പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം വലിയ പ്രതിഷേധം നടക്കുന്ന ഘട്ടത്തില്‍ വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി. ഇത്തരമൊരു നിയമം എന്തുകൊണ്ടും അനിവാര്യമാണെന്നും ഹിന്ദുക്കള്‍ക്ക് പോകാന്‍ ഈ ലോകത്ത് ഒരിടവും ഇല്ലെന്നുമായിരുന്നു ഗഡ്ഗരിയുടെ വാക്കുകള്‍.
”മുസ്ലിംകള്‍ക്കായി നിരവധി രാജ്യങ്ങള്‍ ഉണ്ട്. എന്നാല്‍ ഹിന്ദുക്കള്‍ക്കോ, ഒരൊറ്റ രാജ്യമില്ല. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്”- നിതിന്‍ ഗഡ്കരി പറഞ്ഞു
നേരത്തെ നേപ്പാള്‍ ഒരു ഹിന്ദു രാഷ്ട്രമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഒരു ഹിന്ദു രാഷ്ട്രവുമില്ല. അതുകൊണ്ട് തന്നെ ഹിന്ദുക്കള്‍, സിഖുകാര്‍ തുടങ്ങിയവര്‍ എവിടെ പോകും? മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പൗരത്വം നല്‍കുന്ന രാജ്യങ്ങളുണ്ട്. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
ഞങ്ങള്‍ നമ്മുടെ രാജ്യത്തെ ഒരു മുസ്‌ലിം പൗരനും എതിരല്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുകയാണ്. വിവേചനരാഷ്ട്രീയത്തിന് എതിരാണ് ഞങ്ങളുടെ സര്‍ക്കാര്‍ എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കയാണ്.’- ഗഡ്ഗരി പറഞ്ഞു.
2014 ഡിസംബര്‍ 31 ന് മുന്‍പ് അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ് ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മത സമുദായങ്ങളില്‍ നിന്ന് വന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം. എന്നാല്‍ മുസ് ലീം സമുദായക്കാരായവര്‍ക്ക് പൗരത്വം നല്‍കില്ല.
എന്നാൽ തുടര്‍ച്ചയായ മൂന്നാം ദിവസവും ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു നേതൃത്വം നല്‍കി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആയിരക്കണക്കിനാളുകളാണ് ഇന്ന് ഹൗറാ മൈതാനത്തു നിന്നാരംഭിച്ച റാലിയില്‍ അണിചേര്‍ന്നത്.
രാജ്യത്തു തീയിടുക എന്നുള്ളതല്ല, തീ അണയ്ക്കുക എന്നുള്ളതാണ് താങ്കളുടെ ജോലിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് മമത പറഞ്ഞു. റാലിയില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
ബംഗാൡ പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും അനുവദിക്കില്ലെന്ന് മമത ആവര്‍ത്തിക്കുകയും ചെയ്തു. ‘ആരോടും സംസ്ഥാനം വിട്ടുപോകാന്‍ ആവശ്യപ്പെടില്ല. എല്ലാ മതങ്ങളുടെയും ജാതികളുടെയും കൂട്ടായ നിലനില്‍പ്പിലാണു ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇന്ത്യയിലെ പൗരന്മാരാണു നമ്മള്‍. അതാരും എടുത്തുകൊണ്ടുപോവില്ല.’- മമത പറഞ്ഞു.
സ്വന്തം ലേഖകൻ
ചെന്നൈ : പൗരത്വ നിയമ ഭേദഗതിക്കെതിരെ വീണ്ടും പ്രതികരണവുമായി നടന്‍ സിദ്ധാര്‍ഥ്. ആദ്യം മുസ്ലീങ്ങളെയും പിന്നീട് മറ്റ് മതസ്ഥരെയും അവര്‍ മാറ്റിനിര്‍ത്തുമെന്നും. ഫാസിസത്തോട് നോ പറയണമെന്നും ഇന്ത്യയെ രക്ഷിക്കണമെന്നും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.
” ആദ്യം അവര്‍ മുസ്ലീങ്ങളെ മാറ്റിനിര്‍ത്തും, പിന്നീട് ക്രിസ്ത്യാനികളെ, ശേഷം മറ്റ് മതസ്ഥരെ. പിന്നാലെ അടിച്ചമര്‍ത്തപ്പെട്ട ജാതിവിഭാഗങ്ങളെ അരികുവത്ക്കരിക്കും. ശേഷം തന്ത്രപരമായി സ്ത്രീകളുടെ അവകാശങ്ങള്‍ക്കു പിറകേ പോകും. വിഭജിക്കാന്‍ അവര്‍ എപ്പോഴും ഒരു വഴി കണ്ടെത്തും. വിദ്വേഷത്തിനായും അവര്‍ ഒരു മാര്‍ഗം കണ്ടെത്തും. അതാണവരുടെ മാര്‍ഗം. ഫാസിസത്തോട് നോ പറയൂ. ഇന്ത്യയെ രക്ഷിക്കൂ”- സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കും സിദ്ധാര്‍ഥ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
മുമ്പും നിരവധി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ തുറന്ന പ്രതിഷേധം പ്രകടിപ്പിച്ച നടനാണ് സിദ്ധാര്‍ഥ്. മലയാള ചലച്ചിത്രപ്രവര്‍ത്തകരും പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്‍ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്റണി വര്‍ഗീസ്, അനശ്വര രാജന്‍ തുടങ്ങിയവര്‍ നിയമത്തെയും പൊലിസിന്റെ വിദ്യാര്‍ത്ഥി വേട്ടയെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു
നിര്‍ഭയകേസിൽ വധശിക്ഷ തന്നെ. പ്രതി അക്ഷയ് സിംഗ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വരുന്നത്. പുതിയ കാര്യങ്ങളൊന്നും പുനപരിശോധന ഹര്‍ജിയിൽ കൊണ്ടുവരാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് പുനപരിശോധന ഹര്‍ജി തള്ളിയത്. ഇതോടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനും സാഹചര്യം ഒരുങ്ങി.
പുനപരിശോധന എന്നാൽ പുനര്‍വിചാരണയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിക്കെതിരെ തിരുത്തൽ ഹര്‍ജി നൽകുമെന്നാണ് പ്രതിയുടെ അഭിഭാഷകന്‍റെ പ്രതികരണം. സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ പ്രതിക്ക് വേണമെങ്കിൽ രാഷ്ട്രപതിയെ സമീപിക്കാനും അവസരം ഉണ്ട്.
ദയാഹര്‍ജി നൽകാനുള്ള നീക്കവുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് പ്രതിയുടെ അഭിഭാഷകൻ എപി സിംഗിന്‍റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. ദയാ ഹര്‍ജി നൽകാൻ മൂന്ന് ആഴ്ചത്തെ സാവകാശം വേണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്. തിരുത്തൽ ഹര്‍ജിയും ദയാഹര്‍ജിയും നൽകി ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനാണ് പ്രതികളുടെ നീക്കം. ഇക്കാര്യത്തിൽ ഇനി കൂടുതൽ ഒന്നും പറയാനില്ലെന്നാണ് പുനപരിശോധന ഹര്‍ജി തള്ളി ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കിയത്.
നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനപരിശോധന ഹര്‍ജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി തീരുമാനം അറിയിച്ചത്. രാവിലെ കേസ് പരിഗണിച്ച കോടതി അരമണിക്കൂര്‍ കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്ന് അഭിഭാഷകനോട് നിര്‍ദ്ദേശിച്ചിരുന്നു. പറയാനുള്ളതെല്ലാം അരമണിക്കൂര്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കണമെന്നായിരുന്നു പ്രതിയുടെ അഭിഭാഷകനോട് ജസ്റ്റിസ് ഭാനുമതി ആവശ്യപ്പെട്ടത്. മാധ്യമങ്ങളുടേതടക്കം സമ്മർദ്ദമുള്ളതിനാൽ നീതി നിഷേധിക്കപ്പെടതതെന്ന് പ്രതിയുടെ അഭിഭാഷകൻ എ പി സിംഗ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു,
കേസിൽ നീതി പൂർവമായ വിചാരണ നടന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന വാദം. പ്രതികൾക്ക് അനുകൂലമായ മൊഴി നൽകാനിരുന്ന ആളെ കള്ള കേസിൽ കുടുക്കി അകത്താക്കി. അന്വേഷണ സംഘത്തിന് യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും എ പി സിംഗ് വാദിച്ചു, ദില്ലി സർക്കാർ ഈ കേസിൽ വധശിക്ഷക്കായി മുറവിളി കൂട്ടുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. സർക്കാർ നിലപാടിന് പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നും പുനപരിശോധന ഹര്‍ജിയിൽ പ്രതിഭാഗം കോടതിയിൽ ആരോപിച്ചു.
പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്. പുനപരിശോധന ഹര്‍ജി പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ പിന്മാറിയിരുന്നു.
കേസില്‍ മുന്‍പ് തന്‍റെ ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്ഡേ ഹാജരായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. മറ്റ് മൂന്ന് പ്രതികളുടെ പുനപരിശോധന ഹര്‍ജി പരിഗണിച്ചപ്പോള്‍ നിര്‍ഭയയുടെ കുടുംബത്തിനായി അഡ്വ. അര്‍ജുന്‍ ബോബ്ഡേ ഹാജരായിരുന്നു
പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.”എന്തൊക്കെ വന്നാലും അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കിട്ടുന്നത് സർക്കാർ ഉറപ്പാക്കും. ഇവർ ഇന്ത്യക്കാരായി മാനത്തോടെ ജീവിക്കുമെന്ന് ഉറപ്പാക്കും”, ദില്ലിയിലെ ദ്വാരകയിൽ നടത്തിയ റാലിയിൽ അമിത് ഷാ പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്ക് എതിരെ ദില്ലിയിലെ തന്നെ സീലംപൂരിൽ സംഘർഷം അണപൊട്ടുന്നതിനിടെയായിരുന്നു അമിത് ഷായുടെ പരാമർശം. സബ്കാ സാഥ്, സബ്കാ വികാസ് എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. ആരോടും ഞങ്ങൾ അനീതി കാട്ടില്ല”, അമിത് ഷാ പറഞ്ഞു. ജനങ്ങളിൽ ഭീതി പടർത്തുന്നത് കോൺഗ്രസ് ആണെന്നും അമിത് ഷാ ആരോപിച്ചു.
ആരുടെയും പൗരത്വം ഈ നിയമം മൂലം നഷ്ടമാകില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ”സമരം ചെയ്യുന്ന മുസ്ലിം സഹോദരൻമാരോടും സഹോദരിമാരോടും വിദ്യാർത്ഥികളോടും എനിക്ക് ഒന്നേ പറയാനുള്ളൂ. ഇതിലൂടെ ആരുടെയും ഇന്ത്യൻ പൗരത്വം നഷ്ടമാകില്ല. നിയമത്തിന്‍റെ പൂർണരൂപം സർക്കാർ വെബ്സൈറ്റിലുണ്ട്. ഇത് എല്ലാവർക്കും വായിക്കാവുന്നതാണ്.
35000 രൂപ മാസ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാരുടെ സംഘം ഗള്‍ഫിലേക്ക് കൊണ്ടു പോകുമ്പോള്‍ ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ച് സാധാരണ ജീവിതം പോലും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് ആ പെണ്‍കുട്ടി വലിച്ചെറിയപ്പെടുകയായിരുന്നു. കാരണം അവള്‍ എത്തപ്പെട്ടത് ദുബായിലെ പെണ്‍വാണിഭ സംഘത്തിന്റെ കൈകളിലായിരുന്നു.
അല്‍ഐനിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് തിരികെ ലഭിച്ച യുവതി ഇന്നലെ പുലര്‍ച്ചെ നാട്ടിലേക്കു മടങ്ങിയത്. 35,000 രൂപ ശമ്പളത്തില്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് ഷാര്‍ജയില്‍ എത്തിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.
സംഘത്തിലുള്ള ഒരു സ്ത്രീയാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ദീപ എന്ന പേരിലാണ് ഇവര്‍ പരിചയപ്പെട്ടത്. ഇവരുടെ താവളത്തിലെത്തിയപ്പോഴാണ് ചതി മനസ്സിലായത്. സഹകരിക്കാന്‍ വിസമ്മതിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണ്‍ പിടിച്ചുവാങ്ങിയതോടെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. ഒരാഴ്ച ഭക്ഷണം പോലും നല്‍കിയില്ല. നാട്ടിലേക്കു തിരിച്ചയ്ക്കണമെന്നു പറഞ്ഞപ്പോള്‍ രണ്ടു ലക്ഷം രൂപ തന്നാല്‍ വിട്ടയയ്ക്കാമെന്നായിരുന്നു മറുപടി.
രക്ഷപ്പെടാനാവില്ലെന്ന് മനസിലായതോടെ പിന്നീട് അനുനയത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരില്‍ നിന്ന് തന്നെ ഫോണ്‍ വാങ്ങി നാട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേന ചില മലയാളികള്‍ എത്തിയാണ് യുവതിയെ മോചിപ്പിച്ചത്.
തുടര്‍ന്നു പെണ്‍കുട്ടിയെ സാമൂഹിക പ്രവര്‍ത്തക ലൈലാ അബൂബക്കറെ ഏല്‍പിച്ചു. നടത്തിപ്പുകാരിലൊരാളായ സ്ത്രീയെ വിളിച്ചു പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട് കൈമാറണമെന്ന് ലൈലാ അബൂബക്കര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് നാട്ടില്‍ നിന്ന് കയറ്റിവിട്ട ഏജന്റുമാരെ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇവര്‍ വിളിച്ചുപറഞ്ഞതോടെ പാസ്പോര്‍ട്ട് നല്‍കാമെന്ന് സമ്മതിച്ചു.
അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ എത്തിച്ച പാസ്പോര്‍ട്ട് ഏറ്റുവാങ്ങിയ പെണ്‍കുട്ടിയെ കോണ്‍സുലേറ്റില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്കു മടക്കി അയയ്ക്കുകയായിരുന്നു. എല്ലാ ചെലവുകളും ലൈലാ അബൂബക്കറാണു വഹിച്ചത്. നാട്ടിലെത്തിയ ഉടന്‍ പൊലീസിനു പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് പെണ്‍കുട്ടി. പെണ്‍വാണിഭ കേന്ദ്രത്തില്‍ വേറെയും പെണ്‍കുട്ടികളുണ്ടെന്നാണ് വിവരം.
ഇവിടെ എത്തിപ്പെട്ട് കഴിഞ്ഞാല്‍ പാസ്പോര്‍ട്ട് വാങ്ങിവയ്ക്കുന്നതാണ് ഇവരുടെ രീതി. സംശയം തോന്നിയാല്‍ മൊബൈല്‍ ഫോണും പിടിച്ചുവയ്ക്കും. പുറത്തിറങ്ങാന്‍ പോലും അനുവാദമില്ല. ഇടപാടുകാരെ നടത്തിപ്പുകാരായ സ്ത്രീകള്‍ കൂട്ടിക്കൊണ്ടുവരികയാണ് പതിവ്. താവളം ഇടയ്ക്കിടെ മാറുന്നതാണ് പെണ്‍വാണിഭ സംഘത്തിന്റെ രീതി. അല്‍ഐനിലും ഷാര്‍ജയിലും അജ്മാനിലും ഇവര്‍ക്ക് താവളങ്ങള്‍ ഉള്ളതായി പെണ്‍കുട്ടി പറഞ്ഞു.
നാട്ടില്‍ നിന്ന് മോഹന വാഗ്ദാനങ്ങള്‍ നല്‍കി ജോലിക്കായി കൊണ്ടു പോകുമ്പോള്‍ കമ്പനിയുടെയും ഏജന്‍സിയുടെയും വിശ്വാസ്യത അന്വേഷിക്കണമെന്ന് പലതവണ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രാരാബ്ദങ്ങള്‍ക്ക് നടുവില്‍ ഇതൊന്നും അന്വേഷിക്കാന്‍ ആരും മിനക്കെടാറില്ല.
കിട്ടിയാല്‍ നല്ലൊരു ജീവിതം എന്ന രീതിക്കാണ് പലരും ഇത്തരത്തില്‍ ഏജന്റുമാരുടെ ചതിക്കുഴികളില്‍ വീഴുന്നത്. കൃത്യമായി വിവരങ്ങള്‍ അന്വേഷിക്കാനോ ഗള്‍ഫില്‍ ചെന്നിറങ്ങുമ്പോള്‍ ഉടനെ വന്ന് കാണാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെങ്കില്‍ തീര്‍ച്ചയായും സര്‍ക്കാര്‍ ഏജന്‍സികളെ വിവരം അറിയിച്ച ശേഷം മാത്രമേ വിമാനത്തില്‍ കയറാവൂ, അല്ലെങ്കില്‍ ഇത്തരം ചതിക്കുഴികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ജാഗ്രത!
പുതിയ ചിത്രം ലാൽ സിങ് ഛദ്ദയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലാണ് ആമിർ ഖാൻ. കോട്ടയത്തും മൂന്നാറുമായി കറങ്ങി നടക്കുന്ന ബോളിവുഡ് സൂപ്പർതാരത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ തരംഗമായിരുന്നു. കാപ്പിൽ ബീച്ചിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ട്. മൂന്നാറിലെ ഷൂട്ടിന് ശേഷമാണ് ആമിർ കാപ്പിലിൽ ഷൂട്ടിനെത്തിയത്. കടലും കായലും ചേരുന്ന മനോഹരമായ പ്രദേശമാണ് കാപ്പിൽ. ഇന്നലെ രാത്രി മൂന്നാറിൽ നിന്ന് കൊല്ലത്തെ റാവിസ് ഹോട്ടലിൽ എത്തിയ സംഘം അവിടെ തങ്ങിയ ശേഷമാണ് ഷൂട്ടിനായി കാപ്പിലിൽ എത്തിയത്.
കഴിഞ്ഞ ദിവസം കൊല്ലത്തേക്കുള്ള യാത്ര അദ്ദേഹം ചങ്ങനാശേരി ബൈ പാസ് റോഡിൽ ഇറങ്ങി ജോഗിങ് നടത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. യാതൃശ്ചികമായി റോഡിലൂടെ ഓടുന്ന ആളെ കണ്ടിട്ട് താടിയും നീട്ടിവളർത്തിയ മുടിയും ഉള്ള ആൾ അമീർ ഖാൻ ആണെന്ന് നാട്ടുകാർക്ക് മനസിലായില്ല
ഹർത്താൽ ആയതിനാൽ സുഗമമായി തന്നെ ഷൂട്ടിങ് ആദ്യദിവസം പൂർത്തിയാക്കി. താരത്തെ കാണാൻ രാവിലെ മുതൽ തന്നെ ആരാധകരുടെ വൻസംഘം സ്ഥലത്ത് എത്തിയിരുന്നു. സ്വകാര്യ സുരക്ഷാസംഘവും പൊലീസും താരത്തിന് സുരക്ഷ ഒരുക്കി.
കാപ്പിലിലെ ഷൂട്ടിങിനു ശേഷം കന്യാകുമാരിയിലേക്കാണ് ടീം പോകുന്നത്. കൊൽക്കത്തയിലെ ഷൂട്ടിങ് ഷെഡ്യൂളിന് ശേഷമാണ് സംഘം കേരളത്തിലെത്തിയത്. ബീച്ചിൽ ഷൂട്ടിംഗിന് ശേഷം ആരാധകർക്കൊപ്പം സെൽഫിയും എടുത്ത ശേഷമാണ് ഹോട്ടലിലേക്ക് താരം തിരികെ പോയത്.
1994ൽ ഇറങ്ങിയ ടോം ഹാങ്ക്സ് സംവിധാനം ചെയ്ത ഫോറസ്റ്റ് ഗംപ് എന്ന സിനിമയുടെ റീമേക്കാണ് ലാൽ സിങ് ഛദ്ദ. വ്യത്യസ്ത ഗെറ്റപ്പുകളിലാകും ആമിർ ചിത്രത്തിൽ എത്തുക. .സീക്രട്ട് സൂപ്പർ സ്റ്റാർ സിനിമയുടെ സംവിധായകൻ അദ്വൈത് ചൗഹാനാണ് ചിത്രത്തിന്‍റെ സംവിധായകൻ. കരീന കപൂർ നായികയാകുന്നു.
വ്യത്യസ്തമായ ആലാപന ശൈലിയുമായി ആസ്വാദക ഹൃദയത്തില്‍ ഇടംപിടിച്ച ഗായികയാണ് സിതാര. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്. ഓരോ പാട്ടിനും എന്താണ് ഓരോ ശബ്ദമെന്ന ചോദ്യം താന്‍ നിരവധി തവണ നേരിട്ടിരുന്നുവെന്ന് സിതാര പറയുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ ടോപ് സിംഗറില്‍ എത്തിയതോടെ സിതാരയോടുള്ള പ്രേക്ഷകരുടെ ഇഷ്ടം കൂടുകയായിരുന്നു. കുരുന്ന് ഗായകര്‍ക്ക് നല്‍കുന്ന പിന്തുണയും രസകരമായ നിമിഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. മത്സരാര്‍ത്ഥികള്‍ക്കെല്ലാം സിതാര ആന്റിയെ പ്രത്യേക ഇഷ്ടമാണ്.
കുരുന്ന് ഗായകരുടെ അമ്പരപ്പിക്കുന്ന പ്രകടനത്തിന് മുന്നില്‍ ആസ്വാദകര്‍ മാത്രമല്ല വിധികര്‍ത്താക്കളും സ്തബ്ധരാവാറുണ്ട്. കുട്ടികള്‍ക്ക് ശക്തമായ പിന്തുണയാണ് ഇവര്‍ നല്‍കാറുള്ളത്. സിതാരയുടെ ചിരിയും എം ജി ശ്രീകുമാറിന്റെ കോമഡിയുമൊക്കെയാണ് ഈ പരിപാടിയെ വേറിട്ട് നിര്‍ത്തുന്നത്. ഇടയ്ക്ക് പാട്ടുപാടിയും ഇവരെത്താറുണ്ട്. എന്നാല്‍ അടുത്തിടെയായി സിതാരയെ ടോപ് സിംഗറില്‍ കാണാത്തതിനെക്കുറിച്ചുള്ള ആശങ്കയിലാണ് ആരാധകര്‍. അനുരാധയും വിധുപ്രതാപുമൊക്കെയാണ് ഇപ്പോള്‍ വിധികര്‍ത്താക്കളായുള്ളത്. ഇനി സിതാര തിരിച്ചുവരില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സിതാര.
ടോപ് സിംഗര്‍ വിട്ടോ?
ടോപ് സിംഗറില്‍ നിന്നും എവിടേക്കാണ് പോയതെന്നുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സിതാര ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സിതാര ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കുറച്ചധികം യാത്രകള്‍ വേണ്ടി വന്നിരിക്കുകയാണ് ഇപ്പോള്‍. പ്രൊജക്ട് മലബാറിക്കസ് എന്ന തന്റെ ബ്രാന്‍ഡുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഒറ്റയ്ക്കുള്ള കാര്യമല്ല ഇത്. കൂടെ കുറച്ച് മ്യൂസിഷന്‍സും ഉണ്ട്. അവരും അതിന്റെ ഭാഗമാണ്.
മാറാനുള്ള കാരണം
അവര്‍ക്കൊപ്പം താനും വേണ്ടതാണ്. അതൊരു ലോംഗ് ടേം പ്രൊജക്റ്റാണ്. യാത്രകളും വേണ്ടി വരുന്നുണ്ട്. അതിനാല്‍ ടോപ് സിംഗറില്‍ കൃത്യമായി എത്താനാവുന്നുണ്ടായിരുന്നില്ല. ഇത് തനിക്കും ബുദ്ധിമുട്ടായി തോന്നിയപ്പോഴാണ് പരിപാടിയില്‍ നിന്നും മാറിയതെന്ന് സിതാര പറയുന്നു. ഇതിനിടയില്‍ തന്റെ പ്രാക്ടീസും മുടങ്ങുന്ന അവസ്ഥയായിരുന്നു. ഇതൊക്കെ കൊണ്ടാണ് താന്‍ ടോംപ് സിംഗറില്‍ നിന്നും മാറിയതെന്ന് ഗായിക വ്യക്തമാക്കിയിട്ടുണ്ട്.
ഇനിയൊരു തിരിച്ചുവരവ്
പരിപാടിയില്‍ ഇല്ലെങ്കിലും കുട്ടികളെല്ലാവരുമായി തനിക്ക് ബന്ധമുണ്ടെന്ന് സിതാര പറയുന്നു. അവരെ വിളിക്കാറുണ്ട്. അവരെ മിസ്സ് ചെയ്യുന്നുണ്ട്. ഇനിയൊരു തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ വരാനും വരാതിരിക്കാനും സാധ്യതയുണ്ടെന്നും ഇതേക്കുറിച്ച് തനിക്ക് തന്നെ അറിയില്ലെന്നും അവര്‍ പറയുന്നു. ഇടവേളയ്ക്ക് ശേഷം സിതാര തിരിച്ചെത്തുമെന്വ പ്രതീക്ഷയിലാണ് ആരാധകര്‍.
പ്രൊജക്ട് മലബാറിക്കസ് സ്വന്തം ഐഡിയായിരുന്നു. അതിന് പിന്തുണയുമായി ഒരുപാട് പേര്‍ ഒപ്പം ചേരുകയായിരുന്നു. ലതിക ടീച്ചറുടെ പാട്ടുകളെല്ലാം സജീഷേട്ടന് ഇഷ്ടമാണ്. സായുവിന് അറബിക് പാട്ടുകളെല്ലാം ഇഷ്ടമാണ്. കഥ പറയാനല്ല പാട്ടുപാടാനാണ് എന്റടുത്ത് പറയാനുള്ളത്. സജീഷേട്ടനാണ് കഥ പറഞ്ഞുകൊടുക്കാറുള്ളത്. അമ്മയും കഥ പറഞ്ഞ് കൊടുക്കാറുണ്ട്. സിതാരയ്‌ക്കൊപ്പം പാട്ടുപാടി ഇടയ്ക്ക് കുഞ്ഞു സായു അമ്പരപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് അത്തരത്തിലുള്ള വീഡിയോകള്‍ വൈറലായി മാറാറുള്ളത്.
ഡൽഹി ജാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം അറിയിച്ച് ഹോളിവുഡ് താരം ജോൺ കുസാക്ക്. സർവകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരം ‘ഐക്യദാർഢ്യം’ എന്ന് കുറിച്ചു. പൗരത്വ നിയമത്തിനെതിരെ കാലിഫോർണിയയിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ചിത്രങ്ങളും കുസാക്ക് പങ്കുവെച്ചിട്ടുണ്ട്.
ബോളിവുഡ് താരങ്ങളും സംവിധായകരും പൊലീസിനെയും സർക്കാരിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. സംവിധായകൻ അനുരാഗ് കശ്യപ്, രാജ്കുമാർ റാവു, നടി സ്വര ഭാസ്കർ എന്നിവരുൾപ്പെടെയുള്ളവർ വിദ്യാർഥികളെ പിന്തുണച്ചെത്തിയിരുന്നു.
നാല് മാസത്തെ ഇടവേളക്ക് ശേഷം ട്വിറ്ററിൽ മടങ്ങിയെത്തിയാണ് അനുരാഗ് കശ്യപ് പ്രതിഷേധം അറിയിച്ചത്. സർക്കാരിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ച കശ്യപ് ഇനിയും നിശബ്ദനായിരിക്കാൻ സാധ്യമല്ലെന്നും കുറിച്ചു.
ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം എല്ലാ പൗരന്മാർക്കുമുണ്ടെന്നും അക്രമം ഒന്നിനും പരിഹാരമല്ലെന്നും രാജ്കുമാർ റാവു കുറിച്ചു.
Thanks @johncusack for speaking up as usual https://t.co/ubFqWXg02l
— Rana Ayyub (@RanaAyyub) December 16, 2019
ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ്. അയ്യപ്പന്റെ അടുത്ത് ഏത് പ്രായത്തിലുള്ള ആളുകള്‍ക്കും പോകാം. പക്ഷേ, അണിഞ്ഞൊരുങ്ങി സുന്ദരിയായ ഒരു സ്ത്രീയാണ് പോകുന്നതെന്ന് കരുതൂ, അയ്യപ്പന്‍ കണ്ണു തുറന്നു നോക്കാന്‍ ഒന്നും പോകുന്നില്ല. പക്ഷേ, അയ്യപ്പഭക്തന്മാര്‍ സ്ത്രീകളെ കാണും അത് മനസ്സിന് ചാഞ്ചല്യം ഉണ്ടാക്കും. ഉദ്ദേശം മാറിപോകുമെന്നും യേശുദാസ് പറയുന്നു.
അതുകൊണ്ട് താന്‍ സ്ത്രീകള്‍ പോകണ്ട എന്ന് പറയുന്നതിനോട് യോജിക്കുന്നത്. വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്, അവിടെയൊക്കെ പോകാമല്ലോ എന്നും യോശുദാസ് പറയുന്നു. ഇന്ത്യാമഹാരാജ്യത്ത് പല മതങ്ങള്‍ നിലനില്‍ക്കുന്നുണ്ട് പല അനാചാരങ്ങളും മിക്ക മതങ്ങളും വച്ചുപുലര്‍ത്തുന്നുണ്ട്, എന്നാല്‍ എല്ലാ മതങ്ങള്‍ക്കും ആചാരങ്ങള്‍ക്ക് ഉപരിയായി നിലനില്‍ക്കുന്ന ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ലിംഗനീതി, തുല്യത എന്ന അവകാശത്തെ അടിസ്ഥാനമാക്കിയാണ് ശബരിമല സ്ത്രീ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചത്.
ഉന്നാവ് ബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരൻ. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് വിധി. ഒമ്പത് പ്രതികളില്‍ ഒരാളെ വെറുതെവിട്ടു. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. 2017ല് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് കേസ്.
പ്രോസിക്യൂഷന് സാക്ഷികളെയും ഒമ്ബത് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. പെണ്‍കുട്ടിയുടെ അമ്മയും അമ്മാവനുമാണ് പ്രധാന സാക്ഷികള്‍. ഡല്‍ഹി എയിംസില്‍ പെണ്‍കുട്ടി ചികിത്സയിലായിരിക്കെ മൊഴിയെടുക്കാന്‍ ആശുപത്രിയില്‍ പ്രത്യേക കോടതി സജ്ജീകരിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്സോയിലെയും വിവിധ വകുപ്പുകളാണ് എം.എല്‍.എക്കും കൂട്ടാളികള്‍ക്കും എതിരെ ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടിയുടെ കത്ത് പരിഗണിച്ച് അഞ്ച് കേസുകളും സുപ്രീംകോടതിയാണ് ഡല്‍ഹി കോടതിയിലേക്ക് മാറ്റിയത്. കൂട്ട ബലാത്സംഗം, വാഹനമിടിപ്പിച്ച് െകാല്ലാന്‍ ശ്രമിക്കല്‍, പിതാവിെന അന്യായമായി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തല്‍ തുടങ്ങി മറ്റു നാല് കേസുകളിലെ വിചാരണ പുരോഗമിക്കുകയാണ്.
ഡൽഹി എയിംസിൽ പെൺകുട്ടി ചികിത്സയിലായിരിക്കെ മൊഴിയെടുക്കാൻ ആശുപത്രിയിൽ പ്രത്യേക കോടതി സജ്ജീകരിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോയിലെയും വിവിധ വകുപ്പുകളാണ് എം.എൽ.എക്കും കൂട്ടാളികൾക്കും എതിരെ ചുമത്തിയിട്ടുള്ളത്. പെൺകുട്ടിയുടെ കത്ത് പരിഗണിച്ച് അഞ്ച് കേസുകളും സുപ്രീംകോടതിയാണ് ഡൽഹി കോടതിയിലേക്ക് മാറ്റിയത്. കൂട്ട ബലാത്സംഗം, വാഹനമിടിപ്പിച്ച് െകാല്ലാൻ ശ്രമിക്കൽ, പിതാവിെന അന്യായമായി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തൽ തുടങ്ങി മറ്റു നാല് കേസുകളിലെ വിചാരണ പുരോഗമിക്കുകയാണ്
ജൂലൈ 28-നാണ് റായ്‍ബറേലിക്ക് അടുത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് പെൺകുട്ടിയ്ക്ക് ഒപ്പം സഞ്ചരിച്ച രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു. അതിവേഗത്തിൽ വന്ന ട്രക്ക് പെൺകുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നിൽ പെൺകുട്ടി ബലാത്സംഗ പരാതി ഉന്നയിക്കുകയും കേസിലെ പ്രതിയുമായ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന വലിയ ആരോപണങ്ങളുയർന്നതിനെത്തുടർന്ന് സെന്‍ഗാറിനും സഹോദരനും മറ്റ് പത്ത് പേർക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവിലെ പെൺകുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് കത്ത് നൽകി പതിനാറാം ദിവസമാണ് അവരുടെ കാറിൽ ട്രക്കിടിക്കുന്നത്. കാറിൽ പെൺകുട്ടിയോടൊപ്പമുണ്ടാകേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ കയറിയിരുന്നില്ല. പെൺകുട്ടിയുടെ കാറിലിടിച്ച ട്രക്കിന്‍റെ നമ്പർ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ക്കുകയും ചെയ്തിരുന്നു.
2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നതാണ് കേസ്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു.