കൊച്ചി: ബസിനുള്ളില്‍ നിന്ന് വലിച്ചിറക്കി യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ട്രാവല്‍സിന്റെ വൈറ്റിലയിലെ ഓഫീസില്‍ ഇന്ന് തെളിവെടുപ്പ്. കേസില്‍ റിമാന്‍ഡിലായ പ്രതികളെ ഓഫീസിലെത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. ഏഴു പേരാണ് കേസില്‍ റിമാന്‍ഡിലായത്. ഇവരെ നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യും.
ചൊവ്വാഴ്ച വരെയാണ് ഇവരുടെ കസ്റ്റഡി കാലാവധി. യാത്രക്കാരെ ആക്രമിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. സംഭവത്തില്‍ കമ്പനി ഉടമ സുരേഷ് കല്ലടയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ് ഹാജരായത്. രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഹാജരാകാന്‍ ആവില്ലെന്ന് ആദ്യം സുരേഷ് കല്ലട ഒഴിവുകഴിവ് പറഞ്ഞെങ്കിലും പിന്നീട് പൊലീസ് നടപടി ഭയന്ന് ഹാജരാവുകയായിരുന്നു.
തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് സുരേഷ് കല്ലട ആദ്യം പൊലീസിനെ അറിയിച്ചത്. ഇതോടെ ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസില്‍ ഹാജരാകാനാണ് സുരേഷിന് നോട്ടീസ് നല്‍കിയിരുന്നത്.
ബിജോ തോമസ് അടവിച്ചിറ
ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ സ്വന്തം ജീവൻ പോലും മറന്ന് പമ്പയാറ്റിൽ ചാടി രക്ഷിച്ചു ധീരനായി ഓട്ടോക്കാരനായ യുവാവ്. ഇന്നലെ രാവിലെ പത്തുമണിയോടെ പുളീംകുന്നു താലൂക്ക് ആശുപതിക്കു സമീപം പാലത്തിൽ നിന്നും യുവതി ആറ്റിൽ ചാടിയത്. ഒരുവർഷം മുൻപ് വിവാഹിതയായ യുവതി ഭർത്താവുമായുള്ള സൗന്ദര്യ പിണക്കം മൂലം ആത്മഹത്യ ചെയ്യാൻ ആറ്റിൽ ചാടിയത്.
പാലത്തിന്റെ പടിഞ്ഞാറേക്കരയിൽ സിന്ഗ്നൽ കത്ത് കിടന്ന ഓട്ടോ ഡ്രൈവർ കായൽപുറം സ്വദേശി ഷിജോയുടെ ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ പാലത്തിന്റെ മധ്യത്തിലേക്ക് ഓടിയെത്തി പുറകെ ചാടി യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ മുടിയിൽ പിടുത്തം കിട്ടിയ ഷിജോ പാലത്തിന്റെ തൂണിൽ പിടിച്ചു കിടന്നതിനാൽ ആണ് രക്ഷപ്പെട്ടത്.
സംഭവം കണ്ടുകൊണ്ടിരുന്ന മറ്റു രണ്ടുപേരും കൂടി ആറ്റിൽ ചാടി യുവതിയെ പാലത്തിന്റെ ബീമിൽ കയറ്റി ഇരുത്തിയ ശേഷം വള്ളം എത്തിച്ചാണ് കരയിലെത്തിച്ചത്. തൊട്ടടുത്തുള്ള പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവതിയെ പ്രാഥമിക ശിശുരൂഷകൾക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. പുളിങ്കുന്ന് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ മുറിയിൽ കൊണ്ടൂരേത്ത് പടീറ്റതിൽ രാജനെ (75) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികളിലൊരാൾ കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കൾക്കൊപ്പം പരാതി നൽകാനെത്തി അന്വേഷണം വഴി തിരിച്ചുവിടാനും ശ്രമിച്ചു. പ്രതികളിലൊരാളായ രാജേഷാണ് പൊലീസിനെ വഴിതെറ്റിക്കാൻ വിദഗ്ധമായി ശ്രമിച്ചത്. വഴിത്തിരിവായതു സിസിടിവി ദൃശ്യങ്ങളും ഫോൺ കോൾ വിവരങ്ങളും. ഹരിപ്പാട്ട് പണമിടപാടു നടത്തിയിരുന്ന വിമുക്തഭടന്റെ തിരോധാനം കൊലപാതകമെന്നു തെളിഞ്ഞതിനു പിന്നിൽ പൊലീസിന്റെ പഴുതടച്ച അന്വേഷണം
രാജനെ (75) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടിയത് ദൃശ്യം സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം. പ്രതികളായ ശ്രീകാന്ത്, രാജേഷ്, വിഷ്ണു എന്നിവർ ഒരാഴ്ചകൾക്കു മുമ്പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. സിനിമാ രംഗവുമായി ബന്ധമുള്ള വിഷ്ണുവിനെ ശ്രീകാന്തും രാജേഷും സഹായത്തിനായി കൂടെ കൂട്ടുകയായിരുന്നു.
വണ്ടി ഇടിച്ച് കൊല്ലാനും, ക്വട്ടേഷൻ നൽകി കൊലപ്പെടുത്താനും പദ്ധതി തയ്യാറാക്കിയെങ്കിലും പിന്നീട് തട്ടികൊണ്ട് പോയി ക്ലോറോഫാം മണപ്പിച്ചശേഷം കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ശ്രമിക്കുന്നതിനിടെ രാജൻ ക്ലോറോഫാം തട്ടി മാറ്റി. തുടർന്നാണു പിന്നിൽ നിന്നു വയറും തോർത്തും ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. ശേഷം കാറിന്റെ മുമ്പിലെ സീറ്റ് പിന്നിലേക്ക് ചായ്ച്ച് സീറ്റ് ബെൽറ്റ് ഇട്ട് രാജനെ കിടത്തി ഹരിപ്പാട് നഗരത്തിലൂടെ പല തവണ സഞ്ചരിച്ചു.സന്ധ്യയോടെ രാജേഷിന്റെ വീടിനു സമീപം എത്തിച്ച് പിൻസീറ്റുകളുടെ ഇടയിലായി ബെഡ്ഷീറ്റ് ഉപയോഗിച്ചു മൃതദേഹം ഒളിപ്പിച്ചു
രാത്രിയോടെ കുരീക്കാട് ജംക്‌ഷനു സമീപം എത്തി. ഇവിടെയുള്ള പാടത്ത് കുഴിച്ച് മൂടാനായിരുന്നു തീരുമാനം. എന്നാൽ മഴ പെയ്തു വെള്ളം കയറി മൃതദേഹം പുറത്ത് വരുമെന്നതിനാൽ ഉപേക്ഷിച്ചു. തുടർന്നു പാടത്തിനു സമീപത്തെ ആൾ താമസമില്ലാത്ത മതിൽകെട്ടുള്ള വീട് തിരഞ്ഞെടുത്തു.
മൃതദേഹം പാടത്തുകൂടി കൊണ്ടുപോയി മതിലിന് മുകളിൽ കൂടി പറമ്പിലേക്കിട്ടു.തുടർന്നു കുഴിയെടുത്തു മൂടി മുകളിൽ ഹോളോബ്രിക്സ് കട്ടകൾ വച്ചു. ഇവിടെ നികത്താനായി വീട്ടുകാർ ഗ്രാവൽ ഇറക്കിയിരുന്നു. ഗ്രാവൽ നിരത്തുന്നതോടെ ദൃശ്യം സിനിമയിലെ പോലെ അന്വേഷണം എങ്ങും എത്തില്ലെന്നായിരുന്നു കരുതിയത്. രാജനു ഫോൺ ചെയ്ത ശേഷം രാജേഷ് ഫോൺ വീട്ടിൽ തന്നെ വെച്ചാണു പുറപ്പെട്ടത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിന്നു രക്ഷനേടാനാണ് ഇങ്ങനെ ചെയ്തത്.
പിന്നീടു വിഷ്ണുവിന്റെ മൊബൈൽ ഫോണിൽ നിന്നാണു വിളിച്ചത്. ചോദ്യം ചെയ്യലിൽ നിന്നു വിദഗ്ധമായി ഒഴിഞ്ഞു മാറിയിരുന്ന പ്രതികൾ സിസിടിവി ദൃശ്യത്തിലെ കാർ കണ്ടെത്തിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. രാത്രിയിൽ വീട് വളഞ്ഞാണ് മൂന്നു പ്രതികളെയും പിടികൂടിയത്. രാജേഷിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശച്ചടങ്ങുകൾ കഴിഞ്ഞ ദിവസമായിരുന്നു.
ചിറയിൻകീഴിൽ നിന്ന് ഒന്നര വർഷത്തോളം മുൻപാണ് രാജൻ പള്ളിപ്പാട്ട് ആദ്യ ഭാര്യയുടെ വീട്ടിൽ താമസത്തിനെത്തിയത്. രാജൻ കുറെക്കാലം വിദേശത്തും ജോലി ചെയ്തിരുന്നു. പലിശയ്ക്കു പണം കൊടുക്കാൻ തുടങ്ങിയ രാജനിൽ നിന്നു രാജേഷ് 25 ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നു
പലതവണ ആവശ്യപ്പെട്ടെങ്കിലും പലിശയോ മുതലോ നൽകിയില്ല. നിർബന്ധം മുറുകിയപ്പോഴാണു കഴുത്തിൽ കയർ മുറുക്കാനുള്ള തീരുമാനത്തിലേക്കു രാജേഷ് എത്തിയത്. സഹായത്തിന് സുഹൃത്തുക്കളായ ശ്രീകാന്തും വിഷ്ണുവുമെത്തി. പലിശ നൽകാമെന്നു പറഞ്ഞ് കഴിഞ്ഞ് 10 ന് ഉച്ചയ്ക്കു 2ന് രാജനെ രാജേഷ് വിളിച്ചുവരുത്തി. പിന്നീടു രാജനെപ്പറ്റി ഒരു വിവരവുമുണ്ടായിരുന്നില്ല.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഒഴിവാക്കാൻ സാധിക്കുന്ന യാത്രകൾ നിർബന്ധമായും ഒഴിവാക്കാനാണ് നിർദേശം.
അത്യവശ്യമായി പോകേണ്ട സാഹചര്യമുണ്ടെങ്കിൽ കോളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി ബന്ധപ്പെടാവുന്നതാണ്. കാണ്ഡിയിലുള്ള അസിസ്റ്റന്റ് ഹൈക്കമ്മീഷന്റെയും ഹാമ്പട്ടോട്ട, ജാഫ്ന എന്നിവടങ്ങളിലുള്ള കോൺസലേറ്റുകളുടെയും സഹായം തേടാവുന്നതാണ്. ഹെൽപ്പ്ലൈൻ നമ്പറുകൾ ഹൈക്കമ്മീഷന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ അടിയന്തരാവസ്ഥയും രാത്രികാലങ്ങളിൽ നിരോധനാഞ്ജ നിലനിൽക്കുന്നത് യാത്രയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഈസ്റ്റർ ദിനത്തിൽ പളളികളെയും ഹോട്ടലുകളെയും ലക്ഷ്യമിട്ടായിരുന്നു ശ്രീലങ്കയിൽ സ്‌ഫോടനമുണ്ടായത്. ആദ്യ ആറു സ്‌ഫോടനങ്ങൾക്കുശേഷം ഉച്ച കഴിഞ്ഞായിരുന്നു രണ്ടു സ്‌ഫോടനം. രാവിലെ 8.45 ന് ഈസ്റ്റർ പ്രാർഥനകൾ നടക്കുമ്പോഴായിരുന്നു കൊളംബോയിലെ സെന്റ് ആന്റണീസ് പളളിയിലും നഗോംബോ സെന്റ് സെബാസ്റ്റ്യൻസ് പളളിയിലും ബട്ടിക്കലോവയിലെ സിയോൻ ചർച്ചിലും സ്‌ഫോടനമുണ്ടായത്. ഇതിനുപിന്നാലെ വിദേശ സഞ്ചാരികളുടെ താമസ കേന്ദ്രങ്ങളായ ഷാങ്ഗ്രില, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സ്‌ഫോടനമുണ്ടായി.
ഉച്ച കഴിഞ്ഞ് കൊളംബോയുടെ തെക്കൻ മേഖലയിലെ ദേശീയ മൃഗശാലയ്ക്കു സമീപത്തായി ഏഴാമത്തെ സ്‌ഫോടനം. കൊളംബോയിലെ വടക്കൻ മേഖലയിൽ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു എട്ടാമത്തെ സ്‌ഫോടനം.
കോട്ടയം നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കാനായി രണ്ടു സ്ഫോടനം നടത്തിയിട്ടു ഫലമുണ്ടായില്ലെന്ന് വാര്‍ത്ത സൈബര്‍ ലോകത്ത് ചിരിപൂരം ഒരുങ്ങുന്നു. സോഷ്യല്‍ മീഡിയയില്‍ വിവിധ ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്നലെ പാലം തകരാത്തതിനെ തുടര്‍ന്ന് പൊളിക്കാനുള്ള ശ്രമം റെയില്‍വേ ഉപേഷിച്ചു. പാലം പൊളിക്കാനുള്ള ദിവസവും സമയം പിന്നീട് അറിയിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.40 നും വൈകിട്ട് 5.15നുമാണ് സ്ഫോടനം നടത്തിയത്. എന്നാല്‍ പാലത്തിന്റെ കൈവരികള്‍ മാത്രമാണ് തകര്‍ന്നുവീണത്. ഇതോടെ സ്ഫോടനം നടത്താനെത്തിയവരെ നാട്ടുകാര്‍ കൂവി ഓടിക്കുകയായിരുന്നു.
ഇന്ന് 11 മണിയോടെ നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് പാലം പൊളിക്കാന്‍ ശ്രമം ആരംഭിച്ചത്. . പൊട്ടിത്തെറിക്കുന്നതിന് പകരം പാലം താഴേക്ക് ഇടിഞ്ഞ് വീഴുന്ന രീതിയിലാണ് പാലം പൊളിക്കാന്‍ ഉദേശിച്ചിരുന്നത്. . കോട്ടയം വഴി രാവിലെ മുതല്‍ വൈകിട്ട് 6.30 വരെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.
എംസി റോഡില്‍ നാഗമ്പടം പാലത്തിലൂടെ രാവിലെ 11 മുതല്‍ 12 വരെ വാഹന ഗതാഗതം നിരോധിച്ചിരുന്നു പാലത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ കാല്‍നടയാത്ര നിരോധിച്ചിട്ടുണ്ട്. കോട്ടയം റൂട്ടിലെ 12 പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കി. 10 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുകയും ചെയ്തു.
പാലത്തിലും കോണ്‍ക്രീറ്റ് ബീമുകളിലും സുഷിരങ്ങളുണ്ടാക്കി സ്‌ഫോടക വസ്തു ഇന്നലെ നിറച്ചിരുന്നു. പാലം മുഴുവന്‍ രാത്രിയോടെ പ്ലാസ്റ്റിക് വല കൊണ്ടു മൂടിയിരുന്നു. സ്‌ഫോടനത്തിന്റെ പൊടി പുറത്തു വരാതിരിക്കാനാണ്.
പാശ്ചാത്യ നഗരങ്ങളില്‍ സുപരിചിതമായ നിയന്ത്രിത സ്‌ഫോടന സാങ്കേതിക വിദ്യ കേരളത്തില്‍ ആദ്യമായാണ് പരീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. തിരുപ്പൂര്‍ കേന്ദ്രമായ മാഗ് ലിങ്ക് ഇന്ഫ്രാ പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാലം പൊളിക്കുന്നതിന്റെ കരാര്‍ ഏറ്റെടുത്തത്. വന്‍ കെട്ടിട സമുച്ചയങ്ങള്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന സുരക്ഷിതമായ ഇംപ്ലോസീവ് മാര്‍ഗമാണ് നാഗമ്പടത്തും നടപ്പാക്കിയത്. എന്നാല്‍ ഇതുകൊണ്ടൊന്നും പാലം കുലുങ്ങിയില്ല.
മണിപ്പൂരിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ കത്തോലിക്കാ മിഷണറി സ്കൂളായ സുഖ്നുവിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് സാമൂഹ്യവിരുദ്ധർ തീയിട്ടു. ആറു വിദ്യാർഥികൾക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചതിന്റെ പ്രതികാരമായിട്ടാണ് സ്കൂൾ അഗ്നിക്കിരയാക്കിയതെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സ്കൂളിന്റെയും വിദ്യാർഥികളുടെയും സുപ്രധാനമായ രേഖകളും പഠനോപകരണങ്ങളും സൂക്ഷിച്ചിരുന്ന രണ്ടു മുറികൾ ഉൾപ്പെടെ 10 മുറികൾ പൂർണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. സ്കൂളിനും ക്ലാസ് ടീച്ചർക്കുമെതിരേ സാമൂഹ്യ മാധ്യമങ്ങളിൽ അപമാനകരമായ പോസ്റ്റിട്ടതിനാണ് ആറ് വിദ്യാർഥികൾക്കെതിരേ ഒരാഴ്ച മുന്‍പ് അധികൃതർ അച്ചടക്ക നടപടികൾ സ്വീകരിച്ചത്. എന്നാൽ, ഇവരെ ക്ലാസുകളിൽ ഇരിക്കാൻ അനുവദിച്ചിരുന്നുവെന്നു പ്രിൻസിപ്പൽ ഫാ. ഡോമിനിക് പറഞ്ഞു.
അച്ചടക്ക നടപടികളിൽ രോഷംപൂണ്ട ഒരു പ്രാദേശിക വിദ്യാർഥി സംഘടനയും ഇതിനു പിന്നിലുണ്ടെന്നു സംശയിക്കുന്നു. വിദ്യാർഥികൾക്കെതിരേ സ്വീകരിച്ച നടപടികൾ റദ്ദാക്കാൻ അവർ സമ്മർദം ചെലുത്തി വരുകയായിരുന്നു. സ്കൂൾ അഗ്നിക്കിരയാക്കിയത് തീവ്രവാദികളാണെന്നു പറഞ്ഞ സംസ്ഥാന മന്ത്രി ലെറ്റ്പാവോ ഹോക്കിപ്, സംഭവത്തെ ശക്തമായി അപലപിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ മുഴുവൻ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അവർക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പുനർനിർമിക്കാൻ എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇംഫാലിൽ നിന്ന് 65 കിലോമീറ്റർ അകലെ ചാണ്ഡൽ ജില്ലയിലെ സുഖ്നുവിലെ ഇൗ സ്കൂളിൽ 1,400 വിദ്യാർഥികളുണ്ട്.
ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിലേറുമെന്ന് പ്രവചിച്ച് അമേരിക്കൻ വൈബ്സൈറ്റായ മീഡിയം ഡോട്ട്കോം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് 213 സീറ്റുകൾ നേടുമെന്നും രാജ്യത്ത് പോൾ ചെയ്യുന്ന വോട്ടുകളുടെ 39 ശതമാനവും കോൺഗ്രസ് നേടുമെന്നും സർവേ പ്രവചിക്കുന്നു. അധികാരതുടർച്ച ലക്ഷ്യമിടുന്ന ബിജെപിയുടെ നേട്ടം 170 സീറ്റിൽ ഒതുങ്ങുമെങ്കിലും 2014ൽ അധികാരത്തിലെത്തിയപ്പോൾ സ്വന്തമാക്കിയ 31 ശതമാനം വോട്ട് ഇത്തവണയും അതുപോലെ നിലനിർത്തുെമന്നും സർവേ പറയുന്നു.
രാജ്യത്തെ 24 സംസ്ഥാനങ്ങളിൽ നിന്നും 20,500 പേരെ നേരിൽ കണ്ട് ബ്രിട്ടീഷ് ഗവേഷണ സംഘം നടത്തിയ റിപ്പോർട്ടിനെ ആധാരമാക്കിയാണ് സൈറ്റിന്റെ പ്രവചനം. വിവരശേഖരണം നടത്തിയവരിൽ 52 ശതമാനം പുരുഷൻമാരും 48 ശതമാനം സ്ത്രീകളുമാണെന്നും മീഡിയം ഡോട്ട്കോം വ്യക്തമാക്കുന്നു.
എന്നാൽ ഇൗ സർവേയുടെ ആധികാരികത ചോദ്യം ചെയ്ത് ഒട്ടേറെ പേർ രംഗത്തെത്തി. ബ്രിട്ടീഷ് ഗവേഷണ സംഘം നടത്തിയ പഠനത്തെ ആധാരമാക്കിയുള്ള പ്രവചനമാണെന്ന് പറയുമ്പോഴും ഗവേഷണം നടത്തിയ സ്ഥാപനത്തിന്റെ പേര് മീഡിയം ഡോട്ട്കോം വ്യക്തമാക്കുന്നില്ല. ഇത്തരത്തിൽ ഒരു സർവേ വൈറലാകുന്നത് ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പ് സർവേ ഏജൻസിയായ സി വോട്ടറിന്റെ സ്ഥാപകനായ യശ്വന്ത് ദേശ്മുഖ് രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. തിരഞ്ഞെടുപ്പിന്റെ നടക്കുന്നതിന്റെ ഇടയിൽ ഇങ്ങനെ ഒരു സർവേ പുറത്ത് വരുന്നത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത സർവേ വൈറൽ ആകുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിലെ പോരായ്മകളാണ് പുറത്ത് കൊണ്ട് വരുന്നതെന്നും യശ്വന്ത് ദേശ്മുഖ് കുറിച്ചു.
This is precisely what I was arguing when ECI was pressing for such rules. Today’s media landscape is digital and global, and can not be controlled by whatsoever means, unless you are Chinese Govt. Best approach is self-regulation and open discussion. Rest is useless bureaucracy. https://t.co/rwZyC7n4H4
— Yashwant Deshmukh 🇮🇳 (@YRDeshmukh) April 27, 2019
ആലപ്പുഴ പള്ളിപ്പാട് നിന്ന് രണ്ടാഴ്ച മുന്‍പ് കാണാതായ വിമുക്തഭടനെ കൊന്നു കുഴിച്ചുമൂടിയതായി കണ്ടെത്തി. പണമിടപാട് സംബന്ധിച്ച വിഷയങ്ങളാണ് അരുംകൊലയ്ക്ക് കാരണം. പള്ളിപ്പാട് സ്വദേശികളായ ശ്രീകാന്ത്, രജേഷ്, വിഷ്ണു എന്നിവരെ ഹരിപ്പാട് പൊലീസ് പിടികൂടി. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് മൃതദേഹം പുറത്തെടുത്തു. റീ പോസ്റ്റുമോര്‍ട്ടവും ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയും നടത്തും
കഴിഞ്ഞ പത്താംതീയതിയാണ് പള്ളിപ്പാട് സ്വദേശി എഴുപത്തിഞ്ചുകാരനായ രാജനെ കാണാതാവുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഒരു ഫോണ്‍ വന്നശേഷം വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ രാജനെ പിന്നീട് കണ്ടില്ല. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. തടിക്കച്ചവടം നടത്തുന്ന രാജന്‍ പലര്‍ക്കും വലിയ തുക ഉള്‍പ്പടെ പലിശയ്ക്ക് കടം കൊടുത്തിരുന്നു. ഇത്തരക്കാരില്‍ ആരെങ്കിലും ആവാം വിളിച്ചിറക്കി കൊണ്ടുപോയതെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം നടന്നത്.
ഒടുവില്‍ പള്ളിപ്പാട് സ്വദേശിയായ ശ്രീകാന്ത് പിടിയിലായി. ശ്രീകാന്തിനൊപ്പം രാജേഷ്, വിഷ്ണു എന്നി സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു. ഇവരിലൊരാളാണ് രാജനെ അവസാനമായി ഫോണില്‍ വിളിച്ചത്. മൂവരും ചേര്‍ന്ന് കൊല്ലപ്പെട്ടയാളെ കാറില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍പതിഞ്ഞതും കേസിന് തുമ്പായി. ശ്രീകാന്തും രാജേഷും ചേര്‍ന്ന് രാജനില്‍നിന്ന് പത്തു ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും തുക തിരികെ നല്‍കിയില്ല.
രാജന്‍ നിരന്തരം ആവശ്യപ്പെട്ടതോടെ പ്രതികള്‍ക്ക് ഇതൊരു ഒരു ശല്യമായി മാറി. തുടര്‍ന്നാണ് കൊല്ലാന്‍ തീരുമാനിക്കുന്നത്. അന്നേദിവസം പ്രതികള്‍ മൂവരും പള്ളിപ്പാട് വില്ലേജ് ഓഫിസ് പരിസരത്തുനിന്ന് രാജനെ കാറില്‍ കയറ്റി. പണം എടുത്ത് തരാമെന്ന് അറിയിച്ചാണ് രാജനെ വിളിച്ചുവരുത്തിയത്. കാറില്‍ വച്ച് ക്ലോറോഫോം മണപ്പിച്ചു. കുതറിയ രാജന്റെ കഴുത്തില്‍ പുറകില്‍നിന്ന് കയറിട്ട് കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പകല്‍സമയമായതിനാല്‍ മൃതദേഹം കാറില്‍തന്നെ കിടത്തി. രാത്രിയായതോെട പള്ളിപ്പാട് തന്നെയുള്ള ആളൊഴിഞ്ഞ വീടിന്റെ പറമ്പില്‍ കുഴിയെടുത്ത് മൂടുകയായിരുന്നു. ഈ സ്ഥലത്ത് പ്രതിയെ എത്തിച്ചാണ് പൊലീസ്് മൃതദേഹം പുറത്തെടുത്തത്.
മൂവാറ്റുപുഴയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ വീട്ടിലെ പല മുറികളിൽ തീ പടരുന്ന സംഭവത്തിൽ ദുരൂഹത തുടരുന്നു. അഗ്നിരക്ഷാ സേനയെയും പൊലീസിനെയും വട്ടംകറക്കിയ തീപിടിത്തത്തിനു പിന്നിലെ കാരണം കണ്ടെത്താൻ രണ്ടാം ദിവസവും പൊലീസിനു കഴിഞ്ഞില്ല. സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം നടത്താൻ പൊലീസ് തയാറാകാത്തതിൽ പ്രതിഷേധമുണ്ട്.
വാളകം റാക്കാട് കൈമറ്റത്തിൽ അമ്മിണി അമ്മയുടെ വീട്ടിൽ രണ്ടു ദിവസമായി മുറികളിൽ മാറി മാറി തീ പ്രത്യക്ഷപ്പെടുന്നതാണ് ജനത്തെ ആശങ്കയിലാക്കുന്നത്. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ചയും ഒൻപതു തവണയാണ് വീടിന്റെ വിവിധ ഭാഗങ്ങളിൽ ബക്കറ്റുകളിലും മറ്റു പാത്രങ്ങളിലുമുള്ള വസ്ത്രങ്ങളിൽ തീപിടിച്ചത്. പാത്രങ്ങളും ഗ്ലാസുകളും പൊട്ടിത്തെറിക്കുകയും ചെയ്തു. പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും സാന്നിധ്യത്തിലും തീപടർന്നു. അസാധാരണ സംഭവമറിഞ്ഞ് വൻ ജനക്കൂട്ടമാണ് വീടു സന്ദർശിക്കാനെത്തിയത്. ഇന്നലെ വീട്ടിൽ തീപിടിത്തം ഉണ്ടായില്ല.
അമ്മിണിയുടെ കാസർകോട്ട് മൃഗസംരക്ഷണ വകുപ്പിൽ ജോലി ചെയ്തിരുന്ന മകൻ മിതേഷിനെതിരെ അവിടെയുള്ള ചിലർക്കു ശത്രുതയുണ്ടെന്നും അവർ ആഭിചാര കർമങ്ങളിലൂടെ ഇയാളെ തകർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് വീടിനുള്ളിൽ തീ പടരുന്നതെന്നുമാണ് പൊലീസിനോടു കുടുംബാംഗങ്ങൾ പറഞ്ഞത്. എന്നാൽ, പൊലീസ് അതു വിശ്വസിച്ചിട്ടില്ല.
മിതേഷിനെ ചോദ്യം ചെയ്യാൻ വീണ്ടും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നു പൊലീസ് പറഞ്ഞു. പക്ഷേ, രാത്രിയോടെ ഇയാൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഇയാളിൽനിന്നു കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം ഇന്നു ശാസ്ത്രീയ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്.
സിപിഎം കള്ളവോട്ട് ചെയ്യാറില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ചില ബൂത്തുകളില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പടെയുള്ളവര്‍ കള്ളവോട്ട് ചെയ്തുവെന്നു പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്. അന്വേഷണത്തെ ഭയമില്ല. പുറത്തു വന്ന ദൃശ്യങ്ങള്‍ വ്യാജമല്ല. പക്ഷേ മുറിച്ച് ഉപയോഗിച്ചു. സ്വന്തം വോട്ട് ചെയ്തതിനൊപ്പം പരസഹായമില്ലാതെ വോട്ട് ചെയ്യന്‍ കഴിയാത്തവരുടെ കൂടെ പോയി പോളിങ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ വോട്ട് ചെയ്തവരുടെ ദൃശ്യങ്ങള്‍ അടര്‍ത്തിയെടുത്തു കള്ളവോട്ട് ചെയ്തുവെന്നു പ്രചരിപ്പിക്കുകയാണെന്നു ജയരാജൻ കുറ്റപ്പെടുത്തി.
17ാം നമ്പര്‍ ബൂത്തിലെ 822ാം നമ്പര്‍ വോട്ടറും ചെറുതാഴം പഞ്ചായത്ത് അംഗവുമായ എം.വി.സലീന സ്വന്തംവോട്ടിനു പുറമെ 19ാം നമ്പര്‍ ബൂത്തിലെ 29ാം നമ്പര്‍ വോട്ടറായ നഫീസയുടെ സഹായിയായി ഓപ്പണ്‍ വോട്ട് ചെയ്തിട്ടുണ്ട്. ഒരേ കെട്ടിടത്തിലാണ് 2 ബൂത്തുകളും പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് മുൻ അംഗമായ കെ.പി.സുമയ്യ കല്യാശ്ശേരി മണ്ഡലത്തിലെ 24ാം നമ്പര്‍ ബൂത്തിലെ 315ാം നമ്പര്‍ വോട്ടറാണ്. ഇവർ പിലാത്തറ യുപി സ്കൂളിലെ 19ാം നമ്പര്‍ ബൂത്തിലെ ഏജന്റുമായിരുന്നു. ഈ ബൂത്തിലെ 301ാം നമ്പര്‍ വോട്ടറായ സി.ശാന്ത ആവശ്യപ്പെട്ടത് അനുസരിച്ചാണ് അവരുടെ ഓപ്പണ്‍ വോട്ട് ചെയ്തത്.
കല്യാശ്ശേരി മണ്ഡലത്തിലെ 19ാം നമ്പര്‍ ബൂത്ത് എജന്‍റാണ് മൂലക്കാരന്‍ കൃഷ്ണന്‍. ഈ ബൂത്തിലെ 189ാം നമ്പര്‍ വോട്ടറായ കൃഷ്ണന്‍റ ആവശ്യത്തെ തുടര്‍ന്ന് മൂലക്കാരൻ കൃഷ്ണനും ഓപ്പണ്‍വോട്ട് ചെയ്തു. 994ാം നമ്പര്‍ വോട്ടറായ ഡോ. കാര്‍ത്തികേയനു വാഹനത്തില്‍ നിന്ന് ഇറങ്ങാൻ പ്രയാസമായതിനാൽ പ്രിസൈഡിങ് ഓഫിസറെ അറിയിക്കുന്നതിനാണ് പിലാത്തറ പട്ടണത്തിലെ വ്യാപാരിയായ കെ.സി. രഘുനാഥ് ബൂത്തിന്‍റെ കതകിനു സമീപം പോയതെന്നും ജയരാജൻ പറഞ്ഞു. തിരഞ്ഞെടുപ്പു പരാജയം മുൻകൂട്ടിക്കണ്ട് യുഡിഎഫ് കള്ളക്കഥകൾ മെനയുകയാണെന്നും ജയരാജൻ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന്റെ തെളിവുകൾ കോൺഗ്രസാണ് പുറത്തുവിട്ടത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ കല്യാശേരി പയ്യന്നൂര്‍ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ കള്ളവോട്ട് ദൃശ്യങ്ങളാണ് പുറത്തുവന്നത്. സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവരാണ് കള്ളവോട്ട് ചെയ്യുന്നത്. പരാതി തെളിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ക്രിമിനല്‍ നടപടി നേരിടേണ്ടിവരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫിസര്‍ അറിയിച്ചു
പിലാത്തറ എയുപി സ്കൂളിലെ 19ാം ബൂത്തിലെ 774ാം വോട്ടറായ പത്മിനി രണ്ട് തവണ വോട്ടു ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. ആദ്യം വോട്ടു ചെയ്തശേഷം വിരലില്‍പുരട്ടിയ മഷി ഉടന്‍ തലയില്‍ തുടച്ച് മായ്ക്കാന്‍ ശ്രമിക്കുന്നതും കാണാം. 17ാം ബൂത്തില്‍ വോട്ടുള്ള ചെറുതാഴം ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡംഗം എം.പി. സലീന 19ാം ബൂത്തില്‍ വോട്ടുചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. സലീനയ്ക്ക് സിപിഎം ബൂത്ത് ഏജന്‍റ് തിരിച്ചറിയില്‍ കാര്‍ഡ് കൈമാറുന്നതും, വോട്ടു ചെയ്തശേഷം മടക്കി നല്‍കുന്നതും വ്യക്തമായി കാണാം.
24ാം ബൂത്തിലെ വോട്ടറായ ചെറുതാഴം മുന്‍ പഞ്ചായത്ത് അംഗം കെ.പി. സുമയ്യയും 19ാം ബൂത്തില്‍ വോട്ടുചെയ്യുന്നു. മറ്റൊരു ബൂത്തിലെ വോട്ടറായ കടന്നപ്പള്ളി പഞ്ചായത്തിലെ സിപിഎം പ്രാദേശിക നേതാവ് മൂലക്കാരൻ കൃഷ്ണന്‍ വോട്ടുച്ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വോട്ടറല്ലാത്തവരും ബൂത്തിനുള്ളില്‍ പ്രവേശിച്ചതിന്‍റെ തെളിവും ദൃശ്യങ്ങളിലുണ്ട്. തൃക്കരിപ്പൂര്‍ 48ാം ബൂത്തിലും പയ്യന്നൂര്‍ 136ാം ബൂത്തിലും സമാനസംഭവങ്ങള്‍ അരങ്ങേറിയതന്‍റെ തെളിവുകളും കോണ്‍ഗ്രസ് പുറത്തുവിട്ടു. പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ത്ത് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു . ഇന്നുതന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്