തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക തിരിമറിയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേസിലെ പ്രതികള്‍ പണം വകമാറ്റിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്.
കേസിലെ പ്രതിയായ ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്‌നയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
പുറത്തു വന്നു . കേസിലെ മറ്റ് പ്രതികളും യു.എന്‍.എ ഭാരവാഹികളും ചേര്‍ന്ന് സംഘടനാ ഫണ്ടില്‍ നിന്ന് വകമാറ്റിയ 73 ലക്ഷത്തിലെറെ രൂപയാണ് ഷബ്‌നയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റിയത്.
കേസിലെ രണ്ടാം പ്രതിയും യുഎന്‍എ സംസ്ഥാന പ്രസിഡന്റുമായ ഷോബി ജോസഫ് 4,28,311 രൂപയാണ് ഷബ്‌നയുടെ ആക്‌സിസ് ബാങ്കിലെ എന്‍.ആര്‍.ഒ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. മൂന്നാം പ്രതിയും ജാസ്മിന്‍ ഷായുടെ ഡ്രൈവറുമായ നിധിന്‍ മോഹന്‍ 20,38,000 രൂപയും നാലാം പ്രതിയും യുഎന്‍എ ഓഫീസ് സ്റ്റാഫുമായ ജിത്തു 3,08,000 രൂപയും നിക്ഷേപിച്ചു.
യുഎന്‍എയുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് ഷബ്‌നയുടെ അക്കൗണ്ടിലേക്ക് മാറ്റിയത് 2,98,000 രൂപയാണ്. ഇങ്ങനെ സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ടും കേസിലെ പ്രതികളടക്കം യുഎന്‍എയുമായി ബന്ധമുള്ളവരില്‍ നിന്നുമായി ഷബ്‌നയുടെ അക്കൗണ്ടിലേക്കെത്തിയത് 73,61,872 രൂപയാണ്.
ആക്‌സിസ് ബാങ്കിന് പുറമെ കേരളത്തിലെ അഞ്ച് ബാങ്കുകളില്‍ കൂടി ഷബ്‌നയ്ക്ക് അക്കൗണ്ടുകളുണ്ട്. സമാനരീതിയില്‍ മറ്റ് അക്കൗണ്ടുകളിലേക്കും പണമെത്തിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മുംബൈ: വിഷാദ രോഗിയായ യുവതിയെ ഹിപ്‌നോടൈസ് ചെയ്ത് ബലാത്സംഗത്തിനിരയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം പാസ്റ്റര്‍ യുവതിയുമായി ഒരു റിസോര്‍ട്ട് സന്ദര്‍ശിച്ച് മടങ്ങുന്നത് ഒരു ബന്ധു കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് യുവതിയോട് ചോദിച്ചപ്പോള്‍ നിരന്തരമായ ലൈംഗിക അതിക്രമമാണ് യുവതി സഹിച്ചിരുന്നതെന്ന് വ്യക്തമായി. മുംബൈ വാസെയില്‍ പ്രയര്‍ സെന്റര്‍ നടത്തുന്ന 45കാരനായ പാസ്റ്ററാണ് 21 കാരിയായ യുവതിയെ ഹിപ്‌നോടൈസ് ചെയ്ത് പീഡനത്തിന് ഇരയാക്കിയത്.
ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവിധ അസുഖങ്ങള്‍ മാറ്റുമെന്ന അവകാശവാദത്തോടെയാണ് പാസ്റ്റര്‍ പ്രയര്‍ സെന്റര്‍ നടത്തുന്നത്. മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് യുവതി ആദ്യമായി ഇവിടെ എത്തുന്നത്. പിന്നീട് സന്ദര്‍ശനം പതിവായി. ചില ദിവസങ്ങളില്‍ യുവതിയെ സെന്ററിലാക്കി മാതാപിതാക്കള്‍ മടങ്ങിയിരുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ പാസ്റ്റര്‍ യുവതിയെ ഹിപ്‌നോടൈസ് ചെയ്ത് ശേഷം പല റിസോര്‍ട്ടുകളിലും കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, തിരികെ വീട്ടില്‍ എത്തിയ ശേഷം യുവതി ഇക്കാര്യങ്ങള്‍ മാതാപിതാക്കളോട് പറഞ്ഞതുമില്ല. ഇങ്ങനെ ഒരു റിസോര്‍ട്ടില്‍ നിന്ന് മടങ്ങുമ്ബോഴാണ് യുവതിയുടെ ബന്ധു ഇവരെ കണ്ടത്. തുടര്‍ന്ന് മാതാപിതാക്കളെ വിവരം അറിയിച്ചു. റിസോര്‍ട്ടില്‍ പോകുന്ന കാര്യത്തെ കുറിച്ച് അവര്‍ക്ക് ഒരു അറിവുമുണ്ടായിരുന്നില്ല
പാറ്റ്ന: ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായിയെ ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍നിന്ന് പുറത്താക്കിയെന്ന് പരാതി.കഴിഞ്ഞ മൂന്നുമാസമായി റാബ്റി ദേവിയും കുടുംബവും തനിക്ക് ഭക്ഷണംപോലും നല്‍കുന്നില്ലെന്നും അടുക്കളയില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയെന്നും ആരോപിച്ച ഐശ്വര്യ ഭര്‍തൃസഹോദരി മിസ ഭാരതിയുടെ നിര്‍ദേശമനുസരിച്ചാണ് ഇതെല്ലാം നടക്കുന്നതെന്നും പറഞ്ഞു.
തന്റെ മാതാപിതാക്കളാണ് ദിവസങ്ങളായി തനിക്ക് ഭക്ഷണമെത്തിച്ചു നല്‍കിയതെന്നും അവര്‍ പറഞ്ഞു. ഐശ്വര്യ റായി തന്നെയാണ് ഭര്‍തൃമാതാവ് റാബ്റി ദേവിയും ഭര്‍തൃസഹോദരി മിസ ഭാരതിയും ചേര്‍ന്ന് തന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്.
മിസ ഭാരതി തന്നെ നിരന്തരം ഉപ്രദവിക്കാറുണ്ടെന്നും റാബ്റിയും മിസയും ചേര്‍ന്നാണ് തന്നെ പുറത്താക്കിയതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. തേജ് പ്രതാപ് യാദവ്- ഐശ്വര്യ റായ് വിവോഹ മോചനക്കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.
പിറവം വലിയപള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തതോടെ യാക്കോബാ വിശ്വാസികള്‍ ഇന്നലെ കുര്‍ബാന അര്‍പ്പിച്ചത് തെരുവില്‍.. കുരിശു പള്ളിക്ക് സമീപം താത്ക്കാലിക ബലിപീഠമൊരുക്കിയായിരുന്നു കുര്‍ബാന. വലിയ പള്ളിയില്‍ കന്യാമറിയത്തിന്റെയും പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെയും ഗീവര്‍ഗീസ് സഹദായുടെയും നാമത്തിലുള്ള ബലിപീഠത്തില്‍ കുര്‍ബാനകണ്ടു ശീലിച്ച വിശ്വാസികളുള്‍പ്പെടെ പ്രായമായ സ്ത്രീകളിലധികം പേരും നിറകണ്ണുകളോടെയാണ് പൊതു നിരത്തില്‍ ബലിയര്‍പ്പിച്ചത്.
യാക്കോബായ വിഭാഗത്തിന്റെ പൂര്‍ണ അധീനതയിലായിരുന്നു വലിയ പള്ളി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് അവരെ ഒഴിപ്പിച്ച് ജില്ലാഭരണകൂടം പള്ളി ഏറ്റെടുത്തത്. ഇന്നലെ കുര്‍ബാനയ്ക്ക് വികാരിയുടെ ചുമതലയുള്ള ഫാ. വര്‍ഗീസ് പനിച്ചിയില്‍ കാര്‍മികത്വം നല്‍കി. കുര്‍ബാന കഴിഞ്ഞശേഷം വിശ്വാസികള്‍ ടൗണില്‍ പ്രകടനം നടത്തി. ‘ഇല്ല, ഇല്ല വിട്ടുതരില്ല, പിറവം പള്ളി വിട്ടുതരില്ല’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം. കോടതി വിധിയനുസരിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം പിറവം വലിയ പള്ളിയില്‍ കുര്‍ബാനയര്‍പ്പിച്ചു. കാതോലിക്കേറ്റ് സെന്ററില്‍ ഒത്തുകൂടിയശേഷം രാവിലെ ഏഴുമണിയോടെയാണ് വിശ്വാസികള്‍ വലിയ പള്ളിയിലേക്ക് നീങ്ങിയത്.
അപ്രതീക്ഷിതമായി ആലിപ്പഴം വീണതിന്റെ സന്തോഷത്തിലാണ്. കനത്ത കാറ്റും ഇടിമിന്നലും മഴയും അവഗണിച്ചു പലരും പുറത്തിറങ്ങി ആലിപ്പഴം ശേഖരിക്കാന്‍ എത്തി. പെരുമഴയത്തും ആലിപ്പഴം വാരിക്കൂട്ടാനുള്ള തിരക്കിലായിരുന്നു ആളുകള്‍. കുറവിലങ്ങാട്, മണ്ണയ്ക്കനാട്, കുറിച്ചിത്താനം എന്നിവിടങ്ങളിലാണ് ആലിപ്പഴത്തിന്റെ പെരുമഴ പെയ്തത്. ഇതോടെ നാട് ആവേശത്തിലായി. ഐസ് കഷണം മുതല്‍ വലിയ ആലിപ്പഴങ്ങളാണ് പെയ്തിറങ്ങിയത്. ശക്തമായ കാറ്റിന്റെ അകമ്ബടിയോടെ എത്തിയ മഴയുടെ തുടക്കത്തില്‍ അപ്രതീക്ഷിതമായി ആലിപ്പഴം വീഴുകയായിരുന്നു.
കനത്ത മഴയ്‌ക്കൊപ്പം വലിയ ശബ്ദത്തോടെ ആലിപ്പഴവും വന്ന് പതിക്കുകയായിരുന്നു. കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ പള്ളിയുടെ മുറ്റം, പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്, എംസി റോഡ് എന്നിവിടങ്ങളിലൊക്കെ ആലിപ്പഴം കൊണ്ട് നിറഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുറവിലങ്ങാട് മേഖലയില്‍ ആലിപ്പഴം വീഴുന്നതെന്നു കാരണവന്മാര്‍ വെളിപ്പെടുത്തി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
കൊടുങ്ങല്ലൂരിൽ യുവാവിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം നാടുവിട്ട കൊലയാളികളെ തേടി പൊലീസ് സംഘം ഒഡീഷയിലേക്ക് തിരിച്ചു. കൊലയാളികളായ നാലുപേരും ഒഡീഷക്കാരായ കെട്ടിട നിർമാണ തൊഴിലാളികളാണ്.
കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി വിജിത്താണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്നിറങ്ങിയ ശേഷം വിജിത്തിനെ കാണാതായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ ക്യാംപ് ചെയ്യുന്ന സ്ഥലത്ത് കമ്പിളി പുതപ്പിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഡീഷക്കാരും വിജിത്തും തമ്മിൽ തർക്കത്തിനിടെ കൊലപ്പെടുത്തിയതാകാം. സംഭവ ദിവസം തന്നെ ഒഡീഷ സംഘം മുങ്ങി. ട്രെയിൻ മാർഗം നാട്ടിലേയ്ക്ക് മുങ്ങിയതാകാം . ഇവരുടെ നാട്ടിലെ വിലാസം കരാറുകാരൻ പൊലീസ് സ്‌റ്റേഷനിൽ നൽകിയിരുന്നു.
ഈ വിലാസം പിൻതുടർന്നാണ് കൊടുങ്ങല്ലൂർ പൊലീസ് ഒഡീഷയിലേക്ക് തിരിച്ചത്. പതിമൂന്നംഗ സംഘമാണ് അന്വേഷിക്കാൻ പോയിട്ടുള്ളത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം . ചത്തീസ് ഗഡിൽ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായിരുന്നു വി ജിത്ത്. ഓണത്തിന് നാട്ടിൽ വന്നതായിരുന്നു. മടങ്ങാനിരിക്കെയാണ് കൊലപാതകം.
വ്യത്യസ്തമായൊരു ഓട്ട മത്സര വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏവരേയും ചിരിപ്പിച്ചുകൊണ്ട് വൈറലായിരിക്കുന്നത്.
ഓട്ടമത്സരത്തിന് തയ്യാറായി നില്‍ക്കുന്ന കുട്ടികള്‍ക്ക് അധ്യാപകര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു. വിസിലടിക്കുമ്പോള്‍ ഓടിത്തുടങ്ങണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വിസിലടി കേട്ടതും കാണികളായിനിന്ന കുട്ടികള്‍ ട്രാക്കിനെ മുറിച്ച് ഓടുകയായിരുന്നു.
ഇതേ സമയം മത്സരാര്‍ഥികള്‍ ഇതൊന്നും ശ്രദ്ധിക്കാതെ ലക്ഷ്യത്തിലേക്ക് ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം.
പിറവം പള്ളിയിൽ ഓർത്തഡോക്സ് സഭയുടെ കുർബാന രാവിലെ 8.30ന് ആരംഭിക്കും. പള്ളിയിൽ ഓർത്തഡോക്സ് വിശ്വാസികളെത്തി. പള്ളപ്പരിസരത്ത് കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. 10.30ക്ക് ഉള്ളിൽ പ്രാർഥന അവസാനിപ്പിക്കണമെന്ന് നിർദേശമുണ്ട്. രാവിലെ ആറുമണിക്ക് പള്ളിപ്പരിസരം തുറന്നുതരണമെന്ന് ഓർത്തഡോക്സ് സഭ കലക്ടറെ അറിയിച്ചിരുന്നു. കോടതി നടപടിക്രമം അനുസരിച്ചാണ് എല്ലാം നടക്കുന്നത്. പ്രാർഥന കഴിഞ്ഞാൽ പള്ളി പൂട്ടി സീൽചെയ്ത് താക്കോൽ ജില്ലാഭരണകൂടത്തെ തിരികെ ഏൽപ്പിക്കും.
ഇടവകാംഗങ്ങള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തടസമില്ല. എന്നാല്‍ പള്ളിയില്‍ പ്രശ്നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ച സാഹചര്യത്തില്‍ ഞായറാഴ്ച പിറവം പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കിയിരുന്നു. പ്രശ്നങ്ങളില്‍ പരിഹാരം തേടി പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും കാണുമെന്ന് യാക്കോബായ സഭ അറിയിച്ചു.
പിറവം പള്ളിക്കേസില്‍ ഇനിയൊരു ഉത്തരവുണ്ടാകും വരെ കലക്ടര്‍ക്കായിരിക്കും പള്ളിയുടെ പൂര്‍ണനിയന്ത്രണം. സംസ്കാര ശുശ്രൂഷ അടക്കമുള്ള കാര്യങ്ങള്‍ക്ക് കലക്ടറുടെയും പൊലീസിന്‍റെയും മുന്‍കൂര്‍ അനുമതി തേടണമെന്നും ഉത്തരവില്‍ പറയുന്നു. പള്ളിയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തുവെന്ന് അറിയിച്ച് കലക്ടര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം കട്ടന്‍ബസാറില്‍ യുവാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ തള്ളി. ഒഡീഷക്കാരായ നാലു പേരാണ് കൊലയാളികള്‍. ഇവര്‍, നാടുവിട്ടു. കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശിയായ വിജിത്തിനെ രണ്ടു ദിവസം മുമ്പാണ് കാണാതായത്. ഇരുപത്തിയേഴു വയസായിരുന്നു.
കൊല്ലപ്പെട്ട വിജിത്തിനെ ഇതര സംസ്ഥാന തൊഴിലാളിയുടെ സൈക്കിളിനു പിറകിൽ കണ്ടെന്ന സൂചനയെത്തുടർന്നാണു ബന്ധുക്കൾ ഇവിടെ തിരച്ചിൽ നടത്തിയത്. അവരുടെ സംശയം വെറുതെയായില്ല. മേത്തല സ്വദേശിയായ വിജിത്തിന്റെ കുടുംബം ഏതാനും മാസം മുൻപാണ് ശ്രീനാരായണപുരത്തേക്കു താമസം മാറ്റിയത്. എവിടെ പോയാലും അമ്മയെ ഫോണിൽ വിളിക്കാറുള്ള വിജിത്ത് വ്യാഴം രാത്രി ഫോൺ വിളിച്ചില്ല.
വെള്ളിയാഴ്ച ബന്ധുക്കൾ വിജിത്തിനെ തേടി ഇറങ്ങുകയായിരുന്നു. ഇതിനിടയിൽ കട്ടൻ ബസാറിലെത്തിയപ്പോൾ ആളൊഴിഞ്ഞ പറമ്പിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി വിജിത്ത് സൗഹൃദത്തിലായിരുന്നെന്നും ഒരു തൊഴിലാളിയുമായി വ്യാഴം ഉച്ചയ്ക്ക് സൈക്കിളിൽ പോകുന്നതു കണ്ടതായും നാട്ടുകാർ പറഞ്ഞു. ഇതോടെയാണ് ഇവർ താമസിക്കുന്ന പറമ്പിലെത്തിയത്.
2.5 ഏക്കർ വിസ്തൃതിയുള്ള പറമ്പിൽ ഒരു ഒറ്റമുറി വീടായിരുന്നു ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രം. ഇതിനു ചുറ്റും ഏക്കർ കണക്കിനുസ്ഥലം കാടുപിടിച്ചു കിടക്കുകയാണ്. പുതപ്പിൽ കെട്ടിയ മൃതദേഹത്തിനു മീതെ തെങ്ങിന്റെ ഓല വെട്ടിയിട്ടിരുന്നു.
ഇതിനിടയിലൂടെയാണു കാൽമുട്ടിന്റെ ഭാഗം പുറത്തേക്കു കണ്ടത്. ജില്ലാ റൂറൽ പൊലീസ് മേധാവി കെ.പി. വിജയകുമാരൻ, ഡിവൈഎസ്പി ഫേമസ് വർഗീസ് എന്നിവരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. കേസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. സിഐ കെ.കണ്ണൻ, എസ്ഐമാരായ കെ.പി.മിഥുൻ, ഇ.ആർ.ബൈജു എന്നിവരും ജില്ലാ ക്രൈംബ്രാഞ്ച് സ്ക്വാഡും സംഘത്തിലുണ്ടാകും.
ശ്രീനാരായണപുരം കട്ടൻ ബസാറിൽ കൊലപ്പെടുത്തി ആളൊഴിഞ്ഞ പറമ്പിൽ പുതപ്പിൽ പൊതിഞ്ഞു തള്ളിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പി. വെമ്പല്ലൂർ ചന്ദനയ്ക്കു സമീപം മനയത്ത് ബൈജുവിന്റെ മകൻ വിജിത്താണ് (അപ്പു–27) കൊല്ലപ്പെട്ടത്. കട്ടൻബസാർ സെന്ററിനു തെക്ക് വാട്ടർടാങ്കിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കൈകാലുകൾ കഴുത്തിലൂടെയിട്ടു കൂട്ടിക്കെട്ടി പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. സമീപം താമസിച്ചിരുന്ന 4 ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ട്. മൃതദേഹത്തിനു 2 ദിവസത്തെ പഴക്കമുണ്ട്.
വിജിത്തിനെ വ്യാഴാഴ്ച ഉച്ചമുതൽ കാണാനില്ലെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. അഴുകിയ നിലയിലായതിനാൽ മറ്റു മുറിവുകളോ ചതവുകളോ കണ്ടെത്താനായില്ല. ഇവിടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി വിജിത്ത് ചങ്ങാത്തത്തിലായിരുന്നുവെന്നറിഞ്ഞ ബന്ധുക്കൾ സംശയത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നായ മണംപിടിച്ചു ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീടിന്റെ കുളിമുറി വരെ എത്തി.
കാണാതായ 4 പേരും കൂലിപ്പണിക്കാരാണ്. ഒഡീഷ സ്വദേശികളായ ഇവരുടെ പൂർണ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടിരുന്നെന്നു സംശയിക്കുന്ന 2 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഛത്തീസ്ഗഡിൽ ഇന്ത്യൻ കോഫി ഹൗസിൽ ജീവനക്കാരനായിരുന്ന വിജിത്ത് ഓണാവധിക്കു നാട്ടിലെത്തിയതാണ്. ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നതിനാൽ ഇതര സംസ്ഥാന തൊഴിലാളികളുമായി സൗഹൃദത്തിലായിരുന്ന വിജിത്ത് പതിവായി ഇവിടെ സന്ദർശിക്കാറുണ്ട്. വ്യാഴാഴ്ച വൈകിട്ട് ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെനിന്ന് ഒന്നിച്ചു പോയതായി സമീപവാസികൾ വിവരം നൽകിയിട്ടുണ്ട്. അവിവാഹിതനാണ്. ബേബിയാണു വിജിത്തിന്റെ മാതാവ്. സഹോദരൻ: വിഷ്ണു.
ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം ഫ്ലാറ്റിനുള്ളിൽ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ്. തൃശൂര്‍ സ്വദേശി രമേശ് , മോനിഷ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെയെങ്കിലും പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.
പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂർ കുന്നുപറമ്പിൽ പരേതനായ രാജന്റെയും ലക്ഷ്മിയുടെയും മകൻ രമേശ് (33), തൃശൂർ സൗത്ത് കോട്ടായി തേക്കിൻകാട് കോളനി കൈലാസ് നിവാസിൽ സതീഷിന്റെ ഭാര്യ മോനിഷ (25) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപമുള്ള അക്കാട്ട് ലൈനിലെ ഫ്ളാറ്റിന്റെ മൂന്നാംനിലയിലാണ് യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ഫ്ലാറ്റ് ഉടമയായ ഇക്ബാല്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടതും വിവരം പൊലീസിനെ അറിയച്ചതും. ഒരാളുടെ മുകളിൽ മറ്റൊരാൾ വീണ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.
സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു. ദുർഗന്ധത്തെ തുടർന്നു സമീപത്തു താമസിക്കുന്നവർ അപ്പാർട്മെന്റ് ഉടമയെ വിവരം അറിയിച്ചതോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വാതിലും ജനലുകളും അകത്തു നിന്നു പൂട്ടിയിരുന്നില്ല. തറയിൽ നിന്നു രണ്ടടി ഉയരത്തിൽ ഭിത്തിയിൽ ചോരപ്പാടുകളുണ്ട്. രമേശിന്റെ മൃതദേഹത്തിനു മുകളിൽ കുറുകെയാണ് മോനിഷയുടെ മൃതദേഹം കിടന്നത്.
തോട്ടയ്ക്കാട്ടുകര തേവലപ്പുറത്ത് ഇക്ബാലിന്റേതാണ് 3 നില അപ്പാർട്മെന്റ്. താഴത്തെ നിലയും മുകളിലത്തെ നിലയും സതീഷും ഭാര്യ മോനിഷയും രമേശും ചേർന്ന് വാടകയ്ക്ക് എടുത്തിരുന്നു. മുകളിലെ നിലയിലാണ് മൃതദേഹങ്ങൾ കിടന്നത്. ഐഎംഎ ഡിജിറ്റൽ സ്റ്റുഡിയോയെന്ന പേരിൽ സിനിമാ എഡിറ്റിങ് ജോലികൾ നടത്താനെന്നാണു പറഞ്ഞിരുന്നത്. മോനിഷ കുറച്ചുനാളായി ഇവിടെയായിരുന്നു താമസം. ഇവരുടെ ക്യാമറയും മൊബൈൽ ഫോണുകളും പൊലീസിനു ലഭിച്ചു.
രമേശ് നേരത്തേ ആലുവയിൽ മൊബൈൽ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്നു. 7 മാസം മുൻപാണ് സ്റ്റുഡിയോ ജോലികൾ ആരംഭിച്ചത്. മോനിഷയ്ക്കു 2 കുട്ടികളുണ്ട്. രമേശ് അവിവാഹിതനാണ്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കും ഫൊറൻസിക് വിദഗ്ധരും എത്തി പരിശോധിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റിനു ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
ഫൊറൻസിക് വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.