കോണ്‍ഗ്രസ് ഉയര്‍ത്തിയ കടുത്ത പ്രതിഷേധം മറികടന്ന് എസ്പിജി സുരക്ഷനിയമഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കി. പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് അപരിചിതര്‍ വാഹനവുമായി എത്തിയ പ്രശ്നം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കടുത്ത എതിര്‍പ്പാണ് എസ്പിജി ഭേദഗതി ബില്ലിനെതിരെ ഉയര്‍ത്തിയത്. എന്നാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ കേന്ദ്രം ബില്‍ രാജ്യസഭ കടത്തുകയായിരുന്നു. അതേസമയം ബില്ലിലെ ചര്‍ച്ചക്കിടെ കേരളത്തില്‍ ഇടതുപക്ഷം ബിജെപിക്കാരെ വേട്ടയാടുകയാണെന്ന അഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന സഭയില്‍ ബഹളത്തിന് കാരണമായി.
പ്രിയങ്ക ഗാന്ധിയുടെ ദില്ലിയിലെ ലോധി എസ്റ്റേറ്റിലേക്ക് ആറംഗസംഘം കാറിലെത്തുകയും വീടിനകത്ത് പ്രവേശിക്കുകയും ചെയ്ത സംഭവമാണ് പ്രതിപക്ഷപ്രതിഷേധത്തിന് കാരണമായത്. സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്നും കേന്ദ്രഅഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാഷ്ട്രപതിക്ക് നല്കുന്ന സുരക്ഷയാണ് സോണിയഗാന്ധിയുടെ കുടുംബത്തിന് ഇപ്പോഴുമുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി.
പ്രിയങ്കയുടെ വീട്ടിലുണ്ടായ സുരക്ഷാവീഴ്ച ഉന്നയിച്ചും എസ്പിജി സുരക്ഷഭേദഗതിയെ എതിർത്തും സിപിഎം ഇന്ന് രാജ്യസഭയില്‍ രംഗത്തു വന്നു. സർക്കാരിന്‍റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം അംഗം കെകെ രാഗേഷ് ചോദിച്ചു. സോണിയഗാന്ധിയുടെ കുടുംബത്തിന് എസ്പിജി സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട രാഗേഷ് നെഹ്റു കുടുംബാംഗങ്ങളുടെ ത്യാഗം ബഹുമാനിക്കണമെന്നും പറഞ്ഞു.
രാഗേഷിന്‍റെ പ്രസംഗത്തിന് മറുപടി പറഞ്ഞ അഭ്യന്തരമന്ത്രി അമിത് ഷാ ഇടതുപക്ഷത്തിന് രാഷ്ട്രീയപകപോക്കല്‍ ആരോപിക്കാന്‍ അവകാശമില്ലെന്ന് കുറ്റപ്പെടുത്തി. കേരളത്തില്‍ ബിജെപിയുടെ 120 പ്രവര്‍ത്തകരെ വധിച്ചവരാണ് ഇടതുപക്ഷമെന്നും കോൺഗ്രസ് വരുമ്പോഴും സിപിഎം വരുമ്പോഴും കേരളത്തിൽ ബിജെപി പ്രവർത്തകരെ വധിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ഇടതുപക്ഷ അംഗങ്ങള്‍ എഴുന്നേറ്റു. കെകെ രാഗേഷ് എംപി രാജ്യസഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു. അമിത് ഷായുടെ വാക്കുകള്‍ സഭാ രേഖയിലുണ്ടാക്കില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
ബിജെപി നേതാവും രാജ്യസഭാംഗവുമായ നടൻ സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം. മോട്ടോർവാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
രണ്ട് ആഡംബര കാറുകളുടെ നികുതി വെട്ടിക്കാൻ പുതുച്ചേരിയിലെ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റർ ചെയ്തുവെന്നാണ് കേസ്. ഇതിലൂടെ 19.6 ലക്ഷം രൂപയുടെ നികുതി സുരേഷ് ഗോപി എംപി വെട്ടിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ.കേസിൽ എംപിക്കെതിരായ കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് എഡിജിപി അനുമതി നൽകി.
സമാനമായ കേസുകളിൽ നടി അമല പോളിനും ഫഹദ് ഫാസിലിനും എതിരായ കേസുകൾ ക്രൈം ബ്രാഞ്ച് നേരത്തെ അവസാനിപ്പിച്ചിരുന്നു. അമലാ പോൾ പോണ്ടിച്ചേരിയിൽ നിന്നാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നും അതിനാൽ കേസ് കേരളത്തിൽ നിലനിൽക്കില്ലെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കിയത്. അമല പോൾ വാഹനം രജിസ്റ്റർ ചെയ്തത് വ്യാജ രേഖകൾ ഉപോഗിച്ചാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പിൽ നടപടിയെടുക്കാൻ പുതുച്ചേരി ഗതാഗത വകുപ്പിന് കത്തു നൽകിയതായും കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു.
ദില്ലിയിലെ വാഹന ഡീലര്‍ വഴിയാണ് ഫഹദ് കാറുകള്‍ വാങ്ങിയത്. വാഹന രജിസ്ട്രേഷനും കാര്യങ്ങളും മറ്റു ചിലരാണു നോക്കിയതെന്നും നികുതിയുമായി ബന്ധപ്പെട്ട നിയമത്തിലെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് പൊലീസിനോട് പറഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി കഴിഞ്ഞു. സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ടി20 മത്സരത്തില്‍ ലോക ഇലവനും ഏഷ്യ ഇലവനും ഏറ്റുമുട്ടും. മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം പുതുക്കിപ്പണിതാണിത്. 2020 മാര്‍ച്ചില്‍ ആയിരിക്കും സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം.
1,10,000 പേര്‍ക്കിരിക്കാവുന്നത് ആണ് പുതിയ സ്റ്റേഡിയം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താല്‍പര്യപ്രകാരം ആണ് പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നത്. മത്സരത്തിന് ഐസിസി അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.
പണി പൂര്‍ത്തിയാകുന്നതോടെ വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതി മൊട്ടേറയ്ക്ക് സ്വന്തമാകും. എംസിജിയില്‍ 95,000 പേര്‍ക്ക് കളി കാണാനുള്ള സൗകര്യമാണുള്ളത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് നിര്‍മ്മിച്ച ഓസ്ട്രേലിയന്‍ കമ്പനി തന്നെയാണ് അഹമ്മദാബാദിനെ സ്റ്റേഡിയവും നിര്‍മ്മിക്കുന്നത്. 63 ഏക്കര്‍ സ്ഥലത്ത് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മിച്ച സ്റ്റേഡിയത്തില്‍ മൂന്ന് പരിശീലന മൈതാനങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും ഉണ്ടാകും. 700 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ കരാര്‍ എല്‍.ആന്‍ഡ് ടി.ക്ക് ആണ്.
ശീതീകരിച്ച 75 കോര്‍പ്പറേറ്റ് ബോക്സുകള്‍, എല്ലാ സ്റ്റാന്‍ഡിലും ഭക്ഷണശാല, ക്രിക്കറ്റ് അക്കാദമി, ഇന്‍ഡോര്‍ പ്രാക്ടീസ് സൗകര്യങ്ങള്‍, ആധുനിക മീഡിയ ബോക്സ്, 3000 കാറിനും 10,000 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ്, 55 റൂമുകളുള്ള ക്ലബ് ഹൗസ്, റസ്റ്റോറന്റുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിംനേഷ്യം, മറ്റ് രണ്ട് സ്റ്റേഡിയങ്ങള്‍, ഇന്‍ഡോര്‍ വേദികള്‍ തുടങ്ങിയവ സവിശേഷതയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുമെന്നാണ് റിപോര്‍ട്ടുകള്‍. ഉദ്ഘാടനം വലിയ ആഘോഷമാക്കാനാണ് ബിസിസിഐയുടേയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റേയും തീരുമാനം. ലോകത്തിലെ വമ്പന്‍ കളിക്കാരെല്ലാം ഉദ്ഘാടനത്തിനുണ്ടാകുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നു. 66000 പേര്‍ക്ക് ഒരേസമയം കളി നേരിട്ട് കാണാവുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. മൊട്ടേരയിലെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതോടെ ഈദന്‍ ഗാര്‍ഡന്‍സിന്റെ റെക്കോര്‍ഡ് വഴിമാറും.
സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത എലി. ഉത്തര്‍പ്രദേശിലാണ് സംഭവം. യുപിയിലെ മുസാഫര്‍നഗറിലെ സ്‌കൂളില്‍ കുട്ടികള്‍ക്കായി വിളമ്പിയ ഭക്ഷണത്തിലാണ് എലിയെ കണ്ടെത്തിയത്.
ഭക്ഷണം കഴിച്ച ഒമ്പത് കുട്ടികള്‍ക്കും ഒരു അധ്യാപകനും ഭക്ഷ്യവിഷബാധയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. സംഭവത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പ്രദേശത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സമിതിക്കെതിരെ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
വയനാട്ടിൽ മട്ടിപാറ പൊടിച്ച് മണലുണ്ടാക്കി കോടികളുടെ ആസ്തിയും ‘ക്ലിപി സാൻഡ്’ എന്നപേരിൽ വ്യവസായ സ്ഥാപനത്തിെൻറ ഉടമയുമായ വയനാട് സുൽത്താൻ ബത്തേരി മണിച്ചിറ സ്വദേശി കെ.ജി. ക്ലിപ്പിയുടെ ഫേസ്ബുക്കിലെ ലൈവ് വീഡിയോ ഇപ്പോൾ വൈറൽ. കേരളത്തിലും കർണാടകയിലുമായി തുടങ്ങിയ വ്യവസായ സ്ഥാപനങ്ങൾ തകർന്നതിനാൽ ദുബൈയിൽ ഒളിവിലാണെന്നും ഇഞ്ചിഞ്ചായി മരിക്കുകയാണെന്നും ക്ലിപ്പി പറയുന്നു.
സർക്കാറോ പൊലീസോ സംരക്ഷണം നൽകാത്തതിനാൽ കർണാടകയിൽ നഞ്ചൻകോഡിന് സമീപം കോടികൾ മുടക്കിയ മണൽനിർമാണ സ്ഥാപനം അടച്ചുപൂട്ടിയിരിക്കുകയാണ്. 40 ലക്ഷം രൂപ വില വരുന്ന ജനറേറ്റർ അടക്കം ഗുണ്ടകളുടെ സഹായത്തോടെ ചിലർ കഴിഞ്ഞ ദിവസം കടത്തിക്കൊണ്ടു പോയി. വയനാട്ടിലെ സ്ഥാപനങ്ങളിൽ അമേരിക്കയിൽനിന്നടക്കം ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികളും ജെ.സി.ബി അടക്കം വാഹനങ്ങളും തുരുെമ്പടുത്തു നശിക്കുന്നു. ഭീഷണി നിലനിൽക്കുന്നതിനാൽ മണിച്ചിറയിലെ വീട്ടിൽ ഭാര്യയും കുട്ടികളും സ്വകാര്യ സുരക്ഷ ഭടന്മാരുടെ കാവലിലാണ് കഴിയുന്നതെന്നും ക്ലിപ്പി പറയുന്നു.
എട്ടാം ക്ലാസ് വരെ പഠിച്ച ക്ലിപ്പി അമ്പലവയൽ ക്വാറിയിൽനിന്നും മറ്റും പുറംതള്ളുന്ന കടുപ്പം കുറഞ്ഞ പാറകൾ ശേഖരിച്ച് പൊടിച്ചാണ് മണൽ സാമ്രാജ്യം കെട്ടിപ്പടുത്തത്. കോൺക്രീറ്റിന് ഉപയോഗിക്കുന്ന ഗുണമേന്മയുള്ള മണൽ ഉൽപാദനത്തിലൂടെ ഏതാനും വർഷങ്ങൾക്കകം വ്യവസായം വ്യാപിപ്പിച്ചു. തുടക്കത്തിൽ യന്ത്രങ്ങൾ സ്വന്തമായി ഉണ്ടാക്കുകയായിരുന്നു. പിന്നീടാണ് ഇറക്കുമതി ചെയ്തത്.
അതിനിടെ വന്ന പരിസ്ഥിതി നിയന്ത്രണങ്ങൾ തിരിച്ചടിയായതായി ക്ലിപ്പി പറയുന്നു. കേരളത്തിൽ മാത്രം കോടികളുടെ സ്ഥാപനങ്ങൾ പൂട്ടി, നശിച്ചു തീരുന്നു. തൊഴിലാളികളും കഷ്ടത്തിലായി. സബ്സിഡിയടക്കം സർക്കാർ പിന്തുണ ഒന്നും ലഭിച്ചില്ല. ഒരു സർട്ടിഫിക്കറ്റ് കിട്ടാൻ രണ്ടര വർഷം വരെ ഓഫിസുകളിൽ കയറിയിറങ്ങിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ നികുതിയിനത്തിൽ നൽകിയിട്ടുണ്ട്. നിരവധി ആഡംബര വാഹനങ്ങൾ ഇദ്ദേഹത്തിനുണ്ട്. താൻ പ്രതിസന്ധിയിലായപ്പോൾ ആരും സഹായിക്കാൻ ഇല്ലാത്തതിനാലാണ് ദുബൈയിൽ കഴിയുന്നതെന്നാണ് ക്ലിപ്പിയുടെ വിശദീകരണം.
എന്നാൽ, ദുബൈയിൽ ഒളിവിൽ താമസിക്കേണ്ട സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ക്ലിപ്പിയെ പരിചയമുള്ള ചിലർ പറഞ്ഞു. വീടിന് ‘ഗൺമാൻമാർ’ കാവൽ നിൽക്കുന്നുണ്ടെന്ന് പറയുന്നത് ശരിയാണെന്നും എന്നാൽ, ഭീഷണിയുള്ള വിവരം ചൂണ്ടിക്കാട്ടി പരാതി ലഭിച്ചിട്ടില്ലെന്നും ബത്തേരി പൊലീസ് പറഞ്ഞു. ക്ലിപ്പി പറയുന്ന പരാതികൾ പലതും കർണാടകയിലെ പൊലീസിനെ കുറിച്ചും അവിടത്തെ ചില ആളുകളെ കുറിച്ചുമാണ്.
ക്ലിപ്പി പറയുന്ന കാര്യങ്ങൾ ഇേപ്പാൾ വാട്സ്ആപ് ഗ്രൂപ്പുകളിലും മറ്റും ചർച്ചയാണ്. എന്നാൽ, അദ്ദേഹത്തിെൻറ പ്രതികരണം ലഭിച്ചിട്ടില്ല. കുറച്ചു കാലമായി നാട്ടിൽ ഇല്ലെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. അതേസമയം, ക്ലിപ്പിയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
മോഹന്‍ലാല്‍ ചിത്രങ്ങള്‍ വന്‍ ഹിറ്റായപ്പോള്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സാമ്പത്തികമായി പാടെ തകര്‍ന്നു. തന്റെ ചിത്രങ്ങളുടെ തുടര്‍ച്ചയായുള്ള തകര്‍ച്ച താങ്ങാനാവാതെ ഹോട്ടല്‍ മുറിയില്‍ നിന്ന് മമ്മൂട്ടി കരഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തകയാണ് ഗായത്രി അശോക്. സഫാരി ടി.വിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരേ സമയത്ത് 21 സിനിമകളുടെ വര്‍ക്കാണ് അന്ന് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. ഓണത്തിന് വരുന്ന ചിത്രങ്ങളുടെയടക്കം. ഊണിനും ഉറക്കത്തിനും സമയമില്ലാത്ത വര്‍ക്ക് ചെയ്യ്തുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടം. അന്ന് അതില്‍ മോഹന്‍ലാലിന്റെ പടങ്ങള്‍ രാജാവിന്റെ മകന്‍, നമുക്ക് പാര്‍ക്കാം മുന്തിരിതോപ്പുകള്‍, പോലുള്ള പടങ്ങള്‍ നല്ല സക്സസ് ആവുകയും ഇതിന്റെകത്തു വന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ആയിരം കണ്ണുകള്‍, ന്യായവിധി തുടങ്ങിയ ചിത്രങ്ങള്‍ തുടര്‍ച്ചയായി സാമ്പത്തികമായി വൻ പരാജയപ്പെട്ടു.
പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റാത്ത ലെവലിലേക്കുള്ള അവസ്ഥയിലേക്ക് മമ്മൂട്ടി ആ സമയത്ത് മാറി എന്നുള്ളത് സത്യമാണ്. ഒരിക്കൽ ഞാനും മമ്മൂട്ടിയും ഹോട്ടലിൽ റൂമിൽ വച്ച് സ്വയം മറന്നിട്ട് ഞാന്‍ ഔട്ടായെ, ഞാന്‍ ഔട്ടായിപ്പോയെ എന്നെ ഔട്ടാക്കിയേ എന്നു പറയുന്ന ഒരു അവസ്ഥയിലായി. മമ്മൂട്ടി എന്റെ റൂമിലേക്ക് വന്ന്, ഞാന്‍ ഒട്ടായിപ്പോയെ എല്ലാരും ചേര്‍ന്ന് എന്നെ ഔട്ടാക്കിയേ എന്ന് പറഞ്ഞ് അവിടെ ഒരു കട്ടിലുണ്ടായിരുന്നു ആ കട്ടിലേക്ക് വീണു. നിങ്ങള്‍ രക്ഷപ്പെടും ധെെര്യമായിരിക്കെന്ന് ഞാന്‍ പറഞ്ഞു. മമ്മൂട്ടി എന്ന കെട്ടിപ്പിടിച്ച് കരഞ്ഞു. ഞങ്ങക്കു വേണം നിങ്ങളെ എന്ന് ഞാന്‍ പറഞ്ഞു. ന്യൂഡല്‍ഹി എന്ന പടം വരാന്‍ പോകുകയാണ്. ആ പടം വന്നാല്‍ അത്ഭുതങ്ങള്‍ വരാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ന്യൂഡല്‍ഹി എന്ന പടത്തിന്റെ വര്‍ക്ക് എനിക്കും ഒരു വെല്ലുവിളിയായിരുന്നു’-ഗായത്രി അശോക് പറയുന്നു.
ഇന്ത്യയുടെ ചന്ദ്ര പര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ രണ്ടിലെ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ കണ്ടെത്തി. സോഫ്റ്റ് ലാൻഡിങ് നടത്താൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തു നിന്ന് 700 മീറ്റർ കിഴക്കുപടിഞ്ഞാറ് മാറിയാണ് ലാൻഡറിന്റെ അവശിഷ്ടങ്ങൾ നാസ കണ്ടെത്തിയത്.
ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ കേവലം 500 മീറ്റർ മാത്രം ബാക്കിയിരിക്കെ ബംഗളുരു പീനിയയിലെ ഇസ്രോയുടെ ടെലി ട്രാക്കിങ് ആൻഡ് കമാൻഡിങ് സെന്ററുമായി ബന്ധം അറ്റ വിക്രം ലാൻഡർ എവിടെയെന്ന ചോദ്യത്തിനാണ് നാസയുടെ ലൂണാര് റക്കനൈസൻസ് ഓർബിറ്റർ പകർത്തിയ ഈ ചിത്രങ്ങൾ മറുപടി നൽകുന്നത്. പച്ച നിറത്തിൽ കാണുന്നതാണ് ലാൻഡർ അവശിഷ്ടങ്ങൾ. ഇടിച്ചിറങ്ങിയതിനെ തുടർന്ന് ഇളകി മാറിയ ചന്ദ്രോപരിതലമാണ് നീല നിറത്തിൽ കാണുന്നത്. നാസയുടെ എൽ ർ ഓർബിറ്റർ പകർത്തിയ വിവിധ സമയങ്ങളിലെ ഫോട്ടോകൾ താരതമ്യം ചെയ്താണ് വിക്രം ലാൻ ഡറിനെ കണ്ടെത്തിയത്. എങ്ങിനെ പകർത്തിയ ഫോട്ടോകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ സൂക്ഷ്മ പഠനങ്ങൾക്ക് വിധേയമാക്കിയിരുന്നു.
ആ കൂട്ടത്തിൽപെട്ട ഷൺമുഖം സുബ്രമണ്യൻ എന്നയാൾ സോഫ്റ്റ് ലാന്ഡിങ്ങിന് മുൻപും ശേഷവും ഉള്ള ഫോട്ടോകളിൽ വ്യത്യാസം ഉണ്ടെന്നു നാസയെ അറിയിക്കുക ആയിരുന്നു. തുടർന്നു നാസയുടെ ശാസ്ത്രജ്ഞർ ഫോട്ടോകൾ കൂടുതൽ വിശകലങ്ങൾക്കു വിധേയമാക്കിയപ്പോഴായാണ് ഒളിഞ്ഞു കിടന്നിരുന്ന ലാൻഡറിനെ കണ്ടെത്തിയത്. ഷൺമുഖം കണ്ടെത്തിയതാണ് എസ് എന്ന് മാർക് ചെയ്തിരിക്കുന്നത്. സോഫ്റ്റ് ലാന്ഡിങ്ങിന് ഇസ്രോ കണ്ടെത്തിയ ചന്ദ്രോപരിതലത്തിനു കേവലം 700മീറ്റർ മാറിയാണ് അവശിഷ്ടങ്ങൾ കിടക്കുന്നത്. പ്രവർത്തന കാലാവധി കഴിഞ്ഞതിനാൽ ലാൻഡറിനെ വീണ്ടെടുക്കാൻ ആവില്ല. എങ്കിലും പരാജയ കരണം കണ്ടെത്താനുള്ള പരിശോധനകൾക്കു ഈ ഫോട്ടോകൾ സഹായകരമാകും. ഒപ്പം ലാൻഡർ എവിടെയെന്നു ചോദ്യത്തിനുള്ള ഇസ്രോയുടെ മറുപടി കൂടിയാണ് നാസ പുറത്തു വിട്ട ഈ ഫോട്ടോകൾ.
മലപ്പുറം നിലമ്പൂരില്‍ മദ്യപസംഘം ഒാടിച്ച കാര്‍ സ്കൂട്ടറിലിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. പാലേമാട് വിവേകാനന്ദ കോളജിലെ ബിരുദ വിദ്യാര്‍ഥിനി ഇരുപതു വയസുകാരി ഫാത്തിഫ റാഷിദയാണ് മരിച്ചത്. കാര്‍ യാത്രക്കാരായ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
കോളജില്‍ നിന്ന് അകമ്പാടത്തെ വീട്ടിലേക്ക് മടങ്ങുബോള്‍ മണ്ണുപ്പാടത്തു വച്ചായിരുന്നു അപകടം. എതിര്‍ദിശയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഫാത്തിമ റാഷിദ ഒാടിച്ച സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു. വനത്തിനുളളിലെ ആറടിയോളം താഴ്ചയുളള ഗര്‍ത്തത്തിലേക്കാണ് റാഷിദ സ്കൂട്ടര്‍ സഹിതം മറിഞ്ഞത്. കാര്‍ പാതയോരത്തെ മരത്തില്‍ ഇടിച്ചു മറിഞ്ഞു. കാര്‍ ഡ്രൈവറെ അടക്കം പുറത്തെടുത്ത നാട്ടുകാര്‍ ഡ്രൈവര്‍ മദ്യപിച്ചതായി സംശയമുണ്ടെന്ന് പൊലീസിനെ അറിയിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് ഉപയോഗിച്ച മദ്യക്കുപ്പിയുടെ ബാക്കിഭാഗം കണ്ടെത്തി. കാർ ഡ്രൈവർ അരീക്കോട് സൗത്ത് പുത്തലം സ്വദേശി തെക്കെപ്പുറത്ത് അബ്ദുൽ റൗഫ്, കൊടപ്പനക്കൽ റംഷാദ്, പറമ്പത്ത് ഇക്ബാൽ , മൂഴിൽ ഗഫാർ എന്നിവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം കാറിലുണ്ടായിരുന്ന അറയ്ക്കലകത്ത് ഫവാസ് , കിളിക്കല്ല് തെക്കെത്തൊട്ടി നൗഷാദ് എന്നിവരെ സംഭവസ്ഥലത്തു നിന്നു പൊലീസ് അറസ്റ്റു ചെയ്തു.
പരുക്കേറ്റ കാര്‍ ഡ്രൈവറേയും ഒപ്പമുളള നാലു പേരേയും പരിശോധിച്ച നിലമ്പൂര്‍ ജില്ലാശുപത്രിയിലെ ഡോക്ടറും മദ്യത്തിന്റെ ഗന്ധമുളളതായി രേഖപ്പെടുത്തിയിട്ടുണ്ട്. അരീക്കോട് നിന്ന് കക്കാംടംപൊയിലിലേക്ക് യാത്ര പോയ സംഘമാണ് അപകമുണ്ടാക്കിയത്. അകമ്പാടം സദ്ദാം ജംഗ്ഷഷനിലെ പാലോട്ടിൽ അബ്ദുറഹ്മാന്റയും ഷാഹിനയുടെയും മകളാണ് ഫാത്തിമ റാഷിദ.
അച്ഛന്റെ അവിഹിത ബന്ധം കണ്ടെത്തിയതിന് ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് മകളുടെ പരാതി. രാജസ്ഥാൻ സ്വദേശിയായ കൗമാരക്കാരിയാണ് അച്ഛനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അച്ഛന്റെ പീഡനത്തിൽ നിന്ന് രക്ഷപെട്ടോടി അമ്മാവന്റെ വീട്ടിലെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പെൺകുട്ടിക്ക് വേണ്ടി കുട്ടിയുടെ അമ്മാവനാണ് പൊലീസിൽ പരാതിപ്പെട്ടത്.
വീട്ടിലെത്തുമ്പോൾ പെൺകുട്ടിയുടെ കൈകാലുകളിൽ കയർ മുറുകി വരിഞ്ഞ പാടുകളുണ്ടായിരുന്നുവെന്ന് അമ്മാവൻ പൊലീസിൽ മൊഴി നൽകി.അടുത്ത ബന്ധുവായ സ്ത്രീയുമായി അച്ഛൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് താൻ കണ്ടു. ഇതിന്റെ പ്രതികാരമായാണ് കെട്ടിയിട്ട് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. കുട്ടിയുടെ അമ്മയുമായി ഉണ്ടായിരുന്ന ബന്ധം ഇയാൾ ഏഴ് വർഷം മുമ്പ് ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വാവാഹം ചെയ്തിരുന്നു. പക്ഷേ പെൺകുട്ടി അച്ഛനൊപ്പമാണ് കഴിഞ്ഞത്.
കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതായും കേസ് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരായിരുന്ന ശ്രീലക്ഷ്മിയുടെയും അഭിജിത്തിന്റെയും മൃതദേഹങ്ങള്‍ ബെംഗളൂരുവിലെ ചിന്തല മഡിവാളയിലുള്ള കാടുപിടിച്ച ഒരു ചതുപ്പുനിലത്തിനരികെ തലയറ്റ നിലയില്‍ നവംബര്‍ 29-ന് കണ്ടെത്തിയപ്പോള്‍ 40 ദിവസത്തോളമായി കേരളത്തിലെ രണ്ടു വീട്ടുകാര്‍ നടത്തിയിരുന്ന അന്വേഷണത്തിന് അവസാനമാവുകയായിരുന്നു.
അധികമാരും കടന്നു ചെല്ലാത്തതായിരുന്നു ബെംഗളൂരുവിലെ ചിന്തല മഡിവാളയിലുള്ള ആ പ്രദേശം. പലയിടത്തും കാടുപിടിച്ചതു പോലെ മരങ്ങളും ചെടികളും തിങ്ങി വളര്‍ന്നതു കൂടാതെ അവിടെ ഒരു ചതുപ്പുനിലവുമുണ്ട്. സ്ഥലത്തിന്റെ ഉടമ ഇടയ്ക്കിടെ അവിടെ വന്നു പരിശോധിക്കുക പതിവുണ്ട്. അതിനായി എത്തിയ ഒരു ദിവസം ഒരു മരത്തിനോടു ചേര്‍ന്ന് ഈച്ചകള്‍ നിറഞ്ഞിരിക്കുന്നത് കണ്ടു. തേനീച്ചക്കൂടാണെന്ന് ആദ്യം കരുതിയെങ്കിലും അടുത്തേക്ക് പോകുന്തോറും കനത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനാല്‍ സൂക്ഷിച്ചു നോക്കി. അപ്പോഴാണ് മരത്തില്‍നിന്നു തൂങ്ങിക്കിടക്കുന്ന കയറിലെ മുടിയിഴകള്‍ കണ്ടത്. അതിന്മേലായിരുന്നു ഈച്ചകള്‍ പൊതിഞ്ഞുകൂടിയിരുന്നത്. കൂടുതല്‍ പേരെത്തി നോക്കുമ്പോള്‍ തലയില്ലാത്ത രണ്ടു മൃതദേഹങ്ങള്‍ താഴെ കിടക്കുന്നത് കണ്ടെത്തി.
ഉടന്‍ തന്നെ വിവരം ഹെബ്ബഗോഡി പൊലീസില്‍ വിവരമറിയിച്ചു. ഒക്ടോബര്‍ 11 മുതല്‍ കാണാതായിരുന്ന തൃശൂര്‍ ആലമറ്റം കുണ്ടൂര്‍ ചിറ്റേത്തുപറമ്പില്‍ സുരേഷിന്റെയും ശ്രീജയുടെയും മകള്‍ ശ്രീലക്ഷ്മിയുടെയും പാലക്കാട് മണ്ണാര്‍ക്കാട് അഗളിയില്‍ മോഹനന്റെ മകന്‍ അഭിജിത്തിന്റെയും മൃതദേഹങ്ങളായിരുന്നു അത്. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരായിരുന്നു അഭിജിത്തും ശ്രീലക്ഷ്മിയും. ആറു മാസം മുന്‍പ് കമ്പനിയില്‍ ചേര്‍ന്ന ശ്രീലക്ഷ്മി ഉള്‍പ്പെട്ട ടീമിന്റെ ലീഡറായിരുന്നു അഭിജിത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും വ്യത്യസ്ത ജാതിക്കാരായതിനാല്‍ വിവാഹത്തിനു വീട്ടുകാര്‍ എതിരു നിന്നപ്പോള്‍ ആത്മഹത്യ ചെയ്‌തെന്നും ആയിരുന്നു പൊലീസിന്റെ ആദ്യ റിപ്പോര്‍ട്ട്.
നവംബര്‍ 23-ന് ശ്രീലക്ഷ്മി അമ്മാവനെ ഫോണില്‍ വിളിച്ചെന്നും ‘ബുദ്ധിമുട്ടിച്ചതിന് നന്ദി’ എന്ന മട്ടില്‍ സംസാരിച്ചെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും ചെയ്തു. എന്നാല്‍ ഇരുവരും ഒരേ ജാതിയില്‍ പെട്ടവരാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അഭിജിത്തിനെപ്പറ്റി ശ്രീലക്ഷ്മി വീട്ടില്‍ സൂചിപ്പിച്ചിരുന്നതു പോലുമില്ല. അഭിജിത്തിന്റെ വീട്ടിലും ഈ ബന്ധത്തെപ്പറ്റി പറഞ്ഞിരുന്നില്ല. നവംബര്‍ 29-ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ക്ക്് ഒരുമാസത്തിലേറെ പഴക്കമുണ്ടെന്ന റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നു. മൃതദേഹത്തിന്റെ പഴക്കം ഫൊറന്‍സിക് വിദഗ്ധരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെയാണ് നവംബര്‍ 23-ന് ശ്രീലക്ഷ്മി വീട്ടിലേക്കു വിളിച്ചെന്ന് പൊലീസ് പറയുന്നതിലെ വൈരുദ്ധ്യം വെളിപ്പെടുന്നത്.
ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. പൊലീസിന്റെ അനാസ്ഥയെപ്പറ്റിയും ഇരുവരെയുള്ള അന്വേഷിണത്തില്‍ സംശയമുണ്ടാക്കിയ കാര്യങ്ങളും ബെംഗളൂരുവില്‍ ജോലി നോക്കുന്ന ശ്രീലക്ഷ്മിയുടെ പിതൃസഹോദരന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്.</span>
‘ശ്രീലക്ഷ്മിയെ കാണാതാകുന്നത് ഒക്ടോബര്‍ 11-നാണ്. തന്റെ ഫോണും എടിഎം കാര്‍ഡും ഉള്‍പ്പെടെ ജോലിസ്ഥലത്തു വച്ചിട്ടായിരുന്നു അവള്‍ പോയത്. അതിനും ഏതാനും ദിവസം മുന്‍പാണ് പേയിങ് ഗസ്റ്റായി താമസിക്കുന്നയിടത്തു നിന്ന് ശ്രീലക്ഷ്മി കൂട്ടുകാരികള്‍ക്കൊപ്പം മറ്റൊരിടത്തേക്കു മാറുന്നത്. പരപ്പന അഗ്രഹാരയിലായിരുന്നു പുതിയ താമസസ്ഥലം. 11-ന് കാണാതായെങ്കിലും 12-നാണു സുഹൃത്തുക്കളില്‍ ചിലര്‍ നാട്ടിലുള്ള അമ്മാവന്‍ അഭിലാഷിനെ വിവരം അറിയിക്കുന്നത്- ‘ശ്രീലക്ഷ്മിയെ കാണാനില്ല’ എന്നു മാത്രമായിരുന്നു പറഞ്ഞത്. പൊലീസുകാരനായ അഭിലാഷ് അപ്പോള്‍ത്തന്നെ ബെംഗളൂരുവിലേക്കു തിരിച്ചു. 13-ന് അവിടെയെത്തിയ ശേഷമാണ് 14-ന് പൊലീസില്‍ ‘മിസ്സിങ്’ കേസ് ഫയല്‍ ചെയ്യുന്നത്. എന്നാല്‍ പരപ്പന അഗ്രഹാര സ്റ്റേഷനില്‍നിന്ന് തുടക്കം മുതല്‍ മോശം പ്രതികരണമായിരുന്നു. യാതൊരു വിധത്തിലും സഹകരിക്കാത്ത അവസ്ഥ. പലരെക്കൊണ്ടും വിളിച്ചു പറയിപ്പിച്ചിട്ടു പോലും ഫലമുണ്ടായില്ല. കേരള പൊലീസും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഇംഗ്ലിഷിലോ തമിഴിലോ ഹിന്ദിയിലോ പോലും ആരും സ്റ്റേഷനില്‍ ആശയവിനിമയത്തിനില്ലാത്ത അവസ്ഥ. ഒരേ ഒരു പൊലീസുകാരനാണ് ഇംഗ്ലിഷില്‍ കാര്യങ്ങള്‍ പറയാന്‍ തയാറായത്.
പൊലീസിന്റെ നിസ്സഹകരണം മനസ്സിലായതോടെ ബന്ധുക്കളെല്ലാവരും തങ്ങളുടേതായ രീതിയില്‍ അന്വേഷണം നടത്തി. അഭിജിത്തിനെയും കാണാതായ വിവരം അപ്പോഴാണ് അറിയുന്നത്. അതിനിടെ, ശ്രീലക്ഷ്മിയെ കാണാതായ ഒക്ടോബര്‍ 11-ന്റെ പിറ്റേദിവസമായ ഒക്ടോബര്‍ 12-ന് കൂട്ടുകാരില്‍ ചിലര്‍ക്ക് തങ്ങളുടെ ഫോണിലേക്കു വന്ന ചില വാട്‌സാപ് സന്ദേശങ്ങളെപ്പറ്റി പിന്നീട് പറഞ്ഞു. ‘ഇത്തിരി സീരിയസാണ്, വേഗം വായോ…’ എന്നുള്ള സന്ദേശമായിരുന്നു അതിലൊന്ന്. ‘വേഗം, പ്ലീസ്, ലേറ്റ് ആകല്ലേ…’ എന്ന മട്ടിലുള്ള സന്ദേശങ്ങളും എത്തി. ഇരുവരും അപകടത്തില്‍പ്പെട്ടെന്നും ഒരിടത്തു കുടുങ്ങിയിരിക്കയുമാണെന്ന മട്ടിലുള്ള ആ സന്ദേശങ്ങള്‍ ലഭിച്ചത് ഉച്ചയ്ക്ക് 12-നും 12.45-നും ഇടയ്ക്കായിരുന്നു. ശ്രീലക്ഷ്മിയുടെയും അഭിജിത്തിന്റെയും സുഹൃത്തുക്കള്‍ക്ക് ഒരേ ഫോണില്‍ നിന്നും ആ സന്ദേശം ലഭിച്ചിരുന്നു. പക്ഷേ രണ്ടിലെയും അപേക്ഷയുടെ സ്വരം രണ്ടു വിധത്തിലായിരുന്നു. സന്ദേശങ്ങളിലൊന്ന് അയച്ചത് ശ്രീലക്ഷ്മിയാണെന്ന് തന്നെയാണ് അതിലെ വാക്കുകള്‍ പ്രയോഗിച്ച രീതിയില്‍ നിന്നു ബന്ധുക്കള്‍ ഉറപ്പു പറയുന്നത്. വാട്‌സാപ്പില്‍ ചിന്തല മഡിവാളയിലെ ലൊക്കേഷനും അയച്ചിരുന്നു. സന്ദേശം ലഭിച്ചതിനു പിന്നാലെ സുഹൃത്തുക്കളില്‍ ചിലര്‍ ഇവിടെയെത്തി. ഫോണ്‍ വിളിച്ചപ്പോള്‍ അഭിജിത്തിനെ കിട്ടുകയും ചെയ്തു. അകത്തോട്ടു വരാനായിരുന്നു പറഞ്ഞത്. ശ്രീലക്ഷ്മിയും ഒപ്പമുണ്ടെന്നു പറഞ്ഞു.
അഭിജിത് സ്ഥലത്തിന്റെ സൂചന നല്‍കി ചൂളം വിളിച്ച ശബ്ദവും കേട്ടെന്നും സുഹൃത്തുക്കള്‍ ബന്ധുക്കളോടു പറഞ്ഞു. എന്നാല്‍ ഏറെ തിരഞ്ഞിട്ടും കാണാതായതോടെ സുഹൃത്തുക്കള്‍ തിരിച്ചു പോയി. ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ പേടിതോന്നി തിരികെപ്പോയെന്നാണ് അവര്‍ ബന്ധുക്കളോടു പറഞ്ഞത്. അതും അറിയിച്ചത് നവംബര്‍ 13-നു മാത്രം. ഇതറിഞ്ഞതിനു പിന്നാലെ ബന്ധുക്കള്‍ ഈ പ്രദേശത്തെത്തി പരിശോധന നടത്തി. എന്നാല്‍ അസ്വാഭാവികമായൊന്നും കണ്ടെത്താനായില്ല. ഫോണും അതിനോടകം സ്വിച്ച് ഓഫ് ആയിപ്പോയിരുന്നു. മറ്റെവിടേക്കെങ്കിലും മാറിപ്പോയിട്ടുണ്ടാകുമെന്നു കരുതി തിരച്ചില്‍ നിര്‍ത്തി തിരികെ പോയി. ഇരുവരും ആ പ്രദേശത്തു തന്നെ കാണുമെന്ന സംശയമുള്ളതിനാല്‍ ബന്ധുക്കളില്‍ ചിലര്‍ സമീപത്തെ ഒരു ബേക്കറിയില്‍ ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. പിന്നീട് മൃതദേഹം കണ്ടെത്തിയപ്പോള്‍ ബേക്കറിയിലെ ജീവനക്കാരിയാണ് നവംബര്‍ 29-ന്് ബന്ധുക്കളെ വിളിച്ച് രണ്ടു മൃതദേഹം കണ്ട വിവരം അറിയിച്ചത്. ഒക്ടോബര്‍ 12-ന് അപകടത്തിലാണെന്ന സന്ദേശം ലഭിച്ചിട്ടും നവംബര്‍ 13-ന് വിവരം അറിയിച്ചതിലും ബന്ധുക്കള്‍ക്കു സംശയമുണ്ട്. സുഹൃത്തുക്കളുടെ സന്ദേശം പൊലീസിന് നല്‍കിയപ്പോഴും ബെംഗളൂരുവിലെ വിവിധ ഹോട്ടലുകളിലും ക്ഷേത്രപരിസരങ്ങളിലുമൊക്കെ തിരച്ചിലിനാണ് അവര്‍ ശ്രമിച്ചത്.
ബെംഗളൂരുവില്‍ താമസിക്കുന്നതിനിടയ്ക്ക് എന്ത് ആവശ്യം വന്നാലും ശ്രീലക്ഷ്മി ബന്ധുക്കളെ സഹായത്തിനു വിളിക്കാറുണ്ട്. നാട്ടിലുള്ള അമ്മാവന്‍ അഭിലാഷ് ഉള്‍പ്പെടെയുള്ളവരോടും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത് പതിവാണ്. കാണാതായ ഒക്ടോബര്‍ 11-ന് സേതുവിനെ വിളിച്ചിരുന്നു. ജോലിയുടെ ടെന്‍ഷന്‍ കാരണം ഒരു സുഹൃത്ത് ഏറെ ബുദ്ധിമുട്ടുന്നുണ്ട്, ബെംഗളൂരുവിലെ ഏതെങ്കിലും സൈക്യാട്രിസ്റ്റിന്റെ നമ്പര്‍ വേണമെന്നായിരുന്നു പറഞ്ഞിരുന്നത്. അമ്മയ്ക്കു ശസ്ത്രക്രിയയുള്ളതിനാല്‍ 11-നു തന്നെ നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു ശ്രീലക്ഷ്മി. അഭിജിത്തിനൊപ്പമാണ് താന്‍ മാളയിലേക്കു പോകുന്നതെന്ന് സുഹൃത്തുക്കള്‍ക്ക് ശ്രീലക്ഷ്മി വോയിസ് മെസേജും അയച്ചിരുന്നു. അതിനു ശേഷമാണ് കാണാതായെന്ന സന്ദേശം 12-ന് വീട്ടുകാര്‍ക്ക് ലഭിച്ചത്.
അഭിജിത്തിന്റെ മൃതദേഹത്തിലുള്ള ബാഗില്‍നിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍ നിന്നാണ് മൃതദേഹം തിരിച്ചറിയുന്നത്. ഇതോടൊപ്പം ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തില്‍ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ഫോണില്‍ നിന്നു ലഭിക്കുമെന്നാണു കരുതുന്നത്. എന്നാല്‍ കേസില്‍ പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ മിസ്സിങ് കേസില്‍ പോലും കൃത്യമായ അന്വേഷണം നടത്താന്‍ പൊലീസ് തയാറായിരുന്നില്ല. കൃത്യമായ ക്രൈം നമ്പറോ സെക്ഷനോ ഒന്നും രേഖപ്പെടുത്താതെയാണ് എഫ്‌ഐആര്‍ പോലും നല്‍കിയത്. അപ്പോഴും കേരള പൊലീസ് കൃത്യമായി ഇടപെട്ടിരുന്നു. സൈബര്‍ സെല്ലും സഹായിച്ചു.
മിസ്സിംഗ് പരാതി നല്‍കി ദിവസങ്ങളായിട്ടും നടപടിയില്ലാതെ വന്നതോടെ നവംബര്‍ 18-ന് കര്‍ണാടക ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസും ഫയല്‍ ചെയ്തു. തുടര്‍ന്ന് പൊലീസിനും അഭിജിത്തിന്റെ വീട്ടുകാര്‍ക്കും കോടതി നോട്ടിസയച്ചു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം അഭിജിത്തും ശ്രീലക്ഷ്മിയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. അതിനാല്‍ത്തന്നെ കേസില്‍ അഭിജിത്തിന്റെ വീട്ടുകാര്‍ക്കു നേരെ നടപടിയെടുക്കാനും ശ്രമമുണ്ടായി. മകനെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു എന്നായിരുന്നു പൊലീസിന്റെ ആരോപണം.
മൃതദേഹം ലഭിച്ചതിനു ശേഷം പരാതിയൊന്നുമില്ലെന്ന് അഭിജിത്തിന്റെ പിതാവിനെക്കൊണ്ട് പൊലീസ് രേഖാമൂലം എഴുതിവാങ്ങിക്കുകയും ചെയ്തു. ഇരുവരുടേതും സ്വാഭാവിക മരണമാണെന്നാണ് അഭിജിത്തിന്റെ വീട്ടുകാരോടും പൊലീസ് പറഞ്ഞത്, അതും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും മുന്‍പ്! ശ്രീലക്ഷ്മിയുടെ മൃതദേഹം തല മാത്രമായി കയറില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. ശേഷിച്ച ഭാഗമെല്ലാം ജീര്‍ണിച്ച അവസ്ഥയിലും. അഭിജിത്തിന്റെ മൃതദേഹത്തില്‍നിന്നു തല വിട്ടുമാറിക്കിടക്കുന്ന അവസ്ഥയിലായിരുന്നെന്നും പൊലീസ് പറയുന്നു. പഴക്കമേറി ജീര്‍ണിച്ചതിനാല്‍ സംഭവസ്ഥലത്തു വച്ചു തന്നെ പോസ്റ്റ്‌മോര്‍ട്ടവും നടത്തി. കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് അഭിജിത്തിന്റെ ഫോണില്‍ നിന്നു വന്ന സന്ദേശവുമായി ബന്ധപ്പെട്ടതാണ്. പേയിങ് ഗെസ്റ്റായി താമസിച്ചയിടത്തുനിന്നു പുതിയ സ്ഥലത്തേക്കു മാറിയതുമായി ബന്ധപ്പെട്ടും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. താമസം മാറിയതിനു പിന്നാലെയാണു ശ്രീലക്ഷ്മിയെ കാണാതാകുന്നത്.
ഒക്ടോബര്‍ 11-ന് രാത്രി 7.45-ന് മൂന്നു കുപ്പി ബീയര്‍ വൈന്‍ ഷോപ്പില്‍നിന്ന് അഭിജിത് വാങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ചിരിച്ചു കൊണ്ടാണ് അഭിജിത് ബീയര്‍ വാങ്ങി പുറത്തിറങ്ങിയത്. റോഡരികില്‍ ശ്രീലക്ഷ്മി നില്‍ക്കുന്നുണ്ടായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുന്നവര്‍ അങ്ങനെ ചിരിച്ചു കൊണ്ടുപോകില്ലല്ലോ. അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അവര്‍ നാട്ടിലേക്കു പോകാന്‍ ഒരുങ്ങിയിറങ്ങിയതാണ്. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഏകദേശം രണ്ടര കിലോമീറ്റര്‍ മാറിയുള്ള വൈന്‍ ഷോപ്പില്‍ നിന്നാണ് ദൃശ്യം ലഭിച്ചത്.
പിന്നെ അന്നു രാത്രി ബീയറുമായി അവരെവിടെ പോയി? 11-നു രാത്രി എവിടെ തങ്ങി? സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നോ? 12-ന് അഭിജിത്തുമായി ഫോണില്‍ സംസാരിച്ച സുഹൃത്തുക്കള്‍ എന്തുകൊണ്ട് അന്വേഷണം നിര്‍ത്തി തിരികെ പോയി? ഇതിന്റെയെല്ലാം ഉത്തരം കിട്ടേണ്ടതുണ്ട്.
ഇരുവരും ആത്മഹത്യ ചെയ്ത സ്ഥലത്തിന് 50 മീറ്റര്‍ അടുത്ത് ഒരു റെയില്‍വേ ക്രോസുണ്ട്. ഏകദേശം 300 മീറ്റര്‍ മാറി വീടുകളും. വെളിമ്പ്രദേശമായതിനാല്‍ രാവിലെ വിസര്‍ജനത്തിനും മറ്റുമായി പലരും ഇവിടേക്ക് വരാറുണ്ട്. മൃതദേഹം കണ്ടെത്തിയതിനു സമീപത്തു തന്നെ പലരും ദിവസങ്ങള്‍ക്കു മുന്‍പ് എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആരുംതന്നെ മൃതദേഹം ഇവിടെ കിടന്ന വിവരം അറിഞ്ഞില്ലെന്നു പറയുന്നത് അദ്ഭുതമാണ്.
‘നവംബര്‍ 23-ന് ശ്രീലക്ഷ്മി ഫോണ്‍ വിളിച്ചെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെ വിളിച്ചിരുന്നെങ്കില്‍ 24-ന് കുട്ടിയെ ഞങ്ങള്‍ സുരക്ഷിതമായി തിരികെ വീട്ടിലെത്തിക്കുമായിരുന്നു. എന്തുവിശ്വസിച്ചാണ് പെണ്‍കുട്ടികളെ കേരളത്തില്‍നിന്നു മറുനാട്ടിലേക്ക് ജോലിക്ക് അയയ്ക്കുക? ഈ അവസ്ഥ ഇനി ആര്‍ക്കും വരാതിരിക്കാന്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനം. ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടും വരെ ഉന്നത അന്വേഷണത്തിനു സമ്മര്‍ദം ചെലുത്തും. ശ്രീലക്ഷ്മിയുടെ വിവാഹത്തിനായി മാറ്റിവച്ച പണം അന്വേഷണത്തിനു മാറ്റി വച്ചിട്ടാണെങ്കിലും കേസില്‍ ഒരുത്തരം കിട്ടിയേ മതിയാകൂ എന്നാണ് കുടുംബം പറയുന്നത്’- ശ്രീലക്ഷ്മിയുടെ പിതൃസഹോദരന്‍ പറഞ്ഞു നിര്‍ത്തി.
മൃതദേഹങ്ങള്‍ ലഭിച്ചത് ഹെബ്ബഗോഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആനേക്കലില്‍ നിന്നാണ്. ശ്രീലക്ഷ്മിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. അഭിജിത്തിന്റെ മരണാനന്തര ചടങ്ങുകള്‍ ബെംഗളൂരുവില്‍ തന്നെയാണു നിര്‍വഹിച്ചത്. മൃതദേഹത്തില്‍ ബാഹ്യമായ മുറിവുകളൊന്നുമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ത്തന്നെ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
മരണത്തില്‍ സംശയമൊന്നുമില്ലെന്നും ആത്മഹത്യ തന്നെയാണെന്നാണു വിശ്വസിക്കുന്നതെന്നും അഭിജിത്തിന്റെ പിതാവ് മോഹന്‍ദാസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു പോയിരുന്നു. ഫൊറന്‍സിക് ഉദ്യോഗസ്ഥരോടും സംസാരിച്ചു. അതില്‍ നിന്നു തന്നെ ആത്മഹത്യയാണെന്നു വ്യക്തമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഇരുവരും വിവാഹത്തെപ്പറ്റി ഇതുവരെ വീട്ടില്‍ പറഞ്ഞിരുന്നില്ല. അഭിജിത് പെട്ടെന്ന് ദേഷ്യം വരുന്നയാളാണെന്ന് ഒരിക്കല്‍ ശ്രീലക്ഷ്മി വിളിച്ചു പറഞ്ഞിരുന്നു. അഭിജിത്തിന്റെ ഫോണില്‍ നിന്നായിരുന്നു അത്. ഒക്ടോബര്‍ 11 വൈകിട്ടത്തെ ആ ഫോണ്‍വിളിക്കു ശേഷമാണ് ഇരുവരെയും കാണാതാകുന്നത്- മോഹന്‍ദാസ് ദേശീയമാധ്യമത്തോടു പറഞ്ഞു. എന്നാല്‍ അഭിജിത്തിന്റെ ബന്ധുക്കള്‍ കേസന്വേഷണത്തില്‍ മുഴുവന്‍ പിന്തുണയും ഉറപ്പു നല്‍കിയിട്ടുണ്ടെന്നു സേതുമോന്‍ പറയുന്നു. ബെംഗളൂരുവിലെത്തി കേസ് നടത്താന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് അവര്‍ കേസില്‍നിന്നു പിന്മാറിയതെന്നും ശ്രീലക്ഷ്മിയുടെ പിതൃസഹോദരന്‍ സേതു പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മരണം സംഭവിച്ച സമയവും മരണകാരണവും വ്യക്തമായതിനു ശേഷം മാത്രമേ കൂടുതല്‍ അന്വേഷണമുണ്ടാവുകയുള്ളൂ. കേസന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലേക്കു പോകാനിരിക്കുകയാണ് പൊലീസ് സംഘമെന്നും സൂചനയുണ്ട്. ഇതുവരെ ബന്ധുക്കളെയാരെയും ചോദ്യം ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.