ചികിത്സക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് തിരിക്കും. ദുബൈ വഴി അമേരിക്കയിലേക്ക് പോകും. ചികിത്സയുടെ ഭാഗമായി ഒരാഴ്ചയോളം അമേരിക്കയില്‍ കഴിയുമെന്നാണ് റിപ്പോർട്ട്.
നേരത്തേ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടർപരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് വീണ്ടും പോകുന്നത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍ ആശുപത്രിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ പൊതുജനാരോഗ്യരംഗത്തെ നിരവധി പ്രശ്നങ്ങള്‍ ഉയർന്നുവന്നിരുന്നു. ഇതിനിടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിക്കുകകൂടി ചെയ്തതോടെ വിവാദം കത്തിപ്പടർന്നു. തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു. ഇത്തരത്തില്‍ വിവാദം കത്തിനില്‍ക്കെയാണ് മുഖ്യമന്ത്രി ചികിത്സ തേടി യുഎസിലേക്ക് പോകുന്നത്.
ആദ്യ ശമ്പളം അമ്മയ്ക്ക് നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ ചേതനയറ്റ ശരീരം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ മകനായ നവനീതിനെ ആശ്വസിപ്പിക്കാന്‍ കണ്ടുനിന്നവര്‍ക്ക് വാക്കുകളില്ലായിരുന്നു.
നവനീതിന് കഴിഞ്ഞ മാസമാണ് എറണാകുളത്ത് ജോലി ലഭിച്ചത്. ആദ്യ ശമ്പളം കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിലായതിനാല്‍ അത് അമ്മയെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇന്നലെ ആശുപത്രിയിലെത്തിയത്. അപകടത്തില്‍ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞതും നവനീതാണ്.
കുടുംബസ്വത്തായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് നിര്‍മാണം പൂര്‍ത്തിയാകാത്ത ചെറിയ വീട്ടിലാണ് ബിന്ദുവും ഭര്‍ത്താവ് വിശ്രുതനും മക്കളായ നവമിയും നവനീതും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും താമസിക്കുന്നത്. മേസ്തിരിപ്പണിക്കാരനായ വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയില്‍ ജോലി ചെയ്യുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.
ആന്ധ്രയില്‍ അപ്പോളോ നഴ്സിങ് കോളജിലെ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് നവമി. ന്യൂറോ പ്രശ്നങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് നവമി മെഡിക്കല്‍ കോളജില്‍ എത്തിയത്. വ്യാഴാഴ്ച രാവിലെ കുളിക്കുന്നതിന് വേണ്ടിയാണ് തകര്‍ന്ന് വീണ പതിനാലാം വാര്‍ഡിന്റെ മൂന്നാംനിലയിലേക്ക് ബിന്ദു എത്തിയതെന്നാണ് വിവരം. തകര്‍ന്ന് വീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍പ്പെട്ട ബിന്ദുവിനെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.
അമ്മയെ കാണാനില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും നവമി പറഞ്ഞതോടെയാണ് ബിന്ദുവിനായി തിരച്ചില്‍ ആരംഭിച്ചത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. പിന്നാലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിയായ പതിനേഴുകാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് 17 കാരിയുടെ പോസ്റ്റുമോർട്ടം നടന്നത്. സാമ്പിൾ പൂനൈ എൻ.ഐ.വിയിലേക്ക് അയച്ചു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറൻ്റീനിലാണ്. ഈ മാസം ഒന്നിനാണ് പെണ്‍കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. 2018 മെയ് മാസത്തിലാണ് കേരളത്തിൽ ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് 17 പേർക്കാണ് ഒന്നിന് പുറകെ ഒന്നായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജീവൻ നഷ്ടമായത്.
അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീ മരിക്കാനിടയായത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. തകര്‍ന്നുവീണ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്ന് പ്രഖ്യാപിച്ച് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ആരോഗ്യമന്ത്രിയാണെന്നും അതുകൊണ്ടുതന്നെ, മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘രക്ഷാപ്രവര്‍ത്തനം നടന്നില്ലെന്നതാണ് ഏറ്റവും സങ്കടകരം. ആരോഗ്യ വകുപ്പ് മന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും സ്ഥലത്തെത്തി ആ കെട്ടിടം അടഞ്ഞു കിടക്കുന്നതാണെന്നും അതിനകത്ത് ആരും ഇല്ലെന്നും ഒദ്യോഗികമായി പ്രഖ്യാപിച്ചതിനാലാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത്. ഇന്ന് രാവിലെയും ആ കെട്ടിടത്തില്‍ നിരവധി പേര്‍ പോകുകയും ശുചിമുറി ഉള്‍പ്പെടെ ഉപയോഗിക്കുകയും ചെയ്തിരുന്നതായി രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നുണ്ട്. എന്നിട്ടും എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം ഉപയോഗിക്കുന്നതല്ലെന്നും അതിനകത്ത് ആരും ഇല്ലെന്നും മന്ത്രിമാര്‍ പറഞ്ഞത്?, പ്രതിപക്ഷനേതാവ് ചോദിച്ചു.
‘മന്ത്രിമാരുടെ ഒറ്റ പ്രഖ്യാപനം കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതും ഒരു കുടുംബത്തിന് അവരുടെ അമ്മയെ നഷ്ടമായതും. ഒരു ജീവനാണ് നഷ്ടപ്പെട്ടത്. അതിന്റെ ഉത്തരവാദിത്തം മന്ത്രിക്കുണ്ട്. ആരെങ്കിലും തയാറാക്കി നല്‍കുന്ന നറേറ്റീവ് പറയുക എന്നതു മാത്രമാണ് ആരോഗ്യമന്ത്രിയുടെ ജോലി. അത്യാസന്നമായ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോലും മന്ത്രിയുടെ നിലപാട് കൊണ്ട് കഴിഞ്ഞില്ല. മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണം,’ വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും ആവശ്യത്തിന് ജീവനക്കാരും ഇല്ലാതെ ആരോഗ്യവകുപ്പിനെ വെന്റിലേറ്ററിലാക്കിയ മന്ത്രിയാണിത്. ആരോഗ്യരംഗം അലങ്കോലമാക്കിയതിന്റെ ഉത്തരവാദിത്തവും അവര്‍ ഏറ്റെടുക്കണം. എന്നിട്ടാണ് 15 വര്‍ഷം മുന്‍പുള്ള കാര്യങ്ങള്‍ മന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഗുരുതരമായ തെറ്റാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പിആര്‍ പ്രൊപ്പഗന്‍ഡ തയാറാക്കി ആരോഗ്യരംഗത്തെ കുറിച്ച് ഇല്ലാക്കഥകളാണ് മന്ത്രി പ്രചരിപ്പിക്കുന്നത്. ആരോഗ്യരംഗത്തിന്റെ യഥാര്‍ത്ഥ സ്ഥിതി ജനങ്ങള്‍ക്കറിയാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘സ്വകാര്യ മേഖലയിലെ ചികിത്സാ ചെലവ് കൂടിയതിനാലാണ് മധ്യവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നേരത്തെയുണ്ടായിരുന്ന എല്ലാ സൗകര്യങ്ങളും ഇപ്പോള്‍ ഇല്ലാതായി. കാരുണ്യ പദ്ധതിയും ജെ.എസ്.എസ്.കെയും ഹൃദ്യം പദ്ധതിയുമൊക്കെ എവിടെ പോയി? ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പാവങ്ങളെ സഹായിക്കാന്‍ കൊണ്ടുവന്ന എല്ലാ പദ്ധതികളും തകര്‍ത്തു. കാരുണ്യാ പദ്ധതിയുടെ പണം കൊടുക്കേണ്ടി വരുന്നതിനാല്‍ എച്ച്.ഡി.സികളില്‍ പോലും ഫണ്ടില്ല. ആരോഗ്യരംഗത്തെ ദയനീയമായ അവസ്ഥയില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവച്ച് പുറത്തു പോകണം,’ അദ്ദേഹം ആവശ്യപ്പെട്ടു.
‘ഉദ്യോഗസ്ഥര്‍ പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങുകയാണോ ഒരു മന്ത്രി ചെയ്യേണ്ടത്? അപകടത്തില്‍പ്പെട്ട കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്നല്ലേ ആദ്യം പരിശോധിക്കേണ്ടത്. സാമാന്യബുദ്ധിയുള്ള ആരും അങ്ങനെയെ ചെയ്യൂ. രാവിലെയും ആ കെട്ടിടത്തില്‍ ശുചിമുറികള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് എത്രയോ പേര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരും ഇല്ലെന്ന് മന്ത്രി പറഞ്ഞതോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്താതിരുന്നത്. കെട്ടിടം പൂട്ടിയിട്ടിരിക്കുകയായിരുന്നെങ്കില്‍ ആ സ്ത്രീ എങ്ങനെയാണ് അതിനുള്ളില്‍ കയറിയത്?, പ്രതിപക്ഷനേതാവ് ചോദിച്ചു.
‘തെറ്റായ വിവരം പറഞ്ഞ ആരോഗ്യമന്ത്രിയാണ് രക്ഷാപ്രവര്‍ത്തനം ഇല്ലാതാക്കിയത്. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിനുള്ളില്‍ ആരും ഇല്ലെന്ന് മന്ത്രി പ്രഖ്യാപിച്ചത്? ഒരു കാരണവശാവും ന്യായീകരിക്കാനാകാത്ത ഗുരുതര തെറ്റാണ് മന്ത്രി ചെയ്തത്. മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെച്ച് പുറത്തുപോകണം,’ വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണത്. അസ്ഥിരോഗ വിഭാഗത്തിലെ 14-ാം വാര്‍ഡാണ് നിലംപൊത്തിയത്.
ഇന്ത്യാ- യുഎസ് ഇടക്കാല വ്യാപാര കരാര്‍ വരുന്ന 48 മണിക്കൂറിനുള്ളില്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ടുകള്‍. കരാര്‍ ഒപ്പിടാനുള്ള അവസാനവട്ട ചര്‍ച്ചകള്‍ വാഷിങ്ടണില്‍ നടക്കുകയാണ്. വ്യാപാര കരാര്‍ നടപ്പിലാക്കാന്‍ ജൂലൈ ഒമ്പത് വരെയാണ് ട്രംപ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. അതിനുമുമ്പ് ഇടക്കാല കരാര്‍ കൊണ്ടുവരാനാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ശ്രമം.
നിരവധി വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്ത്യയിലേക്ക് ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന യു.എസിന്റെ ആവശ്യത്തില്‍ തട്ടി ചര്‍ച്ചകള്‍ മുന്നോട്ടുപോകാനാകാതെ വന്നിരുന്നു. കര്‍ഷകരോഷമുണ്ടാകുമെന്ന് ഭയന്ന് ഇക്കാര്യത്തില്‍ നിന്ന് ഇന്ത്യ അകലം പാലിച്ചു.
ഇതിന് പുറമെ ഇന്ത്യയിലെ കാര്‍ഷിക മേഖലയിലേക്കും ക്ഷീരോത്പന്ന മേഖലയിലേക്കും യു.എസ് ഉത്പന്നങ്ങള്‍ക്ക് നികുതി ഇളവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ കരട് ഇടക്കാല കരാറില്‍ ഈ കാര്യങ്ങള്‍ ഉണ്ടായേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഇതുവരെ മറ്റ് വ്യാപാര കരാറുകളില്‍ ക്ഷീരോത്പന്ന മേഖലയെ ഉള്‍പ്പെടുത്തിയിട്ടില്ല. യു.എസ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാല്‍ അത് മറ്റ് രാജ്യങ്ങളുമായുള്ള ഭാവിയിലെ കരാറിനെയും ബാധിക്കാനിടയുണ്ട്.
പാദരക്ഷകള്‍, തുണിത്തരങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഇന്ത്യയും നികുതി ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന മേഖലകളാണ് ഇവ. നിലവില്‍ ഭൂരിഭാഗം വിഷയങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിച്ചുകഴിഞ്ഞതിനാലാണ് ഇടക്കാല കരാറിലേക്ക് നീങ്ങുന്നത്. ഇതിന് ശേഷം മറ്റുള്ള കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചയില്‍ തീരുമാനമെടുത്തേക്കും.
ജൂലൈ ഒമ്പതിന് ശേഷം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് എതിരെ പകരച്ചുങ്കം യു.എസ് ഏര്‍പ്പെടുത്താതിരിക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അങ്ങനെവന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഐടി, ഫാര്‍മ കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാകുമുണ്ടാകുക.
നാളികേരവും വെളിച്ചെണ്ണയും വിലയിൽ തിളങ്ങിയിട്ടും അതിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. പൊതിച്ച നാളികേരത്തിന് കിലോഗ്രാമിന് 80 രൂപയാണ് ചില്ലറവിൽപ്പനവില. കർഷകർ വിൽപ്പനകേന്ദ്രത്തിൽ എത്തിച്ചുകൊടുത്താൽ 65 രൂപവരെ കിട്ടും. തെങ്ങിൻതോപ്പുകളിൽ വന്ന് കച്ചവടക്കാർ മൊത്തമായി നാളികേരം വാങ്ങിക്കൊണ്ടുപോകുമ്പോൾ വിപണിയിലെ ഉയർന്ന വിലയുടെ ആനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ല. പച്ചത്തേങ്ങയ്ക്ക് എണ്ണം കണക്കിൽ 35 രൂപവരെയേ കിട്ടുന്നുള്ളൂ. വലിപ്പം കുറഞ്ഞ തേങ്ങയാണെങ്കിൽ രണ്ടെണ്ണം ചേർത്താണ് ഒന്നായി കണക്കാക്കുക. തേങ്ങയിടാനും പൊതിക്കാനും കടകളിൽ എത്തിക്കാനുമുള്ള സൗകര്യക്കുറവാണ് ഈ ചൂഷണത്തിന് നിന്നുകൊടുക്കാൻ കർഷകരെ നിർബന്ധിതരാക്കുന്നത്. തോപ്പിന് മുൻകൂറായി പണം നൽകിയാണ് കച്ചവടക്കാർ കർഷകരെ വരുതിയിൽ നിർത്തുന്നത്.
രണ്ടുവർഷങ്ങളിലെ ഉണക്കുമൂലം നാളികേരോത്‌പാദനം കുറവാണ്. ഇതുമൂലം 45 ദിവസത്തിലൊരിക്കൽ വിളവെടുത്തിരുന്നത് ഇപ്പോൾ രണ്ടുമാസംവരെ ആകുന്നുണ്ട്. അമ്പത് തെങ്ങിൽനിന്ന് 1000 കിലോഗ്രാം വരെ തേങ്ങ ലഭിച്ചിരുന്നത് 500 കിലോയായി കുറഞ്ഞതായി എരിമയൂരിലെ കർഷകനായ അബൂബക്കർ സിദ്ദിഖ് പറഞ്ഞു. മണ്ഡരി, കൂമ്പുചീയൽ, വെള്ളീച്ച, മഞ്ഞളിപ്പ്, തെങ്ങോലയിൽ ഫംഗസ് ബാധമൂലമുള്ള ഹരിതകം നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്നങ്ങളും ഉത്‌പാദനക്കുറവിന് കാരണമായി.
കൊപ്രയ്ക്ക് 250 രൂപവരെ വിലയുണ്ടെങ്കിലും ഉത്‌പാദനം തീരെയില്ലെന്ന് വ്യാപാരികൾ പറഞ്ഞു. വെളിച്ചെണ്ണവില കിലോഗ്രാമിന് നാനൂറ് കടന്നു. ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണയ്ക്ക് 450 രൂപവരെ വിലയെത്തി. ഓണക്കാലമാകുമ്പോഴേക്കും വില വീണ്ടും ഉയരുമെന്നാണ് വിലയിരുത്തൽ. ചകിരിയൊന്നിന് മൂന്നു രൂപയും ചിരട്ട കിലോഗ്രാമിന് 30 രൂപയും വിലയുണ്ട്. ജൈവവളം ആവശ്യത്തിനുള്ള ചകിരിച്ചോറിന് ലോഡിന് 14,000 രൂപയായിരുന്നത് 32,000 ആയി.
വില കുതിച്ചുയരുകയും ലഭ്യത കുറയുകയും ചെയ്തതോടെ തമിഴ്‌നാട്ടിലെ തിരുപ്പൂരിനു സമീപത്തെ കാങ്കയത്തുനിന്ന് വെളിച്ചെണ്ണയും കൊപ്രയും കേരളത്തിലേക്ക് ഒഴുകുന്നു. നിലവാരം കുറഞ്ഞതും മായം കലർന്നതും ഇതിനൊപ്പം എത്തുന്നു.
ഭക്ഷ്യസുരക്ഷാവകുപ്പ് സാംപിൾ പരിശോധനയിലൂടെ കേരഫെഡിന്റെ കേര വെളിച്ചെണ്ണയോടു സാമ്യമുള്ള പേരിൽ 62 ബ്രാൻഡുകളാണ് കണ്ടെത്തി നിരോധിച്ചത്. വെളിച്ചെണ്ണയിൽ 92 ശതമാനവും സാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ്. മായം ചേർത്താൽ ഈ ഘടനയിൽ മാറ്റമുണ്ടാകുമെന്നതിനാൽ ലാബ് പരിശോധനയിലൂടെ വേഗം കണ്ടെത്താം. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബുകളിൽ ഇതു പരിശോധിക്കാൻ സൗകര്യമുണ്ട്.
നാളികേരവും വെളിച്ചെണ്ണയും വിലയിൽ തിളങ്ങിയിട്ടും അതിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. പൊതിച്ച നാളികേരത്തിന് കിലോഗ്രാമിന് 80 രൂപയാണ് ചില്ലറവിൽപ്പനവില. കർഷകർ വിൽപ്പനകേന്ദ്രത്തിൽ എത്തിച്ചുകൊടുത്താൽ 65 രൂപവരെ കിട്ടും. തെങ്ങിൻതോപ്പുകളിൽ വന്ന് കച്ചവടക്കാർ മൊത്തമായി നാളികേരം വാങ്ങിക്കൊണ്ടുപോകുമ്പോൾ വിപണിയിലെ ഉയർന്ന വിലയുടെ ആനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ല. പച്ചത്തേങ്ങയ്ക്ക് എണ്ണം കണക്കിൽ 35 രൂപവരെയേ കിട്ടുന്നുള്ളൂ. വലിപ്പം കുറഞ്ഞ തേങ്ങയാണെങ്കിൽ രണ്ടെണ്ണം ചേർത്താണ് ഒന്നായി കണക്കാക്കുക. തേങ്ങയിടാനും പൊതിക്കാനും കടകളിൽ എത്തിക്കാനുമുള്ള സൗകര്യക്കുറവാണ് ഈ ചൂഷണത്തിന് നിന്നുകൊടുക്കാൻ കർഷകരെ നിർബന്ധിതരാക്കുന്നത്. തോപ്പിന് മുൻകൂറായി പണം നൽകിയാണ് കച്ചവടക്കാർ കർഷകരെ വരുതിയിൽ നിർത്തുന്നത്.
രണ്ടുവർഷങ്ങളിലെ ഉണക്കുമൂലം നാളികേരോത്‌പാദനം കുറവാണ്. ഇതുമൂലം 45 ദിവസത്തിലൊരിക്കൽ വിളവെടുത്തിരുന്നത് ഇപ്പോൾ രണ്ടുമാസംവരെ ആകുന്നുണ്ട്. അമ്പത് തെങ്ങിൽനിന്ന് 1000 കിലോഗ്രാം വരെ തേങ്ങ ലഭിച്ചിരുന്നത് 500 കിലോയായി കുറഞ്ഞതായി എരിമയൂരിലെ കർഷകനായ അബൂബക്കർ സിദ്ദിഖ് പറഞ്ഞു. മണ്ഡരി, കൂമ്പുചീയൽ, വെള്ളീച്ച, മഞ്ഞളിപ്പ്, തെങ്ങോലയിൽ ഫംഗസ് ബാധമൂലമുള്ള ഹരിതകം നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്നങ്ങളും ഉത്‌പാദനക്കുറവിന് കാരണമായി.
കൊപ്രയ്ക്ക് 250 രൂപവരെ വിലയുണ്ടെങ്കിലും ഉത്‌പാദനം തീരെയില്ലെന്ന് വ്യാപാരികൾ പറഞ്ഞു. വെളിച്ചെണ്ണവില കിലോഗ്രാമിന് നാനൂറ് കടന്നു. ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണയ്ക്ക് 450 രൂപവരെ വിലയെത്തി. ഓണക്കാലമാകുമ്പോഴേക്കും വില വീണ്ടും ഉയരുമെന്നാണ് വിലയിരുത്തൽ. ചകിരിയൊന്നിന് മൂന്നു രൂപയും ചിരട്ട കിലോഗ്രാമിന് 30 രൂപയും വിലയുണ്ട്. ജൈവവളം ആവശ്യത്തിനുള്ള ചകിരിച്ചോറിന് ലോഡിന് 14,000 രൂപയായിരുന്നത് 32,000 ആയി.
വില കുതിച്ചുയരുകയും ലഭ്യത കുറയുകയും ചെയ്തതോടെ തമിഴ്‌നാട്ടിലെ തിരുപ്പൂരിനു സമീപത്തെ കാങ്കയത്തുനിന്ന് വെളിച്ചെണ്ണയും കൊപ്രയും കേരളത്തിലേക്ക് ഒഴുകുന്നു. നിലവാരം കുറഞ്ഞതും മായം കലർന്നതും ഇതിനൊപ്പം എത്തുന്നു.
ഭക്ഷ്യസുരക്ഷാവകുപ്പ് സാംപിൾ പരിശോധനയിലൂടെ കേരഫെഡിന്റെ കേര വെളിച്ചെണ്ണയോടു സാമ്യമുള്ള പേരിൽ 62 ബ്രാൻഡുകളാണ് കണ്ടെത്തി നിരോധിച്ചത്. വെളിച്ചെണ്ണയിൽ 92 ശതമാനവും സാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ്. മായം ചേർത്താൽ ഈ ഘടനയിൽ മാറ്റമുണ്ടാകുമെന്നതിനാൽ ലാബ് പരിശോധനയിലൂടെ വേഗം കണ്ടെത്താം. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബുകളിൽ ഇതു പരിശോധിക്കാൻ സൗകര്യമുണ്ട്.
കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അച്ഛൻ ജിസ്മോൻ എന്ന ഫ്രാൻസിസ് പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. സ്വാഭാവിക മരണമെന്നും ഹാർട്ട് അറ്റാക്ക് മൂലം മരിച്ചുവെന്നായിരുന്നു ആദ്യം വീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ നാട്ടുകാർ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടു. പിന്നീട് പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ കഴുത്തിൽ തോർത്ത് മുറുക്കി കൊല്ലുകയായിരുന്നുവെന്നാണ് ജിസ്മോൻ സമ്മതിക്കുകയായിരുന്നു. ഭർത്താവുമായി പിണങ്ങി ജാസ്മിൻ കുറച്ചുനാളായി വീട്ടിൽ കഴിയുകയായിരുന്നു.
കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വി സി ഡോ. മോഹൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്. ഗവർണർ പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം.
സെനറ്റ് ഹാളിൽ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയാണ് വിസിയുടെ ഇടപെടലിന് ആധാരം. സർവകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളിലെ നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോയി. ഇത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകിയിരുന്നു.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച് സെനറ്റ് ഹാളിൽ ഗവര്‍ണ്ണര്‍ പങ്കെടുത്ത പരിപാടിക്കിടെയുണ്ടായത് വലിയ സംഘർഷമാണ്. ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ ചിത്രം വെച്ചത് നിബന്ധനകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാർ അനുമതി റദ്ദാക്കിയത്. സർവ്വകലാശാല നിബന്ധനകൾക്ക് വിരുദ്ധമാണ് ചിത്രം വെച്ചതെന്ന നിലപാടിലാണ് രജിസ്ട്രാർ. വൻ പ്രതിഷേധങ്ങൾക്കിടെയാണ് ഗവർണ്ണർ അന്ന് പരിപാടിയിൽ പങ്കെടുത്തത്.
രാജ്ഭവൻ ആവശ്യപ്പെട്ട പ്രകാരം വിസി നൽകിയ റിപ്പോർട്ടിൽ രജിസ്ട്രാർക്കെതിരെ ഗുരുതര വിമർശനമാണുള്ളത്. സിന്റിക്കേറ്റ് അംഗങ്ങളുടെയടക്കം ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് അനുമതി റദ്ദാക്കിയതെന്നാണ് കുറ്റപ്പെടുത്തൽ. രജിസ്ട്രാർ ഗവർണ്ണറോട് കാണിച്ചത് അനാദരവാണ്. ഗവർണ്ണർ ചടങ്ങിനെത്തി ദേശീയ ഗാനം പാടുമ്പോഴാണ് അനുമതി റദ്ദാക്കിയുള്ള മെയിൽ രജിസ്ട്രാർ രാജ്ഭവനിലേക്ക് അയച്ചതെന്നും സംഘർഷത്തെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നുമാണ് വിസി മോഹൻ കുന്നുമ്മലിൻറെ ശുപാർശ. മതപരമായ ചിഹ്നം വെച്ചതിനാണ് റദ്ദാക്കലെന്നായിരുന്നു രജിസ്ട്രാറുടെ വിശദീകരണം. ഏത് മതപരമായ ചിഹ്നമെന്ന് വിശദീകരണത്തിൽ ഇല്ലെന്നും വിസി കുറ്റപ്പെടുത്തുന്നു. ഗവർണ്ണറുടെ നിലപാടിനൊപ്പം നിന്നുള്ള റിപ്പോർട്ടായിരുന്നു വിസി നൽകിയത്. എന്നാൽ സർക്കാർ നിലപാടിനൊപ്പമാണ് രജിസ്ട്രാർ.
കര്‍ണാടകയില്‍ നേതൃമാറ്റമുണ്ടാവില്ല, സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്ന് അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല. അഴിമതിയാരോപണവും നേതാക്കളുടെ ഇടയിലെ അസംതൃപ്തിയും പരസ്യമായതോടെ കര്‍ണാടക കോണ്‍ഗ്രസിന്റെ തലപ്പത്ത് അഴിച്ചുപണികള്‍ നടക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായാണ് ഹൈക്കമാന്‍ഡ് സുര്‍ജെവാലയെ കര്‍ണാടകയിലേക്ക് അയച്ചത് എന്നും വാര്‍ത്തകളുണ്ടായിരുന്നു. കര്‍ണാടകയിലെ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അതിന്റെ ഭാഗമായി നേതൃമാറ്റം വേണ്ട എന്ന തീരുമാനത്തിലാണ് എത്തിയതെന്നും സുര്‍ജെവാല മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തിലും സുര്‍ജേവാല ഇതുതന്നെയായിരുന്നു പറഞ്ഞിരുന്നത്.
അതേസമയം സിദ്ധരാമയ്യക്കും ഡി.കെ. ശിവകുമാറിനുമിടയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത് കര്‍ണാടക കോണ്‍ഗ്രസിനെ വിള്ളലിലേക്ക് നയിക്കുമെന്നും കരുതുന്നതായി സുര്‍ജെവാല വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽതന്നെ പപരിഹരിക്കണമെന്നും അനാവശ്യ പ്രസ്താവനകൾ നടത്തരുതെന്ന് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുള്ളതായും സുർജെവാല പറഞ്ഞു.