India

കൈപ്പുഴമുട്ടിൽ കാർ പുഴയിൽ വീണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയത് കനത്ത മഴയും വഴിപരിചയമില്ലാത്തതുമാണെന്നാണ് കരുതുന്നത്. കൊല്ലം സ്വദേശിയായ ജെയിംസ് ജോർജും(48), സുഹൃത്ത് സായ്ലി രാജേന്ദ്ര സർജെ(27)യുമാണ് അപകടത്തിൽ മരിച്ചത്. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ ഇവർ കൊച്ചിയിലെ സ്ഥാപനത്തിൽനിന്ന്‌ വാടകയ്ക്കെടുത്ത കാറിലാണ് സ്വയം ഓടിച്ച് കുമരകത്തെത്തിയത്. കാറുടമയുടെ വിവരങ്ങളും ശേഖരിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.

ഹൗസ്ബോട്ടിൽ യാത്രചെയ്യുന്നതിനാകാം ഇവർ കുമരകത്തെത്തിയതെന്നാണ് കരുതുന്നതെന്നും പോലീസ് പറയുന്നു. കുമരകത്ത് മുറി വാടകയ്ക്കെടുത്തിരുന്നോ എന്നും അന്വേഷിക്കുന്നു. കാറിൽനിന്ന്‌ ഇവരുടെ ബാഗുകൾ കണ്ടെത്തി. ഇത് വിശദമായി പരിശോധിക്കുകയാണ്. ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്തിരിക്കാമെന്നും സംശയിക്കുന്നു. മഴയായിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ കഴിയില്ലായിരുന്നു. ഈ ഭാഗത്ത് സുരക്ഷാമുന്നറിയിപ്പുകളും ഇല്ലായിരുന്നു.

അപകടത്തിൽപ്പെട്ടവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ, കാർ വെള്ളത്തിൽ മുങ്ങുന്നതാണ് കണ്ടത്. ഇരുപതോളം മത്സ്യത്തൊഴിലാളികളും നാട്ടുകാരും കാർ ഉയർത്താൻ നോക്കിയെങ്കിലും മുങ്ങിപ്പോയി. ഒഴുക്കും ആഴവും ചെളിയുമുള്ള ഭാഗമായതിനാൽ കാർ കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയുടെ സ്കൂബ ഡൈവിങ് ടീമെത്തിയാണ് കാർ പുറത്തെടുത്തത്. ചില്ലുതകർത്താണ് ഇരുവരെയും പുറത്തെടുത്തതെന്ന്, സംഭവസ്ഥലത്തെത്തിയ മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. 45 മിനിറ്റുകൊണ്ടാണ്‌ കാർ പുറത്തെടുത്തത്‌.

അപരിചിതരായ നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന ചേർത്തല-കുമരകം റോഡിൽ കൈപ്പുഴമുട്ട് പാലത്തിൽ സിഗ്നൽ ലൈറ്റോ റിഫ്ലക്ടർ സംവിധാനമോ ദിശാസൂചനാ ബോർഡോ ഇല്ലാത്തത് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. പ്രധാനറോഡും സർവീസ് റോഡും തിരിച്ചറിയാൻ പറ്റില്ല. ഈ ഭാഗത്ത്‌ ആറിന് 15 അടി താഴ്ചയുമുണ്ട്‌.

ഒരേദിശയിൽ പെട്ടെന്ന് തിരിച്ചറിയാത്ത തരത്തിലുള്ളതാണ് പാലത്തോടുചേർന്ന സർവീസ് റോഡ്. ടൂറിസം ബോട്ടുജെട്ടിയും കൃഷിയാവശ്യത്തിനുള്ള കേവുവള്ളങ്ങളും എത്തുന്ന കൈപ്പുഴയാറിന്റെ കടവിലേക്കുള്ള ഈ സർവീസ് റോഡിന് സാമാന്യം വലുപ്പവുമുണ്ട്. അതുകൊണ്ടുതന്നെ വഴി തെറ്റിയെന്ന് അറിയാനാകുക കുറച്ചുദൂരം പിന്നിട്ടശേഷംമാത്രമായിരിക്കും. നൂറോളം മീറ്റർമാത്രം ദൂരം പിന്നിടുമ്പോൾ വലത്തേക്ക് തിരിയുന്നതാണ് സർവീസ് റോഡ്. എന്നാൽ ഈ തിരിവ് അറിയാൻ സംവിധാനമില്ല.

കുമരകം ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ പ്രീമിയം ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്നത്, അപകടം നടന്ന ഈ ഭാഗത്തുനിന്നാണ്. ഇത്രയധികം പ്രാധാന്യമുള്ള പ്രദേശമായിട്ടും ആവശ്യമായ സുരക്ഷാക്രമീകരണങ്ങളോ ദിശാബോർഡുകളോ ഇല്ലെന്ന് ഹൗസ് ബോട്ട് മേഖലയിലുള്ളവർ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.

വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ യാത്രചെയ്യുന്ന പ്രധാന റോഡിനോട് ചേർന്നുള്ള പഞ്ചായത്ത് റോഡിൽനിന്നാണ് കാർ പുഴയിലേക്ക് പതിച്ചത്. അപകടം നടക്കുമ്പോൾ നല്ല മഴയായിരുന്നു. ഇവിടെ മുന്നറിയിപ്പ് ബോർഡ് ഇല്ല. ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ വെക്കണം

ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച തമിഴ്നാട്ടുകാരനായ മോഷ്ടാവ് അറസ്റ്റിൽ. ചിങ്ങമാസ പൂജയ്ക്ക് നട തുറന്നിരിക്കെയാണ് മഹാകാണിക്കയുടെ മുന്നിലെ വഞ്ചി കുത്തിപ്പൊളിച്ചത്. ജോലിക്കാരൻ എന്ന വ്യാജേന എത്തിയായിരുന്നു മോഷണം. തെങ്കാശി കീലസുരണ്ട സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്.

ചിങ്ങമാസ പൂജയ്ക്ക് നടത്തുറന്നിരിക്കെ കഴിഞ്ഞ ഓഗസ്റ്റ് 20നാണ് കാണിക്കവഞ്ചി കുത്തിപ്പൊളിച്ചത്. നടയടച്ച ശേഷമാണ് ദേവസ്വം അധികൃതർക്ക് മോഷണ വിവരം മനസിലാക്കിയത്. ചുറ്റും കാവൽ നിൽക്കെ നടത്തിയ മോഷണം പൊലീസിനെയും ഞെട്ടിച്ചു. പമ്പയിലെയും സന്നിധാനത്തെയും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. പ്രത്യേകസംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.

കന്നിമാസ പൂജകൾക്കായി നട തുറന്നപ്പോൾ സന്നിധാനത്ത് ജോലിക്ക് വന്ന ആളുകളെയെല്ലാം പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് മോഷ്ടാവിനെപ്പറ്റിയുള്ള സൂചന ലഭിച്ചത്. വർഷങ്ങളായി എല്ലാ മാസവും ശബരിമലയിൽ വന്നിരുന്ന പ്രതി പൊലീസ് കേസ് എടുത്ത് വിവരം അറിഞ്ഞതിനെ തുടർന്ന് ഈ മാസം ശബരിമലയിലെത്തിയില്ല.

സംശയം തോന്നിയ പൊലീസ് ഇയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുനൽവേലി, തെങ്കാശി, മധുര എന്നിവിടങ്ങളിലേക്ക് തെരച്ചിൽ നീണ്ടു. ദിവസങ്ങളോളമുള്ള നിരീക്ഷണത്തിനു ശേഷം തിങ്കളാഴ്ച പുലർച്ചയോടെ തമിഴ്നാട് തെങ്കാശിക്ക് അടുത്തുള്ള സുരണ്ടയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വിദഗ്ധമായി കുടുക്കി. പ്രതിയെ സന്നിധാനത്ത് എത്തിച്ച് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി.

മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍. മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടു നില്‍കില്ലെന്ന് വ്യക്തമാക്കി മകള്‍ ആശ ലോറന്‍സും അവരുടെ മകനും എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

ഇവരെ ബലം പ്രയോഗിച്ച് മാറ്റാന്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളമടക്കം ശ്രമിച്ചു. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചു. തര്‍ക്കത്തിനിടെ മകള്‍ ആശ ലോറന്‍സ് നിലത്തു വീണു. പിന്നീട് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹം ക്രൈസ്തവ ആചാര പ്രകാരം പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കണമെന്നും മെഡിക്കല്‍ കോളജിന് കൈമാറരുതെന്നും ആവശ്യപ്പെട്ട് ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ ഇടപെട്ട ഹൈക്കോടതി മൃതദേഹം തല്‍ക്കാലം മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കണമെന്നും പ്രശ്‌ന പരിഹാരം ഉണ്ടാകും വരെ പഠനാവശ്യത്തിന് ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു.

ഇതനുസരിച്ച് ഔദ്യോഗിക ബഹുമതികള്‍ നല്‍കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ശ്രമിച്ചു. ഈ സമയത്താണ് ആശ, മകനൊപ്പം മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചത്. ഇവര്‍ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

ഈ സമയം സിപിഎമ്മിന്റെ വനിതാ പ്രവര്‍ത്തകര്‍ മൃതദേഹത്തിനടുത്ത് മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. ഇതിനിടെ ആശ ലോറന്‍സിന്റെ മകനു നേരെ ബലപ്രയോഗമുണ്ടായി. കൈയ്യാങ്കളിക്കിടെ മകനും ആശയും നിലത്തു വീണു. ഇരുവരേയും ബലമായി നീക്കിയശേഷം മൃതദേഹം പോലീസ് സുരക്ഷയില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി.

അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച്‌ മോഹന്‍ലാലിന്റെ പേരില്‍ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഗുരുതര പിഴവ് വന്നതിന്റെ പേരില്‍ ന്യൂസ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍.

ദേശാഭിമാനി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ എ വി അനില്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ജീവിച്ചിരിക്കുന്ന മോഹന്‍ലാലിന്റെ അമ്മയെ കുറിപ്പില്‍ മരിച്ചതായി പരാമര്‍ശിച്ചതുള്‍പ്പെടെ കുറിപ്പ് പ്രസിദ്ധീകരിച്ചതും ഗുരുതരമായ വീഴ്ചയായി വിലയിരുത്തിയാണ് നടപടി.

ശനിയാഴ്ച പത്രത്തില്‍ ‘അമ്മ പൊന്നമ്മ’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് സാരമായ തെറ്റ് സംഭവിച്ചത്. “രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞു പോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു” എന്ന ഭാഗത്താണ് അതീവ ഗുരുതരമായ തെറ്റ് സംഭവിച്ചത്.

വിഷയം സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയായതിനെ തുടർന്ന് ഞായറാഴ്ച സംഭവിച്ച പിശകുകളില്‍ പത്രം നിർവ്യാജമായി ഖേദം പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് ന്യൂസ് എഡിറ്റർ അനില്‍ കുമാറിനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്

ജോലിക്കാരനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്ന പരാതിയിൽ നടി പാർവതി നായരുൾപ്പെടെ ആറാളുടെ പേരിൽ തമിഴ്‌നാട് പോലീസ് കേസെടുത്തു. സെയ്ദാപ്പേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് കേസ്. ചലച്ചിത്രനിർമാണസ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന പുതുക്കോട്ട സ്വദേശി സുഭാഷ് ചന്ദ്രബോസാണ്‌ (27) പരാതി നൽകിയത്.

സ്ഥാപനത്തിന്റെ ഉടമകളിലൊരാളായ പാർവതി നായരുടെ വീട്ടിലെ ജോലികളിലും സുഭാഷ് സഹായിക്കാറുണ്ടായിരുന്നു. ഈ സമയത്ത് വീട്ടിൽ മോഷണം നടന്നെന്നും സുഭാഷിനെ സംശയമുണ്ടെന്നും കാണിച്ച് പാർവതി നായർ പോലീസിൽ പരാതിനൽകിയിരുന്നു. സുഭാഷ് അറസ്റ്റിലായി.

നടിയും സുഹൃത്തുക്കളും ചേർന്ന്‌ തന്നെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്നുകാണിച്ച് സുഭാഷും പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുത്തില്ല. ഇതേത്തുടർന്നാണ് കോടതിയെ സമീപിച്ചത്.

വീട്ടിൽനിന്ന് ഒൻപതുലക്ഷം രൂപയും ഐ ഫോണും ലാപ് ടോപ്പും കാണാതായതിനെത്തുടർന്നാണ് പോലീസിൽ പരാതിനൽകിയതെന്നും സുഭാഷിനെ മർദിച്ചിട്ടില്ലെന്നുമാണ് പാർവതി നായർ പറയുന്നത്.

നടിയും സുഹൃത്തുക്കളായ ഇളങ്കോവൻ, സെന്തിൽ, അരുൾ മുരുകൻ, അജിത് ഭാസ്കർ, രാജേഷ് തുടങ്ങിയവരും ചേർന്നാണ് മർദിച്ചതെന്നാണ് സുഭാഷ് പരാതിയിൽ പറയുന്നത്.

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കേരളത്തില്‍ മഴ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയും മറ്റന്നാളുമായി വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലും മ്യാന്മാറിന് മുകളിലുമായി രണ്ട് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് വീണ്ടും മഴ മുന്നറിയിപ്പിന് കാരണം.

ഈ രണ്ട് ചക്രവാതച്ചുഴികളുടെയും സ്വാധീനത്തില്‍ നാളെയോടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിന് മുകളില്‍ ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യയുണ്ടെന്നും ഇത് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നുവെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

കേരളത്തില്‍ നേരിയ, ഇടത്തരം മഴ അടുത്ത ഏഴ് ദിവസം തുടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മറ്റന്നാള്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

നടന്‍ മുകേഷ്, ജയസൂര്യ, മണിയന്‍ പിള്ള രാജു എന്നിവരടക്കം ഏഴുപേര്‍ക്കെതിരെ പീഡനപരാതി നല്‍കിയ ആലുവ സ്വദേശിനിയായ നടിക്കെതിരേ മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് തമിഴ്നാട് പോലീസിന് കൈമാറണോ എന്നതില്‍ ഇപ്പോഴും തീരുമാനമായില്ല. 16 വയസ്സുള്ളപ്പോള്‍ ഓഡീഷനെന്ന് പറഞ്ഞ് ചെന്നൈയില്‍ കൊണ്ടുപോവുകയും മറ്റുപലര്‍ക്കും കൈമാറാന്‍ ശ്രമിച്ചെന്നുമായിരുന്നു നടിക്കെതിരേ ഇവരുടെ ബന്ധുകൂടിയായ പെണ്‍കുട്ടി മൊഴി നൽകിയത്.

സംഭവം നടന്നത് ചെന്നൈയിലായതിനാലാണ് കേസ് കൈമാറണോ എന്നകാര്യം പോലീസ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ പോലീസ് ആസ്ഥാനത്തുനിന്ന് ലഭിക്കുന്ന നിര്‍ദേശമനുസരിച്ച്‌ കേസിലെ തുടര്‍നടപടികളിലേക്ക് കടക്കാമെന്നാണ് റൂറല്‍ പോലീസിന്റെ തീരുമാനം.

ബന്ധുവായ പെണ്‍കുട്ടിയുടെ പരാതിയില്‍ ആലുവ സ്വദേശിനിയായ നടിക്കെതിരേ മൂവാറ്റുപുഴ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാല്‍, കേസിനാസ്പദമായ സംഭവം നടന്നത് ചെന്നൈയിലായതിനാലാണ് തുടര്‍ നടപടികളില്‍ ആശയക്കുഴപ്പമുണ്ടായത്. ഇതോടെ റൂറല്‍പോലീസ് പോലീസ് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് കൈമാറി.

ഇവിടെത്തന്നെ അന്വേഷണം നടത്താമെന്ന് പോലീസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശം ലഭിച്ചാല്‍ അന്വേഷണസംഘം കേസിന്റെ തുടര്‍നടപടികളിലേക്ക് കടക്കും. അതല്ല, അന്വേഷണം നടത്തേണ്ടത് തമിഴ്നാട് പോലീസാണെന്ന നിര്‍ദേശം ലഭിച്ചാല്‍ കേസ് തമിഴ്നാട് പോലീസിന് കൈമാറും.

അതിനിടെ, പരാതിക്കാരിയോട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2014-ലായിരുന്നു പോക്സോ കേസിനാസ്പാദമായ സംഭവം. ഓഡീഷനെന്ന് പറഞ്ഞ് തന്നെയും അമ്മയെയും ചെന്നൈയിലേക്ക് കൊണ്ടുപോയ നടി ഒരു ഹോട്ടലിലെത്തിച്ച്‌ പലര്‍ക്കും കൈമാറാന്‍ ശ്രമിച്ചെന്നായിരുന്നു അടുത്തബന്ധുവായ പെണ്‍കുട്ടിയുടെ പരാതി.

നടിക്ക് പെണ്‍വാണിഭസംഘവുമായി ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. പോക്സോ കേസിലെ പ്രതിയായ നടി നേരത്തെ മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരേ പീഡനാരോപണം ഉന്നയിച്ചിരുന്നു. മുകേഷ്, ജയസൂര്യ, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയായിരുന്നു നടിയുടെ ആരോപണം.

അതേസമയം, സിനിമാ മേഖലയിലെ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രണ്ട് കേസുകള്‍ കൂടി ഏറ്റെടുത്തു. കൊച്ചി ഇന്‍ഫോ പാര്‍ക് സ്റ്റേഷനിലും കോഴിക്കോട് എലത്തൂരിലിലും രജിസ്റ്റര്‍ ചെയ്ത കേസുകളാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറിയത്.

ജൂനിയര്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. 2022 ഫെബ്രുവരിയില്‍ എലത്തൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരാതിയില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് എതിരെയാണ് കേസെടുത്തത്.

ഇവരില്‍ രണ്ട് പേര്‍ മേക്കപ്പ് ആര്‍ടിസ്റ്റ് യൂണിയന്റെ ഭാരവാഹികളാണ്. അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി തുടങ്ങി വകുപ്പുകളാണ് ചുമത്തിയത്. ഷൂട്ടിംഗ് ലൊക്കേഷനിലെ രണ്ട് ക്രൂ അംഗങ്ങള്‍ അശ്ലീലം പറഞ്ഞത് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സംഘടന ഭാരവാഹികളോട് പറഞ്ഞപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതകളായ രണ്ടു ഭാരവാഹികള്‍ക്കെതിരെ കേസ് എടുത്തത്. ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും.

മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയെന്ന് മകള്‍ ആശാ ലോറന്‍സ്. മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് ലോറന്‍സ് എവിടേയും പറഞ്ഞിട്ടില്ല. ലോറന്‍സിനേക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശാ ലോറന്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മക്കളുടെ വിവാഹത്തിനും കൊച്ചുമക്കളുടെ മാമോദീസയ്ക്കുമെല്ലാം ലോറന്‍സ് പങ്കെടുത്തിരുന്നെന്നും മകള്‍ പറയുന്നു. ഒരിക്കലും ഈശ്വര വിശ്വാസത്തെ എതിര്‍ത്തിട്ടില്ല. ദൈവം മനുഷ്യര്‍ക്ക് പട്ടിണി കൊടുക്കുന്നു എന്ന രീതിയില്‍ പരിഹസിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടുംക്രൂരതയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആശ ലോറന്‍സ് പറയുന്നു. മൂത്ത മകന്റെ പാര്‍ട്ടി അടിമത്തം സ്വന്തം അപ്പനെ പാര്‍ട്ടി ചതിക്കുന്നത് കൂട്ട് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും ആശ പറയുന്നു.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു ന്യുമോണിയ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ലോറന്‍സിന്റെ മരണം. മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് ഗാന്ധിനഗറിലെ വീട്ടിലും എട്ടരയോടെ കലൂര്‍ ലെനിന്‍ സെന്ററിലും ഒമ്ബതുമണിമുതല്‍ നാലുമണിവരെ എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് എറണാകുളം മെഡിക്കല്‍ കോളജിന് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.

തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് എഡിജിപി എം.ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട്. ഇക്കാര്യത്തിൽ ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഉണ്ടായിട്ടില്ല. അന്നത്തെ സിറ്റി പൊലീസ് കമീഷണറായിരുന്ന അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിയാണ് റിപ്പോർട്ട്. കമീഷണർ അങ്കിത് അശോകിന്റെ പരിചയക്കുറവാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും പുറത്ത് വരാത്തത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

അതേസമയം പൂരം കലക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് എം. ആർ അജിത്കുമാർ ആണെന്നാണ് പി.വി അൻവർ എംഎൽഎയും പ്രതിപക്ഷവും ആരോപിക്കുന്നത്. യുഡിഎഫും എൽഡിഎഫിലെ മറ്റുകക്ഷികളും റിപ്പോർട്ടിനോട് എങ്ങ​നെ പ്രതികരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. അന്വേഷണ റിപ്പോർട്ട് 24 ന് മുമ്പ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ രാവിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വൈകിട്ടോടെ എഡിജിപി റിപ്പോർട്ട് സമർപ്പിച്ചത്. ബിജെപിക്ക് തൃശൂരിൽ വഴിയൊരുക്കാൻ ആസൂത്രിതമായി പൂരം കലക്കിയെന്നാണ് ഉയർന്ന ആരോപണം.

മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സ് (95) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായിരുന്നു. 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു.

വാര്‍ധ്യക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അറിയപ്പെടുന്ന ഇടതുപക്ഷ ട്രേഡ് യൂണിയനിസ്റ്റു കൂടിയായ എം.എം ലോറന്‍സ് ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ അറസ്റ്റിലായി പൊലീസ് മര്‍ദനമേറ്റിട്ടുണ്ട്.

രണ്ട് വര്‍ഷത്തോളം വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞു. എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15 നാണ് ജനനം.

സെന്റ് ആല്‍ബര്‍ട്ട്സ് സ്‌കൂളിലും എറണാകുളം മുനവിറുല്‍ ഇസ്ലാം സ്‌കൂളിലുമായായിരുന്നു പഠനം. പത്താം ക്ലാസിനു ശേഷം ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമായി. കൊച്ചി സ്റ്റേറ്റ് വിദ്യാര്‍ഥി ഫെഡറേഷന്‍ സെക്രട്ടറിയായിരുന്നു.1946 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.

RECENT POSTS
Copyright © . All rights reserved