തമിഴ്‌നാട്ടില്‍ തീരദേശ മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയില്‍ ഇടിഞ്ഞ വീണ കെട്ടിടത്തിനിടയില്‍ പെട്ട് മേട്ടുപാളയത്ത് 15 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഇതോടെ തമിഴ്‌നാട്ടിലെ മഴക്കെടുതിയിലെ ആകെ മരണം 20 ആയി. തീരദേശ മേഖലയിലെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
തമിഴ്നാട്ടിലും പുതുച്ചേരിയിലും വരും ദിവസങ്ങളിലും കനത്ത മഴ സംബന്ധിച്ച് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ സ്‌കൂളുകളും കോളേജുകളുമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയുടേയും അണ്ണാ യൂണിവേഴ്സിറ്റിയുടേയും പരീക്ഷകള്‍ റദ്ദാക്കിയിട്ടുണ്ട്. തിരുവല്ലൂര്‍, തൂത്തുക്കുടി രാമനാഥപുരം മേഖലകളില്‍ സ്‌കൂളുകള്‍ക്ക് ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കല്‍പേട്ട്, കാഞ്ചീപുരം, കടലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ അടച്ചു. പുതുച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.
തമിഴ്നാട് അധികൃതര്‍ വില്ലുപുരം ജില്ലയിലെ വീഡൂര്‍ ഡാം തുറന്നുവിടുന്നതിന് മുന്നോടിയായി പുതുച്ചേരിയിലെ ശങ്കരഭരണി നദിക്ക് സമീപം താമസിക്കുന്നവര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 800നടുത്ത് പേരെ ഒഴിപ്പിച്ചതായി തമിഴ്നാട് ദുരന്തനിവാരണ മന്ത്രി ആര്‍ ബി ഉദയകുമാര്‍ പറഞ്ഞു. ദുരന്ത പ്രതികരണ സേന ടീം അംഗങ്ങള്‍ ചെന്നൈ, കന്യാകുമാരി, നീലഗിരി, തിരുവല്ലൂര്‍, കാഞ്ചീപുരം, ഡിണ്ടിഗല്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് തിരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചെന്നൈയില്‍ കനത്ത മഴയ്ക്കിടെ ഒരാള്‍ മരിച്ചിരുന്നു. തൂത്തുക്കുടി, കടലൂര്‍, തിരുനെല്‍വേലി, കാഞ്ചീപുരം എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്.
അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് ന്യൂമര്‍ദം രൂപപ്പെട്ടതായികഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മാലിദ്വീപ്, ലക്ഷദ്വീപ് മേഖല, കേരള തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.
ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീയെ പീഡന കേസില്‍ സാക്ഷികൾക്ക് മേൽ സമ്മർദ്ദമെന്ന് ആരോപണം. ഫോണിലൂടെയും നേരിട്ടും മൊഴി മാറ്റാൻ സമ്മർദം ചെലുത്തുന്നെന്ന് ആരോപിച്ച് മുഖ്യ സാക്ഷിയായ സിസ്റ്റർ ലിസിയാണ് രംഗത്തെത്തിയത്. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കം നടത്തുന്നുവെന്നും ലിസി വടക്കേല്‍ ആരോപിച്ചു.
സമ്മര്‍ദ്ദത്തിന്‍റെയും ഒറ്റപ്പെടലിന്‍റേയും ലോകത്താണ് ജീവിക്കുന്നത്. സഭാ വിരോധിയായി ചിത്രീകരിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മാനസിക രോഗിയാക്കി മാറ്റാനും നീക്കം നടക്കുകയാണ്. ഇത്തരം ശ്രമങ്ങൾ ശക്തമായി തുടരുകയാണ്, അതുകൊണ്ട് തന്നെ വിചാരണ നടപടികൾ എത്രയും വേഗം പൂര്‍ത്തിയാക്കണെം. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ശിക്ഷ ഉറപ്പാക്കണമെന്നും സിസ്റ്റര്‍ ലിസി വടക്കേൽ ആവശ്യപ്പെടുന്നു.
കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ കഴിഞ്ഞ ദിവസെ കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായിരുന്നു. ബിഷപ്പിന്റെ അപേക്ഷ പരിഗണിച്ച കോടതി ജാമ്യ കാലാവധി നീട്ടിയിരുന്നു. തുടര്‍ന്നു ജഡ്‌ജി ജി. ഗോപകുമാര്‍ കേസ് ജനുവരി ആറിലേക്കു മാറ്റുകയും ചെയ്തു. അന്നേദിവസം വിചാരണാ നടപടികളുടെ ഭാഗമായി ഇരുഭാഗത്തെയും പ്രാരംഭവാദവും നടക്കുമെന്നാണ് റിപ്പോർട്ട്.
പ്രതികൾക്കെതിരായ കുറ്റപത്രവും കോടതിയിൽ വായിച്ചു കേള്‍പ്പിക്കും. ഇതിനുശേഷമാകും വിചാരണയ്‌ക്കു തുടക്കമാകുക. കോട്ടയം നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ശേഷമായിരുന്നു ഫ്രാങ്കോ കോടതിയിലെത്തിയത്. സ്‌ഥിരം സഹായികള്‍ക്കൊപ്പം പതിനഞ്ചോളം വൈദികരും അദേഹത്തിനൊപ്പമുണ്ടായിരുന്നു.
പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വൈറലായ പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് വഴി പുലിവാല് പിടിച്ചിരിക്കുകയാണ് കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്സ്. ഫോട്ടോകളിലെ ഗൗരിയുടെ വേഷമായിരുന്നു ചിത്രങ്ങള്‍ വൈറലാക്കിയത്. സദാചാരവാദികളും പാരമ്പര്യവാദികളും സമൂഹമാധ്യമങ്ങളില്‍ പൊങ്കാലയിട്ടുവെന്ന് അണിയറക്കാര്‍ പറയുന്നു. സഭ്യതയുടെ സീമലംഘിക്കുന്നതായിരുന്നു പല കമന്റുകളും. പിന്നാലെ സമാനമായ പല ഫോട്ടോ ഷൂട്ടുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. പൊങ്കാലയിട്ടവരുടെ കൂടെ കേരള പോലീസിന്റെ സൈബര്‍ സംഘവും ഉണ്ടായിരുന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫോട്ടോ ഷൂട്ട് നടത്തിയ കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്സ്.
പിനക്കിളിന്റെ സിഇഒ ഷാലു എം. ഏബ്രഹാം പറയുന്നു. ”സത്യത്തില്‍ ഇത്രയും വൈറലാകും എന്നു കരുതി ചെയ്ത ഫോട്ടോഷൂട്ടല്ല അത്. പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വിവാഹം ഡിസംബര്‍ 20നാണ്. സമൂഹമാധ്യമങ്ങളിലെ ഞങ്ങളുടെ പേജ് കണ്ടാണ് അവര്‍ ഫോട്ടോ ഷൂട്ടിന് സമീപിച്ചത്. അവര്‍ ആവശ്യപ്പെട്ടതുപോലെ ചെയ്തുകൊടുക്കുകയായിരുന്നു. ബീച്ച് വെയറാണ്, ചെയ്ത് തരാന്‍ പറ്റില്ല എന്ന് പറയാന്‍ ഈ സര്‍വീസ് ചെയ്യുന്ന ഞങ്ങള്‍ക്ക് പറ്റുമോ. അല്ലാതെ ഞങ്ങള്‍ക്ക് പബ്ലിസിറ്റിക്കുവേണ്ടി ചെയ്തതല്ല. ചിത്രങ്ങള്‍ വൈറലായതിന്റെ സന്തോഷം റാമിനും ഗൗരിക്കുമുണ്ട്. ഗൗരി ഇക്കാര്യം പറഞ്ഞ് വോയിസ് ക്ലിപ്പും അയച്ചു”
സമൂഹമാധ്യമങ്ങളില്‍ അസഭ്യം പറയുന്നവരില്‍ പലരും ഫെയ്സ് ബുക്കിലെ ഗൗരിയുടെ പ്രൊഫൈല്‍ തപ്പിയെടുത്ത് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയാണെന്നും അതാണ് അവര്‍ക്കുണ്ടായ ശല്യമെന്നും ഷാലു പറയുന്നു.
പിനക്കിളിന്റെ ഫെയ്സ്ബുക്ക് പേജില്‍ ഇതുവരെ ചെയ്ത മറ്റ് ഇവന്റുകളുടെ ചിത്രങ്ങളുമുണ്ട്. കേരളത്തിലുള്ളവരുടെ ഈ പ്രീവെഡിങ് ചിത്രങ്ങള്‍ ആരും കാണുകയോ അതേപറ്റി പറയുകയോ െചയ്യുന്നില്ലെന്നും ഷാലു പറയുന്നു. ധനുഷ്കോടിയിലും ആന്‍ഡമാനിലും ശ്രീലങ്കയിലും ഒക്കെ പോയി മലയാളി ദമ്പതികളെ വച്ച് ഫോട്ടോ ഷൂട്ട് നടത്തി. അതൊന്നും ആരും കാണുന്നില്ലെന്നും ഷാലു പറഞ്ഞു.
”ഇപ്പോള്‍ ഇതിന്റെ പേരില്‍ ഫെയ്സ് ബുക്കില്‍ നിന്ന് ഫോണ്‍ നമ്പരെടുത്ത് അസഭ്യം വിളിക്കുകയാണ് പലരും. തിരിച്ചൊന്നും പറയാന്‍ പറ്റില്ല. പിനാക്കിളിന്റെ സി.ഇ.ഒയുടെ മൊഴിമുത്തുകള്‍ എന്നു പറഞ്ഞ് ഫെയ്സ്ബുക്കില്‍ ഇട്ടുകളയും. പറയൂ സുഹൃത്തേ എന്നു പറഞ്ഞ് മുഴുവന്‍ കേള്‍ക്കുകയേ നിര്‍വാഹമുള്ളു. ആ, നീ കേള്‍ക്കുന്നുണ്ടോ എന്നു ചോദിച്ചാകും പിന്നെ അസഭ്യവര്‍ഷം. വെസ്റ്റേണ്‍ കള്‍ച്ചര്‍ അടിച്ചേല്‍പ്പിക്കുന്നു എന്നൊക്കെയാണ് പറയുന്നത്. ചിലരൊക്കെ നല്ല അഭിപ്രായം പറയും, എന്തായാലും ഇതിനുശേഷം വര്‍ക്കും കൂടുന്നുണ്ട്”
23 വയസുള്ള, തിരുവല്ല സ്വദേശിയായ ഷാലു എംബിഎ പഠിച്ച ശേഷം തുടങ്ങിയ ഒറ്റയാള്‍ കമ്പനിയാണ് പിനക്കിള്‍. ഒരുവര്‍ഷമേ ആയുള്ളു തുടങ്ങിയിട്ട്. കുറഞ്ഞ നിരക്കില്‍ ചിത്രങ്ങളെടുത്ത് നല്‍കുന്നതാണ് രീതി. ഇപ്പോള്‍ വര്‍ക്ക് ഏല്‍പ്പിക്കുന്ന പലര്‍ക്കും ആല്‍ബമായൊന്നും ചെയ്തു കിട്ടേണ്ടെന്നും ഷാലു പറഞ്ഞു. ഫെയ്സ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇടാന്‍ കുറച്ചു ഫോട്ടോകള്‍ മതി. അതുകൊണ്ട് ഷാലുവിനും ജോലിഭാരം കുറവാണ്. എന്തായാലും സേവ് ദ ഡേറ്റ് വൈറലായതില്‍ സന്തോഷവും ഫോണ്‍ റിങ് ചെയ്യുമ്പോള്‍ ആശങ്കയുമാണ് ഷാലുവിനിപ്പോള്‍.
ഈരാറ്റുപേട്ട -തൊടുപുഴ റൂട്ടില്‍ ഇടമറുകിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഈരാറ്റുപേട്ട മറ്റയ്ക്കാട് കാവും പീടികയില്‍ ഷെഫീഖിന്റെ മകന്‍ ഹഫ് സിന്‍ മുഹമ്മദ് ആണ് മരിച്ചത്.
ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലും ഈരാറ്റുപേട്ട, ഭരണങ്ങാനം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു
മലിനജലം ഒഴുക്കുന്ന പൈപ്പിടാൻ നിർമിച്ച കുഴിയിൽ വീണ കുട്ടിയെ രക്ഷിക്കാനിറങ്ങിയ അഗ്നിശമനസേനാംഗം മരിച്ചു. പുനെയിലെ ദാപോഡിയിലാണ് സംഭവം. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിശമന സേനാംഗം ഉൾപ്പടെ 4 പേർ കുഴിയിൽ പെട്ടതിനെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തനിടെ 3 പേരെ പുറത്തെത്തിച്ചെങ്കിലും സേനാംഗം മരിച്ചു.കുട്ടിയെയും മറ്റൊരാളെയും രക്ഷിക്കാനായില്ല. 15 അടിയോളം ആഴമുളള കുഴിയില്‍ വീണവരെ രക്ഷിക്കാനായി കൂടുതൽ അഗ്നിശമന സേനാഗംങ്ങളും ദുരന്ത നിവാരണ സേനയും പത്തോളം കൂറ്റൻ ട്രക്കുകളും സ്ഥലത്തെത്തി.
അച്ഛന്റെ മദ്യപാനം മൂലം ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന കുട്ടിയെ മുത്തശ്ശി ഏറ്റെടുത്ത് താമസിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഗണേശ് പെണ്‍കുട്ടിയോട് അടുപ്പം സ്ഥാപിച്ചത്. നിരവധിതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. വൈദ്യപരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു. സംഭവത്തില്‍ മുത്തശ്ശിയെയും ആട്ടോഡ്രൈവറെയും ഏരൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ഏഴംകുളം വനജാ വിലാസത്തില്‍ ഗണേശും (23) പെണ്‍കുട്ടിയുടെ അച്ഛന്റെ അമ്മയുമാണ് അറസ്റ്റിലായത്. അഞ്ചല്‍ ഏരൂരിലാണ് സംഭവം. മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ആട്ടോറിക്ഷയുടെ ഡ്രൈവര്‍ ഗണേശ് ഇവരുടെ സഹായത്തോടെ വിദ്യാര്‍ത്ഥിനിയെ പലതവണ പീഡിപ്പിച്ചെന്ന് എരൂര്‍ പൊലീസ് പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 169 പേര്‍ മഹാസഖ്യസര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തു. സുപ്രീംകോടതി നിര്‍ദേശപ്രകാരം തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്. വിശ്വാസപ്രമേയം അവതരിപ്പിച്ചത് അശോക് ചവാനായിരുന്നു. എന്നാൽ സഭാ നടപടിക്രമങ്ങള്‍ക്കിടെ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. ബിജെപി എംഎല്‍മാരെയും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും പ്രോ ടൈം സ്പീക്കറെ ശാസിച്ചു. ബിജെപി അംഗങ്ങള്‍ വിശ്വാസവോട്ടെടുപ്പ് ബഹിഷ്കരിച്ചു.
മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ വ്യാപക ചട്ടലംഘനമെന്ന് ഫഡ്നാവിസ് ആരോപിച്ചു. ഭരണഘടനാവിരുദ്ധ നടപടികളുടെ ഭാഗമാകാനില്ല. ഔദ്യോഗിക അറിയിപ്പ് വൈകി, എല്ലാവരെയും എത്തിക്കാനായില്ലെന്നും ഫഡ്നാവിസ് സഭയിൽ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ ഭയക്കുന്ന അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്ന് വ്യവസായി രാഹുല്‍ ബജാജ്. മുംബൈയില്‍ ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് രാഹുല്‍ ബജാജിന്റെ വിമര്‍ശനം. അതേസമയം, ആരും ഭയക്കേണ്ട കാര്യമില്ലെന്ന് അമിത് ഷാ മറുപടിയായി പറഞ്ഞു.
ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ വേദിയിലിരിക്കെയാണ് സദസിലിരുന്ന പ്രമുഖ വ്യവസായി രാഹുല്‍ബജാജ് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ജനങ്ങള്‍ ഭയക്കുകയാണ്. വിമര്‍ശനങ്ങള്‍ അതേ അര്‍ഥത്തില്‍ മോദി സര്‍ക്കാര്‍ ഉള്‍ക്കൊള്ളുമെന്ന് തനിക്ക് ഉറപ്പില്ല. യു.പി.എ സര്‍ക്കാര്‍ കാലത്ത് വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. അത് താന്‍ അടക്കം നന്നായി വിനിയോഗിച്ചെന്നും ബജാജ് പറഞ്ഞു.
എന്നാല്‍, ഭയക്കേണ്ട കാര്യമില്ലെന്ന് അമിത് ഷാ മറുപടി പറഞ്ഞു. സര്‍ക്കാരിനെ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. സുത്യാര്യമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെച്ചപ്പെടാന്‍ ശ്രമിക്കുകയാണെന്നും ഷാ വ്യക്തമാക്കി. ഗാന്ധിജിയെ വെടിവച്ചത് ആരാണെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്ന് ബി.ജെ.പി എം.പി പ്രജ്ഞ സിങ് താക്കൂറിന്റെ ഗോഡ്സെ ഭക്തിയെ ഉന്നം വച്ചും ബജാജ് ആഞ്ഞടിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് പ്രജ്ഞയ്‍ക്ക് മാപ്പില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍പ് പറഞ്ഞെങ്കിലും അതേ പ്രജ്ഞയെ പ്രതിരോധ പാര്‍ലമെന്ററികാര്യ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതാണ് പിന്നീട് കണ്ടതെന്നും രാഹുല്‍ ബജാജ് വിമര്‍ശിച്ചു.
കോച്ചിന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ച കഥ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിൽ വന്ന കുറിപ്പ് ഏറെ ഹൃദ്യമാണ്.
സുനിൽ ഛേത്രിയുടെ വാക്കുകള്‍ ഇങ്ങനെ: അവളുടെ അച്ഛൻ എന്റെ കോച്ചായിരുന്നു. ഛേത്രി എന്നയാളെക്കുറിച്ച് അദ്ദേഹം ഇടയ്ക്കിടെ തന്റെ മകളോട് പറയാറുണ്ടായിരുന്നു. എനിക്ക് പതിനെട്ടും അവൾക്ക് പതിനഞ്ചും വയസ്സ് പ്രായം. അവൾക്ക് എന്നോട് വലിയ കൗതുകം തോന്നിയിരുന്നു. അങ്ങനെ അവൾ അവളുടെ അച്ഛന്റെ ഫോണിൽ നിന്നും എന്റെ നമ്പർ കണ്ടെത്തി എനിക്ക് ടെക്സ്റ്റ് മെസേജ് ചെയ്തു. ‘ഹായ് ഞാൻ സോനം, നിങ്ങളുടെ വലിയ ആരാധികയാണ്. എനിക്ക് നിങ്ങളെ നേരിൽ കാണണമെന്നുണ്ട്’. ആരാണ് അവളെന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു.
പക്ഷേ അവളുടെ മെസേജുകൾ എന്നെ അവളിലേക്ക് ആകർഷിച്ചു. അതുകൊണ്ട് അവളെ കാണാൻ ഞാൻ തീരുമാനിച്ചു. നേരിൽ കണ്ടപ്പോഴാണ് അവൾ ഒരു ചെറിയ കുട്ടിയാണെന്ന് മനസ്സിലായത്. നീ ചെറിയ കുട്ടിയാണ്, പോയി വല്ലതും പഠിക്കാൻ നോക്ക് എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്ന് പോന്നു. പക്ഷേ വീണ്ടും ഞങ്ങൾ മെസേജുകൾ അയക്കുന്നത് തുടർന്നു.
അങ്ങനെ രണ്ടുമാസം പോയി. ഒരു ദിവസം എന്റെ കോച്ച് അദ്ദേഹത്തിന്റെ ഫോണ്‍ എന്തോ തകരാര്‍ വന്നെന്നു പറഞ്ഞ് എന്റെ കൈയിൽ തന്നു. ഞാനത് നന്നാക്കാൻ ശ്രമിക്കുന്നതിനിടയിൽ പെട്ടെന്ന് കോച്ചിന്റെ മകളുടെ കോൾ അതിലേക്ക് വന്നു. ആ നമ്പർ എനിക്ക് പരിചിതമായിത്തോന്നി. പെട്ടെന്നാണ് അത് സോനത്തിന്റെ നമ്പരാണെന്ന് എനിക്ക് മനസ്സിലായത്. ഞാനാകെ പരിഭ്രാന്തനായി. ഞാനുടനെ അവളെ വിളിച്ചു. കോച്ച് ഇക്കാര്യമെങ്ങാനും അറിഞ്ഞാൽ എന്റെ കരിയർ അവസാനിക്കുമെന്ന് ഞാനവളോട് പറഞ്ഞു. എല്ലാ ബന്ധവും ഇതോടെ അവസാനിപ്പിക്കണമെന്ന് ഞാനാവശ്യപ്പെട്ടു. സത്യം മറച്ചു വെച്ചതിന് അവളെന്നോട് മാപ്പ് പറഞ്ഞു.
രണ്ടുമാസം കൂടി കടന്നുപോയി. പക്ഷെ, അവളെന്റെ മനസ്സിൽ നിന്ന് പോയില്ല.
അവളെന്റെ കൂടെയുള്ളത് ഞാൻ വല്ലാതെ ആസ്വദിച്ചിരുന്നു. ഞാൻ അവൾക്ക് ടെക്സ്റ്റ് ചെയ്തു. ഞങ്ങൾ വീണ്ടും മെസ്സേജുകളയയ്ക്കാൻ തുടങ്ങി. ഞങ്ങൾ കൂടുതൽ ജാഗ്രത പാലിക്കാൻ തുടങ്ങി. എനിക്ക് ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. ഇക്കാരണത്താൽ തന്നെ വർഷത്തിൽ രണ്ടോ മൂന്നോ തവണയാണ് ഞങ്ങൾക്ക് പരസ്പരം കാണാൻ കഴിയുക. ഞാൻ സിനിമയ്ക്ക് രണ്ട് ടിക്കറ്റെടുത്ത് കയറും. വാതിൽക്കൽ അവളുടെ പേരിലുള്ള ടിക്കറ്റ് കൊടുത്തുവെക്കും. ഞാൻ കയറിക്കഴിഞ്ഞാൽ അവളും എത്തിച്ചേരും.
വർഷങ്ങൾ കടന്നുപോയി. ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി വളർന്നുവന്നു. എപ്പോഴും എന്നെ പ്രോത്സാഹിപ്പിക്കാന്‍ അവളുണ്ടായി. ഞാനെന്റെ കരിയറിൽ വിജയം നേടി.
പ്രായവും പക്വതയുമൊക്കെ ആയെന്നു തോന്നിയപ്പോൾ ഞങ്ങൾ വിവാഹിതരാകാൻ ആഗ്രഹിച്ചു. അവളുടെ അച്ഛനോട് സംസാരിക്കാൻ സമയമായെന്ന് എനിക്ക് തോന്നി. വിറയലോടെ ഞാനവളുടെ വീട്ടിലേക്ക് കേറിച്ചെന്നു.
അവളുടെ അച്ഛൻ സൂര്യനു കീഴിലുള്ള എല്ലാറ്റിനെയും കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഞാൻ ധൈര്യം സംഭരിച്ച് ഇങ്ങനെ പറഞ്ഞു: “സർ, ഞാൻ എനിക്ക് അങ്ങയുടെ മകളോട് ഇഷ്ടമുണ്ട്. അവൾക്കും എന്നോട് ഇഷ്ടമുണ്ടെന്നാണ് എന്റെ വിശ്വാസം.” അദ്ദേഹം ഇത്രമാത്രം പറഞ്ഞു: “ഓ, ശരി.” ശേഷം അദ്ദേഹം ബാത്ത്റൂമിലേക്ക് പോയി. ഒടുവില്‍ അദ്ദേഹം പുറത്തുവന്നു. സമ്മതം പറഞ്ഞു. ഞങ്ങൾ 13 വർഷം പ്രണയിച്ചു. രണ്ടുവർഷം മുമ്പ് വിവാഹിതരായി. ഇപ്പോഴും അവൾ സ്വയം വിശേഷിപ്പിക്കുന്നത് എന്റെ ഏറ്റവും വലിയ ആരാധികയെന്നാണ്.
വെറ്ററിനറി ഡോക്ടറെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ തെലുങ്കാനയില്‍ വീണ്ടും സമാനമായ സംഭവം. 26കാരിയായ പ്രിയങ്കയുടെ മൃതദേഹം കണ്ടെത്തിയ ഷംഷദാബാദില്‍ നിന്ന് തന്നെയാണ് കത്തിക്കരിഞ്ഞ നിലയില്‍ മറ്റൊരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ശംഷാബാദില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെ മാറിയാണ് യുവതിയുടെ മൃതദേഹം കൂടി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
അതെ സമയം രവി തേജ യുടെ സിനിമ ഷൂട്ടിംഗ് നടന്നതിന്റെ അടുത്തതായി ആണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സമാനരീതിയിലുള്ള മരണമായതിനാല്‍ രണ്ട് മരണവും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. കൂടാതെ യുവതി തനിയെ തീ കൊളുത്തി മരിച്ചതാണോ എന്ന സംശയവും പോലീസിനുണ്ട്. എന്നാല്‍ രണ്ടു മരണവും സമാനമായതിനാല്‍ പൊലീസിന്റെ അന്വേഷണം വ്യാപിപ്പിക്കുകയാണ്. അതേസമയം, മൃഗഡോക്ടറുടെ മരണത്തില്‍ രാജ്യത്താകെ പ്രതിഷേധം വ്യാപിക്കുകയാണ്. ഈ രണ്ട് മരണങ്ങളിലുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നുള്ള കാര്യത്തില്‍ വ്യക്തത വരുത്താനുണ്ടെന്ന് പോലീസ് അറിയിച്ചു.
രണ്ടാമത് കണ്ടെത്തിയ മൃതദേഹം 35 വയസ് പ്രായമുള്ള യുവതിയുടെതാണെന്നാണ് കണ്ടെത്തല്‍. മൃഗഡോക്ടറുടെ മരണത്തില്‍ രാജ്യത്താകെ പ്രതിഷേധം വ്യാപിക്കുകയാണ്. ഇതിനിടെയാണ് സമാനമായ മറ്റൊരു സംഭവം. ബുധനാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകുന്ന വഴി ഷാദ്‌നഗറില്‍ വച്ച് പ്രിയങ്കയുടെ ഇരുചക്ര വാഹനത്തിന്റെ ടയര്‍ പഞ്ചറായിരുന്നു. തുടര്‍ന്ന് ടയര്‍ നന്നാക്കി നല്‍കാമെന്ന് ഒരാള്‍ പറഞ്ഞതായി പ്രിയങ്കയുടെ സഹോദരി ഭവ്യയോട് ഫോണ്‍ വിളിച്ച് പറഞ്ഞു. രാത്രി 9.15 ഓടെയാണ് പ്രിയങ്ക സഹോദരി ഭവ്യയെ ഫോണ്‍ വിളിച്ചത്. സ്ഥലത്ത് നിരവധി ട്രക്കുകളും അപരിചിതരായ ആളുകളും ഉണ്ടെന്നും തനിക്ക് ഭയമാകുന്നുണ്ടെന്നും പ്രിയങ്ക ഭവ്യയോട് പറഞ്ഞു. അതേസമയം കുറച്ച് ദൂരം ചെന്നാല്‍ അവിടെ ടോള്‍ ഗേറ്റുണ്ടെന്നും പേടിയാണെങ്കില്‍ വാഹനം ടോള്‍ ഗേറ്റിന് അരികില്‍ വെച്ചിട്ട് വീട്ടിലേക്ക് വരാന്‍ സഹോദരി പറഞ്ഞു. എന്നാല്‍ കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഭവ്യ പ്രിയങ്കയെ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
തുടര്‍ന്ന് പ്രിയങ്ക വീട്ടില്‍ എത്തേണ്ട സമയമായിട്ടും കാണാതായതിനെ തുടര്‍ന്ന് എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കിയ സഹോദരി രാത്രി പത്തോടെ ടോള്‍ ബൂത്തില്‍ എത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭവ്യ ഉടനെ ബന്ധുക്കളെ വിവരമറിയിച്ച് പോലീസില്‍ പരാതി നല്‍കാന്‍ ആര്‍ജിഐഎ പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും തങ്ങളുടെ സ്റ്റേഷന്‍ പരിധിയിലല്ലെന്നു പറഞ്ഞ് ഷംഷാബാദ് സ്റ്റേഷനിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പുലര്‍ച്ചെ നാലോടെയാണ് കോണ്‍സ്റ്റബിള്‍മാരെ അയച്ച് അന്വേഷണം ആരംഭിച്ചെങ്കിലും പോലീസ് കൃത്യസമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും ബന്ധുക്കളും ആരോപിച്ചു. വ്യാഴാഴ്ച രാവിലെ യുവതി വാഹനം പാര്‍ക്കു ചെയ്ത ടോള്‍ ബൂത്തിനു സമീപം യുവതി ധരിച്ചിരുന്ന വസ്ത്രവും ചെരുപ്പും ഹാന്‍ഡ്ബാഗും ഒരു മദ്യക്കുപ്പിയും കണ്ടെത്തി. ബുധനാഴ്ച രാത്രി 9.30 നും 10നും ഇടയില്‍ ഒരു ചെറുപ്പക്കാരന്‍ ബൈക്ക് നന്നാക്കാനായി കൊണ്ടുവന്നെന്ന് അടുത്തുള്ള വര്‍ക്ക്ഷോപ്പ് ഉടമ പറഞ്ഞു. അതേസമയം തന്റെ മകളോട് ഈ പ്രവൃത്തി ചെയ്തവരെ പൊതു മധ്യത്തില്‍ വച്ച് ചുട്ട്ക്കരിക്കണമെന്ന് യുവതിയുടെ അമ്മ പറഞ്ഞു.
70 ശതമാനത്തോളം കത്തിക്കരിഞ്ഞ യുവതിയുടെ മാലയുടെ ലോക്കറ്റ് കണ്ടാണ് പ്രിയങ്ക തന്നെയാണിതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് പാഷ എന്ന ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊല്ലൂര്‍ താലുക്ക് വെറ്ററിനറി ആശുപത്രിയിയില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന പ്രിയങ്കയെയാണ് കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പിടിയാലായവര്‍ ലോറി ഡ്രൈവര്‍മാരും ക്ലീനര്‍മാരുമാണെന്ന് പോലീസ് അറിയിച്ചു. യുവതിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊന്ന് ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് മണ്ണെണ്ണയോ പെട്രോളോ ഒഴിച്ചു കത്തിച്ചതായിരിക്കുമെന്നാണ് പോലീസിന്റെ നിഗമനം. ഷംഷാബാദിലെ ടോള്‍ ബൂത്തിനു 30 കിമി അകലെ രംഗറെഡ്ഡി ജില്ലയില്‍ വ്യാഴാഴ്ച രാവിസെ 7.30നാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.