India

പോക്‌സോ കേസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ മെറിന്‍ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘം റിയാദിലെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും കൊല്ലം ഓച്ചിറ സ്വദേശിയുമായ സുനില്‍കുമാര്‍ ഭദ്രനെ(38)യാണ് മെറിന്‍ ജോസഫും സംഘവും റിയാദിലെത്തി അറസ്റ്റ് ചെയ്തത്. സൗദി ഇന്റര്‍പോളിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാറുണ്ടായതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ പോലീസ് ഓഫീസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. 2010ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ സൗദി സന്ദര്‍ശനത്തിലാണ് ഇത്തരത്തിലൊരു കരാറുണ്ടാക്കിയത്. നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ ഇന്ത്യയുടെ ആവശ്യപ്രകാരം മൂന്നാഴ്ച മുമ്പ് തന്നെ സുനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഇന്ന് സൗദി ഇന്റര്‍പോള്‍ ഇയാളെ കൊല്ലം പോലീസ് കമ്മിഷണറായ മെറിന്റെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘത്തിന് കൈമാറും.

കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ എം അനില്‍കുമാര്‍, ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രകാശ് എന്നിവരാണ് സംഘത്തിലുള്ളത്. റിയാദില്‍ പ്രവാസിയായ സുനില്‍കുമാര്‍ 2017ല്‍ നാട്ടിലെത്തിയപ്പോഴാണ് 13കാരിയായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പിതൃസഹോദരന്റെ സുഹൃത്തായിരുന്നു പ്രതി. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ വിവരം സഹപാഠികള്‍ വഴി സ്‌കൂളിലെ അധ്യാപിക അറിയുകയും അവര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി വ്യക്തമായി. ഇതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും ആരംഭിച്ചു. കൊല്ലം കരിക്കോട്ടുള്ള മഹിളാ മന്ദിരത്തിലേക്ക് കുട്ടിയെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും അവിടെ വച്ച് ഈ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ആത്മഹത്യ ചെയ്യുകയായിരുന്നു.

കേസില്‍ അന്വേഷണം നടക്കുമ്പോള്‍ തന്നെ പ്രതി അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങി. റിയാദില്‍ കഴിയുന്ന സുനില്‍കുമാറിനെ നാട്ടിലെത്തിക്കാന്‍ സ്വാഭാവിക നടപടിക്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നെങ്കിലും ഒന്നര വര്‍ഷമായിട്ടും ഇതൊന്നും ഫലം കാണുന്നുണ്ടായിരുന്നില്ല. ഇതോടെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും സൗദി ഇന്റര്‍പോള്‍ പ്രതിയെ പിടികൂടി വിവരം സിബിഐയ്ക്ക് കൈമാറി. പരമാവധി 45 ദിവസമാണ് സൗദി പോലീസിന് പ്രതിയെ കസ്റ്റഡിയില്‍ സൂക്ഷിക്കാനാകുക. ഈ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ പോലീസ് പ്രതിയുമായി കേരളത്തിലെത്തും.

പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂര്‍ യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ സ്ഥാനം പിടിച്ചു. അഹമ്മദാബാദിന് ശേഷം രാജ്യത്ത് പദവി ലഭിക്കുന്ന രണ്ടാമത്തെ നഗരമാണിത്. അസെര്‍ബൈജനില്‍ നടന്ന യുനെസ്‌കോ ലോക ഹെറിറ്റേജ് കമ്മിറ്റിയുടെ 43-ആമത് സെഷനിലാണ് ഈ തീരുമാനം ഉണ്ടായത്.

ജയ്പൂരിനു പുറമേ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 36 സ്ഥലങ്ങളാണ് കമ്മിറ്റി പരിശോധിച്ചത്. ഇതോടെ യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ പൈതൃക കേന്ദ്രങ്ങളുടെ എണ്ണം 38 ആയി. 30 സാംസ്‌കാരിക കേന്ദ്രങ്ങളും 7 പ്രകൃതി കേന്ദ്രങ്ങളും ഇത് രണ്ടും ചേര്‍ന്ന ഒരു കേന്ദ്രവുമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 2017 ലാണ് ഇന്ത്യയില്‍ ആദ്യമായി യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടുന്ന നഗരമായി ഹൈദരാബാദ് മാറുന്നത്.

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂര്‍ വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരമാണ്. അംബറിലെ രാജാവായിരുന്ന മഹാരാജ സവായ് സിങ് രണ്ടാമനാണ് ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ അഭിമാനമായി നിലകൊള്ളുന്ന ഈ നഗരം പടുത്തുയര്‍ത്തിയത്. മധ്യകാലഘട്ടത്തിന്റെ അവസാനത്തില്‍ നിര്‍മ്മിച്ച ഈ നഗരം ആസൂത്രണത്തിലും വാസ്തുവിദ്യയിലും മാതൃകാപരമായ നേട്ടമാണ് കൈവരിച്ചത്. പുരാതന ഹിന്ദു, മുഗള്‍, സമകാലീന പാശ്ചാത്യ ആശയങ്ങളുടെ ഏറ്റവും മനോഹരമായ മിശ്രണമാണ് നഗര ആസൂത്രണത്തില്‍ കാണുന്നതെന്ന് യുനെസ്‌കോ അഭിപ്രായപ്പെട്ടു.

കോട്ടകള്‍, കൊട്ടാരക്കെട്ടുകള്‍, ഹവേലികള്‍ എന്നിങ്ങനെ ലോകത്തെമ്പാടുമുള്ള ജനങ്ങളെ ആകര്‍ഷിയ്ക്കുന്ന ഒരുപാട് കാര്യങ്ങളുണ്ടിവിടെ. ഗോവിന്ദ് ദേവ് ക്ഷേത്രം, സിറ്റി പാലസ്, ജന്ദര്‍ മന്ദര്‍, ഹവ മഹല്‍ തുടങ്ങിയ പൈതൃക കേന്ദ്രങ്ങളാണ് പിങ്ക് സിറ്റിക്ക് പുതിയ പദവി നേടിക്കൊടുത്തത്.

ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ഹർജി നൽകിയയാളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. തൃശൂർ ഊരകം സ്വദേശി ഗോപിനാഥനാണ് ദേവസ്വം ബെഞ്ചിൽ ഹർജി നൽകിയത് .

ഹരിവരാസനം മാറ്റി പാടിക്കണോയെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു. ശബരിമലയിൽ യേശുദാസിന്റെ സ്വരത്തിലല്ലേ ഹരിവരാസനം പാടുന്നത്? ഇത് മാറ്റി മറ്റാരെക്കൊണ്ടെങ്കിലും പാടിക്കണമെന്ന് പറയുമോയെന്ന് -കോടതി ചോദിച്ചു. ശബരിമലയുമായി ബന്ധമുള്ള വാവരസ്വാമി അഹിന്ദുവാണെന്നും കോടതി പറഞ്ഞു. ശബരിമല മതേതര സ്വഭാവമുള്ള ക്ഷേത്രമാണെന്നും ഇത്തരമൊരു ഹർജിയുമായി മുന്നോട്ടുപോകാൻ ഹർജിക്കാരൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ച് കൊന്ന പ്രതി അറസ്റ്റില്‍. മരിച്ച പൊന്നമ്മയ്‌ക്കൊപ്പം(55) ലോട്ടറി വിറ്റിരുന്ന സത്യനെ ഗാന്ധി നഗര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പണവും സ്വര്‍ണ്ണവും കൈക്കലാക്കാനായിരുന്നു പൊന്നമ്മയെ സത്യന്‍ കൊന്നത്. മൂന്ന് ദിവസം മുന്‍പാണ് പൊന്നമ്മയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പൊന്നമ്മയുടെ മകളാണ് മെഡിക്കല്‍ കോളേജിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.

കാന്‍സര്‍ വാര്‍ഡിന് എതിര്‍ വശത്ത് സിടി സ്‌കാന്‍ സെന്ററിനോടടുത്തുള്ള കുറ്റിക്കാട്ടിനുള്ളിലാണ് ശനിയാഴ്ച പകല്‍ ഒരുമണിയോടെയാണ് പൊന്നമ്മയുടെ മൃതദേഹം കണ്ടെടുത്തത്. ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ശനിയാഴ്ച രാവിലെ പ്രദേശത്ത് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ ആശുപത്രിയില്‍ മാലിന്യം ശേഖരിക്കുന്നവരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരെത്തി പെട്ടി തുറന്നപ്പോള്‍ അഴുകിയ മൃതദേഹം ചതപ്പിലേക്ക് പതിച്ചു. തുടര്‍ന്ന് ഗാന്ധി നഗര്‍ പോലീസിനെ വിവരമറിയിച്ച് അന്വേഷണം നടത്തുകകയായിരുന്നു

മൃതദേഹം ദ്രവിച്ച് പോയതിനാല്‍ ചില ശാസ്ത്രീയ പരിശോധനകള്‍ കൂടി നടത്തിയാണ് മരിച്ചത് പൊന്നമ്മയാണെന്ന് സ്ഥിരീകരിച്ചത്. കല്ലോ ഭാരമേറിയ വസ്തുവോ മൂലം തലയ്ക്കടിയേറ്റാണ് പൊന്നമ്മ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. തലയോട്ടിക്ക് സാരമായി ക്ഷതമേറ്റിരുന്നു. വര്‍ഷങ്ങളായി മെഡിക്കല്‍ കോളേജ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു പൊന്നമ്മ. ആഴ്ചയിലൊരിക്കല്‍ മാത്രമാണ് തൃക്കൊടിത്താനത്തെ മകളുടെ വീട്ടിലേക്ക് ഇവര്‍ പോയിരുന്നത്.നാല്‍പ്പതിനായിരും രൂപയും പത്ത് പവനും പൊന്നമ്മയുടെ പക്കലുണ്ടായിരുന്നെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

ദോഹയിൽ നിന്നു മുംബൈയിലേക്കുള്ള വിമാനത്തിൽ പുകവലിച്ച 23–കാരനായ മലയാളിയെ അറസ്റ്റ് ചെയ്തു. ദോഹയിൽ ഡ്രൈവറായ കൊല്ലം സ്വദേശി ജെറോം ജെസ്സിയെയാണ് മുംബൈയിൽ ഞായറാഴ്ച പുലർച്ചെ 5.30ന് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

തിരുവനന്തപുരത്തേക്കു പോകാൻ ഇയാൾ മറ്റൊരു വിമാനത്തിൽ ടിക്കറ്റെടുത്തിരുന്നു. ദോഹയിൽ നിന്നു മുംബൈയിലേയ്ക്കുള്ള ഇൻഡിഗോ വിമാനത്തിൽ കയറിയ ജെറോം രാത്രി 2.30നും മൂന്നിനും ഇടയ്ക്ക് ശുചിമുറിയിൽ പോയി സിഗരറ്റ് കത്തിച്ചതോടെ, കോക്പിറ്റിൽ ഫയർ അലാം മുഴങ്ങി.

പുകവലിച്ചെന്ന വാദം ജെറോം നിഷേധിച്ചെങ്കിലും ശുചിമുറിയിൽ പുക നിറഞ്ഞിരുന്നതായി വിമാന കമ്പനി അധികൃതർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. 15,000 രൂപ ഉറപ്പിലാണ് ജാമ്യം നൽകിയത്. 3 മാസം വരെ ശിക്ഷ ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ജെറോം ദോഹ വിമാനത്താവളത്തിൽ നിന്നാണ് ലൈറ്റർ വാങ്ങിയതെന്നും ബാഗിൽ സിഗരറ്റ് കരുതിയിരുന്നതായും പൊലീസ് പറഞ്ഞു.

ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെ കടുത്ത ദുരിതം പേറി അസം. സംസ്ഥാനത്ത് മാത്രം 43 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോർട്ട്. സംസ്ഥാനത്ത് ഇതുവരെ 11 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തെ പ്രമുഖ ദേശീയ ഉദ്യാനങ്ങളിൽ ഒന്നായ കാസിരംഗയുടെ 95 ശതമാനവും വെള്ളത്തിനടിയിലാണെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി വന്യമൃഗങ്ങൾ ഇതിനോടകം ചത്തതായി സൂചനകളുണ്ട്.

സംസ്ഥാനത്തെ 33 ജില്ലകളിൽ 30ലും പ്രളയ ദുരിതം ബാധിച്ചിട്ടുണ്ട്. ബാർപ്പേട്ട ജില്ലയെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ളത്. ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് ഉയരുന്നത് സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തിക്ക് ഉൾപ്പെടെ ഭീഷണി ഉയർത്തുന്നുണ്ട്. അസമിലെ പത്തോളം നദികൾ കരകവിഞ്ഞ് ഒഴുകുകയാണെന്നാണ് റിപ്പോര്‍ട്ട്.

പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഇതിനോടകം 80,000ത്തിലധം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. അസമിന്റെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള റോഡ് മാർഗ്ഗങ്ങൾ പൂർണമായും തടസപ്പെട്ട അവസ്ഥയിലാണ്. വെള്ളപ്പൊക്കം രൂക്ഷമായതോടെ ജലഗതാഗത സംവിധാനങ്ങളും നിർത്തിവച്ചിരിക്കുകയാണ്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ ഇതുവരെ 183 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. 90000 ഹെക്ടർ കൃഷി ഇതിനോടകം നശിച്ചതായാണ് വിലയിരുത്തൽ. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ 380 ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്നത്. സംസ്ഥാന സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്.

ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകയിതോടെയാണ് ഹിമാലയൻ താഴ്വരകളായ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാക്കിയത്. ബ്രഹ്മപുത്രക്ക് പുറമെ ജിൻജി റാം നദിയും കരകവിഞ്ഞതോടെ മേഘാലയയിലും സ്ഥിതി രൂക്ഷമാവുകയായിരുന്നു. 1.14 ലക്ഷം പേരെയാണ് സംസ്ഥാനത്ത് പ്രളയം ബാധിച്ചത്. 164 ഗ്രാമങ്ങളെയും പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്.

ത്രിപുരയിൽ 10,000 പേർക്ക് വീടുൾപ്പെടെയുള്ള സൗകര്യങ്ങൾ നഷ്ടമായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്യാംപുകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിലും ഗണ്യമായ വർധന ഉണ്ടായതായാണ് റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, കനത്ത മഴയും പ്രളയവും രൂക്ഷമായ നേപ്പാളിൽ 88 പേർക്ക് ജീവഹാനി സംഭവിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ലക്ഷങ്ങളാണ് അഭയാർത്ഥി ക്യാംപുകളിലേക്ക് മാറിയിട്ടുള്ളത്. 38 പേർക്ക് പരിക്കേറ്റതായും മണ്ണിടിച്ചിലില്‍ ഉൾപ്പെടെ മുപ്പതിലധികം പേരെ കാണാതായായതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 10,000ത്തിലധികം കുടുംബങ്ങളെയാണ് പ്രളയം നേരിട്ട് ബാധിച്ചിട്ടുള്ളത്. ഇതിനോടകം 1400 ലധികം പേരെ രക്ഷപ്പെടുത്തിയെന്നും നേപ്പാൾ പോലീസ് അറിയിച്ചു. ബംഗ്ലാദേശിലെ റൊഹംഗ്യൻ അഭയാർത്ഥി ക്യാംപിലുൾപ്പെടെ കനത്ത മഴ ഭീഷണി ഉയർത്തുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ന്യൂഡല്‍ഹി: അഭയ കൊലക്കേസില്‍ പ്രതിപട്ടികയിലുള്ള സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും വിചാരണ നേരിടുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ഇരുവരും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടയതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ തങ്ങൾക്കെതിരെ തെളിവില്ലെന്ന് ഇരുവരും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. അഭയ കേസിൽ മൂന്നാം പ്രതിയാണ് സിസ്റ്റർ സെഫി. പത്താം പ്രതിയാണ് തോമസ് കോട്ടൂർ.

അഭയ കേസിലെ പ്രതിപട്ടികയിലുള്ള ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ വിചാരണ നേരിടണമെന്നാണ് നേരത്തെ ഹെെക്കോടതി ഉത്തരവിട്ടത്. ഹെെക്കോടതി ഉത്തരവ് ഇന്ന് സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. വിചാരണ നേരിടണമെന്ന തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിനെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.

തങ്ങള്‍ക്കെതിരെ തെളിവില്ലെന്നും വിടുതല്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ, രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോന്‍ പുത്തൻപുരയ്ക്കല്‍ നൽകിയ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു.

കൂടാതെ അഭയ കേസില്‍ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് എസ്‌പി കെ.ടി.മൈക്കിളിനെ നാലാം പ്രതി ആക്കിയ സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മൈക്കിളിനെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കി.

സിസ്​റ്റർ അഭയയെ 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്​റ്റർ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നൽകിയിരുന്നു. എന്നാൽ, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്​തനാക്കി.

ജോസ് പുതൃക്കയിലിനെ ഒഴിവാക്കിയത് ശരി വെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ അറിയിച്ചിരുന്നു. പുതൃക്കയിലിന്റെ കാര്യത്തിൽ സിബിഐയുടെ നിലപാട് ഇരട്ടത്താപ്പാണന്ന് ജോമോൻ ആരോപിച്ചു. ഹൈക്കോടതിയിൽ കേസിൽ വാദം നടന്നപ്പോൾ പുതൃക്കയിലിനെ എതിർക്കാതിരുന്ന സിബിഐ, കേസ് വിധി പറയാൻ മാറ്റിയ ശേഷമാണ് വിചാരണക്കോടതി വിധിക്കെതിരെ ഹർജി നൽകിയതെന്ന് ജോമോൻ കുറ്റപ്പെടുത്തി.

കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി യുടെ ഭാര്യയും പ്രമുഖ സാമൂഹ്യ പ്രവർത്തകയുമായ നിഷ ജോസ് കെ മാണി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. വരുന്ന പാലാ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായി നിഷ ജോസ് കെ മാണി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരിക്കവെയാണ് പാലാ അസംബ്ലി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന യൂത്ത് ഫ്രണ്ട് (എം )എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട കെഎം മാണി അനുസ്മരണ പരിപാടിയിലും അതിനെ തുടർന്ന് പൈക സെന്റ് മേരിസ് എൽ പി സ്കൂളിലെ കുട്ടികൾക്കുള്ള സൗജന്യ കുട വിതരണ പരിപാടിയിൽ മുഖ്യാതിഥി റോളിൽ തിളങ്ങിയതും നിഷ ജോസ് കെ മാണി ആയിരുന്നു.

നിഷ ജോസ് ആദ്യമായാണ് ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കുന്നത്. കോട്ടയത്തെയും പാലായിലെ യും സാമൂഹ്യ-സാംസ്കാരിക സന്നദ്ധസംഘടനകളുടെ പരിപാടികളിൽ വർഷങ്ങളായി നിറസാന്നിധ്യം ആണെങ്കിൽ പോലും കേരള കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിഷ ജോസ് ഇതുവരെ പങ്കെടുത്തിരുന്നില്ല. ഇന്നത്തെ യൂത്ത് ഫ്രണ്ട് (എം) പരിപാടിയിൽ പങ്കെടുത്തത് യാദൃശ്ചിക നീക്കമായി രാഷ്ട്രീയനിരീക്ഷകർ കരുതുന്നില്ല. വരുന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ മത്സരാർത്ഥിയായി നിഷ ജോസ് രംഗത്തുണ്ടാകുമെന്ന് മുഖ്യധാര ദൃശ്യ-അച്ചടി മാധ്യമങ്ങൾ പലവുരു റിപ്പോർട്ട് ചെയ്തിരുന്നതാണ്. കേരള കോൺഗ്രസ് നേതൃത്വവും ജോസ് കെ മാണി എം പിയും നിഷ ജോസും ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചില്ലെങ്കിലും കേരള കോൺഗ്രസ് അണികൾ പറയാതെ പറയുന്ന ഏക പേര് നിഷ ജോസിന്റേതാണ് .ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി നിഷ ജോസ് കടന്ന് വരികയാണെങ്കിൽ പാലാ ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്ക് എതിർപ്പില്ല എന്ന് ജോസഫ് വിഭാഗവും പ്രസ്താവന നടത്തിയിരുന്നു.

ഓഗസ്റ്റ് മാസത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ പാലായുടെ എംഎൽഎ എന്ന നിലയിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് ഈ സഭയിൽ ലഭിക്കുന്നത് കേവലം ഒന്നര വർഷം മാത്രമാണ്. തുടർന്നു വരുന്ന പൊതുതെരഞ്ഞെടുപ്പിൽ കെ എം മാണിയുടെ പുത്രൻ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി ക്ക് വേണ്ടി കേരള കോൺഗ്രസ് പ്രതിനിധി വഴിമാറിക്കൊടുക്കുകയും വേണം. ഈ ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് രൂപ തിരഞ്ഞെടുപ്പിൽ ചെലവഴിച്ച് പാലായുടെ എംഎൽഎ ആയി കടന്നുവരുവാൻ നിലവിലെ പാലായിലെ കേരള കോൺഗ്രസ് നേതൃത്വത്തിൽ നിന്നും സാധ്യത തുലോം കുറവാണ് . കെ എം മാണിക്ക് പൂർത്തീകരിക്കാൻ പറ്റാത്ത ശേഷിക്കുന്ന കാലയളവിൽ കരിങ്ങോഴയ്ക്കൽ കുടുംബവുമായി ബന്ധപ്പെട്ട പേരാണെങ്കിൽ പാലാ നിയോജക മണ്ഡലത്തിൽ ലഭിക്കുന്ന സ്വീകാര്യത ഏറെയാണുതാനും. ഇതെല്ലാം മുന്നിൽ കണ്ടു കൊണ്ടാണ് നിഷ ജോസ് കെ മാണിയുടെ സ്ഥാനാർഥിത്വം പാലായിൽ സജീവ ചർച്ചയായി മാറുന്നത്.

വ്യോമമേഖല ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി പാകിസ്ഥാന്‍. ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെ നിലവില്‍ വന്ന വിലക്കാണ് നീക്കിയത്. ഇന്ന് പുലര്‍ച്ചെ 12.41 ഓടെയാണ് പാക്കിസ്ഥാന്‍ വ്യോമമേഖല ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുവാദം നല്‍കിയത്. ഫെബ്രുവരി 26 ന് ബാലാക്കോട്ടിലെ ജെയ്‍ഷെ മുഹമ്മദിന്‍റെ തീവ്രവാദ ക്യാമ്പ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതിന് പിന്നാലെ പാക്കസ്ഥാന്‍ വ്യോമമേഖല പൂര്‍ണ്ണമായി അടയ്ക്കുകയായിരുന്നു.

ഇതിന് പിന്നാലെ 11 റൂട്ടുകളില്‍ രണ്ടെണ്ണം പാകിസ്ഥാന്‍ തുറന്നിരുന്നു. പാക്കിസ്ഥാന്‍ വ്യോമമേഖല അടച്ചതോടെ ഇന്ത്യന്‍ വ്യോമ ഗതാഗത മേഖലക്ക് 550 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് വ്യോമയാന മന്ത്രി രാജ്യസഭയില്‍ വ്യക്തമായിരുന്നു. എയര്‍ ഇന്ത്യക്ക് മാത്രം 491 കോടി രൂപയുടെ നഷ്ടം ഉണ്ടായി. ഇതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു.

തിരുവനന്തപുരം കാര്യവട്ടം ക്യാംപസിൽ ജീർണിച്ച നിലയിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്ച മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) രണ്ടാം വർഷ എംടെക് വിദ്യാർഥി കോഴിക്കോട് വടകര സ്വദേശി ശ്യാൻ പത്മനാഭന്റെ(27) മൃതദേഹമാണ് ക്യാംപസിലെ കാടിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന. കോഴിക്കോട് വടകര പുത്തൂർ വരദയിൽ പത്മനാഭന്റെയും ശൈലജയുടെയും മകനാണ്. ടെക്നോപാർക്കിലെ ജീവനക്കാരിയായ സഹോദരിക്കും ഭർത്താവിനുമൊപ്പം പാങ്ങപ്പാറയിലെ ഫ്ലാറ്റിലായിരുന്നു ശ്യാൻ താമസിച്ചിരുന്നത്.

തിങ്കളാഴ്ച രാവിലെ പത്തരയോടെ ലൈബ്രറിയിൽ പോകുന്നുവെന്നു പറഞ്ഞ് ശ്യാൻ വീട്ടിൽ നിന്നിറങ്ങിയിരുന്നു. രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെതുടർന്ന് ബന്ധുക്കൾ കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മിഷണർക്കു പരാതി നൽകി. അന്വേഷണത്തിൽ ശ്യാനിന്റെ മൊബൈൽഫോൺ കാര്യവട്ടം-തൃപ്പാദപുരം പ്രദേശത്തെവിടെയോ ഉള്ളതായി വിവരം ലഭിച്ചു. ജൂലൈ എട്ടിന് ഉച്ചയ്ക്ക് 12.14 മുതൽ പിറ്റേന്ന് വൈകിട്ട് അഞ്ചു വരെ മൊബൈൽ ഓണായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ ഫോൺ ഓഫായതോടെ ഈ വഴിക്കുള്ള അന്വേഷണം അസാധ്യമായി. ഈ സമയത്തെല്ലാം മൊബൈല്‍ ഒരേ ലൊക്കേഷൻ പരിധിയിലായിരുന്നതോടെയാണ് പൊലീസ് ക്യാംപസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

തുടർന്ന് കാര്യവട്ടം ക്യാംപസിലെ സിസിടിവി ക്യാമറ പരിശോധിക്കുമ്പോൾ സഞ്ചിതൂക്കിയ ഒരു യുവാവ് ക്യാംപസിനുള്ളിലെ ഹൈമവതീകുളത്തിന്റെ ഭാഗത്തേക്കു പോകുന്നതായി കണ്ടെത്തി. ഇദ്ദേഹം തിരിച്ചു പോകുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നുമില്ല. ബന്ധുക്കൾ ഈ ദൃശ്യം ശ്യാനിന്റേതാകാമെന്നു പറഞ്ഞതോടെ പൊലീസ് ആ വഴിക്ക് അന്വേഷണം തുടങ്ങി. പൊലീസ് നായ എത്തി കുളത്തിനു സമീപം പോയി നിന്നു. തുടർന്ന് അഗ്നിശമനസേനയുടെ സ്കൂബാ ടീം കുളത്തിലിറങ്ങി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ക്യാംപസിലെ കാട് വളർന്നുകി‌ടക്കുന്ന സ്ഥലങ്ങളിൽ പൊലീസും കൂട്ടുകാരും ചേർന്ന് അന്വേഷിച്ചിട്ടും ഫലം കണ്ടില്ല. അന്നു തിരച്ചിൽ നടത്തിയതിന് ഒരു കിലോമീറ്റർ മാറിയാണ് ഇപ്പോൾ മൃതദേഹം ലഭിച്ചത്. ബിടെക് പാസായശേഷം ബെംഗളൂരൂവിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ശ്യാൻ കുറേ നാൾ ജോലി ചെയ്തിരുന്നു. ശ്യാൻ സംസ്ഥാനം വിട്ടോ എന്നറിയാൻ റെയിൽവേ‍ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളും മറ്റും പരിശോധിക്കുകയും അന്വേഷണം ബെംഗളൂരൂവിലേക്കു വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved