India

ജയില്‍ ചാടിയ ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി പോലീസിന്റെ പിടിയിലായി. തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് പിടികൂടിയത്. കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ചാടിയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.

തളാപ്പിലുള്ള കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്തു വെച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടതായുള്ള സൂചനകള്‍ ലഭിച്ചത്. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. ജയില്‍ ചാടിയ വാര്‍ത്ത ഇതിനോടകം പുറത്ത് വന്നതിനെത്തുടര്‍ന്ന് സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടർന്ന് തളാപ്പ് മേഖലയിലെത്തിയ ഗോവിന്ദച്ചാമി സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കയറിയതായി സൂചനകൾ ലഭിച്ചിരുന്നു. വീട് വളഞ്ഞ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

പിടിയിലായ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുമെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. പ്രതിക്കായി പഴുതകളടച്ച അന്വേഷണമായിരുന്നു പോലീസ് നടത്തിയത്. ന​ഗരം വിട്ടുപോയിട്ടില്ലെന്നുതന്നെയായിരുന്നു പോലീസ് നി​ഗമനം. ഇത് ശരിവെക്കുന്നതായിരുന്നു പിന്നീട് പ്രതിയെ കണ്ണൂർ ന​ഗരത്തിൽ പ്രതിയെ കണ്ടെന്ന സൂചനകൾ. ​ഗോവിന്ദച്ചാമി നടന്നുനീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇത് പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു.

ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു.

കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി. കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച (ജൂലൈ 25) അവധിയായിരിക്കുമെന്നും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണെന്നും കളക്ടര്‍ അറിയിച്ചു.

ഇടുക്കി ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ വെള്ളിയാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതണ്. എല്ലാ വിദ്യാർത്ഥികളും വീടിനുള്ളിൽ തന്നെ കഴിയണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ വി വിഗ്നേശ്വരി അഭ്യർഥിച്ചു.

100 മേനി വിജയം നേടിയവർ മൂന്നരപ്പതിറ്റാണ്ടിനു ശേഷം വീണ്ടും ഒത്തുചേർന്നു. സൗഹൃദങ്ങൾ പുതുക്കിയും മധുര നിമിഷങ്ങൾ വീണ്ടും ഓർത്തും അവർ ഒത്തുചേരൽ ഹൃദ്യമാക്കി.

സെൻറ് തെരേസാസ് ഹൈസ്കൂളിൽ 10-ാം ക്ലാസിൽ 100% വിജയത്തോടെ പാസായ 1987 ബാച്ച് വിദ്യാർത്ഥികളാണ് 38 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നത്.

സ്കൂൾ ഗ്രൗണ്ട് സ്റ്റേജിൽ നടന്ന ഒത്തുചേരലിന്റെ ഉദ്ഘാടനം അന്നത്തെ അധ്യാപകർ ദീപം തെളിച്ച് നിർവഹിച്ചു. സ്കൂളിൻറെ പ്രവർത്തനങ്ങൾക്കും ഭവന നിർമ്മാണ പദ്ധതിക്കുമായി പൂർവ്വ വിദ്യാർത്ഥികൾ ഫണ്ട് സ്വരൂപിച്ച് ഹെഡ് മിസ്ട്രസിനെ കൈമാറി.

പരിപാടികൾക്ക് നേതൃത്വം കൊടുത്തത് പ്രീതി കെപി, ഓമന, അരുണ , ബീന പീറ്റർ എന്നിവരായിരുന്നു. 38 വർഷത്തിനുശേഷമുള്ള ഒത്തുചേരൽ സാധ്യമാക്കിയത് നിലവിലെ പ്രിൻസിപ്പൽ ആയിട്ടുള്ള സിസ്റ്റർ ലിൻഡയുടെ പൂർണ്ണ പിന്തുണയാണ്.

 

സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. വെള്ളിയാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം കേരള തീരത്ത് ഇന്ന് വൈകുന്നേരം മുതല്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ‘വിഫ’ ചുഴലിക്കാറ്റ് ചക്രവാതചുഴിയായി ദുര്‍ബലമായി. ചക്രവാജച്ചുഴി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

കർക്കടകവാവിന്റെ ഭാഗമായുള്ള ബലിതർപ്പണ ചടങ്ങുകൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. എല്ലാ ജില്ലകളിലും ബലിയിടാനെത്തിയവരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചയോടെ തന്നെ ഭക്തർ ബലിതർപ്പണം നടത്തുന്ന ക്ഷേത്രങ്ങളിൽ എത്തി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വർക്കാല പാപനാശം, കോവളം, ആലുവ മണപ്പുറം, തിരുനെല്ലി പാപനാശിനി, തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം തുടങ്ങിയവയാണ് കേരളത്തിൽ ബലിതർപ്പണം നടത്തുന്ന

പുലർച്ചെ 2.30 മുതൽ തന്നെ ആലുവ മണപ്പുറത്തെ ബലിത്തറകളിൽ പിതൃകർമങ്ങൾക്ക് തുടക്കമായി. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്‌ആർടിസി പലയിടങ്ങളിലും അധിക സർവീസുകൾ നടത്തുന്നുണ്ട്. ഉച്ചയ്‌ക്ക് 12 മണിക്കാണ് ബലിതർപ്പണ ചടങ്ങുകൾ അവസാനിക്കുക. സംസ്ഥാനത്തെ പലയിടങ്ങളിലും മഴയുള്ളതിനാൽ ബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയർഫോഴ്‌സ്, നീന്തൽ വിദഗ്ദ്ധർ തുടങ്ങിയ സംഘങ്ങൾ ഭക്തർക്ക് സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്.

ആലുവ മണപ്പുറത്ത് വൻജനതിരക്കാണ് അനുഭവപ്പെടുന്നത്. മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത്. 61 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. നടപ്പന്തലിൽ ഒരേസമയം 500 പേർക്ക് നിന്നു പ്രാർത്ഥിക്കാൻ കഴിയും. കനത്ത സുരക്ഷയിലാണ് ഇത്തവണയും ചടങ്ങുകൾ.

വിഎസ് എന്ന വിപ്ലവനക്ഷത്രത്തിന് യാത്രമൊഴിയേകി രാഷ്ട്രീയ കേരളം. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെയും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിലെയും പൊതുദർശനത്തിന് ശേഷം വലിയ ചുടുകാട്ടിൽ സംസ്കാരചടങ്ങുകൾ ആരംഭിച്ചു. ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പ്രിയനേതാവിനെ അവസാനമായി കാണാന്‍ ജനസാഗരം ഇരമ്പിയെത്തിയതോടെ മുന്‍കൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദര്‍ശനം പൂര്‍ത്തിയാക്കാനായത്.

ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ട് അഞ്ചുമണിയോടെ വലിയചുടുകാട്ടില്‍ സംസ്‌കാരം നടത്താനായിരുന്നു നേരത്തേ തീരുമാനം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സംസ്കാരം വൈകും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച വിലാപയാത്ര 22 മണിക്കൂറെടുത്താണ് ആലപ്പുഴയിലെത്തിയത്. വഴിയിലുടനീളം ആയിരങ്ങളാണ് വിഎസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നത്.

ദിവാൻ സിപിയുടെ പട്ടാളത്തിനു നേരേ വാരിക്കുന്തവുമായി നീങ്ങി വെടിയേറ്റു വീണ തൊഴിലാളികൾക്കൊപ്പം ഇന്ന് വിഎസും അണിചേരും. പുന്നപ്ര-വയലാർ സമരത്തിൽ വെടിയേറ്റു വീണ സഖാക്കളെ കൂട്ടിയിട്ടു കത്തിച്ച മണ്ണാണ് ആലപ്പുഴയിലെ വലിയചുടുകാട്. സമരസഖാക്കൾ അന്തിയുറങ്ങുന്ന മണ്ണിലേക്ക് അവരിൽ ഒരാളായ വിഎസും എത്തുകയാണ്. ഒരിക്കൽക്കൂടി ലാൽസലാം പറയാൻ. തിങ്കളാഴ്ച തിരുവനന്തപുരത്ത് അന്തരിച്ച വി.എസ്. അച്യുതാനന്ദന് ബുധനാഴ്ച കേരളം വിടചൊല്ലും. വൈകീട്ട് സഖാക്കളുടെ മുദ്രാവാക്യം വിളിക്കിടയിൽ തീജ്ജ്വാലയായി വി.എസ്. ഓർമ്മയാകും.

തലസ്ഥാനത്തിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴയിലേക്കുള്ള യാത്രയിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും വന്‍ ജനക്കൂട്ടമാണുള്ളത്.

തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാല്‍, വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകി. വളരെ വൈകിയാണ് കൊല്ലം ജില്ലയിലെത്തിയത്. വിലാപയാത്ര 12 മണിക്കൂറിൽ പിന്നിട്ടത് 53 കിലോമീറ്റർ. പുന്നപ്രയിലെ വീട്ടില്‍നിന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് വലിയചുടുകാട്ടിലാണ് സംസ്‌കാരം.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ.നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന പ്രചരണം തലാലിന്റെ സഹോദരൻ നിഷേധിച്ചു. മോചനമല്ല, വധശിക്ഷ ഉടൻ നടപ്പാകുകയാണ് ഉണ്ടാവുക എന്ന് പോസ്റ്റിൽ പറയുന്നു. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വീഡിയോയിലൂടെ ഡോ. പോൾ നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നു. മറ്റ് റിപ്പോര്‍ട്ടുകളും ഇതിനോടൊപ്പം പുറത്തുവന്നു.

യെമനിലെ സനയിൽ നിന്ന് പുറത്തിറക്കിയ വീഡിയോയിലാണ് ഡോ. പോൾ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. നിമിഷപ്രിയയുടെ അമ്മയുൾപ്പടെ ഉള്ളവർക്ക് നന്ദി അറിയിച്ചാണ് വീഡിയോ പുറത്തുവിട്ടത്. അതേസമയം ഡോ. പോളിന്‍റെ അവകാശവാദം വ്യാജമാണെന്ന് യെമനിൽ നിമിഷപ്രിയയുടെ അമ്മയ്‌ക്കൊപ്പമുള്ള സാമൂവൽ ജെറോം പറഞ്ഞു.യെമനിലെയും ഇന്ത്യയിലെയും നേതാക്കളുടെ ശ്രമങ്ങളെ തുടർന്നാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതെന്നാണ് ഡോ. പോൾ പറഞ്ഞഥ്. “നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു.

ദൈവകൃപയാൽ, നിമിഷ പ്രിയ ഉടൻ മോചിതയാകുകയും ഇന്ത്യയിലെക്ക് മടക്കി എത്തിക്കാനാകുമെന്നും’ – ഡോ പോൾ വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ നയതന്ത്രജ്ഞർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. വിവിധ ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഡോ. പോളിന്‍റെ അവകാശവാദം വ്യാജമാണെന്നാണ് യെമനിൽ നിമിഷപ്രിയയുടെ അമ്മയ്‌ക്കൊപ്പമുള്ള സാമൂവൽ ജെറോം വ്യക്തമാക്കിയിരുന്നു.

തലസ്ഥാനത്തിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴയിലേക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും വന്‍ ജനക്കൂട്ടമാണുള്ളത്.

ദര്‍ബാര്‍ ഹാളില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര ഒരുകിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഏകദേശം 45 മിനിറ്റ് സമയമെടുത്തു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് വിഎസിന് അന്തിമോപചാരം അര്‍പ്പിക്കാനായി വഴിയിലുടനീളം കാത്തുനില്‍ക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാല്‍, വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകിയാകും പുന്നപ്രയിലെത്തുക. പുന്നപ്രയിലെ വീട്ടില്‍നിന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിലാണ് സംസ്‌കാരം.

ആരാകും ജഗ്ദീപ് ധന്‍കറിന്റെ പിന്‍ഗാമി?. ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ രാഷ്ട്രീയകേന്ദ്രങ്ങളില്‍നിന്ന് ഉയരുന്ന ഏകചോദ്യമിതാണ്. അനാരോഗ്യമാണ് രാജിക്ക് കാരണമായി ധന്‍കര്‍ പറയുന്നതെങ്കിലും അത് മാത്രമാണോ ഈ നീക്കത്തിന് പിന്നിലെന്ന തരത്തില്‍ പലവിധ അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂര്‍, ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, ജെഡിയു എംപി ഹരിവംശ് നാരായണ്‍ സിങ്, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ തുടങ്ങി പല നേതാക്കളുടെയും പേരുകള്‍ ധന്‍കറിന്റെ പിന്‍ഗാമിസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിതീഷ് കുമാര്‍ എത്തും എന്ന് പറയുന്നവര്‍, അവരുടെ വാദത്തിന് ബലം നല്‍കുന്നത് ബിഹാര്‍ തിരഞ്ഞെടുപ്പിനെ ചൂണ്ടിക്കാണിച്ചാണ്. ബിഹാറില്‍ സ്വന്തംപാര്‍ട്ടിയില്‍നിന്ന് മുഖ്യമന്ത്രി വേണമെന്നാണ് ബിജെപിയുടെ ആഗ്രഹം. നിതീഷിനെ പിണക്കിയാല്‍ ബിഹാറില്‍ രാഷ്ട്രീയ തിരിച്ചടിയും ബിജെപി കണക്കുകൂട്ടുന്നു. അതിനാല്‍ ഉപരാഷ്ട്രപതിയായി അദ്ദേഹത്തെ ഉയര്‍ന്ന പദവിയിലേക്ക് നിയോഗിച്ചാല്‍ അത് വോട്ട് രാഷ്ട്രീയത്തിലും പ്രതിഫലിക്കാനിടയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഇതെന്റെ അവസാന മത്സരമാകുമെന്ന നാടകീയ പ്രഖ്യാപനം നിതീഷ് തരംഗമായി അടിയൊഴുക്ക് സൃഷ്ടിച്ച് ഭരണത്തുടര്‍ച്ചയ്ക്ക് സഹായകമായിരുന്നു. ആത്യന്തികമായി അധികാരക്കസേരയിലേക്ക് ട്രാക്ക് തെറ്റാതെ എല്ലാകാലത്തും കരുക്കള്‍ നീക്കുന്ന നിതീഷ് ഈ ഓഫര്‍ സ്വീകരിക്കുമോ എന്നതും ചിലര്‍ ഉയര്‍ത്തുന്നുണ്ട്‌. അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രി ബിജെപിയില്‍ നിന്നും ജെഡിയുവിന് ഉപമുഖ്യമന്ത്രിസ്ഥാനം എന്ന വാഗ്ദാനവും മുന്നോട്ടുവച്ചേക്കാം. നിതീഷിന്റെ മകന്‍ നിഷാന്ത്, ബിഹാര്‍ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.

നിതീഷ് പാര്‍ലമെന്ററി രംഗത്ത് തുടരുകയും തിരഞ്ഞെടുപ്പില്‍ സഖ്യത്തെ നയിക്കുകയും ചെയ്താല്‍ നിലവില്‍ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ കൂടിയായ ജെഡിയു നേതാവ് ഹരിവംശ് നാരായണ്‍ സിങ്ങ് ഉപരാഷ്ട്രപതി പദത്തിലേക്ക് പരിഗണിക്കപ്പെട്ടേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതീഷ്‌കുമാറുമായും അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് ഹരിവംശ് സിങ്.

ധന്‍കറിന്റെ പിന്‍ഗാമി ബിജെപിയില്‍ നിന്നാണെങ്കില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്ന മറ്റൊരു സാധ്യത. സാമൂഹികമാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. 2022-ല്‍ ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നഡ്ഡ അടക്കം രണ്ട് കേന്ദ്രമന്ത്രിമാരുടെ പേരുകളും അഭ്യൂഹങ്ങളിലുണ്ട്. കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂരിന്റെ പേരും ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളതായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ ശിവശങ്കറിന്റെ എക്സിലെ കുറിപ്പും ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ഈയടുത്തായി കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അകല്‍ച്ചയും പല വിഷയങ്ങളിലും ഭരണപക്ഷത്തോടുള്ള തരൂരിന്റെ മമതയും ഈ വഴിക്കുള്ള ചര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നുണ്ട്. മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബിജെപി നേതാവ് മുഫ്താര്‍ അബ്ബാസ് നഖ്വി എന്നീ പേരുകളും അഭ്യൂഹങ്ങളിലുണ്ട്‌

1951-ല്‍ രാജസ്ഥാനിലെ കിതാനയിലെ ജാട്ട് കര്‍ഷകകുടുംബത്തില്‍ ജനിച്ച ജഗ്ദീപ്, രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായിരിക്കേ, ജനതാദളിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ഹരിയാണയിലെ കര്‍ഷകനേതാവായ ചൗധരി ദേവിലാലിന്റെ സ്വാധീനത്തിലാണ് രാഷ്ട്രീയത്തിലെത്തിയത്. 1989-ല്‍ രാജസ്ഥാനിലെ ജുന്‍ജുനുവില്‍നിന്ന് ആദ്യമായി ലോക്സഭയിലെത്തി. 1990-ലെ ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രിയുമായി. പിന്നീട് ജനതാദള്‍ വിട്ട് കോണ്‍ഗ്രസിലെത്തി. 1991-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ അജ്‌മേറില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കിഷന്‍ഗഢില്‍നിന്ന് ജയിച്ച് പാര്‍ലമെന്റിലെത്തി. 1998-ല്‍ ജുന്‍ജുനുവില്‍ മത്സരിച്ച് തോറ്റു. 2003-ല്‍ ബിജെപിയിലെത്തി. 2019-ല്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായി നിയമിതനായി. ഇക്കാലത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാരുമായുള്ള തുറന്ന പോരാട്ടത്തിലായിരുന്നു. ഇതിനിടെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ധന്‍കറിനെ അവതരിപ്പിച്ചത്. 2022-ഓഗസ്റ്റില്‍ മാര്‍ഗരറ്റ് ആല്‍വയെ തോല്‍പ്പിച്ചാണ് ഉപരാഷ്ട്രപതിയായത്.

ഭരണഘടനയുടെ 66-ാം അനുച്ഛേദമനുസരിച്ച്, പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇന്ത്യന്‍ ഭരണഘടന പ്രകാരം ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ പൗരനായിരിക്കണം. കുറഞ്ഞത് 35 വയസ്സ് പ്രായമുണ്ടായിരിക്കണം. കൂടാതെ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുണ്ടായിരിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ ഏതെങ്കിലും പദവി വഹിക്കാന്‍ പാടില്ല.ഉപരാഷ്ട്രപതി പാര്‍ലമെന്റിന്റെയോ ഏതെങ്കിലും സംസ്ഥാന നിയമസഭയിലെയോ അംഗമാകാന്‍ പാടില്ല. പാര്‍ലമെന്റ് അംഗമോ സംസ്ഥാന നിയമസഭ അംഗമോ ആയിട്ടുള്ള വ്യക്തി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉപരാഷ്ട്രപതിയായി സ്ഥാനമേല്‍ക്കുന്ന തീയതിയില്‍ മറ്റു സഭകളിലെ സ്ഥാനം ഒഴിഞ്ഞതായി കണക്കാക്കും.

ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയര്‍പേഴ്സണ്‍. ഉപരാഷ്ട്രപതി പദവിയില്‍ ഒഴിവ് വന്നാല്‍ ആ ചുമതലകള്‍ ആര് നിര്‍വഹിക്കണമെന്ന് ഭരണഘടനയില്‍ പ്രതിപാദിക്കുന്നില്ല. എന്നാല്‍ രാജ്യസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് ഒഴിവു വന്നാല്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണോ അല്ലെങ്കില്‍ രാഷ്ട്രപതി ചുമതലപ്പെടുത്തുന്ന വേറെ ഏതെങ്കിലും രാജ്യസഭാംഗമോ ആകും ചുമതലകള്‍ നിര്‍വഹിക്കുക.

RECENT POSTS
Copyright © . All rights reserved