ലൈംഗിക പീഡന ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തില്‍ കടുത്ത സമ്മര്‍ദ്ദവുമായി സിപിഐ. മുകേഷിന്റെ രാജി ആവശ്യം ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയുടെ നിലപാട് മുഖ്യമന്ത്രിയെ ബിനോയ് വിശ്വം നേരിട്ടറിയിച്ചു.
സംസ്ഥാന നിര്‍വാഹക സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടത്. ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത് ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സിപിഐ യോഗത്തില്‍ ഉയര്‍ന്നത്.
മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ നിര്‍വാഹക സമിതിയില്‍ ഭിന്നത ഉണ്ടായിരുന്നെങ്കിലും എംഎല്‍എ സ്ഥാനമൊഴിയണമെന്ന നിലപാടാണ് പൊതുതീരുമാനമായി വന്നത്.
സി.പി.ഐ. സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി, കമലാ സദാനന്ദൻ, പി. വസന്തം എന്നിവർ മുകേഷിന്റെ രാജിവേണമെന്ന കർശന നിലപാടെടുത്തിരുന്നു.
കോൺഗ്രസ് എം.എൽ.എ.മാരായ എം. വിൻസെന്റ്, എൽദോസ് കുന്നപ്പള്ളി എന്നിവർക്കെതിരേയുള്ള ആരോപണം, മുകേഷിന്റെ രാജി ഒഴിവാക്കാനുള്ള ന്യായീകരണമായി കണക്കാക്കാനാവില്ല. സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന വലിയ ചൂഷണത്തിന്റെ വിവരങ്ങളാണ് ഹേമ കമ്മിറ്റിയിലൂടെ പുറത്തുവന്നത്. അതിനുപിന്നാലെയാണ് ഒട്ടേറെ വെളിപ്പെടുത്തലുകളുമുണ്ടായത്. ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ഒരാളെ സംരക്ഷിച്ചുനിർത്തുന്നത് ഇടതുപക്ഷത്തിന് ചേർന്നതല്ല. അതിനാൽ, രാജി ആവശ്യം മുഖ്യമന്ത്രിയെയും എൽ.ഡി.എഫ്. കൺവീനറെയും സി.പി.എം. സംസ്ഥാന സെക്രട്ടറിയെയും അറിയക്കണമെന്നായിരുന്നു യോഗത്തിലുണ്ടായ അഭിപ്രായം.
മുക്കത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഗോവിന്ദപുരം സ്വദേശി ഹംസക്കോയയാണ് മുക്കം പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 നാണ് കേസിനാസ്പദമായ സംഭവം. പീഡനത്തെ തുടർന്ന് മാനസികമായി തളർന്ന കുട്ടി അങ്കണവാടി ടീച്ചറോട് വിവരം പറയുകയും കുന്ദമംഗലം ഐസിഡിഎസ് ഓഫീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
തുടർന്ന് ഇവർ മുക്കം പോലീസിന് പരാതി കൈമാറി. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പരാതിയുടെ പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ട് നടൻ സിദ്ദിഖ് കോടതിയെ സമീപിച്ചു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്.
സിദ്ദിഖിനെതിരായ പരാതികാരിയുടെ രഹസ്യ മൊഴി മജിസ്ട്രേറ്റ് രേഖപ്പടുത്തി. യുവനടി നൽകിയ പരാതിയുടെ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണ സംഘം. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് സിദ്ദിഖിനെതിരെ സുപ്രധാന തെളിവുകള്‍ പോലീസ് ശേഖരിച്ചത്.
പരാതിക്കാരി പറഞ്ഞ ദിവസം സിദ്ദിഖ് മസ്ക്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നതിന്‍റെ തെളിവായി ഹോട്ടലിലെ രജിസ്റ്റര്‍ പോലീസിന് ലഭിച്ചു. 2016 ജനുവരി 28 ന് സിദിഖ് മസ്ക്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നു.
അന്നേദിവസമാണ് സിനിമയുടെ പ്രിവ്യൂ നടന്നത്. പ്രിവ്യൂ നടന്ന ദിവസം ഹോട്ടലിൽ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു സിദ്ദിഖിനെതിരായ പരാതി.
മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. സംസ്ഥാനത്തെ 11 ജില്ലകളില്‍ ശക്തമായ മഴയും ചിലയിടങ്ങളില്‍ അതിശക്തമായ മഴയും ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരും. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം അതി തീവ്രതയിലേയ്ക്ക് കടന്നതോടെ ഗുജറാത്തില്‍ വ്യാപക മഴയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയാണ്.
കേരളത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
ഓറഞ്ച് അലര്‍ട്ട്
29/08/2024: കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്.
30/08/2024: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.
മഞ്ഞ അലര്‍ട്ട്
29/08/2024: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്.
30/08/2024:പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം.
31/08/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.
01/09/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.
02/09/2024: എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്.
നടിയുടെ പരാതിയിൽ എംഎൽഎയും നടനുമായ മുകേഷിനെതിരെ കേസെടുത്തു. നേരത്തെ ജയസൂര്യ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരേ കേസ്. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഏറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു.
ഐ.പി.സി. 354-ാം വകുപ്പ് ചുമത്തിയാണ് മുകേഷിനെതിരേ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയില്‍വെച്ച് നടന്‍ കടന്നുപിടിച്ച് ചുംബിച്ചെന്ന് കഴിഞ്ഞദിവസം നടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും.
പരാതി നല്‍കിയതിന് പിന്നാലെ നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജയസൂര്യ അടക്കം സിനിമാ മേഖലയിലെ ഏഴുപേര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്.
നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍ രംഗത്ത്. സിനിമ നയ രൂപീകരണ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നും സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവനയിറക്കിയത്.
സാറാ ജോസഫ്, കെ അജിത, ഏലിയാമ്മ വിജയന്‍, കെ.ആര്‍ മീര, മേഴ്‌സി അലക്‌സാണ്ടര്‍, ഡോ. രേഖ രാജ്, വി.പി സുഹ്റ, ഡോ. സോണിയ ജോര്‍ജ്, വിജി പെണ്‍കൂട്ട്, ഡോ. സി.എസ് ചന്ദ്രിക, ഡോ. കെ.ജി താര, ബിനിത തമ്പി, ഡോ. എ.കെ ജയശ്രി, കെ.എ ബീന തുടങ്ങി 100 പേരാണ് സംയുക്ത പ്രസ്താവനയിലൂടെ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
സിനിമാ നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും നിരവധി ആരോപണങ്ങള്‍ നേരിടുന്നയാളാണ്. ഇപ്പോള്‍ തന്നെ മൂന്ന് സ്ത്രീകള്‍ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്.
ഗാര്‍ഹിക പീഡനം, ബലാത്സംഗം, തൊഴില്‍ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങള്‍ മുകേഷിന്റെ പേരിലുണ്ട്. നിയമ നിര്‍മ്മാണ സഭയിലെ അംഗം എന്ന നിലയില്‍ ഉത്തരവാദിത്വമുള്ള ഒരു പദവിയാണ് എംഎല്‍എ സ്ഥാനം.
സിനിമാ മേഖലയില്‍ നിന്ന് തന്നെ ആരോപണങ്ങള്‍ നേരിടുന്നയാളെ സര്‍ക്കാര്‍ വീണ്ടും സിനിമ നയം രൂപീകരിക്കുന്ന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണ്.
ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം സ്വയം രാജിവയ്‌ക്കേണ്ടതാണ്. അദേഹം അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ ആവശ്യപ്പെടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
സിനിമ നയരൂപീകരണ കമ്മറ്റിയില്‍ നിന്നും സിനിമ കോണ്‍ക്ലേവിന്റെ ചുമതലകളില്‍ നിന്നും അദേഹത്തെ ഒഴിവാക്കുകയും ചെയ്യണം. അല്ലാത്ത പക്ഷം എംഎല്‍എ മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
പാലക്കാട് ഉള്‍പ്പെടെ രാജ്യത്ത് പുതിയ 12 ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങുക. പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി 3806 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മൂന്ന് റെയില്‍വേ ഇടനാഴികള്‍ക്കും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ആകെ 28,602 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്.
പാലക്കാട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ 1710 ഏക്കര്‍ ഭൂമിയിലാണ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുക. 8729 കോടിയുടെ നിക്ഷേപവും 51,000 പേര്‍ക്ക് തൊഴിലുമാണ് പ്രതീക്ഷിക്കുന്നത്. റബ്ബര്‍, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍, ഔഷധനിര്‍മ്മാണത്തിനായുള്ള രാസവസ്തുക്കള്‍, സസ്യോത്പന്നങ്ങള്‍, ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉത്പന്നങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ഹൈടെക് വ്യവസായം എന്നീ മേഖലകള്‍ക്കാണ് പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി പ്രാധാന്യം നല്‍കുക.
ഔഷധനിര്‍മ്മാണത്തിനുള്ള രാസവസ്തുക്കള്‍ക്കും സസ്യോത്പന്നങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഏക വ്യവസായ സ്മാര്‍ട്ട് സിറ്റിയാണ് പാലക്കാട് വരിക. ഇക്കോ ടൂറിസത്തിനുള്ള സാധ്യതയും ഇവിടെയുണ്ട്. റോഡ്, റെയില്‍, വ്യോമ ഗതാഗതമാര്‍ഗങ്ങളും കൊച്ചി തുറമുഖവും അധികം അകലെയല്ലാതെയുള്ളതും പാലക്കാടിന് അനുകൂല ഘടകമാണ്.
പാലക്കാട് ഉള്‍പ്പെടെ 12 പുതിയ വ്യവസായ സ്മാര്‍ട്ട് സിറ്റികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് വാര്‍ത്താ സമ്മേളനത്തില്‍ തീരുമാനം പ്രഖ്യാപിച്ചത്. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിയുടെ (എന്‍.ഐ.ഡി.സി.പി) ഭാഗമായാണ് ഗ്രീന്‍ഫീല്‍ഡ് വ്യവസായ സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കുക.
ഉത്തരാഖണ്ഡിലെ ഖുര്‍പിയ, പഞ്ചാബിലെ രാജ്പുര-പാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, ഉത്തര്‍പ്രദേശിലെ ആഗ്ര, പ്രയാഗ് രാജ്, ബീഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രാപ്രദേശിയിലെ ഒര്‍വാക്കല്‍, കൊപ്പാര്‍ത്തി, രാജസ്ഥാനിലെ ജോഥ്പൂര്‍-പാലി എന്നിവയാണ് പാലക്കാടിന് പുറമെ പ്രഖ്യാപിച്ച മറ്റ് ഗ്രീന്‍ഫീല്‍ഡ് വ്യവസായ സ്മാര്‍ട് സിറ്റികള്‍. ഇവിടങ്ങളിലെല്ലാമായി ഒന്നരലക്ഷം കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. പ്രത്യക്ഷമായി പത്ത് ലക്ഷം പേര്‍ക്കും പരോക്ഷമായി 30 ലക്ഷം പേര്‍ക്കുമാണ് തൊഴിലവസരം.
രാജ്യത്തെ 234 നഗരങ്ങളില്‍ സ്വകാര്യ എഫ്.എം. സ്റ്റേഷനുകള്‍ ആരംഭിക്കാനും കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. പാലക്കാടും കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാടും ഉള്‍പ്പെടെയുള്ള 234 നഗരങ്ങളിലായി 730 ചാനലുകള്‍ക്ക് ഇ-ലേലം വഴി അനുമതി നല്‍കും.
കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റിലായി. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിൽ വെച്ചാണ് സംഭവം.
ബസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കുനേരെയാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. തമിഴ്നാട് ചെങ്കോട്ട സ്വദേശി ശിവനയ്യ ആണ് പിടിയിലായത്. കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിക്കു നേരെ സമീപത്തെ സീറ്റിലിരുന്ന യുവാവാണ് നഗ്നതാപ്രദർശനം നടത്തിയത്.
താമരശ്ശേരി ചുരം ഇറങ്ങുന്ന സമയത്തായിരുന്നു സംഭവം. തുടര്‍ന്ന് പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ബസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ പൊലീസിന് കൈമാറി. ഇതിനുശേഷമാണ് ബസ് കോഴിക്കോടേക്ക് യാത്ര തുടര്‍ന്നത്.
കോട്ടയം അകലകുന്നത്ത് യുവാവ് മര്‍ദനമേറ്റ് മരിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. ഗുഢാലോചന കുറ്റം ചുമത്തിയാണ് മഞ്ജു ജോണിനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്
യുവതിയുടെ ഭര്‍ത്താവ് രതീഷിനെ മരക്കമ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീജിത്ത് എന്നയാളെ പൊലിസ് പിടികൂടിയിരുന്നു.
മഞ്ജുവും ശ്രീജിത്തുമായുള്ള ബന്ധം ഭര്‍ത്താവായ രതീഷ് ചോദ്യം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഗൂഢാലോചന നടത്തി രതീഷിനെ ഇരുവരും കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
വിദേശത്തു നിന്നും ഭര്‍ത്താവിന്റെ സംസ്‌കാരത്തിന് എത്തിയപ്പോഴാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് സ്റ്റേഷന്‍ എസ്.എച്ച്. ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. ചേപ്പാട് സ്വദേശി പ്രവീണ(20) ആണ് മരിച്ചത്.
ഡല്‍ഹിയിലെ വി.എം.സി.സി. നഴ്‌സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്നു (ചൊവ്വാ ) പുലര്‍ച്ചെയായിരുന്നു മരണം.
ജൂണ്‍ ആദ്യം ഹോസ്റ്റലില്‍നിന്നാണ് പ്രവീണയ്ക്ക് ഭക്ഷ്യവിഷബാധയേറ്റത്. നാല്‍പ്പതോളം കുട്ടികള്‍ ചികിത്സയിലായിരുന്നു. ആദ്യം ഹരിയാണയിലെ ജിന്തര്‍ ആശുപത്രിയില്‍
ചികിത്സയിലായിരുന്ന പ്രവീണയെ പിന്നീട് ഹരിപ്പാട്ടെയും പരുമലയിലേയും ആശുപത്രികളിലേക്കും മാറ്റിയിരുന്നു.
പിന്നീട്, ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ചേപ്പാട് കുന്നേല്‍ സ്വദേശി പ്രദീപിന്റേയും ഷൈലജയുടേയും മകളാണ് പ്രവീണ. ഇവരുടെ കുടുംബം വര്‍ഷങ്ങളായി ഹരിയാണയിലെ ഇസാറില്‍ സ്ഥിരതാമസമാണ്.