പനിയെ തുടര്‍ന്ന് തലച്ചോറിലുണ്ടായ അണുബാധ കാരണം കൊല്ലത്ത് വിദ്യാർത്ഥിനി മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകള്‍ ആരുണി എസ്. കുറുപ്പാണ് (9) മരിച്ചത്. എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആരുണി. ഒരു വര്‍ഷം മുന്‍പാണ് ആരുണിയുടെ അച്ഛന്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. ഭർത്താവിന്റെ വേർപാടിന്റെ വേദന മാറും മുൻപാണ് പൊന്നുമോളെയും വിധി തട്ടിയെടുത്തത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പനിയും തലവേദനയുമായാണ് രോഗം പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ അസുഖം കൂടിയതോടെ ആരുണിയെ കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേയ്ക്ക് മാറ്റി. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു മരണം.
രോഗകാരണം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ആയിട്ടില്ല. കുട്ടിയുടെ തൊണ്ടയില്‍ നിന്നുള്ള ശ്രവമെടുത്ത് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമെ മരണ കാരണം വ്യക്തമാകുകയുള്ളൂ. ഇതേ തുടർന്ന് തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രം പ്രദേശത്ത് അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ടിക് ടോക് വിഡിയോയിലൂടെ സുപരിചിതയാണ് ആരുണി എസ് കുറുപ്പ്.അതുകൊണ്ടുതന്നെ ആരുണിയുടെ മരണം സൈബർ ലോകത്ത് കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
തൃശൂർ∙ കവിയും വിവർത്തകനുമായ ആറ്റൂർ രവി വർമ (88) അന്തരിച്ചു. എഴുത്തച്ഛന്‍, ആശാന്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. എട്ടു പതിറ്റാണ്ടോളം നീണ്ട കാവ്യജീവിതത്തിൽ ‘കവിത, ആറ്റൂർ രവിവർമയുടെ കവിതകൾ’ എന്നീ കവിതാ സമാഹാരങ്ങളും ‘ജെ.ജെ. ചില കുറിപ്പുകൾ, ഒരു പുളിമരത്തിന്റെ കഥ, നാളെ മറ്റൊരുനാൾ’ തുടങ്ങിയ വിവർത്തന ഗ്രന്ഥങ്ങളും രചിച്ചു.
1930 ഡിസംബർ 27നു തൃശൂർ തലപ്പിള്ളി താലൂക്കിലെ ആറ്റൂരെന്ന ഗ്രാമത്തിൽ മടങ്ങർളി കൃഷ്‌ണൻ നമ്പൂതിരിയുടെയും ആലുക്കൽ മഠത്തിൽ അമ്മിണി അമ്മയുടെയും മകനായാണു കവിയുടെ ജനനം. 1956ൽ ഉപരിപഠനത്തിനായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെത്തിയത് ആറ്റൂരിന്റെ ജീവിതം മാറ്റിമറിച്ചു. വായനയിലേക്കും എഴുത്തിലേക്കും അഭിരുചി തിരിയുകയും ഒഎൻവി അടക്കമുള്ള കവികളുമായി ചങ്ങാത്തത്തിലാകുകയും ചെയ്‌തപ്പോൾ കവിത തന്നെ ജീവിതം എന്നു തിരിച്ചറിഞ്ഞു.
പഠനകാലത്തെ ജീവിതവും കമ്യൂണിസ്‌റ്റ് അനുഭാവവും കാവ്യചോദനകളെ ഇളക്കിമറിച്ചപ്പോൾ പേനത്തുമ്പിലൂടെ പുറത്തുവന്നത് സാഹിത്യസദ്യയായിരുന്നില്ല. വിഷമോ മരുന്നോ പുരട്ടിയ കലാപചിന്തകളായിരുന്നു. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി മദ്രാസ് പ്രസിഡൻസി കോളജിൽ അധ്യാപന ജീവിതം തുടങ്ങുന്ന കാലത്ത് ഇംഗ്ലിഷ് സാഹിത്യം ആധുനികവാദത്തിൽ തിളച്ചുമറിയുകയായിരുന്നു. വിപുലമായ വായന നൽകിയ പ്രചോദനം ആറ്റൂരിനു മലയാള കവിതയിലും ആധുനികത കൊണ്ടുവരാൻ കാരണമായി.
മദ്രാസിൽ നിന്നു തലശേരി ബ്രണ്ണൻ കോളജിലേക്കു ജോലി മാറിയെത്തുന്ന കാലത്താണു മഹാകവി പി. കുഞ്ഞിരാമൻ നായരുമായി കണ്ടുമുട്ടുന്നത്. അസാധാരണ കവിയെന്നു മാത്രം വിശേഷിപ്പിക്കാവുന്ന പിയുമായുള്ള ചങ്ങാത്തം മേഘരൂപനെന്ന പ്രശസ്‌ത സൃഷ്‌ടിക്കു കാരണമായി. പി മാത്രമല്ല, ജോസഫ് മുണ്ടശേരി, മഹാകവി ജി. ശങ്കരക്കുറുപ്പ് തുടങ്ങിയവരുമായും ഉണ്ടായിരുന്നു സൗഹൃദം. 1986ൽ അധ്യാപനവൃത്തിക്കു വിരാമമിട്ട് തൃശൂർ നഗരത്തിൽ സഹധർമിണി ശ്രീദേവിക്കൊപ്പം സ്‌ഥിരതാമസമാക്കി.
വത്തിക്കാൻ സിറ്റി: 2020 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ ലബനനിൽ വച്ച് നടക്കുന്ന കത്തോലിക്കാ – ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള അന്തർദേശീയ സഭാഐക്യ ദൈവശാസ്ത്ര സംവാദത്തിന്റെ നിരീക്ഷകനായി കേരളത്തിൽനിന്നുള്ള ഫാദർ ജിജി പുതുവീട്ടിൽക്കളം എസ്സ്. ജെയെ വത്തിക്കാനിലെ ക്രിസ്‌തീയ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ നിയമിച്ചു. കത്തോലിക്കാ സഭയുടെ കൂട്ടായ്മയ്ക്ക് പുറത്തുള്ള ക്രൈസ്തവ സഭകളുമായി സഭാഐക്യ സംവാദങ്ങൾ നടത്താനും മാർഗ്ഗരേഖകൾ
തയ്യാറാക്കാനുമുള്ള മാർപാപ്പയുടെ പരമോന്നത സമിതിയായ ക്രിസ്‌തീയ ഐക്യത്തിനുവേണ്ടിയുള്ള ഈ പൊന്തിഫിക്കൽ കൗൺസിലിന്റെ ആസ്ഥാനം വത്തിക്കാനിലാണ്.
ലബനനിൽ വച്ച് നടത്തുന്ന ഈ അന്തർദേശീയ സഭാഐക്യ ദൈവശാസ്ത്ര സംവാദത്തിൽ കത്തോലിക്കാസഭയെ പ്രതിനിധീകരിച്ചു വത്തിക്കാനിലെ ക്രിസ്തീയ ഐക്യത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റായ കർദിനാൾ കുർഹ് കോഹിന്റെ ന്വേതൃത്വത്തിൽ സഭാപിതാക്കന്മാരടക്കമുള്ള 14 ദൈവശാസ്ത്രജ്ഞമാരും ഇന്ത്യയിൽനിന്നുള്ള മലങ്കര സിറിയൻ ഓർത്തഡോക്സ് (യാക്കോബായ), മലങ്കര ഓർത്തഡോക്സ് സിറിയൻ (ഇന്ത്യൻ ഓർത്തഡോക്സ്) സഭകളുൾപ്പെടെയുള്ള 6 ഓറിയന്റൽ ഓർത്തഡോക്സ് സഭകളെ പ്രതിനിധീകരിച്ചു സഭാ തലവന്മാരടക്കമുള്ള 14 പ്രമുഖ ദൈവശാസ്ത്രഞ്ജരും പങ്കെടുക്കും. ഇരുവിഭാഗങ്ങളിൽനിന്നുമുള്ള നിരീക്ഷകരടക്കം 30 പേര് പങ്കെടുക്കുന്ന ഈ ദൈവശാസ്ത്ര സംവാദത്തിൽ കാത്തോലിക്കാ സഭയെ പ്രതിനിധികരിച്ചുള്ള നിരീക്ഷകനായി നിയമിതനായിരിക്കുന്നത് ഫാദർ ജിജിയാണ്. കത്തോലിക്കാ സഭയ്ക്കും ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിലുള്ള സഭകൾക്കും പൊതുവായുള്ള ദൈവശാസ്ത്ര വിജ്ഞാനീയങ്ങളും നിലപാടുകളും തിരിച്ചറിയുക, ഇരു വിഭാഗങ്ങൾക്കിടയിലും
പൊതുധാരണകളായി ഉരുത്തിരിയുന്ന മാർഗനിർദ്ദേശങ്ങൾ വിലയിരുത്തുക തുടങ്ങിയ ഉത്തരവാദിത്വങ്ങളാണ് നിരീക്ഷകനായ ഫാദർ ജിജിയിൽ നിക്ഷിപ്തമായിരിക്കുന്നത്. 2001 – ൽ ഈശോസഭയിൽ പ്രവേശിച്ച ഫാദർ ജിജി, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, തത്വശാസ്ത്രത്തിലും സുറിയാനി സാഹിത്യത്തിലും ബിരുദാനന്ദ ബിരുദവും കരസ്ഥമാക്കിയതിന് പുറമെ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു ദൈവശാസ്ത്രത്തിൽ ബിരുദവും ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്സ്‌ഫോർഡ് സർവകലാശാലയിൽനിന്ന് സുറിയാനി പഠനങ്ങളിൽ ബിരുദാനന്ദ ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോൾ ഓക്സ്‌ഫോർഡ് സർവകലാശാലയിൽ
പൗരസ്ത്യ സുറിയാനി സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തിൽ ഡോക്ടറൽ ഗവേഷണം നടത്തുന്ന ഫാദർ ജിജി, നിലവിൽ സിറോ-മലബാർ സഭയുടെ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി അംഗവും, ഗ്രേറ്റ് ബ്രിട്ടൺ സിറോ-മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കൺസൾട്ടറും കാർഡിനൽ ന്യൂമാൻ സീറോ മലബാർ കാത്തലിക് മിഷൻ ഓക്സ്ഫോർഡ്ഷയറിന്റെ കോർഡിനേറ്ററുമാണ്.
സീറോ മലബാർ സഭയുടെ തലവനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയിൽ നിന്നും 2017 ഓഗസ്റ്റ് 19 – ന് വൈദികപട്ടം സ്വീകരിച്ച ഫാദർ ജിജി, ആലപ്പുഴ പുന്നക്കുന്നത്തുശ്ശേരിയിലെ പുതുവീട്ടിൽക്കളം പി. റ്റി ജോസഫ്-ത്രേസ്യാമ്മ ദമ്പതികളുടെ നാലാമത്തെ മകനും ചങ്ങനാശ്ശേരി അതിരൂപതാ വൈദികനായ ഫാദർ റ്റെജി പുതുവീട്ടിൽക്കളത്തിൻറെ സഹോദരനുമാണ്.
തൃശൂർ: നാലര വയസുകാരൻ എച്ച്ഐവി പോസിറ്റീവെന്നു രേഖപ്പെടുത്തി സ്വകാര്യ മെഡിക്കൽ ലാബ്. വിദഗ്ധ പരിശോധനയിൽ റിപ്പോർട്ട് തെറ്റെന്നു തെളിഞ്ഞു. ലാബിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി.
കഴിഞ്ഞദിവസം ത്വക്ക് രോഗത്തെതുടർന്ന് ചാവക്കാട് കോഴിക്കുളങ്ങരയിലെ ഡോക്ടറുടെ ക്ലിനിക്കിലെത്തിയ കൊടുങ്ങല്ലൂർ സ്വദേശിയായ നാലര വയസുകാരന്റെ ആർബിഎസ്, എച്ച്ഐവി എന്നിവ പരിശോധിക്കാൻ ഡോക്ടർ നിർദേശിച്ചു. ക്ലിനിക്കിനു സമീപത്തെ മഹാലക്ഷ്മി ലാബിലാണ് പരിശോധന നടത്തിയത്.
ലാബ് എച്ച്ഐവി രോഗബാധയുടെ നേരിയ സൂചനകളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടാണു നൽകിയത്. ലാബ് റിപ്പോർട്ട് കണ്ട ഡോക്ടറും ഇക്കാര്യം കുട്ടിയുടെ ബന്ധുക്കളോടു വെളിപ്പെടുത്തി. തുടർന്ന് ഡോക്ടറുടെ നിർദേശത്തെതുടർന്നു കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ നാഷണൽ എയ്ഡ്സ് കണ്ട്രോൾ ഓർഗനൈസേഷനിലും കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും വീണ്ട ും പരിശോധന നടത്തി. രണ്ട ിടത്തും എച്ച്ഐവി നെഗറ്റീവ് എന്നാണു റിപ്പോർട്ട് ചെയ്തത്.
ഇതേത്തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ മഹാലക്ഷ്മി ലാബിലെത്തി ലാബ് ഉടമയോടു മറ്റു സ്ഥലങ്ങളിൽ നടത്തിയ പരിശോധനയെക്കുറിച്ചും റിപ്പോർട്ടിനെക്കുറിച്ചും പറഞ്ഞു. എന്നാൽ ലാബ് ഉടമ കുട്ടിക്ക് എച്ച്ഐവി പോസിറ്റീവ് തന്നെയാണെന്നും തങ്ങളുടെ ലാബിൽ നടത്തിയ പരിശോധനാഫലത്തിൽ തെറ്റൊന്നുമില്ല എന്നുമുള്ള നിലപാടാണു സ്വീകരിച്ചത്.
തെറ്റായ റിപ്പോർട്ടു മൂലം തങ്ങൾ മാനസികമായി തകർന്നെന്നും മരിക്കേണ്ട അവസ്ഥയാണന്നും പറഞ്ഞപ്പോൾ ലാബിന്റെ ഉടമയായ ഡോക്ടർ “നിങ്ങൾ ആത്മഹത്യ ചെയ്താൽ എനിക്കൊന്നുമില്ല’ എന്നാണ് കുട്ടിയുടെ പിതാവിനോടും ബന്ധുക്കളോടും പറഞ്ഞത്. ഇതേതുടർന്ന് ലാബിനെതിരെ നടപടി ആവശ്യപ്പെട്ട് ചാവക്കാട് നഗരസഭ, ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവർക്കു പരാതി കുട്ടിയുടെ പിതാവ് പരാതി നൽകുകയായിരുന്നു.
ചാവക്കാട് പോലീസിൽ നൽകിയ പരാതി നൽകിയെങ്കിലും തെറ്റായ റിപ്പോർട്ട് നൽകിയ ലാബിനെതിരെ കേസെടുക്കാതെ ഒത്തുതീർപ്പിനുള്ള ശ്രമമാണ് ആദ്യം പോലീസ് നടത്തിയതെന്നും പിതാവ് ആരോപിച്ചു. ജില്ലാ പോലീസ് മേധാവിക്കും ഇവർ പരാതി നൽകിയിട്ടുണ്ട്.
കൊച്ചി: വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി എം.എം.മണി. അടൂര്‍ ഗോപാലകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മന്ത്രി ബിജെപി വക്താവ് ഗോപാലകൃഷ്ണനെ കണക്കിന് പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. അര അടൂരിന് ആയിരം സംഘി ഗോപാലന്മാര്‍ പോര എന്ന് മലോകര്‍ക്കറിയാം എന്ന് എം.എം.മണി പഞ്ഞു.
അടൂർ ഗോപാലകൃഷ്ണനോട് അന്യഗ്രഹങ്ങളിലേക്ക് പോകാനാണ് സംഘി ഗോപാലകൃഷ്ണരുടെ ഉപദേശം. പാകിസ്ഥാനിലേക്കായിരുന്നു ഇതുവരെ കയറ്റുമതി. വന്നു വന്ന് ഗ്രഹാന്തരയാത്ര ഏർപ്പാടാക്കുന്ന സ്ഥിതിയായി മാറിയിരിക്കുന്നു. ശ്രിഹരിക്കോട്ടയിൽ ചെന്ന് ചന്ദ്രനിലേക്ക് രജിസ്റ്റർ ചെയ്യാനും തുടർന്ന് ആജ്ഞ. ചന്ദ്രനും ചന്ദ്രക്കലയുമൊക്കെ പാകിസ്ഥാനോട് ബന്ധപ്പെട്ടതാണെന്ന് ധരിച്ചാണോ ഗോപാലകൃഷ്ണന്റെ വിടുവായിത്തമെന്ന് എം.എം.മണി ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ അടൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനെ മുഖ്യമന്ത്രി പിന്തുണച്ചു. അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങള്‍ ഇവിടെ അനുവദിക്കുന്ന പ്രശ്നമേയില്ല. കേരളത്തിന്റെ യശസ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിയ ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അങ്ങനെയുള്ള ഒരു വ്യക്തിക്കെതിരെ അസഹിഷ്ണുതയോടെയുള്ള നീക്കമുണ്ടാകുമ്പോള്‍ അതിനെ സാംസ്കാരിക സമൂഹം അതിശക്തമായി ചെറുക്കേണ്ടതുണ്ടെന്നും പ്രതിഷേധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണത്തിനും, മതവിദ്വേഷത്തിനും എതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചത്. ഇന്ത്യയില്‍ നടക്കുന്ന വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു. ഇതില്‍ അടൂര്‍ ഗോപാലകൃഷ്ണനും ഒപ്പ് വെച്ചിരുന്നു. ഇതിനെതിരെയാണ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം.
ജയ് ശ്രീറം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. അടൂരിന്റെ വീടിന്റെ മുമ്പിലും ജയ് ശ്രീറാം വിളിക്കുമെന്ന് ബിജെപി നേതാവ് ഭീഷണി മുഴക്കുന്നുണ്ട്. ‘കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്, ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീറാംവിളി എന്നും ഉയരും,, എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം,. ഇൻഡ്യയിൽ ജയ് ശ്രീറാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.
കേരളത്തിലെ ജീവിച്ചിരിക്കുന്ന അവസാനത്തെ നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരി മന വാസുദേവൻ നമ്പൂതിരി അവഗണനയുടെ പടുകുഴിയിലാണ്. പ്രായത്തിന്റെ അവശതയിൽ നൂറ്റി ഏഴാം വയസ്സിൽ പെരുമ്പാവൂർ അല്ലപ്രയിലെ മൂന്നര സെന്റിലെ കൂരയിൽ കഴിയുന്ന ഈ നാടുവാഴിയുടെ സ്ഥിതി പരിതാപകരമാണ്.ഭൂ സ്വത്തും അധികാരങ്ങളും കൈ വിട്ടു പോകുന്ന ഒരു നാടുവാഴിയുടെ അവസ്ഥ പരമ ദയനീയമാകുമെന്നതിന്റെ നേർസാക്ഷ്യങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതവും ഇപ്പോഴുള്ള ചിത്രങ്ങളും. രാജഭരണത്തിന്റെയും നാടുവാഴി വ്യവസ്ഥിതിയുടെയും ഭൂതകാലത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് പരിവർത്തനം സംഭവിച്ചപ്പോൾ സ്‌മൃതിയുടെ അടരുകളിലേക്കുപതിച്ച നാടുവാഴി ജീവിതങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നതിന്റെ തിരിച്ചറിവു കൂയാവുകയാണ് വാസുദേവൻ നമ്പൂതിരിയുടെ ജീവിതം.
കണ്ണടയ്ക്കുന്നതിനു മുൻപ് അർഹമായ എന്തെങ്കിലും അവകാശങ്ങൾ മാന്യമായ പരിഗണനയെങ്കിലും തന്നെ തേടി വരുമോ എന്നാണ് ഉറ്റവരോട് അദ്ദേഹം ഇപ്പോൾ അന്വേഷിക്കുന്നത്. സമ്പത്തിന്റെയും അധികാരത്തിന്റെയും നടുവിൽ ജനിച്ച് സർവ്വ സൗഭാഗ്യങ്ങളും ഒന്നൊഴിയാതെ നഷ്ടപ്പെടുന്ന കാഴ്ച കണ്ടാണ് അദ്ദേഹം ജീവിതം ജീവിച്ചു തീർത്തത്. ഇപ്പോൾ ഇളയ മകൻ ഗണപതി നമ്പൂതിരിയുടെ പരിചരണയിലാണ് ജീവിതം. കേരളത്തിലെ പുകഴ്പെറ്റ നമ്പൂതിരി ഇല്ലങ്ങളിൽ ഒരു ഇല്ലം ആയിരുന്നു നാഗഞ്ചേരി മന. പതിനെട്ട് ദേശങ്ങളുടെ അധികാരവും 9 ക്ഷേത്രങ്ങളുടെ ഊരാണ്മ യും ഉണ്ടായിരുന്ന നാടുവാഴി മഴ കൂടിയായിരുന്നു നാഗഞ്ചേരി മന.
ദേവസ്വം ബോർഡിനെ നാഗഞ്ചേരി മന വിട്ടുകൊടുത്ത ഇരിങ്ങോൾ കാവ് ക്ഷേത്രത്തിന്റെ സമീപമാണ് നാഗഞ്ചേരി മന സ്ഥിതി ചെയ്തിരുന്നത്. 800 കിലോയ്ക്ക് മുകളിൽ ഉള്ള സ്വർണ്ണ ശേഖരണമാണ് ഒരുകാലത്ത് മനയിൽ ഉണ്ടായിരുന്നത്. തിരുവിതാംകൂർ രാജാക്കന്മാർ സമ്മാനിച്ച 4000 ബ്രിട്ടീഷ് പവനും നാഗമാണിക്യം പോലെയുള്ള രത്ന ശേഖരവും ഒരുകാലത്ത് മണി ഒരുകാലത്ത് മനയ് ക്ക് സ്വന്തമായിരുന്നു.കന്നിക്കൊയ്ത്തും മകര കൊയ്ത്തും കഴിഞ്ഞാൽ ഒന്നേകാൽ ലക്ഷം പറ നെല്ല് ആണ് ഇല്ലം മുറ്റത്ത് ഒരു കാലത്ത് ഉണ്ടായിരുന്നത്. 1980 കളിയിലാണ് തുച്ഛമായ തുകയ്ക്ക് നാഗഞ്ചേരി മന പെരുമ്പാവൂർ നഗരസഭയ്ക്ക് വാസുദേവൻ നമ്പൂതിരി കൈമാറുന്നത്. മന വിറ്റുകിട്ടിയ പണം കൊണ്ടാണ് രണ്ട് പെൺമക്കളെ വേളി കഴിപ്പിച്ചു വിട്ടത്.
ഇങ്ങനെയെല്ലാം വിറ്റുവിറ്റാണ് അല്ലപ്ര യിലെ മൂന്ന് സെന്റിലേക്കും ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലേക്കും വാസുദേവൻ നമ്പൂതിരി ഒതുങ്ങി പോയത്. സ്ഥിതിചെയ്യുന്ന ഇരിങ്ങോൾക്കാവുമായി ബന്ധപ്പെട്ടാവും പുതുതലമുറ നാഗഞ്ചേരി മനയെക്കുറിച്ച് കേട്ടിരിക്കുക.
നാഗഞ്ചേരി മന ദേവസ്വം ബോർഡിന് കൈമാറിയത് സൗജന്യമായിട്ടാണ്. ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വരുന്നതുവരെ കേരളത്തിൽ 37000 ഏക്കർ ഭൂമിയുടെ അധിപന്മാരായിരുന്നു നാഗഞ്ചേരി മന. പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയുമായിരുന്നു വാസുദേവൻ നമ്പൂതിരി. ഭൂപരിഷ്കരണ നിയമം വന്നശേഷമാണ് സ്ഥിതി മാറിയത്. നാഗഞ്ചേരി മന യും വാസുദേവൻ നമ്പൂതിരിയുമെല്ലാം മറ്റെല്ലാ നാടുവാഴികളെ പോലെ അവഗണനയുടെയും ദാരിദ്ര്യത്തെയും കയങ്ങളിലേക്ക് പതിക്കുകയും ചെയ്തു.എന്നാൽ ഭൂനിയമം വന്നതിനുശേഷം ഭൂമിയെല്ലാം കുടിയാന്മാർക്കായതോടെ പാട്ടം വരവ് നിന്നു.ക്ഷേത്രങ്ങളിൽ നിത്യപൂജയ്ക്ക് വഴിയില്ലാത്ത അവസ്ഥയുമായി. മനയുടെ കൈവശം ഉണ്ടായിരുന്ന ക്ഷേത്രങ്ങളെല്ലാം അന്യാധീനപ്പെടുകയും ചെയ്തു. എല്ലാം കൈമോശം വന്നപ്പോൾ ഉണ്ടായിരുന്ന സ്വത്തുക്കളെല്ലാം സർക്കാരിനും ദേവസ്വം ബോർഡിനും കൈമാറുകയും ചെയ്തു.
തിരുവിതാംകൂറിന്റെ ഹജൂർ കച്ചേരിയായിരുന്ന പഴയ സെക്രട്ടറിയേറ്റ് കെട്ടിടം കനകക്കുന്ന് കൊട്ടാരം, റിസർബാങ്ക് തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഭൂമി ഉൾപ്പെടെ തിരുവനന്തപുരം നഗരത്തിലുണ്ടായിരുന്ന ആയിരത്തോളം ഏക്കർ ഭൂമി നാഗഞ്ചേരി മനയുടെയാണെന്നാണ് കേൾവി. റവന്യൂ രേഖകൾ ഇതിന്റെ തെളിവാണെന്ന് പറയപ്പെടുന്നു. തിരുവിതാംകൂർ രാജ ഭരണ സംവിധാനത്തിലെ ഏറ്റവും ഉന്നത സഭകളിലൊന്നായ എട്ടര യോഗത്തിലെ വഴുതക്കാട് പോറ്റിയുടെ സ്ഥാനവും നാഗഞ്ചേരി നമ്പൂതിരി ഉണ്ടായിരുന്നു. ഇപ്പോൾ വാസുദേവൻ നമ്പൂതിരി പെരുമ്പാവൂർ അല്ലപ്രയിലെ തന്റെ മൂന്നര സെൻറിലെ തകർന്ന വീട്ടിൽ നിശ്ചയത്തിനായി കഴിയുകയാണ്. സർക്കാർ സഹായം എത്തുമെന്ന് ഒരു ചെറിയ പ്രതീക്ഷ പോലും വാസുദേവൻ നമ്പൂതിരിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇപ്പോഴില്ല.
ഇന്ത്യയിൽ പുറത്തിറങ്ങി 22 ദിവസങ്ങൾക്കുള്ളിൽ 21,000 ബുക്കിംഗുകളാണ് ഹെക്ടർ കരസ്ഥമാക്കിയത്. മാസത്തിൽ 2000 യൂണിറ്റ് ഉൽപ്പാദനക്ഷമതയാണ് കമ്പനി കണക്കാക്കിയിരുന്നത്. എന്നാൽ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ബുക്കിംഗുകൾ എല്ലാം താളം തെറ്റിച്ചു. ബുക്കിംഗുകൾ ഇനിയും തുടർന്നാൽ ഉപഭോക്താക്കൾക്ക് പത്തു മാസത്തിലേറെ കാത്തിരിപ്പ് തുടരേണ്ടി വരുമെന്നതിനാൽ നിലവിൽ ബുക്ക് ചെയ്തവർക്ക് ക്രമത്തിൽ ഡെലിവറി ചെയ്തു കഴിയുന്നതു വരെ എംജി ഹെക്ടറിന്റെ ബുക്കിംഗുകൾ ഇന്ത്യയിൽ നിർത്തിവെക്കുകയായിരുന്നു കമ്പനി ചെയ്തത്.
നിലവിൽ ഇന്ത്യയിൽ എംജി ഹെക്ടർ കാറുകൾ ഇന്ത്യയിൽ ഒരാൾക്ക് ബുക്ക് ചെയ്യുവാൻ സാധിക്കില്ല. അതേസമയം നേരത്തെ ബുക്ക് ചെയ്തവർക്ക് ഡെലിവറി എളുപ്പത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ എംജി ഡീലർഷിപ്പിൽ ഒരു ദിവസം 30 ഹെക്ടറുകൾ ഡെലിവറി ചെയ്തത് റെക്കോർഡ് തന്നെയായിരുന്നു. ഈ അവസ്ഥ തന്നെയാണ് ഇന്ത്യയിലെ പല ഡീലർഷിപ്പിലും ഉള്ളത്.
എംജി ഹെക്ടറിന് നല്ല ജനപ്രീതി കൈവന്നതോടെ കാർ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ബുക്കിംഗ് ഓപ്പൺ ആകുന്നതു വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. ഈ അവസരത്തിൽ നിലവിൽ കാർ ബുക്ക് ചെയ്തു വാങ്ങിയവർ അത് കൂടുതൽ വിലയ്ക്ക് മറിച്ചു വിൽക്കുകയാണ്.
എംജി ഹെക്ടർ ഡെലിവറി ലഭിച്ച ഒരു ഉടമ, താൻ വാങ്ങിയ പുതിയ കാർ OLX ൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. 20 ലക്ഷം രൂപയ്ക്ക് വാങ്ങിയ കാർ 23 ലക്ഷം രൂപ വിലയിട്ടാണ് കാറുടമ OLX ൽ വിൽക്കുവാൻ വെച്ചിരിക്കുന്നത്. അതായത് പരസ്യത്തോടൊപ്പം ഉടമസ്ഥൻ കാറിൻറെ ചിത്രവും മറ്റു വിവരങ്ങളും കൊടുത്തിട്ടുണ്ട്. നമ്പർ പ്ലേറ്റ് പോലും ഇല്ലാത്ത, വെള്ള നിറത്തിലുള്ള, ഡീസൽ വേരിയന്റ് കാർ വെറും 100 കിലോമീറ്റർ മാത്രമേ ഓടിയിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്. എന്തായാലും 23 ലക്ഷത്തിനു കാർ വാങ്ങുവാൻ ആളുകൾ അന്വേഷണങ്ങൾ തുടങ്ങിയിട്ടുണ്ട് എന്നാണു ഉടമ പറയുന്നത്.
95 വർഷത്തോളമായി വാഹന നിർമ്മാണ രംഗത്തു പ്രവർത്തിച്ചു വരുന്ന എംജി മോട്ടോർസ്, തങ്ങളുടെ ഏറ്റവും കാര്യക്ഷമതയുള്ള വാഹനം എന്ന ലേബലിലാണ് ഇന്ത്യയിൽ ഹെക്ടർ മോഡലുകൾ ഇറക്കിയിരിക്കുന്നത്. സാധാരണ വാഹനങ്ങളിൽ നാം കണ്ടിട്ടുള്ളതിനേക്കാൾ കൂടുതൽ ഫീച്ചറുകൾ ഹെക്ടറിലുണ്ട്. അതിൽ എടുത്തു പറയേണ്ടത് വോയ്‌സ് കമാൻഡ് ആണ്. ന്യൂ ആൻസ് ആണ് ഈ സവിശേഷത എംജി ഹെക്ടർ ഇന്ത്യയ്ക്കു വേണ്ടി ചെയ്തിരിക്കുന്നത്. “ഹലോ എംജി” എന്ന അഭിസംബോധനയ്ക്കു ശേഷം നൂറിലേറെ കമാൻഡുകളുമായാണ് എംജി ഹെക്ടർ തുടക്കത്തിൽ തന്നെ എത്തിയിരിക്കുന്നത്. കാറിന്റെ വിൻഡോകൾ, സൺറൂഫ് എന്നിവ തുറക്കുന്നതിനും അടയ്ക്കുന്നതിനും, എസി നിയന്ത്രിക്കുന്നതിനും ഒക്കെയാണ് പ്രധാനമായും വോയ്‌സ് കമാൻഡുകൾ ഉപഭോക്താക്കൾക്ക് സഹായകരമാകുന്നത്.
എംജി ഹെക്ടറിന്റെ പ്രാരംഭ പെട്രോൾ പതിപ്പിന് 12.18 ലക്ഷം രൂപ മുതലും, ഉയർന്ന ഡീസൽ പതിപ്പിന് 16.88 ലക്ഷം രൂപ വരെയുമാണ് വില. കാർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അഞ്ചു വർഷത്തെ വാറന്റിയും (അൺലിമിറ്റഡ് കി.മീ.) ലേബർ ഫ്രീ സർവ്വീസുകളും, റോഡ്സൈഡ് അസിസ്റ്റൻസും ഒക്കെയായി മികച്ച വിൽപ്പനാനന്തര സേവനങ്ങളാണ് എംജി വാഗ്ദാനം ചെയ്യുന്നത്.
നിലവിലെ ഉൽപ്പാദനക്ഷമത വീണ്ടും കൂട്ടുമെന്നും മാസം 2000 യൂണിറ്റ് എന്നുള്ളത് 3000 യൂണിറ്റിലധികം ഉൽപ്പാദിപ്പിക്കുവാൻ വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളുമെന്നും കമ്പനി മേധാവി അറിയിച്ചിട്ടുണ്ട്. ഇത്രയുമൊക്കെ കേട്ടപ്പോൾ നിങ്ങൾക്കും എംജി ഹെക്ടർ വാങ്ങിയാൽ കൊള്ളാമെന്നുണ്ടോ? എങ്കിൽ കാത്തിരിക്കുകയേ ഇപ്പോൾ നിവൃത്തിയുള്ളൂ. പക്ഷേ ഒരു ടെസ്റ്റ് ഡ്രൈവ് ചെയ്യുവാൻ നിങ്ങൾക്ക് അവസരമുണ്ട്. വിളിക്കൂ – 6238810678.
ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് അടൂര്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ. ‘ജയ് ശ്രീറാം’ വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ അന്യഗ്രഹങ്ങളിലേക്ക് പോകണമെന്ന് ബി.ഗോപാലകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിനുമുന്നിലെത്തി ‘ജയ് ശ്രീറാം’ വിളിക്കുമെന്നും ഭീഷണി. ‘ജയ് ശ്രീറാം’ വിളി വര്‍ഗീയവാദികള്‍ യുദ്ധകാഹളമായി ഉപയോഗിക്കുന്നുവെന്ന് അടൂര്‍ അടക്കമുള്ള പ്രമുഖര്‍ മോദിക്കെഴുതിയ കത്തില്‍ ആരോപിച്ചിരുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:-
ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത്,,കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്. ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും, എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം.
ഇൻഡ്യയിൽ ജയ് ശ്രീരാംമുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും, അത് ജനാധിപത്യ അവകാശമാണ്, ഇൻഡ്യയിൽവിളിച്ചില്ലങ്കിൽ പിന്നെ എവിടെ വിളിക്കും,, ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കിൽ അടൂരിന്റെ വീട്ട് പടിക്കൽ ഉപവാസം കിടന്നേനെ. സർ ,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്കാരത്തെ അപലപിക്കരുത്,,, ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും, ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും, സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിപ്പോളും താങ്കൾ പ്രതികരിച്ചില്ലല്ലൊ? മൗനവൃതത്തിലായിരുന്നൊ? ഇപ്പോൾ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം, കേന്ദ്ര സർക്കാരിൽ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ പരമപുഛത്തോടെ.
തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകത്തില്‍ പ്രതികരണവുമായി രാഖിയുടെ മുൻ കാമുകനും സൈനികനുമായ അഖില്‍ നായര്‍.കേസില്‍ തനിക്ക് പങ്കില്ലെന്ന് അഖില്‍ ഒരു ചാനലിനോട് പറഞ്ഞു.
എന്നാൽ രാഖിയെ കൊന്നിട്ടില്ലെന്നും താൻ ഒളിവിലല്ലെന്നും മാധ്യമപ്രവർത്തകനോട് അഖിലിന്റെ വിശദീകരണം.. ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണ് ഇപ്പോഴെന്നും അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലൂടൻ പൊലീസിനു മുന്നിൽ ഹാജരാകുമെന്നും അഖിൽ പറഞ്ഞു. പിതാവ് മണിയൻ എന്നു വിളിക്കുന്ന രാജപ്പൻനായരോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അവിടെയെത്തിയ മാധ്യമപ്രവർത്തകനോടും അഖിൽ സംസാരിച്ചത്.
‘‘രാഖിയെ ജൂൺ 21നു കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറിൽ കയറ്റി ധനുവച്ചപുരത്തു വിട്ടു. എനിക്ക് 25 വയസായി. രാഖിക്ക് 5 വയസ് കൂടുതലുണ്ട്. അവൾ പിൻമാറാതെ എൻെറ പുറകേ നടക്കുകയായിരുന്നു. ഞാൻ കഴിവതും ഒഴിവാക്കാൻ ശ്രമിച്ചു. എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലിൽകിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാൻ 27ന് വൈകിട്ട് 7ന് രാജധാനി എക്സ്പ്രസിൽ യാത്രതിരിച്ചു ഡൽഹിയിലെത്തി 29നു യൂണിറ്റിൽ റിപ്പോർട്ട് ചെയ്തു.’’ ഇങ്ങനെ പോകുന്നു അഖിലിന്റെ വാക്കുകൾ.
സൈനികനായ അഖിലിന് വിവാഹം ഉറച്ചപ്പോള്‍ കാമുകി രാഖി തടസമാകുമെന്നു കണ്ടപ്പോഴാണ് രാഖിയെ വകവരുത്താന്‍ അഖിലും രാഹുലും തീരുമാനിക്കുകയും ആദര്‍ശ് അതിനു കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നാണ് പോലീസ് റിപ്പോർട്ട് . അച്ഛന്‍ മണിയന്റെ പിന്തുണയും തുണയായി. ദുരഭിമാനമാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. പെണ്‍കുട്ടിയുടെ പ്രായക്കൂടുതലും അച്ഛനെ ചൊടിപ്പിച്ചിരുന്നു. സൈനികനായ മകന്‍ നല്ല സ്ത്രീധനം വാങ്ങി കെട്ടുന്നതിനോടായിരുന്നു അച്ഛന് താല്‍പ്പര്യം.
കൊലപാതകത്തിനു ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താന്‍ പോകുന്നുവെന്ന വ്യാജ സന്ദേശവും പ്രതികള്‍ അയച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം വഴിമുട്ടിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് നിഗമനം.രാഖിയെ കാണാതായെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് അമ്പൂരി പ്രദേശത്താണ് രാഖിയുടെ ഫോണ്‍ അവസാനം പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അഖിലിലേക്ക് എത്തിയത്. കഴിഞ്ഞ 27ന് അഖില്‍ ഡല്‍ഹിയിലെ ജോലിസ്ഥലത്തേക്ക് പോയെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും അവിടെ എത്തിയില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.
രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന സൈനികൻ അഖിൽ ആർ.നായർ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ്. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോൾ അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചതെന്നു പൊലീസ് പറഞ്ഞു. ലഡാക്കിലെ സൈനിക കേന്ദ്രത്തിൽ നിന്നെന്ന മട്ടിൽ അഖിൽ ഫോണിൽ സംസാരിച്ചത് അതുകൊണ്ടുതന്നെ പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല.
അവകാശികൾ ഇല്ലാതെ ബാങ്കുകളിൽ പണം കുന്നുകൂടി കിടക്കുന്നതിൽ രാജ്യത്തെ ഒന്നാം സ്ഥാനം തിരുവല്ലയ്ക്ക്. റിസർവ് ബാങ്ക് പുറത്തുവിട്ട പട്ടികയിൽ 461 കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളിൽ കെട്ടി കിടക്കുന്നത്. കോടികൾ നിക്ഷേപിച്ചശേഷം മരണപെട്ടവരുടേയും, അവകാശികളെ അറിയിച്ചിട്ടും പണം പിൻവലിക്കാൻ വരാത്തവരുടേയും പണം ഈ കൂട്ടത്തിൽ പെടും. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന പണം ഏഴു വർഷം വരെ ബാങ്ക് സൂക്ഷിക്കും . പിന്നീട് ഈ പണം സർക്കാരിലേയ്ക്ക് കണ്ടു കെട്ടുകയാണ് ചെയ്യുക . ഇത്തരത്തിൽ രാജ്യത്തെ വിവിധ ബാങ്കുകളിൽ കിടക്കുന്ന രൂപയുടെ മൂല്യം RBI പുറത്തുവിട്ടപ്പോഴാണ് തിരുവല്ല ഒന്നാം -ാംസ്ഥാനത്ത് എത്തിയത് .
150 കോടി രൂപയുമായി ഗോവയിൽ പനാജി 2 -ാം സ്ഥാനത്ത് നിൽക്കുമ്പോൾ 3 -ാം സ്ഥാനത്ത് കോട്ടയവും , 4 -ാംസ്ഥാനത്ത് ചിറ്റൂരുമാണ് . കോട്ടയത്ത് 111 കോടിക്കും ചിറ്റൂരിൽ 98 കോടി രൂപയ്ക്കും അവകാശികൾ ഇല്ല . ആദ്യ പത്തു സ്ഥാനങ്ങളിൽ കേരളത്തിലെ മറ്റു സ്ഥലങ്ങളായ കൊയിലാണ്ടിയും , തൃശൂരും ഉണ്ട് . 77 കോടി രൂപയാണ് കൊയിലാണ്ടിയിൽനിന്ന് അവകാശികൾ ഇല്ലാതെ സർക്കാരിലേയ്ക്ക് വരുന്നത് .
കേരളത്തിന്റെ യൂറോപ്പ് എന്നറിയപ്പെടുന്ന തിരുവല്ലയിൽ ആണ് ഏറ്റവും അധികം പ്രവാസികൾ താമസിക്കുന്നത് . അവകാശികൾ ഇല്ലാത്ത നിക്ഷേപത്തിൽ 95 % NRI നിക്ഷേപമാണ് . ഇന്ത്യയിൽ ഏറ്റവും അധികം ബാങ്കുകളും ബ്രാഞ്ചുകളും ഉള്ള സ്ഥലമാണ് തിരുവല്ല താലൂക്ക് . ഇന്റർനാഷണൽ ബാങ്കു മുതൽ ചെറുതും വലുതുമായ 50 -തിൽ അധികം ബാങ്കുകളും 500 ബ്രാഞ്ചുകളുമാണ് തിരുവല്ലതാലൂക്കിൽ മാത്രം ഉള്ളത് . . 2 മെഡിക്കൽ കോളേജുകളും ,എല്ലാ പ്രമുഖ ബ്രാൻഡുകളുടെ കടകളും ഇവിടെ ഉണ്ട് . അവകാശികൾ ഇല്ലാത്ത നിരവധി സ്ഥലങ്ങൾ തിരുവല്ലയിൽ ഉണ്ട് . അവകാശികൾ ഇല്ലാത്ത അക്കൗണ്ട് ഉടമകളുടെ ബാങ്ക് ലോക്കറുകൾ കൂടി പരിശോധിച്ചാൽ കോടിക്കണക്കിനു രൂപയുടെ സ്വർണ്ണവും മറ്റു നിക്ഷേപവും കാണും എന്നാണ് റിസർവ് ബാങ്ക് അധികൃതർ കരുതുന്നത് .