Kerala

അഗ്‌നിരക്ഷാ സേവന വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് സന്നദ്ധസേവകരെ ഉള്‍പ്പെടുത്തി ജനകീയ ദുരന്തപ്രതിരോധ സേന (സിവില്‍ ഡിഫന്‍സ്) രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ജനകീയ സേന രൂപീകരിക്കാന്‍ തീരുമാനിച്ചത്. പ്രകൃതിദുരന്ത വേളയിലെ അടിയന്തര സേവനങ്ങള്‍ക്കു പുറമെ വാഹനാപകടങ്ങള്‍ പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് സഹായം എത്തിക്കാനും സിവില്‍ ഡിഫന്‍സ് പ്രയോജനപ്പെടുത്തും. കുട്ടികളുടെയും വയോജനങ്ങളുടെയും സുരക്ഷയ്ക്കും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സേനയായി ഇതിനെ മാറ്റാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ആധുനിക കമ്പ്യൂട്ടര്‍-മൊബൈല്‍ നെറ്റുവര്‍ക്കുകളുടെ സഹായത്തോടെ സിവില്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കും.

കേരളത്തിലെ 124 ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ രൂപീകരിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ക്ക് തൃശ്ശൂര്‍ സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും വിയ്യൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് അക്കാദമിയിലും പരിശീലനം നല്‍കും.

പ്രകൃതിദുരന്ത മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ എത്തിക്കുക, ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുക, ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസിനും മറ്റു ബന്ധപ്പെട്ട അധികാരികള്‍ക്കും വേഗത്തില്‍ അറിയിപ്പ് നല്‍കുക, രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെയുള്ള ഇടവേളയില്‍ പ്രാദേശികമായി ചെയ്യാവുന്ന ഒരുക്കങ്ങള്‍ നടത്തുക, ദുരന്തവേളയില്‍ നാട്ടുകാരെ ഒഴിപ്പിക്കാനും ക്യാമ്പുകളില്‍ എത്തിക്കാനും അധികാരികളെ സഹായിക്കുക തുടങ്ങിയവയാണ് സിവില്‍ ഡിഫന്‍സ് സേനയുടെ ചുമതലകള്‍.

പരിശീലനം പൂര്‍ത്തിയാക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. ജില്ലയിലെ ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫീസര്‍മാരായിരിക്കും വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്ന നോഡല്‍ ഓഫീസര്‍. ഓണ്‍ലൈന്‍ വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മികച്ച സേവനം നടത്തുന്ന വോളണ്ടിയര്‍മാരെ സര്‍ക്കാര്‍ ആദരിക്കും.ഡിഫന്‍സ് സേന രൂപീകരിക്കുന്നതിന്റെ ഭാഗമായി ഏഴു തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് പി.സി ജോര്‍ജ്. ബി.ജെ.പിക്കാരനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും ബി.ജെ.പി ഹിന്ദുത്വശക്തിയാണെന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് പകരം എന്‍.ഡി.എ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്നാണ് പി.സി ജോര്‍ജിന്റെ ആവശ്യം. ബി.ജെ.പിയോടുള്ള ജനവികാരം മാറാതെ അവര്‍ക്ക് പാലായിലോ കേരളത്തിലോ നേട്ടമുണ്ടാക്കാനാവില്ലെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു.

പാലായില്‍ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്ന് പി.സി ജോര്‍ജ് നേരത്തെയും പറഞ്ഞിരുന്നു. എന്നാല്‍ ഇത് ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള തള്ളി. പി.സി ജോര്‍ജിന്റെ അഭിപ്രായം വ്യക്തിപരമാണെന്നായിരുന്നു ശ്രീധരന്‍പിള്ള പ്രതികരിച്ചത്.

യു.ഡി.എഫ് വിട്ടുവന്നാല്‍ പി.ജെ ജോസഫിനെ എന്‍.ഡി.എ മുന്നണി സ്വീകരിക്കുമെന്നും
പി.സി തോമസിനെ മത്സരിപ്പിച്ചാല്‍ നേട്ടമാകുമെന്നും മകന്‍ ഷോണ്‍ മത്സരിക്കാനില്ലെന്നും പി.സി ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
‘ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി മത്സരിച്ചാല്‍ പാലായില്‍ നാണംകെട്ട തോല്‍വി നേരിടേണ്ടി വരുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

എറണാകുളം ഗോശ്രീ പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനാല്‍ രാത്രി ചെറിയ വാഹനങ്ങള്‍ മാത്രം കടത്തിവിടാന്‍ തീരുമാനം. എറണാകുളം ഗോശ്രീ പാലത്തില്‍ ഇന്ന് അഞ്ചുമണിയോടെയാണ് വിള്ളല്‍ കണ്ടെത്തിയത്.  തുടര്‍ന്ന് പോലീസ് വാഹന ഗതാഗതം തടഞ്ഞിരുന്നു.നാളെ വിശദമായ പരിശോധനയ്ക്കുശേഷം വലിയ വാഹനങ്ങള്‍ കടത്തി വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

വയനാട്ടിലെ ദുരിതബാധിതരോട് കാര്യങ്ങള്‍ ചോദിച്ചറിയുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ പങ്കുവച്ച് കെ സി വേണുഗോപാല്‍. ദുരിതബാധിതരില്‍ ഒരാളോട് വീടിന് എത്ര നഷ്ടം ഉണ്ടായെന്നും കുട്ടികളെക്കുറിച്ചും രാഹുല്‍ ഗാന്ധി അന്വേഷിക്കുന്നുണ്ട്. തുടര്‍ന്ന് വിഷമിക്കേണ്ടെന്ന് പറയുന്നതും കാണാം.

മാമനുണ്ട്, വിഷമിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധിയെ ചൂണ്ടി കെ സി വേണുഗോപാല്‍ കുട്ടിയോട് പറയുന്നത് വീഡിയോയില്‍ കാണാം. ഇതാരാണ് എന്നറിയാമോ എന്ന വേണുഗോപാലിന്റെ ചോദ്യത്തിന് രാഹുല്‍ മാമന്‍ എന്ന് കുട്ടി മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണം. പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് ഉമ്മ നല്‍കിയ ശേഷമാണ് രാഹുല്‍ അവിടെ നിന്നും പോകുന്നത്.

അതേസമയം, നിങ്ങളുടെ എംപിയെ നിങ്ങള്‍ക്ക് വിശ്വസിക്കാമെന്നും എംപിയായിട്ട് മാത്രമല്ല, വയനാട്ടുകാരുടെ സഹോദരനായും മകനായും താന്‍ ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. വയനാട് സന്ദര്‍ശനത്തിന് ശേഷം മുക്കത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന മല്‍സ്യത്തൊഴിലാളിള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, എന്നിവരേയും കേരളത്തിന്റെ കരുതലിന്റെ പ്രതതീകമായി മാറിയ നൗഷാദിനെയും ചടങ്ങില്‍ ആദരിച്ചു. ഒപ്പം കാസര്‍ക്കോട്ടെ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബത്തിന് കോഴിക്കോട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സ്വരൂപിച്ച 15 ലക്ഷം രൂപയും ചടങ്ങില്‍വച്ച് രാഹുല്‍ കൈമാറി. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍ മണ്ഡലങ്ങളിലെ ദുരിത ബാധിതരേയും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.

 

കോയമ്പത്തൂർ എട്ടിമട റെയിൽവേ സ്റ്റേഷനിൽ മലയാളിയായ വനിതാ സ്റ്റേഷൻമാസ്റ്ററെ അജ്ഞാത യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ ആറന്മുള സ്വദേശി അഞ്ജനയ്ക്കാണ് പരുക്കേറ്റത്. കഴുത്തിന് നേരിയ പരുക്കുള്ള അഞ്ജന പാലക്കാട് റെയിൽവേ ആശുപത്രിയിൽ ചികിൽസയിലാണ്.

ഇന്നലെ രാത്രി ഒന്നിന് എട്ടിമട റയിൽവേ സ്റ്റേഷനിൽ, സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് മുറിയിലേക്ക് കയറി വന്ന യുവാവാണ് സ്റ്റേഷൻ മാസ്റ്ററായ അഞ്ജനയെ കത്തികൊണ്ട് ആക്രമിച്ചത്. കഴുത്തിനും കൈക്കും പരുക്കേറ്റ യുവതിയെ പാലക്കാട് റയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി 7.20 ന് ശേഷം എട്ടിമടയിൽ ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതിനാൽ യാത്രക്കാർ ആരും സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. മോഷണശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. അക്രമിയെ കണ്ടെത്താനായി പോത്തന്നൂർ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.നേരത്തെ എട്ടിമട, മദുക്കര പ്രദേശങ്ങളിൽ ട്രെയിനുകൾക്ക് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാർക്ക് പരുക്കേറ്റ സംഭവം ഉണ്ടായിട്ടുണ്ട്.

മലയാളിയായ യുവാവിന് ഭാര്യ നൽകിയ കിടിലൻ സർപ്രൈസാണ് സോഷ്യൽ ലോകത്ത് വൈറലാവുന്നത്. വിവാഹശേഷമുളള ആദ്യ ജന്മദിനത്തിൽ ഭർത്താവിനെ ഞെട്ടിക്കാൻ കടൽ കടന്നാണ് ഭാര്യ എത്തിയത്.

കൂട്ടുകാർക്കൊപ്പം യുവാവ് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഭാര്യ എത്തിയത്. നാട്ടിലുളള ഭാര്യയെ മസ്കറ്റിൽ കണ്ടപ്പോൾ യുവാവ് സ്തബ്ധനായി. എന്തു ചെയ്യണമെന്ന് അറിയാതെ യുവാവ് നിൽക്കുമ്പോൾ ഭാര്യ പൂക്കൾ നൽകിയശേഷം സ്നേഹ ചുംബനം നൽകി. സന്തോഷത്താൽ ഭാര്യയെ ആലിംഗനം ചെയ്ത യുവാവിന് എന്താണ് നടക്കുന്നതെന്ന് വീണ്ടും വിശ്വസിക്കാനായില്ല. ജന്മദിനത്തിൽ ഭാര്യയെ നേരിട്ട് കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും ഒപ്പം അമ്പരപ്പും യുവാവിന്റെ മുഖത്ത് പ്രകടമായിരുന്നു.

മസ്കറ്റിലായിരുന്നു ജന്മദിനാഘോഷം.ഒരു പ്രവാസിക്ക് ഇത്രയും നല്ലൊരു ജന്മദിന സർപ്രൈസ് ഒരുക്കിയ കൂട്ടുകാർക്ക് സോഷ്യൽ മീഡിയ നിറഞ്ഞ മനസോടെ കൈയ്യടിക്കുകയാണ്.

ആലപ്പുഴ: വള്ളംകളിയുടെ ഭാഗമായി മൂന്ന് ദിവസം ആലപ്പുഴയുടെ ആകാശ കാഴ്ചകൾ കാണാം. കുട്ടനാടിന്‍റെ സൗന്ദര്യവും കായലോര കാഴ്ചകളും നുകരാം. ഡി.ടി.പി.സിയാണ് ജനങ്ങള്‍ക്കായി ഹെലികോപ്ടർ സഞ്ചാരമൊരുക്കുന്നത്. നെഹ്റു ട്രോഫി വള്ളംകളിയുടെയും പ്രഥമ സിബിഎല്ലിന്‍റെയും ഭാഗമായി സഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകർഷിക്കുകയാണ് ഡി.ടി.പി.സിയുടെ ലക്ഷ്യം. ആദ്യ വരുമാനം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം.

ആലപ്പുഴ ബീച്ചിന് സമീപത്തെ റിക്രീയേഷൻ മൈതാനത്ത് 30, 31,1 തിയതികളിലായി പത്ത് മിനിട്ട് ദൈർഘ്യമുള്ള ഹെലികോപ്റ്റർ സഞ്ചാരമാണ് ഒരുക്കുന്നത്. 2500 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യ ദിവസത്തിലെ ആദ്യ അഞ്ച് മണിക്കൂറിലെ വരുമാനം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഡി.ടി.പി.സി. സംഭാവന ചെയ്യുമെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള, ഡി.ടി.പി.സി. സെക്രട്ടറി എം.മാലിൻ എന്നിവർ അറിയിച്ചു.

ചിപ്സൻ ഏവിയേഷനുമായി ചേർന്നാണ് യാത്ര ഒരുക്കുന്നത്. ഒരേ സമയം പത്ത് പേർക്ക് യാത്ര ചെയ്യാം. 30 ന് വൈകിട്ട് നാലു മുതൽ ആറ് വരെയും 31, 1 തിയതികളിൽ രാവിലെ എട്ടു മുതൽ പത്തുവരെയുമാണ് സർവീസ് നടത്തുന്ന സമയം. ഹെലികോപ്ടർ ടൂറിസം സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് ഡി.ടി.പി.സി. ഇതിലൂടെ കൂടുതൽ സഞ്ചാരികളെ ആലപ്പുഴയിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യം.

കോഴിക്കോട് കൊയിലാണ്ടി എ.ആര്‍ ക്യാപിലെ എസ്.ഐ ജി.എസ്.അനിലിനെയാണ് പയ്യോളി പൊലിസ് അറസ്റ്റ് ചെയ്തത്. മകനെ അപായപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

പയ്യോളി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പരാതിയില്‍ പറയുന്നതിങ്ങനെയാണ്.മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടങ്ങിയത്. 2017 സെപ്റ്റബര്‍ മുതല്‍ നിരവധി തവണ ഇത് തുടര്‍ന്നു. തലശേരിയിലെ ലോഡ്ജില്‍ എത്തിച്ചാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് വടകര, കൊയിലാണ്ടി, പയ്യോളി എന്നിവിടങ്ങളിലും എത്തിച്ചു.യുവതിയെ നിരന്തരം എസ്.ഐ ഭീഷണിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ദിവസം യുവതിയെ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിപ്പറക്കാന്‍ ശ്രമിക്കുകയും ചെയ്തു.

മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ സംശയം തോന്നി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പീഡന വിവരം പുറത്തു പറഞ്ഞത്. പീഡനം,. ശാരീരിക മര്‍ദനം, തട്ടികൊണ്ടുപോകല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

മോഹനന്‍ വൈദ്യരുടെ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. പൊലീസ് അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ കത്തിൽ ആവശ്യപ്പെട്ടെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

പ്രൊപ്പിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ച കുഞ്ഞിന് ഓട്ടിസം ആണെന്നുപറഞ്ഞാണ് മോഹനൻ വൈദ്യർ ചികിത്സിച്ചത് എന്ന് കുട്ടിയെ അവസാനനിമിഷം ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞിരുന്നു. മോഹനന്റെ നാട്ടുവൈദ്യത്തിനെതിരെ ഇതാദ്യമായല്ല ഗുരുതര ആരോപണങ്ങൾ ഉയരുന്നത്. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിലുൾപ്പെടെ ശക്തമാണ്.

ആരോഗ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം:

മോഹനന്‍ വൈദ്യര്‍ എന്നറിയപ്പെടുന്ന വ്യക്തിയുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തെപ്പറ്റി പോലീസ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ സംഭവം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്ടര്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ രംഗത്തെത്തിയിരുന്നു. പോലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വണ്ടിച്ചെക്ക് കേസില്‍ ഇടപെട്ടിട്ടില്ലെന്ന് വ്യവസായി എം.എ.യൂസഫലി. കേസില്‍ തുഷാറിന് ജാമ്യത്തുക നല്‍കി എന്നത് മാത്രമേ ഉള്ളൂ.യുഎഇ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ബാഹ്യ ഇടപെടല്‍ സാധ്യമാകില്ല‌. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും യൂസഫലിയുടെ ഓഫീസ് അറിയിച്ചു

ചെക്കുകേസിൽ നാട്ടിലേക്കു മടങ്ങാനുള്ള തുഷാർ വെള്ളാപ്പള്ളിയുടെ നീക്കത്തിനു തിരിച്ചടിയായി ജാമ്യവ്യവസ്ഥിൽ ഇളവു തേടി അജ്മാൻ കോടതിയിൽ സമർപ്പിച്ച അപേക്ഷ തള്ളിയിരുന്നു. യുഎഇ പൌരൻറെ ആൾജാമ്യത്തിൽ നാട്ടിലേക്കു മടങ്ങാനുള്ള തുഷാറിൻറെ നീക്കമാണ് കോടതി തടഞ്ഞത്.

യുഎഇ പൌരൻറെ പാസ്പോർട്ട് ആൾജാമ്യമായി കോടതിയിൽ സമർപ്പിച്ചു സ്വന്തം പാസ്പോർട് തിരികെ വാങ്ങി നാട്ടിലേക്കു മടങ്ങാനായിരുന്നു തുഷാറിൻറെ നീക്കം. ഇതിനായി കോടതിയിൽ സമർപ്പിച്ച ഹർജി അജ്മാൻ പബ്ളിക് പ്രോസിക്യൂട്ടർ തള്ളി. ഇനി കേസിൽ ഒത്തുതീർപ്പുണ്ടാകുന്നതു വരേയോ വിചാരണ പൂർത്തിയാകുന്നതുവരേയോ തുഷാറിനു യുഎഇ വിടാനാകില്ല. പബ്ളിക് പ്രൊസിക്യൂട്ടറുടെ വിവേചനാധികാരത്തിലൂടെയാണ് തുഷാറിൻറെ ഹർജിയിൽ തീരുമാനമെടുത്തത്. കേസിലെ സാമ്പത്തിക ബാധ്യതകൾ സ്വദേശിപൌരനു ഏറ്റെടുക്കാനാകുമോയെന്ന ആശങ്കയുളളതിനാലാണ് അപേക്ഷ തള്ളിയത്.

പാസ്പോർട്ട് ഉടൻ തിരികെ ലഭിക്കില്ലെന്നുറപ്പായതോടെ എത്രയും പെട്ടെന്നു ഒത്തുതീർപ്പു നടത്തി കേസവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങാനാകും ഇനി തുഷാറിൻറെ നീക്കം. നാസിൽ ആവശ്യപ്പെട്ട തുക കൂടുതലാണെന്നു തുഷാറും തുഷാർ വാഗ്ദാനം ചെയ്യുന്ന തുക കുറവാണെന്നു നാസിലും നിലപാടു തുടരുന്നതിനാൽ നേരിട്ടുള്ള ഒത്തുതീർപ്പു ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. ബിസിനസ് സുഹൃത്തുക്കൾ വഴിയുള്ള മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved