India

സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സാധാരണക്കാരുടെ സ്വസ്ഥതയും സമാധാനവും തകര്‍ത്ത് വന്‍കിടക്കമ്പനികളുടെ ചൊല്‍പ്പടിക്കൊത്ത് പ്രകൃതിവാതക ഇടനാഴി സ്ഥാപിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്ന ഭീതിദായകമായ നടപടികള്‍ക്കെതിരെ പൊതുസമൂഹത്തെ അണിനിരത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗെയില്‍ ഇരകളോടും അവര്‍ നടത്തുന്ന ജനകീയ സമരങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതി 28-12-2017 വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ഉത്തരമേഖലാ കണ്‍വെന്‍ഷന്‍ ചേരുന്നു

വാതകക്കുഴല്‍ സ്ഥാപിക്കുന്നത് ജനവാസ മേഖലയില്‍ നിന്നും മാറ്റുക, അപകടസാധ്യത കണക്കാക്കി ഇരുവശങ്ങളിലും അധിവസിക്കുന്നവരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുക, ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രം പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടരുക, ഭൂമി വിട്ടുനല്‍കുന്നതിന് ഓഹരി പങ്കാളിത്തം അനുവദിക്കുക, ഉപയോഗാവശ്യത്തിന് മാത്രമായി നിലവില്‍ ഭൂമി വിനിയോഗിക്കുന്നതിനു പകരം കേന്ദ്ര നിയമപ്രകാരം മാനദണ്ഡങ്ങള്‍ പാലിച്ച് വാതകക്കുഴല്‍ കടന്നുപോകുന്ന ഭൂമി ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ കണ്‍വന്‍ഷന്‍ ചര്‍ച്ചചെയ്യും.

കോഴിക്കോട് ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ സംസ്ഥാന കണ്‍വീനര്‍ സി. ആര്‍ നീലകണ്ഠന്‍, സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വിനോദ് മേക്കോത്ത്, ഷൗക്കത്തലി ഏരോത്ത്, ജാഫര്‍ അത്തോളി, നിയോജകമണ്ഡലം നിരീക്ഷകരായ ഷെരിഫ് ചേന്നമംഗലൂര്‍, കമറുദ്ദീന്‍ പാണമ്പ്ര, എസ്.എ അബൂബക്കര്‍ എന്നിവരെക്കൂടാതെ എ.കെ അലിക്കുട്ടി, ഉമ്മര്‍ ഏറാമല, പി കെ മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

തിരുവനന്തപുരം: ക്രിസ്മസിന് കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11 കോടി രൂപയുടെ അധികം വില്‍പ്പന ഈ വര്‍ഷം നടന്നതായി ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. ക്രിസ്മസ് തലേന്ന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴ് കോടി രൂപയുടെ വില്‍പ്പന വര്‍ധനവുണ്ടായി. ക്രിസ്മസ് ദിനത്തില്‍ 11.34 കോടി രൂപയുടെ അധികം മദ്യം വിറ്റു.

ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് വിറ്റഴിച്ച മദ്യത്തിന്റെ കണക്ക് മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ബാറുകളില്‍ നിന്ന് വിറ്റ മദ്യത്തിന്റെ കണക്ക് പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് ആകെ 76.13 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത്തവണ അത് 87 കോടി രൂപയായി വര്‍ധിച്ചു.

ഇത്തവണ തിരുവല്ലയിലെ വളഞ്ഞവട്ടം ഔട്ട്‌ലെറ്റിലാണ് ഏറ്റവുമധികം മദ്യം വിറ്റത്. 52.03 ലക്ഷം രൂപയുടെ മദ്യമാണ് ഈ ഔട്ട്‌ലെറ്റില്‍ ഒറ്റ ദിവസം കൊണ്ട് വിറ്റത്. ക്രിസ്മസിന് മുന്നോടിയായി മൂന്ന് ദിവസത്തെ കണക്ക് പരിശോധിച്ചാല്‍ ആകെ 313. 63 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

 

അടിമാലി: റിസപ്ഷന്റെ സമീപത്ത് കാര്‍ പാര്‍ക്ക് ചെയ്ത് ഗസ്റ്റിനെ ഇറക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരനും മറ്റ് ചിലരും ചേര്‍ന്ന് കാറില്‍ നിന്നും വലിച്ചിഴച്ച് സമീപത്തെ കെട്ടിടത്തിനടുത്തേക്ക് കൊണ്ടുപോയി. പിന്നെ ഇവരിലൊരാള്‍ കൈയിലിരുന്ന ഇരുമ്പു ദണ്ഡുകൊണ്ട് തലങ്ങും വിലങ്ങും തല്ലി. തലപൊട്ടി രക്തം ചീറ്റിയിട്ടും നിലത്തിട്ട് ചവിട്ടിക്കൂട്ടി. കൊല്ലുമെന്ന് ഉറപ്പായതോടെ സര്‍വ്വശക്തിയുമെടുത്ത് ഇറങ്ങിയോടി. റോഡില്‍ അവശനായി വീണു. കരുണതോന്നിയ ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷപെട്ടു.

ഇന്നലെ വൈകിട്ട് നടന്‍ ബാബുരാജിന്റെ കല്ലാറിലെ വൈറ്റ് മിസ്റ്റ് റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ തനിക്ക് നേരെയുണ്ടായ ക്രൂരമര്‍ദ്ദനത്തെക്കുറിച്ച് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികത്സയില്‍ക്കഴിയുന്ന ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍ പത്തനംതിട്ട തടത്തില്‍ കുഞ്ഞുമോന്‍ മുഹമ്മദ് പറയുന്നത് ഇങ്ങനെ:

കൊച്ചി കത്രിക്കടവ് കൊക്കൗ ട്രയല്‍ ഹോളിഡെയിസ് എന്ന സ്ഥാപനത്തിനുവേണ്ടി കഴിഞ്ഞ മൂന്നുമാസത്തോളമായി കാറോടിക്കുകയാണ്. 24 നുള്ള ട്രിപ്പില്‍ മുബൈയില്‍ നിന്നെത്തിയ ദമ്പതികളും പെണ്‍കുഞ്ഞുമായിരുന്നു യാത്രക്കാര്‍. ആദ്യം ആലപ്പുഴയ്ക്കായിരുന്നു യാത്ര. പിറ്റേന്ന് ഇവിടെ നിന്നും മൂന്നാറിന് തിരിച്ചു. ഇവിടെ ചുറ്റിക്കറങ്ങിയ ശേഷം താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്ന കല്ലാറിലെ വൈറ്റ് മിസ്റ്റ് റിസോര്‍ട്ടിലേക്ക് 4 ണിയോടെ യാത്ര തിരിച്ചു.മൂന്നാറും വെള്ളത്തൂവലും കറങ്ങി കല്ലാറിലെത്തിയപ്പോള്‍ 6 മണിയോടുത്തിരുന്നു. ഇതിനിടയില്‍ റിസോര്‍ട്ടിലേക്കുള്ള വഴിയെക്കുറിച്ച് കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയില്‍ നിന്നും മൊബൈലില്‍ വിളിച്ച് അറിയിച്ച വിവരങ്ങള്‍ പരസ്പര വിരുദ്ധമായി.

ഇതേത്തുടര്‍ന്ന് സഞ്ചരിച്ച വഴികളിലൂടെ തന്നെ വീണ്ടും കടന്നുപോകേണ്ട ഗതികേടുണ്ടായി. ഇതിനിടയില്‍ കാറിലെ യാത്രക്കാരായിരുന്ന ദമ്പതികളിലെ യുവതി ഭീതിയും ശാരീരിക അസ്വസ്ഥതകളും മൂലം അവശയായി. റിസോര്‍ട്ടില്‍ നിന്നുള്ളവരുടെ തുടര്‍ച്ചയായ വിളി മൂലം കാര്‍ ഓടിക്കാന്‍ വിഷമം നേരിട്ടതോടെ മൊബൈല്‍ ഓഫാക്കി. ഏഴു മണിയായതോടെ തപ്പിപ്പിടിച്ച് ഗസ്റ്റുകളെയും കൊണ്ട് റിസോര്‍ട്ടിലെത്തി. യാത്രക്കാരി അവശയാണെന്ന് അറിയിച്ചിട്ടും സെക്യൂരിറ്റി ജീവനക്കാരന്‍ ഗെയിറ്റ് തുറന്നില്ല.

തുടര്‍ന്ന് റിസപ്ഷനില്‍ വിളിച്ചുപറഞ്ഞപ്പോഴാണ് ഗെയിറ്റ് തുറന്നത്. പിന്നീടായിരുന്നു കൂട്ടം ചേര്‍ന്നുള്ള മര്‍ദ്ദനം റിസോര്‍ട്ടിലെത്താന്‍ വൈകിയത് മനഃപ്പൂര്‍വ്വമാണെന്നും ഇത് മൂലം സ്ഥാപനത്തെക്കുറിച്ച് ഗസ്റ്റ് മോശമായ പരാമര്‍ശം നടത്തിയെന്നും മറ്റും പറഞ്ഞായിരുന്നു മര്‍ദ്ദനം. തെറ്റ് തന്റേതല്ലെന്ന് കാര്‍ യാത്രക്കാര്‍ വ്യക്തമാക്കിയിട്ടും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് നോക്കി നില്‍ക്കുന്നത് കാര്യമാക്കാതെ ജീവനക്കാര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.

രക്തത്തില്‍കുളിച്ച നിലയില്‍ റോഡിലേക്ക് ഓടിയ കുഞ്ഞുമോന്‍ റോഡില്‍ അവശനായി വീഴുന്നത് നാട്ടുകാരനായ ശ്യാം കണ്ടു. തുടര്‍ന്ന് ഇയാള്‍ വിളിച്ചറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ഓട്ടോയിലെ ഡ്രൈവര്‍ ബേബിയാണ് കുഞ്ഞുമോനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രയില്‍ ഇടക്ക് ബോധം മറഞ്ഞ അവസ്ഥയിലായ കുഞ്ഞുമോനെ മുഖത്ത് വെള്ളം തളിച്ചും നാവില്‍ വെള്ളം ഇറ്റിച്ച് നല്‍കിയും മറ്റുമാണ് താന്‍ അടിമാലിയില്‍ വരെ എത്തിച്ചതെന്നും ഇവിടെ പൊലീസ് സ്റ്റേഷനിലെത്തിച്ച് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും കമ്പിലൈനിലെ ഓട്ടോ ഡ്രൈവര്‍ ബേബി പറഞ്ഞു.

20 വര്‍ഷത്തോളമായി ടുറിസ്റ്റുകള്‍ക്കായി വാഹനമോടിക്കുന്ന തന്റെ ജീവിതത്തില്‍ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്നാണ് കുഞ്ഞുമോന്റെ വെളിപ്പെടുത്തല്‍. തൊട്ടുമുമ്പ് നാല് വര്‍ഷത്തോളം ഗള്‍ഫിലായിരുന്നു.മടങ്ങിവന്നിട്ട് മൂന്നുമാസമേ ആയിട്ടുള്ളു.തലയില്‍ നാല് തുന്നിക്കെട്ടുണ്ട്.ദേഹമാസകലം കടുത്ത വേദനയുണ്ട്. കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി.

സംഭവം ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.സംസ്ഥാനത്തെ 14 ജില്ലകളിലെ ടൂറിസ്റ്റ് ടാക്‌സീ ഡ്രൈവര്‍മാരുടെ വാട്‌സാപ് കൂട്ടായ്മയിലെ അംഗങ്ങള്‍ നാളെ റിസോര്‍ട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ (സി ഐ ടി യു)ഇടുക്കി ജില്ലാ പ്രസിഡന്റ് സിജി ഇടുക്കി അറിയിച്ചു.

എന്നാല്‍ സംഭവത്തില്‍ കുഞ്ഞുമോന്റെ വാദം ശരിയല്ലന്നാണ് അടിമാലി സിഐ പി കെ സാബുവിന്റെ വിവരണം. ദമ്പതികളിലെ സ്ത്രീയോടും റിസോര്‍ട്ടിലെ റിസപ്ഷിനിസ്റ്റായ യുവതിയോടും കുഞ്ഞുമോന്‍ മോശമായി സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്ത ജീവനക്കാരെ കുഞ്ഞുമോന്‍ കയ്യേറ്റത്തിന് മുതിരുകയായിരുന്നെന്നും ഇതിനിടയില്‍ ഉണ്ടായ ഉന്തിലും തള്ളിലുമാവാം ഇയാള്‍ക്ക് പരിക്കേറ്റതെന്നുമാണ് തനിക്ക് ലഭിച്ച വിവരമെന്ന് സി ഐ പറഞ്ഞു.

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് മുസ്‌ലിം പുരോഹിതരെ അജ്ഞാതര്‍ മര്‍ദിച്ച് അവശരാക്കിയ ശേഷം ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേയ്ക്ക് എറിഞ്ഞു. ബാഗ്പത് ജില്ലയിലാണ് രാജ്യത്തെ നടുക്കുന്ന സംഭവമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ മുസ്‌ലിം പുരോഹിതരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹിയിലെ മര്‍കാസി മസ്ജിദ് സന്ദര്‍ശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് ആക്രമണത്തിന് ഇരയായത്. ബാഗ്പതിലെ അഹീഡ സ്വദേശികളാണ് ഇവര്‍. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
അഹീഡ സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് ആക്രമണം നടന്നതെന്ന് മുസ്‌ലിം പുരോഹിതര്‍ പറഞ്ഞു. ഇറങ്ങുന്നതിന് മുന്നോടിയായി തങ്ങള്‍ ഷൂ ധരിച്ച് തയാറാകുന്നതിനിടെ ഒരു സംഘം ട്രെയിന്‍ വാതിലടച്ച് മര്‍ദിക്കുകയായിരുന്നു.

ഇരുമ്പു വടിയും മറ്റ് ആയുധങ്ങളും അക്രമികളുടെ കൈവശമുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഏഴംഗ സംഘമാണ് ആക്രമിച്ചതെന്നാണ് ഇവരുടെ മൊഴി. മര്‍ദനത്തിന് ശേഷം സ്റ്റേഷനില്‍ നിര്‍ത്താന്‍ പോവുകയായിരുന്ന ട്രെയിനില്‍ നിന്നും തങ്ങളെ പുറത്തേയ്ക്ക് എറിഞ്ഞുവെന്നും പുരോഹിതര്‍ പൊലീസിന് മൊഴി നല്‍കി.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ 32 രോഗികള്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കു വിധേയരായവരില്‍ ഭൂരിഭാഗത്തിനും കണ്ണിനു ചൊറിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടുന്നതിനാല്‍ ഉള്ള കാഴ്ച പോയേക്കുമെന്ന ആശങ്കയുമുണ്ട്. സോഷ്യല്‍മീഡിയയിലൂടെ ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസറെയും പിഎച്ച്‌സി സൂപ്രണ്ടിനെയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ മജിസ്‌ട്രേട്ടിന്റെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

യുപിയിലെ ഉന്നാവ് ജില്ലയിലെ നവാബ്ഗഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തിങ്കളാഴ്ച രാത്രി ശസ്ത്രക്രിയ അരങ്ങേറിയത്. അഞ്ചു രോഗികളെ മാത്രം പ്രവേശിപ്പിക്കാന്‍ സൗകര്യമുള്ള കേന്ദ്രമാണിത്. നേത്ര ശസ്ത്രക്രിയയ്ക്കുവേണ്ട യാതൊരു സൗകര്യവുമില്ല. സംസ്ഥാനത്തു ഗ്രാമീണ മേഖലയില്‍ 12 മണിക്കൂര്‍ മാത്രമേ വൈദ്യുതി വിതരണമുള്ളൂ എന്നതിനാല്‍ രാത്രി ഏഴുമണിയോടെ വൈദ്യുതി നിലച്ചു. ജനറേറ്റര്‍ ഉണ്ടെങ്കിലും ചെലവുചുരുക്കലിന്റെ ഭാഗമായി ഡീസല്‍ വാങ്ങുന്ന പതിവില്ല. ഇതോടെ രണ്ടു ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ശസ്ത്രക്രിയ നടത്തി.

ജഗദംബാ സേവാ സമിതി എന്ന സന്നദ്ധ സംഘടനയാണു കാന്‍പുരില്‍ നിന്നു സൗജന്യ നേത്രശസ്ത്രക്രിയയ്ക്കായി രോഗികളെ കൊണ്ടുവന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം വെറും തറയിലാണ് ആറു മണിക്കൂറോളം രോഗികളെ കിടത്തിയത്. അസ്വസ്ഥതയെക്കുറിച്ചു പരാതിപ്പെട്ടതോടെ ഇന്നലെ രാവിലെതന്നെ രോഗികളെ വീട്ടിലേക്കു പറഞ്ഞുവിട്ടു. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ കടുത്ത നടപടികളുണ്ടാകുമെന്നു യുപി ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് അറിയിച്ചു.

സ്വന്തം ലേഖകന്‍

ഡെല്‍ഹി :   ” എന്റെ ജീവന്‍ കാര്യമാക്കേണ്ട , ദൈവം എനിക്കു നൽകിയ എന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം ” എന്ന വാക്കുകളോടെ ദൈവസന്നിധിയിലേക്ക് യാത്രയായി പില്‍ക്കാലത്ത് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട വിശുദ്ധ ജിയാന്ന ബെരെറ്റയുടെ ജീവിതത്തിന്റെ തനിയാവര്‍ത്തനമായി കേരളത്തില്‍ നിന്നും ഒരു അമ്മ. ഒരുപക്ഷേ ആ അമ്മയുടെ പേര് എല്ലാവരും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ നിന്ന് അറിഞ്ഞു കാണും. സപ്ന ജോജു.

കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കാന്‍ മടി കാണിക്കുന്ന അമ്മമാരും ഉദരത്തില്‍ രൂപം കൊണ്ട കുഞ്ഞുങ്ങളെ നിഷ്‌കരുണം കൊലയ്‌ക്കു കൊടുക്കുന്ന എല്ലാ അമ്മമാരും തിരിച്ച്‌ ചിന്തിക്കുന്നതിന് വലിയൊരു സന്ദേശം ലോകത്തിന് നല്‍കി വിടവാങ്ങിയ ഒരു അമ്മ. അതിലും ഉപരി അടുത്തറിയുന്നവരുടെ ഭാഷയില്‍ ‘ ഒരു വിശുദ്ധ ‘.

തൃശ്ശൂര്‍ സ്വദേശി ജോജുവിന്റെ ഭാര്യയായ സപ്ന ഡല്‍ഹി എയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നേഴ്സായിരിന്നു. അതിലും ഉപരി ജീവന്റെ മഹത്വവും പ്രാധാന്യവും അടുത്തറിഞ്ഞു എട്ട് മക്കള്‍ക്ക് ജന്മം നല്‍കിയ ഒരു അമ്മയായിരിന്നു അവര്‍. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ദൈവം നല്‍കിയ മക്കളെ അവര്‍ ഏറ്റുവാങ്ങി. എട്ടാമത് കുഞ്ഞിനെ ഗര്‍ഭത്തില്‍ ധരിച്ചിരിക്കുന്ന സമയത്താണ് കാന്‍സര്‍ രോഗബാധിതയാണെന്ന് സപ്ന തിരിച്ചറിയുന്നത്.

ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിച്ച് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യാമെന്ന് ഡോക്ടര്‍മാരുടെ സംഘം ഒരു പോലെ വാഗ്ദാനം നല്‍കിയെങ്കിലും അതിനു വഴങ്ങാന്‍ സപ്ന തയാറായിരിന്നില്ല. ” തനിക്ക് ജീവിക്കാനുള്ള അവകാശം പോലെ തന്നെ തന്റെ കുഞ്ഞിനും ജീവിക്കാൻ അവകാശമുണ്ട് ” എന്നായിരുന്നു ജീവന്റെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കിയ അവളുടെ ആദര്‍ശവാക്യം. മാസം തികയാതെ സപ്‌ന എട്ടാമത് കുഞ്ഞിനെ പ്രസവിച്ചു. ഫിലോമിന എന്നായിരുന്നു അവള്‍ക്ക് പേരു നല്കിയത്.

ഇന്നലെ ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ തന്റെ 44- മത്തെ വയസ്സില്‍ സപ്ന നിത്യതയിലേക്ക് യാത്രയായി. അതേ, ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ സപ്ന വിടവാങ്ങി. തിരുപിറവിയുടെ ദിനത്തില്‍ തന്നെയുള്ള സപ്നയുടെ വിടവാങ്ങല്‍ അത്ഭുതത്തോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ഓരോരുത്തരും സ്മരിക്കുന്നത്. ഇന്ന് വൈകുന്നേരം 4.30 ന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലാണ് സപ്‌നയുടെ മൃതസംസ്‌കാരശുശ്രൂഷകള്‍ നടക്കുക.

സപ്നയുടെ ജീവത്യാഗം സോഷ്യല്‍ മീഡിയയില്‍ മൊത്തം ചര്‍ച്ചയാകുകയാണ്. പലരും പങ്കുവെക്കുന്നു ” സപ്ന കേരളത്തില്‍ നിന്നുമുള്ള മറ്റൊരു വിശുദ്ധയായി തീരും “. നമ്മുക്ക് പ്രാര്‍ത്ഥിക്കാം, സപ്നയുടെ ആത്മശാന്തിയ്ക്കായി , ജോജുവിനും മക്കള്‍ക്കും പ്രത്യാശ ലഭിക്കുന്നതിനായി, നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

പൊന്നാനി: മലപ്പുറത്ത് കടത്തുതോണിമറിഞ്ഞ് ഒരുകുടുംബത്തിലെ ആറുപേര്‍ മരിച്ചു. ചങ്ങരം കുളത്താണ് അപകടം നടന്നത്. നന്നംമുക്ക് നരണിപ്പുഴയിലാണ് കടത്തുതോണി മറിഞ്ഞത്. ഒമ്പത് പേരാണ് തോണിയിലുണ്ടായിരുന്നത്. മരിച്ചവരില്‍ നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമുണ്ട്. പ്രസീന(12), വൈഷ്ണ(15), ജെനീഷ(11), പൂജ(15), ആദിനാഥ്(14), ആദിദേവ്(8) എന്നിവരാണ് മരിച്ചത്. മുന്നുപേരെ രക്ഷപ്പെടുത്തി. തോണി തുഴഞ്ഞ വേലായുധന്‍, ശവഖി, ഫാത്തിമ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

വേലായുധനെ തൃശൂര്‍ അമല മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചങ്ങരംകുളം സണ്‍റൈസ് ഹോസ്പിറ്റലില്‍ ആണുള്ളത്. വൈകിട്ട് 5.30 നായിരുന്നു അപകടം. അവധി ആഘോഷിക്കാനെത്തിയവര്‍ സമീപത്തുള്ള ബണ്ട് പൊട്ടിയുണ്ടായ ജലപ്രവാഹം കാണാന്‍ പോകും വഴിയാണ് അപകടം ഉണ്ടായതെന്ന് പറയപ്പെടുന്നു. തോണിയിലുണ്ടായിരുന്ന വിടവില്‍ കൂടി വെള്ളം കയറിയാണ് തോണി മുങ്ങിയതെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.
ദുരന്തം ഉണ്ടായപ്പോള്‍ തന്നെ കരയില്‍ നിന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എടപ്പാളിനടുത്തുള്ള അറഫ ആശുപത്രിയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

ഇളയമ്മയുടെ മക്കള്‍ രണ്ടാംക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കാലത്ത് തന്നെ ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടിയുടെ പരാതി. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ടുപേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശിനിയായ 17 കാരിയാണ് രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പുകളെ അവഗണിച്ച് കഴിഞ്ഞ ദിവസം തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി മൊഴിനല്‍കിയത്.

പരാതിയെ തുടര്‍ന്ന് പോലീസ് ഐപിസി-376(എഫ്) പ്രകാരം ബലാല്‍സംഗത്തിന് കേസെടുത്തു. ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി രണ്ടാംക്ലാസില്‍ പഠിക്കുന്ന കാലത്ത് വാടകവീട്ടിലും ബന്ധുവിന്റെ വീട്ടിലും കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. രണ്ടുവ്യത്യസ്ത കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

സംഭവം നടക്കുന്ന കാലത്ത് പോക്‌സോ നിയമം നിലവിലില്ലാത്തതിനാലാണ് മറ്റ് വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഗാന്ധിനഗര്‍: ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയായി വിജയ്‌രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റുു. പകല്‍ പതിനൊന്നരയോടെ ഗാന്ധിനഗറിലെ പ്രത്യേക വേദിയിലായിരുന്നു ചടങ്ങ് നടന്നത്. ഇത് രണ്ടാം തവണയാണ് രൂപാണി മുഖ്യമന്ത്രിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ക്ക് പുറമേ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, നിതീഷ്‌കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ അനേകം ബിജെപി നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.

പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ക്ക് പുറമേ ബിജെപി ഭരിക്കുന്ന 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. 182 അംഗ നിയമസഭയില്‍ 99 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. 77 സീറ്റുകള്‍ നേടി ശക്തമായ തിരിച്ചുവരവ് കാട്ടിയ കോണ്‍ഗ്രസ് പ്രതിപക്ഷ സ്ഥാനത്താണ്.

1985 ന് ശേഷം ഈ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേടുന്ന വലിയ വിജയമാണ് ഇത്. 2012 ല്‍ 115 സീറ്റുകള്‍ നേടിയായിരുന്നു ബിജെപി അധികാരത്തില്‍ എത്തിയത്. അന്ന് കോണ്‍ഗ്രസിന് 61 സീറ്റുകളായിരുന്നു കിട്ടിയിരുന്നത്. എന്നാല്‍ ഇത്തവണ അത് 77 ആയി ഉയര്‍ന്നതോടെ മറ്റു മൂന്ന് പേരെ കൂടെ കൂട്ടി പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് 80 സീറ്റുകളുണ്ട്. 1995 ന് ശേഷം ബിജെപിക്ക് ഇത്രയും സീറ്റുകള്‍ കുറയുന്നത് ഇതാദ്യമാണ്.

തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ആറ് മന്ത്രിമാരും സ്പീക്കര്‍ രമണ്‍ലാല്‍ വോറയെയും നഷ്ടമായതിനാല്‍ ഏറെ പുതുമുഖങ്ങളും ഇത്തവണ ഉണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് നേരിയ വ്യത്യാസം മാത്രമാണ് ഇത്തവണയെന്നതിനാല്‍ രൂപാണിയെ മാറ്റണമെന്ന ആവശ്യം ആദ്യം ഉയര്‍ന്നിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പുരുഷോത്തം റൂപാല, മന്‍സുഖ് മണ്ഡ്യാവ്യ, കര്‍ണാടക ഗവര്‍ണര്‍ വജു ഭായ് വാല എന്നിവരുടെ പേരുകളൊക്കെ പരിഗണിച്ച ശേഷമാണ് ഒടുവില്‍ രൂപാണി തന്നെ മതിയെന്ന അഭിപ്രായത്തിലേക്ക് എല്ലാവരും എത്തിയത്.

താമരശ്ശേരി രൂപതയുടെ കീഴിലുള്ള ചെമ്പുകടവ് സെന്‍റ്. ജോര്‍ജ്ജ് ദേവാലയത്തില്‍ ക്രിസ്തുമസ് പാതിരാകുര്‍ബാന മദ്ധ്യേ തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമം. അപരിചിതരായ രണ്ട് പേര്‍ വിശുദ്ധ കുർബാന സ്വീകരിക്കുന്ന രീതി കണ്ടപ്പോളാണ് വിശ്വാസികളില്‍ സംശയമുയര്‍ന്നത്. നാവിൽ സ്വീകരിച്ച പരിശുദ്ധ കുർബാന വിരൽകൊണ്ട് തട്ടി പോക്കറ്റിലേക്ക് മാറ്റുന്നത് കണ്ടപ്പോള്‍ വിശ്വാസികളുടെ സംശയം പൂര്‍ണ്ണമാകുകയായിരിന്നു. ഇതിനിടെ ഒരാളുടെ വായിൽ നിന്നും വീണ തിരുവോസ്തി പോക്കറ്റിൽ വീഴാതെ നിലത്തു പോയപ്പോള്‍ ചവിട്ടി പിടിക്കാനും പിന്നെ എടുത്ത് പോക്കറ്റിൽ ഇടാനും ശ്രമമുണ്ടായി.

ഇതോടെ ഇടവകക്കാര്‍ ഇവരെ പിടികൂടുകയായിരുന്നു. പേരുകൾ ചോദിച്ചപ്പോൾ ക്രിസ്ത്യൻ പേരുകൾ പറഞ്ഞെങ്കിലും തിരിച്ചറിയല്‍ കാർഡുകൾ പരിശോധിച്ചപ്പോൾ മറ്റു മതസ്ഥരാണെന്നു തെളിഞ്ഞു. ചോദ്യം ചെയ്യലില്‍ ഇവരുടെ കൂടെ അഞ്ചു പേര്‍ കൂടിയുണ്ടെന്ന് പിന്നീട് മനസ്സിലായി.

പുലര്‍ച്ചെ രണ്ടുമണിയോടെ കോടഞ്ചേരി പോലീസ് ദേവാലയത്തിലെത്തി ഏഴു പേരെയും കസ്റ്റഡിയിൽ എടുത്തു. പിടിയിലായ എല്ലാവരും യുവജനങ്ങളാണ്. സാത്താന്‍ സേവയ്ക്കായി തിരുവോസ്തി കടത്താനായിരിന്നു ഇവരുടെ ശ്രമമെന്നാണ് വിലയിരുത്തപ്പെടുന്നത്. യേശുക്രിസ്തുവിന്റെ നിറസാന്നിധ്യമുള്ള ഓരോ തിരുവോസ്തിയ്ക്കും ലക്ഷങ്ങളാണ് സാത്താന്‍ സേവകരുടെ സംഘം വിലയിടുന്നത്. ഗോവ, മുംബൈ, മിസ്സോറാം എന്നീ പ്രദേശങ്ങളിൽ നിലനിന്നിരുന്ന സാത്താൻ സേവ സംഘം കേരളത്തില്‍ വ്യാപകമാകുന്നുവെന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവരുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങള്‍ സാത്താന്‍ സേവകരുടെ ഇഷ്ടകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved