തിരുവനന്തപുരം: കാലവർഷം കേരളത്തിൽ വീണ്ടും ശക്തമാകുന്നു. കേരളത്തിൽ പരക്കെ ഇന്നു മഴ ലഭിച്ചു. കൊല്ലം ജില്ലയിലെ ആര്യങ്കാവിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 10 സെന്റിമീറ്റർ. പത്തനംതിട്ടയിലെ കുരുടമണ്ണിൽ 8 സെന്റിമീറ്റർ മഴ ലഭിച്ചു. പാലക്കാട്, മലപ്പുറം, കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ നിരവധി പ്രദേശങ്ങളിൽ മഴ പെയ്തു.
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ ഡാമില്‍ നിന്ന് ഇന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. വൃഷ്ടി പ്രദേശത്ത് മഴ കനത്തതാണ് ബാണാസുര സാഗറിലെ ജലനിരപ്പ് ഉയരാന്‍ കാരണം.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാൻ തയ്യാറാകേണ്ടതാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 23 മുതൽ 27 വരെയുളള 5 ദിവസവും കേരളത്തിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. ഈ 5 ദിവസവും മഴ മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ ചിലയിടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ പൊഴിയൂർ മുതൽ കാസർകോട് വരെയുളള തീരപ്രദേശത്ത് 3.0 മുതൽ 3.5 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉയർന്നുപൊങ്ങിയേക്കും. തീരപ്രദേശത്തെ താഴ്‌ന്ന പ്രദേശങ്ങളിൽ (കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട്) വെളളം ഇരച്ചു കയറാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പുലർത്തണം. തീരപ്രദേശത്ത് ബോട്ടുകളും വളളങ്ങളും ഉണ്ടെങ്കിൽ അവിടെനിന്നും അകലേക്ക് മാറ്റണം. ശക്തമായ തിരമാലയിൽ ബോട്ടുകളും വളളങ്ങളും പരസ്പരം കൂട്ടിയിടിച്ച് തകരാറുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
വേലിയേറ്റ സമയങ്ങളിൽ താഴ്ന്ന തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും അതുമൂലം ജലനിരപ്പുയരാനും സാധ്യതയുണ്ട്. തീരങ്ങളോട് ചേർന്നായിരിക്കും കൂടുതൽ അപകടസാധ്യത എന്നുള്ളതിനാൽ തീരത്തോട് ചേർന്ന് ബോട്ടും വള്ളങ്ങളും ഓടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പുറംകടൽ/ ആഴക്കടൽ (open ocean) മേഖലകളിൽ ഇതിന്റെ പ്രഭാവം താരതമ്യേന കുറവായിരിക്കും. അതുകൊണ്ട് മുന്നറിയിപ്പില്ലാത്ത മേഖലകളിൽ മൽസ്യബന്ധനത്തിലേർപ്പെടുന്നതിൽ തടസമില്ല.
ഹാർബറിൽ കെട്ടിയിടുന്ന ബോട്ടുകൾ തമ്മിൽ ആവശ്യമായ അകലം പാലിക്കുന്നത് ബോട്ടുകൾ/വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായകമാകും. കടലിലെയും തീരങ്ങളിലേയും വിനോദസഞ്ചാര പ്രവർത്തനങ്ങൾ ഒഴിവാക്കുക. വള്ളങ്ങൾ/ബോട്ടുകൾ തീരങ്ങളിൽ നിന്ന് കടലിലേക്ക് ഇറക്കുന്നതും തിരിച്ച് കടലിൽ നിന്ന് തീരങ്ങളിലേക്ക് കയറ്റുന്നതും ഈ സമയങ്ങളിൽ ഒഴിവാക്കുക.
തമിഴ്നാട്ടിലേക്ക് കടല്‍മാര്‍ഗം ഭീകരര്‍ എത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് കേരളത്തിലും അതീവ ജാഗ്രതാനിര്‍ദേശം. ബസ് സ്റ്റാന്‍ഡ്, റയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം തുടങ്ങി ജനങ്ങള്‍ കൂടുന്ന എല്ലായിടങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. ആരാധനാലയങ്ങള്‍ക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും.
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ പരിശോധന കര്‍ശനമാക്കും. എന്തെങ്കിലും സംശയകരമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍ പെട്ടാല്‍ ജനങ്ങള്‍ 112 എന്നനമ്പരിലേക്ക് വിവരമറിയിക്കണം. സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലേക്ക് 0471–2722500 എന്ന നമ്പരിലും വിളിക്കാം.
ശ്രീലങ്കയില്‍ നിന്നുള്ള ആറംഗ സംഘത്തിനു സൗകര്യമൊരുക്കിയ തൃശ്ശൂര് സ്വദേശിക്കായും തിരച്ചില്‍ തുടങ്ങി. ഹിന്ദുവേഷങ്ങളിലെത്തി ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്നാട്ടിലെങ്ങും വന്‍തോതില്‍ പരിശോധനകള്‍ നടക്കുകയാണ്.
ചെന്നൈ അടക്കമുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ തമിഴ്നാട്ടിലെ എട്ടുജില്ലകളിലായി ഏഴായിരം പൊലിസുകാരെ സുരക്ഷ പരിശോധനയ്ക്കായി നിയോഗിച്ചു. മൂന്നുജില്ലകള് ഉള്‍പെടുന്ന ചെന്നൈ നഗരത്തില്‍ മാത്രം ആയിരത്തിയഞ്ഞൂറ് പൊലീസുകാര്‍ നിരത്തിലുണ്ട്. റയില്‍വേ സ്റ്റേഷന്‍ വിമാനത്താവളം, ബസ് സ്റ്റാന്‍ഡുകള്‍ ,ആരാധാനാലയങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ കര്‍ശന പരിശോധനായാണ് നടക്കുന്നത്.
സംശയം തോന്നുവരെയും വാഹനങ്ങളെയും കസ്റ്റഡിയിലെടുക്കുന്നുണ്ട്. കോസ്റ്റല്‍ പൊലീസിന്റെയും സുരക്ഷ ഏജന്‍സികളുടെയും കണ്ണുവെട്ടിച്ച് അനധികൃത ബോട്ടില്‍ ആറുപേര്‍ തമിഴ്നാട് തീരത്തിറങ്ങിയെന്നാണ് വിവരം. ഇവര്‍ പിന്നീട് കോയമ്പത്തൂരിന്റെ വിവിധ കേന്ദ്രങ്ങളിലേക്കു പോയന്നും കേന്ദ്ര ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ ഇല്യാസെന്ന പേരുള്ള പാക്ക് പൗരനാണ്. ഈ സംഘത്തിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത് തൃശ്ശൂര്‍ സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. അബ്ദുള്‍ കരീം എന്നയാളുടെ പാസ്പോര്ട്ട് വിവരങ്ങള്‍ ഏജന്‍സികള്‍ പരസ്യപെടുത്തുകയും ചെയ്തു.
കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന് തമിഴ്നാടുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. കോയമ്പത്തൂര്‍ നാഗപട്ടണം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി പത്തിലധികം പേരെ എന്‍.ഐ.എ പിടികൂടുകയും ചെയ്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോയമ്പത്തൂര്‍ അടക്കമുള്ള പടിഞ്ഞാറന്‍ തമിഴ്നാട്ടില്‍ അതീവ മുന്‍കരുതലെടുത്തിരിക്കുന്നത്.
ആഗോള സമ്പദ് വ്യവസ്ഥയില്‍ ആശങ്കയെന്ന് കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമൻ. അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ്. ആഗോളവളര്‍ച്ചാനിരക്ക് താഴേക്കാണ്. സാമ്പത്തിക പരിഷ്കാരങ്ങള്‍ ത്വരിതഗതിയില്‍ തുടരും. ജിഎസ്ടി നിരക്കുകള്‍ ലളിതമാക്കും. ഫോമുകളുടെ എണ്ണം കുറയ്ക്കും. ജിഎസ്ടി റീഫണ്ട് വൈകാന്‍ അനുവദിക്കില്ല. നികുതി റിട്ടേണ്‍ കൂടുതല്‍ ലളിതമാക്കും. ഉദ്യോഗസ്ഥരുടെ ഉപദ്രവമുണ്ടാകില്ല. അതിവേഗ റീഫണ്ടിങ് ഉറപ്പാക്കും. സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ടു പോകുന്നെന്നും നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
LIVE: Press Conference by Union Minister @nsitharaman https://t.co/p71RXsmiNk
— PIB India (@PIB_India) August 23, 2019
തമിഴ്നാട്ടിലെ നാഗപട്ടണത്തിൽ നിന്നുള്ള ദമ്പതികളായ മുഹമ്മദും ജാസ്മിനും 4 വർഷങ്ങൾ മുമ്പ് വിസ കാലാവധി കഴിഞ്ഞിട്ടും യുകെയിൽ താമസിച്ചതിനാൽ മുഹമ്മദിന് തന്റെ ജോലി നഷ്ടപ്പെടുകയും തന്റെ മക്കളെ യുകെ അധികൃതർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. മക്കളുമായി മാതാപിതാക്കൾക്ക് വ്യക്തിപരമായോ ഫോണിലൂടെയോ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടായിട്ട് നാല് വർഷമായി. 10 വയസ്സുള്ള മകനും 8 വയസ്സുള്ള മകളും വളർത്തു പരിചരണത്തിലാണ് കഴിയുന്നത്. യുകെയിലെ ബർമിംഗ്ഹാം പ്രാദേശിക സർക്കാർ ഇപ്പോൾ ഈ രണ്ട് കുട്ടികൾക്കും ബ്രിട്ടീഷ് പൗരത്വം നൽകുകയാണ്. മാതാപിതാക്കൾക്ക് ഇതുമൂലം കുട്ടികളെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ നയതന്ത്ര പ്രതിഷേധം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദും ജാസ്മിനും ബർമിംഗ്ഹാമിലെ ഇന്ത്യൻ കോൺസുലേറ്റിലേക്ക് കത്തെഴുതി. ഒപ്പം സർക്കാരിന്റെ ഈയൊരു നീക്കത്തിനെതിരെ കുടുംബ കോടതിയിലേക്കും അവർ കത്തെഴുതിയിട്ടുണ്ട്.
കുട്ടികൾക്ക് യുകെ പൗരത്വം നൽകിയാൽ ബർമിംഗ്ഹാമിലെ ഇന്ത്യൻ കോൺസുലേറ്റിന് അവരുമായുള്ള ബന്ധം ഇല്ലാതെയാകും. ഇന്ത്യൻ കോൺസുലേറ്റ് ഇപ്പോൾ മാതാപിതാക്കൾക്ക് നിയമപരമായ പിന്തുണയും നൽകുന്നുണ്ട്. കുടുംബ കോടതിക്കയച്ച കത്തിൽ മുഹമ്മദ് തന്റെ മക്കളുടെ കാര്യത്തിൽ തനിക്കുള്ള ആശങ്ക പ്രകടമാക്കിയിട്ടുണ്ട്. കോൺസുൽ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അയച്ച കത്തിൽ മുഹമ്മദ് ഇപ്രകാരം പറയുന്നു “എന്റെ കുട്ടികൾക്ക് ഇന്ത്യൻ പൗരത്വമാണ് ഉള്ളത്. ഈ നീക്കത്തിനെതിരെ ഉടൻ തന്നെ പ്രതിഷേധം ഉണ്ടാവണം.” കുട്ടികളെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നും മുഹമ്മദ് ആവശ്യപ്പെടുന്നുണ്ട്. യുകെ പൗരത്വം തന്റെ മക്കളെ തന്നിൽ നിന്നും വേർപെടുത്തുമെന്നും മുഹമ്മദ് ആശങ്കപ്പെടുന്നുണ്ട്.
ചെന്നൈ: ശ്മശാനത്തിലേക്കുള്ള വഴി സവര്‍ണര്‍ അടച്ചതിനെ തുടര്‍ന്ന് മൃതദേഹം പാലത്തില്‍ നിന്നും കയറില്‍ കെട്ടിയിറക്കി ദലിതര്‍. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. പാലാര്‍ നദിക്കരയിലെ ശ്മശാനത്തിലേക്കുള്ള വഴിയാണ് സവർണര്‍ അടച്ചത്. ഇതോടെ വാനിയമ്പാടിയിലെ ആടി ദ്രാവിഡര്‍ കോളനിയിലെ ദലിതര്‍ മൃതദേഹം 20 അടി ഉയരത്തിലുള്ള പാലത്തില്‍ നിന്നും കെട്ടിയിറക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വെല്ലൂര്‍ ജില്ലാ ഭരണകൂടം നടപടിയുമായി രംഗത്തെത്തുകയായിരുന്നു. ദലിത് സമൂഹത്തിന് ശ്മശാനത്തിനായി അരയേക്കര്‍ ഭൂമി നല്‍കാനായി ജില്ലാ ഭരണകൂടം തീരുമാനിച്ചു. ദലിതരോടും വഴി അടച്ച വ്യക്തിയോടും സംസാരിച്ചതായി സബ് കലക്ടര്‍ പ്രിയങ്ക പറഞ്ഞു.
മഴയെ തുടര്‍ന്ന് നാരായണപുരം ആടി ദ്രാവിഡര്‍ കോളനിയിലെ ശ്മശാനം പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന് പാലര്‍ നദിക്കരയില്‍ സംസ്‌കരിക്കാനായി മൃതദേഹം കൊണ്ടു പോകുകയായിരുന്നു. ഈ ശ്മശാനത്തിലേക്ക് പോകുന്നതിന് ഹിന്ദു വിഭാഗത്തിലെ വെല്ലല ഗൗണ്ടര്‍- വാണിയാര്‍ വിഭാഗത്തില്‍ പെട്ടവരുടെ ഭൂമിയിലൂടെ വേണം കടന്നു പോകാനെന്നും ഇവര്‍ മൃതദേഹം ഈ വഴിയിലൂടെ കൊണ്ടു പോകുന്നത് തടയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Denying dignity to the dead: This is how Dalits at Narayanapuram village in Vellore district are forced to transport a body to the crematorium. This is because they are denied access to a public road and a local crematorium by caste Hindus. @thenewsminute pic.twitter.com/x3r5AnWIao
— priyankathirumurthy (@priyankathiru) August 22, 2019
ചന്ദ്രയാന്‍ 2 ല്‍ നിന്നും എടുത്ത ചന്ദ്രന്റെ ആദ്യ ചിത്രം പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തില്‍ നിന്നും 2650 കിലോമീറ്റര്‍ അകലെ നിന്നുമാണ് വിക്രം ലാന്‍ഡര്‍ ചിത്രം പകര്‍ത്തിയത്.
സെപ്റ്റംബര്‍ ഏഴിനായിരിക്കും വിക്രം ലാന്‍ഡന്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. സെപ്റ്റംബര്‍ രണ്ടിനായിരിക്കും ഓര്‍ബിറ്ററില്‍നിന്നും വിക്രം ലാന്‍ഡര്‍ വേര്‍പെടുക. സെപ്റ്റംബര്‍ ഏഴിനായിരിക്കും ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ 2 ചരിത്രപരമായ ലാന്‍ഡിങ് നടത്തുകയെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.
നാലു പഥങ്ങള്‍ കടന്നാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അന്തിമ പഥത്തിലേക്ക് പേടകം പ്രവേശിക്കുക. സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബറ്ററില്‍ നിന്നും വിക്രം ലാന്‍ഡര്‍ വേര്‍പ്പെടുന്നതാണ് ചാന്ദ്രയാന്‍ 2 ദൗത്യത്തിലെ അടുത്ത നിര്‍ണായക ഘട്ടം.
ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് അറിയിക്കുകയാണ് ലക്ഷ്യം. 2008 ലെ ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
ഇടവപ്പാതിയും കർക്കിടകവും കടന്നിട്ടും പേമാരി തകർത്തുപെയ്തിട്ടും ചൂട് കുറയാതെ കടൽ. കലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി വരാൻപോകുന്ന ചിലതിന്റെ സൂചനകൂടിയാണ് ഈ ചൂടെന്ന് അന്തരീക്ഷ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. കഴിഞ്ഞമാസം ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യുനമർദ്ദം ശക്തികുറഞ്ഞാണെങ്കിലും തുടരുന്നതിനാൽ രണ്ടുദിവസം കൂടി ഇടിയോടു കൂടി വ്യാപക മഴ ഉണ്ടാകുമെന്നാണ് നിഗമനം.
അതിൽ തെക്കൻകേരളത്തിലായിരിക്കും കൂടുതൽ മഴയ്ക്കു സാധ്യത. 24ന് എറണാകുളത്തിന്റെ തെക്കൻപ്രദേശത്തും ആലപ്പുഴയുടെ ചില ഭാഗങ്ങളിലും 7 മുതൽ 11 സെന്റീമീറ്റർ വരെയുള്ള മഴയ്ക്കും സാധ്യതയുണ്ട്. കടലിന്റെ ചൂടു കുറയാത്തത് ചുഴലിയുടെ ശക്തികുറയാതിരിക്കാൻ ഒരു കാരണമാണ് . സാധാരണ മഴക്കാലത്ത് ഈ സമയത്ത് ഉണ്ടാകുന്നതിനെക്കാൾ ചൂടിലാണ് ബംഗാൾ ഉൾക്കടലും( 29 ഡിഗ്രി), അറബിക്കടലും( 28.4 ഡിഗ്രി).
കടലിൽ ശരാശരി ഒരു ഡിഗ്രിയിലധികം ചൂട് കൂടുതലുള്ളത് സാധാരണ സ്ഥിതിയല്ലെന്നു കൊച്ചി റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ എം.ജി.മനോജ് വിലയിരുത്തുന്നു. ആഗോളതലത്തിൽ ഈ സീസണിൽ കടലിലും കരയിലും ശാരാശരി കൂടുതൽ ചൂട് അനുഭവപ്പെട്ടത് കഴിഞ്ഞമാസത്തിലാണെന്നതും ശ്രദ്ധേയമാണ്. ന്യൂനമർദ്ദം തുടരുന്നതിന് ഈ ഘടകങ്ങളും കാരണമാണ്. അറബിക്കടലിൽ ശക്തമായ ചുഴലി നിലവിലില്ലെങ്കിലും തീരത്തിനു സമാന്തരമായി കടലിൽ 100 മീറ്റർ പടിഞ്ഞാറുഭാഗത്ത് ഒരു ന്യൂനമർദ്ദമേഖല സജീവമാണ്.
അതിതീവ്രമഴയും ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും കരയിൽ ജീവഹാനിയും നാശനഷ്ടങ്ങളും ഉണ്ടാക്കിയപ്പോഴും തീരമേഖല ഇത്തവണ താരതമ്യേന ശാന്തമായിരുന്നു. ശരാശരിമഴയാണ് പ്രദേശത്ത് ലഭിച്ചത്. ചൂടിലായ കടൽ ഈ മാസം ആദ്യം വരെ വെളളം എടുക്കാത്തതും കരയിൽ പ്രളയത്തിന് കാരണമായി. അതേസമയം തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ തീരദേശത്താണ് മഴ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. തുലാവർഷത്തിന്റെ സാധ്യതാ സൂചനകൾ സെപ്റ്റബർ രണ്ടാമത്തെ ആഴ്ചയോടെ ലഭിക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷകരുടെ പ്രതീക്ഷ.
ചെക്ക് കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളപ്പള്ളിയെ മനപൂർവ്വം കുടുക്കിയതാണെന്ന് പിതാവും എസ്എൻഡിപി നേതാവുമായി വെള്ളപ്പള്ളി നടേശൻ. തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും വെള്ളാപള്ളി നടേശൻ പറഞ്ഞു. പ്രശ്നത്തെ നിയമപരമായി നേരിടുമെന്നും ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയ്ക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
നേരത്തെ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ നടത്തിപ്പ് ഉണ്ടായിരുന്ന കാലത്ത് നൽകിയ കേസിലാണ് തുഷാറിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ തുഷാർ വെള്ളപ്പള്ളിയെ അജ്മാനിൽ വച്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ തുഷാറിനെ അജ്മാൻ ജയിലിലേക്ക് മാറ്റി.
ബിസിനസ് നഷ്ടത്തിലായതോടെ കമ്പനി കൈമാറി തുഷാർ നാട്ടിലെത്തിയിരുന്നു. എന്നാൽ നാസിലിന്റെ കമ്പനിക്ക് തുഷാർ പണം നൽകാനുണ്ടായിരുന്നു. ഇതിന് പകരമായി നൽകിയ ചെക്കിന്റെ പേരിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നുണ്ട്. ഇന്ന് വ്യാഴാഴ്ച ആയതിനാൽ തന്നെ ഇന്ന് പുറത്തിറങ്ങാൻ സാധിച്ചില്ലെങ്കിൽ അവധി ആയ അടുത്ത രണ്ട് ദിവസങ്ങളിലും തുഷാർ ജയിലിൽ തുടരേണ്ടി വരും. അതിനാൽ തന്നെ ഏത് വിധേനയും തുഷാറിനെ പുറത്തിറക്കാനാണ് ശ്രമം.
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് അധ്യാപികയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിലെ രണ്ട് അധ്യാപകരുടെ പേരെഴുതിയ ആത്മഹത്യാക്കുറുപ്പ് പൊലീസ് കണ്ടെടുത്തു. ഇവരുടെ ഉപദ്രവമാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പിലുള്ളതെന്നാണ് വിവരം.
എന്‍സിസിയുടെ പണം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അടക്കുന്നതിനെ ചൊല്ലി ഈ രണ്ട് അധ്യാപകരും ആശയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അസ്വാഭാവിക മരണത്തിന് കേസെടുത്ത നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം തുടങ്ങി. കുറിപ്പില്‍ പേരുള്ള അധ്യാപകരെ അടക്കം അടുത്ത ദിവസം ചോദ്യം ചെയ്യും. ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തിയ ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം മേധാവി ആശ എല്‍ സ്റ്റീഫന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വെള്ളനാട് താന കാവ്യാട് സിമി നിവാസിൽ ആശ എൽ സ്റ്റീഫൻ (38) ആണ് നെയ്യാറ്റിൻകര ഇരുമ്പിൽ റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 3.15ന് അറക്കുന്ന് റോഡിന് സമീപംവെച്ച് തിരുവനന്തപുരത്ത് നിന്ന് വന്ന ട്രെയിൻ തട്ടിയാണ് മരണമുണ്ടായത്. ഭർത്താവ് കാട്ടാക്കട വീരണകാവ് വെസ്റ്റ് മൗണ്ട് സിഎസ്ഐ ചർച്ചിലെ പാസ്റ്റർ ഷാജി ജോൺ. മക്കൾ: ആഷിം, ആഷ്ന.
ന്യൂഡൽഹി: വിയറ്റ്നാമിന്റെ വിയറ്റ് ജെറ്റ് എയർലൈൻസ് ഇന്ത്യയിലേക്കു സർവീസ് ആരംഭിക്കുന്നു. ഡിസംബർ ആറു മുതലാണു വിയറ്റ് ഇന്ത്യയിൽ സർവീസ് തുടങ്ങുക. വിയറ്റ്നാമിലെ ഹോ ചി മിനാ സിറ്റി, ഹനോ എന്നിവിടങ്ങളിൽനിന്നു ഡൽഹിയിലേക്കും തിരിച്ചുമാണു സർവീസുകൾ. മാർച്ച് 28 വരെയുള്ള സർവീസുകൾക്കു കന്പനി ബുക്കിംഗ് ആരംഭിച്ചു. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും ഹോചിമിൻ സിറ്റിയിൽനിന്നുള്ള സർവീസ്. ഹാനോയിൽ നിന്നുള്ള വിമാനങ്ങൾ മറ്റു മൂന്നു ദിവസങ്ങളിൽ പുറപ്പെടും. ഓഗസ്റ്റ് 22 വരെ ബുക്കു ചെയ്യുന്നവർക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഒന്‍പതു രൂപയാണ്. വാറ്റും എയർപോർട്ട് ഫീയും മറ്റു ചാർജുകളും കൂടാതെയാണിത്.
വിയറ്റ്നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെൻ തീ ഫോംഗ് താവോയുടെ ഉടമസ്ഥതയിലുള്ളതാണു വിയറ്റ് ജെറ്റ് എയർലൈൻ. ബിക്കിനി ധരിക്കണമോ അതോ പരന്പാരാഗതത വസ്ത്രം ധരിക്കണമോ എന്നു തീരുമാനിക്കുള്ള അവകാശം വിമാനത്തിലെ എയർഹോസ്റ്റസുമാർക്കുണ്ട്. എന്നിരുന്നാലും എല്ലാവരും ബിക്കിനിയാണു തെരഞ്ഞെടുക്കുക. എയർലൈൻസിന്റെ ഉദ്ഘാടന പറക്കലിൽ തന്നെ ബിക്കിനിയിട്ട എയർഹോസ്റ്റസുമാരായിരുന്നു സേവനത്തിനുണ്ടായിരുന്നത്. 2018 ജനുവരിയിൽ എയർഹോസ്റ്റസുമാരെ ബിക്കിനി ധരിപ്പിച്ചതിനെ തുടർന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി കന്പനിക്കു പിഴ ചുമത്തിയിരുന്നു. ചൈനയിൽനിന്നുള്ള ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിലാണ് ഫ്ളൈറ്റ് അറ്റന്റന്റുമാർ ബിക്കിനി ധരിച്ചെത്തിയത്.