Kerala

ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശബരിമല പ്രശ്നവും കാരണമായെന്ന് എല്‍.ഡി.എഫ്. വിശ്വാസികള്‍ക്കുണ്ടായ തെറ്റിദ്ധാരണമാറ്റാന്‍ നടപടിയെടുക്കും. ശബരിമലയില്‍ യുവതികളെ കയറ്റിയത് വിശ്വാസികളെ വേദനിപ്പിച്ചെന്ന് എല്‍.ജെ.ഡി തുറന്നടിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ചര്‍ച്ചചെയ്യാന്‍ പ്രത്യേക ഇടതുമുന്നണി യോഗം വിളിക്കാനും തീരുമാനിച്ചു.

ലോക്സഭാതിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിനുശേഷം ചേര്‍ന്ന ആദ്യ യോഗം ശബരിമല പ്രശ്നം തുറന്നുസമ്മതിക്കുന്നതായി. ശബരിമല ബാധിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചപ്പോള്‍ വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറ‍ഞ്ഞത്. എന്നാല്‍ എല്‍.ജെ.ഡി, കേരളകോണ്‍ഗ്രസ് ബി, ഐ.എന്‍.എല്‍ എന്നീ ഘടകകക്ഷികള്‍ വിമര്‍ശനം ഉന്നയിച്ചു.

വനിതാമതിലിന് പിറ്റേദിവസം രണ്ടുയുവതികളെ മലകയറ്റാന്‍ പൊലീസ് എടുത്തനടപടികള്‍ വിശ്വാസികളെ വേദനിപ്പിച്ചെന്ന് എല്‍.ജെ.ഡി പറഞ്ഞു. ഇത് സ്ത്രീവോട്ടുകളും നഷ്ടമാകാന്‍ ഇടയാക്കി. ശബരിമല അവഗണിക്കാനാവാത്ത വിഷയമാണെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. എന്നാല്‍ ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ തള്ളാന്‍ എല്‍ഡിഎഫ് തയ്യാറായില്ല. കോണ്‍ഗ്രസ്, ബിജെപി പ്രചാരവേലകളെ മറികടക്കാന്‍ സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. വിശ്വാസികള്‍ക്കുണ്ടായ തെറ്റിദ്ധാരണ നീക്കണം എന്ന സിപിഎം നിലപാടില്‍ തന്നെ മുന്നണിയുമെത്തി.

കേന്ദ്രത്തില്‍ മോദിക്ക് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനാണ് കേരളം വോട്ടു ചെയ്തതെന്നും ഇക്കാര്യത്തില്‍ ഇടതുമുന്നണിയേക്കാള്‍ സ്വീകാര്യത കോണ്‍ഗ്രസിന് ലഭിച്ചെന്നും യോഗം വിലയിരുത്തി. സര്‍ക്കാരിനെ പറ്റി പൊതുവെ നല്ല അഭിപ്രായമാണെങ്കിലും ആ പ്രവര്‍ത്തനമികവ് വോട്ടായി മാറിയില്ല. സിപിഐയുടെ ആവശ്യപ്രകാരം സര്‍ക്കാരിന്റെപ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ഇടതുമുന്നണി യോഗം ചേരാനും തീരുമാനിച്ചു.

മുഖ്യമന്ത്രി തയ്യാറാക്കുന്ന കുറിപ്പിന്റെ അടിസ്ഥാനത്തിലാകും ഓരോ വകുപ്പുകളെക്കുറിച്ചുമുള്ള ചര്‍ച്ച. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്ന കമ്മീഷണറേറ്റുകള്‍ രൂപീകരിക്കാനുള്ള നീക്കത്തിനെതിരെയുള്ള പ്രതിഷേധം സിപിഐ യോഗത്തില്‍ ഉന്നയിച്ചില്ല. ഇക്കാര്യത്തിലെ അതൃപ്തി വ്യക്തമാക്കി ഇന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു.

കോന്നി ഉപതിരഞ്ഞെടുപ്പിലും ശബരിമലയെപ്പേടിച്ച് സി.പി.എം. സര്‍ക്കാര്‍ ശബരിമലവിഷയം കൈകാര്യം ചെയ്തരീതി ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുെമന്ന് സി.പി.എം കോന്നി ഏരിയാകമ്മറ്റിയോഗത്തില്‍ വിമര്‍ശനം. ശബരിമലയില്‍ രണ്ടുയുവതികളെ പ്രവേശിപ്പിച്ച ശേഷം അത് മുഖ്യമന്ത്രിതന്നെ പുറത്തുവിട്ടത് ജനങ്ങളുടെ എതിര്‍പ്പിന് കാരണമായെന്നും വിമര്‍ശനമുയര്‍ന്നു.

തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കഴിഞ്ഞദിവസം ചേര്‍ന്നയോഗത്തിലായിരുന്നു വിമര്‍ശനവും ആശങ്കകളും പങ്കുവച്ചത്. പരമ്പരാഗതവോട്ടുകള്‍ സിപിഎമ്മില്‍ നിന്ന് അകന്നു. ഈ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പിലും ശബരിമല വിഷയം പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.

പതിനൊന്ന് ലോക്കല്‍ കമ്മറ്റികളാണ് കോന്നി ഏരിയകമ്മറ്റിയില്‍ ഉള്ളത്. ഇതില്‍ കലഞ്ഞൂര്‍, കൂടല്‍, ഇളമണ്ണൂര്‍, കുന്നിട, വള്ളിക്കോട്, ലോക്കല്‍ കമ്മറ്റികളില്‍ നിന്നുള്ളവരാണ് രൂക്ഷ വിമര്‍ശനമുന്നയിച്ചത്. മുഖ്യമന്ത്രിയുടെ നിലപാട് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് പതിനൊന്നുലോക്കല്‍ കമ്മറ്റികളും കുറ്റപ്പെടുത്തി.

വിഷയം ശരിയായി കൈകാര്യംചെയ്യുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടു. ശബരിമലയില്‍ രണ്ടുയുവതികളെ പ്രവേശിപ്പിച്ച ശേഷം അത് മുഖ്യമന്ത്രിതന്നെ പുറത്തുവിട്ടത് വലിയ എതിര്‍പ്പുണ്ടാക്കി. ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ഇവ കണക്കിലെടുക്കണം. ലോക്സഭാതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ ബി.ജെ.പിയും ഇടതുമുന്നണിയും തമ്മിലുള്ള വോട്ടുവ്യത്യാസം അഞ്ഞൂറില്‍താഴെ മാത്രമാണ്.

ഇൗ നിലപാടില്‍ മുന്നോട്ടുപോയാല്‍ ഉപതിരഞ്ഞെടുപ്പ് കടുപ്പമാകുമെന്നും വിലയിരുത്തലുണ്ടായി. സംസ്ഥാനകമ്മറ്റിയംഗം ആര്‍.ഉണ്ണികൃഷ്ണപിള്ളയും, ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും കമ്മറ്റിയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിപറയാന്‍ ബുദ്ധിമുട്ടി.

പ്രായമേറിക്കഴിഞ്ഞുള്ള വിവാഹവും രണ്ടാം വിവാഹവുമൊക്കെ അംഗീകരിക്കാൻ ഇന്നും മടിക്കുന്ന സമൂഹമാണ് നമ്മുടേത്. ഈ സാഹചര്യത്തിൽ പ്രസക്തമാകുകയാണ് ഒരു മകന്റെ കുറിപ്പ്. തന്റെ അമ്മയുടെ രണ്ടാം വിവാഹം നടന്ന കാര്യം പരസ്യമായി പങ്കുവച്ചിരിക്കുകയാണ് ഗോകുൽ ശ്രീധർ എന്ന മകൻ.

‘അമ്മയുടെ വിവാഹമായിരുന്നു.ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്’. അമ്മ അനുഭവിച്ച വേദനയാണ് തന്നെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ഗോകുൽ പറയുന്നത്.

ഗോകുൽ ശ്രീധറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

അമ്മയുടെ വിവാഹമായിരുന്നു.
ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.
സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല..
ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.
അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്…
യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്….കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..

അമ്മ. Happy Married Life..

ഞാൻ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മയും അച്ഛനും വിവാഹമോചിതരാകുന്നത്. അന്നുമുതൽ എന്റെ എല്ലാകാര്യങ്ങളും നോക്കിയത് അമ്മയാണ്. അച്ഛൻ ജീവിതത്തിലെ വില്ലനൊന്നുമല്ല, അദ്ദേഹത്തിന് തന്റേതായ താൽപര്യങ്ങളുണ്ടായിരുന്നു. അതുമായി യോജിച്ച് പോകാൻ സാധിക്കാത്തതിനാലാണ് അമ്മ വിവാഹമോചനം തിരഞ്ഞെടുത്തത്. അധ്യാപികയായിരുന്നു അമ്മ. എന്നാൽ കുടുംബപ്രശ്നങ്ങൾ മൂലം ആ ജോലി രാജിവെയ്ക്കേണ്ടി വന്നു. അതിനുശേഷം ഒരു ലൈബ്രേറിയനായിട്ട് ജോലി നോക്കുകയാണ്.

തനിച്ചായ ശേഷവും എന്റെ ഒരു കാര്യത്തിനും അമ്മ മുടക്കം വരുത്തിയിട്ടില്ല. എന്നെ എൻജിനിയറിങ്ങ് വരെ പഠിപ്പിച്ചു. ഇനി ഞാനൊരു ജോലി കിട്ടി എവിടെയെങ്കിലും പോയാൽ എന്റെ അമ്മ പൂർണ്ണമായും തനിച്ചാകും. ഞാൻ ഒറ്റ മകനാണ്. അമ്മയുടെ ഒറ്റപ്പെടൽ എനിക്ക് കാണാൻ വയ്യ. അതുകൊണ്ടാണ് അമ്മയ്ക്ക് വീണ്ടുമൊരു വിവാഹമെന്ന് ചിന്തിച്ചത്.

ഒരുപാട് ആലോചനകൾ വന്നിരുന്നു. ആദ്യമൊന്നും അമ്മ സമ്മതിച്ചില്ല. പിന്നീട് പതിയെ എതിർപ്പ് മാറി. രണ്ട് മൂന്ന് മാസം മുൻപാണ് ഈ ആലോചന വന്നത്. പരസ്പരം സംസാരിച്ച് ഇഷ്ടപ്പെട്ടതോടെയാണ് വിവാഹം നടത്തിയത്.

പത്താംക്ലാസ് വരെ അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു എന്റേത്. അമ്മയുടെ വീട്ടിലേക്ക് മാറിയ ശേഷമാണ് എസ്.എഫ്.ഐയോട് അനുഭാവം പ്രകടിപ്പിക്കാൻ തുടങ്ങിയത്. അത് എന്റെ ചിന്തകളെയും പെരുമാറ്റത്തെയുമെല്ലാം മാറ്റി. ഞാൻ ഇടപഴകുന്ന പ്രസ്ഥാനവും എന്റെ ചിന്തകളെ സ്വാധീനിച്ചിട്ടുണ്ട്. കൊട്ടിയം ഏരിയ സെക്രട്ടറിയാണ് ഞാൻ.

അമ്മയുടെ വിവാഹക്കാര്യം ആരെയും അറിയിച്ചിരുന്നില്ല. ആരെങ്കിലും പറഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും അറിയേണ്ട എന്നുള്ളത് കൊണ്ടാണ് ഞാൻ തന്നെ ഫെയ്സ്ബുക്കിൽ ഇട്ടത്. എന്നാൽ ഇത് വൈറലാകുമെന്ന് കരുതിയില്ല. ഒരുപാട്പേർ അഭിനന്ദനം അറിയിച്ച് വിളിച്ചു.

ഉത്തരേന്ത്യയില്‍ ചൂട് കനക്കുന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കേരള എക്‌സ്പ്രസില്‍ കൊടും ചൂട് മൂലം നാല് പേര്‍ മരിച്ചു. ഒരാളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെല്ലാം കോയമ്പത്തൂര്‍ സ്വദേശികളാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.

നാലു പേര്‍ക്കും യാത്രക്കിടെ അസ്വസ്ഥതയുണ്ടായി. ഝാന്‍സിയിലെത്തിയപ്പോള്‍ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുപോയി. വാരണസി, ആഗ്ര തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ മടങ്ങുകയായിരുന്ന 68 അംഗ സംഘത്തിലുള്ളവരാണ് മരിച്ചവര്‍.

ആഗ്ര വിട്ടയുടനെ ചിലര്‍ക്ക് ശ്വാസ തടസ്സവും മറ്റു പ്രശ്‌നങ്ങളും നേരിട്ടുവെന്നും ഒന്നും ചെയ്യാനായില്ലെന്നും കൂടെയുള്ളവര്‍ പറഞ്ഞു

നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ (യുഎന്‍എ) സാമ്പത്തിക തട്ടിപ്പ് നടന്നെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായാണ് ഒന്നാം പ്രതി. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തത്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അംഗീകരിച്ച് ഡി.ജി.പിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സംഘടനയുടെ സാമ്പത്തിക ഇടപാടില്‍ മൂന്ന് കോടിയോളം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പരാതി.

മുന്‍ വൈസ് പ്രസിഡന്റ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ സാമ്പത്തിക ഇടപാടില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടിരുന്നു. മിനിറ്റ്സ് അടക്കമുള്ള രേഖകളില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും അതിനായി കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തി പ്രാപിച്ച്‌ ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ‘വായു’ എന്നുപേരുള്ള ഈ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച്‌ ഗുജറാത്ത് തീരത്തേക്ക്‌ നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേ തുടർന്ന് വടക്കൻ കേരളത്തിലും കർണാടക, ഗോവ തീരങ്ങളിലും കനത്തമഴക്ക് സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലർട്ടായിരിക്കും.

കേരള തീരത്തു നിന്ന് 300 കിലോമീറ്റർ വടക്കുപടിഞ്ഞാറു ഭാഗത്താണ് തീവ്രന്യൂനമർദ മേഖല. ഇന്നു കൂടുതൽ വടക്കോട്ടു നീങ്ങിയ ശേഷമാകും ചുഴലിക്കാറ്റായി മാറുക. ഇതിന്റെ സ്വാധീനഫലമായി ഇന്നു വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണു സൂചന. മൽസ്യത്തൊഴിലാളികൾ തെക്കു കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ്, കേരള- കർണാടക തീരങ്ങളിലും പോകരുതെന്നാണ് മുന്നറിയിപ്പ്. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ തീരമേഖലയിൽ കനത്ത കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്. ഡാം ഷട്ടര്‍ തുറക്കുകയാണെങ്കില്‍ കരമനയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാട്ടര്‍ അതോറിറ്റി അരുവിക്കര അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

രാജ്യത്ത് മോദി പേടിയുള്ളത് പോലെ സംസ്ഥാനത്ത് പിണറായി പേടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തത് പോലത്തെ സ്ഥിതി കേരളത്തിൽ ഇല്ലായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മോദിപ്പേടി പോലെ സംസ്ഥാനത്ത് പിണറായിപ്പേടിയുമുണ്ടെന്ന യുഡിഎഫ് എംഎൽഎ കെ.സി. ജോസഫ് ആരോപണത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

വർഗീയ ചേരിതിരിവിന് ആഹ്വാനം ചെയ്ത മാധ്യമപ്രവർത്തകർ സംസ്ഥാനത്ത് ഉണ്ടായിരുന്നു എന്നും എന്നാൽ അവർക്കെതിരെ ആരും ഇറങ്ങിയില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു. അവർ ആ ജോലി ഇപ്പോഴും തുടരുന്നതായും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

അതേസമയം പെരിയ ഇരട്ടകൊലപാതക കേസ് അന്വേഷണം സിബിഐയ്ക്ക് വിടില്ലെന്നും പിണറായി നിയമസഭയിൽ വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന അന്വേഷണം നിഷ്പക്ഷവും ശരിയായ ദിശയിലുള്ളതുമാണ്. മറിച്ചുള്ളത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതര പിഴവുകളുള്ളതായി ആക്ഷേപമുയർന്നിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

 

തിരുവനന്തപുരം: കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ഇന്റര്‍പോളുമായി സഹകരിക്കാനൊരുങ്ങി കേരളാ പോലീസ് . എ ഡി ജി പി മനോജ് ഏബ്രഹാം തലവനായുള്ള സൈബര്‍ഡോമാണ് ഇന്റര്‍പോളുമായും കാണാതാവുകയും ചൂഷണത്തിന് വിധേയരാവുകയും ചെയ്യുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള രാജ്യാന്തര സെന്ററുമായും (ഐ സി എം സി) സഹകരിക്കുക .
ഐ സി എം സിയുടെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ട്രെയിനിങ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ ഗില്ലര്‍മോ ഗാലറാസയും ക്യൂന്‍സ്‌ലാന്‍ഡ് പോലീസ് സര്‍വീസിലെ മുതിര്‍ന്ന കുറ്റാന്വേഷകന്‍ ജോണ്‍ റൗസും തിങ്കളാഴ്ച എ ഡി ജി പി മനോജ് ഏബ്രഹാമുമായി കൂടിക്കാഴ്ച നടത്തി . തങ്ങളുടെ ഏറ്റവും പുതിയ സൈബര്‍ കേസ് അന്വേഷണ സങ്കേതങ്ങള്‍ കേരളാ പോലീസിന് ഇന്റര്‍പോള്‍ ലഭ്യമാക്കി കഴിഞ്ഞിട്ടുണ്ടെന്ന് കേരളാ പോലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.

യാത്രക്കാരന്റെ ഡബിൾ ബെൽ കേട്ട് പുറപ്പെട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് 18 കിലോമീറ്റർ കണ്ടക്ടർ ഇല്ലാതെ ഓടി. ബത്തേരിയിൽ നിന്ന് കോട്ടയത്തേക്കു പുറപ്പെട്ട ആർഎസ്കെ 644 നമ്പർ ബസാണ് ശനി രാത്രി പത്തോടെ നിറയെ യാത്രക്കാരുമായി മൂവാറ്റുപുഴ മുതൽ കൂത്താട്ടുകുളം വരെ കണ്ടക്ടറില്ലാതെ ഓടിയത്. ഇടയ്ക്ക് രണ്ടിടങ്ങളിൽ ആളിറങ്ങാനും പുറപ്പെടാനും ബെല്ലടിച്ചതും ഡബിൾ ബെല്ലടിച്ചതും യാത്രക്കാർ തന്നെ. കൂത്താട്ടുകുളത്ത് എത്തിയിട്ടും കണ്ടക്ടർ ഇല്ലെന്ന വിവരമറിയാതെ ഡ്രൈവർ ബസുമായി യാത്ര തുടരാൻ തുടങ്ങിയപ്പോൾ ഡിപ്പോ അധികൃതർ ബസ് പിടിച്ചിടുകയായിരുന്നു.

നേരത്തെ മൂവാറ്റുപുഴയിൽ ബസിൽ നിന്ന് പുറത്തിറങ്ങിയ കണ്ടക്ടർ തിരികെ കയറും മുൻപ് യാത്രക്കാരിൽ ഒരാൾ ഡബിൾ ബെല്ലടിച്ചതാണ് കാര്യമറിയാതെ ബസ് യാത്ര തുടരുന്നതിന് കാരണമായതെന്ന് പറയുന്നു. നിറയെ യാത്രക്കാർ ഉണ്ടായിരുന്നതിനാൽ കണ്ടക്ടർ ഇല്ലെന്ന വിവരം ഡ്രൈവറും യാത്രക്കാരിൽ ഭൂരിപക്ഷം പേരും അറിഞ്ഞില്ല. തിരികെ കയറാനെത്തിയ കണ്ടക്ടർ ബസ് കാണാതായതോടെ ഡിപ്പോയിൽ അറിയിക്കുകയായിരുന്നു. ബസ് കൂത്താട്ടുകുളത്ത് എത്തുന്നതിനു മുൻപ് ഇവിടേക്ക് സന്ദേശം എത്തി. മൂവാറ്റുപുഴയിൽ നിന്ന് കണ്ടക്ടറെ മറ്റൊരു ഡ്രൈവർ ബൈക്കിൽ കൂത്താട്ടുകുളത്ത് എത്തിച്ചതോടെ വൈകാതെ തന്നെ ബസ് കോട്ടയത്തേക്കു യാത്ര തുടരുകയും ചെയ്തു.

2 ദിവസം മുൻപ് കോട്ടയത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മൂവാറ്റുപുഴയിൽ ഇറങ്ങിയ വനിതാ കണ്ടക്ടറെ കയറ്റാതെ 7 കിലോമീറ്റർ ഓടിയ സംഭവവും ഉണ്ടായി. ബസ് മീങ്കുന്നത്ത് എത്തിയപ്പോഴാണ് കണ്ടക്ടർ ഇല്ലെന്ന വിവരം ഡ്രൈവർ അറിഞ്ഞത്. നിർത്തിയിട്ട് കാത്തു കിടന്ന ബസ് കണ്ടക്ടർ എത്തിയ ശേഷമാണ് യാത്രതുടർന്നത്. യാത്രക്കാരിൽ ആരുടെയോ കൈ തട്ടി ബെൽ മുഴങ്ങിയതാണ് ഇവിടെയും കണ്ടക്ടറെ വഴിയിലാക്കിയത്.
,

വീടിന്റെ മതിലിൽ ചോരയൊലിച്ചു തൂങ്ങിക്കിടന്ന ആ 13 വയസ്സുകാരന്റെ കരച്ചിലാണ് അപകടത്തെക്കുറിച്ചു പറയുമ്പോൾ തണ്ണിശ്ശേരി പെരിയക്കാട് പി.വിജയന്റെയും ഭാര്യ നളിനിയുടെയും വാക്കുകളിൽ. ആംബുലൻസിലുണ്ടായിരുന്ന ആ 13 വയസ്സുകാരന്റെ ജീവൻ മാത്രമാണു രക്ഷിക്കാനായത്. തണ്ണിശ്ശേരി പോസ്റ്റ് ഓഫിസ് മുക്കിലെ ഇവരുടെ വീടിനു മുന്നിലായിരുന്നു അപകടം. അപകടം കണ്ട് ആദ്യമെത്തിയതും ഇവരായിരുന്നു. ഉച്ചയ്ക്ക് ടിവിയിൽ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുമ്പോഴാണു വലിയ ശബ്ദംകേട്ട് ഇരുവരും പുറത്തിറങ്ങി നോക്കുന്നത്.

മതിലിൽ ചോരയൊലിച്ചു കിടന്ന ഷാഫിയെയാണ് ആദ്യം കണ്ടത്. ഷാഫിയെ വീടിന്റെ വരാന്തയിൽ കിടത്തി നളിനി വെള്ളം നൽകി. പിന്നീടുള്ള കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. പൂർണമായും തകർന്ന ആംബുലൻസിനിടയിൽ ചോരയൊലിച്ചു കിടന്ന 8 പേർ. ശരീര അവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുന്നു. നിലവിളിച്ച് സമീപവാസികളെ കൂട്ടി രക്ഷാപ്രവർത്തനം നടത്തി. അഗ്നിരക്ഷാസേനയും സൗത്ത്, പുതുഗനരം പൊലീസും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസ് വെട്ടിപ്പൊളിച്ച് മൃതദേഹങ്ങൾ പുറത്തെടുത്തു.

ലോറിയിലുണ്ടായിരുന്നവരെയും ഷാഫിയെയും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ് ഓഫിസ് മുക്കിലെ ചെറിയ വളവുള്ള ഈ സ്ഥലം സ്ഥിരം അപകടമേഖലയാണെന്ന് വിജയൻ പറയുന്നു. ഈ വർഷം 2 തവണ നിയന്ത്രണംവിട്ട ലോറിയും കാറും ഇടിച്ച് ഇവരുടെ വീടിന്റെ മതിൽ തകർന്നിരുന്നു. ഇതിനു 300 മീറ്റർ അകലെ പെട്രോൾ പമ്പിനു സമീപവും സ്ഥിരം അപകടമേഖലയാണെന്നു പറയുന്നു.

അവശനിലയിലായിരുന്ന യുവാവിനെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ വന്ന ആംബുലൻസിൽ ജംഷീർ ഒഴികെയുള്ളവർ കയറി. സ്ഥലമില്ലാത്തതിനാൽ ജംഷീറിനു വാഹനത്തിൽ കയറാൻ പറ്റിയില്ല. ആംബുലൻസ് ജില്ലാ ആശുപത്രിയിലേക്കു വരുന്നതിനിടെ തണ്ണിശ്ശേരിയിൽ അപകടത്തിൽപ്പെട്ട് ഷാഫി ഒഴികെയുള്ള 8 പേർ മരിച്ചു. അപകട വിവരം അറിഞ്ഞെത്തിയ വീട്ടുകാരോടൊപ്പം മറ്റൊരു വാഹനത്തിൽ ജില്ലാ ആശുപത്രിയിലെത്തിയപ്പോഴാണ് കൂടെയുണ്ടായിരുന്നവരെ മരണം കവർന്നെടുത്തത് ജംഷീർ അറിയുന്നത്.

കേരളത്തിൽ കാലവർഷം സജീവമായി തുടരുന്നു. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ ഇന്നുരാവിലെയും തുടരുകയാണ്. ചിലയിടത്ത് വിട്ടുവിട്ടുള്ള ചാറ്റല്‍ മഴയും ലഭിക്കുന്നുണ്ട്. ലക്ഷദ്വീപിനും കേരളത്തിനുമിടയിൽ രൂപമെടുത്ത ന്യൂനമർദ്ദമാണ് മഴ ശക്തമാക്കിയത്. വരുന്ന 48 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമോ തുടർന്ന് ചുഴലിക്കാറ്റോ ആയേക്കാം. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ തീരങ്ങളില്‍ കടല്‍ക്ഷോഭവും രൂക്ഷമാണ്.

Copyright © . All rights reserved