ലോഹിതദാസ് മലയാളിക്ക് സമ്മാനിച്ച മികച്ച സിനിമകളില്‍ ഒന്നായിരുന്നു 2003-ല്‍ ഇറങ്ങിയ കസ്തൂരിമാന്‍. കുഞ്ചാക്കോ ബോബനും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളായി വന്ന മനോഹരമായ പ്രണയകഥ. ഈ ചിത്രത്തില്‍ നിര്‍ണായകമായ മറ്റൊരു കഥാപാത്രമായിരുന്നു ഷമ്മി തിലകന് ചെയ്ത ഇടിയന് രാജപ്പന് എന്ന പോലീസുകാരന്. ഷമ്മിയുടെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നാണ് കസ്തൂരിമാനിലെ ഇടിയന് രാജപ്പന്. എന്നാല്‍ ഈ കഥാപാത്രം ആദ്യം ഒരു ഗസ്റ്റ് അപ്പിയറന്‍സ് മാത്രമായിരുന്നുവെന്നാണ് ഷമ്മി തിലകന് പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇടിയന് രാജപ്പന് എന്ന കഥാപാത്രത്തിന്റെ വളര്‍ച്ച എങ്ങനെയായിരുന്നുവെന്നു ഷമ്മി തിലകന് പങ്കുവയ്ക്കുന്നത്.
ഷമ്മി തിലകന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
ഇടിയന് രാജപ്പന് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ കഥാപാത്രം ചെയ്യുവാന്‍ എന്നെ ലോഹിയേട്ടന് വിളിച്ചപ്പോള്‍ പറഞ്ഞത്, ഇത് ഒരു കാമ്പസ് പ്രണയകഥയാണ്… ഇതില്‍ ‘ഗസ്റ്റ് അപ്പിയറന്‍സ്’ ആയി വരുന്ന ഒരു പോലീസുകാരന്റെ, അല്പം നെഗറ്റീവ് ഷേഡുള്ള, വളരെ ചെറിയ ഒരു വേഷമുണ്ട്; ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ കൊണ്ട് വേണമെങ്കിലും ചെയ്യിക്കാവുന്ന ആ വേഷം നീ ഒന്ന് ചെയ്തു തരണം എന്നാണ്! അങ്ങനെ പോയി ചെയ്ത സീനുകള്‍ ആണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്!
എന്നാല്‍, ഈ സീനുകള്‍ ഷൂട്ട് കഴിഞ്ഞ് ഞാന്‍ മടങ്ങി പോകാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു; ഷമ്മീ, ചിലപ്പോള്‍ അടുത്താഴ്ച നീ ഒന്നുകൂടി വരേണ്ടി വരും; ചാക്കോച്ചന്റെ കൂടെ ഒരു സീന്‍ കൂടി ഉള്‍പ്പെടുത്തുവാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട് എന്ന്. അങ്ങനെ വീണ്ടും വന്ന് ചെയ്തതാണ്, ചാക്കോച്ചന്റെ കൂടെയുള്ള ആ കലിങ്കിന്റെ മുകളില്‍ നിന്ന് കൊണ്ടുള്ള സീന്‍! ആ സീനും കഴിഞ്ഞപ്പോള്‍ വീണ്ടും അദ്ദേഹം പറഞ്ഞു, ‘ഷമ്മീ, നീ ഒന്നുകൂടി വരേണ്ടി വരും’ എന്ന്! അങ്ങനെ ഘട്ടംഘട്ടമായാണ് ഈ കഥാപാത്രത്തിന് ലോഹിയേട്ടന് ജന്മം കൊടുത്തത്.
ഈ സിനിമയില്‍ ഞാന്‍ ഒത്തിരി ആസ്വദിച്ചു ചെയ്ത ഒരു സീക്വന്‍സിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു. ചെറുതെങ്കിലും ആ ഫൈറ്റ് ഒത്തിരി ഒത്തിരി ഇഷ്ടം. 2003-ല്‍ സഹനടനുള്ള സംസ്ഥാന അവാര്‍ഡിന് അവസാനം വരെ പരിഗണനയില്‍ ഉണ്ടായിരുന്ന ഈ കഥാപാത്രം; പ്രസ്തുത ചിത്രം തമിഴില്‍ റീമേക്ക് ചെയ്തപ്പോഴും എന്നെ തന്നെയാണ് ലോഹിയേട്ടന് ഏല്പിച്ചത്..!
നന്ദി ലോഹിയേട്ടാ..! എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും..; കാട്ടിയ കരുതലിനും..!
സിമന്റ് കുഴയ്ക്കുന്ന വലിയ യന്ത്രത്തിനുള്ളില്‍ കയറ്റി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ ശ്രമിച്ചതിന് ട്രക്കിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ ലക്നൗവിലേക്ക് പോകാനായി ഇതിനുള്ളില്‍ കയറിയ 18 കുടിയേറ്റ തൊഴിലാളികളെയാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ച് പോലീസ് പിടികൂടിയത്.
ലോക്ഡൗണ്‍ സമയത്ത് ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ തൊഴിലും ആഹാരവും പണവുമില്ലാതെ കഷ്ടപ്പെടുന്ന കുടിയേറ്റ തൊഴിലാളികളുടെ വാര്‍ത്തകളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരന്തരമായി കേള്‍ക്കുന്നത്. അത്തരമൊരു സംഭവമാണ് ഇന്‍ഡോറില്‍ ഉണ്ടായത്. മുന്നറിയിപ്പില്ലാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുങ്ങിപ്പോയവര്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ പൊരിവെയിലത്ത് നടന്ന് സ്വന്തം നാടുകളിലെത്താന്‍ ശ്രമിക്കുന്ന ഹൃദയഭേദകമായ കാഴ്ചകളും നിത്യസംഭമാണ്. എങ്ങനെയെങ്കിലും നാട് പിടിക്കാനുള്ള ശ്രമത്തില്‍ എന്തും ചെയ്യുന്ന അവസ്ഥയിലാണ് തൊഴിലാളികള്‍.
സിമന്റ് കുഴയ്ക്കുന്ന വലിയ യന്ത്രത്തിനുള്ളില്‍ കയറി ലക്നൗവിലേക്ക് പോകാനുള്ള തൊഴിലാളികളുടെ ശ്രമം തടഞ്ഞ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. വലിയ ട്രക്കില്‍ ഘടിപ്പിച്ചിട്ടുള്ള സിമന്റ് മിക്സ്റിലായിരുന്നു തൊഴിലാളികളുടെ യാത്ര. സിമന്റും വെള്ളവുമൊക്കെ ഇട്ടുകൊടുത്ത് അത് കുഴച്ച് തഴേക്കിടുന്ന ദ്വാരത്തിലൂടെയാണ് ഇവര്‍ ഇതിനകത്ത് പ്രവേശിച്ചത്. ആ ദ്വാരമല്ലാതെ വായു സഞ്ചാരത്തിന് മറ്റൊരു മാര്‍ഗവും ഇതിനകത്തില്ല. ഇവര്‍ മഹാരാഷ്ട്രയില്‍ നിന്ന് ലക്നൌവിലേക്ക് പോവുന്ന വഴിയാണ് ഇന്‍ഡോറില്‍ വച്ച് പോലീസ് വാഹനം തടഞ്ഞ് പരിശോധിച്ചത്.
ലോക്ഡൗണ്‍ ഓരോ ദിവസവും നീട്ടുന്നതോടെ ദുരിതം കൂടിവരുന്ന തൊഴിലാളികള്‍ ഏതു വിധത്തിലും സ്വന്തം നാട്ടിലെത്താനാണ് ശ്രമിക്കുന്നത്. ഇന്നലെ മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിനുകള്‍ ഓടിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും വിവിധ പ്രദേശങ്ങളിലായുള്ള ലക്ഷക്കണക്കിന് തൊഴിലാളികളെ അവരവരുടെ നാടുകളിലെത്തിക്കണമെങ്കില്‍ ദിവസങ്ങളെടുക്കും. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ ലഭ്യമായ ഏതു വിധത്തിലും യാത്ര ചെയ്യാന്‍ ശ്രമിക്കുന്നതും ചിലപ്പോഴൊക്കെ പിടികൂടപ്പെടുന്നതും. ഈ വിധത്തില്‍ പിടിയിലാകുന്നവരെ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് ശിക്ഷിക്കുക മാത്രമല്ല, വീണ്ടും ക്വാറന്റൈനില്‍ അയയ്ക്കുകയും ചെയ്യും.
ഗൾഫിൽ നാലു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. മലപ്പുറം മൂർഖനാട് സ്വദേശി മുസ്തഫ പറമ്പിൽ അബുദാബിയിലാണ് മരിച്ചത്. നാൽപ്പത്തൊൻപതു വയസായിരുന്നു. മലപ്പുറം എടപ്പാൾ സ്വദേശി താഹിറാണ് ദുബായിൽ മരിച്ചത്. അൻപത്തേഴു വയസായിരുന്നു. ഷാർജയിൽ കണ്ണൂർ കേളകം സ്വദേശി, അൻപത്തെട്ടുകാരനായ തങ്കച്ചൻ മരിച്ചു. തങ്കച്ചൻറെ ഭാര്യ ഷാർജയിൽ കോവിഡ് ചികിൽസയിലാണ്. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം ഇരുപത്തൊൻപതായി. മലപ്പുറം മക്കരപറമ്പ് സ്വദേശി ഹംസ അബൂബക്കറാണ് മദീനയിൽ മരിച്ചത്. അൻപത്തൊൻപതു വയസായിരുന്നു. സൌദിയിൽ എട്ടു പേരടക്കം നാൽപ്പത്തൊന്നു മലയാളികളാണ് ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ചത്
സംസ്ഥാനത്ത് ഇന്ന് പേർക്ക് 2 കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവായ രണ്ടിൽ ഒന്ന് വയനാട്ടിലാണ്. ഒരു മാസമായി ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ജില്ലയാണു വയനാട്. ഫലം വരുന്നതു വരെ വയനാട് ഗ്രീൻ സോണിലായിരുന്നു. ഇതോടെ വയനാടിനെ ഓറഞ്ച് സോണിൽ ഉൾപ്പെടുത്തി. കണ്ണൂരാണ് മറ്റൊരു പോസിറ്റീവ് കേസുള്ളത്. 8 പേർ രോഗമുക്തരായി. കണ്ണൂരിൽ ആറും ഇടുക്കിയിൽ രണ്ടും കേസുകളാണ് നെഗറ്റീവ് ആയത്. 499 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 96 പേർ ഇപ്പോൾ ചികിത്സയിലാണെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 499 ആയി. 96 പേര് ചികിൽസയിലുണ്ട്. 21,894 പേർ നിരീക്ഷണത്തിലുണ്ട്. അതിൽ 21,494 പേർ വീടുകളിലും 410 പേർ ആശുപത്രികളിലുമാണ്. ഇന്ന് 80 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 31,183 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 30,358 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. ഇതുകൂടാതെ മുൻഗണനാ ഗ്രൂപ്പുകളിൽ 2093 സാംപിളുകൾ അയച്ചപ്പോൾ 1234 നെഗറ്റീവ് ഫലമാണ്.
സംസ്ഥാനത്ത് ആകെ 80 ഹോട്സ്പോട്ടുകളാണുള്ളത്. പുതുതായി ഹോട്സ്പോട്ടുകൾ ഇല്ല. 23 ഹോട്സ്പോട്ടുകൾ കണ്ണൂർ ജില്ലയിലാണ്. ഇടുക്കിയിൽ 11. കോട്ടയത്തും 11. ഏറ്റവും കൂടുതൽപേർ ചികിൽസയിലുള്ളത് കണ്ണൂരിലാണ്. 38 പേർ. ഇവരിൽ 2 പേർ കാസർകോട്ടുകാരാണ്. ഒരു കണ്ണൂർ സ്വദേശി കോഴിക്കോട് ചികിൽസയിൽ കഴിയുന്നുണ്ട്. കോട്ടയത്ത് 18 പേർ ചികിൽസയിലുണ്ട്. അതിലൊരാള്‍ ഇടുക്കിക്കാരനാണ്. കൊല്ലത്തും ഇടുക്കിയിലും 12പേർ വീതം ചികിൽസയിലുണ്ട്.
രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടിയിരിക്കുന്നു. കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ മുന്നോട്ടുവച്ച പൊതുവായ മാർഗനിർദേശങ്ങളുടെ ചട്ടക്കൂടിന് അകത്തുനിന്നു കൊണ്ടാണ് നമ്മുടെ സംസ്ഥാനത്തെ സവിശേഷതകൾ കൂടി ഉൾക്കൊണ്ട് നിയന്ത്രണങ്ങൾ നടപ്പാക്കിയത്. ഇതിനുള്ള മാർഗനിർദേശങ്ങൾ ഉടൻ വരും, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രോഗചികിൽസയ്ക്കും പ്രതിരോധത്തിനും പ്രാധാന്യം നൽകിയുള്ള സമീപനമാണ് ആദ്യ ഘട്ടത്തിൽ സ്വീകരിച്ചത്. ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിനു കടുത്ത നിയന്ത്രണങ്ങൾ ഏർപെടുത്തിയതിനു നല്ല ഫലം കണ്ടിട്ടുണ്ട്. എന്നാൽ അപകടനില തരണം ചെയ്തു എന്നു പറയാനാകില്ല. സാമൂഹ്യ വ്യാപനം എന്ന ഭീഷണി ഒഴിവായി എന്നും പറയാൻ സാധിക്കില്ല. നല്ല ജാഗ്രത വേണം. പ്രതിരോധ പ്രവർത്തനത്തിൽ നമ്മുടെ സാമ്പത്തിക ചലനങ്ങളെ നിയന്ത്രിക്കേണ്ടിവന്നു. സ്വാഭാവികമായ ജനജീവിതം എത്രത്തോളം അനുവദിക്കാം എന്നാണ് സർക്കാർ പരിശോധിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് വലിയ പ്രവാസി സമൂഹമാണുള്ളത്. അവരുടെ നാടുകൂടിയാണ് ഇത് എന്ന് കണക്കിലെടുത്ത് അവരെ കൊണ്ടുവരാനുള്ള സംവിധാനം പടിപടിയായി ഏർപെടുത്തേണ്ടതുണ്ട്. അപ്പോൾ രോഗവ്യാപനം ഇല്ലാതിരിക്കാൻ ജാഗ്രതയും പുലർത്തണം.
കേന്ദ്ര ഉത്തരവനുസരിച്ച് ജില്ലകളെ മൂന്നായി തരംതിരിച്ചു. 21 ദിവസമായി കോവിഡ് പോസിറ്റീവ് ഇല്ലാത്ത ജില്ലകളാണ് ഗ്രീൻ സോൺ. എറണാകുളവും വയനാടും ഗ്രീൻ സോണിലാണ്. പക്ഷേ ഇന്ന് പോസിറ്റീവ് കേസ് വന്നതിനാൽ വയനാട് ഓറഞ്ച് സോണിലായി. കേന്ദ്രമാനദണ്ഡം അനുസരിച്ച് പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശൂർ ജില്ലകൾ കൂടി ഗ്രീൻ സോണിൽ പെടുത്തുകയാണ്. കേന്ദ്രമാനദണ്ഡ പ്രകാരമാണ് മാറ്റം. കോവിഡ് പോസിറ്റീവ് രോഗികള്‍ ചികിൽസയിലില്ലാത്ത ജില്ലകളാണിത്. കണ്ണൂർ, കോട്ടയം ജില്ലകളാണ് റെഡ് സോണിൽ ഉള്ളത്. ഇത് രണ്ടിലുംപെടാത്ത ജില്ലകളെല്ലാം ഓറഞ്ച് സോണിലാണ്.
ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളിൽ മാറ്റം വരുത്തുക എന്നതാണ്. റെഡ് സോണിലെ ജില്ലകളിലെ ഹോട്സ്പോട്ട്, കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പ്രസ്താവനയിൽ ഇതിനൊരു കണ്ടെയ്ൻമെന്റ് സോൺ ഉണ്ട്. ഇവിടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരും. മറ്റ് ഇടങ്ങളിൽ ഇളവുണ്ടാകും. ഹോട്സ്പോട്ടുകളുള്ള നഗരസഭകളുടെ കാര്യത്തിൽ വാർഡോ, ഡിവിഷനോ ആണ് ഹോട്സ്പോട്ടായതെങ്കിൽ അത് അടച്ചിടുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതു പഞ്ചായത്തുകളുടെ കാര്യത്തിൽ കൂടി വ്യാപിപ്പിക്കും. വാർഡും അതുമായി കൂടിച്ചേർന്ന പ്രദേശവും കണ്ടെയ്ന്മെന്റ് സോണുകളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഗ്രീൻ സോണിൽ അടക്കം പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർക്കു പുറമെ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യരുത്. ഹോട്സ്പോട്ടുകളിലും ഇതു പാടില്ല. ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടില്ല. ഒരാൾ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിർദ്ദേശം. ഹോട്സ്പോട്ട് അല്ലാത്ത ഇടങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ സംസ്ഥാനത്ത് ഇളവ് അനുവദിക്കും. ആളുകൾ കൂടിച്ചേരുന്ന പരിപാടി പാടില്ല. സിനിമാ തിയറ്റർ, ആരാധനാലയങ്ങൾ, തുടങ്ങിയവയ്ക്കു നിയന്ത്രണം തുടരും. ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ വേണ്ടെന്നു വയ്ക്കും. ഞായറാഴ്ച പൂർണ അവധിയായിരിക്കും. കടകൾ തുറക്കരുത്. വാഹനങ്ങൾ പുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടർന്നുള്ള ഞായറാഴ്ചകളിൽ നിയന്ത്രണം പൂർണതോതിൽ കൊണ്ടുവരണം. അവശ്യ സേവനങ്ങളായ സർക്കാർ ഓഫിസുകൾ മേയ് 15 വരെ പ്രവർത്തിക്കാം, മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രമുഖ വ്യവസായിയും മാനന്തവാടിയിലെ അറയ്ക്കല്‍ പാലസ് ഉടമയുമായ ജോയി അറക്കലിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ബര്‍ദുബായ് പോലീസ് സ്റ്റേഷന് ഡയറക്ടര്‍ ബ്രി. അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍. ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14 ാം നിലയില്‍ നിന്ന് ചാടി ജോയി ആത്മഹത്യചെയ്തതാണെന്ന് പോലീസ് സ്റ്റേഷന് ഡയറക്ടര്‍ വ്യക്തമാക്കി.
ഏപ്രില്‍ 23നായിരുന്നു ജോയി ആത്മഹത്യ ചെയ്തത്. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസില്‍ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുന്‍പായിരുന്നു മരണം. യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമായ ജോയിയുടെ രണ്ട് ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.
ഇതിനിടെയാണ് പുതിയ എണ്ണ വില ശുദ്ധീകരണ കമ്പനിയുടെ പൂര്‍ത്തീകരണത്തില്‍ കാലതാമസം നേരിട്ടത്. മൂന്ന് മാസത്തിനകം തീരുമെന്ന് പ്രതീക്ഷിച്ച പദ്ധതി വൈകിയത് ജോയിയെ മനോവിഷമത്തിലാക്കിയിരുന്നതായാണ് കുടുംബ സുഹൃത്തുക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ഉർജസോത്രസ് പ്രകൃതിയിലേക്ക് തന്നെ തിരിച്ചു നൽകുന്ന ജോയിയുടെ സ്വപ്ന പദ്ധതി ആണ് പാതിവഴിയിൽ വച്ച് ഈ കൊടും സാഹസത്തിൽ അവസാനിപ്പിച്ചത്
പെട്രോള്‍ വിലയിടിവില്‍ ഉണ്ടായ നഷ്ടമാണ് പദ്ധതി പൂര്‍ത്തീകരണം വൈകിപ്പിച്ചത്. യുഎഇയില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വ്യവസായിയുടെ പേര് ജോയിയുടെ മരണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നുണ്ട്. എന്നാല്‍ അത് തികച്ചും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹവുമായി ജോയിക്ക് ഒരു ബന്ധവുമില്ലെന്നും സുഹൃത്തിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാൽ ജോയിയുടെ മരണത്തിനു പിന്നിൽ പ്രോജക്ട് ഡയറക്ടറുടെ പങ്കു അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു ജോയിയുടെ മകൻ ബർദുബൈ പോലീസ്സ്റ്റേഷനിൽ പരാതി നൽകിയതായി യുഎഇ ന്യൂസ് ബറോയിൽ നിന്നും ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. ഒരിക്കലും സ്വമേധയായി ജോയി ആത്മഹത്യക്കു മുതിരില്ലന്നും പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലുകൾ മനംനൊന്തു ജോയി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും ജോയിയുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അറിയാൻ കഴിഞ്ഞത്.കനേഡിയൻ പൗരത്വമുള്ള ലെബനൻ സ്വദേശി റാബി കാരദിന്റെ പങ്കു അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് മകൻ കേസ് ഫയൽ ചെയ്തിരിക്കുന്നത്
വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് ജോയിയുടെ മൃതദേഹം അറയ്ക്കല്‍ പാലസില്‍ എത്തിച്ചത്. രാവിലെ ഏഴരയോടെ പള്ളിയില്‍ എത്തിച്ച മൃതദേഹം ചടങ്ങുകള്‍ക്ക് ശേഷം എട്ടുമണിയോടെ കുടുംബ കല്ലറയില്‍ സംസ്കരിച്ചു. മാനന്തവാടി മാനന്തവാടി രൂപതയുടെ കത്തീഡ്രല്‍ പള്ളിയായ കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് അടക്കം ചെയ്തത്.
ചെന്നൈ നഗരത്തെ കൊവിഡ് വലിഞ്ഞുമുറുക്കുന്നു. കോയമ്പേട് മാര്‍ക്കറ്റിലെ 81 കച്ചവടക്കാര്‍ത്ത് കൊവിഡ്-19 സ്ഥിരീകരിച്ചു. മാര്‍ക്കറ്റ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു.
രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അരിയല്ലൂര്‍, പെരമ്പലൂര്‍, തിരുവാരൂര്‍, തഞ്ചാവൂര്‍, തിരുനെല്‍വേലി, കടലൂര്‍, വിഴിപ്പുരം ജില്ലകളിലാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
2323 പേര്‍ക്കാണ് ഇതുവരെ തമിഴ്നാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 1038 പേര് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നുണ്ട്.
കോവിഡ് ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി രാജ്യത്ത് നിയന്ത്രിതമായി മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയെങ്കിലും ബാറുകൾക്ക് മേയ് 17 വരെ പ്രവർത്തനാനുമതിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗരേഖപ്രകാരം ബാറുകളുടെ പ്രവര്‍ത്തനം മേയ് നാല് മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി കര്‍ശനമായി വിലക്കിയിരിക്കുന്നു. ഒരു സോണിലും പാടില്ലാത്തവ എന്ന് പറഞ്ഞാണ് ബാറുകളുടെ പ്രവര്‍ത്തനം അനുവദിക്കില്ല എന്ന് ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നു.
കേരളവും പഞ്ചാബും അടക്കമുള്ള സംസ്ഥാനങ്ങള്‍ കനത്ത വരുമാനനഷ്ടം ചൂണ്ടിക്കാട്ടി നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മദ്യവിൽപ്പനശാലകൾ കൃത്യമായ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാമെന്നാണ് പറയുന്നത്. പാൻ, ഗുഡ്ക, സിഗററ്റ് എന്നിവ വിൽക്കുന്ന കടകൾ തുറക്കാമെന്ന് പറയുന്നു. അഞ്ച് പേരിൽ കൂടുതൽ മദ്യവിൽപ്പനശാലകളിൽ ഒരേസമയം ഉണ്ടാകാൻ പാടില്ല. ഇത്തരം വസ്തുക്കൾ വിൽക്കുന്ന കടകൾ തമ്മിൽ ആറടി അകലം പാലിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. പൊതുസ്ഥലങ്ങളിൽ മദ്യമടക്കമുള്ള മേൽപ്പറഞ്ഞ ലഹരി വസ്തുക്കളുടെ ഉപയോഗം പാടില്ല.
എന്നാൽ കേന്ദ്രം അനുവദിച്ച ഇളവുകൾ നടപ്പാക്കുന്നത് കൃത്യമായ ഇടപെടലോടെ മതിയെന്ന നിലപാടിൽ കേരളം. കേന്ദ്രം അനുവദിച്ച ഇളവ് അനുവദിച്ച മദ്യ വിൽപന ശാല തുറക്കുന്നത് ഉൾപ്പെടെ കരുതലോടെ മതിയെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ബാർബർ ഷോപ്പുകൾ തുറക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഉന്നത തലയോഗത്തിൽ ധാരണയായി.
ബീവറേജസ് ഉൾപ്പെടെ മദ്യഷോപ്പുകൾ തുറക്കുന്നത് വലിയ തോതിൽ ആൾക്കൂട്ടം രൂപം കൊള്ളുന്നതിന് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. കുടാതെ ഗ്രീൻ സോണിൽ ഇളവുകളോടെ അനുവദിച്ച പൊതുഗതാഗതവും വേണ്ടെന്ന് വയ്ക്കുകയാണ് സർക്കാർ. എന്നാൽ വയനാടിനും എണറാകുളത്തിനും ഒപ്പം ഇപ്പോൾ രോഗികളൊന്നുമില്ലാത്ത തൃശ്ശൂരും ആലപ്പുഴയും കൂടി ഗ്രീൻ സോണിലുൾപ്പെടുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനം. കഴിഞ്ഞ 21 ദിവസങ്ങളായി പുതിയ രോഗികൾ ഇല്ലെന്ന വിലയിരുത്തലാണ് ഇത്തരം ഒരു അഭിപ്രായം ഉയരാൻ കാരണമായത്.
അതേസമയം, മൂന്നാം ഘട്ട ലോക്ക്ഡൗണിന്റെ ഭാഗമായി കേന്ദ്രം അനുവദിച്ച മറ്റ് ഉളവുകൾ നടപ്പാകാനും യോഗത്തിൽ ധാരണയായിട്ടുണ്ട്. സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മറ്റ് ഇളവുകളും നിയന്ത്രണങ്ങളും മുഖ്യമന്ത്രിയുടെ പതിവ് വാർത്താ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
കോവിഡ് ലോക്ക് ഡൗണ്‍ മൂലം നാട്ടിലെത്താനാകാതെ ബ്രിട്ടനില്‍ കുടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പട്ടിണിയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് നാട്ടിലേയ്ക്ക് മടങ്ങാനാകാതെ യുകെയില്‍ കുടുങ്ങിയിരിക്കുന്നത്. ആതുരസേവന സംഘടനകള്‍ നല്കുന്ന ഭക്ഷണമാണ് ഇവര്‍ക്ക് അതിജീവനത്തിന് ആശ്രയം. എന്നാല്‍ ഈ സംഘടനകള്‍ തുടര്‍ന്ന് ഭക്ഷണം നല്കാന് കഴിയുന്ന നിലയിലല്ല. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാര്‍ട്ട് ടൈം ജോലികള്‍ നഷ്ടമായിക്കഴിഞ്ഞു.
യുകെയിലെ വിവിധ സ്റ്റുഡന്റ്സ് ഗ്രൂപ്പുകള്‍ ലോക്കല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പുകളുമായും ചാരിറ്റബിള്‍ സംഘടനകളുമായും ബന്ധപ്പെട്ട് അടിയന്തരമായി ഭക്ഷണസാധനങ്ങള്‍ എത്തിച്ചുനല്‍കുന്നുണ്ടെന്ന് ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം തൊഴില്‍ നഷ്ടപ്പെട്ടത് മൂലം മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ചെലവാക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണ് വലിയൊരു വിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. തങ്ങളെ നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പ്രവാസികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
മൂവായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമെത്തിച്ചതായി ഇന്ത്യന്‍ നാഷണല്‍ സ്റ്റുഡന്റ്സ് അസോസിയേഷന് പറയുന്നു. നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്സ് ആന്‍ഡ് അലുമിനി യൂണിയനും ഭക്ഷണമെത്തിക്കുന്നുണ്ട്്. പലരും ശരിക്കും പട്ടിണിയില്‍ തന്നെയാണെന്ന് സേവാ ട്രസ്റ്റ് എന്ന സംഘടനയുടെ ചരണ്‍ സെഖോണ്‍ പറയുന്നു. യൂണിവേഴ്സിറ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന ആവശ്യങ്ങളില്‍ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇതിനായി ഹാര്‍ഡ്ഷിപ്പ് ഫണ്ടിലെ പണം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട്്, ഈലിംഗ് സൗത്താളില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എംപി വീരേന്ദ്ര ശര്‍മ, വിദ്യാഭ്യാസ സെക്രട്ടറി ഗാവിന് വില്യംസണ് കത്ത് നല്‍കിയിരുന്നു. 2018-19ലെ കണക്ക് പ്രകാരം 270000ത്തിനടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുകെയിലുള്ളത്.
അറബ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ ”ഇസ്ലാമോഫോബിയ’ ആരോപിക്കുകയും പ്രതിഷേധങ്ങള്‍ അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഈ വിമര്‍ശനം അദ്ഭുതപ്പെടുത്തുന്നതല്ലെന്ന് ശശി തരൂര്‍ പറഞ്ഞു.
ഇന്ത്യയില്‍ മുസ്ലിംങ്ങള്ക്കെതിരെ നടക്കുന്ന അനിഷ്ട സംഭവങ്ങളും മുസ്ലിം വിരുദ്ധ അഭിപ്രായങ്ങളും വിദേശത്ത് പ്രതികൂല പ്രതികരണങ്ങളുണ്ടാക്കുകയാണ്. ഇത് മൂലം തുടര്‍ച്ചയായ് ഉണ്ടായിക്കൊണ്ടിരിക്കുന്ന കോട്ടങ്ങളെ മറികടക്കാന്‍ നമ്മുടെ രാജ്യത്തെ ആഭ്യന്തര സാഹചര്യങ്ങളെ മാറ്റേണ്ടതാണെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
‘ഗവര്ണ്മെന്റ് എന്ത് പറയുന്നു എന്നതല്ല കാര്യം, അവരും മറ്റുള്ളവരും എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നതാണ് കാര്യം. ഉന്നത പദവികളലങ്കരിക്കുന്ന മോഡി സര്‍ക്കാരിന്റെ കടുത്ത പിന്തുണക്കാരില്‍ പലരുടെയും മോശപ്പെട്ട പെരുമാറ്റങ്ങള്‍ തടയുന്നതില്‍ ഭരണകൂടം ദയനീയമായ് പരാജയപ്പെട്ടു. ഇത്തരക്കാര്‍ക്ക് മൗനാനുവാദം നല്‍കുന്നതിലൂടെ ഇന്ത്യയെ കുറിച്ചുള്ള മൊത്തം കാഴ്ച്ചപ്പാടാണ് മാറുന്നത്’ തരൂര്‍ പറഞ്ഞു.
ഇന്ത്യക്ക് പുറത്തായിരിക്കുന്ന കാലത്തോളം മുസ്ലിംങ്ങളെ മഹത്വവല്‍ക്കരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്നവര്‍ രാജ്യത്തിനകത്ത് അവരെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്യുകയാണ്. ഇത്രയും ആധുനികമായ കാലയളവില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ഒട്ടും തന്നെ ന്യായീകരണം അര്‍ഹിക്കാത്തവയാണെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
മുസ്ലീങ്ങള്‍ക്കെതിരെ കരുതിക്കൂട്ടി നടത്തുന്ന ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ രാജ്യത്തെ തന്നെ പ്രതികൂലമായ രീതിയിലാണ് ബാധിക്കുന്നത്. പ്രശ്നത്തില്‍ സമവായ ശ്രമത്തിനായുള്ള മോഡിയുടെയും വിദേശകാര്യ മന്ത്രിയുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെന്നും നമ്മുടെ രാജ്യത്തെ സാഹചര്യങ്ങളെയാണ് ആദ്യം മാറ്റേണ്ടതെന്നും തരൂര്‍ വ്യക്തമാക്കി.
യു.എ.ഇ രാജകുടുംബാംഗവും കുവൈത്ത് സര്‍ക്കാരും ഈ വിഷയത്തില്‍ നേരത്തെ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിവിധ മുസ്ലിം സംഘടനകളും മറ്റ് അറബ് രാഷ്ട്രങ്ങളും നേരത്തെ തന്നെ ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളരുന്നത് തടയാന്‍ വേണ്ട നടപടികളെടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
കൊല്ലത്തുനിന്നു കാണാതായ സ്ത്രീയെ പാലക്കാട് കൊലപ്പെടുത്തി കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതി പ്രശാന്ത് കാട്ടിയത് കൊടിയ ക്രൂരതയെന്ന് പോലീസ്. കേസില്‍ അതിവേഗം കുറ്റപത്രം നല്കാൻ ഒരുങ്ങുകയാണ് അന്വേഷണസംഘം. കൊല്ലപ്പെടുമ്പോൾ സുചിത്ര ഗര്‍ഭിണിയായിരുന്നുവെന്നതും ഞെട്ടിക്കുന്നതാണ്. വ്യാഴാഴ്ച പുലര്‍ച്ചയോടെ പ്രതിയെ മജിസ്ട്രേറ്റിന്റെ മുന്പില് ഹാജരാക്കി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു.
മാര്‍ച്ച് 17ന് കൊല്ലത്തുനിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി രണ്ടുദിവസം ഒപ്പം താമസിപ്പിച്ചു ശാരീരികബന്ധം പുലർത്തിയ ശേഷം ആണ് പ്രതി പ്രശാന്ത് കൊലപാതകം നടത്തിയത്. 20ന് രാത്രി ഏഴുമണിയോടെയാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഉറക്കത്തിലായിരുന്ന സുചിത്രയെ എമര്‍ജന്‍സി ലാമ്പിന്റെ വയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം സുചിത്രയുടെ അച്ഛന്റെ ഫോണ്‍ എത്തിയെങ്കിലും പ്രശാന്ത് ഫോണ്‍ സ്വിച്ച് ഓഫാക്കി. കാലില്‍ ചവിട്ടിപ്പിടിച്ച് കഴുത്തു മുറുക്കി മരണം ഉറപ്പാക്കിയശേഷം മൃതശരീരം ബെഡ്ഷീറ്റ്കൊണ്ട് പുതപ്പിച്ചു.
പുലര്‍ച്ചെ അഞ്ചിനുണര്‍ന്ന് കത്തിയും കൊടുവാളും ഉപയോഗിച്ച് രണ്ട് കാലിന്റെയും മുട്ടിന് താഴോട്ടുള്ള മാംസം ചെത്തിയെടുത്തു. എല്ലുമാത്രമായതോടെ ഒടിച്ചുമാറ്റി. സുചിത്രയുടെ സ്വര്‍ണാഭരണങ്ങളെല്ലാം ഊരിമാറ്റി. വീടിന്റെ പുറകുവശത്ത് മതിലിനോടു ചേര്‍ന്ന് കുഴിയെടുത്ത് അതിലിട്ട് കത്തിക്കാനായിരുന്നു ശ്രമം. അതിനായി നേരത്തേതന്നെ കുപ്പിയില്‍ രണ്ട് ലിറ്ററും കാനില്‍ അഞ്ച് ലിറ്ററും ബൈക്കില്‍ ഫുള്‍ ടാങ്ക് പെട്രോളും കരുതിയിരുന്നു. 21ന് രാത്രിയായിരുന്നു മൃതശരീരം കത്തിക്കാനുള്ള ശ്രമം നടന്നത്. കുഴിയിലിട്ട് കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കുഴി വലുതാക്കി ശരീരവും കാലും അതിലിട്ട് മൂടി. പാറക്കല്ലുകള്‍ അടുക്കിയശേഷം വീണ്ടും മണ്ണിട്ട് കുഴി നിറച്ചു.
മുഖത്തലയിലെ സമ്പന്ന കുടുംബത്തിലെ അംഗമാണു സുചിത്ര പിള്ള. അച്ഛന്റെയും അമ്മയുടെയും ഏക മകള്‍. പഠനത്തിലും മിടുക്കിയായിരുന്നു. പ്രശാന്തുമായി ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി സംശയമുണ്ട്. സംഗീത അദ്ധ്യാപകനായ ഇയാള്‍ക്കു പിയാനോ വാങ്ങാനായി സുചിത്ര കടമായി 2.5 ലക്ഷം രൂപ നല്‍കിയിരുന്നതായും പറയുന്നു. ഇതിന്റെ തെളിവം പൊലീസിന് കിട്ടിയിട്ടുണ്ട്. സുചിത്ര 2008ല്‍ കൊട്ടാരക്കര സ്വദേശിയെയും 2015ല്‍ ഹരിപ്പാട് സ്വദേശിയെയും വിവാഹം കഴിച്ചിരുന്നു. ഈ ബന്ധങ്ങള്‍ നിയമപരമായി വേര്‍പെടുത്തി. രണ്ട് കല്യാണത്തിനും സ്ത്രീധനമായി 100 പവന് വീതം കൊടുത്തിരുന്നു. അത് തിരിച്ചു വാങ്ങാതെയായിരുന്നു ഡിവോഴ്സ്.
കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററില്‍ ബ്യൂട്ടിഷ്യന് ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു സുചിത്രാ പിള്ള. ഭര്‍ത്താവ് തന്റെ വീട്ടുകാരുമായി സ്വരച്ചേര്‍ച്ചയിലല്ലാത്തതിനാല്‍ മറ്റൊരു സ്ഥലത്താണെന്നാണു സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. സമയം പോകാന്‍ വേണ്ടി മാത്രമായിരുന്നു ജോലിയെ സുചിത്ര കണ്ടിരുന്നത്. പ്രശാന്തിന്റെ ഭാര്യയുമായി സുചിത്രയ്ക്കു വര്‍ഷങ്ങളുടെ സൗഹൃദം ഉണ്ടായിരുന്നു. വീട്ടില്‍ ഇടയ്ക്കൊക്കെ സുചിത്ര വരുമായിരുന്നു. ഈ കുടുംബസൗഹൃദം വീട്ടുകാര്‍ അറിയാതെ പ്രശാന്തുമായുള്ള പ്രണയത്തിലേക്കു വഴി മാറുകയായിരുന്നു. പ്രശാന്തും സുചിത്രയും നിരന്തരം ബന്ധപ്പെട്ടിരുന്നു. ഗര്‍ഭിണിയാണെന്ന കാര്യം പൊലീസ് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. സുചിത്രയുടെ വയറ്റില്‍ വളര്‍ന്നിരുന്നത് പ്രശാന്തിന്റെ കുട്ടിയാണെന്നാണ് സൂചന. ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞതാണ് പ്രശാന്തിന്റെ കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചത്
അന്ന് രാത്രി ക്രൂരതയ്ക്ക് ശേഷം സുചിത്രയുടെ മൊബൈല്‍ ഓണാക്കിയശേഷം പ്രശാന്ത് രാത്രി കാറില്‍ തൃശ്ശൂര്‍ മണ്ണുത്തിയിലെത്തി. ഈ സമയം പ്രശാന്തിന്റെ മൊബൈല്‍ ഓഫ് ചെയ്ത് വീട്ടില്‍ വെച്ചിരുന്നു. മണ്ണുത്തിയിലെത്തി സുചിത്രയുടെ ഫോണ്‍ നശിപ്പിച്ചുകളഞ്ഞശേഷമാണ് മടങ്ങിയെത്തിയത്. കൊല്ലത്തുനിന്നെത്തിയ സുചിത്രയും രാംദാസ് എന്ന സുഹൃത്തും തന്നോടൊപ്പം പാലക്കാട്ട് താമസിച്ചിരുന്നെന്നും ഇവരെ തൃശ്ശൂര്‍ മണ്ണുത്തിയില്‍ കൊണ്ടുചെന്ന് യാത്രയയച്ചെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നത്.
ഇവര്‍ മഹാരാഷ്ട്രയിലേക്ക് പോയതായും പോലീസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന് ബലം നല്‍കുന്നതിനാണ് ഫോണ്‍ മണ്ണുത്തിയില്‍ കൊണ്ടുപോയി നശിപ്പിച്ചത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വയര്‍ കത്തിച്ചശേഷം അതിനകത്തെ കമ്പിപോലും പലയിടങ്ങളിലായാണ് നിക്ഷേപിച്ചത്. വീടിന്റെ ഭിത്തിയില്‍ പറ്റിയ രക്തക്കറകളൊക്കെ പെയിന്റടിച്ച് മറയ്ക്കാന്‍ ശ്രമിച്ചിരുന്നു. പലയിടത്തുനിന്നും രക്തം ചുരണ്ടിമാറ്റിയിരുന്നു. സുചിത്രയുടെ ബാഗും വസ്ത്രങ്ങളും മറ്റൊരിടത്തിട്ട് കത്തിച്ചുകളയുകയുമാണ് ചെയ്തത്. ഈ ക്രൂരതകളൊക്കെ വിരൽ ചൂണ്ടുന്നത് കൊലപാതകത്തിന് വ്യക്തമായ തിരക്കഥ പ്രശാന്ത് തയ്യാറാക്കിയിരുന്നു എന്നു തന്നെയാണ്.