കാവല്‍ക്കാരന്‍ കള്ളനെന്ന മുദ്രാവാക്യം ആവര്‍ത്തിച്ച് രാഹുല്‍ഗാന്ധി. അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ കാവല്‍ക്കാരന്‍ കള്ളനെന്ന് ആവര്‍ത്തിച്ച് പറഞ്ഞത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതിയും സമ്മതിച്ചുവെന്ന പ്രസ്താവനയ്ക്ക് ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാഹുല്‍ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ആവര്‍ത്തിച്ചത്.
അതേസമയം, 2014ൽ ഇച്ഛാശക്തിയുള്ള ‘കാവൽക്കാരൻ’ അധികാരമേറ്റശേഷമാണ് ഇന്ത്യയിലെ ഭീകരവാദത്തിന് അറുതിയായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദികളെ ഇന്ത്യയിലേക്ക് അയച്ചിരുന്ന പാകിസ്ഥാന് ഇപ്പോൾഭയമാണ്. കശ്മീരിലെ ഏതാനുംജില്ലകളിലേക്ക് ഭീകരവാദപ്രവർത്തനം ചുരുങ്ങി. ഇതും അവസാനിപ്പിക്കേണ്ടതുണ്ട്. ശ്രീലങ്കയിലെ ഭീകരാക്രമണം സൂചിപ്പിച്ചുകൊണ്ടാണ് മോദിയുടെ പരാമർശം. മഹാരാഷ്ട്രയിലെ ദിന്ദോരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ.ജേക്കബ് ഫിലിപ്പ്– ഇദ്ദേഹമാണ് ഇന്നത്തെ ഹീറോ. ജേബ്ബക് മൊബൈലിൽ പകർത്തിയ വിഡിയോ ഇല്ലായിരുന്നുവെങ്കിൽ കല്ലട ബസിൽ അരങ്ങേറിയ ക്രൂരത കേരളം അറിയില്ലായിരുന്നു. വിഡിയോ പങ്കുവെച്ച് ജേക്കബ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് പുറംലോകം വിവരമറിഞ്ഞത്.
ആരോരുമറിയാതെ പോകുമായിരുന്ന ഒരു വിഷയത്തെ വീഡിയോ സഹിതം ജനങ്ങളിലെത്തിക്കുകയും കല്ലട ട്രാവൽസ് ഗുണ്ടാ പ്രവർത്തനങ്ങളെ ജനങ്ങൾക്കുമുന്നിൽ തുറന്നുകാണിക്കുകയും ചെയ്ത ജേക്കബ് ഫിലിപ്പ് ധൈര്യപൂർവ്വമുള്ള ഇടപെടലുകളാണ് കല്ലട ട്രാവൽസിൻ്റെ മനുഷ്യത്വരഹിത നിലപാടുകൾക്ക് അന്ത്യം കുറിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് വലിയ ബഹളം കേട്ട് ജേക്കബ് ഉറക്കത്തിൽ നിന്ന് ഉണർന്നത്. സുരേഷ് കല്ലട ട്രാവൽസിന്റെ ഗുണ്ടകൾ ബസിൽ കയറി യാത്രക്കാരായ യുവാക്കളെ വളഞ്ഞിട്ട് തല്ലുന്നതാണ് ആ സമയം ജേക്കബ് കണ്ടത്. ഒന്നുരണ്ട് യാത്രക്കാർ അല്ലാതെ മറ്റു യാത്രക്കാരെല്ലാം നിശബ്ദരായി ഇത് കാണുകയായിരുന്നു. ഗുണ്ടകളുടെ ആക്രമണം ഭയന്ന് ആരും യുവാക്കളെ രക്ഷിക്കാൻ മെനക്കെട്ടിരുന്നില്ല.
കൺമുന്നിൽ നടക്കുന്ന ക്രൂരത കണ്ട് വെറുതെ ഇരിക്കാൻ ജേക്കബിന് മനസ്സ് വന്നില്ല. മറ്റു യാത്രക്കാരൊക്കെ അനങ്ങാൻ പോലും ഭയന്നിരിക്കേ ഒട്ടും സമയം കളയാതെ ഗുണ്ടായിസം മുഴുവൻ ഫോണിൽ പകർത്തുകയായിരുന്നു അദ്ദേഹം. പ്രസ്തുത വീഡിയോബസ്സിൽ ഇരുന്നുകൊണ്ടുതന്നെ ജേക്കബ് ഫേസ്ബുക്കിൽ സംഭവിച്ച കാര്യങ്ങൾ ഉൾപ്പെടെ പോസ്റ്റ് ചെയ്തു.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു വിളിച്ച മാധ്യമപ്രവർത്തകർക്ക് കൃത്യമായ മറുപടി അദ്ദേഹം നൽകി. ഭയം ലേശം ഇല്ലാതെ അതേ ബസിൽ തന്നെ പിന്നെയും മണിക്കൂറുകൾ യാത്ര ചെയ്ത് ബംഗളൂരുവിൽ ഇറങ്ങുകയും ചെയ്തു ജേക്കബ്.
യാത്രക്കിടയിൽ ഒട്ടനവധി തവണ ഭീഷണി കോളുകൾ ഉണ്ടായിരുന്നതായി ജേക്കബിൻ്റെ സുഹൃത്തുകൾ പറയുന്നു. ആ കോളുകൾ കലാം ഭയം ലേശമില്ലാതെ സമചിത്തതയോടെ അദ്ദേഹം മറുപടിയും നൽകി. ഭീഷണിപ്പെടുത്തുന്ന കോളുകൾ ആയിരുന്നു അതിൽ പലതും. ജീവനെടുക്കുമെന്ന ഭീഷണിവരെ അതിലുണ്ടായിരുന്നു.
മറ്റുള്ളവരെ പോലെ കൺമുന്നിൽ നടന്ന ക്രൂരത കണ്ട് വെറുതെ ഉറങ്ങിയിരുന്നെങ്കിൽ എന്നത്തെയും പോലെ ഈ ദിവസവും ജേക്കബിന് മുന്നിലൂടെ കടന്ന് പോയേനെ. എന്നാൽ മനസ്സിനുള്ളിലെ മനുഷ്യത്വം അദ്ദേഹത്തിനെ അതിന് അനുവദിച്ചില്ല. ജേക്കബിൻ്റെ കൃത്യസമയത്ത് ഇടപെടലോടെ ലോകമറിഞ്ഞത് ഏവരും പേടിച്ചിരുന്ന ഒരു ഗുണ്ടാ സംഘത്തിൻറെ വിളയാട്ടമായിരുന്നു, പിന്നാലെ അവരുടെ അവസാനവും
ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ച് കല്ലട ട്രാവല്‍സ്. വൈറ്റിലയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ കല്ലട ട്രാവല്‍സ് ഖേദപ്രകടനം നടത്തി. യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെന്നും കല്ലട ട്രാവല്‍സ് വിശദീകരണക്കുറിപ്പില്‍ അറിയിച്ചു. അതേസമയം യാത്രക്കാര്‍ ജീവനക്കാരെ ആക്രമിച്ചെന്നും വിശദീകരണക്കുറിപ്പില്‍ വാദമുണ്ട്. ഹരിപ്പാട് വച്ച് യുവാക്കള്‍ ജീവനക്കാരനെ ആക്രമിക്കുകയും കൊച്ചി ഓഫിസിലെ ജീവനക്കാരനു നേരെ കയ്യേറ്റം നടത്തുകയും ചെയ്തു. സംഭവങ്ങളെക്കുറിച്ച് അറിഞ്ഞത് ദൃശ്യങ്ങള്‍ പ്രചരിച്ച ശേഷം മാത്രമെന്നും കല്ലട ട്രാവല്‍സ് വിശദീകരണക്കുറിപ്പില്‍ പറയുന്നു.
അതേസമയം, അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയുടെ രണ്ട് ജീവനക്കാർ കൊച്ചിയിൽ അറസ്റ്റിൽ. യാത്രക്കാരെ ബസിൽ മർദിച്ച കേസിൽ കമ്പനിയുടമ സുരേഷ് കുമാറിനെ വിളിച്ചുവരുത്തി താക്കീതുചെയ്യാനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. കൊച്ചി മരട് പൊലീസ് ബസ് പിടിച്ചെടുത്തു. കൂടുതൽ പേർ കേസിൽ പ്രതികളാകും.
അങ്കമാലി കറുകുറ്റിയില്‍ പതിനൊന്നുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. തൃശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടി അമ്മയുടെ വീട്ടില്‍ വച്ചാണ് മരിച്ചത്. സംഭവത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍, പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്.
വൈകിട്ട് ആറരയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുളിമുറിയില്‍ തെന്നിവീണ് മരണം സംഭവിച്ചതാണെന്നാണ് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ മൃതദേഹം പരിശോധിക്കുന്നതിനിടെ കഴുത്തിന് പിന്നില്‍ അസാധാരണമായ പാട് കണ്ട ഡോക്ടര്‍മാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് അങ്കമാലി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ആശുപത്രിയിലെത്തി വിശദമായ പരിശോധന നടത്തുകയും ബന്ധുക്കളെ ചോദ്യം ചെയ്യുകയും ചെയ്തു.
സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ ആലുവ റൂറല്‍ എസ്.പി രാഹുല്‍ ആര്‍.നായരും സംഘവും മരണം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. തൃശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടി വിഷുവിനോട് അനുബന്ധിച്ചാണ് കറുകുറ്റിയിലുള്ള അമ്മവീട്ടിലെത്തിയത്. എന്നാല്‍ മാതാപിതാക്കള്‍ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയെങ്കിലും പെണ്‍കുട്ടി ഇവിടെ തുടരുകയായിരുന്നു.
കുട്ടിയുടെ അമ്മൂമ്മ പുറത്തേയ്ക്ക് പോയ സമയത്താണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ആലുവ റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ കുട്ടിയുടെ ബന്ധുവിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവം അറിഞ്ഞ് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈനും ആശുപത്രിയില്‍ എത്തിയിരുന്നു.
കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട്കോടി അറുപത്തിയൊന്ന് ലക്ഷം വോട്ടര്‍മാര്‍ ഇരുനൂറ്റി ഇരുപത്തിയേഴ് സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയഭാവി നിര്‍ണ്ണയിക്കും. വോട്ടടുപ്പിന് മുന്നോടിയായി ബൂത്തുകളില്‍ മോക് പോളിങ് നടത്തി. ചിലയിടത്ത് വോട്ടിങ് യന്ത്രത്തിന് തകരാറുണ്ടായി. വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. 24,970 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുളളത് . ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പ്രശ്നസാധ്യതയുള്ള 3621 ബൂത്തുകളാണുള്ളത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന 219 ബൂത്തുകളുണ്ട്. 57 കമ്പനി കേന്ദ്രസേനയും കേരള, തമിഴ്നാട്, കര്‍ണ്ണാടക പോലീസും സുരക്ഷ ഒരുക്കും. കേരളത്തിനു പുറമെ 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
ദില്ലിയിൽ കവർച്ചാ സംഘം ട്രെയിനിൽ നിന്ന് തള്ളിയിട്ട മലയാളി ഡോക്ടർക്ക് ദാരുണാന്ത്യം. തൃശ്ശൂർ പട്ടിക്കാട് സ്വദേശിയായ തുളസിയാണ് ട്രെയിനിൽ നിന്നും വീണ് മരിച്ചത്. മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിച്ച് സംസ്ക്കരിക്കും.
പുലർച്ചയോടെ ന്യൂ ദില്ലി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. കുടുംബത്തിനൊപ്പം ഹരിദ്വാർ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡോ. തുളസിയുടെ കയ്യിലെ ബാഗ് തട്ടിപ്പറിക്കാൻ ചിലർ ശ്രമിക്കുകയായിരുന്നു. സ്റ്റേഷൻ അടുത്തെത്താൻ ആയതിനാൽ വാതിലിന് സമീപമാണ് തുളസി നിന്നിരുന്നത്. മോഷ്ടാക്കൾ ബാഗ് വലിച്ച് ഓടിയപ്പോൾ തുളസി താഴെ വീഴുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിലായിരുന്നു മരണം. ഈ സമയം ഭർത്താവും മകളുമുൾപ്പെടെയുള്ളവർ കംപാർട്മെന്റിൽ ഉണ്ടായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിച്ച് വൈകീട്ട് സംസ്ക്കരിക്കും.
മകൾ കാർത്തികയോടൊപ്പം വിഷു ആഘോഷിക്കാനാണ് തുളസിയും കുടുംബവും കഴിഞ്ഞയാഴ്ച ദില്ലിയിലേക്ക് പോയത്. ജലസേചന വകുപ്പിൽ നിന്ന് വിരമിച്ച രുദ്രകുമാറാണ് ഡോക്ടർ തുളസിയുടെ ഭർത്താവ്.
കൊച്ചിയിൽ യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സുരേഷ് കല്ലട ബസ് സർവ്വീസിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. ജിതിന്‍, ജയേഷ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. മർദ്ദനം നടന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചിയിൽ യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സുരേഷ് കല്ലട ബസ് സർവ്വീസിലെ 3 ജീവനക്കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൈറ്റില ഹബ്ബിൽ വെച്ച് അർദ്ധരാത്രി സംഘം ചേർന്ന് യാത്രക്കാരെ മർദ്ദിച്ചവരെ വെറുതെ വിടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
യാത്രക്കാരിലൊരാൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച ദുരനുഭവം വാർത്തയായതോടെയാണ് കർശന നടപടി തുടങ്ങിയത്. കസ്റ്റഡിയിലെടുത്ത ബസ് ജീവനക്കാരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ജയേഷ്, ജിതിൻ, ഗിരിലാൽ എന്നിവർക്കെതിരെ സംഘം ചേർന്ന മർദ്ദിച്ചതുൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. കമ്പനി മാനേജരോട് നേരിട്ട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. വൈറ്റിലയിൽ വെച്ച് 15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്,പാലക്കാട് സ്വദേശികളെ ക്രൂരമായി മർദ്ദിച്ചത്. ഇവരെ പിന്തുണച്ച തൃശൂർ സ്വദേശിയെയും മർദ്ദിച്ച് ഭീഷണിപ്പെടുത്തി ബസ്സിൽ നിന്ന് ഇറക്കി വിട്ടു.തുടർന്ന് ഇയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് നടപടി തുടങ്ങിയത്.
കല്ലട ബസിൻറെ പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത കമ്മീഷണർ സുധേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യാത്രക്കാരുടെ സുരക്ഷിത്വം കൂടി മുൻനിർത്തിയാണ് വാഹനങ്ങള്‍ക്ക് പെർമിറ്റ് നൽകുന്നത്. നിയമം പാലിക്കാതെ സർവ്വീസ് നടത്തുന്ന അന്തർസംസ്ഥാന വാഹനങ്ങള്‍ക്കെതിരെ കർശന പരിശോധന ആരംഭിക്കുമെന്നുംഗതാഗത കമ്മീഷണർ സുധേഷ് കുമാർ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ ഗാന്ധി അറിയപ്പെടുന്നത് രാഹുല്‍ വിന്‍സിയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പേര് യഥാര്‍ത്ഥമല്ല. ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ വിന്‍സിയെന്നാണ്. രാഹുലും പ്രിയങ്കയും ധൈര്യമുണ്ടെങ്കില്‍ അവരുടെ പേര് ജനങ്ങളോട് പറയണമെന്നും യോഗി വെല്ലുവിളിച്ചു. രാഹുല്‍ ഗാന്ധി രാജ്യത്തെ പറ്റിക്കുകയായിരുന്നുവെന്ന് യോഗി ഖട്ടംപുരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചു.
രാഹുലിന്‍റെ സത്യവാങ് മൂലത്തില്‍ രാഹുല്‍ഗാന്ധി തെറ്റായ വിവരം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി അമേത്തിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ധ്രുവ് ലാല്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. രാഹുല്‍ വിന്‍സി എന്ന പേരില്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരം സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചന്നും വിദ്യാഭ്യാസ യോഗ്യതയായി കാണിച്ച കേംബ്രിഡ്ജി യൂണിവേഴ്സിറ്റിയില്‍നിന്ന് ഡെവലപ്മെന്‍റ് എക്കണോമിക്സില്‍ എംഫില്‍ രാഹുല്‍ വിന്‍സിയെന്ന പേരിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. .
കെടാമംഗലത്ത് മൃതദേഹം കത്തിച്ചു കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവ സ്ഥലത്തിനു സമീപത്തെ വീട്ടിലെ സ്ത്രീയെ 3 ദിവസമായി കാണാതായിട്ടുണ്ട്. മൃതദേഹം ഇവരുടേതാണെന്നു സംശയമുള്ളതായി പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം തുടങ്ങി. കുടിയാകുളങ്ങര ക്ഷേത്രത്തിനു പടിഞ്ഞാറുവശം കുറുപ്പശേരി പരേതനായ ഷൺമുഖന്റെ ഭാര്യ കാഞ്ചനവല്ലിയെ (72) യാണു 3 ദിവസമായി കാണാനില്ലാത്തത്. സമീപവാസി ഇന്നലെ വൈകിട്ടു 3 മണിയോടെ ഇവരെ തിരക്കി വീട്ടിലെത്തിയെങ്കിലും കണ്ടില്ല. അന്വേഷിച്ചു നടക്കുന്നതിനിടെയാണു പിൻവശത്തുള്ള പാടത്തിന്റെ ചിറയ്ക്കു സമീപത്തെ കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടത്.
തലയോട്ടിയും തുടയുടെ ഭാഗവും മാത്രമാണു പുറത്തു കാണുന്നത്. സംഭവമറിഞ്ഞു നാട്ടുകാർ തടിച്ചുകൂടി. പൊലീസെത്തി സംഭവസ്ഥലം സീൽ ചെയ്തു. വിരലടയാള വിദഗ്ധർ ഇന്നു സ്ഥലത്തെത്തി പരിശോധന നടത്തും. മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തും. ഇതിനു ശേഷമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാകൂ എന്നു പൊലീസ് പറഞ്ഞു. കാഞ്ചനവല്ലി ഏറെനാളായി കെടാമംഗലത്താണു താമസം. 2 മക്കളുണ്ട്. മണിയൻ എന്ന മകൻ കുഞ്ഞിത്തൈയിലാണു താമസം. രണ്ടാമത്തെ മകനായ സുരേഷ് ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ട്. സംഭവുമായി ബന്ധപ്പെട്ട് സുരേഷിനെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്.
തനിക്ക് രണ്ട് തവണ കല്ലട ബസിൽ നിന്ന് ദുരനുഭവം നേരിട്ടെന്ന് നടനും നാടക കലാകാരനുമായ സന്തോഷ് കീഴാറ്റൂർ മനോരമന്യൂസിനോട് വെളിപ്പെടുത്തി. ദുരനുഭവം നേരിട്ടതിനുശേഷം യാത്ര ചെയ്തില്ലെങ്കിലും കല്ലടയിൽ യാത്രചെയ്യില്ലെന്ന് ഉറപ്പിച്ചെന്ന് അദേഹം പറഞ്ഞു.
അക്രമ വാർത്ത പുറത്തുവന്നതിനുശേഷം സമൂഹത്തിന്റെ വിവിധ കോണിൽ നിന്ന് കല്ലട ബസിനുനേരെ വൻ ആക്ഷേപമാണ് ഉയരുന്നത്.ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ ബസ് കേടായതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ആവശ്യപ്പെട്ട യാത്രക്കാര്‍ക്ക് കല്ലട ബസ് ജീവനക്കാരില്‍നിന്ന് ഇന്നലെ നേരിടേണ്ടി വന്നത് അതിക്രൂര മര്‍ദനമാണ്.
ബസ് ജീവനക്കാരും ഗുണ്ടകളും ഉള്‍പ്പെടെ പതിനഞ്ചോളംപേര്‍ വൈറ്റിലയില്‍വച്ച് ക്രൂരമായി മര്‍ദിച്ചെന്ന് ഇരയായ യുവാവ് അജയഘോഷ് മനോരമ ന്യൂസിനോട് പറഞ്ഞു. ഫോണും പെട്ടിയും ഒരു ലക്ഷം രൂപയും തട്ടിയെടുത്തു. തലയ്ക്ക് കരിങ്കല്ല് കൊണ്ടെറിഞ്ഞു. കല്ലട സുരേഷേട്ടനെതിരെ പൊലീസില്‍ പരാതി കൊടുക്കുമോ എന്നു ചോദിച്ചായിരുന്നു മര്‍ദനമെന്നും അദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസാണ്. രാത്രി 10 മണിയോടെ ബസ് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു. കുറച്ച് കഴിഞ്ഞപ്പോഴേക്കും ഞാനൊന്ന് മയങ്ങി. പിന്നീട് കണ്ണുതുറക്കുമ്പോൾ ഹരിപ്പാട് ആളൊഴിഞ്ഞിടത്ത് ബസ് നിർത്തിയിട്ടിരിക്കുകയാണ്. പുറത്ത് ബഹളം കേട്ടാണ് ഞാൻ പുറത്തേക്ക് ചെല്ലുന്നത്. കുറച്ച് വിദ്യാർഥികൾ ജീവനക്കാരോട് സംസാരിക്കുന്നുണ്ട്. കാര്യം തിരക്കിയപ്പോൾ ബസ് ബ്രോക്ക് ഡൗൺ ആണെന്നും ഉടൻ പോകില്ലെന്നും വിവരം കിട്ടി. ഇത്ര രൂപ കൊടുത്ത് ടിക്കറ്റെടുത്ത യാത്രക്കാരെ പെരുവഴിയിൽ ഇട്ടിരിക്കുന്നത് ശരിയല്ലെന്നും വേറെ ബസ് ശരിയാക്കിത്തരണമെന്നും യാത്രക്കാരെല്ലാം ആവശ്യപ്പെട്ടു. എന്നാൽ തൊഴിലാളികൾ ഇതു കേൾക്കാൻ തയാറായില്ല. അങ്ങനെ ഞാൻ ബസിന്റെ ഒാഫിസിൽ വിളിച്ചു. ‘തിരുവനന്തപുരത്ത് നിന്ന് മെക്കാനിക്ക് വരും, എന്നിട്ട് നീയാെക്കെ പോയാ മതി..’ എന്നായിരുന്നു ലഭിച്ച മറുപടി.
ഇതോടെ ഞാൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി കർശന നിലപാട് സ്വീകരിച്ചു. വേറെ ബസ് എത്തിച്ച് ഞങ്ങളെ അതിലേക്ക് മാറ്റി. ഇനി തർക്കം ഒന്നും വേണ്ടെന്ന് പറഞ്ഞാണ് പൊലീസ് ഞങ്ങളെ യാത്രയാക്കിയത്. എന്നാൽ ബസ് കൊച്ചിയിലെത്തിയപ്പോൾ 15 പേരടങ്ങുന്ന സംഘം വണ്ടിയിൽ കയറി. എന്റെ കോളറിൽ പിടിച്ചുനിർത്തി ചോദിച്ചു. നീ ആണോടാ കല്ലട സുരേഷിന്റെ വണ്ടിക്കെതിരെ പൊലീസിൽ പരാതി കൊടുത്തത്. നിനക്ക് അറിയില്ലേടാ കല്ലട സുരേഷ് ആരാണെന്ന്.. ഇങ്ങനെ ചോദിച്ച് മർദിക്കാൻ തുടങ്ങി. എന്നെ മർദിക്കുന്നത് കണ്ട് ബസിലുണ്ടായിരുന്ന വിദ്യാർഥികൾ ഇടപെട്ടു. 22 വയസിനടുപ്പ് പ്രായം വരുന്ന ആ കുട്ടികളെ പിന്നീട് ക്രൂരമായിട്ടാണ് ഇൗ ഗുണ്ടകൾ മർദിച്ചത്. ഇതെല്ലാം ആ വിഡിയോയിൽ കാണാം.
ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ മർദനം തുടർന്നതോടെ ഞങ്ങൾ ബസിൽ നിന്നിറങ്ങി. എന്നിട്ടും അവർ വിട്ടില്ല. വലിച്ചിഴച്ച് പുറത്തിറക്കി തല്ലി. കുതറിയോടാൻ ശ്രമിച്ച എന്റെ തലയിൽ കരിങ്കല്ല് കൊണ്ട് എറിഞ്ഞു വീഴ്ത്തി. എന്റെ തലയിൽ ഇപ്പോഴും പരുക്കുണ്ട്. ആ കുട്ടികളോട് ചെയ്ത കൊടുംക്രൂരത കണ്ടുനിൽക്കാൻ കഴിയില്ല. കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണ് അവർ കാണിച്ചത്. പരാതി കൊടുത്താൽ പോലും വേണ്ട നടപടി ഉണ്ടാകുമോ എന്ന് ഉറപ്പില്ല. കാരണം കല്ലട സുരേഷ് എന്ന വ്യക്തിയുടെ പേര് പറഞ്ഞാണ് ഇൗ അക്രമം. ഇൗ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ ലൈവ് ചെയ്ത വ്യക്തിക്കെതിരെയും ഭീഷണിയുണ്ട്. ആ കുട്ടികൾ പാലക്കാട് ചികിൽസയിലാണ്. എനിക്ക് നല്ല പേടിയുണ്ട്. അവർ ഞങ്ങളെ അപായപ്പെടുത്തുമോ എന്ന്. എന്റെ ബാഗും മൊബൈലും അവർ പിടിച്ചുവച്ചിരിക്കുകയാണ്. ബാഗിൽ ഒരുലക്ഷം രൂപയിൽ പുറത്ത് പണമുണ്ട്. ഇതിൽ ദയവ് ചെയ്ത് പൊലീസ് നടപടി സ്വീകരിക്കണം. ഇൗ ഗതികേട് ഇനി ആർക്കും ഉണ്ടാവരുത്. കല്ലട സുരേഷിന്റെ ബസിനെതിരെ പ്രതിഷേധിക്കാൻ പോലും ഇവിടെ അവകാശമില്ലേ.. ചോദ്യം ചെയ്താൽ ഇതാണ് കല്ലട സുരേഷിന്റെ ഗുണ്ടകളുടെ മറുപടി…’ അജയഘോഷ് പറയുന്നു.