Kerala

കൊച്ചി വിമാനത്താവളത്തിൽ വിമാനം ടാക്സിവേയിൽനിന്നു തെന്നിമാറിയതും കാനയിൽ കുടുങ്ങി നിരവധി യാത്രക്കാർക്ക് പരുക്കേറ്റ സംഭവത്തിന്റെ സത്യവാസ്ഥ പുറത്ത്. മഴയും കാറ്റുമാണ് ഇത്തരത്തിലൊരു അപകടത്തിന് കാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സത്യം പുറത്തുവരുന്നത്. സഹപൈലറ്റിനോട് പ്രധാന പൈലറ്റിനുതോന്നിയ ഈഗോയാണ് അപകടമുണ്ടാക്കിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2017 സെപ്റ്റംബർ രണ്ടിന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്.

അപകട സാധ്യത മുന്നറിയിപ്പ് സഹപൈലറ്റ് നൽകിയെങ്കിലും ജൂനിയറായ വനിതാ പൈലറ്റിന്റെ നിർദ്ദേശം കേൾക്കാൻ പ്രധാന പൈലറ്റ് തയ്യാറായിരുന്നില്ല. പൈലറ്റ് ഗുരീന്ദർ സിങ്, കോ–പൈലറ്റ് ടെലൻ കാഞ്ചൻ എന്നിവരാണ് സംഭവ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി- കൊച്ചി വിമാനം വിമാനം നിയന്ത്രിച്ചിരുന്നത്. രണ്ടു സാധ്യതകളായിരുന്നു അന്വേഷണത്തിന്റെ വിഷയം. കനത്ത കാറ്റും മഴയും മൂലം വിമാനത്തിന്റെ മുൻചക്രം തെന്നിനീങ്ങിയെന്നും അതുമൂലം തിരിയേണ്ട പോയിന്റിനു മുൻപേ വലത്തേക്കു തെന്നിപ്പോയെന്നുമുള്ള വാദം. പൈലറ്റിന്റെ വീഴ്ചയാകാം എന്നതായിരുന്നു രണ്ടാമത്തെ നിഗമനം.

എയർ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ് ഓഫ് ഫ്ലൈറ്റ് സേഫ്റ്റി ക്യാപ്റ്റൻ വിനോദ് കുൽക്കർണിയായിരുന്നു അന്വേഷിച്ചത്.സംഭവം നടന്ന ദിവസം ശക്തമായ മഴയായിരുന്നു വിമാനത്താവള പരിസരത്ത് പെയ്തിരുന്നത്. ഇതേതുടര്‍ന്ന് കാഴ്ച വ്യക്തമായിരുന്നില്ല. അതിനാല്‍ വിമാനത്തിലെ സഹപൈലറ്റ് പ്രധാന പൈലറ്റിനോട് ഫോളോ മീ വാഹനം ഉപയോഗപ്പെടുത്തി വേഗം കുറച്ച് ലാന്‍ഡിങ് നടത്താമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ നിർദ്ദേശം അവഗണിക്കപ്പെട്ടു. ഇതാണ് വിമാനം അപകടത്തിൽപ്പെടാൻ കാരണം. സംഭവത്തിൽ വിമാനത്തിന് വളരെയധികം നാശം സംഭവിച്ചിരുന്നു, മുന്നിലെ ലാൻഡിംഗ് ഗിയർ പൂർണമായി തകർന്നിരുന്നു. വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്നുള്ളത് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം.

പ്രധാന പൈലറ്റിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക്‌ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രായവ്യത്യാസം അധികമുള്ളവരെ ഒന്നിച്ച് ജോലിക്കിടുന്നത് ഒഴിവാക്കാൻ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയ്ക്ക് നിർദേശം നൽകുകയും ചെയ്തു.

നേപ്പാള്‍ വഴി സ്വര്‍ണ കള്ളക്കടത്തിന് മലയാളി സ്ത്രീകളും. വീട്ടുജോലിക്കാരും കുടുംബിനികളുമടക്കമുള്ളവര്‍ കള്ളക്കടത്തുസംഘത്തിന്റെ കണ്ണികളാണ്. ശരീരത്തിലും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ചാണ് സ്വര്‍ണക്കടത്ത്.

വിമാനത്താവളം വഴി സ്ത്രീകള്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തുന്ന രീതി. തരിയാക്കിയതോ മിശ്രിത രൂപത്തിലുളളതോ ആയ സ്വര്‍ണം അടിവസ്ത്രത്തിലെ പ്രത്യേക അറയിലാക്കിയാണ് കള്ളക്കടത്ത് സംഘങ്ങള്‍ കാരിയര്‍മാരായ സ്ത്രീകള്‍ക്ക് കൈമാറുക. കസ്റ്റംസ് ദേഹപരിശോധനയില്‍ അത്രവേഗത്തില്‍ പിടിവീഴില്ല. ചുരിദാര്‍ പോലെയുളള വസ്ത്രങ്ങള്‍ ധരിക്കാന്‍ സ്വര്‍ണക്കടത്തുസംഘം പ്രോല്‍സാഹിപ്പിക്കാറില്ല. ഗള്‍ഫില്‍ നിന്നുളള യാത്രയില്‍ ധരിക്കേണ്ട വസ്ത്രമേതെന്നു പോലും സ്വര്‍ണമാഫിയ തീരുമാനിക്കും.

കാഠ്മണ്ഡു വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്ന് ബീപ്പ് ശബ്ദമുണ്ടായാല്‍ പോലും വിശദമായ ദേഹപരിശോധനയില്ലാതെ സ്ത്രീകളെ കടത്തി വിടുകയാണ് പതിവ്. സ്ത്രീകളെ തിരഞ്ഞെു പിടിച്ച് കാരിയര്‍മാരാക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്ന കുടുംബിനികളും വീട്ടുജോലിക്കാരായ സ്ത്രീകളും സ്വര്‍ണം കടത്താറുണ്ടെന്നും കാരിയറായിരുന്ന യുവതി വെളിപ്പെടുത്തി. സ്ത്രീകള്‍ തന്നെയാണ് ലാഭം മോഹിപ്പിച്ച് കാരിയര്‍മാരാക്കുന്നതിന് ഇടനിലക്കാരാവുന്നതും.

കാരിയറായി പ്രവര്‍ത്തിത്തിക്കുന്ന സ്ത്രീകളുടെ കുടുംബപശ്ചാത്തലവും പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പുമെല്ലാം മാഫിയയുടെ കൈവശമുണ്ടാകും. മുങ്ങിയാല്‍ പുരുഷന്‍മാരേക്കാള്‍ സ്വര്‍ണം തിരിച്ചുപിടിക്കാന്‍ സ്ത്രീകളില്‍ നിന്നാണ് എളുപ്പമെന്നും കള്ളക്കടത്ത് സംഘം കണക്കുകൂട്ടുന്നു.

അലങ്കരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിൽ വധു. പിന്നിൽ യാത്രക്കാരായി അമ്മയും ബന്ധുക്കളും. വധു ഓടിച്ച ഓട്ടോയുടെ പിന്നിൽ മുപ്പതിലേറെ ഓട്ടോകളിലായി വീട്ടുകാരും ബന്ധുക്കളും. കുറവിലങ്ങാട് ഉഴവൂർ ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളി പെരുന്താനം മാമലയിൽ മോഹനൻ നായരുടെ മകൾ മഹിമയാണ് വിവാഹ ദിനത്തിൽ ഓട്ടോറിക്ഷ ഓടിച്ചു കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലെ മണ്ഡപത്തിലേക്ക് എത്തിയത്. മഹിമയുടെ പേര് തന്നെയാണ് ഓട്ടോറിക്ഷയ്ക്കും. കാൽ നൂറ്റാണ്ടായി ഉഴവൂർ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് മോഹനൻ.

2 വർഷം മുൻപ് ഓട്ടോ ഓടിയ്ക്കാൻ ലൈസൻസ് നേടിയ മഹിമ മിക്ക ദിവസവും വണ്ടി ഓടിക്കാറുണ്ട്. പട്ടാമ്പി കൊപ്പം പ്രേംനിവാസിൽ രാജഗോപാൽ–പുഷ്പ ദമ്പതികളുടെ മകൻ സൂരജുമായുള്ള വിവാഹം ഉറപ്പിച്ചപ്പോൾ മറ്റൊരു കാര്യം കൂടി ഉറപ്പിച്ചു.പെരുന്താനത്തു നിന്നു കുറിച്ചിത്താനത്തെ വിവാഹ വേദിയിലേക്ക് ഓട്ടോറിക്ഷ ഓടിച്ചു പോകും. വിവാഹ നിശ്ചയ ദിനത്തിലും വരനും വധുവും കൂടി ഓട്ടോയിൽ യാത്ര ചെയ്തിരുന്നു. ഇന്നലെ ഒൻപതരയോടെയാണ് വധൂഗൃഹത്തിൽ നിന്നുള്ളവർ ചടങ്ങുകൾക്കായി ഇറങ്ങിയത്.

ഏറ്റവും മുന്നിൽ മഹിമ ഓടിക്കുന്ന മഹിമ എന്ന ഓട്ടോറിക്ഷ. ഇതിൽ യാത്രക്കാരായി അമ്മ ലീലാമണിയും ബന്ധുക്കളും. വധുവിന്റെ വാഹനത്തിനു പിന്നിലായി മുപ്പതോളം ഓട്ടോറിക്ഷകൾ.ബന്ധുക്കളെല്ലാം അതിൽ. ഉഴവൂർ ടൗണിലെ മിക്ക ഓട്ടോറിക്ഷകളും വിവാഹം വ്യത്യസ്തമാക്കാൻ എത്തി. പാലായിൽ ബിഎഡ് വിദ്യാർഥിനിയാണ് മഹിമ. സൂരജ് ബഹ്റൈനിൽ ജോലി ചെയ്യുന്നു. ഇന്ന് നവ ദമ്പതികൾ പട്ടാമ്പിയിലേക്കു പോകും. ആ യാത്ര കാറിലാണെന്നു മാത്രം.

പാലാ സീറ്റിനെ ചൊല്ലി ബിജെപിയും കേരള ജനപക്ഷം സെക്യുലറും തമ്മിൽ തർക്കം രൂക്ഷമാകുന്നു. പാലാ സീറ്റ് ജനപക്ഷത്തിന് വിട്ട് കൊടുക്കാന്‍ സാധിക്കില്ല എന്ന നിലപാടിലാണ് ബിജെപി. ഉപതെരഞ്ഞെടുപ്പിൽ പാലയിൽ ബിജെപി സ്ഥാനാർഥി തന്നെ മത്സരിക്കണമെന്ന അഭിപ്രായമാണ് ബിജെപിയ്ക്ക്. പാലാ സീറ്റിൽ ഷോൺ ജോർജിനെ മത്സരിപ്പിക്കാൻ കരുനീക്കങ്ങളും ആയി പിസി ജോർജ് രംഗത്ത് ഇറങ്ങിയിതിനു പിന്നാലെയാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്.

ബിജെപിക്ക് പ്രതീക്ഷയുള്ള സീറ്റായതിനാല്‍ ബിജെപി മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ ആഗ്രഹമെന്ന് ജില്ലാ അധ്യക്ഷൻ എൻ. ഹരി തുറന്നുപറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻ ഹരിയായിരുന്നു പാലായിലെ സ്ഥാനാർഥി. അയ്യായിരത്തിൽ നിന്ന് 25 ആയിരത്തിലേക്ക് വോട്ട് കൂടിയത് ചൂണ്ടിക്കാട്ടിയാണ് സീറ്റിനായുള്ള ബിജെപിയുടെ അവകാശവാദം 2004 ൽ എൻ ഡി എ സ്ഥാനാർത്ഥിയായി പി സി തോമസ് മൂവാറ്റുപുഴയിൽ മത്സരിച്ചപ്പോൾ പാലായിൽ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. സീറ്റ് സ്വന്തമാക്കാനുള്ള നീക്കത്തിന് ഇതും ഒരു കാരണമാണ്. എന്നാൽ, സീറ്റ് വിട്ട് നൽകാൻ സംസ്ഥാന നേതൃത്വം നിർദേശിച്ചാൽ അംഗീകരിക്കുമെന്നും ബിജെപി ജില്ലാഘടകം വ്യക്തമാക്കുന്നു.

അതേസമയം പാലാ സീറ്റിനെ ചൊല്ലി തർക്കമില്ലെന്നാണ് പി സി ജോർജ് പറയുന്നത്. പാലാ സീറ്റിനെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് എൻഡിഎയിൽ ചർച്ച ചെയ്താണെന്ന് പിസി ജോർജ് പറഞ്ഞു. ബിജെപിക്കോ ജനപക്ഷത്തിനോ സീറ്റിൽ അവകാശ വാദം ഉന്നയിക്കാൻ കഴിയില്ലെന്ന് ജോർജ് പറഞ്ഞു. സീറ്റ് നിശ്ചയിക്കേണ്ടത് എൻഡിഎ ആണെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് ബിജെപിക്കാണെന്ന് എൻഡിഎ പറഞ്ഞാൽ ബിജെപി മത്സരിക്കുമെന്നും അതല്ല ജനപക്ഷത്തിനാണെന്ന് പറഞ്ഞാൽ ജനപക്ഷം മത്സരിക്കുമെന്നും ജോർജ് അറിയിച്ചു. അതല്ലാതെ ബിജെപിക്കോ ജനപക്ഷത്തിനോ സീറ്റിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ജോർജ് വ്യക്തമാക്കി. എന്നാല്‍ മകനെ എംഎല്‍എയാക്കാനുളള പിസി ജോര്‍ജിന്റെ നീക്കത്തിന് ഇതോടെ തിരിച്ചടിയേറ്റിരിക്കുകയാണെന്നാണ് സൂചന.

കോട്ടയം:കേരളം രാഷ്ട്രീയത്തിൽ ഒരിക്കലും സ്ഥാപിത താൽപര്യങ്ങൾക്കു വേണ്ടി വളഞ്ഞ വഴി സ്വീകരിച്ചിട്ടില്ലാത്ത, തികച്ചും സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തിനു ഉടമയെന്നു എതിരാളികൾ പോലും സമ്മതിക്കുന്ന വ്യക്തിയാണ് പി ജെ ജോസഫ്. ഇദ്ദേഹത്തിന്‍റെ ഈ രാഷ്ട്രീയ ഔന്നധ്യം തന്നെയാണ് ഈ ഉപജാപക വൃന്ദം പാർട്ടി വൈസ് ചെയർമാനായ ജോസ് കെ മാണിയിൽ അകാരണമായ ഭീതി ജനിപ്പിക്കുവാൻ വേണ്ടി ഉപയോഗിക്കുന്നത്. പൊതുസമൂഹത്തിലുള്ള ജോസഫിന്റെ സ്വീകാര്യതയും ഇക്കൂട്ടർ ജോസ് കെ മാണിയെ ഭീതിയിൽ ആഴ്ത്താൻ ഉപയോഗിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അത്യന്തം പ്രകോപനം നിറഞ്ഞ വ്യാജ വാർത്തകളും കുറിപ്പുകളും ഇത്തരം ഹിഡൻ അജണ്ടയുടെ ഭാഗമായിട്ടുള്ളതാണ്. ഇതിലൂടെ പാർട്ടി പ്രവർത്തകരെ തമ്മിൽ തല്ലിച്ചു പാർട്ടിയെ കൈപ്പിടിയിൽ ആക്കാമെന്നാണ് ഈ എം എൽ എ ധരിക്കുന്നത്‌

കേരളാ കോൺഗ്രസ്(എം) എന്ന രാഷ്ട്രീയ കക്ഷി പിളർന്നില്ലെങ്കിൽ തന്റെ എക്കാലത്തെയും മോഹമായ മന്ത്രി പദവി ലഭിക്കില്ലെന്ന തിരിച്ചറിവിൽ മാണിഗ്രൂപ്പിലെ ഒരു യുവ എം എൽ എ യുടെ നേതൃത്വത്തിൽ പാർട്ടി പിളർത്തുവാനുള്ള നീക്കത്തിന് വേഗതയേറി. പാലാ ഉപതെരഞ്ഞെടുപ്പിന് മുൻപ് പിളർപ്പ് നടന്നാൽ നിഷാ ജോസ് കെ മാണിയെ പരാജയപ്പെടുത്തുകയെന്ന ഹിഡൻ അജണ്ടയും ഈ എം എൽ എ യ്ക്കുണ്ട്.

കെ എം മാണിയുടെ നിര്യാണത്തോടെ പാർട്ടിയിൽ വരുത്തേണ്ട നേതൃത്വ കൈമാറ്റം സമവായത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് ഈ യുവ എം എൽ എ. മനസ്സിലാക്കിയിട്ടുണ്ട്. പാർട്ടി നേതാക്കൾക്കെതിരെ എക്കാലവും സമൂഹ മാധ്യമങ്ങളിലൂടെ പുലഭ്യം പറയുന്ന സോഷ്യൽ മീഡിയാ കോർഡിനേറ്റർ എന്ന സ്വയം പ്രഖ്യാപിത പദവി വഹിക്കുന്ന ഇടവെട്ടി സ്വദേശിയെയാണ് ഇപ്പോൾ ജോസഫ് വിഭാഗം നേതാക്കളെ ആക്ഷേപിക്കുന്നതിനും, പാർട്ടി പിളർത്തുന്നതിനും ഇദ്ദേഹം കൂട്ടുപിടിച്ചിരിക്കുന്നത്.

കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് അനുസ്മരണം നടത്താതെ പാർട്ടി വർക്കിങ് ചെയർമാൻ പി ജെ ജോസഫ് വിദേശത്ത് കറങ്ങുന്നു എന്ന ആരോപണമാണ് നവ മാധ്യമങ്ങളിലൂടെ ഈ സ്വയം പ്രഖ്യാപിത മീഡിയ കോർഡിനേറ്റർ നടത്തിയിരിക്കുന്നത്. പാർട്ടി പ്രവർത്തകരിൽ പി ജെ ജോസഫ് വിഭാഗത്തെ കുറിച്ച് അപമതിപ്പുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യമേ ഈ നീക്കത്തിനുള്ളൂ.കെ എം മാണി എന്നും പാർട്ടി പ്രവർത്തകർക്ക് ഒരു ജ്വലിക്കുന്ന വികാരമാണെന്നു അറിയാവുന്ന ഈ എം എൽ എ ആ വികാരത്തെ പരമാവധി ഊതി കത്തിച്ച് തന്റെ ഹിഡൻ അജണ്ടകൾ ഓരോന്നായി നടപ്പിലാക്കാനുള്ള ശ്രമവുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് തൊടുപുഴയിൽ അനുസ്മരണ ചടങ്ങ് നടത്തിയ പി ജെ ജോസഫ്, സംസ്ഥാന നേതാക്കൾ പങ്കെടുത്തുള്ള അനുസ്മരണത്തിനായി പല തവണ ശ്രമിച്ചു. എന്നാല്‍ ഒഴിവുകഴിവുകൾ പറഞ്ഞു മാണി വിഭാഗം തന്നെ അനുസ്മരണം മാറ്റിവയ്ക്കുകയാണുണ്ടായത്.

പാർട്ടിയിലെ സീനിയോറിറ്റി അനുസരിച്ചു മന്ത്രി സ്ഥാനത്തിനുള്ള യോഗ്യത ഇപ്പോൾ സി എഫ് തോമസിനും.,പി ജെ ജോസെഫിനുമാണ്. അവർക്കു എന്തെങ്കിലും തടസ്സം വന്നാൽ പോലും അത് ജോസ് കെ മാണിക്കും ,ജോസഫ് ഗ്രൂപ്പിൽ നിന്നും സീനിയറായ മോൻസ് ജോസെഫിനുമേ അനുവദനീയമാകുകയുള്ളൂ. അപ്പോഴും യുവ എം എൽ എ പുറത്തു തന്നെയാവും നിൽപ്പ്. ഈ തിരിച്ചറിവിൽ നിന്നാണ് മേൽപ്പടി എം എൽ എ തന്റെ തന്ത്രങ്ങൾ സമർത്ഥമായി പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ പി ജെ ജോസഫ് കോട്ടയത്ത് സ്ഥാനാര്ഥിയാകാനായി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അതിനെ പ്രാദേശിക വാദം ഉയർത്തി സമർത്ഥമായി വെട്ടിയതിന്റെ പിന്നിൽ ഈ എം എൽ എ യ്ക്ക് നിർണ്ണായക പങ്കാണ് ഉള്ളത്. കോട്ടയം പാർലമെന്റ് സീറ്റിലേക്ക് ജോസ് കെ മാണിയുടെ മനസ്സിൽ മുൻ കടുത്തുരുത്തി എം എൽ എ സ്റ്റീഫൻ ജോർജാണ് ഉണ്ടായിരുന്നതെങ്കിലും, തന്റെ കോട്ടയം ജില്ലയിലെ സ്വാധീനം പരമാവധി ഉപയോഗിച്ച് സമ്മർദ തന്ത്രത്തിലൂടെയാണ് ചാഴികാടനെ സ്ഥാനാർത്ഥിയാക്കിയത്. ഇതിൽ ജോസ് കെ മാണിക്ക് കടുത്ത നീരസവുമുണ്ട്.

അപ്പന്‍റെ നാലിലൊന്നു കഴിവ് ജോമോനില്ലെന്ന് പല സംഭാഷണങ്ങളിലും പറഞ്ഞിട്ടുള്ള ഈ എം എൽ എ മാണിസാറിന്റെ അഭാവത്തിൽ തന്ത്ര പൂർവം പാർട്ടി പിടിച്ചടക്കാനുള്ള കരുക്കൾ നീക്കികൊണ്ടിരിക്കയാണ്. ആസന്നമായ പാലാ ഉപ തെരെഞ്ഞെടുപ്പിന് മുൻപ് ജോസഫ് ഗ്രൂപ്പിനെ പാർട്ടിക്ക് പുറത്താക്കാനുള്ള ശ്രമമാണ് ഇദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. പാലാക്കാർക്ക് നിഷാ ജോസ് കെ മാണിയെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞു എല്ലാ മുക്കിലും മൂലയിലും വരെ ഓടിയെത്തിയിരുന്ന പ്രകൃതമാണ് നിഷയ്ക്കുള്ളത്. എന്നാൽ സന്നിദ്ധ ഘട്ടമായ ഈ സമയത്ത് ഒരു പിളർപ്പ് നടന്നാൽ നിഷയെ തോൽപ്പിക്കുകയും, പാർട്ടിയെ നിലയില്ലാ കയങ്ങളിൽ ആഴ്ത്തുകയും, അതോടൊപ്പം തന്റെ എക്കാലത്തെയും മോഹമായ മന്ത്രി സ്ഥാനം നേടുകയുമാവാമെന്നാണ് ഇദ്ദേഹം ധരിച്ചു വശായിട്ടുള്ളത്.

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ കെ എം മാണിക്ക് പാലായിൽ ലഭിച്ച ഭൂരിപക്ഷം 4703 വോട്ട് മാത്രമാണ്. പി സി ജോർജിന് നിർണ്ണായക സ്വാധീനമുള്ള എലിക്കുളം അടക്കമുള്ള അഞ്ചോളം പഞ്ചായത്തുകൾ മണ്ഡല പുനർ നിര്ണയത്തിലൂടെ പുതിയ പാലാ മണ്ഡലത്തിലാണിപ്പോൾ. ഈ മണ്ഡലങ്ങളിൽ ജോർജ് ഉയർത്തിയ പ്രതിരോധം ജോസഫിനെ മുൻനിർത്തിയാണ് മാണി അതിജീവിച്ചത്. പാലാ നിയോജക മണ്ഡലത്തിന്റെ ഭൂമി ശാസ്ത്രം മറ്റാരേക്കാളും കൂടുതൽ അറിയാവുന്ന ഈ എം എൽ എ ജോസഫ് ഗ്രൂപ്പിനെ പിണക്കി മാറ്റുന്നതിലൂടെ നിഷ ജോസ് കെ മാണിയുടെ തോൽവി സുനിശ്ചിതമാക്കാമെന്ന് ആഗ്രഹിക്കുന്നു. അതിലൂടെ തന്നെക്കാൾ തലയെടുപ്പുള്ള ഒരു നേതാവ് നിയമസഭയിൽ എത്തിയാൽ തനിക്കുണ്ടാവുന്ന ഭീഷണിക്കാണ് യുവ നേതാവ് തടയിടുന്നത്.

പർലമെൻറ് സീറ്റിന്റെ കാര്യത്തിൽ കോട്ടയം, കോട്ടയം കാർക്ക് എന്ന മാനദണ്ഡം കൊണ്ടുവന്ന ഈ എം എൽ എ യ്ക്ക് ആ മാനദണ്ഡം തന്നെ വിനയായി തീരുകയാണിപ്പോൾ. കഴിവും, മിഴിവും മിടുക്കും തെളിയിച്ചിട്ടുള്ള യുവജന നേതാക്കൾ ഉള്ളപ്പോൾ അവരുടെയൊക്കെ തലയ്ക്കു മീതെയാണ് ഇദ്ദേഹത്തെ പ്രതിഷ്ഠിച്ചത്‌. ഇനി അതേ മണ്ഡലത്തിൽ നിന്നുള്ള ആൾ തന്നെ മതിയെന്ന മുദ്രാവാക്യം ഇപ്പോൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. കൂടുതൽ കൗശലക്കാരനായ ഈ എം എൽ എ യുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ ജോസ് കെ മാണി അതിനു തടയിടാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. പാർട്ടി വെട്ടിപ്പിടിക്കാൻ ഒരുങ്ങുന്ന ഈ യുവ എം എൽ എ ക്കു സ്വന്തം ആത്മാവ് തന്നെ നഷ്ട്ടപ്പെടുന്ന അവസ്ഥയിലാണിപ്പോൾ.

തൃശൂര്‍: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്ന കാര്യം ജില്ലാ കളക്ടര്‍ തീരുമാനിക്കും. ആനയ്ക്ക് മദപ്പാടില്ലെന്നും ശരീരത്തില്‍ മുറിവുകളില്ലെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. ആരോഗ്യക്ഷമതാ പരിശോധന നടത്തണമെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ആനയ്ക്ക് മദപ്പാടില്ലെന്നും പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ആരോഗ്യക്ഷമത പരിശോധനടത്തിയത്.

പരിശോധന ഒരുമണിക്കൂര്‍ നീണ്ടുനിന്നു. കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എഴുന്നെള്ളിക്കുന്നതിന് തടസമായ ഗുരുതര പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതിനാല്‍ ഒരു മണിക്കൂര്‍ എഴുന്നെള്ളിക്കാനുള്ള അനുമതി ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. തൃശൂര്‍ പൂര വിളംബരത്തിന് ആനയെ എഴുന്നെള്ളിക്കാമെന്നായിരുന്നു കളക്ടര്‍ക്ക് ലഭിച്ച നിയമോപദേശം. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ആനയുടമയായിരിക്കും അതിന് ഉത്തരവാദിയെന്നും ഇത് ആനയുടമയില്‍ നിന്ന് എഴുതി വാങ്ങണമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപകടങ്ങളുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ജനങ്ങളെ അകലെ നിര്‍ത്തി ആനയ്ക്ക് പ്രകോപനമുണ്ടാകാതെ നോക്കണം. ഭാവിയില്‍ ഇത് കീഴ്‌വഴക്കമാകരുത്. ആനയ്ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. നാട്ടാന പരിപാലനച്ചട്ടം പാലിക്കണമെന്നും നിയമോപദേശത്തില്‍ ആവശ്യപ്പെടുന്നു. ആനയ്ക്ക് വിലക്കേര്‍പ്പെടുത്തിയ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം വെഞ്ഞാറമൂടില്‍ എട്ടുവയസ്സുകാരൻ മരിച്ചത് പേവിഷ ബാധയേറ്റെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. വെമ്പായം തലയൽ എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി അഭിഷേക് ആണ് കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ചത്. രണ്ടുദിവസം മുൻപ് കുട്ടിയെ അവശനിലയിൽ കണ്ടെത്തിയിരുന്നു.

ശരീരത്തിൽ മുറിവുകൾ ഇല്ലാത്തതിനാൽ മാതാപിതാക്കൾ അത് കാര്യമായി എടുത്തില്ല. തുടർന്ന് കുട്ടിയുടെ ദേഹത്ത് നൂല് ജപിച്ചുകെട്ടി. പുലർച്ചെയോടെ കുട്ടി പ്രകാശം കണ്ട് ഭയക്കുകയും തുറിച്ചുനോക്കുകയും ചെയ്തുതുടങ്ങി.

തുടർന്ന് നെടുമങ്ങാട് ജില്ലാആശുപത്രിയിൽ എത്തിച്ചപ്പോൾ പനിക്കുള്ള മരുന്നു നൽകി തിരിച്ചയച്ചുവെന്ന് ബന്ധുക്കൾ പറയുന്നു. വ്യാഴാഴ്ച വൈകീട്ടോടെ കുട്ടിക്ക് തീരെ വയ്യാതായി. രാത്രി കന്യാകുളങ്ങര സിഎച്ച്സിയിൽ കുട്ടിയെ എത്തിച്ചു. രോഗലക്ഷണങ്ങൾ കണ്ട ഡോക്ടർ കുട്ടിക്ക് പേ വിഷബാധയേറ്റെന്നു സംശയിക്കുന്നുവെന്നും എസ്എടി ആശുപത്രിയിൽ കൊണ്ടു പോകാൻ നിർദേശിക്കുകയും ചെയ്തു.

എന്നാൽ വാഹന സൗകര്യം ഇല്ലാത്തതിനാൽ കുട്ടിയെ തിരികെ വീട്ടിൽ എത്തിക്കുകയും പുലർച്ചെ മരിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീടാണ് കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.

ഒരു മാസം മുൻപ് അഭിഷേകിന്റെ വീട്ടിലെ പട്ടി തനിയെ ചത്തിരുന്നു. ദിവസങ്ങൾക്കു ശേഷം അയൽവക്കത്തെ പട്ടിയെ പേവിഷബാധയേറ്റതിനെത്തുടർന്ന് തല്ലിക്കൊന്നെന്നും പ്രദേശവാസികൾ പറയുന്നു.

തൊടുപുഴയില്‍ ഏഴു വയസുകാരന്‍ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യപ്പെട്ട കുട്ടിയുടെ മാതാവിനെ ജാമ്യത്തില്‍ വിട്ടു. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നു നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം മറച്ചു വച്ചു, കുറ്റവാളിയെ സംരക്ഷിക്കാന്‍ ശ്രമിച്ചൂ എന്നിവയക്ക് ഐപിസി 201,212 വകുപ്പുകള്‍ പ്രകാരമാണ് മാതാവിനെതിരേ കേസ് എടുത്തിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിവ.

പൊലീസ് കുട്ടിയുടെ അമ്മയെ കേസിലെ സാക്ഷിയാക്കാനായിരുന്നു ആദ്യ ആലോചിച്ചിരുന്നത്. എന്നാല്‍ അമ്മയ്‌ക്കെതിരേയും കേസ് എടുക്കണമെന്ന് ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തൊടുപുഴ പൊലീസിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കൂത്താട്ടുകുളത്തെ കൗണ്‍സിലിംഗ് സെന്ററില്‍ നിന്നും വെള്ളിയാഴ്ച്ച ഉച്ചയോടെ കുട്ടിയുടെ മാതാവിനെ കൂട്ടിക്കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തിയത്. മണിക്കൂറുകള്‍ക്കകം തന്നെ ജാമ്യം അനുവദിക്കുകയും ചെയ്തു. ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ മാതാവിനെതിരേ ചുമത്തിയിട്ടില്ല.

ഇപ്പോള്‍ കേസിലെ രണ്ടാം പ്രതിയാണ് യുവതി. ഇവരുടെ കാമുകനായിരുന്ന അരുണ്‍ ആനന്ദ് ആണ് ഒന്നാം പ്രതി. ഇയാള്‍ ജയിലില്‍ ആണ്. ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത് തടഞ്ഞില്ല, ആശുപത്രിയില്‍ കുട്ടിയെ കൊണ്ടുപോയ സമയത്ത് പ്രതിയെ രക്ഷിക്കുന്ന തരത്തില്‍ നുണ പറഞ്ഞു എന്നിവയാണ് മാതാവിനെതിരേയുള്ള കുറ്റങ്ങള്‍. ഇക്കാര്യങ്ങളെല്ലാം ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പേടി കൊണ്ടാണ് തനിക്ക് അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നതെന്നാണ് ഇവര്‍ പറയുന്നത്.

കുട്ടിയുടെ അമ്മൂമ്മ നല്‍കിയ മൊഴിയിലും യുവതിക്കെതിരേ പരാതി ഉണ്ടായിരുന്നു. അമ്മൂമ്മ ഇടുക്കി കോടതിയില്‍ കഴിഞ്ഞ ദിവസം രഹസ്യ മൊഴി നല്‍കിയിരുന്നു. യുവതിയുടെ ഇളയ കുട്ടി ഇപ്പോള്‍ ഇവരുടെ മരിച്ചു പോയ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ്. രണ്ടു മാസത്തേക്കാണ് കുട്ടിയെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊടുത്തിരിക്കുന്നത്. യുവതിക്ക് കുട്ടിയെ കാണാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.

 

സ്വന്തം പാര്‍ട്ടിയിലെ നേതാവ് പണം മോഷ്ടിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. കാസർകോട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള യുഡിഎഫ് ഫണ്ടിലെ പണം മോഷണം പോയെന്നാണ് ഉണ്ണിത്താന്റെ പരാതി. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിയ കോൺഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ചാണ് രാജ്മോഹൻ ഉണ്ണിത്താൻ പൊലീസിനെ സമീപിച്ചത്. കാസർകോട് ജില്ലാ പൊലീസ് മേധാവിക്കാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസർകോട് മേല്‍പറമ്പിലെ വീട്ടില്‍ നിന്നും പണം മോഷണം പോയെന്നാണ് ഉണ്ണിത്താന്‍റെ പരാതി.

സംഭവത്തിൽ സാഹായിയായ കൊല്ലം സ്വദേശിക്കെതിരെയാണ് രാജ്മോഹൻ ഉണ്ണിത്താൻ ആരോപണം ഉന്നയിച്ചിട്ടുള്ളത്. രാജ്മോഹൻ ഉണ്ണിത്താനുവേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായിട്ടാണ് കൊല്ലത്ത് നിന്ന് നേതാവ് എത്തിയത്. മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാസർകോട് മേപ്പറമ്പിൽ വാടക വീട് സജ്ജമാക്കിയിരുന്നു. ഇവിടെ നിന്നാണ് പണം നഷ്ടപ്പെട്ടതെന്നാണ് ആരോപണം.

ജില്ലാ പൊലീസ് മേധാവിക്ക് ഉണ്ണിത്താൻ നൽകിയ പരാതി അന്വേഷണത്തിനായി മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. പരാതിയെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഉണ്ണിത്താന്‍ തയ്യാറായിട്ടില്ല. പണം മോഷണം പോയ കാര്യം നേരത്തേ ഉണ്ണിത്താന് അറിയാമായിരുന്നെങ്കിലും തിരഞ്ഞെടുപ്പിന്റെ സമയത്ത് അഭിപ്രായവ്യത്യാസം ഉണ്ടാകാമെന്ന ആശങ്കയിലാണ് വോട്ടെടുപ്പ് കഴിഞ്ഞ് പരാതി നല്‍കിയിരിക്കുന്നത്.

ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച് കൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. എറണാകുളത്ത് മാനസിക ചികിത്സയിലായിരുന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യം മറച്ച് വയ്ക്കൽ, തെളിവ് നശിപ്പിക്കാൻ സഹായിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് നടപടി.

ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുക്കാനാരുന്നു പൊലീസിനോട് സമിതിയുടെ നിർദ്ദേശം. 10 വർ‍‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കിൽ അതിന് കൂട്ട് നിൽക്കുകയോ ചെയ്യുക, ബോധപൂർവം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരിൽ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ാം വകുപ്പിൽ‌ ഉൾപ്പെടുന്നത്.

അതേസമയം, മർദനത്തിൽ പരിക്കേൽക്കുകയും അമ്മൂമ്മയുടെ സംരക്ഷണയിലും കഴിഞ്ഞിരുന്ന മരിച്ച കുട്ടിയുടെ ഇളയ സഹോദരനായ മുന്നുവയസ്സുകാരനെ അച്ഛന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അച്ഛന്‍റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. കട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുത്തതോടെയാണ് പോലീസ് ഇടപെട്ടത്. ഇതോടെ മുന്നുവയസ്സുകാരന്‍ അടുത്ത ഒരുമാസം മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയും.

Copyright © . All rights reserved