മേയ് 31ന് മുതല്‍ എറണാകുളത്ത് നിന്നും കാണാതായ വയനാട് സ്വദേശിനി വിഷ്ണുപ്രിയയെ കണ്ടെത്തി. കൊല്ലം ചടയമംഗലത്ത് വച്ച് റെയില്‍വേ പൊലീസാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുടുംബവുമായി വിഷ്ണുപ്രിയ സംസാരിച്ചു. ഇപ്പോള്‍ കൊല്ലം വനിതാ പൊലീസ് സ്റ്റേഷനിലാണ് കുട്ടിയുളളത്. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി സുരക്ഷിതയാണെന്നും പൊലീസ് അറിയിച്ചു.
അതിനിടെ വിഷ്ണുപ്രിയയുടെ അച്ഛന്‍ ശിവജി മകളെ കണ്ടുകിട്ടിയതായി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. അതിനായി തന്നെ സഹായിച്ച എല്ലാവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ നന്ദിയും അറിയിച്ചിട്ടുണ്ട്. മകള്‍ നഷ്ടപ്പെട്ട വിവരവും ശിവജി സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചതോടെയാണ് വാര്‍ത്ത പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ പൊലീസും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
ശിവജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എന്റെ മകളെ കിട്ടി പോസ്റ്റ് sahre ചെയ്തു സഹായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും,മീഡിയ, സുഹൃത്തുക്കള്‍ ചടയമംഗലം പോലീസ് സ്റ്റേഷന്‍ si പ്രദീപ് കുമാര്‍ എന്നിവര്‍ക്കും പോലീസ് അധികാരികള്‍ സഹായം നല്‍കാന്‍ എത്തിയ എല്ല നല്ലവരായ ആളുകള്‍ക്കും നന്ദി സ്‌നേഹ പൂര്‍വ്വം sivaji
കാന്‍സറില്ലാത്ത വീട്ടമ്മ കീമോ ചെയ്തത് പലതവണയാണ്. കീമോ ചെയ്ത് രോഗിയുടെ തലയിലെ മുടി മുഴുവനും കൊഴിഞ്ഞു പോയി. ഇല്ലാത്ത രോഗത്തിനാണ് കീമോ ചെയ്തത് എന്നതാണ് ഇവരെ വളരെയധികം വേദനിപ്പിക്കുന്നത്. രോഗ നിര്‍ണ്ണയത്തില്‍ ലാബ് അധികൃതര്‍ക്ക് വന്ന വീഴ്ചയാണ് ഈ വീട്ടമ്മ ഇന്ന് ദുരിതം പേറാന്‍ കാരണം.
ക്ലിനിക്കൽ പരിശോധനയിലും, മാമോഗ്രാമിലും, ട്രൂകട്ട് ബയോപ്സിയിലും രജനിക്ക് കാൻസറുണ്ടെന്നായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവതിയാണെന്ന കാര്യം കൂടി പരിഗണിച്ച് സ്ഥിതി ഗുരുതരമാക്കുന്നതിന് മുൻപ് ചികിൽസ തുടങ്ങുകയായിരുന്നുവെന്ന് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. കാൻസറില്ലെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ കീമോതെറാപ്പി നിര്‍ത്തി.
അതേസമയം കാന്‍സര്‍ പരിശോധന പിഴവിൽ ലാബ് അധികൃതര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാരി. പിഴവ് സമ്മതിച്ചെന്നും പ്രശ്നമാക്കരുതെന്ന് ആവശ്യപ്പെട്ടെന്നും കുടശനാട് സ്വദേശി രജനി പറഞ്ഞു. എന്തു വേണമെങ്കിലും ചെയ്യാമെന്ന സ്വകാര്യ ലാബ് അധികൃതര്‍ വാഗ്ദാനം ചെയ്തു.
ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്ത് ചികിൽസ പൂർത്തീകരിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ കാൻസർ സ്ഥിരീകരിക്കാതെ കീമോതെറാപ്പി ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കാൻസറുണ്ടെന്ന് റിപ്പോർട്ട് നൽകിയ ഡയനോവ ലാബ് എ ഐ വൈ എഫ് പ്രവർത്തകർ അടച്ചു പൂട്ടിച്ചു. തെറ്റായ റിപ്പോർട്ട് നൽകി ലബോറട്ടറി ജീവനക്കാർക്കെതിരെ നടപടി വേണമെന്നാണും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
അതേസമയം, കാന്‍സര്‍ ചികില്‍സയ്ക്കുള്ള നടപടിക്രമം അടുത്തയാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടു. പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡോക്ടര്‍മാര്‍ കൂടിയാലോചിച്ചാണ് ചികില്‍സ തുടങ്ങിയതെന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.
ഇനി മുതല്‍ കാന്‍സര്‍ ചികില്‍സ നിശ്ചയിക്കുന്നത് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ചാകും.
ഫെബ്രുവരിയിലാണു മാറിടത്തിലെ മുഴയുമായി രജനി മെഡിക്കൽ കോളജിലെത്തിയത്. സർജറി വിഭാഗം ബയോപ്സിക്കു നിര്‍ദേശിച്ചു. മെഡിക്കൽ കോളജിലെ ഫലം വൈകുമെന്നതിനാൽ സ്വകാര്യ ലാബിൽ കൂടി പരിശോധന നടത്തണമെന്നും ഡോക്ടർമാർ പറഞ്ഞു. അങ്ങനെ മെഡിക്കൽ കോളജിനു സമീപമുള്ള ഡയനോവ ലാബിൽനിന്നു കിട്ടിയ ഫലത്തിന്റെ അടിസ്ഥാനത്തിലാണു ചികിത്സ തുടങ്ങിയത്.
ആദ്യ ഘട്ട കീമോതെറപ്പിക്കു ശേഷമാണു മെഡിക്കൽ കോളജ് പതോളജി ലാബിൽനിന്നുള്ള ഫലം ലഭിച്ചത്. മുഴ കാൻസർ സ്വഭാവമുള്ളതല്ലെന്നായിരുന്നു റിപ്പോർട്ട്. ഇതോടെ ഏപ്രിലിൽ തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ (ആർസിസി) പോയി. കാൻസർ ഇല്ലെന്നായിരുന്നു അവിടെയും റിപ്പോർട്ട്. കോട്ടയത്തു പരിശോധിച്ച സാംപിളുകൾ ആർസിസിയിൽ വീണ്ടും പരിശോധിച്ചപ്പോഴും ഇതേ ഫലം ലഭിച്ചതോടെ ആരോഗ്യ മന്ത്രിക്കു പരാതി നൽകി. മുഴ ഏപ്രിലിൽ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. ഇതിന്റെ സാംപിൾ പരിശോധനാഫലം ലഭിക്കാനുണ്ട്.
ഐഎസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുള്ള വ്യോമാക്രമണത്തില്‍ മരിച്ചതായി സൂചന. അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചെന്നാണ് വിവരം.
കേരളത്തില്‍നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്‍റ് നടത്തിയിരുന്നത് റാഷിദ് ആണെന്നായിരുന്നു എന്‍ഐഎ കണ്ടെത്തല്‍. നേരത്തേ കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങള്‍ മൂന്ന് മാസമായി കിട്ടുന്നില്ല.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് നിപയെന്ന് സൂചന. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലമാണ് നിപയെന്ന സംശയം ഉയര്‍ത്തിയത്. കൂടുതല്‍ പരിശോധനയ്ക്കായി റിപ്പോര്‍ട്ട് അയച്ചിരിക്കുകയാണ്. അതിനുശേഷമേ സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ. സംസ്ഥാനത്ത് 22 പേര്‍ നിരീക്ഷത്തിലാണ്. നിപ സംശയം തൊടുപുഴ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്കാണ്. പറവൂര്‍ സ്വദേശിയാണ്. അതേസമയം, വിദ്യാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്. വിദ്യാര്‍ത്ഥി തൃശ്ശൂരിലെത്തിയിരുന്നതായും വിവരമുണ്ട്.
യുവാവ് രണ്ട് ആഴ്ചത്തെ തൊഴില്‍ പരിശീലനത്തിനായാണ് തൃശൂരെത്തിയത്. തൃശൂരെത്തുമ്പോള്‍ പനി ഉണ്ടായിരുന്നു. തൃശൂരില്‍ നിന്ന് നാലാം ദിവസം യുവാവ് മടങ്ങി. യുവാവിന്റെ ഒപ്പമുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ പനിയുടെ ലക്ഷണമുണ്ടായിട്ടില്ല. പനിയുടെ ഉറവിടം തൃശൂരല്ലെന്നും ഡിഎംഒ വ്യക്തമാക്കി.
വിദ്യാര്‍ത്ഥി പഠിച്ച കോളേജും പരിസരവും നിരീക്ഷണത്തിലാണെന്ന് ഇടുക്കി ഡിഎംഒ. മുന്‍കരുതല്‍ നടപടികള്‍ എടുത്തുവെന്നും ഡിഎംഒ വ്യക്തമാക്കി. കോഴിക്കോട് നിന്ന് മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങിയ ആറംഘ സംഘം കൊച്ചിയിലെത്തും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചെന്ന പരാതിയിൽ കല്ലറയിൽ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നു. സംസ്കരിച്ച് 20 ദിവസത്തിന് ശേഷം ഇന്നലെ കല്ലറയിൽ നിന്ന് പുറത്തെടുത്ത മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. മരണകാരണം ചികിൽസാ പിഴവാണെന്ന യുവതിയുടെ ഭർത്താവിന്‍റെ പരാതിയിലാണ് നടപടി. ശസ്ത്രക്രിയയിൽ പിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
കഴിഞ്ഞമാസം പതിനൊന്നിനാണ് വടക്കൻ പറവൂർ കൂട്ടുകാട് സ്വദേശി റിൻസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭാശയ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയയെ തുടർന്ന് റിൻസിക്ക് ഹൃദയസ്തംഭനമുണ്ടായി മരിച്ചുവെന്നാണ് ബന്ധുക്കളെ ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ ശ്വാസതടസമാണ് മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശസ്ത്രക്രിയക്കിടെ ഉണ്ടായ പിഴവാണ് റിൻസിയുടെ ജീവനെടുത്തതെന്ന് വ്യക്തമായതായി ബന്ധുക്കൾ പറയുന്നു.
ഭർത്താവിൻറെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിട്ടത്. തുടർന്ന് സബ് കലക്ടറുടെ സാന്നിധ്യത്തിൽ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
അതേസമയം റിൻസിയുടെ ശസ്ത്രക്രിയയിലും ചികിൽസയിലും പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ശ്വാസതടസത്തെ തുടർന്നുള്ള ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാമെന്ന് അറിയിച്ചിരുന്നുവെങ്കിലും, യുവതിയുടെ ബന്ധുക്കൾ താൽപര്യം കാണിച്ചില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
കേരളകോൺഗ്രസിലെ ഇരുവിഭാഗത്തിന്റയും അടി തീർക്കാൻ സഭ ഇടപെടുന്നു. സമവായമുണ്ടാക്കാൻ കത്തോലിക്കാ സഭാ നേതൃത്വം ശ്രമം തുടങ്ങിയതായാണ് വിവരം. പി ജെ ജോസഫും ജോസ് കെ മാണിയുമായി ചില ബിഷപ്പുമാർ ചർച്ച നടത്തിയതായാണ് വിവരം. കേരളകോൺഗ്രസിന്‍റെ പാർലമെന്‍ററി പാർട്ടി യോഗം അടുത്തയാഴ്ച അവസാനം ചേർന്നേക്കും. യോഗത്തിന് മുന്നോടിയായി സമവായമുണ്ടാക്കാനല്ല ശ്രമങ്ങളാണ് സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
സംസ്ഥാനകമ്മിറ്റി വിളിക്കണമെന്ന നിലപാടിലുറച്ച് നിൽക്കുമ്പോഴും അനുരഞ്ജനത്തിന് ജോസ് കെ മാണിയും തയ്യാറാണ്. യറിംഗ് കമ്മിറ്റിയും പാർലമെന്‍ററി പാർട്ടി യോഗവും വിളിച്ച ശേഷം സംസ്ഥാനകമ്മിറ്റി വിളിക്കാമെന്നാണ് പി ജെ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്.
വിദേശത്തുള്ള മോൻസ് ജോസഫ് അഞ്ചിന് എത്തും. ആറാം തീയതി എറണാകുളത്ത് വച്ച് പാർലമെന്‍ററി പാർട്ടി യോഗം വിളിക്കാമെന്നാണ് നിർദ്ദേശം. അതിന് മുൻപ് ഏകദേശ ധാരണയുണ്ടായില്ലെങ്കിൽ പാർലമെന്‍ററി പാർട്ടിയിലെ നാടകങ്ങൾ പാർട്ടിയുടെ ഭാവി നിശ്ചയിക്കും.
നടന്‍ കുഞ്ചാക്കോ ബോബന് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. കുഞ്ചാക്കോ ബോബനു നേരെ കഠാര വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാന്‍ലി ജോസഫിനെയാണു (75) ആണ് പ്രതി. മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം 2018 ഒക്ടോബര്‍ 5നു പാതിരാത്രിയാണു സംഭവം ഉണ്ടായത്. കുഞ്ചാക്കോ ബോബനു നേരെ കഠാര വീശി അടുത്ത പ്രതി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. കുഞ്ചാക്കോ അടക്കം എട്ട് സാക്ഷികളെ വിസ്തരിച്ച കോടതി നിരീക്ഷണ ക്യാമറാദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷമാണു ശിക്ഷ വിധിച്ചത്.
വധഭീഷണിക്ക് ഒരു വര്‍ഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വര്‍ഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
വിയ്യൂർ ജയിലിന് സ്വന്തമായി ടിവി ചാനൽ. വാർത്തകൾ വായിക്കാനും എഡിറ്റ് ചെയ്യാനും തടവുകാർ. ഫ്രീഡം ചാനലിലൂടെ ആഴ്ചയില്‍ രണ്ട് ദിവസം തടവുകാര്‍ക്ക് വാര്‍ത്തകളും വിശേഷങ്ങളും കാണാം. ഇന്ത്യയില്‍ ആദ്യമായാണ് ജയിലില്‍ ഇത്തരമൊരു സംരംഭം ഒരുക്കുന്നത്. ഒന്നരക്കോടി രൂപയുടെ ഹൈടെക് അടുക്കള ഒരുക്കിയും വിയ്യൂർ ജയിൽ ശ്രദ്ധ നേടിയിരുന്നു.
തടവുകാര്‍ നിര്‍മ്മിക്കുന്ന ഹ്രസ്വചിത്രങ്ങള്‍, കോമഡി ഷോ, മിമിക്രി എന്നിവയും ഇതോടൊപ്പമുണ്ട്. മൂന്ന് മാസം മുമ്പാണ് ഫ്രീഡം ചാനല്‍ സംപ്രേഷണം തുടങ്ങിയത്. ടിവി കാണുന്നതിന് തടവുകാര്‍ക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ക്യാമറയ്ക്ക് പിന്നിലും സാങ്കേതിക വൈദഗ്ധ്യമുളള തടവുകാര്‍. എഡിറ്റിംഗിനായി പ്രത്യേക സംഘം വേറെ. തടവുകാരുടെ നിയമ സംബന്ധമായ സംശയങ്ങള്‍ക്ക് ജയില്‍ അധികൃതര്‍ മറുപടി നല്‍കുന്ന ലോ പോയൻറാണ് മറ്റൊരു ആകര്‍ഷണം. മൊത്തത്തിൽ പറഞ്ഞാൽ ജയിൽ വിഷയങ്ങളെല്ലാം ചാനലിൽ ചർച്ചയാവുന്നുണ്ട്.
തടവുകാര്‍ക്ക് ഫ്രീഡം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളെ പ്രതികരണം അറിയിക്കുന്നതിന് എല്ലാ ബ്ലോക്കുകളിലും ഫ്രീഡം ബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്. ഫ്രീഡം ചാനലിന്‍റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതോടെ ജയിലിന് പുറത്തിറങ്ങിയാലും നല്ലൊരു വരുമാനമാർഗം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് തടവുകാർ.
പതിനേഴുകാരിയായ വിഷ്ണുപ്രിയയെയാണ് കാണാതായത്.
ഷൊര്‍ണൂര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടി ആറ് മണിക്ക് കോഴിക്കോട് എത്തേണ്ടതായിരുന്നു. നീല ചുരിദാറാണ് പെണ്‍കുട്ടി ധരിച്ചിരിക്കുന്നത്. വിഷ്ണുപ്രിയയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്നും അതിനായി നമ്പറും പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്.
ശിവാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെ മകൾ വിഷ്ണുപ്രിയ 17വയസ്സ് ;ഷൊർണുർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ ഉണ്ടായിരുന്നു 6മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിൻ ആണ് അവൾ വീട്ടിൽ എത്തിയിട്ടില്ല സ്റ്റേഷനിൽ പരാതി പെട്ടിട്ടുണ്ട് നീല ചുരിദാർ ആണ് ധരിചിരിക്കുന്നത്… വിവരം കിട്ടുന്നവർ അറിയിക്കുക phn: sivaji 9605964319..sahre ചെയ്യുക
സ്വർണക്കടത്തുകേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബാലഭാസ്ക്കറുമായി അടുപ്പമുണ്ടായിരുന്നതായി പിതാവ് കെ.സി.ഉണ്ണി പറഞ്ഞു. മകന്റെ മരണത്തിന് പിന്നിലും ഇവർക്ക് പങ്കുള്ളതായി സംശയിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ട്. ഒരു ക്രിമിനല്‍ സംഘത്തിന്റെ രൂപത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. പാലക്കാട്ടെ ഡോക്ടറുമായി ബാലഭാസ്കര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു സംശയമുണ്ടെന്നും ഉണ്ണി പറഞ്ഞു.
ഇപ്പോൾ താമസിക്കുന്ന റോഡിൽ നിന്നും ഉള്ളിലേക്കുള്ള വീടിന് പകരം മറ്റൊന്ന് വാങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ റോഡരികിലെ വീട് വാങ്ങാൻ പണം തടസമായിരുന്നു. ബാലുവിനോട് സംസാരിച്ചപ്പോൾ പണത്തിനു വിഷമിക്കേണ്ടെന്നും പണം അവന്‍ തരാമെന്നും പറഞ്ഞു. തന്റെ അക്കൗണ്ടില്‍ പണമുണ്ടെന്നും പാലക്കാട്ടെ ഡോക്ടര്‍ക്ക് നല്ലൊരു തുക കൊടുത്തിട്ടുള്ളതായും ബാലു പറഞ്ഞു. തുക എത്രയെന്നു ബാലു പറഞ്ഞില്ല. ഞാന്‍ ചോദിച്ചതുമില്ല. ബാലഭാസ്കര്‍ കുറേ പണം പാലക്കാട് നിക്ഷേപിച്ചതായി പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുടെ കോണ്‍ട്രാക്റ്റര്‍ ബാലുവിന്റെ മരണശേഷം തന്നോടു പറഞ്ഞിരുന്നു. കോണ്‍ട്രാക്റ്റര്‍ക്ക് കൊടുക്കാനുള്ള പണം നല്‍കാത്തതിനാല്‍ അയാള്‍ ഡോക്ടര്‍ക്കെതിരെ ചെറുപ്പളശേരി പൊലീസിനു പരാതി നല്‍കിയിരുന്നു. പണം നല്‍കാമെന്നു പറഞ്ഞ് ഡോക്ടര്‍ പറ്റിക്കുകയായിരുന്നെന്നാണ് കോണ്‍ട്രാക്റ്റര്‍ പറഞ്ഞത്.
കോളജില്‍ പഠിക്കുന്ന കാലം മുതല്‍ വിഷ്ണു ബാലഭാസ്കറിന്റെ കൂടെയുണ്ട്. പ്രകാശ് തമ്പി കൂട്ടുകാരനായിട്ട് 6-7 വര്‍ഷമാകുന്നതേയുള്ളൂ. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ കന്റീന്‍ നടത്തിയിരുന്നു. അവിടെവച്ചാണ് ബാലഭാസ്കറുമായി പരിചയത്തിലാകുന്നത്. ബാലുവിനെ ജിമ്മില്‍ കൊണ്ടുപോയത് ഇയാളായിരുന്നു. ജിമ്മില്‍ ട്രെയിനറാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ തടിച്ച ശരീരമുള്ള പ്രകാശ് തമ്പി ജിം ട്രെയിനറാണെന്ന് വിശ്വസിക്കുന്നില്ല.
ബാലുവിന്റെ മരണത്തിനു മുന്‍പ് ഇവരെല്ലാം സ്ഥിരമായി വീട്ടില്‍ വരുമായിരുന്നു. ഇപ്പോള്‍ ആരും വരാറില്ല. ബാലുവിന്റെ മരണശേഷം ഫോണില്‍പോലും വിളിച്ചിട്ടില്ല. ബാലുവിന്റെ ഭാര്യ ഇപ്പോള്‍ അവരുടെ വീട്ടിലാണ്. ഇടയ്ക്ക് അവിടെ പോയപ്പോള്‍ പാലക്കാടുള്ള ഡോക്ടറുടെ ഭാര്യ ആ വീട്ടില്‍വന്നു താമസിക്കുന്നതായി മനസിലായി. അതു ചോദ്യം ചെയ്തതിനുശേഷം ആ വീട്ടിലേക്ക് പോയിട്ടില്ല. ബാലുവിന്റെ പേര് ഒന്നിലേക്കും വലിച്ചിഴയ്ക്കാന്‍ താല്‍പര്യമില്ല. പക്ഷേ അപകടത്തിനു പിന്നിലെ വസ്തുതകള്‍ പുറത്തുവരണം.