India

താന്‍ തന്റെ ജോലി ചെയ്യുകയായിരുന്നുവെന്നും ചട്ടമനുസരിച്ച് ഇത് തുടരുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിന് സസ്‌പെന്‍ഷനിലായ ഐ എ എസ് ഓഫീസര്‍ മൊഹ്മദ് മൊഹ്‌സീന്‍. മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. എന്നാല്‍ പിന്നീട് സെന്‍ട്രല്‍ അഡ്മിനിസ്ര്‌ടേറ്റീവ് ട്രിബ്യൂണല്‍ ഉദ്യോഗസ്ഥനെതിരായ നടപടി തടഞ്ഞുവയ്ക്കുകയായിരുന്നു. ‘ഞാന്‍ എന്റെ ജോലി ചെയ്യുകയായിരുന്നു. അപ്പോള്‍ തന്നെ അവര്‍ എന്നെ സസ്‌പെന്‍ഡ് ചെയ്തു. ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് വ്യക്തമാക്കുന്ന ഒരു റിപ്പോര്‍ട്ടും ഇതുവരെ ലഭിച്ചിട്ടില്ല. ഞാന്‍ എനിക്ക് വേണ്ടി ഇരുളില്‍ പടവെട്ടുകയാണിപ്പോള്‍’.-മൊഹ്മദ് മൊഹ്‌സീന്‍ എന്‍ ഡി ടിവിയോട് പറഞ്ഞു.

ഒഡീഷ്യയില്‍ തിരഞ്ഞെടുപ്പ് ചുമതലയിലായിരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്്റ്റര്‍ പരിശോധിക്കാന്‍ ശ്രമിക്കുകയും വീഡിയോ ആവശ്യപ്പെടുകയും ഇതുമൂലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 15 മിനിട്ട് മോദി വൈകുകയും ചെയ്തുവെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. ‘തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശമനുസരിച്ചാണ് ഞാന്‍ വിഡിയോ എടുക്കണമെന്ന് പറഞ്ഞത്. ഞാന്‍ ശിക്ഷിക്കപ്പെട്ടു.

എന്നാല്‍ യഥാര്‍ഥത്തില്‍ തെറ്റ് ചെയ്ത ആള്‍ രക്ഷപ്പെട്ടു. എന്തുകൊണ്ടാണ് എന്റെ തൊഴില്‍ ചെയ്തതിന് ഞാന്‍ മാത്രം ശിക്ഷിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് പരിശോധനയില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നാണ് ചട്ടങ്ങള്‍ പറയുന്നത്. എന്നാല്‍ എസ് പി ജി പരിരക്ഷയുള്ളവരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു എന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ത്യൻ മഹാസമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം അടുത്ത 6 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ഇന്ത്യന്‍ സമയം വൈകിട്ട് 5.30യോടെയാകും ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നതെന്നും ഇത് തമിഴ്നാട് – ആന്ധ്രാ തീരത്തെ ലക്ഷ്യമാക്കി ബംഗാൾ ഉൾക്കടലിലൂടെ മുന്നേറുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. പിന്നീട് തീവ്ര ചുഴലിക്കാറ്റായി മാറും. ഏപ്രില്‍ 30-തോടെ ചുഴലിക്കാറ്റിന്‍റെ തീവ്രത കൂടുമെന്നും ഇത് തമിഴ്നാട്-ആന്ധ്രാ തീരത്ത് എത്തുമെന്നുമാണ് പ്രവചനം.

ഏപ്രിൽ 29, 30 ദിവസങ്ങളിൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഏപ്രിൽ 29 ന് 8 കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഏപ്രിൽ 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കുള്ള സാധ്യതയുമുണ്ട്.

ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ കേരളത്തിൽ ഏപ്രില്‍ 28 മുതല്‍ 30 വരെയുള്ള കാലയളവില്‍ മുപ്പത് മുതല്‍ അറുപത് കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാറ്റ് വീശാൻ സാധ്യതയുള്ള പ്രദേശങ്ങൾ കാറ്റിന്റെ തീവ്രത അനുസരിച്ച് വേർതിരിച്ചു അനുബന്ധ ഭൂപടത്തിൽ നൽകിയിരിക്കുന്നു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ ഏപ്രിൽ 28 ന് മുന്നോടിയായി തീരത്ത് തിരിച്ചെത്തണമെന്ന് കർശന നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദേഹമാസകലം രക്തം പുരണ്ട് ആ സ്ഫോടനത്തിന്റെ ദൃക്സാക്ഷിയായി ആറുവയസുകാരി മൃതദേഹങ്ങളുടെ അടുത്ത് നിൽപ്പുണ്ടായിരുന്നു. അമ്മയും സുഹൃത്തും കൺമുന്നിൽ പൊട്ടിച്ചിതറിയതിന്റെ നടുക്കം ഈ കുരുന്നിനെ വിട്ടുമാറിയിട്ടില്ല. ഇന്നലെ ബത്തേരി നായ്ക്കട്ടിയിലാണ് നാടിനെ നടുക്കിയ സ്ഫോടനം നടക്കുന്നത്. രണ്ട് പേരാണ് സ്ഫോടനത്തിൽ മരിക്കുന്നത്. നായ്ക്കട്ടി ചരുവിൽ അമൽ (36), നായ്ക്കട്ടിയിലെ ഫർണിച്ചർ ഷോപ്പ് ഉടമ മൂലങ്കാവ് എറളോട്ട് പെരിങ്ങാട്ടൂർ ബെന്നി (47) എന്നിവരാണ് മരിച്ചത്. ബെന്നി ശരീരത്തിൽ സ്‌ഫോടക വസ്തുക്കൾ വച്ചുകെട്ടി അമലിന്റെ വീട്ടിൽ കയറിച്ചെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും സൗഹൃദത്തിലായിരുന്നു എന്നു പറയുന്നു. തോട്ട പോലുള്ള സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണു സൂചന.

സംഭവം നടക്കുമ്പോൾ അമലിന്റെ 6 വയസ്സുകാരിയായ ഇളയ മകളും വീട്ടിലുണ്ടായിരുന്നു. ഇൗ സമയം അമലിന്റെ ഭർത്താവ് ജുമാ നമസ്കാരത്തിനായി പള്ളിയിൽ പോയതായിരുന്നു. സ്ഫോടന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വീടിന്റെ വരാന്തയിൽ ചിന്നിച്ചിതറിയ നിലയിൽ ഇരുവരുടെയും മൃതദേഹം കണ്ടത്. ദേഹമാസകലം രക്തം പുരണ്ട നിലയിൽ ഇളയ മകൾ സമീപത്തുണ്ടായിരുന്നു. ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ സംഭവസ്ഥലത്തു നിന്നു മാറ്റി ബന്ധുക്കൾക്കു കൈമാറി.

2 കുട്ടികളുടെ പിതാവാണ് മരിച്ച ബെന്നി. മാനന്തവാടി എഎസ്പി വൈഭവ് സക്സേന, അഡീഷനൽ എസ്പി കെ.കെ. മൊയ്തീൻകുട്ടി എന്നിവരും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വൈകിട്ട് ബെന്നിയുടെ കടയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഡിറ്റണേറ്ററും ജലറ്റിൻ സ്റ്റിക്കും കണ്ടെത്തി.

ശബ്ദം കേട്ട് അടുത്തുള്ള പള്ളിയിലുള്ളവര്‍ പുറത്തേക്കെത്തി നടത്തിയ തെരച്ചിലില്‍ ഇരുവരുടെയും ശരീരം ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന സൂചനയെങ്കിലും ലഭിക്കുന്നത്. കാര്‍ പോര്‍ച്ചില്‍ നിന്ന് കരയുന്ന അംലയുടെ ഇളയ കുട്ടിയെ നാട്ടുകാരാണ് ഇവിടെ നിന്ന് മാറ്റിയത്. പിന്നീട് പൊലീസ് എത്തി കൂട്ടിയുടെ ദേഹത്ത് പറ്റിയ ചോരയും മാംസ അവശിഷ്ടങ്ങളും വൃത്തിയാക്കി ബന്ധുക്കളെ ഏല്‍പ്പിച്ചു.

ബെന്നിയും അംലയും തമ്മില്‍ ഉണ്ടായ ബന്ധമാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് അഡീഷനല്‍ എസ്പി. മൊയ്തീന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്നും എന്നാല്‍ ഇത് എന്താണെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു. ഫര്‍ണിച്ചര്‍ നിര്‍മാണമാണ് ബെന്നിയുടെ തൊഴില്‍. വീടിന് സമീപത്ത് തന്നെ ഭര്‍ത്താവ് നാസര്‍ നടത്തുന്ന അക്ഷയ സെന്ററിലാണ് അംല ജോലിയെടുത്തിരുന്നത്.

മുമ്പ് നായ്‌ക്കെട്ടിയിലായിരുന്നു ബെന്നിയും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ഇരവരു പരിചയപ്പെട്ടത്. ഈ ബന്ധം കാലങ്ങളോളം തുടരുകയും ചില പ്രശ്നങ്ങള്‍ക്ക് വഴിവച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. സംഭവസമയത്ത് മറ്റു രണ്ട് മക്കള്‍ അംലയുടെ മുട്ടിലിലുള്ള വീട്ടിലായിരുന്നു. കോഴിക്കോട്- മൈസൂര്‍ ദേശീയപാതയോട് ചേര്‍ന്നാണ് സ്‌ഫോടനം നടന്ന വീട്. സംഭവസ്ഥലത്ത് പോസ്റ്റ്മാര്‍ട്ടം നടത്തി ഇന്നു തന്നെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ വിട്ടുനല്‍കാനാണ് പോലീസ് തീരുമാനം.

താമരശ്ശേരി ചുരത്തില്‍ ചരക്ക് ലോറി മറിഞ്ഞ് അപകടം. ഒമ്പതാം വളവിലാണ് നൂറടി താഴ്ചയിലേക്ക് ലോറി മറിഞ്ഞത്. ഒരാള്‍ ലോറിക്കകത്ത് അകപ്പെട്ടതായി സംശയമുണ്ട്. പൊലീസ്, അഗ്‌നിശമന സേനാംഗങ്ങള്‍, മോട്ടോര്‍ വാഹന വിഭാഗം എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ലോറി കയറ്റാനുള്ള ശ്രമം തുടരുകയാണ്.

കണ്ണൂര്‍: ജയില്‍ ജീവനക്കാരെ മയക്കുമരുന്ന് നല്‍കി ജയില്‍ ചാടാന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയില്‍. കൊലക്കേസ് പ്രതിയുള്‍പ്പെടെയുള്ളവരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. കണ്ണൂര്‍ ജില്ലാ ജയിലില്‍ 24-ാം തിയതി പുലര്‍ച്ചെ നാലരയോടെയാണ് സംഭവമുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥര്‍ക്ക് മയക്കുഗുളിക ചേര്‍ത്ത ചായ നല്‍കി ഉറക്കിക്കിടത്തി രക്ഷപ്പെടാനാണ് ഇവര്‍ ശ്രമിച്ചത്. അരുണ്‍കുമാര്‍, മോഷണക്കേസ് പ്രതികളായ റഫീക്ക്, അഷ്‌റഫ് ഷംസീര്‍ എന്നിവരാണ് പിടിയിലായത്.

അവശനിലയിലായ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അടുക്കളയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ജയില്‍ ചാടല്‍ ശ്രമം പുറത്തറിഞ്ഞത്. ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റിരിക്കാമെന്നായിരുന്നു സംശയം. എന്നാല്‍ ഭക്ഷ്യസുരക്ഷാ ഓഫീസറടക്കം എത്തി പരിശോധിച്ചിട്ടും ജയിലില്‍ ഭക്ഷ്യവിഷ ബാധക്കുള്ള സാധ്യത കണ്ടെത്തിയില്ല.

ഇതേത്തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ഒരു തടവുകാരന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ചായയില്‍ പോക്കറ്റില്‍ നിന്നും എന്തോ പൊടി ഇടുന്നത് ദൃശ്യങ്ങളില്‍ കണ്ടു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ജയില്‍ചാട്ടത്തിനുള്ള ശ്രമം പുറത്തറിഞ്ഞത്. മാനസികരോഗത്തിന് ചികിത്സയിലുള്ള തടവുകാരില്‍ നിന്നാണ് ഇവര്‍ മയക്കുഗുളികകള്‍ സംഘടിപ്പിച്ചത്.

ഉദ്യോഗസ്ഥരെ മയക്കിയ ശേഷം താക്കോല്‍ കൈക്കലാക്കി ജയില്‍ ഗേറ്റിന് സമീപത്തേക്ക് നീങ്ങിയ പ്രതികള്‍ ഡ്യൂട്ടിയിലില്ലാതിരുന്ന ഒരു ഉദ്യോഗസ്ഥന്‍ ആ സമയം ഗേറ്റിന് സമീപത്തേക്ക് വന്നതോടെ പിന്‍വാങ്ങുകയായിരുന്നു. തങ്ങള്‍ക്കും ഭക്ഷ്യവിഷബാധയേറ്റെന്ന് പറഞ്ഞ് ഇവരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി സാധ്യതയുണ്ടെന്ന് ബെംഗളൂരു പൊലീസിന് ഇന്നലെ ലഭിച്ച സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ചു. സന്ദേശമയച്ചയാളെ ബെംഗളൂരു പൊലീസ് അറസ്റ്റുചെയ്തു. ആവലഹള്ളി സ്വദേശിയായ മുന്‍ സൈനികന്‍ സ്വാമി സുന്ദരമൂര്‍ത്തിയാണ് അറസ്റ്റിലായത്. ഇന്നലെ ലഭിച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സുരക്ഷ ശക്തമാക്കിയിരുന്നു.

ഇന്നലെ രാത്രിയിലാണ് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേയ്ക് ഭീഷണി സന്ദേശമെത്തുന്നത്. ലോറി ഡ്രൈവറായ സ്വാമി സുന്ദർ മൂർത്തിയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് ഫോണിൽ സന്ദേശം നൽകിയത്. കേരള, തമിഴ്നാട്, കർണാടക, ഗോവാ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിസംസ്ഥാനങ്ങളിലെ നഗരങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഇയാളുടെ സന്ദേശം.

നഗരങ്ങളിൽ ട്രെയിനുകൾ ലക്ഷ്യമിട്ടായിരിക്കും ആക്രമണമെന്നും, പറഞ്ഞ ഇയാൾ ഇതിനായി തമിഴ് നാട്ടിലെ രാമനാഥപുരത്തു 19 ഭീകർ എത്തിയിട്ടുണ്ടെന്നും വ്യക്‌തമാക്കി. ഭീഷണിയുടെ അടിസ്ഥാനത്തിൽ, ഡിജിപി നീലമണി രാജു സംസ്ഥാന പോലീസ് മേധാവികൾക്ക് കത്തയച്ചു. തമിഴും ഹിന്ദിയും സംസാരിക്കുന്ന വ്യക്തിയാണ് ഫോൺ ചെയ്തതെന്ന് പോലീസ് അറിയിച്ചിരുന്നു. ഫോൺ നമ്പർ അടിസ്ഥാനമാക്കി സന്ദേശത്തിന്റെ ഉറവിടം പോലീസ് പരിശോധിച്ച് വരികയാണ് പ്രതി അറസ്റിലായത്

ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട് ലൈംഗിക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം കൈമാറിയ സംഘം അറസ്റ്റിൽ. നാലു പേരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കായംകുളം കൃഷ്ണപുരം സ്വദേശി കുലശേഖരപൂരം വല്ലാക്കാവ് ചൂലൂര്‍ സ്വദേശി. കൊല്ലം കേരളപുരം സ്വദേശി,തിരുവല്ല പായിപ്പാട്‌ സ്വദേശി എന്നിവരാണ് പിടിയിലായത്.ഡിവൈഎസ്‌പി ആര്‍ ബിനുവിന്റെ നിര്‍ദേശാനുസരണം കായാകുളം സിഐ പികെ സാബുവിന്റെ നേതൃതത്തില്‍ എസ്‌ഐ സി എസ്‌ ഷാരോൺ ഉള്‍പ്പെട്ട സംഘമാണ് ഇവരെ അറസ്റ്റ്‌ ചെയ്തത്‌.

2018 മാര്‍ച്ച മുതലാണ്‌ കേസിന്‌ ആസ്പദമായ സംഭവം ആരംഭി ക്കുന്നത്‌. കായംകുളം സ്വദേശി ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട്‌ സ്വദേശി കായംകുളത്തെത്തി. കായംകുളം സ്വദേശിയുടെ ഭാര്യയെ കോഴിക്കോട് സ്വദേശിക്ക് കൈമാറി. തുടര്‍ന്ന്‌ ഷെയര്‍ ചാറ്റ്‌ വഴി പരിപയപ്പെട്ട മറ്റൊരാളുടെ വീട്ടിലും ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു.

പിന്നീട് ഷെയർ ചാറ്റുവഴി പരിചയപ്പെട്ട രണ്ടുപേരുടെ വീട്ടിലും കായംകുളം സ്വദേശി ഭാര്യയുമായി പോയി. ഇവിടെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു.എന്നാല്‍ ഭാര്യ എതിര്‍ത്തതോടെ ഈ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന്‌ വീണ്ടും ഇയാള്‍ നിര്‍ബന്ധിച്ചപ്പോഴാണ്‌ ഭാര്യ പൊലീസ്‌ സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. ഇതോടെയാണ് കുറ്റകൃത്യത്തിന്‍റെ പുതിയമുഖം പൊലീസ് മനസിലാക്കുന്നത്.

ചുങ്കത്തെ വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടിത്തം. പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഏഴ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എങ്കിലും പൂർണമായും അണയ്ക്കാനായിട്ടില്ല. ജോലിക്കാരെത്തുന്ന സമയത്തിന് മുമ്പായതിനാൽ തീ പിടുത്തത്തിൽ ആളപായമൊന്നുമില്ല.

തീപിടുത്തമുണ്ടായ ചന്ദ്രാ ഓയിൽ മില്ലിൽ ധാരാളം വെളിച്ചെണ്ണയും കൊപ്രയും സൂക്ഷിച്ചിരുന്നു. ഇതാണ് തീ പെട്ടന്ന് പടർന്ന് പിടിക്കാൻ കാരണം. ഫാക്ടറിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയും കത്തി നശിച്ചു.

വെളിച്ചെണ്ണ കവറിലാക്കി വിൽക്കുന്ന മില്ലിൽ വിൽപ്പനയ്ക്കായുള്ള വെളിച്ചെണ്ണയും ഒരുപാടുണ്ടായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ശിശു വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന കഥ പുറത്ത്. കുട്ടികളെ വില്‍ക്കാന്‍ വലിയ മാഫിയ സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്ന വസ്തുതയാണ് പുറത്തുവന്നത്. അതും കുട്ടികളെ വേണ്ടവര്‍ ആവശ്യപ്പെടുന്ന തൂക്കത്തില്‍ വരെ ഇവര്‍ കുട്ടികളെ വില്‍ക്കുന്നു. അതോടൊപ്പം വ്യാജമായി ജനന സര്‍ട്ടിഫിക്കറ്റും നിര്‍മിച്ച് നിയമ സാധുതയും നല്‍കും. ലക്ഷക്കണക്കിന് രൂപയാണ് ഓരോ വില്‍പനയില്‍നിന്നും ഇവര്‍ നേടുന്നത്. ഇതിനായി സര്‍ക്കാര്‍ തലങ്ങളില്‍ വരെ ഇവര്‍ക്ക് ബന്ധങ്ങളുണ്ട്. തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന മാഫിയ സംഘത്തിന്‍റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കുഞ്ഞുങ്ങളെ വില്‍ക്കുന്ന അമുദവല്ലിയുമായി ഇടപാടുകാരന്‍ നടത്തുന്ന ഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പുറംലോകം അറിയുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന അമുദവല്ലി ബിസിനസ്സ് നടത്താനായി ജോലി ഉപേക്ഷിക്കുകയായിരുന്നു. നാമക്കല്‍ ജില്ലയിലെ രാശിപുരത്താണ് സംഭവം.

വിവാഹിതരായി ഏഴു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലാത്ത ദമ്പതികളാണ് നഴ്സിനെ സമീപിക്കുന്നത്. അഡ്വാന്‍സ് തുകയുമായി നേരിട്ട് വന്ന് കാണാനും കുട്ടിയ്ക്കായി എത്ര രൂപ വരെ മുടക്കുമെന്നും അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളില്‍നിന്ന് സമ്മതപത്രം വാങ്ങിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി ഈ ജോലി ചെയ്യുന്നു. ദൈവാനുഗ്രഹത്താല്‍ ഒരു കുഴപ്പവുമുണ്ടായിട്ടില്ല. കുട്ടിയുടെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റിനായി 70000 രൂപ വേറെ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

ഒന്നിലേറെ കുട്ടികളുള്ള പാവപ്പെട്ട കുടുംബങ്ങള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീകള്‍,ഗര്‍ഭിണികളായ അവിവാഹിതര്‍ എന്നിവരെയാണു അമുദയും സംഘവും നോട്ടമിടുക. തുടര്‍ന്ന് ഇവരില്‍ നിന്നും കുഞ്ഞുങ്ങളെ ദത്തെടുത്ത ശേഷം കുഞ്ഞുങ്ങളില്ലാത്ത ദമ്ബതികള്‍ക്ക് വന്‍ പ്രതിഫലം വാങ്ങി വില്‍ക്കുകയാണ് പതിവ്. കഴിഞ്ഞ മുപ്പതു വര്‍ഷമായി അമുദവല്ലി ചെയ്യുന്നത് കുട്ടികളുടെ വ്യാപാരമാണ്. പെണ്‍കുട്ടിക്ക് രണ്ടേമുക്കാല്‍ ലക്ഷം രൂപയും ആണ്‍കുട്ടിക്ക് നാലു ലക്ഷം രൂപയുമാണ് ഇവര്‍ ആവശ്യക്കാരില്‍ നിന്ന് ഈടാക്കിയിരുന്നത്. കുട്ടികളുടെ നിറം, ശരീരപ്രകൃതം, ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നത് അനുസരിച്ചാണ് വില തീരുമാനിക്കുന്നത്. ആണ്‍കുട്ടിയാണെങ്കില്‍ 4.25 ലക്ഷം രൂപ മുതലാണ് വില. പെണ്‍കുട്ടിക്ക് 2.70 ലക്ഷം രൂപയും. കാണാന്‍ ആകര്‍ഷത്വമുള്ള കുട്ടിയാണെങ്കില്‍ വില കുറച്ചുകൂടി കൂടും. 30,000 രൂപ അഡ്വാന്‍സായി വാങ്ങിയതിന് ശേഷം മാത്രമാണ് കച്ചവടത്തിലേക്ക് കടക്കുക. അതിന് ശേഷം കുഞ്ഞുങ്ങളെ കാണിച്ച്‌ വില ഉറപ്പിക്കുകയാണ് പതിവ്. കോര്‍പറേഷനില്‍ നിന്നു ജനന സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കുന്നതിനു 75000 രൂപ വേറെ നല്‍കണം.

ഇടനിലക്കാര്‍ക്ക് മുപ്പതിനായിരം രൂപ വരെയാണ് കമ്മീഷനായി നല്‍കുക. അമുദയുടെ സഹായത്തോടെ 4500 ഓളം കുട്ടികളുടെ വില്‍പ്പന നടന്നിട്ടുണ്ടെന്നും, സംസ്ഥാനത്താകെ കണ്ണികളുള്ള വന്‍ റാക്കറ്റാണ് ഇതിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയാണ് കുട്ടികളെ ഇവര്‍ വിറ്റിരുന്നതെന്നും പൊലീസ് പറഞ്ഞു.

അമുദയും ഇടപാടുകാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ ഈരേഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷമത്തിലാണ് മുപ്പതു വര്‍ഷമായി നടക്കുന്ന ബിസിനസ്സിനെ കുറിച്ചുള്ള ചുരുളഴിയുന്നത്.

ഇവരുടെ ഫോണ്‍ സംഭാഷണവും പൊലീസ് പുറത്തുവിട്ടു.ഫോണില്‍ ബന്ധപ്പെട്ട സതീഷ് എന്നയാളോട് വീട്ടില്‍ വന്ന് എങ്ങനെയാണ് കുട്ടികളുടെ വില്‍പ്പനയെന്ന് നേരില്‍ മനസിലാക്കാമെന്ന് അമുദവല്ലി പറയുന്നുണ്ട്. ഇതുസംബന്ധിച്ച്‌ സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. നഴ്‌സായി ജോലി ചെയ്തിരുന്ന താന്‍ ബിസിനസ് നടത്താനായി സ്വയം വിരമിക്കുകയായിരുന്നുവെന്ന് അമുദ ശബ്ദ രേഖയില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നതായി യുവതിയുട ഫോണ്‍ സംഭാഷണത്തിലൂടെ വ്യക്തമാകുന്നുണ്ട്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് യുവതി പറയുന്നുണ്ട്. വലിയൊരു സംഘത്തെ വലയിലാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷകര്‍.

കേരളത്തിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നാണ് സന്ദേശം. ഇന്നലെ വൈകുന്നേരമാണ് സന്ദേശം ലഭിച്ചതെന്ന് കേരളത്തിനയച്ച ഫാക്സ് സന്ദേശത്തിൽ ബംഗലൂരു പൊലീസ് പറയുന്നു. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നും ഇതിനായി 7 തീവ്രവാദികൾ രമേശ്വരത്ത് എത്തിയെന്നുമാണ് ഭീഷണി സന്ദശം ലഭിച്ചത്.

ബെംഗലുരു പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കേരളത്തിന് പുറമെ എട്ട് സംസ്ഥാനങ്ങളിൽ ആക്രമണം ഉണ്ടാകുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.

RECENT POSTS
Copyright © . All rights reserved