കൊച്ചി വിമാനത്താവളത്തിൽ വിമാനം ടാക്സിവേയിൽനിന്നു തെന്നിമാറിയതും കാനയിൽ കുടുങ്ങി നിരവധി യാത്രക്കാർക്ക് പരുക്കേറ്റ സംഭവത്തിന്റെ സത്യവാസ്ഥ പുറത്ത്. മഴയും കാറ്റുമാണ് ഇത്തരത്തിലൊരു അപകടത്തിന് കാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സത്യം പുറത്തുവരുന്നത്. സഹപൈലറ്റിനോട് പ്രധാന പൈലറ്റിനുതോന്നിയ ഈഗോയാണ് അപകടമുണ്ടാക്കിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2017 സെപ്റ്റംബർ രണ്ടിന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്.

അപകട സാധ്യത മുന്നറിയിപ്പ് സഹപൈലറ്റ് നൽകിയെങ്കിലും ജൂനിയറായ വനിതാ പൈലറ്റിന്റെ നിർദ്ദേശം കേൾക്കാൻ പ്രധാന പൈലറ്റ് തയ്യാറായിരുന്നില്ല. പൈലറ്റ് ഗുരീന്ദർ സിങ്, കോ–പൈലറ്റ് ടെലൻ കാഞ്ചൻ എന്നിവരാണ് സംഭവ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി- കൊച്ചി വിമാനം വിമാനം നിയന്ത്രിച്ചിരുന്നത്. രണ്ടു സാധ്യതകളായിരുന്നു അന്വേഷണത്തിന്റെ വിഷയം. കനത്ത കാറ്റും മഴയും മൂലം വിമാനത്തിന്റെ മുൻചക്രം തെന്നിനീങ്ങിയെന്നും അതുമൂലം തിരിയേണ്ട പോയിന്റിനു മുൻപേ വലത്തേക്കു തെന്നിപ്പോയെന്നുമുള്ള വാദം. പൈലറ്റിന്റെ വീഴ്ചയാകാം എന്നതായിരുന്നു രണ്ടാമത്തെ നിഗമനം.

എയർ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ് ഓഫ് ഫ്ലൈറ്റ് സേഫ്റ്റി ക്യാപ്റ്റൻ വിനോദ് കുൽക്കർണിയായിരുന്നു അന്വേഷിച്ചത്.സംഭവം നടന്ന ദിവസം ശക്തമായ മഴയായിരുന്നു വിമാനത്താവള പരിസരത്ത് പെയ്തിരുന്നത്. ഇതേതുടര്‍ന്ന് കാഴ്ച വ്യക്തമായിരുന്നില്ല. അതിനാല്‍ വിമാനത്തിലെ സഹപൈലറ്റ് പ്രധാന പൈലറ്റിനോട് ഫോളോ മീ വാഹനം ഉപയോഗപ്പെടുത്തി വേഗം കുറച്ച് ലാന്‍ഡിങ് നടത്താമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ നിർദ്ദേശം അവഗണിക്കപ്പെട്ടു. ഇതാണ് വിമാനം അപകടത്തിൽപ്പെടാൻ കാരണം. സംഭവത്തിൽ വിമാനത്തിന് വളരെയധികം നാശം സംഭവിച്ചിരുന്നു, മുന്നിലെ ലാൻഡിംഗ് ഗിയർ പൂർണമായി തകർന്നിരുന്നു. വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്നുള്ളത് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം.

പ്രധാന പൈലറ്റിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക്‌ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രായവ്യത്യാസം അധികമുള്ളവരെ ഒന്നിച്ച് ജോലിക്കിടുന്നത് ഒഴിവാക്കാൻ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയ്ക്ക് നിർദേശം നൽകുകയും ചെയ്തു.