Kerala

വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം പ്രാദേശിക നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പൊന്ന്യം പുല്ലോടിയിലെ അശ്വന്ത്, കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ അശ്വന്ത് നേരിട്ട് പങ്കെടുക്കുകയും സോജിത്ത് സഹായങ്ങൾ ചെയ്ത് നല്‍കുകയുമാണ് ചെയ്തത്. സംഭവദിവസം അശ്വന്താണ് ബൈക്ക് ഓടിച്ചിരുന്നത്. ഈ ബൈക്കും പൊലീസ് കണ്ടെടുത്തു.

ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് രണ്ടു പേർ ഒളിവിലാണ്. ഈ മാസം പതിനെട്ടിന് രാത്രിയിലാണ് നസീറിനെതിരെ വധശ്രമം നടന്നത്. സുഹൃത്തിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് പോകുംവഴി തലശേരി കായ്യത്ത് റോഡിൽവച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വ്യക്തമാക്കിയിരുന്നു

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും എല്‍.ഡി.എഫിനെ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ നേരിട്ട് പ്രതിഫലിച്ചില്ലെങ്കിലും ഇടതുപക്ഷത്തിന് വിഷയം പ്രതികൂല സാഹചര്യം സൃഷ്ടിച്ചു. കേരളത്തിലെ മോദി വിരോധികളെല്ലാം കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

1957 മുതല്‍ തെരഞ്ഞെടുപ്പ് രംഗങ്ങളില്‍ സജീവമായി നിന്ന വ്യക്തിയാണ് ഞാന്‍. ഇതുപോലെ ആര്‍ക്കും ഊഹിക്കാന്‍ കഴിയാത്ത തെരഞ്ഞെടുപ്പ് മുന്‍പെങ്ങും ഉണ്ടായിട്ടില്ല. ചില വിഭാഗങ്ങള്‍ ഒരുഭാഗത്ത് ജാതി പറയുമ്പോള്‍ സ്വാഭാവികമായും എതിര്‍ഭാഗവും സംഘടിക്കും. അതും ഇവിടെയുണ്ടായി. മോദി പുറത്താകണമെന്ന് അത്യാഗ്രഹമുള്ളവരാണ് കേരളത്തിലെ ആളുകള്‍. ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ചും. കോണ്‍ഗ്രസിന് എണ്ണം കൂടിയാലേ പ്രധാനമന്ത്രിയാകാന്‍ രാഹുലിനെ ക്ഷണിക്കൂ എന്ന പ്രചാരണം ശക്തമായിരുന്നു. അതു വിശ്വസിച്ച ജനം കേരളത്തില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തുവെന്നും പിള്ള പറഞ്ഞു.

ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ പൂര്‍ണ്ണമായും പിള്ള പിന്തുണയ്ക്കുകയും ചെയ്തു. എന്‍എസ്എസ് ശബരിമല വിഷയത്തിലെടുത്തത് ശരിയായ നിലപാടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ശബരിമല വിഷയത്തില്‍ ഇടതുപക്ഷം എടുത്ത തീരുമാനം തെറ്റായിരുന്നുവെന്നും അതാണ് തിരിച്ചടിക്ക് കാരണമെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നേരിട്ട വന്‍ പരാജയത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി.രാജേഷ്. അപ്രതീക്ഷിത തിരിച്ചടിയാണ് മണ്ഡലത്തിലുണ്ടായത്. മണ്ണാര്‍ക്കാട്ടെ വോട്ടു ചോര്‍ച്ച എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. അത്രത്തോളം മുന്നേറ്റം പാലക്കാട് മണ്ഡലത്തില്‍ മറ്റെവിടെയും ഉണ്ടായില്ല. പട്ടാമ്പിയിലും വോട്ടുചോര്‍ച്ചയുണ്ടായി.

പാലക്കാട് നിയമസഭാ മണ്ഡലം യു.ഡി.എഫിനെ പിന്തുണക്കുന്ന മേഖലയാണ്. അവിടെ ആ മുന്നേറ്റം അത്രത്തോളം പ്രതിഫലിച്ചുമില്ല. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും രാജേഷ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍ 11637 വോട്ടിനാണ് പാലക്കാട് വിജയിച്ചത്. മണ്ഡലത്തില്‍ ഗൂഢാലോചനയുണ്ടെന്ന കാര്യം നേരത്തേ പറഞ്ഞതാണ്. ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസിലെ പീഡനകഥ ഗൂഢാലോചനയുടെ തെളിവാണ്. ഒരു സ്വാശ്രയ കോളേജ് മുതലാളിയാണ് അതിന് പിന്നിലെന്നും എം.ബി രാജേഷ് പറഞ്ഞു.

കേരളത്തില്‍ മൊത്തത്തിലുണ്ടായ യുഡിഎഫ് തരംഗം പാലക്കാട്ടും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു. പാലക്കാട്, പട്ടാമ്പി, മണ്ണാര്‍ക്കാട് മണ്ഡലങ്ങളില്‍ നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്.

ചങ്ങനാശേരി: പ്രധാനമന്ത്രിയാകുന്ന നരേന്ദ്രമോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള നിയോഗം മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷിന്‌ ലഭിച്ചേക്കും. പ്രോ ടേം സ്പീക്കറാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലിനൽകേണ്ടത്. ലോക്‌സഭാംഗങ്ങളിൽ സീനിയോറിറ്റിയുള്ള ആളാണ് പ്രോ ടേം സ്പീക്കറാകേണ്ടത്. കഴിഞ്ഞ സഭയിൽ കർണാടകയിൽനിന്നുള്ള മുനിയപ്പയായിരുന്നു സീനിയർ അംഗം. ഇക്കുറി മുനിയപ്പ ജയിക്കാത്തതിനാൽ കൊടിക്കുന്നിൽ പ്രോ ടേം സ്പീക്കറാകാൻ സാധ്യത ഏറെയാണ്. അങ്ങനെയായാൽ മോദിയെ പ്രതിജ്ഞ ചൊല്ലിക്കേണ്ട ചുമതല കൊടിക്കുന്നിലിനാകും.

അമ്പലപ്പുഴ: നിർമ്മാണ പ്രവർത്തനത്തിനിടെ മറിഞ്ഞുവീണ മിക്സ്ചർ മെഷിന്റെ അടിയിൽപ്പെട്ട് യുവാവു മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് രണ്ടാം വാർഡ് കൂനംപുര വെളിയിൽ അനിൽകുമാറിന്‍റെ  മകൻ അഭിജിത്ത് (24) ആണ് അടിമാലിയിലുണ്ടായ അപകടത്തിൽ മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്ച പുലർച്ചെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം പുന്നപ്രയിലെ വീട്ടിലെത്തിക്കും.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് പന്തയം വയ്ക്കലും ഒരു കലാപരിപാടിയാണ്. സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്ന് പറഞ്ഞു തുടങ്ങുന്നവര്‍ വലിയ പന്തയങ്ങള്‍ക്കും മടിക്കാറില്ല. പലരും വാക്ക് പാലിക്കാറില്ലെന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ പന്തയത്തില്‍ പരാജയപ്പെട്ടതിനുപിന്നാലെ വാക്ക് പാലിച്ചിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍.

തലസ്ഥാന നഗരത്തില്‍ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നായിരുന്നു അക്ബറിന്‍റെ വാദം. കുമ്മനം പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കുമ്മനം ശശി തരൂരിന്‍റെ പ്രഭാവത്തിന് മുന്നില്‍ എട്ടുനിലയില്‍ പൊട്ടുകയായിരുന്നു. ഇതോടെയാണ് വാക്ക് പാലിച്ച് അലി അക്ബര്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോ പങ്കുവച്ച് അദ്ദേഹം സംഘി ഡാ എന്നും കുറിച്ചു.

അലി അക്ബറിന്‍റെ കുറിപ്പ്

പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു,എത്ര തന്തക്കുപിറന്നവൻ എന്ന്‌ ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു…
കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവർക്കും നന്ദി, കേരളത്തിൽ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുതതാം… കമ്മികൾ തോറ്റതിൽ ആഹ്ളാദിക്കാം..

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് എംഎല്‍എമാർ ജയിച്ചുകയറിയതോടെ സംസ്ഥാനത്ത് ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് വരിക. എംഎല്‍എമാര്‍ ജയിച്ച വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍ എന്നിവയ്ക്ക് പുറമേ നേരത്തേ ഒഴിവ് വന്ന പാലാ, മഞ്ചേശ്വരം എന്നി നിയമസഭാ മണ്ഡലങ്ങളിലുമാണ് വരുന്ന സെപ്റ്റംബർ, ഒക്ടോബോർ മാസത്തോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നുതരിപ്പണമായിപ്പോയ എൽഡിഎഫിന് മുന്നിലെ മറ്റൊരു വെല്ലുവിളിയാകും ഈ ഉപതെരഞ്ഞെടുപ്പുകൾ.

സംസ്ഥാനത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയുമധികം ഉപതെരഞ്ഞെടുപ്പുകൾക്ക് ഒന്നിച്ച് കളമൊരുങ്ങുന്നത്. തെക്കൻ കേരളത്തിൽ രണ്ടും മധ്യകേരളത്തിൽ മൂന്നും വടക്കൻ കേരളത്തിൽ ഒരു നിയമസഭാ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരിക. തിരുവനന്തപുരം വട്ടിയൂർക്കാവ് എം എൽ എയായ കെ മുരളീധരൻ ലോക്സഭയിൽ വടകരയുടെ പ്രതിനിധിയായതോടെയാണ് ഇവിടെ ഉപതെര‌ഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബിജെപി ഏറെ പ്രതീക്ഷവയ്ക്കുന്നതും ഏറെ രാഷ്ട്രീയ അടിയൊഴുക്കുകൾക്ക് വിവാദങ്ങൾക്കും വളക്കൂറുളളതുമായ വട്ടിയൂർക്കാവിന്‍റെ മണ്ണിലേക്കാണ് ഉപതെരഞ്ഞെടുപ്പ് എത്തുന്നത്. ആറ്റിങ്ങലിൽ അടൂർ പ്രകാശ് ജയിച്ചതോടെയാണ് കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്.

ആരിഫ് ആലപ്പുഴയിൽ ജയിച്ചു കയറിയതോടെയാണ് അരൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. എന്നാൽ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അരൂരിൽ ആരിഫ് പിന്നിലായത് ഇടതുമുന്നണിയെ ചിന്തിപ്പിക്കും. കെ എം മാണിയുടെ മരണത്തോടെ ഒഴിവുവന്ന പാലാ നിയമസഭാ മണ്ഡലമാണ് ഉപതെരഞ്ഞെടുപ്പ് കാക്കുന്ന മറ്റൊന്ന്. കെ എം മാണിയുടെ കുടുംബത്തിൽ നിന്ന് തന്നെ ആരെങ്കിലും മൽസരിക്കുമോ അതോ ജോസ് കെ മാണിയുടെ വിശ്വസ്തരാരെങ്കിലും തൽക്കാലത്തേക്ക് അങ്കക്കച്ചമുറുക്കുമോ എന്നേ അറിയേണ്ടതുളളൂ. കേന്ദ്രത്തിൽ വീണ്ടും ബിജെപി ഭരണത്തിലേറിയതോടെ രണ്ട് വർഷം മാത്രം അകലെയുളള നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മാണി കുടുംബത്തിന്‍റെ ഇനിയുളള കണ്ണും കാതും.

എറണാകുളത്ത് ഹൈബി ഈ‍ഡന്‍റെ പകരക്കാരനാകാൻ കോൺഗ്രസിൽ ഇപ്പോൾത്തന്നെ ഇടി തുടങ്ങിക്കഴിഞ്ഞു. പ്രത്യേകിച്ചും ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന്മാത്രം യുഡിഎഫിന് കിട്ടിയ ഭൂരിപക്ഷം സ്ഥാനാർഥിമോഹികളെയെല്ലാം കളത്തിലിറക്കും. മഞ്ചേശ്വരമാണ് വടക്കൻ കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് കാക്കുന്ന നിയമസഭാ മണ്ഡലം. നിലവിലെ തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കാമെന്ന് കെ സുരേന്ദ്രൻ സമ്മതിച്ചതോടെ ഹൈക്കോടതിയുടെ അന്തിമ അനുമതിയേ ശേഷിക്കുന്നുളളു. എന്തായാലും രണ്ടുവർഷം ഇനിയും ശേഷിക്കുന്ന എൽഡിഎഫ് സർക്കാരിന് മുന്നില്‍ ഈ ഉപതെരഞ്ഞെടുപ്പുകൾ വെല്ലുവിളിയാകും എന്ന് ഉറപ്പാണ്.

ആലപ്പുഴ: സിപിഎമ്മിന് ആശ്വാസ വിജയം നൽകി മാനം കാത്തിരിക്കുകയാണ് ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എഎം ആരിഫ്. സംസ്ഥാനത്തെ ഇരുപതിൽ പത്തൊൻപത് മണ്ഡലങ്ങളിലും യുഡിഎഫ് ശക്തമായ മുന്നേറ്റം നടത്തിയപ്പോഴും എഐസിസി സെക്രട്ടറി കെസി വേണുഗോപാലിന്റെ സിറ്റിംഗ് മണ്ഡലമായ ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെ കടുത്ത മത്സരത്തിലൂടെ പരാജയപ്പെടുത്തിയാണ് എഎം ആരിഫ് വിജയക്കൊടി പാറിച്ചത്. കേരളത്തിൽ ഇടതുപക്ഷം അപ്പാടെ തകർന്നടിഞ്ഞപ്പോഴും വിപ്ലവഭൂമി തിരികെപ്പിടിച്ച ആരിഫിന് അഭിവാദ്യങ്ങളർപ്പിച്ചുകൊണ്ട് അണികളും നേതാക്കളും തോൽവിക്കിടയിലും ആശ്വാസം കണ്ടെത്തുന്നുണ്ട്.

കോൺഗ്രസ് പാർട്ടിക്ക് നിർണ്ണായകമായ തെരെഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണ്ണയം മുതലേ നേതൃത്വം വിജയം ലക്‌ഷ്യം വച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം വളരെ കരുതലോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയിലും ആരിഫിനെതിരെ ശക്തമായ പ്രചരണം കോൺഗ്രസ് നടത്തിയിരുന്നു. ഇതിനെയല്ലാം അതിജീവിച്ചാണ് ആരിഫ് ആലപ്പുഴയുടെ മണ്ണിൽ ചെങ്കൊടി പാറിച്ചത്. ഒളിഞ്ഞും തെളിഞ്ഞും രഹസ്യമായും പരസ്യമായും ആരിഫിനെതിരെ കോൺഗ്രസ് ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഇവയെല്ലാം മറികടന്നാണ് ആരിഫിന്റെ വിജയം എന്നതാണ് ശ്രദ്ധേയം.

ആലപ്പുഴയിൽ വിജയിക്കാൻ എൽഡിഎഫിന് നിർണായകമായത് എസ്എൻഡിപി വോട്ടുകൾ തന്നെയാണ്. വെള്ളാപ്പള്ളി നടേശന്റെ പിന്തുണ ആലപ്പുഴയിൽ വലിയ സ്വാധീനമുണ്ടാക്കി. ബിജെപിക്കും കോൺഗ്രസിനുമെതിരെയുള്ള വെള്ളാപ്പള്ളിയുടെ വിമർശനങ്ങൾ ഏറ്റുപിടിച്ചതാണ് വോട്ടുകൾ ചോരാതെ ആരിഫിന് തന്നെ വന്നുചേർന്നു എന്നത് എൽഡിഎഫിനെ വലിയൊരപകടത്തിൽ നിന്നുമാണ് രക്ഷിച്ചത്. എന്തായാലും മുന്നണിയിലെ ഏക ജേതാവായ ആരിഫിന് പാർട്ടിയിൽ ഇനി മികച്ച സ്ഥാനമായിരിക്കും ലഭിക്കുക എന്നുറപ്പാണ്. ഇതിനൊപ്പം തന്നെ എസ്എൻഡിപി സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇനി ഇടതുപക്ഷത്തെ പ്രധാന ഘടകമായി മാറും എന്നുള്ള കാര്യത്തിൽ സംശയമില്ല.

28 വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു വനിതാ എംപി ഉണ്ടാകുന്നത്. 1991-ല്‍ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിലും നിന്നും ജയിച്ച സാവിത്രി ലക്ഷമണനാണ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച അവസാന കോണ്‍ഗ്രസുകാരി. ആലത്തൂരിലെ മിന്നും വിജയത്തോടെ കോണ്‍ഗ്രസിന്റെ പുതുമുഖതാരോദയമായി മാറി രമ്യ ഹരിദാസ്.
നാടന്‍ പാട്ട് കലാകാരി കൂടിയായ രമ്യ പ്രചാരണ വേദികളില്‍ പാട്ടു പാടുന്നതിനെതിരെ ഇടതുപക്ഷ അനുഭാവികള്‍ സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ത്തിയെങ്കിലും തീര്‍ത്തും പോസീറ്റിവായാണ് അവര്‍ ഇതിനോട് പ്രതികരിച്ചത്. പിന്നീട് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശവും, ദീപാ നിശാന്തിന്‍റെ വിമര്‍ശനവും രമ്യയ്ക്ക് ദോഷത്തേക്കാളേറെ ഗുണമാണ് ചെയ്തത്.

വനിതകളെ മത്സരാര്‍ഥിയാക്കാന്‍ പൊതുവേ വിമുഖതയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രമ്യയുടെ വിജയം യുവതികള്‍ക്ക് പാര്‍ട്ടിയിലേക്ക് കൂടുതലായി വഴി തെളിക്കും. എല്‍ഡിഎഫിന്റെ ഉരുക്കു കോട്ടയില്‍ ഒന്നര ലക്ഷത്തിലേറെ വോ‌ട്ടുനേടിയാണ് രമ്യ വിജയം കൈവരിച്ചത്. എന്തായാലും എല്ലാ വെല്ലുവിളികളേയും മറികടന്ന് കൊണ്ട് ആലത്തൂരില്‍ നേടിയ വിജയം രമ്യയുടെ പൊളിറ്റിക്കല്‍ ഗ്രാഫ് കാര്യമായി ഉയര്‍ത്തും എന്നതില്‍ സംശയം വേണ്ട. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 2013-ല്‍ നടത്തിയ ടാലന്‍റ ഹണ്ടിലൂടേയാണ് രമ്യ ഹരിദാസ് യൂത്ത് കോണ്‍ഗ്രസില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോള്‍ ഇടതുകോട്ടയില്‍ നേടിയ വിജയത്തോടെ പാര്‍ട്ടിയില്‍ രമ്യയുടെ പ്രധാന്യമേറുകയാണ്. യുവനേതാവ്, വനിതാ നേതാവ്, ദളിത് പ്രാതിനിധ്യം എന്നീ ഘടകങ്ങള്‍ രമ്യയുടെ രാഷ്ട്രീയ ഭാവിക്ക് ഗുണം ചെയ്യും

സംസ്ഥാനത്ത് ഇക്കുറിയും ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല. അപ്പോഴും വൻതോതിലാണ് ബിജെപി ഇത്തവണ കേരളത്തിൽ വോട്ട് നേടിയിരിക്കുന്നത് എന്ന് കണക്കുകള്‍ പറയുന്നു. ബി.െജ.പിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മൂന്ന് മണ്ഡലങ്ങളാണ് തിരുവനന്തപുരവും പത്തനംതിട്ടയും തൃശൂരും. ശബരിമല വിഷയം വിതച്ചത് ബി.ജെ.പിയാണെങ്കിലും നേട്ടം കൊയ്തത് യുഡിഎഫാണ്. പത്തനംതിട്ടയിൽ കെ.സുരേന്ദ്രന് പരാജയമേറ്റുവാങ്ങേണ്ടി വന്നു. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം കുമ്മനം രാജശേഖരന് അനുകൂലമായിരുന്നു. എന്നാൽ എല്ലാ പ്രവചനങ്ങളെയും മാറ്റി എഴുതുന്നതായിരുന്നു ശശി തരൂരിന്റെ വിജയം.

സുരേഷ് ഗോപിയുടെ താരപദവിയും തൃശൂരിനെ ശ്രദ്ധാകേന്ദ്രമാക്കിയെങ്കിലും അവിടെയും ഫലം ബി.ജെപിക്ക് തിരിച്ചടിയായി. എങ്കിലും പല മണ്ഡലങ്ങളിലും രണ്ടാംസ്ഥാനത്ത് എത്താൻ സാധിച്ചതും വൻതോതിൽ വോട്ട് നേടിയതും ബി.ജെ.പിക്ക് കേരളത്തിൽ നേട്ടം തന്നെയാണ്. ആദ്യമായിട്ടാണ് ബി.ജെ.പി ഇത്രയധികം വോട്ടുകൾ കേരളത്തിൽ നേട്ടുന്നത്. 2014ലേതിനെക്കാള്‍ 7% വോട്ട് ബി.ജെ.പിക്ക് കൂടിയത് നേട്ടം തന്നെയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.

വോട്ടുകണക്കുകൾ ഇങ്ങനെ:

തിരുവനന്തപുരത്ത് കുമ്മനം രണ്ടാമത് – 3 ലക്ഷം കടന്നു.

സുരേഷ് ഗോപി (2.93 ലക്ഷം)

കെ.സുരേന്ദ്രന്‍ (2.95 ലക്ഷം)

ശോഭ സുരേന്ദ്രന്‍ (2.37 ലക്ഷം)

സി.കൃഷ്ണകുമാര്‍(2.17 ലക്ഷം)

കണ്ണന്താനം (1.37 ലക്ഷം)

പി.സി.തോമസ് (1.52 ലക്ഷം)

കെ.എസ്.രാധാകൃഷ്ണന്‍(1.77 ലക്ഷം)

തുഷാര്‍ വെള്ളാപ്പള്ളി (73065)

Copyright © . All rights reserved