India

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തുവരാനിരിക്കെ,പി.ജെ ജോസഫിന്റ തുടര്‍നിലപാടായിരിക്കും നിര്‍ണായകം. ഇടുക്കി സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായ സ്ഥിതിക്ക് ജോസഫും കൂട്ടരും എന്തുചെയ്യുമെന്നതായിരിക്കും ഏവരും ഉറ്റുനോക്കുക. കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇനിയെന്ത് പോംവഴി കണ്ടെത്തുമെന്നതും പ്രധാനമാണ്.

കോണ്‍ഗ്രസിന്റ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് കെ.പി.സിസി പ്രസിഡന്റ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇടുക്കിയില്‍ പി.ജെ ജോസഫ് സ്ഥാനാര്‍ഥിയാകില്ലെന്നാണ് സൂചന. എങ്കിലും വൈകിട്ട് വരെ കാത്തിരിക്കാന്‍ തന്നെയാണ് ജോസഫിന്റേയും കൂട്ടരുടേയും തീരുമാനം. ജോസഫിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്. ഇതിന് പുറമെ പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കുന്നതിലെ സാങ്കേതികകുരുക്കും നീക്കം ഉപേക്ഷിക്കാന്‍ കാരണമായി. സീറ്റ് ഇല്ലാതെ വന്നാല്‍ ജോസഫിന്റ ഭാവി നീക്കം വ്യക്തമല്ല.

കാര്യങ്ങള്‍ ഇത്രത്തോളം ആയ സ്ഥിതിക്ക് കോട്ടയം സീറ്റില്‍ ഇനി അവകാശവാദം ഉന്നയിക്കാനുമാകില്ല. സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് മാണിയും കൂട്ടരും പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മാണിപക്ഷവുമായുള്ള ബന്ധം ഉപേക്ഷിച്ച് മുന്നണിയില്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ ജോസഫും കൂട്ടരും തീരുമാനിച്ചേക്കാം. പക്ഷെ തിരഞ്ഞെടുപ്പ് മുന്നണിക്കാകെ തിരിച്ചടിയാകും. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജോസഫിനെ അനുനയിപ്പിച്ച് നിര്‍ത്താനാകും കോണ്‍ഗ്രസ് ശ്രമം. പ്രശ്നങ്ങളില്‍ ഇടപെട്ട സ്ഥിതിക്ക് കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാനുള്ള ബാധ്യത കോണ്‍ഗ്രസിന്റേത് മാത്രമായി മാറിയിരിക്കുകയാണിപ്പോള്‍.

തിരുവനന്തപുരത്തെ അനന്തുവിന്റെ കൊലയ്ക്കു പിന്നാലെ ലഹരിമരുന്നു സംഘങ്ങളെ കൂട്ടത്തോടെ പിടിച്ചിരുന്നെങ്കിൽ വ്യാഴാഴ്ച രാത്രി ശ്യാം എന്ന യുവാവ് കൊല്ലപ്പെടില്ലായിരുന്നു. നഗരത്തിൽ കാര്യമായ പ്രവർത്തന പരിചയമില്ലാത്ത മേലുദ്യോഗസ്ഥരെ ചില കീഴുദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുന്നതിനാലാണു സിറ്റി പൊലീസ് കാര്യമായ നടപടി സ്വീകരിക്കാത്തതെന്ന് ഉന്നത ഉദ്യോഗസ്ഥർക്കു പരാതിയുണ്ട്. ലുട്ടാപ്പി, സുനാമി എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന രണ്ടു പേരാണു നഗരത്തിലെ കഞ്ചാവു സംഘങ്ങളെ നിയന്ത്രിക്കുന്നതെന്നു സ്പെഷൽ ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. ഇതിലൊരാൾ രണ്ടാഴ്ച മുൻപാണു ജയിലിൽ നിന്നു പുറത്തിറങ്ങിയത്. രണ്ടാമൻ ഒളിവിലാണ്.

ഒരു സംഘത്തിന്റെ തലവനെ അടുത്തിടെ ഫോർട്ട് സ്റ്റേഷനിൽ പിടികൂടിയപ്പോൾ ജാമ്യത്തിലിറക്കാനും ആഹാരം വാങ്ങി കൊടുക്കാനും ചില പ്രാദേശിക നേതാക്കളുടെ തിരക്കായിരുന്നു. ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാനായി പൊലീസിൽ ജില്ലകളിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവരെ ഏകോപിപ്പിക്കുന്ന നോഡൽ ഓഫിസർ പൊലീസ് ആസ്ഥാനത്തെ ഐജിയാണ്. ഈ സംഘത്തിന്റെയും എക്സൈസ് വകുപ്പിന്റെയും പ്രവർത്തനം കടലാസിൽ മാത്രമാണിപ്പോൾ.

നഗരത്തിലെ ഒഴിഞ്ഞ പറമ്പുകളും പഴയ കെട്ടിടങ്ങളുടെ വളപ്പുകളും ലഹരിമാഫിയയുടെ താളവമാകുമ്പോൾ അവിടേക്ക് എത്തിനോക്കാതെ പൊലീസുകാർ. അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കൈമനത്തെ കാടുപിടിച്ച സ്ഥലത്തു നേരത്തെ പൊലീസ് പരിശോധനപോലും നടത്തിയിട്ടില്ല. ഇവിടെ എത്തുമ്പോഴാണു ലഹരിമരുന്ന് മാഫിയകൾക്കും ഗുണ്ടകൾക്കും താവളമടിക്കാൻ പറ്റിയ സ്ഥലമെന്ന് അന്വേഷണസംഘം മനസ്സിലാക്കുന്നത്.

നഗരത്തിന്റെ പലഭാഗത്തും ഇത്തരം കേന്ദ്രങ്ങൾ സജീവമാണെന്നു പൊലീസ് സമ്മതിക്കുന്നു. പരാതി നൽകാനോ കൂട്ടായി പ്രതിരോധിക്കാനോ നാട്ടുകാർ തയാറാകുന്നില്ല. അയൽക്കാർ തമ്മിൽപ്പോലും സൗഹൃദമില്ലാത്ത പ്രദേശങ്ങളിൽ മാഫിയകൾക്കു തമ്പടിക്കാൻ പ്രയാസമില്ല. ആരെങ്കിലും പരാതി നൽകിയാൽ അവരെ വിരട്ടും. ഭീഷണിപ്പെടുത്തുന്നതു നേരിട്ടുകണ്ടാൽപോലും സമീപവാസികൾ ഇടപെടാറില്ല

അനന്തു ഗിരീഷിനെ ക്രൂരമായി മർദിക്കാൻ നേതൃത്വം നൽകിയത് സഹോദരങ്ങൾ. വിഷ്ണുരാജ്, വിനീഷ്‌രാജ്, വിജയരാജ് എന്ന കു‍ഞ്ഞുവാവ എന്നീ സഹോദരങ്ങളാണു കൊലയാളി സംഘത്തിൽ ഉൾപ്പെട്ടത്. 18 വയസ്സുള്ള കുഞ്ഞുവാവയാണ് ഇളയ സഹോദരൻ. കൊഞ്ചിറവിള ക്ഷേത്രത്തിൽ അനന്തുവും സുഹൃത്തുക്കളും കൊലയാളി സംഘവുമായി തർക്കമുണ്ടായിരുന്നു.

ഇതാണു കൊലപാതകത്തിലേക്കു നയിച്ചത്. തർക്കം കയ്യാങ്കളിയായപ്പോൾ അനന്തു കു‍ഞ്ഞുവാവയെ തല്ലിയിരുന്നു. ഇതാണു സഹോദരങ്ങൾക്കു അനന്തുവിനോടു കടുത്ത വൈരാഗ്യമുണ്ടാകാൻ കാരണം. മൂത്ത സഹോദരൻ വിഷ്ണുരാജാണ് അനന്തുവിന്റെ കയ്യിലെയും കാലിലെയും ഞരമ്പുകൾ മുറിച്ചത്. മൂവരും ലഹരിക്കടിമകളായിരുന്നു.

പിന്നീട് കരിക്കു കൊണ്ട് അനന്തുവിന്റെ തലയ്ക്കടിക്കുകയും മുഖത്തും ശരീരത്തും മർദിക്കുകയും ചെയ്തു. അനന്തു മരിച്ചെന്നുറപ്പാക്കിയ ശേഷം മൂന്നു സഹോദരങ്ങളും മറ്റു മൂന്നു പേരും ചേർന്നു തിരുവല്ലത്തെ ജഡ്ജിക്കുന്നിലേക്കു പോയി. പൊലീസ് പിന്തുടരുന്നുണ്ടെന്ന് തോന്നിയതോടെ പൂവാറിലെ ഒളിസങ്കേതത്തിലേക്കു മാറി. ഇവിടെ നിന്നാണു പൊലീസ് ഇവരെ പിടികൂടിയത്.

കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത സുമേഷ് എന്നൊരാളെക്കൂടി പിടികൂടാനുണ്ട്. കൂടാതെ അരശുമൂട് സ്വദേശിയായ രാജ എന്നൊരാളെക്കൂടി പിടികൂടാനുണ്ട്. ഇയാളാണു തട്ടിക്കൊണ്ടു പോകാൻ അക്രമിസംഘത്തിനു അനന്തുവിനെ കാട്ടിക്കൊടുത്തത്. അരശുമൂട്ടിലെ ബേക്കറിയിൽ നിന്നാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയത്. പിടികൂടാനുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

ന്യൂഡല്‍ഹി: നാഷണല്‍ ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ ന്യൂനപക്ഷ സമിതി അധ്യക്ഷ്യനായി തലവടി (ആലപ്പുഴ) വാലയില്‍ ബെറാഖാ ഭവനില്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയെ നാമനിര്‍ദ്ദേശം ചെയ്തു. ഗിന്നസ് ആന്റ് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍, ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംസ്ഥാന ചെയര്‍മാന്‍, റെഡ് ക്രോസ് ലൈഫ് മെമ്പര്‍, ജനകീയ ജാഗ്രത സമിതി ചെയര്‍മാന്‍,ഗ്ലോബല്‍ പീസ് വിഷന്‍ ജനറല്‍ സെക്രട്ടറി, ബെറ്റ്‌സ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി ഡയറക്ടര്‍ എന്നീ ചുമതലകളും വഹിക്കുന്നു.

കഴിഞ്ഞ 23 വര്‍ഷമായി ജീവകാരുണ്യ-സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള വിവിധ ദേശിയ അന്തര്‍ദ്ദേശീയ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റെക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റെക്കോര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റെക്കോര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്സ് ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് റിപ്പബ്‌ളിക്ക്, യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെേേക്കാര്‍ഡ്, എന്നിവയില്‍ ഇടം ലഭിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ്, കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം, വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ്, സെക്കന്ദ്രബാദ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റ ഇന്ത്യന്‍ എക്സലന്‍സി അവാര്‍ഡ്, നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ പ്രത്യേക പുരസ്‌ക്കാരം, കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റന്‍ പുരസ്‌ക്കാരം എന്നിവയ്ക്ക് അര്‍ഹനായിട്ടുണ്ട്.

സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് അല്‍ഖുര്‍മ ഹോസ്പിറ്റല്‍ നേഴ്‌സിങ്ങ് ഡയറക്ടര്‍ ജിജിമോള്‍ ജോണ്‍സണ്‍ ഭാര്യയും ബെന്‍ ജോണ്‍സണ്‍, ദാനിയേല്‍ തോമസ് എന്നിവര്‍ മക്കളുമാണ്.

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ ചേർന്ന സ്ക്രീനിങ് കമ്മറ്റി യോഗത്തിന് മിക്ക മണ്ഡലങ്ങളിലും ധാരണയിലെത്താൻ കഴിഞ്ഞില്ല. രാത്രി വൈകിയും ഡൽഹിയിൽ ചർച്ചകൾ തുടർന്നു. ആന്ധ്രയ്ക്ക് പോയ ഉമ്മൻ ചാണ്ടി മടങ്ങിയെത്തിയ ശേഷം ഇന്ന് നേതാക്കൾ തമ്മില്‍ അനൗപചാരിക ചർച്ചകൾ തുടരും. ഇതിനു ശേഷമാകും കേന്ദ്ര തിരഞ്ഞെടുപ്പു സമിതി കേരളത്തിന്റെ പട്ടിക പരിഗണിക്കുക. തൃശൂരിൽ ടി.എൻ.പ്രതാപനും ആലത്തൂരിൽ രമ്യ ഹരിദാസും പാലക്കാട് വി.കെ.ശ്രീകണ്ഠനും സ്ഥാനാർഥികളാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ചാലക്കുടി, വയനാട് സീറ്റുകളുടെ കാര്യത്തിൽ എ, ഐ ഗ്രൂപ്പുകൾക്കിടയിൽ തർക്കം തുടരുന്നു. എറണാകുളത്ത് ഇരുഗ്രൂപ്പുകളും ഹൈബി ഈഡന്റ പേരാണ് നിർദേശിച്ചിട്ടുള്ളത്. ഉമ്മൻ ചാണ്ടിയടക്കമുള്ള മുതിർന്ന നേതാക്കൾ മൽസര രംഗത്തുണ്ടാവില്ലെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുമ്പോഴും അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേതാവും.

തിരുവനന്തപുരം: നഴ്സുമാർക്കുവേണ്ടി സമരം ചെയ്ത് തൊഴിലവകാശങ്ങൾ പലതും നേടിയെടുത്ത സംഘടനയായ യുഎൻഎയുടെ നേതൃത്വത്തിന് നേരെ കോടികളുടെ അഴിമതി ആരോപണമാണ് ഉയരുന്നത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വന്നതെന്നും ഇതിൽ എട്ടുലക്ഷം രൂപ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത് എന്നുമാണ് ആരോപണം. നഴ്സുമാരുടെ മാസവരുമാനത്തിൽ നിന്നും സംഭാവനകളിൽ നിന്നും ശേഖരിച്ച പണം കാണാനില്ലെന്ന് യുഎൻഎ നേതൃത്വത്തിൽ തന്നെ ഉള്ള സിബി മഹേഷ്, ബെൽജോ ഏലിയാസ് തുടങ്ങിയവരാണ് ആരോപണം ഉന്നയിച്ചത്. വൻ സാമ്പത്തിക അപഹരണം നടന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പ്രമുഖ വാർത്ത മാധ്യമം പുറത്തുവിട്ട ചാറ്റ് ഷോയിൽ

സംഘടന നിലവിൽ വന്ന 2011 മുതൽ എല്ലാ വർഷവും ജനറൽ കൗൺസിൽ വിളിച്ച് കണക്ക് അവതരിപ്പിക്കാറുണ്ടെന്നും കണക്കുകൾ സുതാര്യമാണെന്നും ആയിരുന്നു ആരോപണം നേരിടുന്ന ജാസ്മിൻ ഷായുടെ മറുപടി. 60 ലക്ഷം രൂപ സംഘടനയുടെ അക്കൗണ്ടിൽ ബാക്കിയുണ്ടെന്നും ബാക്കി പണം ചെലവഴിച്ചതിന് കൃത്യം കണക്കുണ്ടെന്നും ജാസ്മിൻ ഷാ പറഞ്ഞു. എന്നാൽ പണം എവിടെ ചെലവഴിച്ചു? ആരെല്ലാം പിൻവലിച്ചു? തുടങ്ങിയ ചോദ്യങ്ങൾക്ക് ജാസ്മിൻ ഷായ്ക്ക് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല.

പ്രകടമായ അഴിമതിയാണ് ജാസ്മിൻ ഷാ അടക്കമുള്ള യുഎൻഎ നേതൃത്വം നടത്തിയിരിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു. യുഎൻഎയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം ചൂഷണം നേരിടുന്ന നഴ്സിംഗ് സമൂഹത്തിന്‍റെ അധ്വാനത്തിന്‍റെ ഫലമാണ്. ഒപ്പം ലോകമെങ്ങുമുള്ള മലയാളി നഴ്സിംഗ് സമൂഹം നൽകിയ സംഭാവനയും അതിലുണ്ട്. അതിൽനിന്ന് ഒരു പൈസയെങ്കിലും തട്ടിപ്പ് നടത്തിയെങ്കിൽ സാമ്പത്തികാപഹരണം നടത്തിയവരെ കൈയ്യാമം വയ്ക്കണമെന്ന് എ എ റഹീം ആവശ്യപ്പെട്ടു.

കണക്ക് ചോദിച്ചപ്പോൾ താൻ മാസങ്ങൾക്ക് മുമ്പ് വാട്സാപ്പിൽ അയച്ച രാജി സന്ദേശം കാട്ടി കണക്ക് തരാനാകില്ലെന്ന് പറയുകയാണ് ചെയ്തതെന്ന് യുഎൻഎ സംസ്ഥാന കമ്മിറ്റിയംഗം ബെൽജോ ഏലിയാസ് പറഞ്ഞു. ഇതിനും കൃത്യമായ വിശദീകരണം ഇല്ലാതെ ജാസ്മിൻ ഷാ ചർച്ചക്കിടെ ഉരുണ്ടുകളിച്ചു. ചോദ്യം ചോദിക്കുന്നവരെ നിശ്ശബ്ദമാക്കുന്നതാണ് രീതിയെങ്കിൽ കേരളത്തിൽ ചെലവാകില്ല എന്നായിരുന്നു ചർച്ച നയിച്ച മാധ്യമ പ്രവർത്തകൻ പ്രതികരിച്ചു .

ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിൽ വാങ്ങിയ കാറിന്‍റെ ലോൺ അടയ്ക്കുന്നത് യുഎൻഎയുടെ അക്കൗണ്ടിലുള്ള പണം ഉപയോഗിച്ചുകൊണ്ടാണെന്നും ചർച്ചയിൽ വെളിപ്പെട്ടു. ഭാര്യ കാർ ഉപയോഗിക്കുന്നില്ല, പണം അടച്ചുതീരുമ്പോൾ കാർ സംഘടനയുടേതായി മാറും, എല്ലാത്തിനും തെളിവ് ഫേസ്ബുക്കിലുണ്ട് എന്നൊക്കെയായിരുന്നു ഇതിന് ജാസ്മിൻ ഷായുടെ ന്യായം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഉപയോഗിക്കുന്ന ബൈക്ക് തന്‍റെ ഭാര്യയുടെ പേരിലല്ല വാങ്ങിയത് എന്നായിരുന്നു ചർ‍ച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്‍റെ പ്രതികരണം. ഒരു സംഘടനക്കായി വാങ്ങുന്ന മുതലുകൾ അതിന്‍റെ ഭാരവാഹികളുടെ പേരിലാണ് വാങ്ങേണ്ടതെന്നും എ എ റഹീം പറഞ്ഞു.

പ്രകടമായ അഴിമതി നടന്നിട്ടുണ്ടെന്ന് ഉറപ്പാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും എ എ റഹീം ആവശ്യപ്പെട്ടു. ഇത്തരം സംഘടനകൾ എല്ലാ സംഘടനകളുടേയും വിശ്വാസ്യത തകർക്കുമെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത ഐഎംഎ പ്രതിനിധി ഡോ. എൻ സുൾഫിയുടെ പ്രതികരണം. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും കണക്കുകൾ കൃത്യമാണെന്നും ആവർത്തിച്ചതല്ലാതെ ജാസ്മിൻ ഷായ്ക്ക് മറ്റ് മറുപടികളൊന്നും ചർച്ചയിൽ ഇല്ലായിരുന്നു.

വെല്ലിംഗ്ടണ്‍: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ ഒന്‍പത് പേരെ കാണാനില്ലെന്ന് ഇന്ത്യന്‍ എംബസി. ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജീവ് കോഹ്‌ലിയും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ നല്‍കണമെന്ന് ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു എന്നാണ് ട്വീറ്റ് ചെയ്തത്. രണ്ട് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടെന്നും ഒരാള്‍ ജീവന് വേണ്ടി മല്ലടിക്കുകയാണെന്നുമാണ് ഒവൈസിയുടെ ട്വീറ്റ്. തന്റെ ഒരു സുഹൃത്തിന്റെ സഹോദരനെ കാണാനില്ലെന്നും ഒവൈസി ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചു. കണ്ടെത്താന്‍ സഹായം വേണമെന്നാവശ്യപ്പെട്ടാണ് ഒവൈസി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.

ഭീകരാക്രമണത്തിന് ശേഷം ഒന്‍പത് ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഭീകരാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതായി ന്യൂസീലന്‍ഡ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്.

മാറാട് കലാപക്കേസിലെ പ്രതിയെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി.മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്റെ മൃതദേഹമാണ് കോഴിക്കോട് കടപ്പുറത്ത് കണ്ടെത്തിയത്. കഴുത്തില്‍ കല്ല് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ടുതന്നെ കൊലപാതകമാണോ എന്ന് പോലീസ് സംശയിക്കുന്നു.

കേസിലെ മുപ്പത്തിമൂന്നാമത്തെ പ്രതിയാണ് ഇയാള്‍. കോടതി 12 വര്‍ഷത്തേക്ക് ശിക്ഷിച്ച ഇയാള്‍ നാലുവര്‍ഷമായി ജാമ്യത്തിലിറങ്ങിയതായിരുന്നു. രണ്ടു ദിവസമായി ഇല്യാസിനെ കാണ്‍മാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിറകെയാണ് മൃതദേഹം കണ്ടത്തിയത്. അതിനിടെ മാറാട് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇല്യാസിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അതിനു ശേഷം അസ്വസ്ഥനായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് പോലീസ് തയ്യാറാക്കുകയാണ്.

തിരുവനന്തപുരം കരമനയിൽ അനന്തു ഗിരീഷിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഞ്ചു പ്രതികളിൽ ഒരാളിന്റെ വെളിപ്പെടുത്തലാണ് തുമ്പുണ്ടാക്കാൻ പൊലീസിനെ സഹായിച്ചത്. പ്രതികളിലെ ഒരാൾ അച്ഛനോട് സംഭവത്തെ കുറിച്ച് പറഞ്ഞു. നേരത്തെ ഒരു കൊലക്കേസിൽ പ്രതിയായ അച്ഛൻ അടുത്ത സുഹൃത്ത് വഴി പൊലീസിനെ വിവരമറിയിച്ചു. ഇതിനെ തുടർന്നു പൊലീസ് ചില സ്ഥലങ്ങളിൽ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇതോടെ തെറ്റായ വിവരം നൽകിയതാണെന്നു പൊലീസ് കരുതി. എന്നാൽ കൃത്യമായ സ്ഥലം പറഞ്ഞു കൊടുത്തതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്

ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞിരുന്നെങ്കിൽ കുടുംബത്തിന് കൈത്താങ്ങാകാൻ അനന്തു ജോലി തേടി വിദേശത്തേക്ക് പറന്നേനെ. വിദേശത്ത് ജോലി നോക്കുന്ന അടുത്ത ബന്ധുവിന്റെ സഹായത്താൽ അവിടെ ജോലി തരപ്പെടുത്തുന്നതിന് ബയോഡേറ്റ തയ്യാറാക്കുന്നതിന് കരമനയിൽ പോയി മടങ്ങും വഴിയാണ് ബൈക്കിലെത്തിയ സംഘം അനന്തുവിനെ കടത്തിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. അനന്തുവിന്റെ അപ്രതീക്ഷിത മരണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കൊഞ്ചിറവിള പ്രദേശം.

ജംഗ്ഷനിൽ നിന്നു വീട്ടിലേക്കുള്ള ഇടവഴിയിൽ ചിരിക്കുന്ന മുഖത്തോടെയുള്ള അനന്തുവിന്റെ ചിത്രം പതിച്ചിട്ടുണ്ട്. അൽ‌പ ദൂരം അകലെയുള്ള അനന്തുവിന്റെ വീടിലുള്ളവർ കരഞ്ഞു കുഴഞ്ഞ അവസ്ഥയിലാണ്. ഓട്ടോഡ്രൈവറായ അച്ഛൻ ഗിരീശന്റെ വരുമാനത്തിലാണ് അനന്തുവിന്റെ കുടുംബം കഴിയുന്നത്. ഐടിഐയിൽ നിന്ന് പമ്പ് ഓപ്പറേറ്റർ കോഴ്സ് പാസായ അനന്തു വിദേശത്ത് ജോലി തേടി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതുവരെയുളള ഇടവേളയിൽ മിൽമയിൽ താൽക്കാലിക ജോലിക്ക് അപേക്ഷിക്കാനും കൂടി വേണ്ടിയാണ് ബയോഡേറ്റ തയ്യാറാക്കാൻ കരമനയിൽ പോയതെന്ന് ബന്ധുക്കൾ പറയുന്നു. പണി പൂർത്തിയാകാത്ത വീട് മോടി പിടിപ്പിക്കണം

എട്ടാം ക്ളാസിൽ പഠിക്കുന്ന അനുജന് മികച്ച പഠന സൗകര്യമൊരുക്കണം– ഇതൊക്കെയായിരുന്നു അനന്തുവിന്റെ മോഹങ്ങൾ. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അച്ഛൻ ഗിരീശൻ ഉമ്മറത്തു തന്നെ ഇരിപ്പുണ്ട്. ആശ്വസിപ്പിക്കാനെത്തുന്നവർ പറയുന്ന വാക്കുകൾ കാതുകളിലെത്തുന്നോയെന്ന് സംശയം. എല്ലാത്തിനും മൂളൽ മാത്രം മറുപടി. വീടിനകത്തെ സ്ഥിതി അതിനേക്കാൾ ഹൃദയ ഭേദകം.തളർന്നു കിടക്കുകയാണ് അമ്മയും സഹോദരനും. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ തന്നെ അനന്തുവിന്റെ മൃതദേഹം സംസ്ക്കരിച്ചു. ഞായറാഴ്ച തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ മരണാനന്തര ചടങ്ങുകൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു

തട്ടിക്കൊണ്ടു പോയെന്ന് പരാതി ലഭിച്ചിട്ടും അനന്തുവിനെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. ക്രിമിനൽ സംഘത്തിന്റെ കയ്യിൽ അനന്തു അകപ്പെട്ട ശേഷമുള്ള വിലപ്പെട്ട മണിക്കൂറുകൾ പൊലീസ് പാഴാക്കിയെന്നാണ് ആരോപണം. കരമനയിലെ ബേക്കറിക്കു സമീപത്തു നിന്ന് അനന്തുവിനെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകുന്നത് സുഹൃത്തുക്കളിൽ ചിലർ കണ്ടിരുന്നു. ഇവർ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു.

എന്നാൽ പൊലീസ് പരാതി ഗൗരവത്തോടെ എടുത്തില്ല. കുട്ടികളുടെ പരാതിയെന്ന കണക്കിൽ എഴുതി തള്ളി. പിന്നേട് അസിസ്റ്റന്റ് കമ്മീഷണർ തലത്തിൽ ഇടപെടൽ നടത്തിയ ശേഷം വൈകിട്ടോടെയാണ് പൊലീസ് ഉണർന്നത്. അനന്തുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് രാത്രി മുഴുവൻ തിരച്ചിൽ നടത്തിയിരുന്നു. അടുത്ത ദിവസം രാവിലെ അനന്തു കൊല ചെയ്യപ്പെട്ട സ്ഥലത്തിനു സമീപത്ത് ക്രിമനൽ സംഘത്തിന്റെ ബൈക്ക് കണ്ടെത്തിയതാണ് നിർണായകമായത്

പൊലീസ് എത്തി പരിശോധന നടത്തുമ്പോഴേക്ക് അനന്തു മരണത്തിന് കീഴടങ്ങിയിരുന്നു. സ്റ്റേഷനിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥല പരിചയക്കുറവും അന്വേഷണത്തെ ബാധിച്ചതായി ബന്ധുക്കൾ പറ‍‍ഞ്ഞു. കരമനയ്ക്ക് സമീപത്ത് ഇങ്ങിനൊരു സ്ഥലം ഉള്ളതു പോലും പൊലീസിന് അറിയില്ലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പന്നി വളർത്തൽ ഫാം സ്ഥിതി ചെയ്തിരുന്ന സ്ഥലം ഇപ്പോൾ ക്രിമനൽ സംഘത്തിന്റെ താവളമാണ്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ടോം വടക്കന്‍ ബി.ജെ.പിലേക്കു പോയതിനെ പരിഹസിച്ച് മന്ത്രി എംഎം മണി. പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം കാരണം നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് എന്നാണ് എംഎംമണി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു ടോം വടക്കന്‍. ഇന്ന് ഉച്ചയോടെയാണ് വടക്കന്‍ ന്യൂഡല്‍ഹിയില്‍ വച്ച് ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നല്‍കുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളതെന്നും ടോം വടക്കന്‍ പറഞ്ഞു.

ടോം വടക്കന്‍ പോയതില്‍ ആശ്ചര്യപ്പെടേണ്ട കാര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബി.ജെ.പിയിലേക്കുള്ള റിക്രൂട്ട്മെന്റ് കേന്ദ്രമായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ഇനിയും കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്കു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് ബിജെപി യുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുകയാണ്. ഒരുപാട് നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നത്. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ പങ്കെടുത്ത് ജയിച്ച കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ബിജെപി യിലേക്ക് മാറിയിരിക്കുന്നു എന്നതാണ് കഷ്ടം. അതില്‍ ഏറ്റവും വലിയ പോരാട്ടം നടന്നുവെന്ന് കോണ്‍ഗ്രസ്സുകാര്‍ തന്നെ പറയുന്ന ഗുജറാത്തില്‍ നാലോ അഞ്ചോ പേര്‍ ബിജെപിയിലേക്ക് കൂറുമാറിക്കഴിഞ്ഞു.

നമ്മുടെ മത നിരപേക്ഷത സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന വോട്ടര്‍മാര്‍ക്ക് ഒരു ആശങ്കയും ഉണ്ടാകില്ല. നല്ല കരുത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. ഈ സാഹചര്യം അവര്‍ കൃത്യമായി മനസ്സിലാക്കി പ്രതികരിക്കുമെന്നാണ് കരുതുന്നതെന്ന് പിണറായി പറഞ്ഞു

കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം പുതിയ വഴിതിരിവിലേക്ക്. ഇടുക്കിയില്‍ തന്നെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് എമ്മിന്റെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി. ജെ ജോസഫ് രംഗത്ത്. താന്‍ മത്സരിച്ചാല്‍ ജയം ഉറപ്പാണ്. മണ്ഡലത്തില്‍ മികച്ച സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്നും ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ ധരിപ്പിച്ചു. മാണി തന്നെ അപമാനിച്ചു. അതിനാല്‍ ഈ തിരഞ്ഞെടുപ്പില്‍ തന്നെ മത്സരിക്കണമെന്ന വാശിയിലാണ് പി ജെ ജോസഫ്. ലീഗുമായിട്ടും മറ്റു കക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയാക്കമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

വിജയസാധ്യതയുള്ള ഒരു സീറ്റ് വിട്ടുകൊടുത്ത് പ്രശ്‌നം പരിഹരിക്കുന്നതിനോട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. പാര്‍ട്ടിയിലെ പൊതു അഭിപ്രായം ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുക.

ഇന്നലെ കേരളത്തില്‍ പ്രചാരണത്തിന് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോട്ടയം സീറ്റിലെ തര്‍ക്കം മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. മറ്റു സീറ്റുകളിലെ വിജയസാധ്യതയെ തര്‍ക്കം ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെ ചെയര്‍മാന്‍ കെ.എം മാണി പ്രഖ്യാപിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. . ഏറ്റമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴികാടന്‍. കോട്ടയത്ത് മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും അറിയിച്ച് പി.ജെ ജോസഫ് പരസ്യമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും രംഗത്തെത്തിയിരുന്നു.

യുഡിഎഫില്‍ നിന്നും സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഉറപ്പ് പി. ജെ ജോസഫിന് ലഭിച്ചിരുന്നതാണ്. കെ എം മാണിയും ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞിരുന്നതായിട്ടാണ് വിവരം. അവസാനം തന്ത്രപരമായി മാണി നിലപാട് മാറ്റുകയായിരുന്നു.

കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പാര്‍ട്ടിക്ക് ഒരു കേന്ദ്ര മന്ത്രി സ്ഥാനം കിട്ടിയേക്കും. ഈ സ്ഥാനത്തിലേക്ക് രാജ്യസഭാ എംപിയും മകനുമായ ജോസ് കെ മാണിക്ക് ബദല്‍ പാടില്ലെന്നാണ് കെ എം മാണിയുടെ ആഗ്രഹം. പക്ഷേ ഈ കേന്ദ്ര മന്ത്രി സ്ഥാനം സ്വന്തമാക്കാനാണ് പി ജെ ജോസഫിന്റെ ലക്ഷ്യം.

Copyright © . All rights reserved