ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തോറ്റാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് നവ്‍ജ്യോത് സിങ് സിദ്ദു. ജനങ്ങള്‍ ദേശീയത പഠിക്കേണ്ടത് യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവായിരുന്നു സിദ്ദു പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും പഞ്ചാബില്‍ മന്ത്രിസഭയില്‍ ഇടംനേടുകയും ചെയ്തു. റായ്ബറേലിയിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിദ്ദു.
കഴിഞ്ഞ 70 വർഷത്തിനിടെ രാജ്യത്ത് സാമ്പത്തികമായ വികസനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന ബിജെപിയുടെ ആരോപണത്തെയും സിദ്ദു തള്ളി. രാജ്യത്തിന് ആവശ്യമായ സൂചി മുതൽ വിമാനം വരെയുള്ള കാര്യങ്ങൾ ഈ 70 വര്‍ഷക്കാലയളവിലാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഭര്‍ത്താവ് രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം സോണിയ ഗാന്ധി വളരെ മികച്ച രീതിയിലാണ് കോണ്‍ഗ്രസിനെ നയിച്ചതെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.
ബിജെപിയോട് അടുപ്പം പുലര്‍ത്തുന്നവര്‍ ദേശസ്നേഹികളായും, എതിരാളികളെ ദേശവിരുദ്ധരായും ആണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റഫാല്‍ ഇടപാടിലെ കളക്കളികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയത്തിലേക്ക് നയിക്കുമെന്നും സിദ്ദു വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി അമേഠിയില്‍ തോല്‍ക്കും എന്ന ഭയത്താല്‍ ആണ് വയനാട് മണ്ഡലത്തില്‍ നിന്ന് കൂടി ജനവിധി തേടുന്നത് എന്നായിരുന്നു ബിജെപി ആരോപിച്ചത്. ഹിന്ദുക്കളെ പേടിച്ച് വയനാട്ടിലേക്ക് ഒളിച്ചോടി എന്നാണ് രാഹുലിന്റെ രണ്ടാം മണ്ഡല കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പരിഹസിച്ചത്. അമേഠിയില്‍ രാഹുലിന് എതിരാളിയായി രണ്ടാം തവണയും എത്തുന്നത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തന്നെ ആണ്.
പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ നരേന്ദ്രമോദിക്കും അമിത്ഷായ്‍ക്കുമെതിരെ നടപടിയെടുക്കാത്തതില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍. ഹര്‍ജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അറിയിച്ചു. സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിക്കരുതെന്ന കമ്മിഷന്‍ നിര്‍ദേശം ഇരുവരും ആവര്‍ത്തിച്ചു ലംഘിക്കുകയാണ്.
അഹമദാബാദില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മോദി റോഡ്ഷോ നടത്തിയതും പെരുമാറ്റചട്ട ലംഘനമാണ്. ഇക്കാര്യങ്ങളില്‍ നടപടി ആവശ്യപ്പെട്ട് പന്ത്രണ്ട് പരാതികള്‍ കമ്മിഷന് നല്‍കി. അഞ്ചു തവണ കമ്മിഷന്‍ മുന്‍പാകെ നേരിട്ട് ഹാജരായി തെളിവുകള്‍ കൈമാറിയിട്ടും നടപടിയെടുക്കുന്നില്ലെന്നും കോണ്‍ഗ്രസ് എം.പി സുശ്മിത ദേവിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു.
ചേർത്തലയിലെ ഒന്നരവയസുകാരി ആദിഷയുടെ മരണം . നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ കൊലപാതകത്തിന്റെ നടുക്കത്തിലാണ് ആദിഷയുടെ മുത്തച്ഛൻ. ‘എപ്പോഴും അവൾ ഇവിടെ ഓടിക്കളിച്ച് ചിരിച്ചൊക്കെ നടക്കും. അന്നു രാവിലെയും എന്റെ കണ്ണിന് മുന്നിൽ ഒാടിനടന്ന കൊച്ചാ..ഞാൻ അപ്പോൾ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കുഞ്ഞ് എന്റെ മുന്നിലുണ്ടായിരുന്നു. അപ്പോഴാണ് ഉറക്കാനാണെന്ന് പറഞ്ഞ് അവൾ കുഞ്ഞിനെ എടുത്തു കൊണ്ടുപോയത്. പിന്നെ കേൾക്കുന്നത് കുഞ്ഞ് ആശുപത്രിലാണെന്നാണ്.. എന്താണ് സംഭവിച്ചതെന്ന് അറിയില്ല..മോള്.. ചില വാക്കുകളൊക്കെ പറഞ്ഞ് തുടങ്ങിയിരുന്നു… ഇനി അവൾ എന്തു പറയാൻ…’ നെഞ്ച് പിടഞ്ഞ് ആദിഷയുടെ മുത്തച്ഛൻ ബൈജു പറയുന്നു.
എട്ടുമാസം പ്രായമുള്ളപ്പോൾ താൻ ചെയ്യാത്ത കുറ്റത്തിന് അമ്മയോടൊപ്പം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വന്നിരുന്നു ഈ കുഞ്ഞിന്. കുടുംബവഴക്കിനെത്തുടർന്നു ഭർതൃമാതാവ് പ്രിയയെ ചിരവ കൊണ്ട് അടിച്ച കേസിലാണു പട്ടണക്കാട് കൊല്ലംവെളി കോളനിയിൽ ആതിരയും ഭർത്താവ് ഷാരോണും ആലപ്പുഴ സബ് ജയിലിൽ റിമാൻഡ് ചെയ്യപ്പെട്ടത്. ആദിഷയെ ജയിലിലേക്കു കൊണ്ടുപോകരുതെന്നും താൻ നോക്കിക്കൊള്ളാമെന്നും പ്രിയ ഉൾപ്പെടെയുള്ളവർ പറഞ്ഞെങ്കിലും ആതിര സമ്മതിച്ചില്ല.
ആദിഷയും ജയിൽവാസം അനുഭവിക്കേണ്ടി വന്നതെന്നു നാട്ടുകാർ പറയുന്നു. ആദിഷയെ ആതിര പതിവായി ഉപദ്രവിക്കുന്നെന്ന പ്രിയയുടെ പരാതിയിൽ ഒന്നിലേറെത്തവണ പട്ടണക്കാട് പൊലീസ് നടപടിയെടുത്തിട്ടുണ്ട്. ഷാരോണും ആതിരയും മാതാപിതാക്കളുമായി വഴക്കു പതിവാണെന്നും നാട്ടുകാർ പറയുന്നു. ഷാരോണിന്റെ മാതാപിതാക്കളായ പ്രിയ, ബൈജു, ബൈജുവിന്റെ അമ്മ ശ്യാമള എന്നിവരാണ് ഇവരെക്കൂടാതെ വീട്ടിൽ താമസിക്കുന്നത്. ആതിരയും ഷാരോണും പ്രിയയും പീലിങ് ഷെഡ് തൊഴിലാളികളാണ്.
ഇന്നലെ ഉച്ചയോടെ ആദിഷയുടെ സംസ്കാരം നടത്തിയപ്പോഴും പ്രദേശവാസികൾ എല്ലാമെത്തിയിരുന്നു. അവിശ്വസനീയതയോടെയാണു പലരും കുഞ്ഞിന്റെ മരണം കൊലപാതകമെന്നു തിരിച്ചറിഞ്ഞത്.അമ്മ കുറ്റം സമ്മതിച്ചുവെന്നറിഞ്ഞപ്പോൾ ചിലരുടെ രോഷം അണപൊട്ടി. അപ്പോഴും എന്തിനാണു കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന ചോദ്യം ഉത്തരം കിട്ടാതെ നിൽക്കുകയാണ്.
കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന ആരോപണത്തില്‍ കൂടുതല്‍ വൈദികരെ ചോദ്യം ചെയ്യാന്‍ നീക്കം. അന്വേഷണ സംഘമാണ് ഇതേക്കുറിച്ച് സൂചന നല്‍കിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രഹസ്യ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാട് നടത്തിയതായി ആരോപിക്കുന്ന രേഖകള്‍ വ്യാജമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
സിനഡില്‍ ഒരു വിഭാഗം വൈദികര്‍ അവതരിപ്പിച്ച ഈ രേഖകളുടെ ഉറവിടമാണ് പോലീസ് തേടുന്നത്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പോലീസ് സംശയിക്കുന്നു. സഭയുടെ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാടിനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരുന്നു. അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് രേഖകള്‍ ആദ്യം കൈമാറിയത് ഇദ്ദേഹമായിരുന്നു. രേഖകള്‍ തേലക്കാടിന്റെ അറിവോടെയാണോ തയ്യാറാക്കിയതെന്നും എവിടെ നിന്നാണ് അവ ലഭിച്ചതെന്നും അന്വേഷിക്കും.
തേലക്കാട് നല്‍കിയ രേഖകള്‍ സിനഡിന് മുന്‍പാകെ ഹാജരാക്കിയ അഡ്മിനിസ്‌ട്രേറ്ററര്‍ ജേക്കബ് മാനന്തോടത്തിനെയും മൊഴി എടുക്കും. ചോദ്യം ചെയ്യേണ്ട പത്ത് വിമത വൈദികരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. കര്‍ദ്ദിനാള്‍ വിരുദ്ധ നിലപാടുള്ള ചില സംഘടനാ നേതാക്കളില്‍ നിന്നും മൊഴിയെടുക്കും.
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ക്ലബ്ബ് മെബര്‍ഷിപ്പിനായി കര്‍ദ്ദിനാള്‍ ഉള്‍പ്പെടെയുള്ള ചില ബിഷപ്പുമാര്‍ പണം കൈമാറിയെന്ന ആരോപണം സിനഡിന് മുന്‍പെ തന്നെ പല യോഗങ്ങളിലും ചില വൈദികര്‍ ഉന്നയിച്ചിരുന്നു. ആരോപണങ്ങളുടെ സത്യാവസ്ഥ അറിയുന്നതിനായാണ് കൂടുതല്‍ വൈദികരെ ചോദ്യം ചെയ്യുന്നത്.
മലപ്പുറത്ത് കഴിഞ്ഞ ദിവസം നടന്ന കൊലപാതകമാണ് നാടിനെ ഞെട്ടിച്ചത്. പതിനൊന്നുവയസ്സായ വിദ്യാര്‍ത്ഥിനി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച സംഭവത്തില്‍ പ്രതി മാതൃസഹോദരീപുത്രിയായ പതിനാലുകാരി. ഈ കുട്ടിയെ പൊലീസ് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കി. ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകത്തെത്തിയത്.
‘അനിയത്തി പഠിക്കാന്‍ മിടുക്കിയായിരുന്നു. ഇത്തവണ യു എസ് എസ് സ്‌കോളര്‍ഷിപ്പും കിട്ടിയിരുന്നു. വീട്ടുകാര്‍ അവളെ അനുമോദനം കൊണ്ട് മൂടിയപ്പോള്‍ സഹോദരിയായ താന്‍ ഏറെ ഒറ്റപ്പെട്ടു. എല്ലാവര്‍ക്കും അവളെ മതി… കണ്ടു പഠിക്ക് അവളെ…എങ്ങും അവള്‍ മാത്രം. അവളെ മാത്രം മതി എപ്പോഴും. ദേഷ്യം പകയായി.. പകയുടെ ഒടുവില്‍ അവളെ കൊല്ലണമെന്നായി. ഒന്നും ചിന്തിച്ചില്ല… ഷാള്‍ മുറുക്കി കൊന്ന് കളഞ്ഞു…’-ഇതാണ് പൊലീസിന് പതിനാലുകാരി നല്‍കിയ മൊഴി.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പതിനൊന്നുകാരിയെ അമ്മയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തില്‍ പാടുകണ്ട ഡോക്ടര്‍മാര്‍ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് പരാതി നല്‍കി. ഇതോടെ പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് ഷാള്‍ കഴുത്തില്‍ കുരുക്കിയ വിവരം പതിനാലുകാരി പറഞ്ഞത്. പാലക്കാട് ജില്ലാതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം. വിദ്യാലയങ്ങളടച്ചതോടെ അമ്മവീട്ടില്‍ അവധി ആഘോഷത്തിന് എത്തിയതാണ് സഹോദരിമാരുടെ രണ്ടു കുട്ടികളും. ഇതിനിടെയാണ് ദുരന്തം ഉണ്ടായത്.
വീട്ടില്‍ കളിക്കാന്‍വിട്ട് അമ്മൂമ്മയും അപ്പൂപ്പനും പറമ്പില്‍ കൃഷി ജോലിക്ക് പോയി. ഇതിനിടെയാണ് സംഭവമുണ്ടായത്. തിരിച്ചുവന്നപ്പോള്‍ ദിവാന്‍ബെഡില്‍ അവശയായിക്കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഷോക്കേറ്റതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ കഴുത്തിലെ കുരുക്ക് ആശുപത്രിയിലെ ഡോക്ടറുടെ ശ്രദ്ധയില്‍ പെട്ടു. ഇതോടെ പൊലീസെത്തി. വീട്ടീലുള്ള എല്ലാവരേയും ചോദ്യം ചെയ്തു. കുട്ടികളോടും കാര്യങ്ങള്‍ തിരക്കി. ഇതിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
ഷൊര്‍ണൂര്‍ ഡിവൈ.എസ്‌പിയാണ് അന്വേഷണം നടത്തുന്നത്. അടുത്തിടെ കുട്ടിക്ക് എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് ലഭിക്കുകയും ഇതില്‍ അഭിനന്ദിച്ച് ഫ്ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയുമെല്ലാം ചെയ്തിരുന്നു. ഇതാണ് കൊലപാകത്തിന് പ്രേരണയായത്. മാനസിക പ്രശ്‌നമാണ് കൊലയ്ക്ക് കാരണം. ഹാളില്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ പുറകിലെത്തിയ മാതൃസഹോദരിയുടെ പതിനാലുവയസുള്ള മകള്‍ ഷാള്‍ കഴുത്തില്‍ ഇടുകയായിരുന്നു. നിലതെറ്റി വീണ പെണ്‍കുട്ടി ശ്വാസം മുട്ടി മരിച്ചു. സംഭവത്തില്‍ പൊലീസും വിരലടയാള വിദഗ്ദരും പരിശോധകള്‍ നടത്തിയിരുന്നു. മൃതദേഹം പാലക്കാട് ഗവ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.
ആലപ്പുഴ ചേർത്തലയിൽ ഒന്നേകാൽ വയസുമാത്രം പ്രായമുള്ള പെൺകുട്ടിയെ ശ്വാസംമുട്ടിച്ചു കൊന്നത് അമ്മയാണെന്ന് തെളിഞ്ഞു. പട്ടണക്കാട് കൊല്ലംവെള്ളി കോളനിയിൽ ഷാരോണിന്റെ ഭാര്യ ആതിരയുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. കൊലയ്ക്ക് കാരണമെന്താണെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു ചേർത്തല എഎസ്പി പറഞ്ഞു. രണ്ടു മാസം മുൻപ് ഭർത്താവിന്റെ അമ്മയെ ആക്രമിച്ച കേസിൽ കുഞ്ഞിനൊപ്പം 6 ദിവസം റിമാന്‍ഡില്‍ ആയിരുന്നു ആതിര.
ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് അന്വേഷണം അമ്മയിലേക്ക് തിരിഞ്ഞത്.
കുട്ടിയുടെ സംസ്കാരത്തിന് തൊട്ടുപിന്നാലെ ഉച്ചയ്ക്ക് ആതിരയെ കസ്റ്റഡിയിൽ എടുത്തു. ഭർത്താവ് ഷാരോണിനെയും ഭർതൃ മാതാപിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ആതിര കുറ്റംസമ്മതിച്ചത്. ആതിര കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായി ഭർതൃ മാതാവ് കുറ്റപ്പെടുത്തി .ഇന്നലെ ഉച്ചയോടെയാണ് വീട്ടിലെ കിടപ്പു മുറിയിൽ കുട്ടി ബോധരഹിതയായി കിടക്കുന്നു എന്നകാര്യം അമ്മ ആതിര അയൽവാസികളെ അറിയിക്കുന്നത്. ചേർത്തല ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു.
സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നുള്ള അന്വേഷണത്തിനാണു നീക്കം. ആതിര ആദിഷയെ കൈ കൊണ്ടു ശ്വസം മുട്ടിച്ചു കൊന്നെങ്കിൽ എന്തെങ്കിലും പാടുകൾ കുഞ്ഞിന്റെയോ അമ്മയുടെയോ ദേഹത്തുണ്ടാകും. തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
മരിച്ച ശേഷം ആശുപത്രിയിലെത്തിച്ചതിനാൽ പോസ്റ്റ്മോർട്ടം വേണമെന്നും മരണത്തിൽ സംശയമുണ്ടെന്നും ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നു പട്ടണക്കാട് എസ്ഐ അമൃതരംഗന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കി. പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയതോടെയാണു കൊലപാതകം സ്ഥിരീകരിക്കപ്പെട്ടത്.
അമ്മയുടെ കൈകൊണ്ടു കൊല്ലപ്പെട്ട ഒന്നേകാൽ വയസ്സുകാരി ആദിഷ 8 മാസം പ്രായമുള്ളപ്പോൾ താൻ ചെയ്യാത്ത കുറ്റത്തിന് അമ്മയോടൊപ്പം ജയിൽ ശിക്ഷയും അനുഭവിച്ചു. കുടുംബവഴക്കിനെത്തുടർന്നു ഭർതൃമാതാവ് പ്രിയയെ ചിരവ കൊണ്ട് അടിച്ച കേസിലാണു പട്ടണക്കാട് കൊല്ലംവെളി കോളനിയിൽ ആതിരയും ഭർത്താവ് ഷാരോണും ആലപ്പുഴ സബ് ജയിലിൽ റിമാൻഡ് ചെയ്യപ്പെട്ടത്. ആദിഷയെ ജയിലിലേക്കു കൊണ്ടുപോകരുതെന്നും താൻ നോക്കിക്കൊള്ളാമെന്നും പ്രിയ ഉൾപ്പെടെയുള്ളവർ പറഞ്ഞെങ്കിലും ആതിര സമ്മതിച്ചില്ല. തുടർന്നാണ് ആദിഷയും ജയിൽവാസം അനുഭവിക്കേണ്ടി വന്നതെന്നു നാട്ടുകാർ പറയുന്നു.
ആദിഷയെ ആതിര പതിവായി ഉപദ്രവിക്കുന്നെന്ന പ്രിയയുടെ പരാതിയിൽ ഒന്നിലേറെത്തവണ പട്ടണക്കാട് പൊലീസ് നടപടിയെടുത്തിട്ടുണ്ട്. ഷാരോണും ആതിരയും മാതാപിതാക്കളുമായി വഴക്കു പതിവാണെന്നും നാട്ടുകാർ പറയുന്നു. ഷാരോണിന്റെ മാതാപിതാക്കളായ പ്രിയ, ബൈജു, ബൈജുവിന്റെ അമ്മ ശ്യാമള എന്നിവരാണ് ഇവരെക്കൂടാതെ വീട്ടിൽ താമസിക്കുന്നത്. ആതിരയും ഷാരോണും പ്രിയയും പീലിങ് ഷെഡ് തൊഴിലാളികളാണ്.
നാട്ടുകാരുടെ വാക്കുകളിലും കണ്ണീർനനവ് ‘ആ കുഞ്ഞിനെ കണ്ടാൽ ആരായാലും ഒന്നു നോക്കിപ്പോകും. എന്നിട്ടാണ് പെറ്റ തള്ള തന്നെ ഇങ്ങനെ…’ നാട്ടുകാരുടെ വാക്കുകളിൽ രോഷമാണ്. കൊല്ലംവെളി കോളനിയിലെ അടുത്തടുത്ത വീടുകളിലെല്ലാം ആദിഷ എത്തിയിരുന്നു. നിറഞ്ഞു ചിരിക്കുന്ന കുഞ്ഞിനെക്കുറിച്ചു എല്ലാവർക്കും പറയാനേറെ. പലരുടെയും വാക്കുകളിൽ കണ്ണീർ നനവ്. ഇന്നലെ ഉച്ചയോടെ ആദിഷയുടെ സംസ്കാരം നടത്തിയപ്പോഴും പ്രദേശവാസികൾ എല്ലാമെത്തിയിരുന്നു. അവിശ്വസനീയതയോടെയാണു പലരും കുഞ്ഞിന്റെ മരണം കൊലപാതകമെന്നു തിരിച്ചറിഞ്ഞത്.അമ്മ കുറ്റം സമ്മതിച്ചുവെന്നറിഞ്ഞപ്പോൾ ചിലരുടെ രോഷം അണപൊട്ടി. അപ്പോഴും എന്തിനാണു കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന ചോദ്യം ഉത്തരം കിട്ടാതെ നിന്നു.
നാഗമ്പടത്തെ പഴയ റെയിൽവേ മേൽപാലത്തിൽ രണ്ടു വട്ടം നിയന്ത്രിത സ്ഫോടനം നടത്തിയിട്ടും പാലം പൊളിക്കാൻ കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നില്ല. ഇതോടെ സ്ഫോടനം നടത്തി പാലം പൊളിക്കാനുള്ള ശ്രമം റെയിൽവേ കഴിഞ്ഞ ദിവസം വൈകിട്ടോടെ ഉപേക്ഷിച്ചു. 6 മണിക്കൂറിനിടെ രണ്ടു വട്ടം സ്ഫോടനം നടത്തിയെങ്കിലും പാലത്തിന്റെ ഒരു ശതമാനം പോലും തകർന്നില്ല. തുടർന്ന് രാത്രി 9 മണിയോടെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു. പാലം തകർക്കുമ്പോഴുള്ള അവശിഷ്ടങ്ങൾ പാളത്തിലേക്ക് വീഴുമെന്നതിനാൽ രാവിലെ 9 മുതൽ ട്രെയിൻ ഗതാഗതം തടഞ്ഞു.
1955 ൽ നിർമ്മിച്ച നാഗമ്പടത്തെ റയിൽവേ മേൽപാലം പണിയുമ്പോൾ കോട്ടയത്ത് റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനീയറായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട മെട്രോ മാൻ ഇ ശ്രീധരൻ. പാലം നിർമാണത്തിൽ അദ്ദേഹത്തിനും പങ്കുണ്ടായിരുന്നു. ‘നല്ല കരുത്തുള്ള പാലമാണത്. 2 തവണ ശ്രമിച്ചിട്ടും പാലം പൊളിക്കാൻ സാധിക്കുന്നില്ല എന്നതു തന്നെ പാലത്തിന്റെ കരുത്തിനെ കാണിക്കുന്നതാണ്’ ഇ ശ്രീധരൻ പറഞ്ഞു.
വിദേശങ്ങളിലൊക്കെ നിഷ്പ്രയാസം പാലം തകർക്കാനുള്ള സംവിധാനങ്ങളും തന്ത്രങ്ങളുമുണ്ട്. അത് ഇവിടെ പരീക്ഷിക്കാവുന്നതാണ്. മൾട്ടിപ്പിൾ ബ്ലാസ്റ്റിങ് എന്ന രീതിയാവും പാലം തകർക്കാൻ നല്ലത് എന്നും അദ്ദേഹം പറഞ്ഞു. ഒരേ സമയം 40– 50 ഇടങ്ങളിൽ ഡയനാമിറ്റ് വച്ച് അയൽ കെട്ടിടങ്ങൾക്കു കേടില്ലാതെ പാലം പൊളിക്കാവുന്ന രീതി ഫലപ്രദമാകുമെന്നുറപ്പാണന്നും ഇ ശ്രീധരൻ പറഞ്ഞു.
തിരൂപ്പൂരിലെ മാക്‌ലിങ്ക് ഇൻഫ്രാ പ്രൊജക്ട്സ് എന്ന സ്ഥാപനമാണു പാലം പൊളിക്കാൻ 35 ലക്ഷം രൂപയുടെ കരാർ എടുത്തത്. പൊളിക്കൽ പരാജയപ്പെട്ടതോടെ കമ്പനിക്കു പണം ലഭിക്കില്ല. ഇതേ കമ്പനി 2016ൽ ചെന്നൈയിൽ മൗലിവാക്കത്ത് അപകടാവസ്ഥയിലായിരുന്ന 11നില കെട്ടിടം നിയന്ത്രിത സ്ഫോടനത്തിൽ പൊളിച്ചിരുന്നു. പാലം പൊളിക്കൽ പരാജയപ്പെട്ടതു സംബന്ധിച്ചു കലക്ടർ പി.കെ. സുധീർ ബാബു റെയിൽവേയോടും കരാർ കമ്പനിയോടും വിശദീകരണം തേടി.
ട്രെയിന്‍ ഗതാഗതം ചുരുങ്ങിയ സമയം തടസപ്പെടുത്തി പാലം പൊളിച്ചുനീക്കാനുള്ള ആലോചനകളാണ് നിയന്ത്രിത സ്ഫോടനമെന്ന ആശയത്തില്‍ കലാശിച്ചത്. പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെ സ്ഫോടനമെന്ന ആശയം റെയില്‍വെ പൂര്‍ണമായും ഉപേക്ഷിച്ചു. ഒരിക്കൽ പരാജയപ്പെട്ട മാർഗം വീണ്ടും സ്വീകരിക്കരുതെന്നാണു റെയിൽവേ ചട്ടം. ഇതോടെ പാലം പൊളിക്കാന്‍ മറ്റു മാര്‍ഗങ്ങളാണ് റെയില്‍വെ പരിഗണിക്കുന്നത്. ക്രെയിനിന്‍റെ സഹായത്തോടെ പാളത്തിന് മുകളില്‍ നിന്ന് പാലം പൊക്കി മാറ്റിയ ശേഷം പൊളിച്ചു നീക്കുകയാണ് ഒരു വഴി. പാലത്തിന്റെ അടിയിൽ മറ്റൊരു താങ്ങ് നല്‍കിയ ശേഷം മെല്ലെ പൊളിച്ചു നീക്കുകയാണ് രണ്ടാംമാര്‍ഗം. പാലം മുറിച്ച് രണ്ടാക്കി മാറ്റി ക്രെയിനുകളുടെ സഹായത്തോടെ മാറ്റി പൊളിച്ചു നീക്കാനും പദ്ധതിയുണ്ട്.
ഘട്ടം ഘട്ടമായി ഗതാഗതം നിയന്ത്രിച്ച് പാലംപൊളിക്കാനുള്ള സാധ്യതകളാണ് റെയില്‍വെ നോക്കുന്നത്. പാലം പൊളിക്കൽ പൊളിഞ്ഞതു സംബന്ധിച്ച് കൊച്ചിയിലെ റെയിൽവേ എൻജിനീയറിങ് വിഭാഗം ചീഫ് ബ്രിജ് എൻജിനീയർക്കു റിപ്പോർട്ടു നൽകും. പാലം സ്ഫോടനത്തിലൂടെ പൊളിക്കാന്‍ തിരുപ്പൂര്‍ ആസ്ഥാനമായ കമ്പനിക്ക് 35ലക്ഷം രൂപയ്ക്കാണ് കരാര്‍ നല്‍കിയത്. ശ്രമം പരാജയപ്പെട്ടതോടെ റെയില്‍വെ പണം നല്‍കില്ല. പാലത്തില്‍ സ്ഥാപിച്ച സ്ഫോടകവസ്തുക്കളെല്ലാം പൂര്‍ണമായും നീക്കം ചെയ്തു. സ്ഫോടനത്തെ തുടര്‍ന്ന് പാലത്തിന് നേരിയതോതില്‍ ബലക്ഷയമുണ്ടായിട്ടുണ്ട്. ഇത് പരിഗണിച്ച് വേഗത കുറച്ചാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്.
ഇന്‍ഡിഗോ എയർലൈൻസ് ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തുന്നു. മെയ് ഒന്നു തുടങ്ങി മൂന്നു മാസത്തേക്ക് സർവീസുണ്ടാകില്ലെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ജെറ്റ് എയർവെയ്സിനു പിന്നാലെ ഇൻഡിഗോയും സർവീസ് നിർത്തുന്നത് പ്രവാസികൾക്ക് തിരിച്ചടിയാണ്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ദോഹയില്‍ നിന്നു കേരളത്തിലേക്കു ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം, അഹ്മദാബാദ് സർവീസുകൾ താൽക്കാലികമായാണ് നിർത്തുന്നതെന്നും മൂന്നു മാസത്തിനകം പുനരാരംഭിക്കുമെന്നാണ് കമ്പനിയുടെ വിശദീകരണം. വാണിജ്യകാരണങ്ങളാലാണ് തീരുമാനമെന്നും കമ്പനി വ്യക്തമാക്കുന്നു.
നിരക്കിളവുള്ളതിനാൽ പ്രവാസികൾ കൂടുതൽ ആശ്രയിക്കുന്നത് ഇൻഡിഗോ സർവീസുകളെയാണ്. വേനലവധിക്കാലമായതിനാൽ ഒട്ടേറെ യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. എന്നാൽ, മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര മാറ്റാനാണ് കമ്പനി അധികൃതർ ആവശ്യപ്പെടുന്നത്. ഇതു കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് പ്രവാസികളുടെ ആശങ്ക. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലേയും കന്യാകുമാരി അടക്കമുള്ള സമീപപ്രദേശങ്ങളിലേയും പ്രവാസികൾക്ക് തിരിച്ചടിയാണ് ഇൻഡിഗോ സർവീസ് നിർത്തുന്നത്.
കൂറ്റൻ തിമിംഗിലത്തിന്റെ ജഡം ചാവക്കാട് ബീച്ചില്‍ കരയ്ക്കടിഞ്ഞു. എടക്കഴിയൂര്‍ തെക്കേമദ്രസയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് തിമിംഗിലത്തിന്റെ ജഡം തിരയ്‌ക്കൊപ്പം കരയ്ക്കടിഞ്ഞത്. 25 അടി നീളവും 15 അടി വീതിയുമുള്ള തിമിംഗിലത്തിന് 10 ടണ്ണിനടുത്ത് ഭാരമുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.
കാറ്റിന്റെ ഗതി കരയിലേക്കായതിനാലാണ് ഇത് കരയ്ക്കടിഞ്ഞതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. താവക്കാട് പുന്നയൂര്‍ പഞ്ചായത്ത് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കരയിലേക്ക് വലിച്ചുകയറ്റി. ഏറെ നേരം ശ്രമപ്പെട്ടാണ് ജഡം തീരത്തുനിന്ന് കയറ്റിയത്. തുടര്‍ന്ന് കരയില്‍ കുഴിയെടുത്ത് ജഡം മറവുചെയ്തു.
ബസില്‍ യാത്രക്കാരെ ആക്രമിച്ച കേസിൽ സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റില്ല. സുരേഷ് കല്ലടയുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുമെന്നും തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ച കേസിൽ തെളിവെടുപ്പ് പൂര്‍ത്തിയായി. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലുള്ളവരെ പിടികൂടിക്കഴിഞ്ഞുവെന്നും തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.
സംഭവം നടന്ന കൊച്ചി വൈറ്റിലയിലെ സുരേഷ് കല്ലട ഓഫീസിന് സമീപത്താണ് തെളിവെടുപ്പ്. ഇതിനായി പ്രതികളെ എഴുപേരെയും ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
അന്വേഷണ ചുമതലയുള്ള തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രതികളെ ഇന്നലെ ചോദ്യം ചെയ്തു. അക്രമത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി ഇരകളായവരുടെ മൊഴിയുണ്ട്. ഇവർ ആരൊക്കെ എന്നത് സംബന്ധിച്ചും പ്രതികളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു.