സെപ്റ്റംബര്‍ 22ന് യുഎസിലെ ടെക്‌സാസില്‍ ഹൗഡി മോദി പരിപാടി സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. ഹൂസ്റ്റണിലെ ഇന്ത്യന്‍ വംശജരാണ് പരിപാടി സംഘടിപ്പിക്കുന്നത്. 50,000ത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഇരു നേതാക്കളും ഉഭയകക്ഷി ചര്‍ച്ച നടത്തുകയും ചെയ്യും. വാഷിംഗ്ടണിലോ ന്യൂയോര്‍ക്കിലോ ആയിരിക്കും ചര്‍ച്ച നടക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ പ്രഖ്യാപിച്ചേക്കും. മാസങ്ങള്‍ നീണ്ട വ്യാപാര സംഘര്‍ഷത്തിന് ഇതോടെ അയവ് വരുമെന്നാണ് ഇരു രാജ്യങ്ങളുടേയും പ്രതീക്ഷ.
സെപ്റ്റംബര്‍ 27ന് മോദി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കും. കാശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ച് നില്‍ക്കുകയും പാകിസ്താന്‍ നിരന്തരം യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നതിന് ഇടയിലാണ് ഇത്. പ്രശ്‌ന അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക് കൊണ്ടുവരാനുള്ള പാകിസ്താന്റെ നീക്കം പരാജയപ്പെട്ടിരുന്നു.
അതേസമയം ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യ ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ വലിയൊരു വിഭാഗം യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്. അതേസമയം 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടാനൊരുങ്ങുന്ന ട്രംപിനെ സംബന്ധിച്ച് ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരുടെ വോട്ട് നിര്‍ണായകമാണ്. വിവിധ യുഎസ് കമ്പനി സിഇഒമാരെ മോദി 28ന് കാണും.
പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൗമാരക്കാരനെ ഏല്‍പ്പിച്ച് അച്ഛനും അമ്മയും കല്യാണം കഴിക്കാന്‍ പോയപ്പോള്‍ എറണാകുളം ബോട്ട് ജെട്ടിയില്‍ ഇന്നലെ നടന്നത് നാടകീയ സംഭവങ്ങള്‍. കൈക്കുഞ്ഞുമായി ബോട്ട് ജെട്ടിയില്‍ നാട്ടുകാര്‍ കണ്ടെത്തിയ കൗമാരക്കാരനെ പോലീസിലേല്‍പ്പിച്ചപ്പോഴാണ് ട്വിസ്റ്റുകള്‍ ഏറെയുള്ള കഥ പുറത്തുവന്നത്. സംഭവം എറണാകുളം സെന്‍ട്രല്‍ പോലീസ് അഴിമുഖത്തോട് വിശദീകരിച്ചത് ഇങ്ങനെ:
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് കൗമാരക്കാരന്റെ കയ്യില്‍ പത്ത് ദിവസം പോലും പ്രായമാകാത്ത കുഞ്ഞിനെ കണ്ടത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ആളാണെന്ന് കരുതിയാണ് നാട്ടുകാര്‍ പോലീസിനെ അറിയിച്ചത്. മാതാപിതാക്കള്‍ ഇല്ലാത്ത കുഞ്ഞും കൗമാരക്കാരന്റെ പരുങ്ങലുമാണ് നാട്ടുകാരെ ഈ നിഗമനത്തിലെത്തിച്ചത്. നാട്ടുകാരുടെ ചോദ്യം ചെയ്യലിലും പയ്യന്‍ ഒന്നും വിട്ടുപറയാന്‍ തയ്യാറായില്ല. അതോടെ പ്രശ്‌നം റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ മുന്നിലെത്തി.
കുട്ടിയുടെ അച്ഛന്‍ തന്റെ ചേട്ടനാണെന്നും അവര്‍ തലേന്ന് കോട്ടയത്തേക്ക് ഒരു ആവശ്യത്തിന് പോയിരിക്കുകയാണെന്നും താനും അവിടേക്ക് പോകുകയാണെന്നുമാണ് പയ്യന്‍ പറഞ്ഞത്. എന്നാല്‍ കോട്ടയത്ത് പോകാന്‍ എറണാകുളം ബോട്ട് ജെട്ടിയില്‍ എത്തിയതെന്തിനാണെന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. തുടര്‍ന്ന് പിങ്ക് പോലീസെത്തി കുഞ്ഞിനെയും പയ്യനെയും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അവിടെ വച്ച് കുട്ടിയുടെ മാതാപിതാക്കളുടെ നമ്പര്‍ വാങ്ങി പോലീസ് വിളിക്കുകയും ചെയ്തു. ഇരുവരോടും വൈകിട്ട് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. വൈകിട്ട് ഇവര്‍ എത്തിയതോടെയാണ് ആദ്യം ആശങ്ക നിറച്ച രസകരമായ കഥയുടെ ചുരുളഴിഞ്ഞത്.
പയ്യന്റെ പിതൃസഹോദര പുത്രനാണു കുഞ്ഞിന്റെ പിതാവ്. കൊച്ചിയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാളും കുട്ടിയുടെ അമ്മയും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിച്ചുവരുകയായിരുന്നു. ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന ഇവരുടെ കല്യാണം ചില കാരണങ്ങളാല്‍ വൈകിയിരുന്നു. പകരം ശനിയാഴ്ചത്തേക്കാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടയ്ക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തു. ഇത് ഇരുവരുടെയും വീട്ടില്‍ അറിഞ്ഞിരുന്നില്ല. കല്യാണശേഷം കുഞ്ഞിന്റെ കാര്യം വീട്ടില്‍ അറിയിക്കാം എന്നാണ് ഇവര്‍ കരുതിയിരുന്നത്.
വിവാഹം വരെ കുഞ്ഞിനെ മാറ്റിനിര്‍ത്താനായി സഹോദരനെ ചുമതലയേല്‍പിച്ച് ഇരുവരും വിവാഹത്തിനായി നാട്ടിലേക്കു പോവുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടന്‍ കുട്ടിയുമായി നാട്ടിലെത്താന്‍ അനുജന് നിര്‍ദേശവും നല്‍കിയിരുന്നു. എന്തായാലും ഇവരുടെ വിശദീകരണം ലഭിച്ചതോടെ പൊലീസ് കേസ് എടുക്കാതെ ഇവരെയും കുട്ടിയേയും കൗമരക്കാരനെയും വിട്ടയച്ചു.
പാലാ: പാലായില്‍ എൻസിപിയില്‍ പൊട്ടിത്തെറി. എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ്ബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ പാര്‍ട്ടി വിട്ടു. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തേയും എല്‍ഡിഎഫിനെയും സമീപിച്ചിരുന്നു. എന്നാല്‍, ഒടുവില്‍ കാപ്പൻ തന്നെ സ്ഥാനാര്‍ത്ഥിയായതോടെ അസംതൃപ്തിയിലായിരുന്നു. പിന്നാലെയാണ് പാര്‍ട്ടി വിട്ടത്.
അതേസമയം, ഈ 42 പേരെയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ പുറത്താക്കിയതാണെന്നാണ് എന്‍സിപി നേതൃത്വത്തിന്‍റെ പ്രതികരണം. ഉഴവൂര്‍ വിജയനും മാണി സി കാപ്പനും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെന്നാണ് സൂചന.
മുണ്ടക്കയം : മുപ്പത്തിയൊന്നാം മൈലിന് സമീപത്തുവച്ചുണ്ടായ ബസ്സപകടത്തിൽ നൂറിലധികം
പേർക്ക് പരിക്ക് . തെറ്റായ ദിശയിലൂടെ അമിതവേഗത്തിൽ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് സ്വകാര്യ ബസിൽ മുഖാമുഖം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളുടെയും മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു . ഇരു ബസുകളുടെയും ഡ്രൈവര്‍മാരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇരുപതിലധികം പേരെ കോട്ടയം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസിന്റെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടകാരണമെന്ന് യാത്രക്കാര്‍ പറയുന്നു.

ഞായറാഴ്ച 2.15ന് കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയില്‍ മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിന് സമീപമാണ് അപകടം നടന്നത്. കട്ടപ്പനയില്‍ നിന്നും ചങ്ങനാശ്ശേരിക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ചങ്ങനാശ്ശേരിയില്‍ നിന്നും കട്ടപ്പനയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. സ്വകാര്യ ബസിന്റെ സീറ്റുകള്‍ ഇളകി വേര്‍പെട്ട നിലയിലായിരുന്നു.

കാഞ്ഞിരപ്പള്ളിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം, ജെ.സി.ബി ഉപയോഗിച്ച് ഇരുബസുകളും വലിച്ചുമാറ്റിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒന്നര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഓണാവധി അവസാനിക്കുന്ന ദിവസമായതിനാല്‍ ഇരു ബസുകളിലും പതിവിലും എറെ തിരക്കായിരുന്നു.
അമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 20ലേറെപ്പേരെ രക്ഷപ്പെടുത്തിയെന്നും 25 ലേറെപ്പേരെ കാണാനില്ലെന്നുമാണ് വിവരം. കാണാതായവർക്കായി ദുരന്തനിവാരണസേന തെരച്ചിൽ തുടരുകയാണ്. 11 ജീവനക്കാരടക്കം 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കിഴക്കൻ ഗോദാവരി ജില്ലയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം.
ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തിൽനിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ആന്ധ്രപ്രദേശ് ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റേതാണ് അപകടത്തിൽപ്പെട്ട ബോട്ടെന്നാണ് വിവരം. കാണാതായവർക്കായി ഹെലികോപ്റ്ററിലും തെരച്ചിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്ര സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഒപ്പം മന്ത്രിമാരുടെ സംഘത്തോടും രക്ഷാപ്രവർത്തകരോടും എത്രയും വേഗം അപകടസ്ഥലത്ത് എത്താൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദേശിക്കുകയും ചെയ്തിരുന്നു.
ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ മങ്ങുന്നതായി റിപ്പോര്‍ട്ട്. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ഓര്‍ബിറ്ററിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബന്ധം നഷ്ടമായ ലാന്‍ഡറിനെ കണ്ടെത്തിയിട്ട് ഒരാഴ്ചയായിട്ടും ബന്ധം പുന:സ്ഥാപിക്കാന്‍ കഴിയാത്തതാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത്. ഒരു ചാന്ദ്ര ദിവസം – അതായത് ഭൂമിയിലെ 14 ദിവസങ്ങളാണ് വിക്രം ലാന്‍ഡറിന് ചന്ദ്രനില്‍ ദൗത്യമുള്ളത്. ഇനി ഒരാഴ്ച മാത്രമേ ലാന്‍ഡറിന് ആയുസ് ബാക്കിയുള്ളൂ.
സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലുള്ള സമയത്ത് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങേണ്ടിയിരുന്ന ലാന്‍ഡറുമായുള്ള ബന്ധം, നിര്‍ദ്ദിഷ്ട ലാന്‍ഡിംഗ് പ്രദേശത്ത് നിന്ന് 2.1 കിലോമീറ്റര്‍ അകലെ നഷ്ടമാവുകയായിരുന്നു. സെപ്റ്റംബര്‍ എട്ടിന് തന്നെ തെര്‍മല്‍ ഇമേജിലൂടെ ലാന്‍ഡര്‍ കണ്ടെത്താനായില്ലെങ്കിലും ബന്ധം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉദ്ദേശിച്ചിരുന്ന സോഫ്റ്റ് ലാന്‍ഡിംഗിന് പകരം ഹാര്‍ഡ് ലാന്‍ഡിംഗാണ് നടന്നത്. ചാന്ദ്രോപരിതലത്തില്‍ പര്യവേഷണം നടത്തേണ്ട പ്രഗ്യാന്‍ റോവര്‍ വിക്രം ലാന്‍ഡറിനകത്താണുള്ളത്.
ബാറ്ററി ചാര്‍ജ്ജ് തീര്‍ന്നുകൊണ്ടിരിക്കുകയാണ്. സമയം കഴിയുന്തോറും ദൗത്യം അസാധ്യമായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് ഒരു ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ഐഎസ്ആര്‍ഒ ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡിംഗ് നെറ്റ്‌വര്‍ക്കിലെ സംഘം ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. അതേസമയം കാര്യമായ പ്രതീക്ഷയില്ല. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ബാറ്ററികള്‍ റീചാര്‍ജ്ജ് ചെയ്യാനുള്ള സാധ്യതയും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഹാര്‍ഡ് ലാന്‍ഡിംഗ് സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കി. സിഗ്നലുകള്‍ സ്വീകരിക്കാന്‍ കഴിയാത്ത വിധം ലാന്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചിരിക്കാം എന്ന് ഐഎസ്ആര്‍ഒ കരുതുന്നു.
കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് കടപ്പുറത്ത് തിരമാലയിറ ങ്ങിയപ്പോൾ കണ്ടത് തീരം നിറയെ മത്തി. കിലോമാറ്ററുകളോളം നീളത്തിലാണ് മത്തികള്‍ തീരത്തെത്തിയത്. ഈ അപൂര്‍വ്വ പ്രതിഭാസം കാഞ്ഞങ്ങാട് തീരദേശഗ്രാമങ്ങളായ ചിത്താരിയിലും അജാനൂരിലുമാണ്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. സമാന സംഭവം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയുമധികം മത്തി കിട്ടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ആഴക്കടലില്‍ ട്രോളിംഗിന് പോവുന്ന ബോട്ടുകളില്‍ നിന്ന് രക്ഷനേടാന്‍ തീരത്തോട് അടുത്ത് വരുന്ന മത്തിക്കൂട്ടം തിരമാലകളില്‍ പെട്ട് തീരത്തെത്തുന്നതാണെന്നാണ് പ്രതിഭാസത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത്.
എംസി റോഡിൽ തുരുത്തി മിഷൻ പള്ളിക്കു സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കുറിച്ചി തെങ്ങനാടിയിൽ അശോകന്റെ മകൻ ആദിനാഥാ (23) ണ് മരിച്ചത്. ആദിയുടെ അമ്മ പ്രമീളയെ (40) ഗുരുതരമായ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 1.15നാണ് അപകടം. കാറിൽ ഉണ്ടായിരുന്നവർ തകഴിയിലെ ഒരു മരണ വീട്ടിൽ പോയി മടങ്ങുകയായിരുന്നു. ചങ്ങനാശേരി ഭാഗത്തു നിന്നു കോട്ടയത്തേക്ക് പോയ ടാങ്കർ ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നു ചങ്ങനാശേരി പൊലീസ് പറഞ്ഞു. ഇടിയെത്തുടർന്നു നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മറ്റു 3 വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. ടാങ്കർ ലോറിക്കും മറ്റു വാനുകൾക്കും ഇടയിൽപ്പെട്ട് കാർ നിശേഷം തകർന്നു.
അപകടത്തെ തുടർന്ന് എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ചങ്ങനാശേരിയിൽ നിന്നു പൊലീസും അഗ്നി സുരക്ഷാ സേനയും നാട്ടുകാരും ചേർന്നു കാർ വെട്ടിപ്പൊളിച്ചാണ് ആദിയെയും പ്രമീളയെയും പുറത്തെടുത്തത്. ഇരുവരും അബോധാവസ്ഥയിലായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.
ന്യൂ ഡൽഹിയുടെ അധികാരകേന്ദ്രത്തിന്റെ മുഖമായ പ്രദേശങ്ങളിൽ വലിയ രൂപകൽപ്പനാ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാരെന്ന് റിപ്പോർട്ട്. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യഗേറ്റ് വരെയുള്ള ഭാഗത്തിനാണ് പുതിയ മുഖം നൽകുക. വിഖ്യാത വാസ്തുശിൽപ്പിയായ എഡ്വിൻ ല്യൂട്ടിൻസ് ഡിസൈൻ ചെയ്തതാണ് ഈ പ്രദേശം. ഏതാണ്ട് നാല് സ്ക്വയർ കിലോമീറ്ററാണ് ഇതിന്റെ ആകെ വിസ്താരം.
മോദി സർക്കാരിന്റേത് വളരെ വിപുലമായ പദ്ധതിയാണ്. ഒരു പുതിയ പാർലമെന്റ് ബിൽഡിങ് പണിയണമെന്നാണ് മോദി സർക്കാരിന്റെ താൽപര്യം. ഇല്ലെങ്കിൽ ഇപ്പോൾ നിലവിലുള്ള പാർലമെന്റ് മന്ദിരത്തെ ആധുനികവൽക്കരിക്കുന്ന തരത്തിൽ ഡിസൈൻ മാറ്റം വരുത്തണം. ഇതോടൊപ്പം രാഷ്ട്രപതി ഭവന്‍ മുതൽ ഇന്ത്യഗേറ്റ് വരെയുളള ഭാഗം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള പദ്ധതികളും കേന്ദ്രം നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
![]()
എല്ലാ വകുപ്പുകളുടെയും ഔദ്യോഗിക കേന്ദ്രങ്ങൾ ഒരിടത്തേക്ക് കൊണ്ടുവരാനുള്ള ആലോചനയും ഇക്കൂട്ടത്തിലുണ്ട്. ഇതിനായി ഒരു പൊതു കേന്ദ്ര സെക്രട്ടേറിയറ്റ് സ്ഥാപിക്കും. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള പ്രദേശത്തെ പുനർരൂപകൽപ്പന ചെയ്യാൻ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഇന്ത്യക്ക് പുതിയ മുഖം കൈവരുന്നുവെന്ന പ്രതിച്ഛായ സൃഷ്ടിക്കലാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ഇന്ത്യയുടെ ഭരണവ്യവസ്ഥയുടെ ‘കാര്യക്ഷമതയെയും സുതാര്യതയെയും’ വ്യക്തമാക്കുന്നതായിരിക്കും പുതിയ കെട്ടിടം.
പൊതുജനങ്ങള്‍ക്കായുളള പ്രദേശത്തെ വിശ്രമ കേന്ദ്രങ്ങൾ, പാർക്കിങ് സ്ഥലങ്ങള്‍ എന്നിവയുടെയെല്ലാം വികസനം ഇക്കൂട്ടത്തിൽ നടക്കും. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത്. 2024 ല്‍ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ മണ്ഡലങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ എംപിമാരെ ഉൾക്കൊള്ളാൻ നിലവിലെ പാർലമെന്റ് കെട്ടിടത്തിന് കഴിഞ്ഞെന്നു വരില്ല. ഇക്കാരണത്താലാണ് ഒരു പുതുക്കൽ ആലോചിക്കുന്നതെന്ന ന്യായവും വരുന്നുണ്ട്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമ മുകേഷ് അംബാനിയുടെ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ആദായനികുതി വകുപ്പിന്റെ മുംബൈ വിഭാഗം നിരവധി രാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍, 2015-ലെ കള്ളപ്പണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് മുകേഷ് അംബാനി കുടുംബത്തിലെ അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കണക്കില്‍പ്പെടാത്ത വിദേശ സ്വത്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. കരുതലയോടെയുള്ള നീക്കത്തില്‍, 2019 മാര്‍ച്ച് 28 ന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെയും അവരുടെ മൂന്ന് മക്കള്‍ക്കും ‘വെളിപ്പെടുത്താത്ത വിദേശ വരുമാനവും സ്വത്തുക്കളും’ ഉണ്ടെന്ന കാരണത്തിനാണ് ആദായ വകുപ്പ് നോട്ടീസ് നല്‍കിയതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2011ല്‍ എച്ച്എസ്ബിസി ജനീവയില്‍ 700 ഇന്ത്യന്‍ വ്യക്തികളുടെയും അക്കൗണ്ടുകളുള്ള സ്ഥാപനങ്ങളുടെയും കണക്കില്‍ കാണിക്കാത്ത വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് രാജ്യത്തെ വന്‍ ബിസിനസ് ഉടമസ്ഥരിലേക്കുമുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചത്.
ഫെബ്രുവരി 2015ന് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍ നടത്തിയ അന്വേഷണത്തില്‍് എച്ച്എസ്ബിസി ജനീവയില്‍ ഇന്ത്യന്‍ അക്കൗണ്ട് ഉടമകളുടെ എണ്ണം 1,195 ആയി വര്‍ദ്ധിച്ചതായി കണ്ടെത്തിയിരുന്നു. ‘സ്വിസ് ലീക്‌സ്’ എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്.