സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ചസംഭവത്തില്‍ തെളിവെടുപ്പിന് ഹാജരാകാന്‍ ബസുടമയ്ക്കും ഡ്രൈവര്‍മാര്‍ക്കും നോട്ടീസ്. എറണാകുളം ആര്‍ടിഓയാണ് ബസ് ഉടമ കെ.ആര്‍.സുരേഷിനും രണ്ട് ഡ്രൈവര്‍മാര്‍ക്കും നോട്ടീസ് നല്‍കിയത്.എറണാകുളം റീജിണൽ ട്രാൻസ്‌പോർട് ഓഫീസറാണ് നോട്ടീസ് നല്‍കിയത്.
യാത്രക്കിടയിൽ ട്രിപ്പ് നിർത്തിയ ബസ് ഡ്രൈവറും പിന്നീട് യാത്രക്കാരുമായി മരടിൽ എത്തിയ ബസിന്റെ ഡ്രൈവറുമാണ് ബസ് ഉടമയ്ക്കൊപ്പം ഹാജരാകേണ്ടത്. അഞ്ചുദിവസത്തിനുള്ളില്‍ എറണാകുളം ആര്‍ടിഓയ്ക്കു മുന്നില്‍ ഹാജരാകാരാണ് നിര്‍ദേശം. നേരത്തേ ബസുടമ സുരേഷിനെ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. യാത്രക്കാരെ ആക്രമിച്ചതിനെക്കുറിച്ച് അറിവില്ലെന്നായിരുന്നു സുരേഷിന്റെ പ്രതികരണം.
ആവശ്യമെങ്കില്‍ സുരേഷിനെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്നാണ് പൊലീസിന്റെ നിലപാട്. സുരേഷിന്റേയും ബസ് ജീവനക്കാരുടേയും ഫോണ്‍ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പൊലീസ് അന്വേഷണത്തിനു പുറമേയാണ് ആര്‍ടിഓയും സുരേഷില്‍ നിന്നും ജീവനക്കാരില്‍ നിന്നും തെളിവെടുക്കുന്നത്.
ഏഴു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മക്കെതിരെയും കേസെടുക്കാന്‍ പൊലീസിന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശം. കുട്ടിയുടെ അമ്മയെ പ്രധാന സാക്ഷിയാക്കി അരുണ്‍ ആനന്ദിനെ മാത്രം പ്രതിയാക്കാനായിരുന്നു പൊലീസ് നീക്കം. കൊല്ലപ്പെട്ട കുട്ടിയുടെ ഇളയ സഹോദരനെ പിതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ട ഏഴുവസുകാരന്റെ അമ്മയ്ക്കെതിരെയും കേസെടുക്കാനാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശം. ഇളയ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്കിയത്. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അമ്മയെ പ്രധാന സാക്ഷിയാക്കി അരുണ്‍ ആനന്ദിനെ മാത്രം പ്രതിയാക്കാനായിരുന്നു പൊലീസ് നീക്കം.
എന്നാല്‍ കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് പലതവണ കണ്ടുനിന്നിട്ടും കുട്ടികളുടെ അമ്മ പ്രതികരിച്ചില്ലെന്നും, പരാതി നല്‍കിയില്ലെന്നും, പ്രതിയെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതി അരുണ്‍ ആനന്ദിനെ ഭയന്നിട്ടാണ് പ്രതികരിക്കാത്തതെന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. വീണ്ടും രഹസ്യമൊഴിയെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
അതേസമയം ഇളയ കുട്ടിയെ, കുട്ടിയുടെ പിതാവിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൈമാറി. അമ്മയുടെ അടുത്ത് ഇളയകുട്ടി സുരക്ഷിതനല്ലെന്ന ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇളയ കുട്ടി ഒരു മാസം മുത്തശ്ശനും, മുത്തശ്ശിക്കുമൊപ്പം കഴിയും.
കൊച്ചി: മഹാപ്രളയത്തിനു ശേഷമുള്ള ആദ്യ എസ്എസ്എല്‍സി ഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച പത്തനംതിട്ടയും കുട്ടനാടുമാണ് ഇത്തവണത്തെ എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും. ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യൂ ജില്ല എന്ന സ്ഥാനം പത്തനംതിട്ടയ്ക്ക് (99.33 ശതമാനം) ലഭിച്ചപ്പോള്‍ വിജയശതമാനം ഏറ്റവും കൂടുതലുളള വിദ്യാഭ്യാസ ജില്ല കുട്ടനാട്, 99.9 ശതമാനം. വിജയശതമാനം ഏറ്റവും കുറവുളള വിദ്യാഭ്യാസ ജില്ല വയനാട്, 93.22 ശതമാനം. ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം. 2499 കുട്ടികൾക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയത്.
പ്രളയത്തെ തുടര്‍ന്ന് നിരവധി പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെടുകയും പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നശിക്കുകയും ചെയ്ത നിരവധി വിദ്യാര്‍ഥികളാണ് പത്തനംതിട്ടയിലും കുട്ടനാട്ടിലുമുണ്ടായിരുന്നത്. പ്രളയത്തെ അതിജീവിച്ച് നേടിയ വിജയമായതിനാല്‍ ഈ ഫലപ്രഖ്യാപനം പത്തനംതിട്ടയ്ക്കും കുട്ടനാടിനും അഭിമാന നിമിഷം കൂടിയാണ്. 2018 ലെ പ്രളയത്തെ തുടര്‍ന്ന് പത്തനംതിട്ടയിലെയും കുട്ടനാടിലെയും നിരവധി വിദ്യാലയങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്നു. ഓണം അവധി കഴിഞ്ഞ് പലയിടത്തും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിച്ചപ്പോഴും പ്രളയം രൂക്ഷമായി ബാധിച്ച പത്തനംതിട്ടയിലും കുട്ടനാട്ടിലും സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലാകാന്‍ പിന്നെയും ദിവസങ്ങള്‍ വേണ്ടി വന്നു. വീടുകളില്‍ വെള്ളം കയറിയത് വിദ്യാര്‍ഥികളുടെ പാഠപുസ്‌കങ്ങളും പഠനോപകരണങ്ങളും നശിക്കാനും കാരണമായി. ഇത്തവണത്തെ SSLC ഫലം പത്തനംതിട്ടയ്ക്കും കുട്ടനാടിനും അതിജീവനത്തിന്റെ നേര്‍സാക്ഷ്യം കൂടിയാണെന്നതില്‍ സംശയമില്ല.
ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടന്നത്. 98.11 ശതമാനമാണ് വിജയശതമാനം. കേരളത്തിലും ലക്ഷദ്വീപിലും, ഗള്‍ഫ് മേഖലകളിലുമായി 2939 സെന്ററുകളില്‍ 4,34,729 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ എണ്ണം 4,26,513 ആണ്. എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ റവന്യൂജില്ല പത്തനംതിട്ടയാണ്, 99.33 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം നേടിയ റവന്യൂ ജില്ല വയനാട്, 93.22 ശതമാനം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം 37,334 ആണ്. കഴിഞ്ഞ വർഷം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം 34,313 ആയിരുന്നു. ഈ വർഷം 3,021 കുട്ടികൾക്ക് കൂടുതലായി എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
ആഭരണമോഷണക്കേസിൽ അറസ്റ്റിലായ വീട്ടമ്മയുടെ ഭർത്താവിനെ ചിറയിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വടാന്തോൾ താക്കോൽക്കാരൻ ജോൺസന്റെ ഭാര്യയുടെ നാലുപവൻ വരുന്ന മാലയും കുട്ടിയുടെ ഒന്നരപ്പവന്റെ മാലയും മുക്കാൽപവൻ വരുന്ന കൈചെയിനും മോഷ്ടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വടാന്തോൾ കോക്കാടൻ കുര്യൻ (46) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ആലീസി(44)നെ ശനിയാഴ്ച വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 29-ന് രാത്രി 12-നായിരുന്നു മോഷണം നടന്നത്. വീട്ടിൽ ഉറങ്ങുകയായിരുന്ന ജോൺസന്റെ ഭാര്യ ലില്ലിയുടെയും കൊച്ചുമകളുടെയും ആഭരണങ്ങൾ ആലീസ് ഊരിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീടിന്റെ പിറകുവശത്തെ വാതിൽ തുറന്നാണ് പ്രതി അകത്തുകയറിയത്. ആലീസിനെ ഞായറാഴ്‌ച വൈകീട്ട് കോടതിയിൽ ഹാജരാക്കി.
സംഭവത്തിൽ അന്വേഷണം നടത്തിയ വരന്തരപ്പിള്ളി പോലീസ് കുര്യനെയും ആലീസിനെയും ശനിയാഴ്‌ച കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലിൽ ആലീസ് കുറ്റം സമ്മതിക്കുകയും കുര്യനെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെ പേരാമ്പ്രയിലെ ഭാര്യാവീട്ടിലെത്തിയ കുര്യൻ ഭാര്യാസഹോദരന്റെ ബൈക്കുമായി പുറത്തുപോയി. ഏറെ വൈകിയും കുര്യനെ കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്രയിലെ ചെറുവത്തൂർച്ചിറയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. മക്കൾ: ആൽബിൻ, അർണോൾഡ്. ശവസംസ്കാരം തിങ്കളാഴ്ച പള്ളിക്കുന്ന് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.
എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയില്‍ വിജയം 98.11 ശശതമാനമാണ്. ആർക്കും മോഡറേഷൻ നല്‍കിയിട്ടില്ലെന്ന് ഡിപിഐ അറിയിച്ചു. 4,26513 പേര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടി. കഴിഞ്ഞവര്‍ഷം വിജയം 97.84 ശതമാനമായിരുന്നു. 37334 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ വിജയം പത്തനംതിട്ടയിലും കുറവ് വയനാട്ടിലുമാണ്. ആരുടെയും ഫലം തടഞ്ഞുവച്ചിട്ടില്ല ഡിപിഐ അറിയിച്ചു.
2,12,615 പെണ്‍കുട്ടികളും 2,22,527 ആണ്‍കുട്ടികളും. ലക്ഷദ്വീപിലും ഗള്‍ഫിലും കേന്ദ്രങ്ങളുണ്ടായിരുന്നു. ആകെ പരീക്ഷ എഴുതിയവര്‍ 4, 35,142. www.results.kite.kerala.gov.in വെബ്സൈറ്റിലൂടെ അറിയാം.
ഫലം ഈ വെബ്സൈറ്റുകൾ വഴി
അറിയാം: http://keralapareekshabhavan.in, https://sslcexam.kerala.gov.in, http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in
ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെന്ന് ധനമന്ത്രി തോമസ് ഐസക്. എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ശ്രീധരന്‍ പിള്ള കേന്ദ്രത്തിന് കത്തയച്ചു. ഈ കത്താണ് കേരളത്തെ ഒന്നാം വികസനപട്ടികയില്‍നിന്ന് രണ്ടാം പട്ടികയിലേക്ക് മാറ്റാന്‍ കാരണമെന്നാണ് ആരോപണം. ശ്രീധരന്‍ പിള്ള നല്‍കിയ കത്തിന്‍റെ പകര്‍പ്പും തോമസ് ഐസക് ഫെയ്സ് ബുക്കില്‍ പോസ്റ്റുചെയ്തു.
ആരോപണത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. പരാതികള്‍ അയക്കുക മാത്രമാണ് െചയ്തത്, വിശദപ്രതികരണം പിന്നീടെന്നും അദ്ദേഹം പറഞ്ഞു.
ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവർണാവസരമാക്കുകയാണ് അഡ്വ. പിഎസ് ശ്രീധരൻ പിള്ള. കേരളത്തിൻ്റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിൻ്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയനിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്നത്തെ ചുരുക്കാനാവില്ല. ഈ നാടിൻ്റെ ഭാവിവികസനത്തെ പിൻവാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാരവർത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാൻ അദ്ദേഹത്തെ അനുവദിക്കണോ എന്ന് നാടൊന്നാകെ ചിന്തിക്കണം.
ഈ സർക്കാരിൻറെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിറ്റി. കേരളത്തോടുള്ള മോദി സർക്കാരിൻ്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനും. എങ്ങനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനുമാണ് അവർ അഹോരാത്രം പരിശ്രമിക്കുന്നത് എന്നതിന് മറ്റൊരു തെളിവു കൂടി.
2020ൽ പദ്ധതി പൂർത്തിയാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിൻ്റെ ചുമതലകൾ നിറവേറ്റുകയാണ് പിണറായി വിജയൻ സർക്കാർ. തൊണ്ടയാട‌്, രാമനാട്ടുകര, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തു. തൊണ്ടയാട്, രാമനാട്ടുകര മേൽപ്പാലങ്ങൾ കഴിഞ്ഞ ഡിസംബറിൽ നാടിനു സമർപ്പിച്ചു. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമ്മാണം കിഫ്ബി ഏറ്റെടുത്ത് അതിവേഗം പൂർത്തീകരിക്കുന്നു. കരമന–-കളിയിക്കാവിള റോഡും കിഫ്ബിയിൽ പെടുത്തി നാലുവരിപ്പാതയാക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു.
വെല്ലുവിളികൾക്കു മുന്നിൽ അടിപതറി 2013ൽ ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ചതാണ് കേരളത്തിൻ്റെ ദേശീയപാതാവികസനം. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ, എൽഡിഎഫ് സർക്കാർ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിച്ചു. കണ്ണൂർ കീഴാറ്റൂർ, മലപ്പുറം ഉൾപ്പെടെ പല സ്ഥലങ്ങളിലും ബിജെപിയും യുഡിഎഫ‌് നേതാക്കളും കുത്തിത്തിരിപ്പിനും കലാപത്തിനും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ‌് രാഷ്ട്രീയവിരോധം തീർക്കാൻ കേന്ദ്രം പദ്ധതി അട്ടിമറിച്ചത‌്.
നവകേരളത്തിന്‍റെ നട്ടെല്ലാണ് നാലുവരിയിലെ ദേശീയപാത. വികസനലക്ഷ്യങ്ങൾ അതിവേഗം കരഗതമാക്കാൻ ആദ്യം പിന്നിടേണ്ട നാഴികക്കല്ലാണ് ദേശീയപാതാവികസനം. ഭാവിതലമുറയുടെ വികസനപ്രയാണങ്ങൾ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരൻ പിള്ള നീചമായി അട്ടിമറിച്ചത്. അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ പാർടിയ്ക്കും കേരളം മാപ്പു നൽകില്ല.
കൊച്ചി: മന്ത്രി കെ.ടി ജലീല്‍ പീഡനക്കേസ് പ്രതിയെ സംരക്ഷിക്കുന്നുവെന്ന ആരോപണത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.എല്‍.എ വിടി ബല്‍റാം. ആരുടെയെങ്കിലും ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിക്കുന്നുണ്ടോ എന്ന് നോക്കി പീഡോ ചാപ്പ കുത്താന്‍ അമിതാവേശം കാണിക്കുന്ന സൈബര്‍ വെട്ടുകിളികളും സ്ത്രീ സംരക്ഷകരും സാംസ്‌ക്കാരിക നായികമാരുമൊന്നും മന്ത്രി ജലീലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ കാണുന്നുല്ലേയെന്ന് ബല്‍റാം ചോദിച്ചു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വളഞ്ചേരി നഗരസഭാ കൗണ്‍സിലറായ ഷംസുദ്ദീന്‍ എന്നയാള്‍ വിവാഹ വാഗ്ദാനം നല്‍കി 16കാരിയെ പീഡിപ്പിച്ചുവെന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് പരാതി ഉയര്‍ന്നത്. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മന്ത്രി ജലീല്‍ പ്രതിയായ ഷംസൂദ്ദീനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ ആരോപണം തെറ്റാണെന്ന് മന്ത്രി പ്രതികരിച്ചു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ വളാഞ്ചേരി പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്റ്റേഷനിലെ രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും കെ ടി ജലീല്‍ പറഞ്ഞു.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതി വിദേശത്തേക്ക് കടന്നിരിക്കുകയാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മന്ത്രിയുമായി ഇയാള്‍ ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ഷംസുദ്ദീനും വളാഞ്ചേരി നഗരസഭയിലെത്തിയത്.
https://www.facebook.com/vtbalram/posts/10156603603624139
കൂട്ടുകാരിയുടെ വീട്ടില്‍ പോകാനാണെന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ യുവതി തിരിച്ചെത്തിയില്ല. തുടർന്നുള്ള അന്വേഷണത്തിൽ യുവതിയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. ഹരിപ്പാട് പല്ലന ആറ്റില്‍ വീണ് മരിച്ച ഗോപിക (24) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചങ്ങനാശ്ശേരി തെങ്ങണ ഗോപിക നിവാസില്‍ ശശികുമാര്‍ രത്‌നമ്മ ദമ്പതികളുടെ മകളാണ് ഗോപിക.
ഇന്നലെ വൈകുന്നേരത്തോടെ പല്ലന കുമാരനാശാന്‍ സ്മാരകത്തിന് സമീപം കടവില്‍ ചെരുപ്പും മൊബൈല്‍ ഫോണും കാണപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസും, അഗ്‌നി ശമന സേനയും സ്ഥലത്ത് എത്തി. അമ്മയോടൊപ്പം ഗോപിക മണ്ണാറശ്ശാല ക്ഷേത്രത്തില്‍ പോയ ശേഷം ഇരുവരും ബന്ധുവിന്‍ വീട്ടില്‍ പോയി. അവിടെനിന്ന് കൂട്ടുകാരിയുടെ വീട്ടില്‍ പോകാനാണെന്നു പറഞ്ഞു ഗോപിക സ്‌കൂട്ടറില്‍ ഇറങ്ങുകയായിരുന്നു.
ഏറേ നേരമായിട്ടും ഗോപികയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് നാട്ടുകാരോട് വിവരം പറയുകയായിരുന്നു. കടവിന് സമീപത്തു സ്‌കൂട്ടര്‍ കാണപ്പെട്ടതോടെ സംശയം തോന്നിയ നാട്ടുകാർ പരിശോധന നടത്തുകയായിരുന്നു. മൃതദേഹം ഹരിപ്പാട് സർക്കാർ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ദൈവത്തിനും രാജ്യത്തിനുമായുള്ള സേവനങ്ങളെ സമന്വയിപ്പിച്ചു ’ദൈവരാജ്യ’സൃഷ്ടിയിൽ അഭിമാനത്തിന്റെ മുദ്ര ചാർത്തി ഒരു വൈദികൻ. തിരുവസ്ത്രങ്ങളണിഞ്ഞു തിരുവൾത്താരകളിൽ ബലിയർപ്പിക്കുന്ന ജീവിതം, ഇനി രാജ്യസേവനത്തിന്റെ സൈനികവേഷത്തിൽ നിറസാന്നിധ്യമാകും. പൗരോഹിത്യശുശ്രൂഷയ്ക്കൊപ്പം ഇന്ത്യൻ കരസേനയിൽ അംഗമായി സേവനവഴികളിൽ പുത്തനധ്യായം തുറക്കുന്നതു സിഎസ്ടി സന്യസ്ത സമൂഹാംഗമായ ഫാ. ജിസ് ജോസ് കിഴക്കേൽ.
കരസേനയിൽ നായിബ് സുബേദാർ (ജൂണിയർ കമ്മീഷൻഡ് ഓഫീസർ) തസ്തികയിലാണു ഫാ. ജിസ് ജോസ് കിഴക്കേൽ സൈനികസേവനം ആരംഭിച്ചത്. പതിനെട്ടു മാസത്തെ കായിക, അനുബന്ധ പരിശീലനങ്ങൾ പൂർത്തിയാക്കി പൂന നാഷണൽ ഇന്റഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പാസിംഗ് ഔട്ട് പരേഡ്. സൈന്യത്തിലെ റിലീജിയസ് ടീച്ചർ എന്ന ദൗത്യമാകും ഫാ. ജിസ് നിർവഹിക്കുക. 15 വർഷക്കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൈനിക യൂണിറ്റുകളിൽ സേവനം ചെയ്യും.
സിഎസ്ടി സന്യസ്ത സമൂഹത്തിന്റെ ആലുവ സെന്റ് ജോസഫ് പ്രോവിൻസ് അംഗമായ ഫാ. ജിസ് ജോസ് കിഴക്കേൽ കോതമംഗലം രൂപതയിലെ കല്ലൂർക്കാട് ഇടവകാംഗമാണ്. പരേതനായ ജോസ് വർഗീസും വൽസ ജോസുമാണു മാതാപിതാക്കൾ. 2015 ജനുവരി മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു. ആലുവ ലിറ്റിൽ ഫ്ളവർ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരികളിലായിരുന്നു വൈദിക പരിശീലനം. കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്നു തത്വശാസ്ത്രത്തിൽ ബിരുദവും ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നു ബിസിഎ, എംസിഎ ബിരുദങ്ങളും നേടി. ഇടുക്കി കാഞ്ചിയാർ ജെപിഎം കോളജിന്റെ അസിസ്റ്റന്റ് മാനേജരും വൈസ് പ്രിൻസിപ്പലുമായി സേവനം ചെയ്യുന്നതിനിടെയാണു സൈന്യത്തിലേക്കെത്തുന്നത്.
വൈദികവൃത്തിയിൽ നിന്നുകൊണ്ടുതന്നെ രാജ്യത്തിനായി സേവനം ചെയ്യണമെന്നതു ദീർഘനാളത്തെ ആഗ്രഹമായിരുന്നുവെന്നു ഫാ. ജിസ് പറഞ്ഞു. ആർമിയിലെ സുഹൃത്തുക്കളുടെ പ്രോത്സാഹനങ്ങളോടും സിഎസ്ടി സുപ്പീരിയറിന്റെ അനുമതിയോടും കൂടിയാണു സൈന്യത്തിൽ ചേരാൻ തീരുമാനിച്ചത്. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഫാ. ജിസിനെ ഫോണിലൂടെ അനുമോദനം അറിയിച്ചു.
സൈന്യത്തിലെ മതപരമായ വിഷയങ്ങളിൽ കമാൻഡിംഗ് ഓഫീസറുടെ ഉപദേശകൻ എന്ന നിലയിലാണു നായിബ് സുബേദാർ റിലീജിയസ് ടീച്ചർ പ്രവർത്തിക്കുക. സേനാംഗങ്ങൾക്കു ധാർമികവും ആത്മീയവുമായ ഊർജം പകരുക, മതപരമായ ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും നേതൃത്വം നൽകുക, മതസൗഹാർദം വളർത്തുക, സ്ട്രസ് മാനേജ്മെന്റ്, കൗണ്‍സലിംഗ്, രോഗീസന്ദർശനം എന്നിവയെല്ലാം ചുമതലകളിലുണ്ട്. എല്ലാ ദിവസവും ദിവ്യബലിയർപ്പിക്കാനും വിശ്വാസ ആവശ്യങ്ങൾ നിർവഹിക്കാനും സൗകര്യമുണ്ട്. ഞായറാഴ്ചകളിൽ സൈന്യത്തിലെ വിശ്വാസികൾക്കായി ആഘോഷമായ ദിവ്യബലിയർപ്പണവുമുണ്ട്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും അവരുടെ ആത്മീയകാര്യങ്ങൾ നിർവഹിക്കാൻ അവ കാശം ഇന്ത്യൻ സൈന്യം നല്കു ന്നുണ്ട്.
രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്. പ്രസ്ഥാവനക്കെതിരെ സൈബർ ലോകത്തും രോഷം കടുക്കുകയാണ്. ഷാഫി പറമ്പിൽ എംഎൽഎയും മോദിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ‘ആർട്ടിസ്റ്റ് മോദി ഇത്ര ചീപ്പാണെന്ന് തന്നെയാ വിചാരിച്ചിരുന്നത്. രാജ്യത്തിന് വേണ്ടി തലച്ചോറ് വരെ ചിതറി തെറിച്ചവന്റെ സ്ഥാനവും അന്തസ്സും ‘ഷൂവർക്കർമാർക്ക്’ മനസ്സിലാവില്ല’ ഷാഫി കുറിച്ചു. പ്രസ്ഥാവനക്കെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു.
മോദിക്ക് മോദിയെക്കുറിച്ച് തോന്നുന്ന കാര്യം മറ്റുള്ളവര്‍ക്കുമേല്‍ ചാരേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ തുറന്നടിച്ചു.’പരാമര്‍ശങ്ങള്‍ കൊണ്ട് മോദിക്ക് രക്ഷപെടാനാവില്ല. യുദ്ധം കഴിഞ്ഞു. കര്‍മഫലം മോദിയെ കാത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. താങ്കള്‍ക്ക് എന്റെ എല്ലാ സ്നേഹവും ഒരു വലിയ കെട്ടിപ്പിടുത്തവും– രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. മോദിക്ക് അമേഠി മറുപടി നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കൂട്ടിച്ചേര്‍ത്തു. മോദി മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുകയാണെന്ന് പി.ചിദംബരവും പറഞ്ഞു. വഞ്ചകര്‍ക്ക് രാജ്യം മാപ്പുനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് രംഗത്തെത്തിയത്. ഉത്തർപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് ഒന്നാം നമ്പർ അഴിമതിക്കാരനായാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചതെന്ന് മോദി പറഞ്ഞത്.
തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന രാഹുലിന്റെ ലക്ഷ്യം തനിക്കുള്ള ജനസമ്മതി തകർക്കലാണ്. ‘മിസ്റ്റർ ക്ലീൻ’ എന്നായിരുന്നു നിങ്ങളുടെ പിതാവിനെ സേവകർ വിളിച്ചിരുന്നത്. പക്ഷേ ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് ജീവിതം അവസാനിച്ചത്. രാജീവ് ഗാന്ധിയുടെ പേര് എടുത്തു പറയാതെയുള്ള മോദിയുടെ വിമർശനം ഇതായിരുന്നു.