വിധവകളുടെ പുനർവിവാഹത്തെക്കുറിച്ച് നമ്മുടെ സമൂഹം എങ്ങനെയാണ് നോക്കിക്കാണുന്നത? വിധവകൾ മരിച്ചു പോയ ഭർത്താവിനെ ധ്യാനിച്ച് കുട്ടികളെയും നോക്കി അടങ്ങിയൊതുങ്ങി ജീവിക്കണമെന്നാണ് സമൂഹത്തിലെ ഭൂരിഭാഗവും ആഗ്രഹിക്കുന്നതെന്ന് മാധ്യമപ്രവർത്തകയായ സനിതാ മനോഹർ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സനിത മനോഹറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:
നാല്പത്തിയഞ്ച് വയസ്സുള്ള ഭര്‍ത്താവ് മരിച്ച കുട്ടികളുള്ള എന്റെയൊരു സുഹൃത്ത് വിവാഹിതയാവാന്‍ തീരുമാനിച്ചപ്പോള്‍ അവളുടെ കുടുംബത്തിലെ ചിലരുടെ (ഭൂരുഭാഗവും സ്ത്രീകളുടെ) പ്രതീകരണം ഇങ്ങനെയായിരുന്നു.
‘ഈ വയസ്സില്‍ ഇവള്‍ക്കിതിന്റെ വല്ല ആവശ്യവുമുണ്ടോ?.നാണക്കേട് . മക്കളുടെ വിവാഹം നടത്തേണ്ട നേരത്ത് . കുടുംബത്തില്‍ പിറന്ന സ്ത്രീകളാരും ഇതിനു മുതിരില്ല ‘ ആശങ്കപ്പെടുന്നവര്‍ വിദ്യാ സമ്പന്നരാണേ. കുടുംബത്തില്‍ പിറന്നവരും . വിവാഹത്തിനുള്ള തീരുമാനം അവളുടെയാണ് . മക്കളും സന്തോഷത്തിലാണ് അമ്മയുടെ തീരുമാനത്തില്‍ . അയാളുടെയും അവളുടെയും മക്കള്‍ ചേര്‍ന്നാണ് അവരുടെ വിവാഹം നടത്തുന്നതും. അവളുടെ തീരുമാനം ആയതുകൊണ്ടാവും ചിലരൊക്കെ തൊടുപുഴയിലെ സംഭവവും ഓര്മിപ്പിക്കുന്നുണ്ട്. അതൊരു അപൂര്‍വ്വ സംഭവമാണെന്നറിയാമായിരുന്നിട്ടും അച്ഛനും അമ്മാവനും ചേട്ടനും ഒക്കെ ചേര്‍ന്ന് അന്വേഷിച്ച് നടത്തിയ വിവാഹത്തില്‍ ക്രൂരരായ പുരുഷന്മാരെ കണ്ടിട്ടും ചിലര്‍ നിഷ്‌കളങ്കമായി പറയുകയാണ്. തന്നിഷ്ടത്തിന് അനുഭവിക്കുമെന്ന്.
ഒരാള്‍ക്കൊപ്പം അയാളുടെ കുട്ടികളെയും പ്രസവിച്ചു വളര്‍ത്തി സന്തോഷകരമായി ജീവിക്കാനാവുന്നത് നല്ലതു തന്നെ. ആ പ്രിവിലേജില്‍ നിന്ന് കൊണ്ട് പതി വ്രതയാവുകയോ കുടുംബത്തില്‍ പിറന്നതില്‍ ഊറ്റം കൊള്ളുകയോ എന്ത് വേണമെങ്കിലും ആയിക്കോളൂ . ഭര്‍ത്താവിന്റെ മരണം കൊണ്ടോ കൂട്ടിനു കിട്ടിയ പുരുഷന്‍ മോശക്കാരാനാവുന്നതു കൊണ്ടോ കുട്ടികളെയും കൊണ്ട് മറ്റൊരാള്‍ക്കൊപ്പം ജീവിക്കുന്ന സ്ത്രീകളെ വിധിക്കാന്‍ നില്‍ക്കരുത്. വിവാഹ മോചിതരായാലും വിധവകളായാലും കുട്ടികളുണ്ടെങ്കില്‍ അവരെയും നോക്കി ശിഷ്ട ജീവിതം നയിക്കുകയാണ് കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ചെയ്യേണ്ടതത്രെ . ഈ നിബന്ധനകളൊന്നും പുരുഷന് ബാധകമല്ല താനും. പുരുഷന് ഭാര്യ മരിച്ചതാണെങ്കില്‍ ഒരു മാസം കഴിയുമ്പോള്‍ തന്നെ പുനര്‍ വിവാഹിതനാവാം. വിവാഹ മോചനമാണെങ്കില്‍ തൊട്ടടുത്ത ദിവസം തന്നെ ആവാം. അയ്യോ അല്ലെങ്കില്‍ കുഞ്ഞുങ്ങളെയും കൊണ്ട് അയാളെങ്ങിനെ തനിച്ച്. വിധവാപുനര്‍ വിവാഹത്തിനുള്ള അവകാശം പൊരുതി നേടിയിട്ടുണ്ടെങ്കിലും വിധവകള്‍ മരിച്ചു പോയ ഭര്‍ത്താവിനെ ധ്യാനിച്ച് കുട്ടികളെയും നോക്കി അടങ്ങിയൊതുങ്ങി ജീവിക്കുന്നത് കാണാനാണ് കേരളീയ സമൂഹത്തിലെ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. അങ്ങിനെ കുട്ടികളെയും കൊണ്ട് തനിച്ച് ജീവിക്കാന്‍ ഒരു സ്ത്രീ തീരുമാനിച്ചാലോ നാട്ടുകാരുടെയും വീട്ടുകാരുടെയും നിരന്തരമുള്ള നിരീക്ഷണത്തിലായിരിക്കും അവര്‍. മക്കളെയും കൊണ്ടു തനിച്ച് താമസിക്കുന്ന, നാട്ടിലോ അയല്‍ പക്കത്തോ കുടുംബത്തിലോ ഉള്ള സ്ത്രീകളുടെ വിഷമങ്ങളിലോ ബുദ്ധിമുട്ടുകളിലോ ആശങ്ക ഉണ്ടായില്ലെങ്കിലും അവര്‍ നിറമുള്ള സാരിയുടുത്താല്‍ ,ഒന്നുറക്കെ ചിരിച്ചാല്‍ ,സിനിമയ്ക്ക് പോയാല്‍,അവരുടെ വീട്ടില്‍ മറ്റൊരു പുരുഷനെ കണ്ടാല്‍ വല്ലാത്ത അസ്വസ്ഥതയാണ് ഇക്കൂട്ടര്‍ക്ക് .
എനിക്കറിയാവുന്ന ഭൂരിഭാഗം വിധവകളും പുനര്‍ വിവാഹിതരാവാതെ ജീവിക്കുന്നത് നാട്ടുകാരെയും വീട്ടുകാരെയും മക്കളെയും ഒക്കെ ഭയന്നിട്ടാണ്. ആദ്യ വിവാഹത്തില്‍ സന്തോഷകരമായ ജീവിതമായിരുന്നെങ്കില്‍ മരിക്കും വരെ മനസ്സിലുണ്ടാവും ആ ജീവിതം.മാഞ്ഞുപോവുകയൊന്നുമില്ല .ഒരു കൂട്ട് വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നത് മരിച്ചുപോയ ഭര്‍ത്താവിനെ മറന്നു പോയത് കൊണ്ടോ കാമമോഹം കൊണ്ടോ അല്ല. മറിച്ചു തങ്ങള്‍ അനുഭവിക്കുന്ന അസഹനീയമായ ഏകാന്തതയില്‍ നിന്ന് അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ്. എട്ടു വര്‍ഷം മുന്നേ ഭര്‍ത്താവ് മരിച്ച കൂട്ടുകാരിയോട് ഒരു പുനര്‍ വിവാഹത്തെ കുറിച്ചാലോചിച്ച് കൂടെ എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് വീട്ടില്‍ ആരും അതേകുറിച്ച് ആലോചിക്കുന്നു പോലുമില്ല എന്നാണ്.ഈ അവസ്ഥ ഒരു പുരുഷന് ഒരിക്കലും ഉണ്ടായിട്ടുണ്ടാവില്ല. അവനെ മറ്റൊരു വിവാഹത്തിനായി നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. അവള്‍ വിവാഹം കഴിക്കുമ്പോള്‍ അത്ഭുതപ്പെടുന്ന സമൂഹം അവന്‍ വിവാഹം കഴിക്കാതിരുന്നാലാണ് അത്ഭുതപ്പെടുക . കാമുകന്റെ മരണത്തോടെ മറ്റൊരു വിവാഹത്തിന് തയ്യാറാവാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയോട് ആഗ്രഹിച്ചതാണോ ഇങ്ങനെയൊരു ജീവിതം എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് – അപ്രതീക്ഷിതമായിരുന്നു മരണം .കുറച്ച് കാലത്തേയ്ക്ക് മറ്റൊന്നും ചിന്തിക്കാനാവുമായിരുന്നില്ല.പിന്നീട് ഒരു ജീവിതമാവാമെന്നു തോന്നിയപ്പോഴേക്കും യഥാര്‍ത്ഥ പ്രണയിനിയെന്ന വിശേഷണത്തില്‍ വാഴ്ത്തപ്പെട്ടവളായി കഴിഞ്ഞിരുന്നു. അതിനെ മറി കടന്നു ഇനിയൊരു ജീവിതം സാധ്യമാവുമെന്നു തോന്നുന്നില്ല എന്നാണ്. പുനര്‍ വിവാഹിതരായി സന്തോഷത്തോടെ ജീവിക്കുന്ന എത്രയോ സ്ത്രീകളെ കണ്ടിട്ടുണ്ട്. ആദ്യ വിവാഹവും രണ്ടാം വിവാഹവും പരാജയമായപ്പോള്‍ മൂന്നാമതൊരു കൂട്ട് കണ്ടുപിടിച്ച് സുഖമായി ജീവിക്കുന്ന സ്ത്രീയെ അറിയാം.അയാളുടെ മക്കളും അവരുടെ മകളും ചേര്‍ന്നുള്ള ഭംഗിയുള്ള ജീവിതത്തെ കുറിച്ച് അവര്‍ സന്തോഷത്തോടെ സംസാരിക്കാറുണ്ട് .
മൂന്നാമത്തെ വിവാഹത്തിന് മുതിര്‍ന്നപ്പോള്‍ നാലാമത്തേത് എന്നാണെന്ന് ചോദിച്ചു പരിഹസിച്ചവരോട് അവര്‍ പറഞ്ഞത് ഇയാള്‍ക്കൊപ്പം ജീവിക്കട്ടെ എന്നിട്ട് പറയാമെന്നാണ്.വിവാഹം സ്ത്രീകള്‍ക്ക് അത്യാവിശ്യമാണെന്നോ ആണ്‍ തുണ കൂടിയേ തീരൂ എന്നോ കരുതുന്നില്ല.പക്ഷെ ഒരു കൂട്ട് വേണമെന്ന് തോന്നുന്നുവെങ്കില്‍ വിവാഹ മോചിതരായാലും വിധവകളായാലും മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുക തന്നെയാണ് ചെയ്യേണ്ടത്. കുടുംബത്തില്‍ പിറന്നവരുടെ വിവരമില്ലായ്മ കേട്ട് പിന്നോട്ട് നടക്കേണ്ടതില്ല. അവരവരുടെ ജീവിതം ജീവിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കും ഉണ്ട്.അത് സന്തോഷ പ്രദമാക്കാന്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവമാകാത്ത എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാം.സഹനമല്ല സന്തോഷമാണ് ജീവിതത്തില്‍ ഉണ്ടാവേണ്ടത്.നമ്മുടെ ജീവിതം അളക്കാന്‍ വരുന്ന സമൂഹത്തെ ശ്രദ്ധിക്കുകയെ വേണ്ട.കുറെ കഴിയുമ്പോള്‍ നിര്‍ത്തിക്കൊള്ളും . സമൂഹത്തെ ഭയന്ന് ജീവിതം ഇരുട്ടിലാക്കിയ , സ്വപ്നങ്ങളെ മരവിപ്പിച്ച ഒരുപാട് സ്ത്രീകളുണ്ട് നമുക്ക് ചുറ്റും .അവരോടാണ് . ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ ആവട്ടെ കിട്ടിയ കൂട്ട് ക്രൂരമാണെന്നു തോന്നുന്നുവെങ്കില്‍ ഇറങ്ങിപ്പോരാന്‍ ധൈര്യം കാണിക്കുക . മക്കളെ നോക്കേണ്ട കടമയെ ഉള്ളൂ.അവര്‍ക്കു വേണ്ടി സ്വന്തം സന്തോഷം ത്യജിച്ച് ത്യാഗമതികളാവേണ്ട കാര്യമൊന്നും ഇല്ല.വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഉയര്‍ച്ചയുണ്ടെന്നൊക്കെ പറയാമെന്നല്ലാതെ അതുകൊണ്ടു ഉണ്ടാവേണ്ട മാനസിക വികാസമൊന്നും ഇനിയും ആര്‍ജ്ജിച്ചിട്ടില്ലാത്ത ഒരു സമൂഹത്തില്‍ നിന്ന് യാതൊരു പിന്തുണയും പ്രതീക്ഷിക്കേണ്ടതില്ല.സ്വയം ശക്തരാവുകയാണ് ചെയ്യേണ്ടത്.
ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിനെ
കൊലപ്പെടുത്തിയ കേസിലെ പ്രതി ഫാം ഹൗസ് മാനേജർ വസീമിന്റെ(32) നില അതീവ ഗുരുതരം. റിജോഷിന്റെ ഭാര്യ ലിജി അപകടനില തരണം ചെയ്തു. ജൊവാനയെ ഒരു മാലാഖയാക്കണമെന്ന് റിജോഷിന്റെ സഹോദരൻ ഫാദർ വിജേഷ് മുള്ളൂർ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം:
ഈശോയേ, പറ്റുമെങ്കിൽ അവളെ ഒരു മാലാഖയാക്കണം, ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങൾക്ക് ഒരു സംരക്ഷണമായി, ഓർമപ്പെടുത്തലായി. കളകൾ പറിക്കണ്ട , ഒരു പക്ഷെ നിങ്ങൾ വിളയും കൂടെ പറിക്കാൻ ഇടയാകും എന്ന് പറഞ്ഞിട്ട് , എന്തിനാണീശോ ഈ മാലാഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്.‘
മഹാരാഷ്ട്ര പൊലീസാണ് ഒന്നാം പ്രതി വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുന്‍പെ റിജോഷിന്റെ രണ്ടര വയസ്സുള്ള മകള്‍ മരിച്ചു.
ഇടുക്കി, രാജകുമാരിയിൽനിന്ന് വസീമിനൊപ്പം കടന്നപ്പോൾ കുട്ടിയെയും ലിജി ഒപ്പം കൂട്ടിയിരുന്നു. ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുള്ള റിജോഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. റിജോഷിനെ കൊലപ്പെടുത്തിയത് താനാണെന്ന് വസീം വെളിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
റിജോഷിനെ കാണാതായതിനു പിന്നാലെ ഭാര്യ ലിജിയെയും മകളേയും കാണാനില്ലായെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. കൊലപാതകത്തിനു ശേഷം വസീമിനൊപ്പം ലിജി മകളേയും കൂട്ടി മുംബൈയിലേക്ക് കടക്കുകയായിരുന്നു. റിജോഷിനെ കാണാനില്ലെന്ന് ലിജിയും പരാതി നൽകിയിരുന്നു. സംഭവത്തിൽ ലിജിക്കും അറിവുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരുടേയും ആരോഗ്യനില ഗുരുതരമാണ്.
രാത്രി വേളാങ്കണ്ണിയാത്രയിൽ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി യുവതിയുടെ കുറിപ്പ്. ആനി ജോൺസണെന്ന യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. പോസ്റ്റിങ്ങനെ:
തമിഴ്നാട്ടിൽ രാത്രി സഞ്ചാരികൾ സൂക്ഷിക്കുക. എന്റെ അനുഭവം പങ്കുവെക്കുന്നു – ഞാൻ ഇന്ത്യ മുഴുവനും രാത്രിയോ പകലോ എന്നു നോക്കാതെ സ്വയം വണ്ടിയോടിച്ചു പോയിട്ടുള്ള ആളാണ്. കാശ്മീരിലോ നാഗാലാൻഡിലോ അരുണാചൽ പ്രാദേശിലോ ഒരിക്കലും ഉണ്ടാകാത്ത ഒരു അനുഭവം ഈയടുത്ത വേളാങ്കണ്ണി യാത്രയിൽ ഉണ്ടായി.
സ്വയം കാറോടിച്ചു പോവുകയായിരുന്നു. ഏകദേശം രാത്രി പത്തരയ്ക്കുശേഷം തഞ്ചാവൂരിൽ ചായ കുടിക്കുവാൻ വണ്ടി നിർത്തി. ഇനി ബാക്കി ഏകദേശം ദൂരം 90 കി.മി. മാത്രം. അതുകൊണ്ട് പാതിരക്കു മുൻപ് വേളാങ്കണ്ണിയിൽ എത്തി ഏതെങ്കിലും ഹോട്ടലിൽ കിടന്നുറങ്ങാം എന്നുവിചാരിച്ചു. ചായകുടിച്ചതിനു ശേഷം പിന്നീടുള്ള യാത്രയിൽ ഞാൻ സാധാരണ സ്പീഡിൽ എത്തുന്നതിനു മുൻപേ (വേറെ വണ്ടികളൊന്നും എന്നെ ഓവർ ടേക്ചെയ്യാറില്ല), മുൻപിൽ ഉണ്ടായിരുന്ന ഒരു ചെറിയ വാനിൽനിന്നും മണലു പോലുള്ള എന്തോ കാറ്റിൽ പറന്നെത്തി എന്റെ കാറിന്റെ ചില്ലിൽ പതിച്ചു. അപ്പോൾ അസ്വഭാവികത ഒന്നും തോന്നിയില്ല. ആ വാനിനെ ഞാൻ അനായാസം ഓവർ ടേക് ചെയ്ത് ഓടിച്ചു പോയി.
കുറെ ദൂരം ചെന്നപ്പോൾ വണ്ടിയുടെ ചില്ലിലൂടെ മുൻപോട്ടു കാഴ്ച കുറഞ്ഞു വന്നു. ആദ്യം എ.സി. ഞാൻ മുൻപിലെ ചില്ലിലേക്കു തിരിച്ചു വെച്ചു. പക്ഷെ മിസ്റ്റിങ് കൂടിക്കൂടി വന്നു. മുൻപിൽ നിന്നും ഒരു വണ്ടി വന്നപ്പോൾ ഒന്നും കാണാൻ മേലാത്ത അവസ്ഥ. അപ്പോൾ വൈപ്പർ ഓപ്പറേറ്റ് ചെയ്തു. വെള്ളം വീണപ്പോൾ ചില്ലു തീർത്തും സുതാര്യമല്ലാതായി. ഞാൻ വണ്ടി സൈഡിൽ നിർത്തി മുൻ സീറ്റിൽ ഉറങ്ങി കൊണ്ടിരുന്ന സുഹ്രത്തിനെ ഇറക്കി ഗ്ലാസ്സു തുടക്കുവാൻ വിട്ടു. തീർത്തും വിജനമായ സ്ഥലം ആയതു കൊണ്ട് വളരെ പെട്ടന്ന് ചില്ലു തുടച്ചു ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. പക്ഷെ പെട്ടന്ന് വീണ്ടും ചില്ലിൽ മഞ്ഞു വെള്ളം പിടിച്ചു മങ്ങി. അപ്പോൾ തോന്നി സംഗതി പന്തിയല്ല എന്ന്. ആ വാനിൽ നിന്നും എന്തോ കെമിക്കൽ ഇട്ടതാണ് എന്നു മനസിലായി.
അങ്ങനെ ആണെങ്കിൽ അവരുടെ ആൾക്കാർ വഴിയിൽ എവിടെയോ കാത്തിരിപ്പുണ്ട്, അല്ലെങ്കിൽ അവർ ഉടനെ പുറകെ എത്തും. പക്ഷെ വീണ്ടും ചില്ലു തുടക്കാതിരിക്കുവാനും പറ്റില്ല. അങ്ങനെ വണ്ടി വീണ്ടും നിർത്തി ചില്ലു തുടച്ചു. ആരെങ്കിലും ആക്രമിക്കുവാൻ വന്നാൽ അവർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപടി കൊടുക്കുവാൻ മനസുകൊണ്ട് ഒരുങ്ങിയിരുന്നു. എന്നാലും പിന്നീടുള്ള യാത്ര അതീവ ദുരിതമായിരുന്നു. ഒരു പത്തു പ്രാവശ്യമെങ്കിലും ചില്ലു തുടക്കേണ്ടി വന്നു. സഹയാത്രികൻ നീളമുള്ള കയ്കൊണ്ടു വണ്ടിയിൽ ഇരുന്നു ഓടിച്ചു കൊണ്ട് തന്നെ ചില്ലു തുടക്കുവാൻ പഠിച്ചു. അവസാനം ഞങ്ങൾ വേളാങ്കണ്ണിയിൽ എത്തിയത് വെളുപ്പിനെ മൂന്നു മണിക്ക്.
യാത്രയുടെ അവസാനം വിശദമായി നിർത്തി പരിശോധിച്ചപ്പോൾ വണ്ടിയുടെ മുകളിലും ബോണറ്റിലും എല്ലാം നെറയെ വെള്ളം പിടിച്ചിരിക്കുന്നു, ഒരു വെളുത്ത പൊടിപോലുള്ള അവശിഷ്ടവും കണ്ടു. എന്തു കെമിക്കൽ ആണെങ്കിലും സംഗതി വളരെ ഫലവത്താണ്. എന്റെ സ്പീഡും, ഉടനെ വൈപ്പർ ഉപയോഗിക്കാതിരുന്നതും, പിന്നെ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടായിരിക്കും ആ ഹൈവേ കൊള്ളക്കാരിൽ നിന്നും രക്ഷപെട്ടത്. പോലീസിൽ പരാതി കൊടുത്തില്ല. ഈ വഴി രാത്രി കാർ യാത്രക്കാർ എല്ലാവരും സൂക്ഷിക്കുക, ഷെയർ ചെയ്യുക.
മധ്യപ്രദേശിൽ നഴ്സിങ് വിദ്യാർഥിനിയായിരുന്ന മലയാളി നവവധു മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് 5 വർഷത്തിനു ശേഷം അറസ്റ്റിൽ. കോട്ടയം അതിരമ്പുഴ നെടുംതൊട്ടിയിൽ റോയ് ജോസഫിന്റെ മകൾ ഹണി മോൾ റോയ് (24) മരിച്ച സംഭവത്തിലാണ് ഭർത്താവ് കല്ലറ ചെരുവിൽ പുത്തൻപുരയിൽ ലിനു തോമസിനെ (30) ഭോപാൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2014 ലെ സംഭവത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്നു ലിനു.
ഭോപാലിൽ നഴ്സിങ് വിദ്യാർഥിനിയായിരുന്ന ഹണി മോളെ വിവാഹം കഴിഞ്ഞ് 3 മാസത്തിനകം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീധന പീഡനം മൂലമാണു മരണമെന്നാരോപിച്ച് പിതാവ് റോയ് ജോസഫ് പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ലിനു നാടുവിട്ടു. ഭോപാലിലെ സ്കൂൾ ബസിൽ ഡ്രൈവറായിരുന്നു ഇയാൾ.
പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പള്ളി വികാരിയെ തടഞ്ഞ് വെച്ച് വിശ്വാസികള്‍. പാളയം ഇടവകയ്ക്ക് കീഴിലുള്ള പാറ്റൂര്‍ സെമിത്തേരിയില്‍ മറ്റൊരു ഇടവകാംഗത്തിന്റെ മൃതദേഹം സംസ്കരിക്കാന്‍ വികാരി പണം വാങ്ങി അനുമതി നല്‍കിയെന്ന് ആരോപിച്ചാണ് പളളി വികാരി ഫാ. നിക്കോളാസിനെ വിശ്വാസികള്‍ തടഞ്ഞുവെച്ചത്. നിരവധി ആളുകളാണ് വൈദികനെതിരെ പ്രതിഷേധവുമായി തടിച്ച് കൂടിയിത്. 10വര്‍ഷം മുന്‍പ് വെട്ടുകാട് ഇടവകയിലെ നിതിന്‍ മാര്‍ക്കോസ് വാഹനാപകടത്തെ തുടര്‍ന്ന് മരണപ്പെട്ടു.
തുടര്‍ന്ന് വെട്ടുകാട് സെമിത്തേരിയില്‍ സംസ്കരിച്ച മൃതദേഹം സ്ഥലപരിമിതിയെ തുടര്‍ന്ന് അടുത്തിടെ പാളയം കത്തീഡ്രലിന്‍റെ കീഴിലുള്ള പാറ്റൂര്‍ സെമിത്തേരിയിലേക്ക് മാറ്റിയിരുന്നു. പാറ്റൂര്‍ സെമിത്തേരിയില്‍ സംസ്‍കരിക്കുന്നതിന് പണം വാങ്ങി പള്ളിവികാരി കൂട്ടു നിന്നു. വിശ്വാസികളറിയാതെ കളക്ടറുടെ അനുവാദം ഇല്ലാതെ വികാരി മാത്രമെടുത്ത തീരുമാനമാണിത്. എല്ലാ സഭാ വിശ്വാസങ്ങളെയും മറികടന്നാണ് തീരുമാനമെടുത്തിരിക്കുന്നതെന്നും പണത്തിന്റെ ഇടപാടാണ് നടന്നതെന്നുമാണ് വിശ്വാസികള്‍ ആരോപിക്കുന്നു
ബാബ്‌റി മസ്ജിദ് കേസ് വിധിയില്‍ പ്രതികരിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ?.(പച്ച മലയാളമാണ്, അശ്ലീലമോ നിലവാരക്കുറവോ ആല്ല. ആര്‍ക്ക് പിറന്ന വിധിയാണിത്?) എന്നാണ് ഹരീഷിന്റെ പ്രതികരണം.
അയോധ്യയില്‍ തര്‍ക്ക ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി പുറത്തുവന്നത്. തര്‍ക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണം.
കേസില്‍ ഹര്‍ജി നല്‍കിയിരുന്ന നിര്‍മോഹി അഖാഡയെ സമിതിയില്‍(ബോര്‍ഡ് ഓഫ് ട്രസ്റ്റി) ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. മുസ്ലിങ്ങള്‍ക്കു അയോധ്യയില്‍ തര്‍ക്കഭൂമിക്കു പുറത്ത് പകരം അഞ്ച് ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാരോ കേന്ദ്രമോ കണ്ടെത്തി നല്‍കണം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ഏകകണ്ഠമായിരുന്നു വിധി.
കാളമുറിയിൽ അമ്മയെയും മകനെയും ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. മകൻ മരിച്ചു. പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാളമുറി പടിഞ്ഞാറുഭാഗം പുളിക്കൻ പരേതനായ പോളിന്റെ മകൻ റോയ് (34) ആണ് മരിച്ചത്. അമ്മ ആനി (60) ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണംചെയ്തിട്ടുണ്ട്. വെള്ളിയാഴ്‌ച രാവിലെ എട്ടുമണിയായിട്ടും ആരെയും വീടിനു പുറത്തുകാണാതായപ്പോൾ തൊട്ടടുത്ത് താമസിക്കുന്ന ബന്ധു വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടത്.
ഉടൻതന്നെ ബന്ധുക്കളെയും അയൽവാസികളെയും വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും റോയ് മരിച്ചിരുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയശേഷം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.
ഭാര്യയും കുട്ടികളുമൊത്ത് കാനഡയിലായിരുന്ന റോയ് കഴിഞ്ഞയാഴ്‌ചയാണ് നാട്ടിലെത്തിയത്. സംഭവദിവസം അമ്മ ആനിയും റോയിയും മാത്രമാണ് വീട്ടിലുണ്ടായത്. അഞ്ജുവാണ് റോയിയുടെ ഭാര്യ. മക്കൾ: ഐറിൻ അന്ന റോയ്, ഏദൻ ഫിലിപ്പ് റോയ്. സഹോദരൻ: ലൂയി. ശവസംസ്‌കാരം ശനിയാഴ്‌ച 2.30-ന് പള്ളിനട സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.
ഐഐടി മദ്രാസ് വിദ്യാര്‍ത്ഥിയായ മലയാളി യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിപ്പാര്‍ട്ടമെന്റിലെ ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിയായ 18കാരിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ്. കൊല്ലം കിളികൊല്ലൂരില്‍ താമസിക്കുന്ന പ്രവാസിയായ അബ്ദുള്‍ ലത്തീഫിന്റെ മകള്‍ ആണ് ജീവനൊടുക്കിയത്. ആത്മഹത്യയാണ് എന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടില്ല. ആത്മഹത്യക്കുള്ള പ്രേരണ വ്യക്തമല്ല. അക്കാഡമിക് പ്രകടനത്തിലെ തൃപ്തിയില്ലായ്മ വിദ്യാർത്ഥിയെ അലട്ടിയിരുന്നതായി ഐഐടി വൃത്തങ്ങളെ റിപ്പോർട്ട് ചെയ്യുന്നു.
അമ്മയുടെ ഫോണ്‍കോളുകളോട് പെണ്‍കുട്ടി പ്രതികരിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളെ വിളിച്ച് മകളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു എന്നും തുടര്‍ന്ന് ഹോസ്റ്റല്‍മേറ്റ്‌സ് റൂമിലെത്തി പരിശോധിച്ചപ്പോളാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് പൊലീസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
2018 ഡിസംബര്‍ മുതല്‍ ഇതുവരെ ഇത് അഞ്ചാമത്തെ ആത്മഹത്യയാണ് മദ്രാസ് ഐഐടിയില്‍ നടന്നിരിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 22ന് എസ് ഷഹാല്‍ കോര്‍മാത്ത് എന്ന പാലക്കാട് സ്വദേശിയായ ഓഷ്യന്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഗോപാല്‍ ബാബു എന്ന യുപി സ്വദേശിയായ ഒന്നാം വര്‍ഷ എം ടെക്ക് വിദ്യാര്‍ത്ഥി ഗോപാല്‍ ബാബു ആത്മഹത്യ ചെയ്തിരുന്നു. പിഎച്ച്ഡി ചെയ്തിരുന്ന, ഝാര്‍ഖണ്ഡില്‍ നിന്നുള്ള രഞ്ജന കുമാരി അടുത്തിടെയാണ് ആത്മഹത്യ ചെയ്തത്. 2018 ഡിസംബറില്‍ അസിസ്റ്റന്റ് പ്രൊഫസറായ അദിതി സിംഹ ആത്മഹത്യ ചെയ്തിരുന്നു.
പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട റേഡിയോ ജോക്കി കൊലക്കേസ് പ്രതി അപ്പുണ്ണി കൊച്ചിയിൽ പിടിയിൽ. കാക്കനാടുള്ള വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അപ്പുണ്ണി ഇന്ന് പുലർച്ചെയാണ് പിടിയിലായത്. പോലീസ് എത്തിയതോടെ എയർ ഗണ്ണുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ ബലമായി കീഴടക്കി.
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും മാവേലിക്കര കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ഈ മാസം ഒന്നിനാണ് പോലീസുകാരെ കബളിപ്പിച്ച് അപ്പുണ്ണി കടന്നു കളഞ്ഞത്. അപ്പുണ്ണിക്ക് ഭക്ഷണം വാങ്ങി നൽകിയതിന്റെ പണം നൽകാൻ പോലീസുകാരൻ പോയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തിൽ രണ്ട് പോലീസുകാർ സസ്പെൻഷനിലുമായി. ഇതിനിടയിലാണ് അപ്പുണ്ണി കൊച്ചിയിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചത്. കാക്കനാട്ടെ വീട്ടിലെത്തിയ പൊലീസിനെ പ്രതിരോധിക്കാൻ ആദ്യം നായ്ക്കളെ അഴിച്ചുവിട്ടു.തുടർന്ന് കയ്യിലുള്ള എയർ ഗൺ ഉപയോഗിച്ച് ആത്മഹത്യ ഭീഷണി മുഴക്കി.
മണിക്കൂറുകൾ ശ്രമിച്ചാണ് ഇയാളെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക സംഘം കീഴ്പെടുത്തിയത്. തുടർന്ന് മാവേലിക്കര പോലീസിന് കൈമാറി. 2018ലാണ് കിളിമാനൂരിലെ സ്റ്റുഡിയോയിൽ കയറി അപ്പുണ്ണിയും സംഘവും റേഡിയോ ജോക്കി രാജേഷിനെ വെട്ടി കൊലപ്പെടുത്തുന്നത്. കേസിൽ മൂന്നാം പ്രതിയായ അപ്പുണ്ണി അടക്കമുള്ളവരുടെ വിചാരണ തിരുവനന്തപുരം ജില്ലാ കോടതിയിൽ തുടങ്ങിയിട്ടുണ്ട്.
മുംബൈയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഇടുക്കി ശാന്തന്‍പാറ റിജോഷ് വധക്കേസ് പ്രതിയായ വസീമിന്റെ നില ഗുരുതരമായി തുടരുന്നു. കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയുടെ നില മെച്ചപ്പെട്ടു. ഒന്നാംപ്രതി വസീം, ലിജി എന്നിവരെ ഇന്നലെയാണ് പനവേലിലെ ഹോട്ടല്‍ മുറിയില്‍ വിഷംകഴിച്ച നിലയില്‍ കണ്ടെത്തിയത്. റിജോഷിന്റെയും ലിജിയുടെയും രണ്ടരവയസ്സുള്ള മകള്‍ വിഷം ഉള്ളില്‍ചെന്ന് മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം മുംബൈയില്‍ത്തന്നെ സംസ്കരിക്കും.
ശനിയാഴ്ച ഉച്ചയ്ക്കാണു പൻവേലിലെ ലോഡ്ജിൽ ജൊവാനയെ മരിച്ച നിലയിലും ഇവരെ അവശ നിലയിലും കണ്ടെത്തിയത്. വസീമിന്റെ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യ നില മെച്ചപ്പെട്ടാൽ ലിജിയുടെയും വസീമിന്റെയും അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഒക്ടോബർ 31 നാണു റിജോഷിനെ കാണാതായത്. തുടർന്നു നവംബർ ഏഴിനു റിജോഷിന്റെ മൃതദേഹം ഫാം ഹൗസിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
കേസിൽ വസീമാണ് ഒന്നാം പ്രതി. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനു വസീമിന്റെ സഹോദരൻ ഫഹാദ്(25) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കോടതി ഫഹാദിനെ റിമാൻഡ് ചെയ്തു. വസീമിന്റെ വാട്സാപ് സന്ദേശം പിന്തുടർന്നാണ് അന്വേഷണ സംഘം പൻവേലിൽ എത്തിയത്. പുത്തടി മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഭാര്യ ലിജിയും കാമുകനും ഫാം ഹൗസ് മാനേജരുമായ വസീമും ചേർന്ന് കൊലപ്പെടുത്തിയെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
11 വർഷം മുൻപ് പ്രണയിച്ചു വിവാഹം ചെയ്ത റിജോഷിന്റെയും ലിജിയുടെയും വീടുകൾ പുത്തടിയിൽ അടുത്തടുത്താണ്. ലിജിയുമായുള്ള വിവാഹത്തിന് റിജോഷിന്റെ വീട്ടുകാർ ആദ്യം എതിരായിരുന്നു എന്നാണു പറയപ്പെടുന്നത്. റിജോഷിന്റെ നിർബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിച്ചു. കുടുംബ വീട്ടിൽ നിന്നു മാറി താമസിച്ചതിനു ശേഷം ഒരു വർഷം മുൻപാണ് ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്.
ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. ഏതാനും മാസം മുൻപ് ലിജി ഫാമിലെ ഏലത്തോട്ടത്തിൽ ജോലിക്കു പോയി തുടങ്ങി. റിജോഷിന് വസീം സ്ഥിരമായി മദ്യം വാങ്ങി നൽകിയിരുന്നതായി പൊലീസ് പറയുന്നു. ലിജിയുമായി ബന്ധം തുടരാൻ വേണ്ടിയാണ് വസീം ഇങ്ങനെ ചെയ്തതെന്നും സംശയിക്കുന്നു. 4 വർഷം മുൻപ് ഫാമിൽ മാനേജരായി എത്തിയ വസീം വല്ലപ്പോഴും ആണ് ഇരിങ്ങാലക്കുടയിലെ വീട്ടിൽ പോയിരുന്നത്. വീട്ടുകാരെയും മൂന്നു മക്കളെയും കാണാതെ റിജോഷ് ഒരു ദിവസം പോലും കഴിയുമായിരുന്നില്ല.
ഒക്ടോബർ 31ന് കാണാതായ റിജോഷ് പിറ്റേന്ന് വീട്ടിൽ എത്താത്തത് വീട്ടുകാരിൽ സംശയമുണ്ടാക്കിയതും.
റിജോഷിന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ മക്കൾക്കൊപ്പം അല്ലാത്ത ഒരു ചിത്രം പോലും ഇല്ല. ലത്തീൻ സഭയിലെ വൈദികനായ മൂത്ത സഹോദരൻ വിജോഷും ഇളയ സഹോദരൻ ജിജോഷും റിജോഷുമായി പിരിയാനാവാത്ത സ്നേഹ ബന്ധത്തിലായിരുന്നു. സഹോദരങ്ങളെ പോലെ തന്നെ അച്ഛൻ വിൻസെന്റിനും അമ്മ കൊച്ചുറാണിക്കും റിജോഷിന്റെയും കൊച്ചുമകൾ ജൊവാനയുടെയും വേർപാട് താങ്ങാവുന്നതിലധികമായി.