India

കാശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം ഐക്യരാഷ്ട്രസഭ അംഗീകരിച്ചില്ല. വിഷയം ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ടതാണ് അതിനാല്‍ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നിലപാടെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് അറിയിച്ചു. കാശ്മീര്‍ വിഷയത്തില്‍ നേരത്തെ സ്വീകരിച്ച സമീപനത്തില്‍ മാറ്റമില്ലെന്ന്‌ യുഎന്‍ സെക്രട്ടറി വ്യക്തമാക്കി.

ബിയാരിറ്റ്സിലെ ജി-7 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎന്‍ സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായിട്ടും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ തിങ്കളാഴ്ച പാകിസ്താന്റെ യുഎന്നിലെ സ്ഥിരം പ്രതിനിധി മലീഹ ലോധിയുമായും സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ച നടത്തി.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലായിരുന്നു പാകിസ്താന്‍, കാശ്മീര്‍ വിഷയത്തില്‍ യുഎന്‍ അന്വേഷണം നടത്തണമെന്നും അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു ആവശ്യം ഉന്നയിച്ചത്. ഐക്യരാഷ്ട്ര മനുഷ്യവകാശ കൗണ്‍സിലില്‍ പാകിസ്താന്‍ വാദിച്ചത്, ‘കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ല. ആഗോള ശ്രദ്ധയും ഇടപെടലും ആവശ്യമുള്ള മേഖലയാണത്. തീവ്രവാദത്തെ അടിച്ചമര്‍ത്താനെന്ന പേരില്‍ ഇന്ത്യ നടത്തുന്നത് ഗുരുതരമായ മനുഷ്യാവകാശലംഘനമാണ്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണം’ എന്നാണ്.

ഇതിന് ഇന്ത്യയുടെ മറുപടി – ‘കാശ്മീരുമായി ബന്ധപ്പെട്ട നിയമഭേദഗതി മറ്റ് നിയമങ്ങളെപ്പോലെത്തന്നെ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണ്. ഒരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ പുറത്തു നിന്ന് ഇടപെടല്‍ വരുന്നത് അനുവദിക്കാനാകില്ല. ഇന്ത്യ അത് ഒരിക്കലും അനുവദിക്കില്ല. എല്ലാ പ്രശ്‌നങ്ങളെയും നേരിട്ടുകൊണ്ട് ജമ്മു കാശ്മീര്‍ ഭരണകൂടം നിലവില്‍ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പൗരന്‍മാര്‍ക്ക് നല്‍കുന്നുണ്ട്.

തെരഞ്ഞെടുപ്പ് അടക്കമുള്ള ജനാധിപത്യപ്രക്രിയകള്‍ പുനരാരംഭിക്കാനിരിക്കുന്നു. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ താല്‍ക്കാലികം മാത്രമാണ്. അതിര്‍ത്തിയ്ക്ക് അപ്പുറത്തു നിന്നുള്ള തീവ്രവാദം നിയന്ത്രിക്കാനുള്ള മുന്‍കരുതലുകളാണിത്. എന്നും തീവ്രവാദത്തിന്റെ ഇരയായിരുന്നു ഇന്ത്യ. ഭീകരവാദികളെ പണവും പിന്തുണയും കൊടുത്ത് വളര്‍ത്തുന്നവരാണ് മനുഷ്യാവകാശത്തിന്റെ യഥാര്‍ത്ഥ ലംഘകര്‍.’ എന്നാണ്.

വിദേശകാര്യമന്ത്രാലയത്തിലെ കിഴക്കന്‍ ഏഷ്യയുടെ ചുമതലയുള്ള സെക്രട്ടറി വിജയ് ഠാക്കൂര്‍ സിംഗും പാകിസ്താന്‍ പുറത്താക്കിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയും ഉള്‍പ്പടെയുള്ള ഉന്നതതല സംഘമാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പങ്കെടുത്തത്. വിജയ് ഠാക്കൂര്‍ സിംഗാണ് ഇന്ത്യക്ക് വേണ്ടി കൗണ്‍സിലില്‍ പ്രസ്താവന നടത്തിയത്. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ നേതൃത്വലായിരുന്നു പാകിസ്താന്റെ പ്രതികരണങ്ങള്‍.

ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും മകൻ നാരാ ലോകേഷും വീട്ടുതടങ്കലിൽ. ടിഡിപി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് എതിരെ ഗുണ്ടൂരിൽ ഇന്ന്‌ റാലി നടത്താനിരിക്കെയാണ് പൊലീസ് നടപടി.ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. ഗുണ്ടൂരിൽ 144 പ്രഖ്യാപിച്ചു. റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു.

ശ്രീരാമ ജന്മഭൂമി വിഷയത്തിൽ വളരെ വിവാദാസ്പദമായ ഒരു പ്രസ്താവനയുമായി യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ഒരു മന്ത്രി രംഗത്തു വന്നിരിക്കുകയാണ് . സഹകരണവകുപ്പുമന്ത്രിയായ മുകുട് ബിഹാരി വർമ്മയാണ് ഈ വിഷയത്തിൽ രാജ്യത്തെ പരമാധികാര കോടതിയുടെ നിഷ്പക്ഷതയെത്തന്നെ സംശയത്തിലാക്കിക്കൊണ്ടുള്ള ഒരു പ്രസ്താവനയുമായി രംഗത്തെത്തിയത്. “(അയോധ്യയിലെ) ശ്രീരാമക്ഷേത്ര നിർമ്മാണം ഞങ്ങളുടെ അജണ്ടയിൽ നേരത്തേയുള്ളതാണ്. വിഷയം ഇപ്പോൾ സുപ്രീംകോടതിയിലാണ്. ക്ഷേത്രം നിർമ്മിക്കുക തന്നെ ചെയ്യും, കാരണം സുപ്രീംകോടതി ഞങ്ങളുടേതാണ്. ഈ രാജ്യത്തെ ഭരണം ഞങ്ങളുടെയാണ്. ഈ രാജ്യവും ശ്രീരാമ ക്ഷേത്രവും ഞങ്ങളുടേതാണ്.” ബഹ്രൈച്ച് ജില്ലയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രിയുടെ ഈ വിവാദ പരാമർശമുണ്ടായത്. ANI ആണ് വാർത്ത പുറത്തുവിട്ടത്

വികസനം എന്ന മുദ്രാവാക്യവുമായാണ് ബിജെപി അധികാരത്തിലേറിയത്. ശ്രീരാമക്ഷേത്രനിർമ്മാണവും തീർച്ചയായും അധികം താമസിയാതെ നടപ്പിലാക്കാവുന്ന ഒരു പദ്ധതിയാണ്. അത് അധികം താമസിയാതെ നടപ്പിലാകും എന്ന് കരുതുന്നു. എന്തായാലും വീണുകിട്ടിയ മന്ത്രിയുടെ പ്രസ്താവന ചർച്ചയാക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം.

പ്രശ്നം വിവാദമായതോടെ പ്രസ്താവനയിൽ ഒരു വിശദീകരണവും മുകുട് ബിഹാരി വർമ്മ നൽകിയിട്ടുണ്ട്, ” നമ്മളൊക്കെയും ഈ രാജ്യത്തിലെ പൗരന്മാരാണ്. രാജ്യം നമ്മുടെ എല്ലാവരുടെയുമാണ്. അതുകൊണ്ടുതന്നെ സുപ്രീം കോടതിയും. നമുക്ക് എല്ലാവർക്കും കോടതിയിൽ വിശ്വാസമുണ്ട്. അനുകൂലമായ വിധിവരുമെന്നാണ് ഞാൻ പറഞ്ഞത്..” എന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം.

 

ദില്ലി: ഉന്നാവ് പീഡനക്കേസിന്‍റെ വിചാരണ ദില്ലി എയിംസ് ആശുപത്രിയിൽ ഒരുക്കിയ താത്കാലിക കോടതിയിൽ ഇന്നാരംഭിക്കും. പ്രത്യേക ജഡ്ജി ധര്‍മേശ് ശര്‍മ്മയാണ് കേസ് പരിഗണിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്യുക. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരമാണ് എയിംസില്‍ താത്കാലിക വിചാരണ കോടതിക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്.

മൊഴി രേഖപ്പെടുത്താന്‍ ദില്ലി ഹൈക്കോടതിയും അനുമതി നല്‍കി. മൊഴി രേഖപ്പെടുത്തും മുമ്പ് ഡോക്ടർമാർ പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിക്കുകയും കോടതിയെ അറിയിക്കുകയും വേണം. സിബിഐയുടെയും പ്രതി കുൽദീപ് സിങ്‌ സെൻഗറിന്‍റെയും അഭിഭാഷകർ താത്കാലിക കോടതിയിൽ ഹാജരാകും. രഹസ്യവിചാരണയായതിനാൽ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പ്രവേശനമുണ്ടാകില്ല.

താത്കാലിക കോടതിക്ക് സമീപത്തെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കണമെന്ന് സെഷൻസ് ജഡ്ജി നിർദേശം നൽകിയിട്ടുണ്ട്. ദൈനംദിന വിചാരണയാകും നടത്തുക. ഇതിനിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെൺകുട്ടിയുടെ മൊഴി പുറത്ത് വന്നിരുന്നു.

കാറപകടത്തിന് പിന്നിൽ, താന്‍ നല്‍കിയ ബലാത്സംഗ കേസിലെ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെന്‍ഗാറെന്നാണ് ഉന്നാവ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്നെ ഇല്ലാതാക്കുകയായിരുന്നു കുൽദീപിന്‍റെ ലക്ഷ്യമെന്നും ഇതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.

അപകടത്തിന് മുൻപ് കുൽദീപും കൂട്ടാളികളും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. 2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നതാണ് കേസ്.

ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്.

മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച്‌ മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും ന​ഗരവും.സമൃദ്ധിയുടേയും സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നാടെങ്ങും പരന്നു കഴിഞ്ഞു. രണ്ടുവട്ടം തകര്‍ത്തെറിഞ്ഞ പ്രളയദുരന്തത്തെ അതിജീവിച്ചു കൊണ്ടാണ് കേരളം ഇക്കുറി ഓണം ആഘോഷിക്കുന്നത്. കൃഷിയും കാര്‍ഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് പൊലിമ ഒട്ടും കുറവില്ല.നാടും നഗരവും തിരുവോണാഘോഷത്തിന് തയ്യാറെടുത്ത് കഴിഞ്ഞു.

കാർഷിക മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്ന കാലമാണെങ്കിൽപ്പോലും വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. തുമ്പയും മുക്കുറ്റിയും തുമ്പിതുള്ളലുമെല്ലാം നമുക്ക് ചുറ്റിലും നിന്ന് മാഞ്ഞുതുടങ്ങിയെങ്കിലും അതൊന്നും ആഘോഷത്തിന്റെ മാറ്റ് കുറയ്ക്കുന്നില്ല.

ലോകത്തിന്റെ ഏതറ്റത്തുമുള്ള മലയാളിക്കും ഓണം ഇന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ്. മലയാളികള്‍ക്ക് ഒത്തൊരുമയുടെ നിലാവ് പകരുന്ന പൊന്നോണം.അത്തം നാളില്‍ തുടങ്ങിയ ഒരുക്കങ്ങളാണ് തിരുവോണനാളായ ഇന്ന് പൂര്‍ണതയിലെത്തുന്നത്. സം​സ്ഥാ​ന സര്‍ക്കാരിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ക്ക​മാ​യി​രു​ന്നു. എ​ല്ലാ മ​ല​യാ​ളി​ക​ള്‍​ക്കും മലയാളം യുകെ ന്യൂസിന്റെ ഓ​ണാ​ശം​സ​ക​ള്‍!

ബിജോ തോമസ്

പൂഞ്ഞാർ പനിച്ചിപ്പാറയിൽ ആണ് ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ചത്. യാത്രക്കാരനായ പനിച്ചിപ്പാറ നടുപറമ്പിൽ മോഹനനാണ്‌ (63) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവർ വേണു ഗുരുതരമായ നിലയിൽ കോട്ടയം മെഡിക്കൽ  കോളേജ് ആശുപത്രിയിൽ. പൂഞ്ഞാറിൽ നിന്നും പനിച്ചിപ്പാറയിലേക്കു വന്ന ഓട്ടോയിൽ എതിർ ദിശയിൽ നിന്നും വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. പൂഞ്ഞാർ എസ്.എം.വി സ്കൂളിന് മുൻപിൽ ഇന്നലെ രാത്രി ആറുമണിയോട് കൂടി ആണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിൽ വച്ചാണ് യാത്രക്കാരൻ മരണപ്പെട്ടത്.  മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

സുപ്രീംകോടതി വിധിക്ക് പിന്നാലെ കടുത്ത നടപടികളിലേക്ക് ഒരുങ്ങുകയാണ് സർക്കാർ. കൊച്ചി മരടിലെ 5 ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കുക എന്നത് നഗരസഭയ്ക്കും സർക്കാരിനും കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുക. ഇതിനായി നഗരസഭ കണക്കാക്കുന്ന ചെലവ് 30 കോടി രൂപയാണ്. ടെൻഡർ വിളിച്ചാണു കരാർ നൽകേണ്ടത്. ഉത്തരവ് 20 മുൻപു നടപ്പാക്കണമെന്നാണു സുപ്രീം കോടതി അന്ത്യശാസനമെങ്കിലും ടെൻഡർ നടപടി ആരംഭിച്ചിട്ടില്ല. ഫ്ലാറ്റുകൾ ഒറ്റയ്ക്കു പൊളിച്ചുമാറ്റാൻ സാമ്പത്തികശേഷിയില്ലെന്നാണു നഗരസഭയുടെ നിലപാട്.

ഇതു നഗരസഭയുടെ ബാധ്യതയാണെന്നാണു സർക്കാർ വാദം.ഇത്രയും വലിയ കോൺക്രീറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ വൻ സാങ്കേതിക സംവിധാനം വേണ്ടി വരും. മാലിന്യം എങ്ങനെ കൈകാര്യം ചെയ്യുമെന്ന പ്രശ്നവുമുണ്ട്. പരിസ്ഥിതി പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും വിഷയമാണ്. ചെന്നൈ ഐഐടിയിലെ വിദഗ്ധർ പരിസ്ഥിതി ആഘാത പഠനം നടത്തിയെങ്കിലും റിപ്പോർട്ട് നൽകിയിട്ടില്ല. വിധി നടപ്പാക്കാൻ സുപ്രീം കോടതി നൽകിയ സമയപരിധി 11 ദിവസത്തിനുള്ളിൽ അവസാനിക്കും. 5 അപ്പാർട്മെന്റ് സമുച്ചയത്തിലെ 350 ഫ്ലാറ്റിൽ 1200 പേർ താമസിക്കുന്നുണ്ടെന്നാണു നഗരസഭയുടെ കണക്ക്.

നിഷ ജോസ് കെ മാണി

അച്ചാച്ചനും അമ്മയ്ക്കും ഒപ്പം

അച്ചാച്ചനുമായിട്ടുള്ള ഓണം എന്നും മനോഹര സ്മരണകൾ നിറഞ്ഞതായിരുന്നു .അതുകൊണ്ടു തന്നെ അച്ചാച്ചൻ ഞങ്ങളെ വിട്ടുപിരിഞ്ഞ ആദ്യ ഓണത്തിന് ആ ഓർമകളുടെ ഒക്കെ വേലിയേറ്റം എൻെറ മനസ്സിലുണ്ട്. വിവാഹത്തിന് മുൻപുള്ള ഓണത്തിന് അവധിക്കാലം എന്നതിനപ്പുറമുള്ള ഓർമ്മകളൊന്നും എൻെറ മനസിലില്ല. എല്ലാവരും കൂടി അവധിക്കാലത്തു വരുന്നു അത്രയൊക്കയേ ഉള്ളൂ. പക്ഷെ കല്യാണം കഴിഞ്ഞുള്ള ഓരോ ഓണവും അച്ചാച്ചൻറെ സ്നേഹത്തിൻെറയും വാത്‌സല്യത്തിൻെറയും ഓർമകളാണ് ഞങ്ങളുടെ മനസ്സിൽ. ഓരോ ഓണവും അച്ചാച്ചൻ ഞങ്ങൾ കുടുംബാംഗങ്ങൾക്കു വേണ്ടി സ്‌പെഷ്യൽ ആക്കുമായിരുന്നു. എവിടെയെങ്കിലും ഞങ്ങൾ എല്ലാവരും കൂടി പോകുമായിരുന്നു .ഇനി ഒരിടത്തും പോയില്ലെങ്കിലും ഞങ്ങളെല്ലാവരും ഒരുമിച്ചായിരിക്കും. ഏല്ലാവരുംകൂടി ഓണസദ്യ ഉണ്ട് .എൻെറ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത് ഓണസദ്യ കഴിഞ്ഞാൽ അച്ചാച്ചനും ജോയും കുട്ടികളും എല്ലാവരുംകൂടി ഇരുന്ന് കുറേനേരം വർത്തമാനം പറയും അമ്മയും കാണും…..അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് …….. എവിടെയാണെങ്കിലും …

ഒരു പഴയകാല ഓർമ ചിത്രം

ഒരു ജൂണിലാണ് ഹെയർ ഫോർ ഹോപ് ഇന്ത്യാ ക്യാംപയിൻെറ ഭാഗമായി ക്യാൻസർ രോഗികൾക്ക് വിഗ്ഗുണ്ടാക്കാനായി എൻെറ തലമുടി ഞാൻ നൽകിയത് . തലമുടി മുറിച്ചു കഴിഞ്ഞും ക്ലാസൊക്കെ എടുക്കുവാൻ ഞാൻ പോകുമായിരുന്നു. അങ്ങനെയിരിക്കെയാണ് ആഗസ്റ്റ് സെപ്റ്റംബർ ആയപ്പോൾ ഓണക്കാലം വന്നത്. അപ്പോൾ എൻെറ തലമുടി ഒട്ടും വളർന്നിട്ടില്ല ചെറിയ തലമുടി അങ്ങനെ ആണുങ്ങളുടെ തലമുടി പോലെ ….ശരിക്കും അത്രയും പോലും ആയിട്ടില്ലായിരുന്നു. എനിക്കാണേൽ കേരളസാരി ഒക്കെ ഉടുക്കുമ്പോൾ മുല്ലപൂ ചൂടാൻ വലിയ ഇഷ്ടവുമാണ്. എല്ലാവർക്കും അങ്ങനെ ആയിരിക്കുമല്ലോ . എനിക്ക് ഭയങ്കര സങ്കടമായി കാരണം മുല്ലപൂ കുത്താനിയിട്ട് തലമുടി ഇല്ല . അതുപോലെ തന്നെ അച്ചാച്ചൻ ഞങ്ങൾ എല്ലാവരുമായി ഓണം സെലിബ്രേറ്റ് ചെയ്യാൻ ആലോചിക്കുകയും ചെയ്തു. പക്ഷെ എനിക്കൊരു ധൈര്യം ഇല്ലായിരുന്നു. ക്ലാസെടുക്കാൻ പോവുമ്പോൾ തലമുടി ഇല്ലേലും കുഴപ്പമില്ലായിരുന്നു .പക്ഷെ അച്ചാച്ചനും എല്ലാവരുമായി ഓണം ആഘോഷിക്കാൻ …..

അന്ന് ഓണത്തിന് എല്ലാവരും ഒരുങ്ങി കേരളം സാരി ഒക്കെ ഉടുത്തപ്പോൾ ഞാൻ മാത്രം വിഷമിച്ചിരിക്കുകയായിരുന്നു . തലമുടി മുറിച്ചതിൽ പിന്നെ ഞാൻ അച്ചാച്ചനെയോ ആരെയോ കണ്ടിട്ടില്ലാ . അങ്ങനെ ഞങ്ങൾ എല്ലാവരും തിരുവന്തപുരത്തെ വീട്ടിൽ ഓണം ആഘോഷിക്കാനായി എത്തി . തലമുടി ഇല്ലാത്ത എന്നെ കണ്ടപ്പോൾ അച്ചാച്ചൻെറ മുഖത്ത് ഇത്തിരി വിഷമം ഉണ്ടായിരുന്നു . പക്ഷെ പുറമെ കാണിക്കാതെ ചിരിച്ചുകൊണ്ട് അച്ചാച്ചൻ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു . ആ ചിരിയിലും അച്ചാച്ചൻെറ വിഷമം എനിക്കു കാണാമായിരുന്നു . പക്ഷെ ആ സമയം അച്ചാച്ചൻ എന്നോടു പറഞ്ഞ ഒരു കാര്യം അദ്ദേഹത്തിൻെറ വലിയ മനസ്സിൻെറ ധൃഷ്ട്ടാന്തമായിരുന്നു . അച്ചാച്ചൻ പറഞ്ഞു മോളേ  “യു ആർ ദ മോസ്റ്റ് ബ്യൂട്ടിഫുൾ പേഴ്സൺ ഇൻ ദ വേൾഡ്.  നമ്മൾ നോക്കുന്ന ബ്യൂട്ടി എന്നു പറയുന്നത് ഒന്നും പുറമേ ഉള്ള ബ്യൂട്ടി അല്ല ബട്ട് ദ തിങ്ക്സ് ദാറ്റ് വി ഡു . . ഐ ആസ് യുവർ ഫാദർ ഇൻ ലോ റിയലി അപ്പ്രീഷിയേറ്റ് ദി ഫാക്ട് ദാറ്റ് യു ഹാവ് റിയലി ടൺ സംതിങ് ഗ്രെയ്റ്റ് …”. അച്ചാച്ചന്റെ വാക്കുകൾ എനിക്ക് പകർന്നു നൽകിയ സന്തോഷവും അഭിമാനവും വളരെ ഏറെയായിരുന്നു .

അച്ചാച്ചനും കുടുബാംഗങ്ങളും

അതിനുശേഷം അന്ന് തന്നെ എൻെറ മനസിനു വളരെ സന്തോഷം തന്ന് ഇരട്ടി മധുരം പോലെ ഞാൻ മുടി കൊടുത്ത ആൾ എന്നെ വിളിച്ചു, നന്ദി പറയാനും ഓണം ആശംസിക്കാനും. അത്രയും നാളുകൾക്കു ശേഷം അന്നാണവർ എന്നെ വിളിക്കുന്നത് . അവർ പറഞ്ഞു ചേച്ചി ഞാൻ ഇങ്ങനെ കീമോ ഒക്കെ കഴിഞ്ഞ് എന്തു ചെയ്യും എന്ന് വിചാരിച്ചിരുന്നപ്പോഴാണ് ചേച്ചി എനിക്കു മുടി തന്നത്. ആ കുട്ടിയുടെ സന്തോഷം കണ്ടപ്പോൾ എനിക്കു തോന്നി ഇതാണ് എൻെറ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓണമെന്ന്. അച്ചാച്ചൻ തന്ന ആ മെസേജുകളും ആ കുട്ടിയുടെ ഓണാശംസകളും കൂടി ആയപ്പോൾ ആ ഓണം എൻെറ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു ….

മലയാളം യുകെ യുടെ എല്ലാ വായനക്കാർക്കും സന്തോഷത്തിൻെറയും , സംതൃപ്തിയുടെയും , സഹോദര്യത്തിൻെറയും ഓണാശംസകൾ .

നിഷ  ജോസ് കെ മാണി

 ഡോ . ജോർജ് ഓണക്കൂർ  

ജനതകളുടെ സംസ്കാരത്തെ ഉണർത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് ഉത്സവങ്ങളാണ് . ഓർമ്മകളിൽ നിറയുന്ന ആഹ്ലാദത്തിരകളിൽ കാലവും ജീവിതവും സമ്പന്നമാകുന്നു.  ഋതുപരിണാമങ്ങൾ ,ചരിത്രവിജയങ്ങൾ , മഹത്തുക്കളുടെ അനുസ്മരണങ്ങൾ എന്നിവയൊക്കെ ദേശാന്തരങ്ങളിൽ ഉത്സവച്ഛായ സൃഷ്ടിക്കുന്നു ; മാനവികതയെ നവീകരിക്കുന്നു .

ഇതിഹാസപുരാണങ്ങളോടു ബന്ധപ്പെട്ട ഉത്സവങ്ങൾ തിന്മയുടെ മേൽ നന്മ വിജയം വരിക്കുന്നതിന്റെ ആഘോഷങ്ങളാണ്. അധർമചാരികളായ ദുഷ്ടകഥാപാത്രങ്ങളെ നിഗ്രഹിച്ച് സത്യവും ശാന്തിയും സ്യഷ്ടിക്കുന്ന ദേവതാത്മാക്കൾ. ഈ ദേവാസുരഗണത്തിൽ സാമാന്യത്തിൽ നിന്നു വേറിട്ടു നിൽക്കുന്ന ചില വ്യക്തിചിത്രങ്ങൾ ഉണ്ട് .

മഹാഭാരതയുദ്ധം ധർമ്മാധർമ്മങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് . സുധർമ്മികളായ പാണ്ഡവർ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹത്തോടെ അധർമ്മികളായ കൗരവരെ പരാജയപ്പെടുത്തി വധിക്കുന്നു.  അതിനിടയിൽ ദാനധർമ്മിയായ ഒരു കൗന്തേയനും കൊല്ലപ്പെടുന്നു ; സൂര്യപുത്രനായ സാക്ഷാൽ കർണൻ . അത് ശരിക്കും വിധിവൈപരീത്യം . ധർമത്തിന്റെ വിജയാഘോഷങ്ങൾ ഉത്സവച്ഛായ തീർക്കുന്ന കുരുക്ഷേത്രത്തിൽ കർണ വധം വിഷാദച്ഛവി പരത്തുന്നു . മാനവസംസ്കൃതിക്ക് ഗ്ലാനി നേരിടുന്ന അനുഭവം . പരാജിതനായി , നിരായുധനായി യുദ്ധഭൂമിയിൽ നിൽക്കേ മരണം പൂകേണ്ടി വരുന്ന കർണൻ ശരിക്കും ഒരു ദുരന്തനായകൻ ; ( Tragic Hero ). മഹാഭാരതത്തിലൂടെ മനസ്സ് കടന്നു പോകുമ്പോൾ എപ്പോഴോ കർണനോട് മമത തോന്നിയിട്ടുണ്ട് . നിരന്തരം അപമാനിതമായ ആ വ്യക്തിത്വത്തിന്റെ ശക്തിദൗർബല്യങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട് .

പരാജിതനാണ് ; എങ്കിലും പ്രിയംകരൻ . ഈ ഗണത്തിൽ മഹത്ത്വത്തിന്റെ കിരീടം ചൂടിനിൽക്കുന്ന അസുര ചക്രവർത്തിയാണ് മഹാബലി.  അന്യൂനമായ സ്വഭാവമഹിമ ; നിരതിശയമായ ദാനശീലം. അപാരമായ നീതിബോധം . കള്ളവും ചതിവുമില്ലാത്ത സുവർണകാലം .

“ മാവേലി നാടു വാണീടും കാലം

മാനുഷരെല്ലാരു മൊന്നുപോലെ

കള്ളവുമില്ല ചതിവുമില്ല

എളേളാളമില്ല പൊളിവചനം ”

ഇങ്ങനെ ഒരു നീതിന്യായ വ്യവസ്ഥ , അഥവാ മാനവികത സൃഷ്ടിച്ച ഭരണാധികാരി ; സമത്വാധിഷ്ഠിതമായ ജീവിതക്രമത്തിലേക്ക് പ്രജകളെ നയിച്ചു ; സർവാദരണീയനായി . ഒരു ദാനവൻ യശസ്വിയാവുകയോ ?  ദേവസിംഹാസനത്തിന്റെ ആണികൾ ഇളകി . എങ്ങനെയും ബലിചക്രവർത്തിയെ പരാജിതനാക്കി. ‘ പാതാള ‘ ത്തിൽ അയയ്ക്കണം . കർണനോട് പ്രയോഗിച്ച അതേ അടവ് ; നന്മയെ മുതലെടുക്കുക . മഹാബലിയും ദാനശീലൻ. ദേവന്മാരെ സാന്ത്വനിപ്പിക്കാൻ മഹാവിഷ്ണു ഒരു’ ബ്രാഹ്മണവടു ‘ ആയി വേഷം മാറി . ചക്രവർത്തിയുടെ മുന്നിൽ എത്തി. തനിക്കിരുന്നു തപം ചെയ്യാൻ മൂന്നടി സ്ഥലം ആവശ്യപ്പെട്ടു .

ആര്യസംസ്കാരത്തിന്റെ ചതിയറിയാതെ ആ ദ്രാവിഡൻ മൂന്നടി സ്ഥലം ദാനം ചെയ്തതും ആകാശത്തോളം വളർന്ന വടുവിന് മൂന്നാമത്തെ അടിവയ്ക്കാൻ സ്വന്തം ശിരസ്സ് കുനിച്ചു കൊടുക്കണ്ടി വന്നതും ബലിയുടെ പരാജയകഥ. വർഷത്തിലൊരിക്കൽ സ്വന്തം പ്രജകളെ സന്ദർശിക്കാനുള്ള അവകാശം ഒരു സൗജന്യം.

ചിങ്ങമാസത്തിലെ പൊന്നോണനാളിൽ പ്രജകളെ കാണാനെത്തുന്ന മഹാബലിയെ  വരവേൽക്കാൻ മലയാളനാട് ഒരുങ്ങുന്നു . ഓണപ്പാട്ടുകൾ പാടിയും ഊഞ്ഞാലിൽ ആടിയും തിരുവാതിര കളിച്ചും പ്രായഭേദമില്ലാതെ , ആൺപെൺ വ്യത്യാസം വിസ്മരിച്ച് ഒരു ജനതയുടെ സംസ്കാരമഹിമ വെളിപ്പെടുത്തുന്ന ഒരുമയുടെ ദേശീയ ഉത്സവം .

ആര്യസംസ്കാരത്തിന്റെ അധിനിവേശത്തിലും സ്വത്വം നഷ്ടപ്പെടാത്ത ദ്രാവിഡ സംസ്കൃതിയുടെ തനിമ വിളിച്ചോതുന്ന ഓണമഹോത്സവം.  അത്തം തൊട്ട് പത്തുനാൾ നീളുന്ന ആഘോഷപൂർണിമ . ഇന്നിപ്പോൾ കേരളത്തിൽ മാത്രമല്ല , ഒരുപക്ഷേ മലയാളികൾ നിവസിക്കുന്ന ദേശാന്തരങ്ങളിലെല്ലാം ഓണപ്പൂക്കൾ വിടരുന്നു ; ഓണപ്പാട്ടുകൾ ഉയരുന്നു ; ഓണസദ്യയുടെ നിറവ് ; ഓണക്കോടികളുടെ തിളക്കം . . . .!

ഓണം എന്നെ ആകർഷിക്കുന്നത് അതിൽ സകലമനുഷ്യരും ഭിന്നതകൾ മറന്ന് ഒരുമിക്കുന്നതു നിമിത്തമാണ് . ലിംഗനീതി ഉറപ്പുവരുത്തുന്ന ഉത്സവം . കായികാദ്ധ്വാനത്തെ ആദരിക്കുന്ന സംസ്കൃതി . ഏത് അധികാരശക്തിക്കും നീതിയെ പരാജയപ്പെടുത്താൻ  കഴിയില്ല.  ബഹിഷ്കൃതർ , പാർശ്വവൽക്കരിക്കപ്പെട്ടവർ , പരാജിതർ , എല്ലാം തിരിച്ചുവരും . എന്നും ആദരിക്കപ്പെടും.

മഹാബലി ശരിക്കും ഒരു യുഗചൈതന്യമാണ് . ഓണം കാലാതീതമായ സംസ്ക്കാരത്തിന്റെ സൗന്ദര്യമാണ് , സംഗീതമാണ് .

കേരളനാട്ടിൽ ഈ വർഷം ഓണം കടന്നുവരുന്നത് പ്രളയക്കെടുതികളെ പിൻതുടർന്നാണ് . ജീവനും വീടും കഷ്ടിച്ച് സ്വരുക്കൂട്ടിയ സമ്പത്തും പ്രളയജലത്തിൽ ഒലിച്ചു പോയ ഹതഭാഗ്യർ . അതിനിടയിൽ സ്വജീവനെക്കുറിച്ചുപോലും ചിന്തിക്കാതെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ ഏറെ. ജാതിമതവർണവർഗ ചിന്തകളില്ലാതെ ഒരുമിച്ച മനുഷ്യഹ്യദയങ്ങൾ !

ഇത് ഒരു ചരിത്രപാഠമാണ് . കണ്ണീർക്കടലിൽ നിലയില്ലാതെ രക്ഷയുടെ തുരുത്തു തേടി തുഴയുമ്പോൾ തമ്മിൽ അകറ്റുന്ന സ്വാർത്ഥചിന്തകൾ അകലെ . എല്ലാവരും ഒരേ ഭൂമിയുടെ അവകാശികളും. പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിതം ധന്യമാക്കാൻ വിധിക്കപ്പെട്ടവർ .

ആ തത്ത്വം മലയാളി മനസ്സിൽ പ്രകാശവർഷം ചൊരിഞ്ഞ കാലം ;  കേരള സംസ്കാരം.  അത് നിലനിറുത്തണം.  എന്നോ എവിടെയോ നഷ്ടപ്പെട്ടുപോയ നവോത്ഥാന മൂല്യങ്ങൾ വിണ്ടെടുക്കണം. ഒരു മനസ്സായി , ഒരേ മാനവികതയെ പുണർന്ന് മുന്നോട്ട് . . .

നദികൾ ഒഴുകുന്നത് മുന്നോട്ടാണ് . കാറ്റിന്റെ ചലനം ജീവപ്രകൃതിയിൽ പ്രതീക്ഷകളുടെ പൂക്കൾ വിടർത്തുന്നു . പരാജയങ്ങളിലും വിജയപ്രതീക്ഷകൾ . . . അതിജീവനത്തിന്റെ മനോഹാരിതകൾ . . . .

ഈ വർഷത്തെ ഓരോ ഉത്സവവും നവസംസ്കൃതിയുടെ ഹൃദയ പാഠങ്ങളാകട്ടെ എന്ന് ആശംസ .

ഡോ . ജോർജ് ഓണക്കൂർ

ചിത്രീകരണം : അനുജ കെ

‘കൊച്ച് പോയത് നാന്‍ അറിഞ്ഞിട്ടേയില്ല, നാന്‍ പോയാലും എന്‍ കൊച്ചിനെ വിടില്ലായിരുന്നു, ഇത് സത്യാണ്’. പറയുന്നത് മൂന്നാറിന് സമീപം രാജമലയില്‍ ജീപ്പില്‍ നിന്നും തെറിച്ചുവീണ ഒന്നര വയസ്സുകാരിയുടെ അമ്മ സത്യഭാമയാണ്. കുഞ്ഞിനെ അശ്രദ്ധമായി പരിപാലിച്ച മാതാപിതാക്കള്‍ക്കെതിരെ അടിമാലി പോലീസും ബാലാവകാശ കമ്മിഷനും കേസെടുത്തതിനെ തുടര്‍ന്ന് വിവിധ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. എന്നാല്‍ ജീപ്പിന്റെ മുന്നിലിരുന്നവര്‍ കൊച്ച് പിന്നിലാണെന്നും പിന്നിലിരുന്നവര്‍ മുന്നിലൈണെന്നും കരുതി പോരികയായിരുന്നെന്ന് കുട്ടിയുടെ അച്ഛന്‍ സബീഷ് വ്യക്തമാക്കി. കമ്പിളിക്കണ്ടത്ത് വന്നപ്പോഴും സത്യമായിട്ടും കൊച്ചിനെ കാണാനില്ലെന്ന് അറിഞ്ഞത്. ഉണര്‍ന്നപ്പോള്‍ മുമ്പിലാണ് കുട്ടിയെന്നാണ് ആദ്യം കരുതിയതെന്ന് സത്യഭാമ പറയുന്നു. കുട്ടി കൂടെയില്ലെന്ന് അറിഞ്ഞപ്പോഴുണ്ടായ വിഷമം പറയാനാകില്ല. രണ്ട് ദിവസമായി യാത്രയിലായിരുന്നു. യാത്രക്ഷീണവും അതിനൊപ്പം തലവേദനയ്ക്ക് ഗുളിക കഴിച്ചതും കൊണ്ടായിരിക്കും ഉറങ്ങിപ്പോയത്. കൊച്ച് താഴെ വീണത് അറിഞ്ഞില്ല, അറിഞ്ഞെങ്കില്‍ താനും എടുത്ത് ചാടിയേനെ. കാണാനില്ലെന്ന് അറിഞ്ഞപ്പോള്‍ വിഷമം സഹിക്കാനായില്ലെന്നും ബോധംകെട്ടു വീണെന്നും സത്യഭാമ പറയുന്നു.

ഗുളിക കഴിക്കുമ്പോള്‍ ചേട്ടായിയുടെ അച്ഛന്റെ കയ്യിലായിരുന്നു കുഞ്ഞ്. മറയൂരെത്തിയപ്പോള്‍ ചേട്ടത്തിയുടെ വീട്ടില്‍ പോയി. അവിടെ നിന്നും രാജമലയിലെത്തുന്നതിന് കുറച്ച് മുമ്പാണ് തന്റെ കയ്യില്‍ കുഞ്ഞിനെ തന്നതെന്നും സത്യഭാമ ഓര്‍ത്തെടുക്കുന്നു. കുഞ്ഞിന് പാലുകൊടുത്തുകൊണ്ടിരുന്നപ്പോള്‍ കൊച്ച് ഉറങ്ങിപ്പോകുകയും ചെയ്തു. അതുകഴിഞ്ഞ് കൊച്ചെങ്ങനെയോ ഊര്‍ന്ന് പോയി. അത് താന്‍ അറിഞ്ഞതുമില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. പിന്നെ തനിക്കൊന്നുമറിയില്ല. കമ്പിളിക്കണ്ടത്തെത്തിയപ്പോള്‍ അമ്മയോട് കുഞ്ഞിനെ ചോദിക്കുമ്പോഴാണ് കുഞ്ഞ് വണ്ടിയിലില്ലെന്ന് അറിഞ്ഞത്. വിഷമം കാരണം താന്‍ അപ്പോള്‍ തന്നെ ബോധംകെട്ട് വീണു.

അപ്പോഴാണ് വെള്ളത്തൂവല്‍ പോലീസ് പട്രോളിംഗിനായി അതുവഴി വന്നത്. ഇവരില്‍ നിന്നും വിവരമറിഞ്ഞ പോലീസ് ഉടന്‍ തന്നെ മൂന്നാര്‍ പോലീസുമായി ബന്ധപ്പെട്ടു. വെള്ളത്തൂവല്‍ പോലീസില്ലായിരുന്നെങ്കില്‍ തന്റെ കുഞ്ഞിനെ ലഭിക്കില്ലായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ഇടപെടലില്‍ തനിക്ക് നന്ദിയുണ്ടെന്നും ഈ അമ്മ പറയുന്നു.

Copyright © . All rights reserved