Kerala

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത മാര്‍ അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ. 19 ന് ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭൗതിക ശരീരം എത്തും.

തുടർന്ന് വിലാപയാത്രയായി തിരുവല്ലയിലേക്ക് പുറപ്പെടും. ആലപ്പുഴ വഴിയാണ് വിലാപയാത്ര കടന്നുപോകുക. വൈകിട്ട് 5.45 ന് തിരുവല്ല പൗരാവലിയുടെ അന്ത്യാഞ്ജലിക്ക് ശേഷം 7.30 ന് സഭാ ആസ്ഥാനത്ത് എത്തും. എട്ടുമണി മുതൽ വിവിധ ഘട്ടങ്ങളായി ശുശ്രൂഷകൾ നടത്തും.

മെയ് 20 നാണ് പൊതുദർശനം. 20 ന് രാവിലെ 9 മണി മുതൽ 21 രാവിലെ 9 മണി വരെ ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ പൊതുദർശനം നടത്തും. 11 മണിക്ക് സംസ്കാര ചടങ്ങുകൾ ആരംഭിച്ച് ഒരു മണിയോടെ മൃതദേഹം കബറടക്കും.

കാലം ചെയ്ത അഭിവന്ദ്യ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്തക്കു ഓർത്തഡോക്സ്‌ പാരമ്പര്യ പ്രകാരം എട്ടു ഘട്ടങ്ങളായി നടത്തേണ്ട കബറടക്ക ശ്രുശ്രുഷയുടെ ആദ്യഘട്ടം ഡാളസ്, വിൽസ് പോയിന്റിലെ സെന്റ് പീറ്റേഴ്സ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച് കത്തീഡ്രലിൽ വച്ച് നടന്നു.

കൊളംബോ-കിഗാലി ഭദ്രാസന അധിപൻ ഗീവര്ഗീസ് മാർ മക്കാറിയോസ് മുഖ്യ കാർമ്മീകനായ ശ്രുശ്രുഷയിൽ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡാനിയേൽ മാർ തിമോത്തിയോസ് എപ്പിസ്കോപ്പ സഹ കാർമ്മീകനായി! സഭാ സെക്രട്ടറി ഫാ. ഡോ. ഡാനിയേൽ ജോൺസൺ അടക്കം നിരവധി വൈദീകർ ശ്രുശ്രുഷയുടെ ഭാഗമായി. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം.

ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ൽ ബീലീവേഴ്സ് ചർച്ച എന്ന സഭയ്ക്ക് രൂപം നൽകി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ദുരന്തമുഖങ്ങളിൽ കാരുണ്യ സ്പർശമായി. 2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച എന്ന് പേര് മാറുമ്പോൾ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികൾ ഏൽപ്പിക്കുകയായിരുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വന്‍ വിവാദത്തിലാക്കിയ കാലത്തെ സോളാര്‍ സമരം തീര്‍പ്പാക്കിയത് ഒത്തുതീര്‍പ്പ് ഫോര്‍മുലയെന്ന് വെളിപ്പെടുത്തല്‍. വാര്‍ത്താ സമ്മേളനം വിളിച്ചു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മതിയെന്ന സിപിഎം ഫോര്‍മുലയില്ലെന്ന് അന്നത്തെ രാപ്പകല്‍ നീണ്ട സമരം അവസാനിപ്പിച്ചതെന്ന് സമകാലിക മലയാളം വാരികയിലെ ലേഖനത്തിലാണുള്ളത്.

വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയമാണ്. ജോണ്‍ ബ്രിട്ടാസ് വഴി നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു സമരത്തില്‍ നിന്ന് സിപിഎം തലയൂരിയതെന്ന് ലേഖനത്തില്‍ പറയുന്നു. പാര്‍ട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കം. താനും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഇടനില നിന്നിരുന്നു എന്നും പക്ഷേ ഈ വിവരം പാര്‍ട്ടിനേതാവായ തോമസ് ഐസക് അടക്കം പാര്‍ട്ടി നേതാക്കള്‍ക്കോ സമരത്തിന് വന്ന പ്രവര്‍ത്തകര്‍ക്കോ ഇക്കാര്യം അറിയില്ലായിരുന്നു എന്നും പറയുന്നു. വാര്‍ത്താ സമ്മേളനം വിളിച്ചു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മതിയെന്നായിരുന്നു സിപിഎമ്മിന്റെ നിര്‍ദേശം.

ഒത്തുതീര്‍പ്പ് ഫോര്‍മുല യുഡിഎഫും അംഗീകരിച്ചു. യുഡിഎഫില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂരും സംസാരിച്ചു. ഇടത് പ്രതിനിധിയായി എന്‍കെ പ്രേമചന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചകളില്‍ കോടിയേരിയും പങ്കെടുത്തു. ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനം വിളിച്ചത് ധാരണ പ്രകാരമായിരുന്നെന്നും പറയുന്നു. തലസ്ഥാനത്ത് വലിയ ജനക്കൂട്ടം ഇത്തരത്തില്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം. അതിന്റെ ഭാഗമായി ഇരുപക്ഷവും സംസാരിക്കുകയും സമരം ഒത്തുതീര്‍ക്കാന്‍ ധാരണയാകുകയുമായിരുന്നു.

മകളുടെ ഭാവിക്ക് വേണ്ടി 14 വര്‍ഷത്തിന് ശേഷം വീണ്ടും അവര്‍ വിവാഹിതരാകുന്നു. ആലപ്പുഴ കുതിരപ്പന്തി അശ്വതി നിവാസിൽ റിട്ട, നഴ്സിങ് അസിസ്റ്റന്റ് സുബ്രഹ്മണ്യ(57)നും, കുതിരപ്പന്തി രാധാനിവാസിൽ അങ്കണവാടി ജീവനക്കാരിയായ കൃഷ്കുമാരി(50)യുമാണ് കുടുംബകോടതി ജഡ്ജിയുടെയും, അഭിഭാഷകരുടെയും ഉപദേശങ്ങൾ സ്വീകരിച്ച് മകളുടെ നല്ല ഭാവിയെ കരുതി വീണ്ടും വിവാഹിതരാകാൻ തീരുമാനിച്ചത്.

14 വർഷം മുൻപ് ഇവര്‍ വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. 2006 ആഗസ്റ്റ് ആഗസ്റ്റ് 31നായിരുന്നു ഇവരുടെ വിവാഹം. 2008 -ൽ ഇവർക്കൊരു പെൺകുട്ടി ജനിച്ചു. അസ്വാരസ്യങ്ങളെ തുടർന്ന് ഇരുവരും 2010 മാർച്ച് 29ന് ആലപ്പുഴ കുടുംബകോടതി മുഖേന വിവാഹമോചിതരായി. സുബ്രഹ്മണ്യൻ പിന്നീട് കൃഷ്ണകുമാരിക്കും, മകൾക്കും നൽകാനുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും തീർത്ത് സംയുക്തമായി കരാറും തയ്യാറാക്കി. എന്നാൽ കൃഷ്ണകുമാരി മകൾക്ക് ജീവനാംശം ആവശ്യപ്പെട്ട് വീണ്ടും കുടുംബകോടതിയെ സമീപിച്ചു.

രണ്ടായിരം രൂപ വീതം പ്രതിമാസം ജീവനാംശം നൽകാൻ കോടതി ഉത്തരവായി. ഇതിനെതിരെ സുബ്രഹ്മണ്യൻ ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജി തള്ളി. പ്രായപൂർത്തിയാകാത്ത മകളുടെ ജീവനാംശം മാതാപിതാക്കൾക്ക് കാരാറിലൂടെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ജീവനാംശം ലഭിക്കാനായി കൃഷ്ണകുമാരി വീണ്ടും കുടുംബകോടതിയെ സമീപിക്കുകയായിരുന്നു.

കുടുംബകോടതി ജഡ്ജി വിദ്യാധരൻ കേസ് ചേംബറിൽ പരിഗണിച്ചു. ഇരുവരും പുനർ വിവാഹിതരല്ലാത്തതിനാൽ മകളുടെ ഭാവിയെ കരുതി പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് ഒന്നിച്ചു കഴിയാൻ നിർദേശിച്ചു. ഇരുകക്ഷികളും, അഭിഭാഷകരും നിർദ്ദേശം അംഗീകരിച്ചു. കുട്ടിയോടൊപ്പം ഒരുമിച്ച് കഴിയാനും തീരുമാനിച്ചു. ഇരുവരും അടുത്ത ദിവസം തന്നെ വീണ്ടും വിവാഹം രജിസ്റ്റർ ചെയ്യും. സുബ്രഹ്മണ്യന് വേണ്ടി അഭിഭാഷകരായ ആർ രാജേന്ദ്രപ്രസാദ്, വിമി എസ്, സുനിത ജി എന്നിവരും, കൃഷ്ണകുമാരിക്ക് വേണ്ടി സൂരജ് ആർ മൈനാഗപ്പള്ളിയും ഹാജരായി.

കാസര്‍കോട് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ കസ്റ്റഡിയിലെന്ന് സൂചന. പ്രദേശത്തുനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. പ്രതി ഇവരില്‍ ഒരാളാണെന്ന നിഗമനത്തിലാണ് പോലീസ്‌.

ഡി.ഐ.ജി. നേരിട്ടെത്തിയ ശേഷമായിരിക്കും പ്രതി ആരാണ് എന്നത് സംബന്ധിച്ച വിവരം പോലീസ് പുറത്തുവിടുക. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 200-ഓളം സി.സി.ടി.വി. ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. കാഞ്ഞങ്ങാട്, പടന്നക്കാട്, ഹോസ്ദുര്‍ഗ് പരിധിയിലെ നാനൂറോളം വീടുകളിലാണ് പോലീസ് ഇതുവരെ പരിശോധന നടത്തിയത്.

കേസില്‍ ദ്രുതഗതിയിലുള്ള അന്വേഷണമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ, സംഭവം നടന്ന പ്രദേശത്തേക്ക് ഉത്തരമേഖല ഡി.ഐ.ജി. നേരിട്ടെത്തുകയും എസ്.പിയുമായി കൂടിച്ചേര്‍ന്ന് യോഗം നടത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. വി. രതീഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.

സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുക, സമാന സ്വഭാവമുള്ള കേസില്‍പ്പെടുകയും അടുത്തകാലത്ത് ജയിലില്‍നിന്ന് ഇറങ്ങുകയും ചെയ്തിട്ടുള്ള പ്രതികളുടെ വിവരങ്ങള്‍ ശേഖരിക്കുക, ലഹരി-മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചുള്ള പരിശോധന എന്നീ കാര്യങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും പരിശോധിക്കുന്നതിനായി അന്വേഷണ സംഘത്തെ വീണ്ടും തരംതിരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്.

നാലു വയസുകാരിയ്ക്ക് വിരലിന് പകരം നാവിന് ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. ശസത്രക്രിയ നടത്തിയ ഡോക്ടർ ബിജോൻൺ ജോൺസനെയാണ് സസ്പെൻഡ് ചെയ്തത്.

സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയുടെ ആറാം വിരൽ നീക്കം ചെയ്യാൻ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തിറക്കിയപ്പോഴാണ് കുഞ്ഞിന്റെ വായിൽ പഞ്ഞിയുള്ള വിവരം വീട്ടുകാർ അറിയുന്നത്. പിന്നീട് കൈയിൽ ആറാം വിരൽ ഉള്ളതായും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്.

ശസ്ത്രക്രിയ പിഴവ് സംഭവിച്ചതിൽ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് കുട്ടിയുടെ കുടുംബം. ഇനി ഇങ്ങനെ ഒരു അനുഭവം ആർക്കും ഉണ്ടാകരുതെന്ന് കുടുംബം പറയുന്നു. കുട്ടിയുടെ നാവിന് കുഴപ്പമുണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. കുട്ടി മാറിപോയെന്നാണ് അധികൃതർ പറഞ്ഞതെന്ന് കുടുംബം പറഞ്ഞു. ശാസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതർ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടു. ഡോക്ടറുടെ ശ്രദ്ധക്കുറവാണ് സംഭവത്തിനിടയാക്കിയതെന്ന് കുടുംബം വിമർശിച്ചു.

ഇരുപത്തിനാലുകാരിയായ ഗർഭിണി നാലു വയസുകാരൻ മകനെയും, ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി. കഴിഞ്ഞ വെള്ളിയാഴ്‌ച വൈകുന്നേരം ആറരയോടെ യാണ് സംഭവം.താമരശ്ശേരിസ്വദേശിയായ ഭർത്താവിന്റെ വീടിന് സമീപത്തു നിന്നും ചുവപ്പുനിറമുള്ള വാഗണർ കാറിൽ കയറി പോയതായും, പിന്നെതിരികെയെത്തിയില്ലായെന്നും കാണിച്ച് ഭർത്താവ് താമരശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു.

ഇതിൽ അന്വേഷണം നടക്കുന്നതിനിടയിൽ ഇന്നലെ യുവതി വടകര സ്വദേശി യുവാവിനൊപ്പം വടകരയിൽ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. താമരശ്ശേരി യിൽ പരാതി ഉള്ളതിനാൽ ഇവരെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ഭർത്താവിനേയും ബന്ധുക്കളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി പരസ്പരം സംസാരിച്ചെങ്കിലും താൻ കാമുകനൊപ്പമാണ് പോകുന്നതെന്ന് യുവതി വ്യക്തമാക്കി .ഇതേ തുടർന്ന് രാത്രി 10 മണിയോടെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു.

5 വർഷം മുമ്പാണ് താമരശ്ശേരി സ്വദേശിനിയായ യുവതിയുടെ വിവാഹ നടന്നത്, നാട്ടുകാരുടെ സഹകരണത്തോടെ യാണ് വിവാഹം നടത്തിയത്. നാലു വയസ്സായ കുഞ്ഞിന്റെ മാതാവായ യുവതി നിലവിൽ രണ്ടു മാസം ഗർഭിണിയാണ്.

വടകര സ്വദേശിയായ യുവാവ് ഇൻസ്റ്റാഗ്രാം വഴിയാണ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. യുവാവുമായുള്ള ബന്ധം പുറത്തറിഞ്ഞിരുന്നില്ല. മുൻകൂട്ടി പറഞ്ഞുറപ്പിച്ച പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം കാറുമായി എത്തുകയും യുവതിയെ കയറ്റി കൊണ്ടു പോകുകയുമായിരുന്നു.

നെടുമങ്ങാട് കൗമാരക്കാരിയായ മകളെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ അനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവിനൊപ്പം 3,50,000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്തപക്ഷം ഒരു വർഷംകൂടെ പ്രതികൾ അധിക തടവ് അനുവഭവിക്കണമെന്നാണ് ശിക്ഷാവിധി.

കാമുകനൊപ്പം ജീവിക്കാൻ വേണ്ടി 16 കാരിയായ മകൾ മീരയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു. 2019 ജൂണിൽ നെടുമങ്ങാടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മീരയുടെ അച്ഛൻ നേരത്തെ മരിച്ചുപോയിരുന്നു. പിന്നീട് തന്റെ മുത്തശ്ശിയുടേയും മുത്തശ്ശന്റേയുമൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. മറ്റൊരു വീട്ടിൽ വാടകയ്ക്കാണ് മഞ്ജു കഴിഞ്ഞിരുന്നത്. ഇവിടെവെച്ച് അനീഷിനൊപ്പം മഞ്ജുവിനെ മീര കണ്ടു.

ഇവരുടെ ബന്ധം എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനീഷിന്റെ സഹായത്തോടെ മഞ്ജു മകൾ മീരയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് നാലു കിലോമീറ്റർ അകലെയുള്ള പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു. കൊലപാതകത്തിനു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന ഇവരെ നാഗർകോവിലിൽ വച്ചാണ് പിടിയിലാവുന്നത്.

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയില്‍. പാലക്കാട് ആലത്തൂര്‍ സ്വദേശി സുരേഷ് ആണ് പിടിയിലായത്. വിദേശ വ്‌ലോഗര്‍ ആയ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വിദേശത്തുനിന്ന് ഇന്ത്യയില്‍ എത്തി രാജ്യത്തെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച് വീഡിയോ ചിത്രീകരിക്കുന്ന വ്‌ലോഗര്‍ ദമ്പതിമാരിലെ യുവതിയെ ആണ് പ്രതി തൃശൂര്‍ പൂരത്തിനിടെ അപമാനിക്കാന്‍ ശ്രമിച്ചത്. പൂരവിശേഷങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ പ്രതി ബലമായി യുവതിയെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ഇതിനിടെ യുവതി ഇമെയില്‍ വഴി തൃശൂര്‍ സിറ്റി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പാലക്കാട് ആലത്തൂര്‍ കുനിശ്ശേരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ഈസ്റ്റ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

ഉത്തരാഖണ്ഡില്‍ വിദേശ ദമ്പതികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ കേരളം സുരക്ഷിതമാണ് എന്ന തരത്തില്‍ വീഡിയോ ചെയ്ത വ്‌ലോഗര്‍മാര്‍ക്കാണ് ദുരനുഭവം ഉണ്ടായത്.

കുസാറ്റ് ക്യാമ്പസില്‍ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പോലീസുകാരനെ അറസ്റ്റ് ചെയ്ത്ജാമ്യത്തില്‍ വിട്ടു.കളമശ്ശേരി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അനന്തൻ ഉണ്ണിക്കെതിരെയാണ് കേസെടുത്തത്.

രാവിലെ ഒന്‍പതരയോടെ കാമ്പസിലെ റോഡരികില്‍ നില്‍ക്കുകയായിരുന്ന പൊലീസുകാരന്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയതെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി പൊലീസുകാരനാണെന്ന് കണ്ടെത്തിയത്.

അതേസമയം, പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടിക്ക് മേല്‍ സമ്മര്‍ദമുണ്ടായതായും പറയുന്നു. എന്നാല്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പെണ്‍കുട്ടി അറിയിച്ചതോടെയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസിൽ മൂന്നംഗസംഘം പിടിയില്‍. ചക്കരപ്പറമ്ബില്‍ ഡ്രീമർ പാഷനേറ്റ്, ഫ്ളൈയിങ് ഫ്യൂച്ചർ എന്നീ സ്ഥാപനങ്ങള്‍ നടത്തിയിരുന്ന കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ദിവിക്ഷിത് (31), ഭാര്യ കോതമംഗലം കോട്ടപ്പടി സ്വദേശിനി ഡെന്ന (26), കണ്ണൂർ മമ്പറം സ്വദേശി റിജുൻ (28) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റുചെയ്തത്.

പോളണ്ട്, ന്യൂസീലൻഡ്, പോർച്ചുഗല്‍, അർമേനിയ എന്നിവിടങ്ങളില്‍ വർക്ക് വിസയും ഉയർന്ന ശമ്ബളത്തിലുള്ള ജോലിയും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. വിസ നല്‍കാതെ കബളിപ്പിക്കുന്നതിനൊപ്പം ചിലർക്ക് വിസിറ്റിങ് വിസ നല്‍കിയും ഇവർ പണം തട്ടിയതായി പോലീസ് പറയുന്നു. വിദേശത്തെത്തുമ്ബോള്‍ വിസിറ്റിങ് വിസ വർക്ക് വിസയാക്കി മാറ്റിത്തരാമെന്ന ഉറപ്പിന്മേല്‍ പണം നല്‍കിയവർ കബളിപ്പിക്കപ്പെട്ടു.

ന്യൂസീലൻഡിലേക്ക് ഈ രീതിയില്‍ വിസിറ്റിങ് വിസ നല്‍കി തിരുവനന്തപുരം സ്വദേശികളില്‍നിന്ന് 14 ലക്ഷം രൂപയും അർമേനിയയിലേക്കെന്ന പേരില്‍ കൊച്ചി സ്വദേശിയില്‍നിന്ന് അഞ്ചുലക്ഷം രൂപയും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുകൂടാതെ ഏഴു കേസുകളും ഇവർക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലായിരുന്ന പ്രതികളെ സൈബർ സെല്ലിന്റെ സഹായത്തോടെ പാടിവട്ടത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.

സാമൂഹിക മാധ്യമങ്ങളില്‍ സിനിമാതാരങ്ങളെ ഉപയോഗിച്ച്‌ പരസ്യം ചെയ്തായിരുന്നു ഇവർ തട്ടിപ്പ് നടത്തിയതെന്നും പോലീസ് പറയുന്നു. നൂറോളം പേർക്ക് പണം നഷ്ടമായതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

RECENT POSTS
Copyright © . All rights reserved