Kerala

ജാര്‍ഖണ്ഡില്‍ സൈനികന്റെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബന്ദാര പോലീസ് സ്റ്റേഷന് സമീപത്തുള്ള ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിനുശേഷം ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയതാകാമെന്ന് കരുതുന്നു. ജാര്‍ഖണ്ഡിലെ ലോഹര്‍ദഗ്ഗയിലാണ് സംഭവം.

ശനിയാഴ്ച വൈകീട്ട് യുവതിയെ കാണാനായി മൂന്നുപേര്‍ എത്തിയിരുന്നതായി ഗ്രാമവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണം തുടങ്ങി. സ്ത്രീയെ കാണാനെത്തിയത് ആരൊക്കെയാണെന്ന് കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഹിമാചല്‍ പ്രദേശിലാണ് കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്.

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മന്‍ കോടതി തള്ളി. പരാതിക്കാരന്‍ നാസന്‍ അബ്ദുള്ളയുടെ വാദം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന് മതിയായ തെളിവ് കോടതയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി കണ്ടെത്തി.

നേരത്തെ തുഷാറിന്റ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെച്ചിരുന്നു. പാസ്‌പോര്‍ട്ടും കോടതി ഇപ്പോള്‍ തിരികെ നല്‍കി. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായത്. ആറ് കോടി രൂപ നല്‍കിയാലെ കേസ് അവസാനിപ്പില്ലാനാകൂ എന്ന് നാസില്‍ പറഞ്ഞിരുന്നു. എന്നാല്‍ തുഷാര്‍ അതിന് തയ്യാറായില്ല. അതേസമയം തുഷാറിനെ നാസിഫ് കുരുക്കാന്‍ ശ്രമിക്കുകയാണ് എന്ന ഓഡിയെ സന്ദേശവും പുറത്തു വന്നിരുന്നു.

കോടതി ജാമ്യം അനുവദിച്ചതോടെ ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തുഷാര്‍ വെള്ളാപ്പള്ളി പുറത്തിറങ്ങി. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടിയത്. വ്യവസായി എംഎ യൂസഫലിയാണ് തുഷാറിനെ സഹായിച്ചത്.

കൊച്ചി മരടില്‍ തീരദേശ മേഖലാ ചട്ടം ലംഘിച്ച് നിര്‍മിച്ച അഞ്ചു ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാനുള്ള നടപടികള്‍ തുടങ്ങി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് മരട് നഗരസഭാ സെക്രട്ടറിക്കു ലഭിച്ചു. പൊളിക്കാനുള്ള ഏജന്‍സിയെ കണ്ടെത്താനും നിര്‍ദേശമുണ്ട്. താമസക്കാരെ ഒഴിപ്പിച്ച് താത്കാലികമായി പുനരധിവസിപ്പിക്കാനും നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു. ഈ മാസം 20-നകം എല്ലാ ഫ്ലാറ്റുകളും പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയാതോടെയാണിത്‌. ഇല്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ അടക്കം ഉണ്ടാവുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

വിഷയം ചര്‍ച്ച ചെയ്യാന്‍ നഗരസഭ കൌണ്‍സില്‍ ഉടന്‍ യോഗം ചേരുമെന്ന് ചെയര്‍പേഴ്സണ്‍ എന്‍.എച്ച് നാദിറ വ്യക്തമാക്കി. ഈ ഫ്ലാറ്റുകള്‍ ഒറ്റയ്ക്ക് പൊളിച്ചു നീക്കാന്‍ നഗരസഭയ്ക്ക് കഴിയാത്ത സാഹചര്യത്തില്‍ കളക്ടറുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു.

കുണ്ടന്നൂര്‍ ഹോളി ഫെയ്ത് എച്ച്ടുഒ, നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, ഗോള്‍ഡന്‍ കായലോരം, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നിവയാണ് സുപ്രീം കോടതി പൊളിച്ച് നീക്കാന്‍ ആവശ്യപ്പെട്ട ഫ്ളാറ്റ് സമുച്ചയങ്ങള്‍. ഇതില്‍ ഹോളിഡേ ഹെറിറ്റേജ് പണി തുടങ്ങിയിട്ടില്ല. പഞ്ചായത്ത് അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയതിനാല്‍ നിര്‍മ്മാണം തുടങ്ങാനായില്ല. മറ്റ് നാല് സമുച്ചയങ്ങളിലായി 350 ഫ്ളാറ്റുകളാണ് ഉള്ളത്.

അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത് മെയ് എട്ടിനായിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. എന്നാല്‍ കോടതി വിധി നടപ്പാക്കിയില്ല. മാനുഷിക പരിഗണന കാട്ടണമെന്നും കേസില്‍ യാതൊരുവിധത്തിലും പങ്കാളികളല്ലാത്ത തങ്ങളെ കേള്‍ക്കാന്‍ കോടതി തയ്യാറാവണമെന്നും അപേക്ഷിച്ച് ഫ്‌ളാറ്റ് ഉടമകള്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി. എന്നാല്‍ ജൂലൈ 11ന് കോടതി പുന:പരിശോധനാ ഹര്‍ജികളെല്ലാം തള്ളി.

ഇതിനിടെ അവധിക്കാല ബഞ്ചിനെ സമീപിച്ച് ഉടമകള്‍ ഇടക്കാല സ്റ്റേ വാങ്ങി. എന്നാല്‍ ഒരു മാസത്തിനകം നടപ്പാക്കണമെന്ന ഉത്തരവ് പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ മുന്‍വിധി പരിഗണിക്കുകയായിരുന്നു. കോടതി വിധി നടപ്പാക്കാത്ത കേരള സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഈ മാസം 20-നകം എല്ലാ ഫ്‌ളാറ്റുകളും പൊളിച്ചു നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന അന്ത്യശാസനം നല്‍കുകയായിരുന്നു സുപ്രീം കോടതി. ഉത്തരവ് നടപ്പാക്കാന്‍ മടിക്കുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് വരുന്ന 23ന് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാവാനും നിര്‍ദ്ദേശിച്ചു.

തീരദേശ മേഖലാ ചട്ടം ലംഘിച്ചാണ് ഫ്ളാറ്റ് നിര്‍മ്മിച്ചതെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് കോടതി വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിര്‍മ്മാണം നിരോധിക്കപ്പെട്ട തീരദേശ ചട്ടം- മൂന്നിലെ ഭൂമിയിലാണ് ഫ്ളാറ്റ് നില്‍ക്കുന്നത് എന്നാണ് സമിതിയുടെ കണ്ടെത്തല്‍.

തീരനിയമം ലംഘിച്ച് കായലോരത്ത് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന കാര്യം വച്ചുതാമസിപ്പിക്കാനുള്ള തന്ത്രങ്ങളാണ് ഉണ്ടാകുന്നതെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. സംസ്ഥാനം സുപ്രീം കോടതി വിധി ലംഘിച്ചു. അതിസാഹസമൊന്നും വേണ്ട. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരായ സ്റ്റേ തള്ളിയപ്പോള്‍ അവധിക്കാല ബഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങുകയാണുണ്ടായത്. മുതിര്‍ന്ന അഭിഭാഷകരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പണം മാത്രമാണോ നിങ്ങള്‍ക്ക് എല്ലാം? എന്നിങ്ങനെയായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിന് ഇനി ഒരു അവസരമില്ല എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ അന്ത്യശാസനം. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചപ്പോള്‍ അത്തരം മുടന്തന്‍ ന്യായങ്ങള്‍ പറയേണ്ട എന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രതികരണം. 14 ദിവസത്തിനകം ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നും ഇതിന് ഇത്രയും ദിവസം ധാരാളമാവുമെന്നും കോടതി പറഞ്ഞു. അല്ലാത്ത പക്ഷം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന മുന്നറിയിപ്പ് കൂടി കോടതി നല്‍കി.

പൊളിച്ച് നീക്കണമെന്ന കടുംപിടുത്തത്തില്‍ സുപ്രീം കോടതി നിലനില്‍ക്കുമ്പോള്‍ കിടപ്പാടം ഇല്ലാതായാല്‍ ജീവനൊടുക്കുമെന്നാണ് കഴിഞ്ഞ ദിവസം ഉടമകള്‍ പറഞ്ഞത്. “ജീവിതത്തിലെ അവസാനഘട്ടത്തിലൂടെ കടന്ന് പോവുന്നവരാണ് ഫ്ളറ്റിലുള്ള പലരും. ജീവിത സമ്പാദ്യങ്ങളല്ലാം ചേര്‍ത്ത് ഫ്‌ളാറ്റ് വാങ്ങിയവരാണ് അതില്‍ എഴുപത് ശതമാനവും. വിദേശത്ത് പോയും, ജോലി ചെയ്തും സമ്പാദിച്ച പണവും സ്വത്തും എല്ലാം ഇതില്‍ നിക്ഷേപിച്ചവര്‍. ഇത് പോയാല്‍ അവര്‍ക്ക് വേറെ വഴിയില്ല. ഇനി സമ്പാദിക്കാനുള്ള വഴിയുമില്ലാത്തവരാണ് അധികവും. അവരെ സംബന്ധിച്ച് കായലില്‍ ചാടി ആത്മഹത്യ ചെയ്യുക എന്ന വഴിയേ മുന്നിലുള്ളൂ. വിദേശത്ത് ജോലി ചെയ്യുന്നവരുടെ ആയുഷ്‌ക്കാല സമ്പാദ്യമാണിത്. ഫ്ളാറ്റ് പൊളിക്കുകയാണെങ്കില്‍ തന്റെ മൃതദേഹം വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ചെയ്യണമെന്നാണ് ഒരു സ്ത്രീ ആവശ്യപ്പെട്ടിരിക്കുന്നത്”, ഒരു ഫ്ളാറ്റ് ഉടമ പറഞ്ഞു.

 ‘ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ ഞങ്ങള്‍ക്കുള്ള കല്ലറ കൂടി ഒരുക്കൂ’…… സുപ്രീം കോടതി പൊളിക്കാന്‍ അന്ത്യശാസനം നല്‍കിയ മരട് ഫ്ലാറ്റിലെ താമസക്കാര്‍

നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി കായല്‍ തീരത്ത് ഒരേക്കറിലേറെ സ്ഥലത്ത് ഒരുലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഫ്ലാറ്റ് സമുച്ചയങ്ങളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് തന്നെ ലക്ഷങ്ങള്‍ മുടക്കി ഫ്ളാറ്റ് വാങ്ങിയവരുണ്ട്. അന്ന് നാല്‍പ്പത് ലക്ഷം മുതല്‍ എണ്‍പത് ലക്ഷം വരെ നല്‍കിയാണ് പലരും ഫ്ളാറ്റുകള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും മൂന്ന് മാസം മുമ്പ് വരെയും ഒരു കോടിയും മൂന്ന് കോടി വരെയും പണം മുടക്കി ഫ്ളാറ്റ് വാങ്ങിയവരുമുണ്ട്. ഗോള്‍ഡന്‍ കായലോരം, മരടില്‍ ആദ്യം നിര്‍മ്മിച്ച ഫ്ളാറ്റ് സമുച്ചയമാണ്. 2006ല്‍ 40ഉം 50ഉം ലക്ഷം രൂപ മുടക്കിയാണ് പലരും ഫ്ളാറ്റ് വാങ്ങിയത്. ചമ്പക്കര കനാല്‍ റോഡില്‍ കായലിനോട് ചേര്‍ന്നുള്ള അറുപത് സെന്റിലാണ് ഫ്ലാറ്റ്. പത്ത് നിലകളില്‍ മൂന്ന് മുറികളോട് കൂടിയ നാല്‍പ്പത് ഫ്ളാറ്റുകള്‍. 37 എണ്ണത്തില്‍ താമസക്കാരുണ്ട്. ഹോളി ഫെയ്ത്തും ആല്‍ഫ വെന്‍ച്വറും ജയിന്‍ ഹൗസിങ്ങും ലക്ഷ്വറി അപാര്‍ട്‌മെന്റ്‌സ് ആണ്. കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിന്ന് 200 മീറ്റര്‍ ദൂരത്തില്‍ കുണ്ടന്നൂര്‍ കായല്‍ തീരത്താണ് ഹോളി ഫെയ്ത്ത് അപ്പാര്‍ട്‌മെന്റ്. ഒരേക്കര്‍ സ്ഥലത്ത് 60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്ലാറ്റ് സമുച്ചയത്തില്‍ നൂറിലേറെ കുടുംബങ്ങള്‍ താമസമുണ്ട്. കായല്‍ തീരത്ത് നിന്ന് പത്ത് മീറ്റര്‍ വ്യത്യാസത്തില്‍ മാത്രമാണ് ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. നെട്ടൂരില്‍ കടത്തുകടവിന് സമീപം ഒരേക്കര്‍ സ്ഥലത്ത് 10 നിലകളുള്ള രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളാണ് ആല്‍ഫ വെന്‍ച്വര്‍. ഇവയും കായല്‍ തീരത്ത് നിന്ന് പത്ത് മീറ്റര്‍ വ്യത്യസത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മരട് നഗരസഭാ കെട്ടിടത്തിന് സമീപത്താണ് ഫ്ളാറ്റ് സമുച്ചയം. നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷന് സമീപത്താണ് ജെയിന്‍ ഹൗസിങ്. സമുച്ചയത്തിലെ ഒട്ടുമിക്ക ഫ്ളാറ്റുകളും പലരും സ്വന്തമാക്കിയെങ്കിലും നഗരസഭാ ശ്മശാനം മുന്നൂറ് മീറ്റര്‍ വ്യത്യാസത്തില്‍ മാത്രമായതിനാല്‍ ശ്മശാനത്തില്‍ നിന്നുള്ള പുക ഫ്ളാറ്റുകളിലേക്ക് എത്തുന്നതു കൊണ്ട് പലരും അവിടെ താമസിക്കാറില്ല. നെട്ടൂര്‍ കായലില്‍ നിന്ന് മൂന്ന് മീറ്റര്‍ വ്യത്യാസം മാത്രമാണ് ഫ്ലാറ്റ് സമുച്ചയത്തിനുള്ളത്.

സിആര്‍ഇസെഡ്-3 കാറ്റഗറിയിലുള്ളയിടത്ത് എന്ത് തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതി വേണം. എന്നാല്‍ 2006-2007 കാലഘട്ടത്തില്‍ നഗരസഭയായി മാറുന്നതിന് മുമ്പ് മരട് പഞ്ചായത്ത് അതോറിറ്റിയെ അറിയിക്കാതെ നിര്‍മ്മാണ അനുമതി നല്‍കുകയായിരുന്നു. ഇതാണ് ഇന്ന് 350-ലേറെ ഫ്ലാറ്റുകള്‍ പൊളിക്കേണ്ടതിലേക്ക് എത്തിയിരിക്കുന്നത്.

തന്റെ ഫേസ്ബുക്ക് പേജില്‍ കയറി തെറി വിളിച്ചാല്‍ തിരിച്ചു തെറി വിളിക്കുമെന്ന് കേരളത്തിലെ മുന്‍ ഡിജിപിയും സംഘപരിവാര്‍ സഹയാത്രികനുമായ ടി.പി സെന്‍കുമാര്‍ ഐപിഎസ്. ‘അന്തം കമ്മി’കളോടും ‘സുഡാപ്പി’കളോടുമാണ് അദ്ദേഹത്തിന്റെ ഈ മുന്നറിയിപ്പ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സെന്‍കുമാര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഇങ്ങനെയാണ് പോസ്റ്റ്

എന്റെ ഫെയ്സ്ബുക്ക് പേജിൽ കയറി തെറിയും തോന്നിവാസവും എഴുതുന്ന അന്തം കമ്മികളും സുഡാപ്പികൾക്കും അറിയാനായി.

നിന്റെ നിലയിൽ താഴാനും അതേ നിലയിൽ തിരിച്ചടിക്കാനും എനിക്കൊരു IPS ഉം തടസ്സമല്ല. അതുകൊണ്ടു ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു അന്തം കമ്മികളെ.!”

ഇതിനു തൊട്ടുപിന്നാലെ, മറ്റൊരു പോസ്റ്റില്‍ പുതുതലമുറയേയും അദ്ദേഹം ഇക്കാര്യം ഓര്‍മിപ്പിക്കുന്നുണ്ട്. ‘സദ്ഗുണ ദുരാചാരം ആത്മഹത്യാപരമാണ്’ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. “അവർ എന്തും പറയട്ടെ, നാം നമ്മുടെ സംസ്കാരം വിട്ടു മറുപടി പറയരുത്” എന്നുള്ള വിചാരമാണ് ഭാരതത്തെ അടിമകളാക്കിയത്” എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
“അതു ഉദാത്തമല്ല. ഭയത്തിന്റെയാണ്. ചരിത്രം പഠിക്കൂ” എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“അവർ എന്തും പറയട്ടെ, നാം നമ്മുടെ സംസ്കാരം വിട്ടു മറുപടി പറയരുത് “എന്നുള്ള വിചാരം ആണ് ഭാരതത്തെ അടിമകളാക്കിയത്.
അതു ഉദാത്തമല്ല. ഭയത്തിന്റെയാണ് .
ചരിത്രം പഠി കൂ. ഈ സദ്ഗുണ ദുരാചാരം
ആത്മഹത്യാപരമാണ്.

ഇതു പുതിയ ഭാരതം. മര്യാദക്ക് മര്യാദ. അടിക്കു തിരിച്ചടി. അതേ മനസ്സിലാകൂ. അതല്ലാതെ സംസ്ക്കാരവും പറഞ്ഞിരുന്നാൽ ഇരിക്കുന്നിടം കാണില്ല എന്നറിയുക. ഇതു എല്ലാ നല്ല, പുതുതലമുറയും മനസ്സിലാക്കൂ. പ്രതികരിക്കൂ.
തിരിച്ചു കിട്ടുമ്പോൾ അവർ നന്നാകും!”

മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തിരുന്ന് വിമര്‍ശം ഉന്നയിച്ചാല്‍ കേന്ദ്രത്തില്‍നിന്ന് പ്രളയ ദുരിതാശ്വാസ സഹായം ലഭിക്കില്ലെന്നും അതിന് ഡല്‍ഹിയിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കുകയും പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയുമാണ്‌ വേണ്ടതെന്നും കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഡി.വി സദാനന്ദ ഗൗഡ.

‘വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുകയും എന്തൊക്കെ നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തുകയും വേണ’മെന്ന് പാലായില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു.ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ സദാനന്ദ ഗൗഡ ബിജെപി പാലാ നിയോജക മണ്ഡലം കൺവെൻഷനും ഉദ്ഘാടനം ചെയ്തു.

ശബരിമലയിൽ സുപ്രീംകോടതി വിധിക്കെതിരെ നിയമം കൊണ്ടുവരുന്നത് സജീവ പരിഗണനയിലാണെന്നും സദാനന്ദ ഗൗഡ പറഞ്ഞു. മുതിര്‍ന്ന നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം കൊണ്ട് സർക്കാരിന് ബില്ല് കൊണ്ടുവരാനാകില്ല. വിധിക്കെതിരെ കേരളത്തിൽ ബിജെപി സമരം ചെയ്തത് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രധാന വിഷയമാണത്. കേരളത്തിലെയും കേന്ദ്രത്തിലെയും ബിജെപി നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രളയ സഹായവുമായുള്ള വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഇരുന്ന് അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് സദാനന്ദ ഗൗഡ കുറ്റപ്പെടുത്തിയത്. വിവരങ്ങള്‍ കേന്ദ്രത്തിനു കൈമാറുകയും എന്തൊക്കെ നാശനഷ്ടങ്ങള്‍ സംഭവിച്ചു എന്ന് ബോധ്യപ്പെടുത്തുകയും വേണം. എന്നാല്‍ പ്രളയ സഹായം വേണമെന്ന് മുഖ്യമന്ത്രി ഇതുവരെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാൻ പിണറായി വിജയൻ പ്രാപ്‍തനല്ല. കേന്ദ്രമന്ത്രി എന്ന നിലയിൽ താൻ അയക്കുന്ന കത്തുകൾക്ക് മുഖ്യമന്ത്രി മറുപടി നൽകുന്നില്ല. കേരളത്തിന്‌ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കേന്ദ്ര ഫണ്ട് 32 ശതമാനമായിരുന്നത് 10 ശതമാനം കൂട്ടി 42 ശതമാനമാക്കി. എന്നാല്‍ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത് പ്രയോജനപ്പെടുത്തുന്നില്ലെന്നും സദാനന്ദ ഗൗഡ വിമര്‍ശിച്ചു.

ഷാര്‍ജയിലെ മലയാളി വിദ്യാര്‍ത്ഥി തൃശൂര്‍ സ്വദേശി നീല്‍ പുരുഷ് കുമാര്‍ (29) യുഎസില്‍ വെടിയേറ്റ് മരിച്ച സംഭവം കേസ് ഗ്രാന്റ് ജൂറിക്ക്. സംഭവത്തില്‍ ലിയോണ്‍ ടെറല്‍ ഫ്‌ളവേഴ്‌സ്(23) എന്ന യുവാവാണ് അറസ്റ്റിലായത്. കൊലപാതകത്തിനും കവര്‍ച്ചയ്ക്കും പ്രതിയുടെ പേരില്‍ കേസെടുത്തിരുന്നു. എന്നാണ് കേസ് ഇനി പരിഗണിക്കുക എന്ന കാര്യം വ്യക്തമല്ല. മകന്റെ മരണത്തില്‍ നീതിവേണമെന്ന് നീലിന്റെ പിതാവ് പുരുഷ് കുമാര്‍ പ്രതികരിച്ചു.

പ്രതി ലിയോണ്‍ ടെറല്‍ ഫ്‌ളവേഴ്‌സിനെതിരെ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നും കേസ് ഗ്രാന്‍ഡ് ജൂറിയ്ക്ക് വിടുകയാണെന്നും പിക് കണ്‍ട്രി ജഡ്ജ് സ്റ്റീവന്‍ കര്‍ടിസ് പറഞ്ഞു. ലിയോണ്‍ സംഭവ സമയത്തോട് അടുപ്പിച്ച് ഗാരേജിലേക്ക് കയറി പോകുന്നതിന്റെയും പണം ആവശ്യപ്പെടുന്നതിന്റെയും വിഡിയോ ഉണ്ടെന്നും നീല്‍കുമാറിനെ ക്ലോസ് റേഞ്ചില്‍ വച്ച് വെടിവയ്ക്കുകയുമായിരുന്നുവെന്നും ബ്രന്‍ഡിഡ്ജ് പോലീസ് കോടതിയെ അറിയിച്ചു.

ട്രോയ് യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്തുകയായിരുന്ന നീല്‍ പുരുഷ് കുമാര്‍. ബ്രന്‍ഡിഡ്ജിലെ അലബാമയില്‍ ഒരു ഗ്യാസ് സ്റ്റേഷനില്‍ മാനേജരായി പാര്‍ട് ടൈം ജോലി ചെയ്തു വരികയായിരുന്നു നീല്‍. ജൂലൈ 24-ന് രാവിലെ ഏഴുമണിക്ക് കടയിലെത്തിയ അക്രമി നീലിനു നേര്‍ക്കു തോക്കു ചൂണ്ടി കൗണ്ടറില്‍ നിന്നു പണം കവര്‍ന്നശേഷം വെടിയുതിര്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് പോലീസ് പറയുന്നത്. പണമെടുക്കുമ്പോള്‍ നീല്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതിരുന്നിട്ടും കൊലപ്പെടുത്തുകയായിരുന്നു.

പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് തെരഞ്ഞടുപ്പ് ചിഹ്നമായി കൈതച്ചക്ക അനുവദിച്ചു. രണ്ടില ചിഹ്നം ലഭിക്കാത്ത സാഹചര്യത്തിലാണ് ജോസ് ടോമിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈതച്ചക്ക തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചത്.

ഓട്ടോറിക്ഷ ചിഹ്നമായി അനുവദിക്കണമെന്നായിരുന്നു ജോസ് ടോം കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ഓട്ടോറിക്ഷ ചിഹ്നമായി ആവശ്യപ്പെട്ടിരുന്നതിനാല്‍ ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം അനുവദിക്കുകയായിരുന്നു.

അതേ സമയം,അതേസമയം, ചിഹ്നം ഏതായാലും വിജയം ഉറപ്പാണെന്ന് ജോസ് ടോം പറഞ്ഞു. ചിഹ്നം നോക്കിയല്ല, സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയും നോക്കിയാണ് ആളുകള്‍ വോട്ട് ചെയ്യുന്നതെന്നും കൈതച്ചക്ക ചിഹ്നമായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, കൈതച്ചക്ക മധുരിക്കുമെന്നും ജോസ് ടോം പ്രതികരിച്ചു.

കൊല്ലം അഞ്ചലില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍‌ പോസ്്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.അഞ്ചല്‍ പൊടിയാട്ടുവിളയില്‍ ബാര്‍ബര്‍ഷോപ്പ് നടത്തുന്ന ജയന്റെയും ഭാര്യ രേഖയുടെയും മൃതദേഹം കിടപ്പുമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെ വീടിനുള്ളില്‍ നിന്നു രേഖയുടെ നിലവിളി കേട്ടതായി അയല്‍വാസികള്‍ പറഞ്ഞു.

പലതവണ വിളിച്ചിട്ടും കതക് തുറക്കാഞ്ഞതോടെ നാട്ടുകാര്‍ കതകു തകര്‍ത്ത് വീടിനുള്ളില്‍ കയറി. തലയില്‍ നിന്നു ചോരവാര്‍ന്ന നിലയിലായിരുന്നു രേഖ. ജയന്‍ അബോധാവസ്ഥയിലും. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ആദ്യ വിവാഹത്തില്‍ രേഖയ്ക്ക് രണ്ടു കുട്ടികളുണ്ട്.

കടപ്പുറത്ത് തലയില്ലാത്ത അഴുകിയ ജഡം കരയ്ക്കടിഞ്ഞു.തൃശൂര്‍ ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്താണ് സംഭവം.. പുലര്‍ച്ചെ 6.30 ഓടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. തലയ്ക്കു പുറമെ ഒരു കാലിന്റെ പാദവും നഷ്ടപ്പെട്ടിട്ടുണ്ട്.

മൃതദേഹം അഴുകിയതിനാല്‍ സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. മുനക്കക്കടവ് തീരദേശ പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.

യുഎഇയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള യൂനിവേഴ്‌സല്‍ ആശുപത്രി അടച്ചുപൂട്ടി. സ്‌പോണ്‍സറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്
അബുദാബി ആരോഗ്യവകുപ്പ് ആശുപത്രി അടച്ചുപൂട്ടിയതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 200 കിടക്കകളുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളികള്‍ അടക്കമുള്ള ജീവനക്കാര്‍ ആശങ്കയിലാണ്.

2013ല്‍ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ച യൂനിവേഴ്‌സല്‍ ഹോസ്പിറ്റല്‍ സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് അടച്ചുപൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ കഴിഞ്ഞ ആറുമാസത്തിലധികമായി ശമ്പള കുടിശികയുണ്ടെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ശമ്പളം ലഭിക്കാത്തതിനെക്കുറിച്ചുള്ള പരാതികള്‍ അബുദാബി പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇന്ത്യക്കാരായ ജീവനക്കാര്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കി. ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയെന്നും അതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നുവെന്നും അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു.

ഈ വര്‍ഷം ഏപ്രിലിലും അബുദാബി യൂനിവേഴ്‌സല്‍ ആശുപത്രി താല്‍കാലികമായി അടച്ചുപൂട്ടിയിരുന്നു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് രോഗികളെ മാറ്റി ആശുപത്രി അടച്ചുപൂട്ടിയത്. എന്നാല്‍ പിന്നീട് ഇവ പരിഹരിച്ച് മേയ് മാസത്തില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും ശമ്പള കുടിശിക ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് അഞ്ഞൂറോളം ജീവനക്കാര്‍.

RECENT POSTS
Copyright © . All rights reserved