സ്വകാര്യ ബസിന്റെ വാതില്‍പാളി തലയിലിടിച്ചു റോഡില്‍ വീണ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മരിച്ചു. വെള്ളല്ലൂര്‍ ആല്‍ത്തറ ഗായത്രിയില്‍ പരേതനായ എസ് ഷാജീസിന്റെയും കിളിമാനൂരില്‍ ഗായത്രി സ്റ്റുഡിയോ നടത്തുന്ന റീഖയുടെയും മകള്‍ ഗായത്രി എസ് ദേവി (19 വയസ്) ആണ് മരിച്ചത്. നഗരൂര്‍ രാജധാനി എന്‍ജിനീയറിങ് കോളജ് മൂന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ് മരിച്ച ഗായത്രി.
കോളജിനു മുന്നിലെ സ്‌റ്റോപ്പില്‍ രാവിലെ 8.20ന് ആയിരുന്നു അപകടംമുണ്ടായത്. ബാലസുബ്രഹ്മണ്യം എന്ന ബസില്‍ വന്നിറങ്ങിയ ഗായത്രി നടന്നുപോകുമ്പോള്‍ മുന്നോട്ടെടുത്ത അതേ ബസിന്റെ വാതില്‍പാളി തലയിലില്‍ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
എന്നാല്‍ ബസില്‍ നിന്നിറങ്ങുമ്പോള്‍ വാതിലിന്റെ പൂട്ടില്‍ വിദ്യാര്‍ഥിനിയുടെ ബാഗിന്റെ വള്ളി കുരുങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നാണു പൊലീസ് പറയുന്നത്. ഇതറിയാതെ മുന്നോട്ടെടുത്ത ബസ് ഗായത്രിയെ കുറച്ചു ദൂരം വലിച്ചു കൊണ്ടുപോയി. പിന്നീടു റോഡില്‍ തെറിച്ചുവീണെന്നും പൊലീസ് പറഞ്ഞു.
ഗുരുതര പരുക്കോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അലക്ഷ്യമായി ബെല്ലടിച്ച കണ്ടക്ടറുടെയും അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറുടെയും പേരില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസ് എടുത്തതായി നഗരൂര്‍ പൊലീസ് അറിയിച്ചു.
തിരുവനന്തപുരം മ്യൂസിയത്തിനു സമീപം ശ്രീറാം വെങ്കിട്ടരാമന്‍റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം.പുലർച്ചെ 12 മണിക്കാണ് അപകടം നടന്നത്. മുഹമ്മദ് ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച് 100 മീറ്റർ മാറിയെന്ന നിലയിലായിരുന്നു. ഇരുവാഹനങ്ങളുെ ഒരേ ദിശയിൽ വരികയായിരുന്നു.
പുരുഷനാണ് കാര്‍ ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍. കാര്‍ തന്റെ ഓട്ടോറിക്ഷയെ അതിവേഗത്തില്‍ മറികടന്നുപോയെന്നും ദൃക്സാക്ഷി ഷഫീഖ് പറഞ്ഞു.
അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായാണ് മനസിലാക്കുന്നതെന്ന് സംഭവസമയത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ വൈദ്യ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകൂ.
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീറാണ് മരിച്ചത്. അമിതവേഗത്തിലായിരുന്ന വാഹനം ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരിലുള്ളതാണ് കാര്‍. അപകടസമയത്ത് വഫയും വാഹനത്തിലുണ്ടായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീറാം മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി.
തിരുവനന്തപുരം മ്യൂസിയത്തിനു സമീപം സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീറാണ് മരിച്ചത്. അമിത വേഗത്തിലായിരുന്ന വാഹനം ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. അതേസമയം അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്നതില്‍ സ്ഥിരീകരണമായിട്ടില്ല.
അപകട സമയത്ത് വാഹനമോടിച്ചതാരെന്ന് വ്യക്തമായിട്ടില്ലെന്ന് മ്യൂസിയം എസ് ഐ ജയപ്രകാശ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ശ്രീറാം വെങ്കിട്ടരാമനാണ് വണ്ടിയോടിച്ചെതന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യം മൊഴിയായി പറയാൻ ആരും തയ്യാറായില്ലെന്നും എസ് ഐ വ്യക്തമാക്കി.
അപകടത്തിന്റെ ശബ്ദം കേട്ടാണ് തൊട്ടടുത്ത മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ സംഭവസ്ഥലത്തെത്തിയത്. അപകടസമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നു. ശ്രീറാമിന്റെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിന് ശേഷമാണ് അദ്ദേഹത്തെ സ്റ്റേഷനിൽ എത്തിച്ചത്. അതേസമയം, താനല്ല തനിക്കൊപ്പമുണ്ടായിരുന്നു സുഹൃത്ത് വഫാ ഫിറോസാണ് വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍, വാഹനം ആരാണ് ഓടിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് എസ്ഐ വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ അപകടത്തിന് ശേഷം പൊലീസ് എടുക്കേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമൻ വിശദീകരില്ലെങ്കിലും മാധ്യമപ്രവർത്തകരുടെ നിർബന്ധത്തിന് ശേഷമാണ് ഇവരെ പൊലീസ് വിളിച്ച് വരുത്തിയതെന്നും ആരോപണങ്ങളുണ്ട്. വഫയെ വൈദ്യ പരിശോധനയ്ക്കായി ഹാജരാക്കി. ഇവരുടെ പേരിലാണ് വാഹനം.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് ബഷീറിനെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീറിന്റെ ബൈക്ക് അപകടത്തിൽപെട്ടത്. വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ഥയുടെ മരണം അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ചിരുന്നു. സിദ്ധാര്‍ത്ഥ ഡയറക്ടര്‍ ബോര്‍ഡിന് എഴുതിയ കത്ത് പൊലീസിന് കിട്ടിയിരുന്നു. ഇപ്പോഴിതാ നേത്രാവതി പാലത്തിലിറങ്ങുന്നതിന് തൊട്ടുമുമ്പ് ഇദ്ദേഹം ഇരുപതിലേറെ ഫോണ്‍കോളുകള്‍ നടത്തിയിരുന്നെന്ന് ഡ്രൈവര്‍ മൊഴി നല്‍കി.
ഇതിലൊക്കെ ആരോടൊക്കെയോ ക്ഷമാപണം നടത്തിയിരുന്നെന്നും സിദ്ധാര്‍ത്ഥയുടെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. പാലത്തിലിറങ്ങിയ ശേഷവും അദ്ദേഹം ആരെയൊക്കെയോ ഫോണില്‍ വിളിക്കുന്നുണ്ടായിരുന്നെന്നും ഡ്രൈവര്‍ പറഞ്ഞു. പതിവില്‍ നിന്ന് വിപരീതമായ അന്ന് അദ്ദേഹം വീട്ടില്‍ നിന്ന് നേരത്തെ ഇറങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു.
അതേ സമയം സിദ്ധാര്‍ത്ഥയുടെ മൃതദേഹത്തില്‍ ടീ ഷര്‍ട്ട് ഉണ്ടായിരുന്നില്ല. ടീ ഷര്‍ട്ട് അഴിച്ചാണ് പുഴയില്‍ ചാടിയതെങ്കില്‍ പാലത്തില്‍ ഇത് കാണേണ്ടതാണ്. പുഴയില്‍ ചാടിയ ശേഷം ടീ ഷര്‍ട്ട് അഴിക്കാനുള്ള സാധ്യത കുറവാണ്. സിദ്ധാര്‍ത്ഥിന്റെ ഫോണും ഇതുവരെ തെരച്ചില്‍ സംഘത്തിന് കിട്ടിയിട്ടില്ല. മൂക്കില്‍ നിന്ന് ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം ലഭിച്ചത്. എന്നാല്‍, പഴ്സും ക്രെഡിറ്റ് കാര്‍ഡുകളും തിരിച്ചറിയല്‍ രേഖകളും മോതിരവും ഡിജിറ്റല്‍ വാച്ചും മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കാണാതായ ഫോണിനെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ച ശേഷം മാത്രമേ മരണം സംബന്ധിച്ച് വ്യക്തത വരികയുള്ളു.
തിങ്കളാഴ്‌ചയാണ് മംഗലാപുരത്ത് നേത്രാവതി നദിയിലെ പാലത്തില്‍ നിന്ന് സിദ്ധാര്‍ത്ഥയെ കാണാതായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. പാലത്തില്‍ നിന്ന് നദിയിലേക്ക് ഒരാള്‍ വീഴുന്നത് കണ്ടതായി തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ഒരു മത്സ്യത്തൊഴിലാളി മംഗലാപുരം കനകനടി പൊലീസില്‍ ഫോണ്‍ ചെയ്‌ത് അറിയിച്ചിരുന്നു.ഇന്നലെ രാവിലെയാണ് സിദ്ധാര്‍ത്ഥയുടെ മൃതദേഹം നേത്രാവതി പുഴയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ബോളാര്‍ ഹൊയ്ഗെ ഐസ് പ്ളാന്റിന് സമീപത്തു നിന്നായി കണ്ടെത്തിയത്.സിദ്ധാര്‍ത്ഥയുടെ സംസ്കാരം ഇന്നലെ വൈകിട്ട് ചിക്കമംഗലൂരുവിലെ കുടുംബ എസ്റ്റേറ്റില്‍ നടന്നു.
ന്യൂഡൽഹി: പാക്കിസ്ഥാനു സൈനിക സഹായം നൽകാനുള്ള യുഎസ് തീരുമാനത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചു. ഇന്ത്യയിലെ യുഎസ് അംബാസഡറെയും വാഷിംഗ്ടണിലെ ട്രംപ് ഭരണകൂടത്തെയും കാര്യങ്ങൾ ധരിപ്പിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു. യുഎസ് അംബാസഡറെ സൗത്ത് ബോക്കിലേക്കു വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചതെന്നാണു വിവരം. കഴിഞ്ഞയാഴ്ച പാക്കിസ്ഥാനു 125 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം നൽകാനുള്ള കോണ്‍ഗ്രസ് തീരുമാനം പെന്റഗൻ നോട്ടിഫൈ ചെയ്തിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും തമ്മിൽ വാഷിംഗ്ടണിൽ നടത്തിയ ചർച്ചയ്ക്കു പിന്നാലെയായിരുന്നു പ്രഖ്യാപനം. എഫ്16 യുദ്ധവിമാനങ്ങളുടെ നിരീക്ഷണം ഉൾപ്പെടെയാണ് യുഎസ് പാക്കിസ്ഥാനു സഹായം നൽകുന്നത്. ഫെബ്രുവരിയിൽ ബാലാക്കോട്ട് ആക്രമണത്തിനുശേഷം കാഷ്മീരിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ എഫ്-16 വിമാനങ്ങൾ ഉപയോഗിച്ചിരുന്നു.
ന്യൂഡൽഹി : കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി പോക്സോ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. കുട്ടികൾക്കുനേരെ ക്രൂരമായ ലൈംഗികാതിക്രമം നടത്തുന്നവർക്ക് വധശിക്ഷ വരെ ലഭിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. രാജ്യസഭ നേരത്തെ പാസാക്കിയ ബിൽ രാഷ്ട്രപതി അംഗീകരിച്ചാൽ നിയമമാകും.
കഴിഞ്ഞ ജനുവരി 8ന് ലോക്സഭയിൽ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളില്ലാതെ വീണ്ടും കൊണ്ടുവരുന്നത്. കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വർഷം തടവ് മുതൽ വധശിക്ഷ വരെ ലഭിക്കുന്ന വ്യവസ്ഥകൾ ഭേദഗതി ബില്ലിലുണ്ട്. കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് അഞ്ച് വർഷം തടവും പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു.പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതും ലൈംഗിക വളർച്ചയ്ക്കായി ഹോർമോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂരമായ പീഡനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയാകുന്നത് ആൺകുട്ടിയോ പെൺകുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകൾ.
മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് തമിഴ്നാട്ടില്‍ പിടിയില്‍. ചരക്കുകപ്പലില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. തൂത്തുക്കുടി തുറമുഖത്ത് വച്ച് തമിഴ്നാട് പോലീസാണ് അദീബിനെ പിടികൂടിയത്. ചരക്കുകപ്പലിലെ ജീവനക്കാരന്‍റെ വേഷത്തിലാണ് അദീബ് തൂത്തുക്കുടിയില്‍ എത്തിയത്.
മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ നേരുന്നയാളാണ് അദീബ്. മറ്റു ചില അഴിമതിക്കേസുകളിലും അദീബ് പ്രതിയാണ്.2015 സെപ്റ്റംബര്‍ 28ന് സൗദി സന്ദര്‍ശനം കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് സ്പീഡ് ബോട്ടില്‍ സഞ്ചരിക്കവെയാണ് അബ്ദുല്ല അമീനെ ബോട്ട് തകര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌ഫോടനത്തില്‍ നിന്നും അബ്ദുല്ല അമീന്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ അദീബിന്റെ പാസ്പോര്‍ട്ട് മാലി ദ്വീപ് അധികൃതര്‍ തടഞ്ഞുവച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച അദീബിനെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അദീബ് ഇന്ത്യയിലേക്ക് കടന്നേക്കമെന്ന വിവരം മാലി ദ്വീപ് അധികൃതര്‍ കൈമാറിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അദീബ് പിടിയിലായത്.
Tuticorin Port (Tamil Nadu) Authority say they have detained the former vice-president of Maldives, Ahmed Adeeb. MEA says, ‘they are trying to ascertain the veracity of the reports.’ pic.twitter.com/9W4QDahnnR
— ANI (@ANI) August 1, 2019
ബിജോ തോമസ് അടവിച്ചിറ
മത സ്വാഹാർദ്ദവും നന്മ്മയും നിറഞ്ഞ പഴമയുടെ ഒരു ബിസിനെസ്സ് വിജയ കഥ, ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. കാലഘട്ടം മാറിക്കൊണ്ടരിക്കുന്നു. സ്വഹൃദം ഇപ്പോൾ ഓർമ്മകളിൽ മാത്രം സൂക്ഷിക്കുന്ന പഴയ തലമുറയും. ഇൻറർനെറ്റിൽ സൂക്ഷിക്കുന്ന പുതുതലമുറയും. മതത്തിന്റെയും ജാതിയുടെയും പേരിൽ വെറിപൂണ്ട് ഭിന്നിപ്പിച്ചു ഭരിക്കുന്ന രാഷ്ട്രീയക്കാരുടെയും നാട്ടിൽ വര്ഷങ്ങളായി സ്വാഹ്ര്ദം കത്ത് സൂക്ഷിച്ച നൻമ്മനിറഞ്ഞ നമ്മുടെ മുൻതലമുറയും ഇങ്ങനെ ജീവിച്ചിരുന്നു എന്നത് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ എങ്കിലും ഈ പോസ്റ്റ് സാധിക്കും. നൻമയും നർമ്മവും നട്ടുവർത്തമാനായും നിറഞ്ഞ പഴയ ജീവിതത്തിലേക്ക് ഒരു തിരിച്ചുപോക്ക് അസാധ്യമായ ഈ കാലഘട്ടത്തിനു നല്ല കുറച്ചു ഓർമ്മകൾ എങ്കിലും ആകട്ടെ ഈ കഥ
നന്മ്മനിറഞ്ഞ മതസ്വാഹാർദ്ദത്തിന്റെ ആ ബസ് കഥ വായിക്കാം
ഒരു അൻപതു വർഷം മുമ്പ് ചങ്ങനാശ്ശേരിയുടെ നിരത്തുകളെ അടക്കി വാണിരുന്ന ഒരു ബസ് സർവീസ് കമ്പനിയുണ്ടായിരുന്നു, അതായിരുന്നു “സെന്റ് ജോർജ്” ഹിന്ദുവായ കെ കേശവൻ നായരുടെയും മുസ്ലിമായ കെ സെയിദ് മുഹമ്മദ് റാവുത്തരുടേയും ക്രിസ്ത്യാനിയായ ബസ് അതായിരുന്നു സെന്റ് ജോർജ്, ഇന്നത്തെ കാലത്ത് അങ്ങനെയുള്ള ആളുകളെ സങ്കൽപ്പിക്കാൻ പറ്റുമോ? അതെ ഇവർ രണ്ടു പേരും ചങ്ങനാശ്ശേരിയുടെ മത സൗഹാർദ്ദത്തിന്റെ പ്രതീകങ്ങളായിരുന്നു, സ്വന്തം മക്കളെക്കാൾ വണ്ടിയിലെ സ്നേഹിച്ചിരുന്നവർ, അന്നത്തെ കാലത്ത് ഒരു ബസ് സർവീസ് എന്നാൽ ബിസിനസ്സ് മാത്രമായിരുന്നില്ല ഒരു ജന സേവനം കൂടിയായിരുന്നു.
പണ്ട് ബസ് ഉടമസ്ഥൻ എന്നാൽ ബസിന്റെയും തൊഴിലാളികളുടേയും കാര്യം മാത്രം നോക്കിയാൽ പോര. വണ്ടികളുടെ യാത്ര സുഗമാക്കുവാൻ ഓഫിസുകൾ കയറി ഇറങ്ങണം റോഡുകളുടെ അറ്റകുറ്റപണികൾ തീർക്കാനും, റോഡുകൾ വീതി കൂട്ടാനും, പാലങ്ങളും കലുങ്കുകളും നന്നാക്കുവാനും, റോഡിലേക്ക് ചരിഞ്ഞു കിടക്കുന്ന മരങ്ങളുടെ ശാഖകൾ മുറിച്ചു മാറ്റാനും നിരന്തരം ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം, അന്ന് കിഴക്കൻ മേഖലയിലെ മലയോര കർഷകരെ ചങ്ങനാശ്ശേരിയുമായി അടുപ്പിച്ച കണ്ണിയായിരുന്നു സെന്റ് ജോർജ് ബസ്, ചങ്ങനാശ്ശേരിയിൽ കൂടുതൽ വിദ്യാഭാസ സ്ഥാപനങ്ങൾ തുറന്നതോടു കൂടി ചങ്ങനാശ്ശേരിയിൽ പുതിയ വ്യാപാര സ്ഥാപനങ്ങളും തുറന്നു ടൗണിലെ തിരക്കും വർധിച്ചു,
മത സൗഹാർദ്ദത്തിന്റെ പിള്ള തൊട്ടിലായ ചങ്ങനാശ്ശേരിയുടെ രാജവീഥികളിലൂടെ അതിന്റെ തന്നെ പ്രതീകങ്ങളായ സെന്റ് ജോർജ് ബസുകൾ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്നു. ഒരു കാലത്ത് ചങ്ങനാശ്ശേരിയുടെ ആവിശ്യവും, അഭിമാനവും, അലങ്കാരവുമായിരുന്നു, ഇങ്ങനെ ഒരു സംരംഭം ഇതിനു മുമ്പ് കേരളത്തിൽ എവിടെയെങ്കിലും ഉണ്ടായിരുന്നോ എന്നും അറിയില്ല
ചങ്ങനാശ്ശേരി – ഏലപ്പാറ, ചങ്ങനാശ്ശേരി – വേങ്കോട്ട, കുളത്തൂർ മുഴി, പൊന്തൻപുഴ, ചുങ്കപ്പാറ കോട്ടാങ്ങൽ, ചങ്ങനാശ്ശേരി – മാന്നാർ , മാവേലിക്കര തൃക്കുന്നപ്പുഴ, ചങ്ങനാശ്ശേരി – ശാസ്‌താംകോട്ട അങ്ങനെ നാലഞ്ചു റൂട്ടുകൾ. എല്ലാം ജനകീയം, ബസ്സിലും വർക്ഷോപ്പിലുമായി നാൽപതോളം തൊഴിലാളികൾ,
ഒടുവിൽ അവരുടെ ബിസിനെസ്സ് തകർക്കാനും തൊഴിലാളികളുടെ മനസ്സിൽ വിഷം കുത്തിവച്ചു സ്വാർത്ഥതല്പരകഷികൾ രംഗത്ത് വന്നു തൊഴിലാളി സമരം നടത്തി ബസ് സർവീസ് പൂട്ടിച്ച ഒരു പിനപ്പുറ കഥ കുടി ഉണ്ട്. തൊഴിലാളികളെ കരുവാക്കി ചിലർ കമ്പനി പൊളിക്കാൻ ശ്രമം നടത്തിയത്. ശംബളവും ബോണസ്സും കൂട്ടിത്തരണമെന്ന് ആവിശ്യപ്പെട്ട് ഉടമകളുടെ വീട്ടു പടിക്കൽ സമരം തുടങ്ങിയത്, മാസങ്ങളോളം വണ്ടികൾ ഓടാതെ കിടന്നു, ഈ തൊഴിലാളികളും അതിന്റെ നേതാക്കന്മാരും വർഷങ്ങളോളം തങ്ങളെ തീറ്റി പോറ്റിയ ആ വാഹനങ്ങളെ നിഷ്‌കരുണം തള്ളി അതിന്റെ മുന്നിരുന്നു മുദ്രവാക്യം വിളിക്കാനും കോടി പാറിക്കാനും വീറു കാട്ടി, അവസാനം ആ ബസ്സുകളുടെ ശവക്കുഴി അവർ തന്നെ തോണ്ടി, ആറു മാസം സമരം ചെയ്ത് ആ സ്ഥാപനം പൂട്ടിച്ചു. അങ്ങനെ ഒരു ചരിത്രവും അതിന്റെ കൂടെ അവസാനിച്ചു.
എങ്കിലും നമ്മൾ പറഞ്ഞു വന്നത് ആ സ്വഹൃദത്തിന്റെ കഥ തന്നെ…..
കടപ്പാട് : ചങ്ങനാശേരി ജംഗ്ഷൻ ഫേസ് ബുക്ക് കൂട്ടായ്മ്മ
ഐ.എസില്‍ ചേര്‍ന്ന ഒരു മലയാളി യുവാവ് കൂടി കൊല്ലപ്പെട്ടു. എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിന്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം 39 ആയി
2017 ഏപ്രിലിലാണ് മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിന്‍ ഐഎസില്‍ ചേര്‍ന്നത്. ഈ മാസം പതിനെട്ടിന് അഫ്ഗാനിസ്ഥാനിലുണ്ടായ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മുഹ്സിന്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ കൊല്ലപ്പെട്ടതായി മലപ്പുറത്തുള്ള കുടുംബാംഗങ്ങള്‍ക്ക് വാട്ട്സാപ്പ് വഴി സന്ദേശം ലഭിച്ചു.
അഫ്ഗാനിസ്ഥാന്‍ നമ്പറില്‍ നിന്ന് മലയാളത്തിലായിരുന്നു സന്ദേശം. ഈ വിവരം പൊലീസില്‍ അറിയിക്കരുതെന്നും അറിയിച്ചാല്‍ പൊലീസ് നിങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും സന്ദേശത്തിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഐഎസില്‍ ചേര്‍ന്ന 98 മലയാളികളില്‍ 38 പേര്‍ വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു.
വെള്ളം എടുക്കാനായി പൈപ്പ് തുറന്നപ്പോൾ വീട്ടുകാരെ അമ്പരപ്പിച്ച് അപൂർവ ഇനം മൽസ്യം. കിണറ്റിൽ നിന്ന് പമ്പ് ചെയ്ത വെള്ളത്തോടൊപ്പമാണ് മീൻ എത്തിയത് എന്നത് അതിലേറെ കൗതുകമാണ്. ചെറുവാൾ അയ്യഞ്ചിറ ഷാജിയുടെ വീട്ടിലാണ് ഇൗ വിചിത്ര അതിഥി എത്തിയത്.
ഹോറാഗ്ലാനിസ് അലിക്കുഞ്ഞി എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ ബ്ലൈൻഡ് ക്യാറ്റ് ഫിഷ് എന്ന മത്സ്യമാണ് ഇവർക്കു ലഭിച്ചത്. പൂച്ചമത്സ്യമെന്നും വിളിക്കും.കിണറ്റിൽ നിന്നും ടാങ്കിലേക്കു വെള്ളം പമ്പ് ചെയ്തശേഷം പൈപ്പിലൂടെയാണു മത്സ്യം പുറത്തെത്തിയത്. ചുവപ്പു നിറവും മീശയും ശരീരത്തിനുചുറ്റിലും മുള്ളുപോലെയുള്ള രോമങ്ങളും മീനിനെ ആകർഷകമാക്കുന്നു.
6 സെന്റീ മീറ്ററോളമാണു നീളം. കഴിഞ്ഞ ദിവസം വാർത്തയായ ഭൂഗർഭ വരാൽ ആണെന്ന സംശയത്തിൽ കൊച്ചിയിലെ നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക് റിസോഴ്സസ് അധികൃതരെ വിവരമറിയിച്ചു.ഹോറഗ്ലാനസ് വർഗത്തിൽപ്പെട്ടതാണെന്ന് ഇവർ സ്ഥിരീകരിച്ചു. കൂടുതൽ പഠനത്തിനായി മത്സ്യത്തെ ഇവർക്കു കൈമാറി.ഹോറാഗ്ലാനിസ് അലിക്കുഞ്ഞി എന്ന ഇനത്തിൽപ്പെട്ട 3 മത്സ്യം മാത്രമാണ് ഇതിനു മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഒന്നു കോട്ടയത്തും മറ്റു രണ്ടും തൃശൂർ ജില്ലയിലുമാണ്. ഭൂഗർഭജല മത്സ്യമായ ഇവയെ ചെങ്കല്ലിലെ സുഷിരങ്ങളിലെ ജലത്തിലാണു പ്രധാനമായും കാണുന്നത്. കണ്ണില്ലാത്ത ജീവിയാണ്. തൊലിപ്പുറത്തുകൂടിയാണ് ശ്വസിക്കുന്നത്.
പൂച്ചയുടേതെന്ന പോലെ മീശ രോമങ്ങൾ ഉള്ളതിനാലാണ് ഇവയെ പൂച്ചമത്സ്യം എന്നു വിളിക്കുന്നത്.ചെറുവാളിനു സമീപം പറപ്പൂക്കരയിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.കൊതുകിന്റെ ലാർവ, ചെറിയ മണ്ണിരകൾ എന്നിവയാണ് ഭക്ഷണം. ഭൂമിക്കടിയിലെ സമ്മർദങ്ങളാകാം ഭൂഗർഭ ജലത്തിൽ നിന്ന് ഇവയെ പുറന്തള്ളുന്നതെന്ന് ഹോറാഗ്ലാനിസ് വർഗത്തിൽപ്പെട്ട മത്സ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന കൊച്ചി തേവര കോളജ് സുവോളജി വിഭാഗം അസി. പ്രഫസർ മോൻസി വിൻസന്റ് പറഞ്ഞു.