണയായത്. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മാറ്റുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കെ സുരേന്ദ്രനെ പ്രസിഡന്റാക്കണമെന്നായിരുന്നു വി മുരളീധരന്‍ പക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ പാര്‍ട്ടിയിലെ മറുവിഭാഗമായ പികെ കൃഷ്ണദാസ് പക്ഷം എതിര്‍ക്കുകയായിരുന്നു.

പിന്നീടാണ് ആര്‍എസ്എസ്സിന് താല്‍പര്യമില്ലാതിരുന്നിട്ട് കൂടി ശ്രിധരന്‍ പിള്ള പ്രസിഡന്റായത്. എന്നാല്‍ ഭിന്നിച്ചുനില്‍ക്കുന്ന വിഭാഗത്തെ കൂടെ ചേര്‍ത്ത് നിര്‍ത്താനോ, പാര്‍ട്ടിക്ക് മുന്നോട്ട് പോകാവുന്ന രീതിയില്‍ സഖ്യങ്ങളുണ്ടാക്കാനോ ശ്രീധരന്‍പിള്ളയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പുറമെ പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുകയും ചെയ്തു. വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം അത് പ്രതിഫലിക്കുകയും ചെയ്തു.അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ നേരിട്ട കനത്ത തിരിച്ചടിയുമായാണ് ശ്രീധരന്‍ പിള്ള പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറുന്നത്.

എൻഡിഎ യോഗങ്ങളിൽ ഇനിമുതൽ പങ്കെടുക്കില്ലെന്നു ജനപക്ഷം സെക്യുലർ രക്ഷാധികാരി പി.സി. ജോർജ് എംഎൽഎ. മുന്നണി സംവിധാനങ്ങളുടെ ഒരു മര്യാദയും ബിജെപി കാണിക്കുന്നില്ല. എൻഡിഎ ഒരു തട്ടിക്കൂട്ട് സംവിധാനമാണ്. പാലായിലും കോന്നിയിലും തോൽക്കാൻ വേണ്ടിയാണ് ബിജെപി മത്സരിച്ചതെന്ന് പി.സി.ജോർജ് കുറ്റപ്പെടുത്തി.

വട്ടിയൂർക്കാവിൽ മൂന്നു ദിവസം കുമ്മനത്തിനുവേണ്ടി പാർട്ടി പ്രചാരണം നടത്തി. പിന്നെ സ്ഥാനാർഥിയെ മാറ്റി. ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണ് പാർട്ടിയിൽ. ബിജെപി നേരിടുന്ന അപചയം വലുതാണ്. ഇത് ഒരു മുന്നണിയാണോയെന്നും പി.സി.ജോർജ് ചോദിച്ചു. ഇനി ഇങ്ങനെ എത്രനാൾ ബിജെപിയിൽ ഉണ്ടാകുമെന്നു പറയാനാകില്ലെന്നും ജോർജ് തുറന്നടിച്ചു.

സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടായ വീഴ്ചയാണ് കോന്നിയിലെയും വട്ടിയൂർക്കാവിലെയും യുഡിഎഫിന്റെ തോൽവിക്കു കാരണം. ഇത് കണ്ടറിഞ്ഞ പിണറായി വിജയൻ നല്ല സ്ഥാനാർഥികളെ നിർത്തി വിജയിപ്പിച്ചു. അദ്ദേഹത്തിന്റെ ബുദ്ധിയെ അഭിനന്ദിക്കണം. – പി.സി.ജോർജ് പറഞ്ഞു.

‘‘ഉപതിരഞ്ഞെടുപ്പിന്റെ കനത്ത തോൽവിയിൽ നിൽക്കുമ്പോൾ ഒളിച്ചോടുന്നത് ശരിയല്ല. മരണം നടന്നാൽ ചടങ്ങുകൾ കഴിഞ്ഞതിനു ശേഷമല്ലേ മറ്റു കാര്യങ്ങൾ സംസാരിക്കാറുള്ളു. അതുകൊണ്ട് അൽപം സാവകാശം വേണം. പിന്നീട് കൂടുതൽ കാര്യങ്ങൾ പറയും. കോന്നിയിൽ സുരേന്ദ്രനെ നിർത്തിയത് തോൽപിക്കാനാണ്. പാലായിലും ഇതു തന്നെയായിരുന്നു ലക്ഷ്യം. ഇതിന്റെ പിന്നിലെ ഉദ്ദേശം പിന്നെ പറയാം.’’

റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് നിവേദനം നൽകുമെന്നും പി.സി. ജോർജ് അറിയിച്ചു. ഭൂപരിഷ്കരണ നിയമത്തിലെ 87 എ കരിനിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് നവംബർ ഒന്നിനു തിരുനക്കരയിൽ സമരപ്രഖ്യാപന കൺവൻഷൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസവും രക്തസമ്മർദത്തിലെ വ്യതിയാനവുമനുഭവപ്പെട്ട തിനേത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിൽസയിലുള്ളത്. സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടതിനേത്തുടർന്ന് ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വി.എസിനെ സന്ദർശിച്ചു.

കോന്നി മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. ഫെയ്സ്ബുക്കിലൂടെയാണ് സന്ദീപാനന്ദ ​ഗിരിയുടെ പരിഹാസം. ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്ന കുറിപ്പും ഒപ്പം പാന്‍പരാഗ് ഉള്ളം കൈയില്‍ വച്ചുള്ള ഒരു ഫോട്ടോയും ഇതിനൊപ്പം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ശബരിമലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍, ആചാര സംരക്ഷണ സമരത്തിന് മുന്‍പന്തിയിലുണ്ടായിരുന്ന സുരേന്ദ്രനെ രംഗത്തിറക്കി വിജയിക്കാമെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ. എന്നാല്‍ ഇടത്തോട്ട് വീശിയടിച്ച കാറ്റില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് അടിപതറി. സിപിഎമ്മിന്റെ കെ യു ജനീഷ് കുമാര്‍ 54,099വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ പി മോഹന്‍രാജ് 44,146വോട്ട് നേടി.

ബിജെപിക്ക് പ്രതീക്ഷയുണ്ടായിരുന്ന പ്രധാന മണ്ഡലമായിരുന്നു കോന്നി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് അപ്രതീക്ഷിത തിരിച്ചടിയായി. 39,786വോട്ട് നേടിയ സുരേന്ദ്രന് ആശ്വസിക്കാനുള്ളത് 2016ലെ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ വോട്ട് മണ്ഡലത്തില്‍ ബിജെപിക്ക് നേടാനായി എന്നതാണ്. 2016ല്‍, ഡി അശോക് കുമാര്‍ പിടിച്ച 16,713വോട്ടിനെക്കാള്‍ 23,073 വോട്ട് കൂടുതല്‍ പിടിക്കാന്‍ കെ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്.

ബാലഭാസ്കറിന്റെ അപ്രതീക്ഷിത മരണം മലയാള സംഗീത ലോകത്ത് ഉണ്ടാക്കിയത് വലിയ ആഘാതമാണ് . ഇന്നും ആ മരണത്തിൽ ഒട്ടേറെ അഭ്യൂഹങ്ങൾ ആണ് നടക്കുന്നത് . എന്നാൽ അതിനുമപ്പുറം നാടകീയ സംഭവങ്ങളാണ് നടന്നതെന്ന് വെളിപ്പെടുത്തുകയാണ് ബാലഭാസ്കറിന്റെ ‘അമ്മ ശാന്തകുമാരി. ബാലഭാസ്‌കര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ അച്ഛനെയും മറ്റ് ബന്ധുക്കളെയും ആശുപത്രിയില്‍ നിന്ന് ഇറക്കിവിടാന്‍ വരെ ശ്രമം നടന്നിരുന്നതായി അമ്മ ശാന്തകുമാരി.ബന്ധുക്കളുടെ സാന്നിധ്യം സുഹൃത്തുക്കളായ തമ്പിക്കും വിഷ്ണുവിനും പൂന്തോട്ടത്തെ കുടുംബത്തിനും മറ്റ് ചിലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ശാന്തകുമാരി പറയുന്നു. എല്ലാവരും നിന്നാല്‍ മുറിക്ക് നല്ല വാടക കൊടുക്കേണ്ടി വരുമെന്നും വേറെ എവിടെയെങ്കിലും പോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ബാലുവിന്റെ മാനേജര്‍മാരിലൊരാള്‍ അച്ഛനോട് വന്ന് പറയുകയായിരുന്നു. ഇതൊക്കെ എങ്ങിനെ പറയാന്‍ തോന്നിയെന്നും ശാന്തകുമാരി ചോദിക്കുന്നു. ബാലുവിന്റെ ജീവന് വേണ്ടി പ്രാര്‍ത്ഥനയോടെ കഴിയുമ്പോള്‍ ഞങ്ങളെ ഒഴിവാക്കി ആ പണം കൂടി തങ്ങളുടെ പോക്കറ്റിലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഒരു പക്ഷേ അധിക സാമ്പത്തിക ബാധ്യതയാകുമോയെന്നും അവര്‍ ഭയന്നിട്ടുണ്ടാകണം. ആശുപത്രി ചെലവിനുള്ള തുക ഞങ്ങള്‍ കൊടുക്കാന്‍ തയ്യാറായിരുന്നു. ബന്ധുക്കള്‍ ഉപയോഗിക്കുന്ന മുറിയുടെ വാടകയും നല്‍കുമായിരുന്നുവെന്നും ശാന്തകുമാരി വിശദീകരിക്കുന്നു.

ഐസിയുവില്‍ ആര്‍ക്കും എപ്പോഴും കയറിയിറങ്ങാവുന്ന സ്ഥിതിയായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയായിട്ടും ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. ബന്ധുക്കള്‍ ബഹളം വെച്ചപ്പോള്‍ മാത്രമാണ് നിയന്ത്രണമുണ്ടായത്. എന്നാല്‍ ബാലുവിന്റെ ഭാര്യ ലക്ഷ്മിയെ കാണാന്‍ ബന്ധുക്കളെ അനുവദിക്കാതെ തമ്പിയും പൂന്തോട്ടത്തെ ഡോക്ടറുടെ ഭാര്യയും കാവല്‍ നില്‍ക്കുകയായിരുന്നു. അത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബാലുവിന്റ കുഞ്ഞ് തേജസ്വി ബാലയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിലും ചിലര്‍ തര്‍ക്കിച്ചു. ബാലുവിനെ കാണിക്കാന്‍ പറ്റിയ അവസ്ഥയായിരുന്നില്ല. അതിനാലാണ് ഡോക്ടര്‍മാരുടെ തീരുമാനം ഞങ്ങള്‍ എതിര്‍ക്കാതിരുന്നത്. അവനിലൂടെയുള്ള ആദായത്തിലായിരുന്നു എല്ലാവര്‍ക്കും താല്‍പ്പര്യം.

അച്ഛനും അമ്മയും പണക്കൊതിയന്‍മാരായിരുന്നുവെന്നാണ് ആശുപത്രിയില്‍ വെച്ച് പ്രചരിപ്പിച്ചത്. പൂന്തോട്ടത്തെ ഡോക്ടറും ഭാര്യയുമായുള്ള ബന്ധം വന്നതോടെ അവര്‍ക്കാണ് സാമ്പത്തിക ലാഭമുണ്ടായത്. ബാലു വീട്ടുകാരുമായി ഒരുമിച്ചാല്‍ സഹായങ്ങള്‍ നില്‍ക്കുമോയെന്ന് അവര്‍ ഭയപ്പെട്ടിരുന്നു.ബാലഭാസ്‌കറിന് അമ്മ ഇല്ലായിരുന്നുവെന്നും അവനെ ഉപേക്ഷിച്ചതാണെന്നുമൊക്കെയാണ് പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ നെഞ്ച് പിടയുകയാണ്. അമ്മയെന്ന നിലയില്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. അവന്റെ മരണത്തോടെ എനിക്കാണ് തീരാനാഷ്ടമുണ്ടായത്.ബാലുവിന്റെ സമ്പാദ്യം തട്ടിയെടുക്കുകയായിരുന്നു പൂന്തോട്ടത്തുകാരുടെ ലക്ഷ്യം അതിനുവേണ്ടി തമ്പിയെയും വിഷ്ണുവിനെയും കൂട്ടുപിടിച്ചെന്നും ശാന്തകുമാരി പറയുന്നു.

ബാലുവിന്റെ കൈ പിടിച്ചുവന്ന് ലക്ഷ്മി അച്ഛനോട് വിവാഹക്കാര്യം പറയുകയായിരുന്നു. അവനെ പിന്‍തിരിപ്പിക്കാന്‍ പലരും പറഞ്ഞുനോക്കി. പക്ഷേ അവന്‍ ചെവിക്കൊണ്ടില്ല. തിടുക്കപ്പെട്ട് വിവാഹത്തിന് വേണ്ടതൊക്കെ സുഹൃത്തുക്കളാണ് ചെയ്തുകൊടുത്തത്. വിവാഹശേഷം മൂന്ന് മാസത്തെ സമാധാന ജീവിതമേ ബാലുവിനുണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞ് പ്രശ്‌നങ്ങള്‍ തുടങ്ങി. ബാലുവിനെ ഒരുഘട്ടത്തില്‍ മനോരാഗിയാക്കാനും ശ്രമം നടന്നു. ബാലു ഭ്രാന്ത് കാണിക്കുന്നുവെന്നാണ് ഒരിക്കല്‍ ലക്ഷ്മി ഫോണ്‍ വിളിച്ചുപറഞ്ഞത്. അച്ഛന്‍ ചെന്നുനോക്കിയപ്പോള്‍ ബാലു ദേഷ്യത്തിലായിരുന്നു. ദേഷ്യം വന്നാല്‍ ബാലു മൊബൈല്‍ വരെ എറിഞ്ഞ് പൊട്ടിക്കും. അവനെ ഡോക്ടറെ കാണിക്കണമെന്ന് ലക്ഷ്മി പറഞ്ഞു. അങ്ങനെ ന്യൂറോളജിസ്റ്റിനെ കാണിച്ചു. ബാലുവിന് മനോരോഗമില്ലെന്നാണ് അവരെല്ലാം പറഞ്ഞത്. എന്നാല്‍ ഡിമാന്‍ഡിംഗ് ആയൊരു ഭാര്യയാണ് തനിക്കുള്ളതെന്ന് ബാലു ഡോക്ടര്‍മാരോടൊക്കെ പറഞ്ഞിരുന്നു. അത് സഹിക്കാനാകുന്നില്ലെന്നും പറഞ്ഞിരുന്നുവെന്നും അമ്മ വെളിപ്പെടുത്തുന്നു.

ജീവനുതുല്യം സ്‌നേഹിച്ചിരുന്ന മ്യൂസിക് ബാന്‍ഡായ കണ്‍ഫ്യൂഷന്‍ പൊളിഞ്ഞത് അവനെ മാനസികമായി തളര്‍ത്തിയിരുന്നു. സുഹൃത്തുക്കള്‍ എന്തുകൊണ്ടോ പിണങ്ങിപ്പോവുകയായിരുന്നു. അതിന്റെ കാരണം ഇന്നുമറിയില്ല. ബാന്‍ഡ് പൊളിഞ്ഞത് തളര്‍ത്തുന്നുവെന്ന് അവന്‍ ഡോക്ടറോട് പറഞ്ഞിരുന്നു. ദേഷ്യം വരുമ്പോള്‍ കഴിക്കാന്‍ അവന് ചില മരുന്നുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പകരം അവര്‍ മനോരോഗത്തിനുള്ള മരുന്നാണോ നല്‍കിയതെന്ന് സംശയമുണ്ട്. ബാലുവിന്റെ തലച്ചോറിലെ മ്യൂസിക്കിന്റെ ഭാഗം വളരെ ആക്ടീവ് ആണെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ഈ പരിശോധനകള്‍ക്കെല്ലാം അവനെ കൊണ്ടുപോയത് അച്ഛനാണ്. പിന്നെങ്ങനെയാണ് ഞങ്ങള്‍ അവനെ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിക്കുന്നതെന്നും ശാന്തകുമാരി ചോദിക്കുന്നു. ഒരു ചാനലിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് .

കൊച്ചി നഗരസഭയുടെ പ്രവര്‍ത്തനത്തില്‍ വലിയ വീഴ്ചയുണ്ടായെന്ന ആക്ഷേപവുമാണ് മുന്‍ എം.എല്‍.എകൂടിയായ ഹൈബി ഈഡന്‍ എം.പി രംഗത്തെത്തിയത്. മഴയും വെള്ളക്കെട്ടുംമൂലം പോളിങ് ശതമാനത്തിലുണ്ടായിരുന്ന കുറവ് യു.ഡി.എഫിനെയാണ് ബാധിച്ചത്. നഗരത്തിലെ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ നിഷ്പക്ഷ വോട്ടുകള്‍ എതിരാക്കി. യു.ഡി.എഫിന്‍റെ കോട്ടയായ തേവരയടക്കം വലിയ വോട്ട് ചോര്‍ച്ചയുണ്ടായി.

ഒന്നര വര്‍ഷമായി ഒരു റോ‍ഡ് നന്നാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കാഴ്ചപ്പാടില്ലാത്തതിന്‍റെ പ്രശ്നമാണ്. സര്‍ക്കാര്‍ പിന്തുണ കിട്ടാത്തതാണ് പ്രശ്നമെങ്കില്‍ അത് പൊതുജനത്തെ ബോധ്യപ്പെടുത്താനാകണം. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പാര്‍ട്ടി വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മേയറെ മാറ്റണോയെന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.

തകര്‍ന്നുകിടക്കുന്ന റോ‍ഡുകളുടെ കാര്യത്തിലടക്കം ഭരണവീഴ്ചയുണ്ടായിട്ടില്ലെന്നാണ് മേയറുടെ നിലപാട്. പാര്‍ട്ടി രാജി ആവശ്യപ്പെട്ടാല്‍ അത് മുന്‍ധാരണകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും മേയര്‍ വിശദീകരിക്കുന്നു.ഡി.സി.സി അധ്യക്ഷന്‍തന്നെ മല്‍സരിച്ച തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറയാന്‍ കാരണം നഗരസഭയ്ക്കെതിരായ ജനവികാരമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

RECENT POSTS
Copyright © . All rights reserved