കോലഞ്ചേരി: രണ്ടു ദശാബ്ദങ്ങളായി നിലനിന്നുപോരുന്ന സെമിത്തേരി തര്‍ക്കത്തിനൊടുവില്‍ ഗത്യന്തരമില്ലാതെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിന് നല്കാന്‍ ബന്ധുക്കളുടെ തീരുമാനം. സാറാ വര്‍ക്കി കാരക്കാട്ടില്‍ എന്ന 86 കാരിയുടെ മൃതദേഹമാണ് മെഡിക്കല്‍ കോളജിന് പഠനത്തിനായി വിട്ടുനല്കാന്‍ മക്കള്‍ തീരുമാനിച്ചത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ കോലെഞ്ചേരിക്കാരനായ മറ്റൊരാളുടെ സംസ്ക്കാര ചടങ്ങുകൾ നടന്നപ്പോൾ ഉണ്ടായ തരത്തിൽ ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കാത്ത മക്കളുടെ തീരുമാനം ആണ് ബോഡി മെഡിക്കൽ കോളേജിന് നൽകാൻ പ്രധാന കാരണം.
യാക്കോബായക്കാരിയായ പരേതയുടെ ശവസംസ്‌കാരശുശ്രൂഷകള്‍ ഓര്‍ത്തഡോക്‌സ് സെമിത്തേരിയില്‍ നടത്താന്‍ അനുവാദമില്ലാത്ത സാഹചര്യത്തിലാണ് മൃതദേഹം സംസ്‌കരിക്കുന്നതിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ആഗ്രഹിക്കാതെ മെഡിക്കല്‍ കോളജിന് നല്കിയതെന്ന് മകന്‍ കെജി പൗലോസ് മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണെങ്കില്‍ ഞങ്ങളുടെ അമ്മ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലായിരിക്കും. അമ്മ സ്വര്‍ഗ്ഗത്തിലെത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹവും. പക്ഷേ അതിന് വേണ്ടി സെമിത്തേരിയുടെ അതിരുകള്‍ തകര്‍ക്കാനോ പ്രശ്‌നം സൃഷ്ടിക്കാനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ശവസംസ്‌കാരശുശ്രൂഷകള്‍ക്ക് ഇവിടെ തടസം പറഞ്ഞിട്ടില്ലെന്നും സോഷ്യല്‍ മീഡിയായിലൂടെയാണ് താന്‍ വിവരം അറിഞ്ഞതെന്നും മലങ്കര ഓര്‍ത്തഡോക്‌സ് പിആര്‍ ഒ ഫാ. ജോണ്‍സ് അബ്രഹാം വ്യക്തമാക്കി. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ 2017 ലെ കോടതി വിധിയോടെയാണ് കൂടുതൽ വഷളായത്.
പാലാ ഉപതെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ യുഡിഎഫ് നേതൃയോഗം ഇന്ന് രാവിലെ 10 ന് ക്ളിഫ് ഹൗസിൽ ചേരും. ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. പാലായിലെ വിജയത്തെ, കേരള കോണ്‍ഗ്രസിലെ ഭിന്നത ബാധിക്കരുതെന്ന് യുഡിഎഫ് നേതാക്കള്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പാര്‍ട്ടിയിലെ പ്രശനങ്ങളിൽ കോടതി വിധി കൂടി കണക്കിലെടുത്ത് തീരുമാനമെടുക്കാമെന്നും യുഡിഎഫ് നേതാക്കള്‍ ജോസഫ് , ജോസ് കെ മാണി വിഭാഗങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. പാലായിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം പി ജെ ജോസഫ് തള്ളിയിരുന്നു. ഇന്ന് ചേരുന്ന യുഡിഎഫ് യോഗം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറഞ്ഞത്.
പാലായിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം തള്ളി പി ജെ ജോസഫ്. യുഡിഎഫ് യോഗം ഇന്ന് ചേരാനിരിക്കെ സ്ഥാനാർത്ഥിയെ ജോസഫ് തന്നെ തീരുമാനിക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പൻ വരാനാണ് സാധ്യത.
പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളാ കോൺഗ്രസിലെ തർക്കം അതിരൂക്ഷമായി. മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിൽ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാനാണ് ജോസ് കെ മാണി പക്ഷത്തിന്‍റെ നീക്കം. എന്നാൽ അത്തരം വാർത്തകൾ തള്ളിയ പി ജെ ജോസഫ് തീരുമാനമെടുക്കുന്നത് താനായിരിക്കുമെന്ന് പ്രഖ്യാപിച്ചു.
ഇരുപക്ഷവും കടുത്ത നിലപാട് സ്വീകരിച്ചതോടെ യുഡിഎഫ് നേതൃത്വം ആശങ്കയിലാണ്. പരസ്‍പരം പോരടിച്ച് സിറ്റിംഗ് സീറ്റ് കളഞ്ഞുകുളിക്കരുതെന്നാണ് കോൺഗ്രസിന്‍റെ നിലപാട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അടക്കം യുഡിഎഫ് ജോസ് പക്ഷത്തിന് അനുകൂല നിലപാട് സ്വീകരിച്ചതിൽ പി ജെ ജോസഫ് പക്ഷത്തിന് അമർഷമുണ്ട്.
ഇരുപക്ഷവും സീറ്റിന് അവകാശവാദം ഉന്നയിക്കുമ്പോള്‍ സമവായ ഫോർമുല എന്താകണമെന്ന പ്രശ്നം യുഡിഎഫിലും വലുതാവുകയാണ്. മറുവശത്ത് പാലാ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി തള്ളി. കഴിഞ്ഞ തവണ മാണിയോട് 4703 വോട്ടിന് പോരാടി തോറ്റ മാണി സി കാപ്പൻ തന്നെ മത്സരിക്കാനാണ് സാധ്യത. സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി ബിജെപിയും ചർച്ച തുടങ്ങി. ജില്ലാ പ്രസിഡന്‍റ് എൻ ഹരിയുടെ പേര് സജീവ പരിഗണനയിലുണ്ട്. അതേസമയം എൻഡിഎ ആവശ്യപ്പെട്ടാൽ മത്സരിക്കാമെന്ന് പി സി തോമസും വ്യക്തമാക്കിയിട്ടുണ്ട്.
സിസ്റ്റർ അഭയ കേസിലെ വിചാരണ ഇന്ന് തുടങ്ങും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. 2009 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ പ്രതികൾ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തിൽ നടപടികൾ നിരന്തരമായി മാറ്റിവയ്ക്കുകയായിരുന്നു.
എന്നാൽ ഹർജികൾ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും നിരസിച്ചതോടെയാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.
1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.
തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ വീടിനുള്ളിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അമരവിള സ്വദേശിയായ ദേവകി (22) ആണ് മരിച്ചത്.
ദേവകിയുടെ ഭര്‍ത്താവ് ശ്രീജിത്ത് തീപ്പൊളളലേറ്റ് ഗുരുതരാവസ്ഥയിലാണ്. ഇയാള്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവരുടെ വീടിന് തീപിടിച്ചതുകണ്ട നാട്ടുകാര്‍ ഓടിയെത്തിയത്. ഇവരുടെ അഞ്ചുവയസ്സുകാരനായ മകനെ വീടിനു സമീപത്തു പാര്‍ക്കുചെയ്തിരുന്ന കാറില്‍ സുരക്ഷിതനായി കണ്ടെത്തി. മകനെ കാറിലാക്കിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമികനിഗമനം. പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എറണാകുളത്ത് മദ്യലഹരിയിൽ കളിത്തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊല്ലം സ്വദേശി സുനില്‍ (40) അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി എട്ടരയോടെ വൈറ്റില ഹബ്ബിന് സമീപമാണ് സംഭവം.
തട്ടുദോശ കിട്ടാൻ വൈകിയതോടെ ഇയാൾ തോക്കെടുക്കുകയായിരുന്നു. തട്ടുകടക്കാരും സമീപത്തുണ്ടായിരുന്നവരും പരിഭ്രാന്തരായി. തോക്കിൻമുനയിലാണ് പിന്നീട് ദോശ ചുട്ടത്. മേശപ്പുറത്ത് തോക്ക് വച്ചാണ് ഭക്ഷണം കഴിച്ചത്. ഇതിനു ശേഷം ഇയാൾ തോക്കുയർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒറിജിനൽ തോക്കെന്നു കരുതി ആരും അടുത്തില്ല.
വിവരം അറിഞ്ഞെത്തിയ മരട് പൊലീസ് ഇയാളെ കീഴ്പ്പെടുത്തി തോക്ക് കൈവശപ്പെടുത്തിയപ്പോഴാണ് കളിത്തോക്കാണെന്നു മനസ്സിലായത്.ഒപ്പമുണ്ടായിരുന്നവർ പൊലീസിനെ കണ്ട് ഓടിമറഞ്ഞു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. പൊതുജനങ്ങളെ ഭീഷണിപ്പെടുത്തിയതിനു പിഴ ഈടാക്കി വിട്ടയച്ചതായി മരട് എസ്എച്ച് സി. വിനോദ് പറഞ്ഞു.
ജമ്മുകശ്മീരിന്‍റെ വികസനത്തെ സഹായിക്കാനുള്ള ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ നിലപാടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരിൽ നിന്നും പച്ചക്കറിയും പഴങ്ങളും വ്യാവസായികാടിസ്ഥാനത്തിൽ ശേഖരിക്കാൻ ലുലു ഗ്രൂപ്പ് തയ്യാറാണെന്നു യൂസഫലി വ്യക്തമാക്കി.
അബുദാബിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന വ്യവസായികളുടെ സമ്മേളനത്തിലായിരുന്നു യൂസഫലിയുടെ ഉറപ്പ്. തുടക്കമെന്ന നിലയിൽ നൂറു കശ്മീരികൾക്കു ജോലി നൽകും. അതേസമയം, യുഎഇയിൽ ഇന്ത്യൻ പ്രവാസികളുടെ ധനവിനിമയത്തിനായി അവതരിപ്പിച്ച റുപേ കാർഡ്, ലുലു ഗൂപ്പിൻറെ സ്ഥാപനങ്ങളിൽ ഉപയോഗിക്കാൻ സൌകര്യമൊരുക്കുമെന്നു എം.എ.യൂസഫലി വ്യക്തമാക്കി.
മോഹനന്‍ വൈദ്യരുടെ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുള്ള കുട്ടി മരിച്ചതായി ഡോക്ടറുടെ കുറിപ്പ്. കുട്ടിയെ അവസാന നിമിഷത്തില്‍ ചികിത്സിച്ച ഡോക്ടര്‍ വിപിന്‍ കളത്തിലാണ് ഈ വിവരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ഗുരുതരാവസ്ഥയില്‍ കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ അവസാന നിമിഷത്തില്‍ ചികിത്സിച്ച ഡോക്ടര്‍ വിപിന്‍ കളത്തിലാണ് ഈ വിവരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമായിരുന്നു കുട്ടിക്ക്. എന്നാല്‍ കുട്ടിയ്ക്ക് ഇത്തരത്തിലുള്ള ഒരു രോഗവും ഇല്ലെന്നും ഓട്ടിസം ആണെന്നും പറഞ്ഞാണ് മോഹനന്‍ വൈദ്യര്‍ ചികിത്സ തുടങ്ങിയത് എന്നാണ് കുട്ടിയുടെ മാതാവിനെ ഉദ്ധരിച്ച് ഡോക്ടര്‍ പറയുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പ്
കഴിഞ്ഞ ദിവസം ഐ സി യു ഡ്യൂട്ടിയിൽ അമല മെഡിക്കൽ കോളേജിൽ നിന്നും അതീവ ഗുരുതരാവസ്ഥയിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒന്നര വയസായ ഒരു കുട്ടിയെ രാത്രിയിൽ റഫർ ചെയ്യുകയുണ്ടായി . റഫർ ചെയ്യുന്നതിനു മുന്നെ അറിയിച്ച വിവരങ്ങളിൽ കുട്ടിക്ക് പ്രൊപ്പിയോണിക്ക് അസിഡീമിയ ( Propionic Acidemia ) എന്ന രോഗമാണെന്നും , കുഴപ്പമില്ലാതെ പോകുന്നതിനിടയിൽ കഴിഞ്ഞ നാല് മാസമായി ആയുർവേദ ട്രീറ്റ്മെന്റ് തുടങ്ങി , മറ്റുളള മോഡേൺ മെഡിസിൻ എല്ലാം നിർത്തി , അസുഖം കൂടുതലായി അമലയിൽ ചികിത്സ തേടി , സാമ്പത്തിക ബുദ്ധിമുട്ട് കാരണം നമ്മുടെ മെഡിക്കൽ കോളേജിലോട്ട് വിടുകയാണ് . അന്നാണേൽ ഐ സി യു ഫുളളും , 2 വെന്റി യും
സ്വാഭാവികമായി ഞാൻ ആയുർവേദ്ദത്തെ കുറേ പഴിച്ചു . ഏതാണ്ട് രാത്രി 8 മണിയോടു കൂടി കുട്ടി എത്തി. എത്തുമ്പോൾ തന്നെ
പരിശോധനയിൽ ശരീരോഷ്മാവ് കുറഞ്ഞിരിക്കുന്നു ( Hypothermia), പ്രഷർ കുറവായിരുന്നു ( Low BP ) , രക്ത ഓട്ടം കുറഞ്ഞ് ചെറിയ തോതിൽ നീല കളർ ( cyanosis ) കണ്ടുതുടങ്ങിയിരിക്കുന്നു . ശ്വസനം അസിഡോറ്റിക്ക് പോലെയും ( Acidotic Breathing )
കുട്ടിയെ നമ്മുക്ക് വെന്റിലേറ്റ് ചെയ്യേണ്ടി വന്നു . കുട്ടിയുടെ ആദ്യഘട്ട രക്ത പരിശോദന ഫലം Severe Metabolic Acidosis with Hypokalemia ആയിരുന്നു . എമർജൻസി ട്രീറ്റ്മെൻറിനു ശേഷം ഏകദേശം 12 മണിക്ക് ഹിസ്റ്ററി എടുക്കാൻ ഉമ്മയെ വിളിച്ചു .
കുട്ടിയ്ക്ക് 28 ന്റെ അന്നു തുടങ്ങി പാലുകുടി കുറവ് ( decreased feeding ), കളി കുറവ് ( Decreased Activity ), ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ചർദ്ദി persistent vomiting എന്നിവ കണ്ടതിനെ തുടർന്ന് അമൃത മെഡിക്കൽ കോളേജിൽ നടത്തിയ വിദഗ്ദ പരിശോദനയിൽ കുട്ടിയ്ക്ക് പ്രൊപ്പിയോണിക്ക് അസീഡീ മിയ എന്ന ജനിതക രോഗമാണെന്നും ( Included Under Inborn errors of Metabolism ) പൂർണമായി ചികിത്സിച്ച് ഭേതമക്കാൻ സാധിക്കില്ല എന്നും , പക്ഷേ അധികമാകാതെ പിടിച്ചു നിർത്താൻ സാധിക്കുന്ന മരുന്ന് കുറിച്ച് കൊടുത്തു . ഇടയ്ക്ക് വരുന്ന ജലദോഷം , പനി എന്നിവ അല്ലാതെ രോഗത്തിന്റെ മൂർദ്ധന്യാവസ്ഥ കൂടാതെ ഒരു വർഷം കഴിഞ്ഞു .
അപ്പോഴാണ് പ്രമുഖ ഫേസൂക്ക് നന്മ മരത്തിന്റെ ഉപദേശപ്രകാരം ‘ #നാട്ടുവൈദ്യൻ #മോഹനൻ #വൈദ്യരെ‘ കാണാൻ പോകുന്നത് .
ഉമ്മയുടെ വാക്കുകളിലൂടെ -” കൊല്ലത്ത് ഉള്ള ചികിത്സാ കേന്ദ്രത്തിൽ ആണ് പോയത് , ആദ്യ തവണ പോകമ്പോൾ 100 രൂപ ഫീസായി നല്കണം പിന്നീട് ഒരിക്കലും കൺസട്ടേഷൻ ഫീ വേണ്ട , മരുന്നിന് മാത്രം മതി , അത് 10 ദിവസം കൂടുമ്പോൾ വരണം , മരുന്നിന് 1000 രൂപയ്ക്ക് അടുത്ത് വരും ഒരോ തവണയും . മുൻപുള്ള ഒരു റീപ്പോർട്ട് പോലും നോക്കാതെ പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമില്ലെന്നും ( പറയുന്നത് പത്താം ക്ലാസ് പാസാവാത്ത ചെങ്ങായി ) കുട്ടിയ്ക്ക് ഓട്ടിസം ആണെന്നും . ചികിത്സ തുടങ്ങുന്നതിനു മുൻപ് മറ്റെല്ലാം മരുന്നും നിർത്തണം , ചികിത്സയുടെ ഭാഗമായി നൽകിയത് നാടൻ നെല്ലിക്ക നീരും , പൊൻകാരം ( Tankan Bhasma ) എന്ന മെഡിസിനും ”
പ്രമുഖ വൈദ്യന്റെ വാക്ക് കേട്ട് മരുന്നെല്ലാം നിർത്തി , പ്രശ്നങ്ങൾ വഷളാകാൻ തുടങ്ങി അതിന്റെ ബാക്കി പത്രമായി ഒരാഴ്ച്ചയായി പനിയും , ചുമയും മൂർച്ചിച്ച് ശ്വാസം എടുക്കുന്നത് കൂടുവാൻ തുടങ്ങി , അങ്ങനെ കുട്ടിയെ കൊല്ലത്തെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന വഴി രോഗം മൂർച്ചിച്ചതിനാൽ അമലയിൽ ഇറക്കുവായിരുന്നു ..( Severe Metabolic Crisis )
കുട്ടിയുടെ അവസ്ഥ മെച്ചപ്പെടാത്തതിനാൽ കേസ് പുരുഷോത്തമൻ സാറുമായി ( Purushothaman Kuzhikkathukandiyil ) ഡിസ്കസ് ചെയ്യുകയും , രാവിലെ തന്നെ പെരിട്ടോണിയൽ ഡയാലിസിസ് ( Peritoneal Dialysis -PD ) ചെയ്യാൻ നിർദേശിച്ചു , പ്രകാരം PD തുടങ്ങി .. പക്ഷേ ഉച്ചയോടു കൂടി അവസ്ഥ മോശമാകുകയും , പ്രഷർ താഴ്ന്ന് മരുന്നുകൾക്ക് പ്രതികരികാത്ത അവസ്ഥയിലോട്ട് നീങ്ങുകയും കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു .
ക്രമമായ ഭക്ഷണക്രമത്തിലൂടെയും ( പ്രോട്ടിൻ കുറച്ച്) കുറിച്ച മരുന്നുകളിലൂടെയും( ബയോട്ടിൻ , കാർനിട്ടിൻ , സോഡിയം ബെൻസോവേറ്റ് ) ഒരു പരിധി വരെ മുൻപോട്ട് പോകമായിരുന്ന അവസ്ഥയെ ഇത്ര പെട്ടന്ന് മരണത്തിലേട്ട് തളളിവിട്ടത് മോഹനൻ ന്റെ ചികിത്സ ഒന്നു മാത്രമാണെന്നന്ന് നിസ്സംശയം പറയാം .ഡിഗ്രി വരെ പഠിച്ച ആ ഉമ്മ വരെ ഈ തട്ടിപ്പിൽ വീണ പോയിട്ടുണ്ടെങ്കിൽ ബാക്കിയുള്ളവരുടെ അവസ്ഥ നമ്മുക്ക് ഊഹിക്കാം .ഇത് ഒരു ഉദാഹരണം മാത്രമാണ് ഇങ്ങനെ എത്ര ആളുകളാണ് ദിനം പ്രതി കല്ലായും കാൻസറായും പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് !!
എന്റെ സുഹൃത്തുക്കളോട് ഒന്നേ പറയാൻ ഉള്ളൂ . ദയവ് ചെയ്ത് വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത മോഹന വടക്കൻമാരുടെ ചികിത്സക്കായി കാത്തു നില്ക്കരുത് .അശാസ്ത്രീയതക്ക് ശാസ്ത്രീയ മുഖം നൽകി ജനങ്ങളെ വഞ്ചിക്കുന്ന ഇജാതി സാധനങ്ങളെ അഴിക്കുള്ളിലാക്കേണ്ട കാലം എന്നേ അതിക്രമിച്ചു .
ഇനി എന്റെ ആയുർവേദ ഡോക്ടർ സുഹൃത്തക്കളോടാണ് , നിങ്ങൾ പറയൂ മുകളിൽ പറഞ്ഞ അസുഖത്തിന് പൊൻകാരം എങ്ങനെ ഉപകാരപ്പെടും ?
അന്വേഷിച്ചതിൽ ചുമ, ആസ്മ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ബോറാക്സ് ഗണത്തിൽ ഉൾപ്പെടുന്നതാണ് ഇതെന്ന് കണ്ടു .
രസ മെഡിസിനിൽ വരുന്ന ഈ മരുന്ന് കൊടുത്ത് മെഡിസിൻ വിദ്യാഭ്യാസം തൊട്ടു തീണ്ടാത്ത അയാൾ ചികിത്സിക്കത്ത തെങ്ങനെ ?
നിങ്ങളുടെ പേരും പറഞ്ഞ് (എന്നിട്ട് പറയപ്പെടുന്നത് നാട്ടുവൈദ്യം ) നടത്തുന്ന തട്ടിപ്പിനെതിരെ പ്രതികരിക്കേണ്ടത് നിങ്ങളുടെ കൂടെ കടമയാണ് .
പ്രെപ്പയോണിക്ക് അസിഡീമിയയെ സംബന്ധിച്ച വിവരം താഴെ ലിങ്കിൽ ഉണ്ട് ✍
ആയുർവേദ്ദത്തിൽ ഉപയോഗിക്കുന്ന പൊൻകാരത്തെ സംബന്ധിച്ച് വിവരങ്ങൾ നൽകിയത് ഡോ വന്ദന ഡോ .ആരതി , ഡോ സുജിത്ത് ( Arathi Gangadhar , Vandana Pannikkottil , Vaidya Sujith M Sudheer )
( വിവരങ്ങൾ താഴെ ചേർക്കുന്നു )
നാട്ടുവൈദ്യം ആനയാണ് , മാങ്ങയാണ് എന്ന് പറഞ്ഞ് പോസ്റ്റിനടിയിൽ മോങ്ങുന്ന മോഹന ,വടക്ക ഫാൻസുകൾ അകലം പാലിക്കുക 🤞🏽
കേരള കോണ്‍ഗ്രസ്-എം ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടിക്കെതിരേ പി.ജെ. ജോസഫ് വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽനിന്നു നേടിയ സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പട്ട് ജോസ് കെ. മാണി എംപി കട്ടപ്പന സബ് കോടതിയിൽ നൽകിയ അപ്പീലിൽ വാദം പൂർത്തിയായി. 27ന് കട്ടപ്പന സബ് ജഡ്ജ് ഡോണി തോമസ് വർഗീസ് വിധി പറയും. കേരള കോണ്‍ഗ്രസ് ചെയർമാനായിരുന്ന കെ.എം. മാണിയുടെ മരണത്തിനു പിന്നാലെയാണ് ഒരു വിഭാഗം ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്. ഇതിനെതിരേ പി.ജെ. ജോസഫ് വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽനിന്നു സ്റ്റേ നേടി.
പാർട്ടി ചെയർമാനായുള്ള ജോസ് കെ. മാണിയുടെ ചുമതല തടഞ്ഞുകൊണ്ടായിരുന്നു ഉത്തരവ്. ഇതിനെതിരേയാണ് ജോസ് കെ. മാണി എം.പി, കെ.ഐ. ആന്റണി എന്നിവർ കട്ടപ്പന കോടതിയിൽ അപ്പീൽ നൽകിയത്. അപ്പീൽ പരിഗണിച്ച സബ് ജഡ്ജ് ഇന്നലെ വാദം കേട്ടു. തുടർന്ന് വിധി പറയുന്നത് 27-ലേക്കു മാറ്റുകയായിരുന്നു. ജോസ് കെ. മാണി വിഭാഗത്തിനുവേണ്ടി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജി. ശ്രീകുമാർ, വിശ്വനാഥൻ എന്നിവരും പി.ജെ. ജോസഫ് വിഭാഗത്തിനുവേണ്ടി ചേലൂർ ശ്രീകുമാർ, പി.ബി. കൃഷ്ണൻ, വിൻസെന്റ്, ജോമോൻ കെ. ചാക്കോ എന്നിവരും ഹാജരായി.
എന്നാൽ പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിന്ധിച്ചു പി.ജെ. ജോസഫ് എംഎൽഎ പറയുന്നതാണ് ആധികാരികമായ സംഘടനാ അഭിപ്രായമെന്നു പാർട്ടി നിയമസഭാകക്ഷി സെക്രട്ടറി മോൻസ് ജോസഫ് എംഎൽഎ. ഒഴിവുവന്ന സംഘടനാ പദവികൾ നികത്തുന്ന സമവായ ചർച്ചകളുമായി സഹകരിക്കാതെ മൂന്നര മിനിറ്റ് മാത്രം ദൈർഘ്യമുള്ള ആൾക്കൂട്ടയോഗം സംഘടിപ്പിച്ചു ചെയർമാനെ തെരഞ്ഞെടുത്തു പരിഹാസ്യരായവർ എന്തിനാണു കേരള കോണ്‍ഗ്രസ്- എമ്മിനെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നതെന്നു മനസിലാകുന്നില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.
ആലപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കടൽത്തീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പുന്നപ്ര സ്വദേശി മനുവിനെയാണ് ഒരു സംഘം മർദിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയത്. മൃതദേഹത്തിൽ കല്ലുകെട്ടി കടലിൽ താഴ്ത്തി എന്നായിരുന്നു ഇന്നലെ പിടിയിലായ രണ്ട് പ്രതികൾ പൊലീസിന് നൽകിയ മൊഴി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായാണ് പൊലീസിന് ലഭിച്ച വിവരം
ഇന്ന് പിടിയിലായ പ്രതി ഓമനകുട്ടൻ നൽകിയ മൊഴിയാണ് കൊലപാതകം സ്ഥിരീകരിക്കാനും മൃതദേഹം കണ്ടെത്താനും സഹായിച്ചത്. മൊഴിയുടെ അടിസ്ഥാനത്തിൽ കടൽതീരത്ത് നടത്തിയ പരിശോധനയിലാണ് നാലടി താഴ്ചയിൽ മൃതദേഹം കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാൻ ആയി പ്രതികൾ വസ്ത്രങ്ങൾ ഊരി മാറ്റി തീയിട്ടതായും കണ്ടെത്തി. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു
ഇന്നലെ പിടിയിലായ പത്രോസ്, സൈമൺ എന്നിവർ മനുവിനെ മർദ്ദിച്ച് കല്ലുകെട്ടി കടലിൽ താഴ്ത്തി എന്ന തെറ്റായ മൊഴിയായിരുന്നു പോലീസിന് നൽകിയത്. ആസൂത്രിത കൊലപാതകം പോലെ തന്നെ തെളിവുകൾ നശിപ്പിക്കാനും ആസൂത്രിത നീക്കങ്ങൾ പ്രതികൾ നടത്തിയതായി പൊലീസ് കണ്ടെത്തി. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിട്ടുണ്ട് കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും അന്വേഷണ സംഘം പറഞ്ഞു. കൊല്ലപ്പെട്ട മനു കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ ഗോകുലം േകരള എഫ്സി ചാംപ്യന്മാര്‍. ഫൈനലില്‍ പതിനാറ് വട്ടം ചാംപ്യന്മാരായ മോഹന്‍ ബഗാനെ 2-1ന് തോല്‍പ്പിച്ചു. ഗോകുലത്തിന്റെ രണ്ട് ഗോളും നേടിയത് ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ്. ടൂര്‍ണമെന്റില്‍ ജോസഫ് ആകെ പതിനൊന്ന് ഗോളുകള്‍ നേടി. ഒഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം ഗോകുലത്തിന്റെ മലയാളിതാരം ഉബൈദിനാണ്.
20 വർഷത്തിനു ശേഷമാണ് കേരളത്തിൽ നിന്നുള്ള ഒരു ടീം ഡ്യുറാൻഡ് കപ്പ് നേടുന്നത്. 1997ൽ എഫ്സി കൊച്ചിൻ മാത്രമാണ് ഇതിനു മുൻപ് ഡ്യുറാൻഡ് കപ്പ് നേടിയ കേരള ടീം. ഒരു മൽസരം പോലും തോൽക്കാതെയാണ് ഗോകുലത്തിന്റെ കിരീടനേട്ടമെന്ന സവിശേഷതയുമുണ്ട്.
45+1, 51 മിനിറ്റുകളിലായിരുന്നു മാർക്കസ് ജോസഫിന്റെ ഗോളുകൾ. ഇതോടെ ടൂർണമെന്റിൽ മാർക്കസിന്റെ ഗോൾനേട്ടം 11 ആയി ഉയർന്നു. മോഹൻ ബഗാന്റെ ആശ്വാസഗോൾ സാൽവോ ചമോരോ (64) നേടി. ഡ്യുറാൻഡ് കപ്പിൽ 16 തവണ ചാംപ്യൻമാരായ ചരിത്രമുള്ള ടീമാണ് മോഹൻ ബഗാൻ. സെമിയിൽ മറ്റൊരു കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിനെ തകർത്താണ് ഗോകുലം ഫൈനലിൽ കടന്നത്. ഈസ്റ്റ് ബംഗാളും 16 തവണ കിരീടം ചൂടിയിട്ടുണ്ട്.
ഏതുവിധേനയും കിരീടം നിലനിർത്താനുള്ള ശ്രമത്തിൽ ജസ്റ്റിൻ ജോർജ് ചുവപ്പുകാർഡ് കണ്ടതോടെ 10 പേരുമായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം അണയാതെ കാത്താണ് ഗോകുലം കിരീടത്തിൽ മുത്തമിട്ടത്. മൽസരത്തിന്റെ 87–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ടതോടെയാണ് ജസ്റ്റിൻ പുറത്തുപോയത്. തുടർന്ന് മുഴുവൻ സമയത്തിനു പിന്നാലെ റഫറി ആറു മിനിറ്റ് ഇൻജുറി ടൈം അനുവദിച്ചെങ്കിലും പ്രതിരോധിച്ചുനിന്ന ഗോകുലം വിജയവും കിരീടവും സ്വന്തമാക്കി.