കേരളത്തില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതോടെ കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി. അതില്‍ മൂന്നു പേര് ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 21 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. മൂന്നാറില്‍ റിസോര്‍ട്ടില്‍ താമസിച്ച യുകെ സ്വദേശിയാണ് ഒന്നാമത്തെയാള്‍. ഇദ്ദേഹം കളമശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരത്താണ് രണ്ടാമത്തെ കോവിഡ്-19 സ്ഥിരീകരിച്ചത്. സ്പെയിനില്‍ പഠനാവശ്യത്തിനുപോയി മടങ്ങിവന്ന ഒരു ഡോക്ടറാണ് ഇയാള്‍. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. 141 ലോക രാജ്യങ്ങളിലാണ് കോവിഡ്-19 പടര്‍ന്നുപിടിച്ചിട്ടുള്ളത്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,944 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 10,655 പേര് വീടുകളിലും, 289 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കൊറോണ വൈറസ്സിനെ നേരിടാൻ മുൻകരുതലുകളെടുക്കണമെന്ന് ഭീകരർക്ക് നിർദ്ദേശം നൽകി ഇസ്ലാമിക് സ്റ്റേറ്റ്. ആഴ്ചകളിൽ പ്രസിദ്ധീകരിക്കുന്ന അൽ നാബ ന്യൂസ് ലെറ്ററിലൂടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.
ദൈവത്തിൽ വിശ്വസിക്കണമെന്ന് പറഞ്ഞു തുടങ്ങുന്ന ന്യൂസ് ലെറ്റർ എങ്ങനെയാണ് വൃത്തി പാലിച്ച് കൊറോണയെ അകറ്റേണ്ടതെന്നും വിശദീകരിക്കുന്നു. കൈകൾ കഴുകണമെന്നും മറ്റുമാണ് നിർദ്ദേശം. വായ മൂടണമെന്നും യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശങ്ങളിലുണ്ട്.
രോഗം വരുന്നത് ദൈവത്തിന്റെ ആജ്ഞ പ്രകാരമാണെന്നും ഇസ്ലാമിക് സ്റ്റേറ്റ് പറയുന്നു. ദൈവത്തിൽ അഭയം തേടുകയാണ് ഈ സന്ദർഭത്തിൽ വേണ്ടതെന്നും ന്യൂസ് ലെറ്റർചൂണ്ടിക്കാട്ടി.
ഓരോരുത്തര്‍ക്കും സ്വയം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും ഇസ്ലാമിക് സ്റ്റേറ്റ് സ്വന്തം അനുയായികളോട് പറയുന്നു.
ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടാത്തതിന് ദൈവത്തിന് നന്ദിയെന്ന് ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജിം നീല്‍. ചൈനയില്‍ കൊറോണ പടര്‍ന്ന് പിടിച്ചതുപോലെ ഇന്ത്യയിലാണ് സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ നേതൃത്വത്തിന് വൈറസിനെ ചെറുക്കാനുള്ള കഴിവുണ്ടാകുമായിരുന്നില്ലെന്നും നീല്‍ അഭിപ്രായപ്പെട്ടു.
ചൈനീസ് മോഡല്‍ മികച്ചതാണെന്നും ഇന്ത്യയിലായിരുന്നു കൊറോണ ആദ്യം വന്നിരുന്നതെങ്കില്‍ അതിനെ ചെറുക്കാനുള്ള സംവിധാനങ്ങള്‍ അവിടെയുണ്ടാകുമായിരുന്നില്ലെന്നും ജിം നീല്‍ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ ചൈനയെ അനുകരിക്കണമെന്നും ജിം പറഞ്ഞു.
അതേസമയം, അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യ രംഗത്തെത്തി. നീലിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വിശ്വേഷ് നേഗി പ്രതികരിച്ചു.
ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദേവാനന്ദയുടെ മരണത്തിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും വാദങ്ങൾ തള്ളി ശാസ്ത്രീയ പരിശോധനാഫലം പുറത്ത്. ദേവനന്ദയെ അപായപ്പെടുത്തിയതാണെനന്നായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും വാദം. എന്നാൽ ദേവനന്ദ കാല് തെന്നിയാണ് ആറ്റിൽ വീണതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തി കൂടാതെ സ്വാഭാവിക മുങ്ങി മരണമാണെന്നും ശാസ്ത്രീയ പരിശോധന സംഘം വ്യക്തമാക്കി.
ദേവനന്ദ കാൽ വഴുതി വെള്ളത്തിൽ വീണതാണെന്നും ദുരൂഹത ഇല്ലെന്നും. സ്വാഭാവികമായി മുങ്ങി മരിച്ചാലുണ്ടാകുന്ന സ്വാഭാവികത മാത്രമേ ശരീരത്തിലുണ്ടായിരുന്നുള്ളു എന്നും വിദഗ്ദ്ധ സംഘം പറയുന്നു. ശരീരത്തിലോ ആന്തരീക അവയവങ്ങളിലോ പരിക്കുകൾ ഒന്നും ഇല്ലാത്തതും ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങൾ ഇല്ലാത്തതും മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കുന്നതായി വിദഗ്ധ സംഘം.
ദേവനന്ദയുടെ മരണത്തിൽ നേരത്തെ അച്ഛനും അമ്മയും നാട്ടുകാരുമുൾപ്പടെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചിലരെ പോലീസ് നിരീക്ഷിച്ചിരുന്നു. കുട്ടി എങ്ങനെ ആറിന്റെ അവിടെ വരെ ഒറ്റയ്ക്ക് പോയെന്നുള്ള സംശയം ഇപ്പോഴും ബാക്കി നിൽക്കുന്നു. സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ ഏതറ്റം വരെയും പോകുമെന്നും ദേവനന്ദയുടെ അച്ഛൻ പ്രതീപ് പ്രതികരിച്ചു.
പൂച്ചാക്കലിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടം ഇരുട്ടു വീഴ്ത്തിയത് അഞ്ച് കുടുംബങ്ങളിലാണ്. സാമ്പത്തികബുദ്ധിമുട്ടുള്ള കുടുംബങ്ങളിലെ നാല് പെൺകുട്ടികളാണ് അപകടത്തിൽ പെട്ടത്. രണ്ട് കാലിനും ഒടിവുമായി എറണാകുളം ലിസി ആശുപത്രിയിൽ കഴിയുന്ന സാഗിയുടെ പിതാവ് സാബുവിന് പെയിന്റിങ് ജോലിയാണ്. അമ്മ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആണ്. സാഗിയുടെ സഹോദരി അഞ്ജന നഴ്സിങ് കോഴ്സ് പൂർത്തിയാക്കി 3 മാസമായി ഹൈദരാബാദിൽ പരിശീലനത്തിലാണ്. സാഗിയുടെ ശസ്ത്രക്രിയയ്ക്കായി 1.5 ലക്ഷത്തോളം രൂപ കടം വാങ്ങിയും സ്വർണം പണയം വച്ചുമാണു കണ്ടെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞു സാഗി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
സാബുവിന്റെ കുടുംബം വീടുവയ്ക്കാനും അഞ്ജനയുടെ പഠനത്തിനും എടുത്ത വായ്പകൾ ബാധ്യതയായി നിൽക്കുകയാണ്. 10 സെന്റ് സ്ഥലം ചേർത്തല കാർഡ് ബാങ്കിൽ 15 വർഷത്തേക്ക് ഇൗടുവച്ചാണ് 2013ൽ വീടുപണിക്ക് 6 ലക്ഷം വായ്പയെടുത്തത്. മാസം 11,000 രൂപ തിരിച്ചടവുണ്ട്. അഞ്ജനയുടെ പഠനത്തിന് പൂച്ചാക്കൽ എസ്ബിഐയിൽനിന്ന് 2 ലക്ഷം രൂപ വായ്പയെടുത്തത് അടുത്തമാസം മുതൽ അടയ്ക്കണം.
എറണാകുളം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചന്ദന ചികിത്സയിലുള്ളത്. പിതാവ് പാണാവള്ളി പഞ്ചായത്ത് 16ാം വാർഡിൽ കോണത്തേഴത്ത് ചന്ദ്രബാബു തയ്യൽ തൊഴിലാളിയാണ്. ചന്ദനയുടെ ഇടതു തുടയെല്ലിനു തിങ്കളാഴ്ച ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. മാതാവ് ഷീല വീട്ടമ്മയാണ്.
ചികിത്സാച്ചെലവു വഹിക്കാമെന്ന് ആരോഗ്യ വകുപ്പിൽനിന്ന് അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം കാലിന് ഇടാനുള്ള സ്റ്റീൽ റോഡ് നൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചെന്നും ചന്ദ്രബാബു പറഞ്ഞു. വീടു വയ്ക്കാനും മൂത്ത 2 പെൺമക്കളുടെ വിവാഹത്തിനുമായി പൂച്ചാക്കൽ സഹകരണ ബാങ്കിൽ നിന്ന് 2013ൽ എടുത്ത 4 ലക്ഷം രൂപ പലിശ ഉൾപ്പെടെ ഇപ്പോൾ 8 ലക്ഷത്തിന്റെ ബാധ്യതയായി. മാസം 11,000 രൂപ തിരിച്ചടയ്ക്കണം. അതിനു പോലും കുടുംബം പ്രയാസത്തിലാണ്. അതിനിടെയാണ് അപകടം.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്ന അനഘയ്ക്ക് വലതുകാലിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. 2 ലക്ഷത്തോളം രൂപയാണ് ഇതുവരെയുള്ള ചെലവ്. അതിൽ 40,000 രൂപ അടച്ചു. ചെത്തുതൊഴിലാളിയാണ് അച്ഛൻ ചന്ദ്രൻ. ഭാര്യ വൽസല എരമല്ലൂർ ഖാദി സ്പിന്നിങ് മിൽ തൊഴിലാളി. വീടു വയ്ക്കാൻ കടം വാങ്ങിയ 3 ലക്ഷത്തോളം രൂപ ഇപ്പോഴും ബാധ്യതയായി നിൽക്കുന്നു. സ്വർണം പണയം വച്ചും കടം വാങ്ങിയുമാണ് ആശുപത്രി ചെലവുകൾ നടത്തുന്നത്. അനഘയ്ക്ക് ഡോക്ടർമാർ ഒന്നര മാസം വിശ്രമം നിർദേശിച്ചിട്ടുണ്ട്.
കാർ ആദ്യം ഇടിച്ചു വീഴ്ത്തിയ അനീഷും പ്രതിസന്ധിയിലാണ്. വലതുകൈ ഒടിഞ്ഞു. കൽപ്പണിക്കാരനാണ് അനീഷ്. ഇനി മാസങ്ങളോളം ജോലി ചെയ്യാൻ കഴിയില്ല. ഭാര്യ ബിനി പൂച്ചാക്കലിലെ വസ്ത്രശാലയിൽ ജോലി ചെയ്യുന്നു. ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണജോലി തീർന്നിട്ടില്ല. 4 വയസ്സുള്ള മകൻ വേദവിനും അപകടത്തിൽ പരുക്കേറ്റിരുന്നു. അനീഷിന്റെ തണലിലാണ് മാതാവ് ഉൾപ്പെടെയുള്ള കുടുംബം.
മൂന്ന് വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ചതിനു ശേഷം പാഞ്ഞെത്തിയ കാറാണ് തൈക്കാട്ടുശേരി മുരുക്കുംതറ വീട്ടിൽ അനിരുദ്ധന്റെ മകൾ പി.എസ്.അർച്ചനയെയും ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽ നിന്ന് തെറിച്ചു റോഡിൽ തലയിടിച്ചുവീണു.കാർ ഇടിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഫോണിൽ കണ്ടിരുന്നതായി അർച്ചന പറയുന്നു. കാൽമുട്ടിന്റെ പൊട്ടലിനു ശസ്ത്രക്രിയ നടത്തിയ ശേഷം എറണാകുളം ലൂർദ് ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ടാണ് അർച്ചന തൈക്കാട്ടുശേരിയിലെ വീട്ടിലെത്തിയത്.
തലയിടിച്ച് റോഡിൽ വീണതിനെത്തുടർന്ന് തലയ്ക്കും ശരീരത്തിനും ഇപ്പോഴും വേദനയുണ്ട്. തുടർ പരിശോധനയ്ക്കായി അടുത്ത വ്യാഴാഴ്ച ആശുപത്രിയിലെത്താൻ നിർദേശിച്ചിട്ടുണ്ട്.3 മാസം വിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചത്. സർക്കാൻ നിർദേശമുണ്ടായിരുന്നതിനാൽ ആശുപത്രിയിൽ ചെലവുണ്ടായില്ലെന്ന് അനിരുദ്ധൻ പറഞ്ഞു. അനിരുദ്ധന് മേസ്തിരിപ്പണിയാണ്. ഭാര്യ ഷിനിമോൾ കൊച്ചിൻ ഷിപ്‌യാർഡിൽ കരാർ ജോലിക്കാരി. കുടുംബത്തിന് ഒരു ലക്ഷത്തോളം രൂപ കടമുണ്ട്.
അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ച വിദ്യാർഥിനികളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു. ചികിത്സയ്ക്കു ചെലവായ തുക കുടുംബങ്ങൾക്കു തിരികെ നൽകുമെന്ന് ആശുപത്രികളുടെ അധികൃതർ കുട്ടികളുടെ ബന്ധുക്കളെ അറിയിച്ചു.
ഡല്‍ഹിയില്‍ ആലിപ്പഴ വീഴ്ചയോട് കൂടി കനത്ത മഴ. പലയിടങ്ങളിലും ഗതാതം തടസപ്പെട്ടു. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ വലിയ ആലിപ്പഴ വീഴ്ചയോടും ഇടിമിന്നലോടും കൂടിയ മഴയുണ്ടായി. തിരക്കേറിയ പല പ്രധാന റോഡുകളിലും ഗതാഗതം തടസപ്പെട്ടു. ആലിപ്പഴ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി. ഡല്‍ഹിയില്‍ ഇത്തരത്തിലൊരു മഴ കണ്ടിട്ടില്ലെന്ന് ചിലര്‍ പറയുന്നു.
Nature’s not happy.
A #hailstorm in March in Delhi does not bode well, specially for farmers. pic.twitter.com/O4F8DuZ69L— Anisha Singh (@susheelwomaniya) March 14, 2020
ബിജെപിയിൽ ചേർന്ന ജോതിരാദിത്യ സിന്ധ്യക്ക് പിന്തുണ അറിയിച്ച് മധ്യപ്രദേശിലെ 22 കോൺഗ്രസ് എംഎൽഎമാർ രാജി വച്ചതോടെ പ്രതിസന്ധിയിലായ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടണമെന്ന് ഗവർണർ. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ നിർദേശം മുന്നോട്ട് വച്ചത്. തിങ്കളാഴ്ച രാവിലെ 11ന് വിശ്വാസ വോട്ട് തേടണമെന്നാണ് നിർദേശം.
ഗവർണർക്ക് പ്രത്യേക അധികാരം വ്യവസ്ഥചെയ്യുന്ന ഭരണഘടനയുടെ അനുച്ഛേദം 175 പ്രകാരമാണ് ശനിയാഴ്ച രാത്രി 12 മണിയോടെ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് തേടണമെന്നുള്ള കത്ത് ഗവര്‍ണറുടെ ഓഫീസ് പുറത്തുവിട്ടത്. മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് ഗവർണറുടെ നടപടി.
22 എംഎൽഎമാർ രാജിവച്ചതോടെ സര്‍ക്കാറിന്റെ ഭൂരിപക്ഷം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംഘം നേരത്തെ ഗവർണറെ കണ്ടിരുന്നു. മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, നരോത്തം മിശ്ര, രാംപാല്‍ സിങ്, ഭൂപേന്ദ്ര സിങ് തുടങ്ങിയ നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകുകയും ചെയ്തു. ന്യൂനപക്ഷ സര്‍ക്കാരാണ് നിലവിലുള്ളത്. ഭൂരിപക്ഷം തെളിയിക്കാതെ ബജറ്റ് സമ്മേളനം തുടങ്ങുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ബിജെപി സംഘം ഗവർണർക്ക് നൽകിയ നിവേദനം നല്‍കുകയും ചെയ്തിരുന്നു.
ബിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് ഗവർണറുടെ നടപടി. ബിജെപിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗവർണർ തിങ്കളാഴ്ച സഭ ചേരുമ്പോള്‍ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് മൂന്ന് പേജുള്ള കത്തില്‍ വ്യക്തമാക്കുന്നത്.
നേരത്തെ, കോണ്‍ഗ്രസിൽ നിന്നും രാജി വച്ച 22 വിമത എംഎല്‍എമാരില്‍ തുളസി സിലാവത്, ഗോവിന്ദ് സിങ് രാജ്പുത്, പ്രഭുറാം ചൗധരി, ഇര്‍മതി ദേവി, പ്രദ്യുമന്‍ സിങ് തോമര്‍, മഹേന്ദ്ര സിങ് സിസോദിയ എന്നിവരുടെ രാജി സ്പീക്കര്‍ എന്‍.പി. പ്രജാപതി ശനിയാഴ്ച സ്വീകരിച്ചിരുന്നു. ഇതിന് പുറമെ നേരിട്ട് തന്റെ മുന്നില്‍ ഹാജറാവാൻ ആവശ്യപ്പെട്ട് സ്പീക്കര്‍ വിമതര്‍ക്ക് നോട്ടീസയക്കുകയും ചെയ്തിരുന്നു.
സ്ഥിരീകരിച്ച കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര മുന്‍പില്‍. ഇന്നലെ മുംബയിലെ 4 കേസുകള്‍ കൂടി പോസിറ്റീവ് ആയതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 26 ആയി. ഇതേ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മഹാരാഷ്ട്ര ഗവണ്‍മെന്‍റ്. മാളുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപേ പറഞ്ഞു. കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികളും മത ചടങ്ങുകളും സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.
മുംബയില്‍ ഇതുവരെ 9 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദുബായില്‍ നിന്നും മുംബയിലെത്തിയ യുവാവിനാന് ഏറ്റവും ഒടുവില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂനെയില്‍ 10 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നാഗ്പൂരില്‍ 4 പെര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ രോഗബാധയുണ്ട് എന്ന സംശയമുള്ള 5 രോഗികള്‍ നാഗ്പൂരിലെ മയോ ആശുപത്രിയില്‍ നിന്നും ചാടിപ്പോയി.
Also Read – ചിത്രം മോര്‍ഫ് ചെയ്ത് കൊറോണയാണെന്ന് പ്രചരിപ്പിച്ചു, പരാതിയുമായി പൂര്‍ണ്ണ ആരോഗ്യവതിയായ യുവതി പോലീസ് സ്റ്റേഷനില്‍
ഫെയ്‌സ്ബുക്കിലൂടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ അശ്ലീല പരാമർശം നടത്തിയ യുവാവ് അറസ്റ്റിൽ. വെട്ടത്തൂർ മണ്ണാർമലയിലെ കൈപ്പിള്ളി വീട്ടിൽ അൻഷാദ് (35) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടായ ‘അൻഷാദ് മലബാറി’യിലൂടെ മറ്റൊരു പോസ്റ്റിന് നൽകി കമന്റിലായിരുന്നു മന്ത്രിക്കെതിരായ അശ്ലീല പരാമർശം.
സംഭവത്തിൽ പ്രതിക്കെതിരെ സ്വമേധയാ കേസെടുത്താണ് പോലീസ് നടപടി സ്വീകരിച്ചത്. പ്രകോപനം സൃഷ്ടിച്ച് ലഹളയും ചേരിതിരിവും ഉണ്ടാക്കാൻ ശ്രമിച്ച കുറ്റത്തിനും അനാവശ്യ പരാമർശങ്ങൾ നടത്തി ശല്യപ്പെടുത്തിയ കുറ്റത്തിനും പ്രതിക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. മേലാറ്റൂർ എസ്.ഐ പി.എം. ഷമീറും സംഘവുമാണ് അൻഷാദിനെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള സ്മാർട്ട്ഫോണും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണത്തിനായി സൈബർ ഫോറൻസിക് വിഭാഗത്തിന് ഫോൺ കൈമാറുമെന്നും എസ്.ഐ. അറിയിച്ചു. അറസ്റ്റിലായ പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.
പ്രവാസിയായിരുന്ന അൻഷാദ് നിലവിൽ നാട്ടിൽ ചെറിയ ബിസിനസ് ചെയ്യുകയാണ്. അതേസമയം, സംഭവത്തിന് പിന്നാലെ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ചും യുവാവ് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇയാളുടെ ഖേദപ്രകടനം.
എറണാകുളം പെരുമ്പാവൂരില എം.സി റോഡിലെ പുല്ലുവഴിയിലുണ്ടായ വാഹനാപകടത്തിൽ ഗർഭിണി ഉൾപ്പടെ മൂന്ന് പേർ മരിച്ചു. മലപ്പുറം വട്ടത്തറ മുളുത്തുളി വീട്ടിൽ ഹനീഫ മൗലവി (29), ഭാര്യ സുമയ്യ (20), ഹനീഫയുടെ സഹോദരൻ ഷാജഹാൻ (25) എന്നിവരാണ് മരിച്ചത്. സുമയ്യ ഗർഭിണിയാണ്.
മലപ്പുറത്തു നിന്നും പുഞ്ചവയലിലേക്കു വരുന്ന വഴിയിൽ നിർത്തിയിട്ട ലോറിയിൽ ഇവർ സഞ്ചരിച്ച മാരുതി കാർ ഇടിച്ച് കയറിയാണ് അപകടമെന്നാണ് വിവരം. സുമയ്യയുടെ മുണ്ടക്കയത്തെ പുഞ്ചവയലിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു.
പുഞ്ചവയൽ കുളമാക്കൽ മണ്ണാർത്തോട്ടം ഇസ്മായിൽ സക്കീന ദമ്പതികളുടെ മകളാണ് സുമയ്യ. നിലമ്പൂരിലെ അറബിക് കോളജ് അധ്യാപകനായിരുന്നു ഹനീഫ. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.