India

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ആദ്യ പരിപാടി തൃപ്രയാറില്‍. രാവിലെ പത്തിന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ദേശീയ മല്‍സ്യ തൊഴിലാളി സമ്മേളനത്തിൽ രാഹുല്‍ പങ്കെടുക്കും. ഇന്നലെ രാത്രി രാമനിലയത്തിലെത്തിയ തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സ്വകാര്യ സന്ദർശനമായിരുന്നുവെന്ന് മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു.

സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞില്ലെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസിന്റെ യഥാര്‍ഥ തിരഞ്ഞെടുപ്പ് കാഹളമായി മാറും രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോഴിക്കോട്ടെ ജനമഹാറാലി. ദേശീയ നേതാക്കള്‍ക്കൊപ്പം സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരും വേദി പങ്കിടും. ഇടത് മുന്നണി പ്രചാരണത്തില്‍ നേടിയ മേല്‍ക്കൈ രാഹുലെത്തുന്നതോടെ തിരിച്ചുപിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.

തര്‍ക്കങ്ങളില്ലാതെ ഇടത് സ്ഥാനാര്‍ഥി നിര്‍ണയം. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ ആദ്യഘട്ട പ്രചരണത്തിന്റെ അവസാന ലാപ്പില്‍. മലബാറില്‍ യു.ഡി.എഫിന്റെ ചുവരെഴുത്ത് വ്യക്തമായത് മലപ്പുറത്തും പൊന്നാനിയിലും മാത്രം. കോണ്‍ഗ്രസിന്റെ സുരക്ഷിത സീറ്റായിക്കരുതുന്ന വയനാട്ടിലും തര്‍ക്കം ചുരമിറങ്ങിയില്ല. ധാരണയായ സീറ്റുകളില്‍ പ്രഖ്യാപനം വൈകുന്നതിനാല്‍ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ട് വോട്ടര്‍മാരെ സമീപിക്കാനാകുന്നില്ല. വോട്ടഭ്യര്‍ഥന സ്ഥാനാര്‍ഥിയുടെ പേരില്ലാതെ കൈപ്പത്തിയിലൊതുങ്ങുന്ന കാഴ്ച. കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ആശങ്ക ചെറുതല്ല. രാഹുല്‍ ഗാന്ധിയുടെ ഒറ്റ സന്ദര്‍ശനത്തിലൂടെ അണികള്‍ക്കിടയിലുള്ള ആശയക്കുഴപ്പം പരിഹരിക്കാന്‍ കഴിയുമെന്ന് നേതൃത്വം.

ജനമഹാറാലിയില്‍ ലക്ഷത്തിലധികം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിനാണ് ശ്രമം. മലബാറിലെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നവരുള്‍പ്പെെട പ്രധാന നേതാക്കള്‍ പങ്കെടുക്കും.

വോട്ടു ചെയ്യേണ്ടതിന്റെ പ്രധാന്യത്തെപ്പറ്റി ജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്താൻ താരങ്ങൾ മുന്നിട്ടിറങ്ങണമെന്നു അഭ്യർത്ഥിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. മോഹൻലാലിനോടും നാഗാർജ്ജുനയോടുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രത്യേക അഭ്യർത്ഥന. ചലനാത്മകമായ ജനാധിപത്യമായിരിക്കും അതിനു പുരസ്കാരമായി ലഭിക്കുകയെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മോഹൻലാലിനോടും നാഗാർജ്ജുനയോടും ബോധവത്ക്കരണ നടത്താൻ സഹായം അഭ്യർത്ഥിച്ചത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ: ‘നിങ്ങളുടെ പ്രകടനം ലക്ഷക്കണക്കിനു പ്രേക്ഷകരെ രസിപ്പിക്കാറുണ്ട്. ഇത്രയും വർഷങ്ങൾക്കിടയിൽ നിരവധി പുരസ്കാരങ്ങളും നിങ്ങൾ നേടി. എനിക്കൊരു അഭ്യർത്ഥനയുണ്ട്. കൂടുതൽ ജനങ്ങൾ വോട്ടു ചെയ്യാൻ എത്തുന്നതിന് നിങ്ങൾ അവരെ ബോധവത്ക്കരിക്കണം. ഊർജസ്വലമായ ജനാധിപത്യമായിരിക്കും അതിനുള്ള പുരസ്കാരം.’

പ്രധാനമന്ത്രിയുടെ അഭ്യർത്ഥന സ്വീകരിക്കുന്നുവെന്നും ബോധവത്ക്കരണശ്രമങ്ങളിൽ ഭാഗമാകാൻ കഴിയുന്നത് വലിയൊരു അംഗീകാരമായി കണക്കാക്കുന്നുവെന്നും മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. ഉറപ്പായും സര്‍ എന്ന മുഖവുരയോടെയാണ് മോഹന്‍ലാലിന്റെ മറുപടി. ‍

 

മോഹൻലാലിനെയും നാഗാര്‍ജുനയെയും കൂടാതെ സിനിമാ–കായിക രംഗത്തെ മറ്റു പ്രമുഖരോടും ട്വീറ്റിലൂടെ മോദി പിന്തുണ ആവശ്യപ്പെടുന്നുണ്ട്.

 

തിരഞ്ഞെടുപ്പ് പ്രവചനവുമായി സാക്ഷാല്‍ വെള്ളാപ്പള്ളി നടേശന്‍ ഇറങ്ങിയിട്ടുണ്ട്. സ്ഥാനാര്‍ഥി ചിത്രം പൂര്‍ണമല്ലാത്തതിനാല്‍ നിലവില്‍ ചില മണ്ഡലങ്ങളിലാണ് പ്രവചനം സാധ്യമായിരിക്കുന്നത്. നടേശന്‍ ചേട്ടന്‍റെ സ്വന്തം ആലപ്പുഴ മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ എ.എം.ആരിഫിനാണ് നറുക്ക്. വെറും പ്രവചനമല്ല. ആരിഫെങ്ങാനും തോറ്റാല്‍ ആകെയുള്ള ഇത്തിരി മുടി പോലും ഇല്ലാത്ത നടേശന്‍ ചേട്ടനെ കാണേണ്ടിവരും മലയാളി. അതുകൊണ്ട്, ആരിഫ് ജയിക്കണോ തോല്‍ക്കണോ എന്നൊക്കെ വോട്ടര്‍മാര്‍ ഒന്നുകൂടെ ആലോചിച്ച് തീരുമാനിക്കേണ്ട ഒന്നാണ്.

സത്യത്തില്‍ വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.സി.വേണുഗോപാല്‍ തോല്‍ക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. ആ കണക്കിന് എ.എം. ആരിഫ് പ്രാര്‍ഥനയൊക്കെ ഒന്നു ഇരട്ടിയാക്കുന്നത് നന്നാവും. വെള്ളാപ്പള്ളി പ്രഖ്യാപിക്കുന്നവരൊക്കെ തോറ്റിട്ടേയുള്ളു എന്നൊക്കെ ചില കരക്കാര്‍ കുശുമ്പ് പറയുന്നുണ്ടെങ്കിലും അത് കാര്യമാക്കരുത്. 2011 നിയസഭാതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറിയാല്‍ രണ്ടോ മൂന്നോ സീറ്റേ അധികം കിട്ടുകയുള്ളു എന്ന് പ്രവചിച്ചതിന് വക്കം പുരുഷോത്തമന്‍റെ കൈയ്യില്‍ നിന്ന് സ്വര്‍ണമോതിരം സമ്മാനം കിട്ടിയ കക്ഷിയാണ് വെള്ളാപ്പള്ളി. അതുകൊണ്ട് ഒരൊറ്റ ചോദ്യം മകന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി വിജയിക്കുമോ ഇല്ലയോ?

വേറെ എന്തുവിഷയം. പച്ചക്ക് പറഞ്ഞാല്‍ മോന്‍ വെള്ളാപ്പള്ളി നല്ല അന്തസ്സായി തോല്‍ക്കുമെന്നല്ലേ പറ‌ഞ്ഞത്. ആട്ടെ, ബിജെപിക്ക് വല്ല സാധ്യതയും ഉണ്ടോ?

അപ്പോ കേരളത്തില്‍ ബിജെപിയെ വേണ്ട, ഇക്കണക്കിന് മോദിയെ പിണക്കാന്‍ വല്ല ഉദ്ദേശ്യവുമുണ്ടോ?

ഗംഭീരം. രാഷ്ട്രീയ നടേശന്‍ ചേട്ടനില്‍ നിന്ന് തന്നെ പഠിക്കണം. എന്തൊരു മെയ്വഴക്കമാണ് പ്രവചനത്തിന് പോലും.

2000 രൂപയുടെ നോട്ട് എടുക്കുന്നതിനായി യുവതി മെട്രോയുടെ ട്രാക്കിലേക്ക് ചാടി. ഡല്‍ഹിയിലെ ദ്വാരക മോര്‍ മെട്രോ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 26 കാരിയായ ചേത ശര്‍മ്മയെന്ന യുവതിയാണ് 2000 രൂപയുടെ നോട്ടിനായി ട്രാക്കിലേക്ക് ചാടിയത്.

രണ്ടു കോച്ചുകള്‍ മെട്രോ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് ചേത ശര്‍മ്മ നോട്ട് എടുക്കാനായി ചാടിയത്. യുവതി ട്രാക്കില്‍ നില്‍ക്കുന്നതിനിടെ രണ്ട് കോച്ചുകള്‍ കടന്നുപോയി. ഭാഗ്യം കൊണ്ട് മാത്രമാണ് യുവതി രക്ഷപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് (സി.ഐ.എസ്.എഫ്) മാപ്പ് എഴുതി കൊടുത്തിട്ടാണ് ചേത ശര്‍മ്മയെ വിട്ടയച്ചത്.

ട്രാക്കിലേക്ക് ചാടിയ യുവതി ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കിന് മധ്യഭാഗത്ത് നിന്നതാണ് രക്ഷപ്പെട്ടതിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊതുജനങ്ങള്‍ അപായ അലറാം മുഴുക്കിയതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. സി.ഐ.എസ്.എഫും സ്റ്റേഷന്‍ കണ്‍ട്രോളറും പാഞ്ഞെത്തി യുവതിയെ ട്രാക്കില്‍ നിന്നും കയറ്റി.

മാപ്പ് എഴുതി വാങ്ങിയ ശേഷം സഹോദരനോടൊപ്പം പോകാന്‍ യുവതിക്ക് അനുവാദം നല്‍കിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എത്യോപ്യന്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിംഗ് 737 MAX 8 വിമാനങ്ങള്‍ ഇന്ത്യയില്‍ നിരോധിച്ചു. ഇന്ന് നാല് മണി മുതല്‍ ഈ വിമാനങ്ങള്‍ എല്ലാം നിരോധിക്കുന്നതായി ഗവണ്‍മെന്റ് അറിയിച്ചു. ഇന്ത്യന്‍ വ്യോമപരിധിയില്‍ പറക്കുന്ന ബോയിങ് 737 MAX 8 വിമാനങ്ങള്‍ നാല് മണിക്കുള്ളില്‍ താഴെയിറക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഇന്നലെ ഈ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കണമെന്ന് DGCA നിര്‍ദേശം നല്‍കിയിരുന്നു. എത്യോപ്യന്‍ വിമാനാപകടത്തിനു പിന്നാലെ പല രാജ്യങ്ങളും അമേരിക്കയുടെ ഏറ്റവും പുതിയ മോഡലായ ബോയിംഗ് 737 MAX 8 വിമാനങ്ങള്‍ നിരോധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ത്യന്‍ വ്യോമപരിധിയില്‍ നിന്നും ഇവ നിരോധിക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് 157 യാത്രക്കാരുമായി പോയ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണത്. മുഴുവന്‍ പേരും അപകടത്തില്‍ മരിച്ചിരുന്നു. ഇന്ത്യക്കാരും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു.

ഇന്ത്യയുടെ സ്‌പൈസ് ജെറ്റിന് 13 ബോയിംഗ് 737 MAX 8 വിമാനങ്ങളുണ്ട്. ജെറ്റ് എയര്‍വെയ്‌സിന് അഞ്ച് വിമാനങ്ങളുമാണ് ഉള്ളത്. ഇവ നിരോധിക്കുമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ വിമാനക്കമ്പനികളുടെയും ഒരു യോഗം ഇന്ന് വൈകുന്നേരം നാല് മണിക്ക് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

സംസ്ഥാനം എസ്എസ്എല്‍സി പരീക്ഷാ ചൂടിലേക്ക് നീങ്ങുകയാണ്. ടിഎച്ച്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകളും നാളെ ആരംഭിക്കും. 4,35,142 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഇതില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്.

കേരളത്തിലെ 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. ഇതിന് പുറമേ ഗള്‍ഫ് മേഖലയിലെ ഒന്‍പതു കേന്ദ്രങ്ങളിലുമാണ് പരീക്ഷ.

സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് 1,42,033 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 2,62,125 കുട്ടികളും എഴുതുന്നുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 30,984 കുട്ടികളും പരീക്ഷയ്ക്കെത്തും. മാര്‍ച്ച് 28ന് പരീക്ഷ അവസാനിക്കും.

ഇത്തവണ കനത്ത ചൂട് വിദ്യാര്‍ത്ഥികളെ വല്ലതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത്തവണ ചൂട് കാരണം സമയക്രമത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. സമയക്രമം മാറ്റണമെന്ന് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉച്ചയ്ക്ക് ശേഷവും പരീക്ഷ നടക്കും.

ചെങ്ങന്നൂര്‍: ആര്‍ ബാലകൃഷ്ണപിള്ള കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. കൊടിക്കുന്നില്‍ സുരേഷ് കള്ളനെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ഒരു കള്ളനേയാണല്ലോ 25 വര്‍ഷം താന്‍ വളര്‍ത്തിയത്, അബദ്ധത്തില്‍പ്പോലും കൊടിക്കുന്നിലിന് വോട്ട് ചെയ്യരുതെന്നും ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. ബിജെപിയെ തുരത്താന്‍ കോണ്‍ഗ്രസ് ജയിക്കണമെന്ന പ്രചരണം തെറ്റെന്ന് ആര്‍ ബാലകൃഷ്ണപിള്ള വ്യക്തമാക്കി. മുല്ലപ്പള്ളിയും കെ സി വേണുഗോപാലും കെ വി തോമസും സ്വന്തം മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഭയക്കുന്നു.

പി ജെ ജോസഫ് ഇനിയും കേരള കോണ്‍ഗ്രസില്‍ തുടരുന്നതെന്തിനാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള ചോദിച്ചു. ജോസഫ് മത്സരിക്കാന്‍ തയ്യാറായി മുന്നോട്ട് വരണമെന്ന് ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. പരമാത്മാവിനെ വിട്ട് ജീവാത്മാവ് പോയ അവസ്ഥയാണെന്നും ബാലകൃഷ്ണപിള്ള ചെങ്ങന്നൂരില്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ എല്‍ ഡി എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ആര്‍ ബാലകൃഷ്ണപിള്ള. ചെങ്ങന്നൂരില്‍ എല്‍ ഡി എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ആര്‍ ബാലകൃഷ്ണപിള്ള.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. ഉച്ചയ്ക്കാണ് രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. നേരത്തെ രാജിസന്നദ്ധത അറിയിച്ച നളിനി നെറ്റോയോട് തെരഞ്ഞെടുപ്പ് കഴിയും വരെ തുടരാന്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതായി വാര്‍ത്ത‍യുണ്ടായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന നിയമനങ്ങളിൽ ഒന്നായിരുന്നു നളിനി നെറ്റോയുടേത്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോൾ അഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ മുഖ്യമന്ത്രി തന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചിരുന്നു.  സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എംവി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കാന്‍ ആളില്ലാതെയായി എന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് സിഎംഒയിൽ (ചീഫ് മിനിസ്റ്റർ ഓഫീസ്) നിന്നും പടിയിറങ്ങാൻ നളിനി നെറ്റോയും തീരുമാനിച്ചത്.

പൊള്ളിച്ചി സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിയോട് തിരുനാവരശ് എന്ന ചെറുപ്പക്കാരന്‍ സൗഹൃദം സ്ഥാപിക്കുന്നു. തുടര്‍ന്ന് പ്രണയാഭ്യര്‍ത്ഥനയും. ഒരു ദിവസം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് തിരുനാവക്കരശ് പെണ്‍കുട്ടിയെ കാറിലേക്ക് ക്ഷണിക്കുന്നു. വിസമ്മതം കാണിച്ചപ്പോള്‍ നിര്‍ബന്ധിച്ചു കയറ്റി. കാര്‍ പോകുന്ന വഴിയില്‍ വച്ച് മറ്റു മൂന്നുപേര്‍ കൂടി കാറിനുള്ളിലേക്ക് കയറി. തുടര്‍ന്നു നാലുപേരും കൂടി പെണ്‍കുട്ടിയെ പീഢിപ്പിച്ചു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലും പകര്‍ത്തിയശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.

തനിക്കുണ്ടായ ദുരന്തം 19 കാരിയായ പെണ്‍കുട്ടി തന്റെ സഹോദരനോട് പറഞ്ഞു. സഹോദരന്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ ശബരിരാജന്‍ എന്ന റിഷ്വന്ത്, സതീഷ്, വസന്തകുമാര്‍ എന്നിവരെ ഫെബ്രുവരി 25 ന് പിടികൂടി. പിടിയിലായവരില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച് മാര്‍ച്ച് 5 ന് തിരുനാവാക്കരശിനെയും കസ്റ്റഡിയിലെടുത്തു. പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരകളാകുന്ന നൂറുകണക്കിന് പെണ്‍കുട്ടികളുടെ വീഡിയോ ദൃശ്യങ്ങള്‍ ആ ഫോണില്‍ ഉണ്ടായിരുന്നു.

തമിഴ്‌നാടിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഇപ്പോള്‍ ഈ കേസ്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച വിഷയവും ഇതാണ്. പൊള്ളാച്ചിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ ശബരീരാജന്‍, തിരുനാവരശ്, സതീഷ്, വസന്തകുമാര്‍ എന്നിവര്‍ ഏഴുവര്‍ഷത്തിനിടയില്‍ നൂറു കണക്കിന് പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചിരിക്കുന്നതെന്നാണ് പൊലീസിന വിവരം കിട്ടിയിരിക്കുന്നത്. പീഡനങ്ങളുടെയെല്ലാം ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പ്രതികള്‍ക്കെതിരേ ഗൂണ്ട അക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പ്രതികള്‍ പുറത്തിറങ്ങിയാല്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. പിടിയിലായ നാലു പ്രതികളും ഇരുപത് വയസിന് അടുത്ത് മാത്രം പ്രായമുള്ളവരാണ്.

പിടിയിലായവര്‍ക്കൊപ്പം ചില ഉന്നതരുടെ മക്കളും ഉണ്ടെന്ന ആരോപണം ശക്തമായിരിക്കുന്നതോടെ കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബി സിഐഡി ക്ക് വിട്ടിരിക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഡിഎംകെയാണ് ഈ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്. എ ഐ എ ഡി എം കെ മന്ത്രി എസ് പി വേലുമണി, എംഎല്‍എ എന്‍ ജയരാമന്‍ എന്നിവരുടെ മക്കള്‍ക്ക് പ്രതികളുമായി ബന്ധം ഉണ്ടെന്നാണ് ഡിഎംകെയുടെ ആരോപണം. സര്‍ക്കാര്‍ ഈ കേസില്‍ ഇടപെട്ടിട്ടുണ്ടെന്നും ഇതേ കുറിച്ചും അന്വേഷിക്കുന്നതിനായി സിബിഐയെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നാണ് ഡിഎംകെയുടെ ആവശ്യം. പൊള്ളാച്ചിയില്‍ ഈ വിഷയത്തിന്റെ പേരില്‍ വലിയ പ്രകടനങ്ങളും ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തുകയുണ്ടായി.

പ്രതികളുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിവരങ്ങള്‍ ആകെ ഞെട്ടിക്കുന്നതാണ്. തങ്ങളുടെ വലിയിലാകുന്ന പെണ്‍കുട്ടികളെ പലതരത്തിലുള്ള ശാരീരിക-മാനസിക പീഡനങ്ങള്‍ക്കായിരുന്നു പ്രതികള്‍ വിധേയരാക്കിയിരുന്നത്. കൂടാതെ ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്‌മെയിലിംഗും നടത്തിയിരുന്നു. ഇതുവഴി വന്‍ സാമ്പത്തിക നേട്ടവും പ്രതികള്‍ ഉണ്ടാക്കിയിരുന്നു.

സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടികളുമായി പ്രതികള്‍ സൗഹൃദം ഉണ്ടാക്കുന്നത്. പിന്നീട് ഈ സൗഹൃദം ഉപയോഗിച്ച് പെണ്‍കുട്ടികളെ തങ്ങളുടെ അരികിലേക്ക് ഇവര്‍ എത്തിക്കും. തുടര്‍ന്ന് ഏതെങ്കിലും രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്യും. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തും. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഇരകളായ പെണ്‍കുട്ടികളെ വീണ്ടും ഭീഷണിപ്പെടുത്തി സാമ്പത്തിക ചൂഷണം ചെയ്യും.

നാണക്കേടും ഭീഷണിയും ഭയന്നു ഇതുവരെയാരും പ്രതികള്‍ക്കെതിരേ പരാതി നല്‍കാന്‍ തയ്യാറായില്ല എന്നതാണ് പൊലീസിനെ അത്ഭുതപ്പെടുത്തുന്നത്. പ്രതികളില്‍ നിന്നും പിടികൂടിയ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതു വഴി തിരിച്ചറിഞ്ഞ ചില പെണ്‍കുട്ടികളെ പൊലീസ് സമീപിച്ചെങ്കിലും ഇവര്‍ പരാതി നല്‍ക്കാന്‍ തയ്യാറില്ലെന്നാണ് പറയുന്നത്. പരാതി നല്‍കാന്‍ മുന്നോട്ടുവരാന്‍ താത്പര്യം കാണിക്കാത്തവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ കൊണ്ടുവന്നു രഹസ്യ മൊഴിയെടുക്കാനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്. പ്രതികള്‍ ഏതെങ്കിലും പെണ്‍വാണിഭ സംഘങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നവരാണോ എന്നും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവവും പ്രതികളുമായി ബന്ധപ്പെട്ടാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരകളായവരെ കണ്ടെത്തുകയാണ് ഇപ്പോള്‍ അന്വേഷണം സംഘം ശ്രമിക്കുന്നത്.

അതേസമയം പരാതിക്കാരിയായ പെണ്‍കുട്ടിയെ കുറിച്ച് വ്യാജപ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ കോയമ്പത്തൂര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വ്യാജപ്രാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നു കളക്ടര്‍ കെ രാജാമണി അറിയിച്ചിട്ടുണ്ട്.

അതേസമയം ഈ സംഭവം തമിഴ്‌നാട്ടില്‍ വന്‍പ്രതിഷേധത്തിനു കളമൊരുക്കിയിരിക്കുകയാണ്. ചലച്ചിത്ര, മാധ്യമ- സാമൂഹ്യപ്രവര്‍ത്തകരും വിവിധ സ്ത്രീ സംഘടനകളും എസ് എഫ് ഐ പോലുള്ള വിദ്യാര്‍ത്ഥി-യുവജന സംഘടനകളും ഡിഎംകെയുമെല്ലാം പ്രതിഷേധപ്രകടനങ്ങളും സമരങ്ങളുമായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. കോയമ്പത്തൂര്‍ കളക് ട്രേറ്റിനു മുന്നില്‍ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടന്നിരുന്നു. പ്രതികളെയെല്ലാം ഗൂണ്ടാ ആക്ടിനു കീഴില്‍ കൊണ്ടുവരണമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം അറസ്റ്റ് ചെയ്യണമെന്നും രാഷ്ട്രയക്കാരുടെ അവരുടെ മക്കളോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആരെയും രക്ഷപ്പെടാന്‍ അനവദിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു എസ് എഫ് ഐ യുടെ സമരം. എ ഐ എ ഡി എം കെ സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിത്വമില്ലാതായെന്ന ആരോപണം ഉയര്‍ത്തിയാണ് ഡിഎംകെയുടെ പ്രതിഷേധം. കനിമൊഴിയുടെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടി തെരുവില്‍ ഇറങ്ങിയത്. അതേസമയം തങ്ങള്‍ക്കെതിരേ വ്യാജപ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് എ ഐ എഡി എംകെ നേതാക്കള്‍ ഡിഎംകെ്‌യ്‌ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്.

കോട്ടയം: കെവിന്‍ കൊലക്കേസില്‍ കുറ്റം ചുമത്തുന്നത് സംബന്ധിച്ച പ്രാഥമികവാദത്തിന്റെ ഉത്തരവ് ഇന്ന്. കോട്ടയം സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. കെവിനെ മനപൂര്‍വ്വം കൊലപ്പെടുത്തിയതെല്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. കെവിനെ പുഴയിലേക്ക് തള്ളിയിട്ടതിന് തെളിവില്ലെന്നും ഈ സാഹചര്യത്തില്‍ കൊലപാതക കുറ്റം ഒഴിവാക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. നരഹത്യ ഉള്‍പ്പടെ 10 വകുപ്പുകളാണ് 14 പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. 179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു. കെവിന്‍ കൊല്ലപ്പെടണമെന്ന് പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നതായും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രണയ വിവാഹത്തിന്റെ പേരില്‍ കെവിന്‍ തോമസിനെ ഭാര്യാസഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പോലീസ് ചാര്‍ജ് ഷീറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കെവിന്റെ ഭാര്യാ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സുപ്രീം കോടതി നിര്‍ദേശിച്ച ദുരഭിമാനക്കൊല മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി കെവിന്റെ വധം വേഗത്തില്‍ തീര്‍പ്പാക്കുമെന്ന് നേരത്തെ കോടതി പ്രഖ്യാപിച്ചിരുന്നു. പ്രാഥമിക വാദം ഇരുപത്തിരണ്ടിന് തുടരും. കേസിലെ പ്രതികളെയെല്ലാം ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന്റെ ഭാര്യയുടെ സഹോദരന്‍ ഷാനു, അച്ഛന്‍ ചാക്കോ എന്നിവരുള്‍പ്പടെ ആകെ 14 പ്രതികളാണ് കേസിലുള്ളത്.

Copyright © . All rights reserved