മോഹന്‍ലാലിന്റെ ഒടിയന് ലുക്കിനെ വിമര്‍ശിച്ച അഭിഭാഷക സംഗീത ലക്ഷ്മണയ്ക്ക് മറുപടിയുമായി എഴുത്തുകാരനായ ലിജീഷ് കുമാര്‍.
ലിജീഷ് കുമാറിന്റെ കുറിപ്പ് വായിക്കാം–
മാഡം സംഗീതാ ലക്ഷ്മണ, ഒന്നും തോന്നരുത് നവമാധ്യമങ്ങള്‍ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ.
70 മില്യണ്‍ യു.എസ്.ഡോളര്‍ അതായത് 450 കോടി, എന്തിരന് 2 വിന്റെ ബഡ്ജറ്റാണിത്. 250 കോടിക്കാണ് ബാഹുബലിയുടെ രണ്ടാം ഭാഗം വന്നത്. 200 കോടിയുടെ പത്മാവതിയാണ് വിവാദത്തില്‍ കിടക്കുന്നത്. 175 കോടി മുടക്കി ധൂം 3 എടുത്ത യഷ് രാജ് ഫിലിംസ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വരുന്നത്
ആമീര്‍ഖാന്‍, അമിതാഭ് ബച്ചന്, ഫാത്തിമ സന ഷെയ്ഖ്, കത്രീന കൈഫ്, ജാക്കി ഷറോഫ് തുടങ്ങിയ വമ്പന്‍ താര നിരയെ അണി നിരത്തി 210 കോടി മുടക്കി നിര്‍മ്മിക്കുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയുമായാണ്. അക്കാലത്താണ് 35 കോടിയുടെ വീരവും 27 കോടിയുടെ പഴശ്ശിരാജയും 25 കോടിയുടെ പുലിമുരുകനും നമ്മുടെ വാര്‍ത്തകളില്‍ നിറയുന്നത്. നമുക്ക് ശങ്കര്‍മാരോ രാജമൗലിമാരോ സഞ്ജയ് ലീലാ ബന്‍സാലിമാരോ ഇല്ലാഞ്ഞിട്ടല്ല. വലിയ സ്വപ്നങ്ങള്‍ കാണുന്നവരാണ് നമ്മുടെ എഴുത്തുകാരും സംവിധായകരും, അത് പകര്‍ത്തി വില്ക്കാവുന്നത്രയും വലുതല്ല നമ്മുടെ സിനിമ ഇന്‍ഡസ്ട്രി. ആ ഇന്‍ഡസ്ട്രിയില്‍ നിന്നുമാണ് ഒടിയന് പോലൊരു സിനിമ വരുന്നത്.
ഒടിയന് മഹത്തായ ഒരു സിനിമയായിരിക്കും എന്ന മുന്‍വിധിയൊന്നും എനിക്കില്ല. സിനിമകളെക്കുറിച്ച് അത്തരം മുന്‍വിധികളില്ലാതിരിക്കലാണ് സിനിമയ്ക്ക് നല്ലതും. 175 കോടിയുടെ ധൂം 3 എന്നെ ആനന്ദിപ്പിച്ച പടമല്ല. 100 കോടി കടന്ന റാവണ്‍, സിങ്കം, ഡോണ്‍, വിവേകം, കോച്ചടിയാന്‍, സ്പൈഡര്‍, കബാലി, ലിങ്ക അങ്ങനെ ആനന്ദിപ്പിക്കാത്ത കോടീശ്വരന്മാര് പലരുമുണ്ട്. പക്ഷേ, എന്റെ ആനന്ദം മാത്രമല്ല സിനിമ.
ഒടിയന് എന്ന സിനിമ, താനുദ്ദേശിക്കുന്ന പോലെ തീയറ്ററിലെത്തിക്കാന്‍ എത്ര പണം വേണ്ടി വരുമെന്നത് അതിന്റെ സംവിധായകന് മാത്രമേ പറയാന്‍ കഴിയൂ. ഇപ്പോള്‍ അതയാളുടെ സിനിമയാണ്. അതിന് വേണ്ട ലൊക്കേഷന്‍, ആര്‍ട്ടിസ്റ്റ്, ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടേഴ്സ് എല്ലാം അയാള്‍ ആഗ്രഹിക്കുന്ന സിനിമയ്ക്ക് വേണ്ട ചേരുവകളാണ്. കോടിക്കണക്കിന് രൂപ മുതല്‍മുടക്കുള്ള ഒരു സിനിമയ്ക്ക് അതിന്റേതായ മാര്‍ക്കറ്റിങ് രീതികളും ആവശ്യമുണ്ട്. മോഹന്‍ലാലിന്റെ പുതിയ രൂപത്തെ അവര്‍ മാര്‍ക്കറ്റ് ചെയ്തെന്നിരിക്കും. അതാണ് കച്ചവട സിനിമയുടെ ശരി.
ആര്‍ട്ടിസ്റ്റുകളും ടെക്നീഷ്യന്‍സുമൊക്കെ ഇത്ര പണം വാങ്ങാമോ എന്നൊരു ചോദ്യമുണ്ട്. മുംബൈ താജില്‍ ചെന്ന് 2 പേര്‍ക്ക് കഴിക്കാവുന്ന മീല്‍സിന് ഒന്നരലക്ഷം രൂപ ഏത് കോത്തായത്തെ വിലയാണ് എന്ന് ചോദിക്കുമ്പോലാണത്. ബാംഗ്ലൂരിലെ രാജ്ഭോഗില്‍ ഗോള്‍ഡ് പ്ലേറ്റില്‍ വിളമ്പുന്ന ദോശയ്ക്ക് 1000 രൂപയാണ്, എന്റെ നാട്ടിലെ സരസ്വതീ ഭവനില്‍ 35 ! ഡല്‍ഹിയിലെ ലീലാ പാലസില്‍ ഒരു കഷ്ണം പിസ്സയ്ക്ക് പതിനായിരം രൂപയാണ്, ഹൈദരാബാദിലെ അനാര്‍ക്കലിയുടെ ഒരു പോര്‍ഷന്‍ ബട്ടര്‍ ചിക്കന്‍ 6000 രൂപയുണ്ട്, തൊട്ടപ്പുറത്തെ ഹോട്ടലില്‍ 60 ന് കിട്ടും എന്ന് നമുക്ക് പോയി പരാതി പറയാം. അവര്‍ക്ക് പറയാനുള്ള മറുപടി ഇവിടെ 6000 ആണ്, നിങ്ങള്‍ 60 ഉള്ളിടത്ത് പോകൂ എന്നായിരിക്കും. സംവിധായകന് എന്ത് ചെയ്യും ? 6000 ത്തിന്റെ ബട്ടര്‍ ചിക്കന്‍ കാത്തിരിക്കുന്ന എനിക്കും നിങ്ങള്‍ക്കും 60 ന്റെ ചിക്കന്‍ അയാള്‍ വിളമ്പുന്നതെങ്ങനെ. അയാളുടെ മുമ്പില്‍ ഒറ്റ വഴിയേ ഉള്ളൂ, ആറായിരത്തിന്റെ ചിക്കന്‍ കറി വിറ്റ് ആറ് കോടി തിരികെപ്പിടിക്കാവുന്ന മാര്‍ക്കറ്റിങ്. അത് നിങ്ങളെ ഉപദ്രവിക്കാത്തിടത്തോളം അവരത് ചെയ്യട്ടെ.
പ്രിയ സംഗീത ലക്ഷ്മണ, സിനിമ മികവുറ്റതാക്കാന്‍ മാത്രമല്ല അതിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടത്. ഇമ്മാതിരി മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും അവര്‍ മെനയേണ്ടതുണ്ട്. അതിനെ ഭയക്കുന്നതെന്തിന് ? താങ്കളെ പോലെ ഉന്നത ആസ്വാദനതലവും ബുദ്ധിയുമുള്ള പ്രേക്ഷകരുടെ IQ കേവലം പബ്ലിസിറ്റി ഗിമ്മിക്സ് കണ്ടപായപ്പെടാന്‍ മാത്രമേ ഉള്ളോ ?
ഒടിയന് എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും നല്ലത് പറഞ്ഞാല്‍, അതില്‍ ഒരാളെങ്കിലും don’t miss it എന്നു പറഞ്ഞാല്‍ ഓടിപ്പോയി സിനിമ കാണുന്ന, നിങ്ങളെപ്പോലുള്ള പ്രേക്ഷകരെ സ്വാധീനിക്കാന്‍ തന്നെയാണ് മാഡം ഇപ്പരിപാടികള്‍. ഇതില്‍ വീഴാത്തവരെ വീഴ്ത്താനാണ് നിങ്ങള്‍ മേല്‍പ്പറഞ്ഞ മൗത്ത് പബ്ലിസിറ്റി.
പിന്നെ എല്ലാ ആണുങ്ങളും അഡ്വ.സംഗീത ലക്ഷ്മണയ്ക്ക് കാഴ്ച സുഖം തരണമെന്നില്ല. താരാരാധകര്‍ പരസ്പരം പോര് വിളിക്കട്ടെ, അതിനിടയില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളുമായെത്തുന്ന നിങ്ങളെപ്പോലുള്ള കലാപരിപാടിക്കാരാണ് കഷ്ടം. എന്നും ടോയ്ലറ്റില് പോയിട്ടും എന്താണ് മാഡം ഇത്ര ദുര്‍ഗന്ധം വമിപ്പിക്കുന്ന അഴുക്കുകള്‍ മാത്രം അകത്തിങ്ങനെ കെട്ടി നില്‍ക്കുന്നത്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഒരു വിരേചന ഗുളികയുണ്ട്. പുലര്‍ച്ചെ വെറും വയറ്റില്‍ 1 ഗുളിക പച്ച വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മതി, ഇളകിപ്പൊയ്ക്കോളും.
ഇടക്കിടക്ക് പച്ച വെള്ളം കുടിച്ചാല്‍ പൊയ്ക്കൊണ്ടേയിരിക്കും. ഉള്ളിലെ അഴുക്ക് മുഴുവന്‍ പോയ്ക്കഴിഞ്ഞെന്നുറപ്പായാല്‍ ചൂടുവെള്ളം കുടിക്കുകയോ, മോര് കൂട്ടി ചോറ് കഴിക്കുകയോ ചെയ്താല്‍ മതി, നിന്നോളും. ഒന്നും തോന്നരുത് നവമാധ്യമങ്ങള്‍ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവാനി വന്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. 23,000 വോട്ടിന്റെ ലീഡാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ജിഗ്നേഷ് നേടിയത്. വഡ്ഗാം മണ്ഡലത്തില്‍ നിന്നാണ് ഈ യുവനേതാവ് ജനവിധി തേടിയത്.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. ഇവിടെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ പിന്തുണയും എഎപിയുടെ പിന്തുണയും മെവാനിക്ക് ഉണ്ടായിരുന്നു. ബിജെപിയുടെ വിജയകുമാര്‍ ഹര്‍ഖഭായിയെയാണ് മേവാനി പരാജയപ്പെടുത്തിയത്. ലീഡ് നിലകള്‍ മാറി മറിയുന്നുണ്ടായിരുന്നെങ്കിലും വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ മേവാനിക്ക് മേല്‍ക്കൈ നേടാന്‍ സാധിച്ചിരുന്നു.
ഉനയില്‍ ദളിത് യുവാക്കളെ ഗോവധം ആരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ച വിഷയത്തിനെതിരെ ശബ്ദമുയര്‍ത്തിയാണ് മേവാനി എന്ന നേതാവിന്റെ പിറവി.സംസ്ഥാനത്തെ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ‘അസ്മിത യാത്ര’ക്ക് നേതൃത്വം നല്കിയ മേവാനി ബിജെപിയുടെ തീവ്ര ഹിന്ദുത്വ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുത്ത് ദേശീയ ശ്രദ്ധ നേടി.
മേവാനിയുടെ രാഷ്ട്രീയ പ്രവേശനം ഏതെങ്കിലും മുഖ്യധാര രാഷ്ട്രീയ സംഘടനയുടെ ഭാഗമായിട്ടാകുമെന്നായിരുന്നു കണക്ക് കൂട്ടലുകള്‍. എന്നാല്‍ യാതൊരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്‍ബലമില്ലാതെ ജിഗ്നേഷ് മത്സര രംഗത്തിറങ്ങി. പട്ടേല്‍ വിഭാഗ നേതാവായ ഹാര്‍ദ്ദികും ഒബിസി നേതാവായ അല്‍പേഷ് താക്കൂറും കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ ആരുടെയും ചേരിചേരാതെ ഒറ്റക്ക് നിന്ന് മത്സരിക്കാനുള്ള മേവാനിയുടെ നിശ്ചയദാര്‍ഢ്യമാണ് തെരഞ്ഞെടുപ്പ് വിജയത്തോടെ ഫലം കണ്ടത്.
മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് എത്തിച്ച താരമാണ് സുരഭി. എന്നാല്‍ മുന്‍നിര നടിമാര്‍ക്ക് കിട്ടുന്ന അഭിനന്ദനമോ പരിഗണനയോ ഒന്നും സുരഭിയ്ക്ക് കിട്ടിയിട്ടില്ല. മാത്രമല്ല ഐഎഫ്എഫ്കെ വേദിയില്‍ താരത്തിന് വേണ്ട രീതിയില്‍ അംഗീകാരങ്ങളും ലഭിച്ചില്ല. ഇതിനെതിരെ ആരാധകര്‍ രംഗത്ത് വന്നിരുന്നു. എന്നിരുന്നാലും സ്ത്രീകള്‍ക്കു വേണ്ടി എന്ന പേരില്‍ പ്രചരിക്കുന്ന ഡബ്ല്യൂസിസി ഇതിനൊന്നും മറുപടി നല്‍കിയില്ല. പക്ഷേ സുരഭിക്ക് വേണ്ടി അവര്‍ ശബ്ദം ഉയര്‍ത്താത്തതിന് കാരണമായതെന്തെന്ന് സുരഭിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഡബ്ല്യുസിസിയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത്.
‘സിനിമയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകള്‍ വരുന്നത് നല്ലതാണ്. ആദ്യകാലത്ത് ഞാനും അതിലെ ഒരു സൈലന്റ് അംഗമായിരുന്നു. രൂപീകരിച്ച സമയത്ത് പല ചര്‍ച്ചകളിലും എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അവാര്‍ഡ് കിട്ടിയ സമയമായതിനാല്‍ തിരക്കിലായിപ്പോയി. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്രയും തിരക്ക് വരുന്നത്.
സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. തിരക്കിനിടയില്‍ ഞാന്‍ ആ സമയത്ത് അല്‍പ്പം മൗനം പാലിച്ചു. പക്ഷേ എന്റെ മൗനം സംഘടനയിലെ അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് സൂചിപ്പിക്കുന്ന മെസേജ് കണ്ടു, അപ്പോള്‍ സംഘടനയ്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് മാറിനിന്നു. ഞാന്‍ സിനിമയില്‍ ഇത്രകാലം ചെറിയ വേഷങ്ങള്‍ ചെയ്ത നടിയാണ്. തീയറ്റര്‍ ആര്‍ട്ടിസ്റ്റാണ്. എനിക്കൊപ്പം ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം പുരുഷന്മാരാണ്. അവിടെ നമ്മുടേതായ ഒരു സ്പേസ് ഉണ്ടാക്കുകയാണ് ഞാന്‍ ചിന്തിക്കുന്നത്. ഒരു വ്യക്തിയെന്ന നിലയില്‍ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ കൂടെ നില്ക്കുക എന്നതാണ് എന്റെ ചിന്താഗതി. വനിതാ കൂട്ടായ്മയുടെ ലക്ഷ്യം നല്ലതാണെങ്കില്‍ ഭംഗിയായി നടക്കട്ടെ’ എന്നും സുരഭി പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നടൻ പ്രകാശ് രാജ്, ഒപ്പം കുറിക്കുകൊള്ളുന്ന ചില ചോദ്യങ്ങളും. വിജയത്തിന് അഭിനന്ദനങ്ങൾ പ്രധാനമന്ത്രി, പക്ഷെ താങ്കൾ ശരിക്കും സന്തോഷിക്കുന്നുണ്ടോ? , പ്രകാശ് രാജ് ചോദിക്കുന്നു.
തന്റെ ഫെയ്ബുക്ക് പേജിലാണ് പ്രകാശ് രാജ് ഈ വാക്കുകൾ കുറിച്ചത്. ചോദ്യത്തിനൊപ്പം വെറുതെ ചോദിച്ചതാണ്എന്നൊരു ഹാഷ് ടാഗുമുണ്ട്.
ഫേസ് ബുക്ക് കുറിപ്പ്- താങ്കളുടെ വികാസ് കൊണ്ട് വരും എന്ന് പറഞ്ഞ 150+ സീറ്റുകൾ എവിടെ? ആലോചിക്കാൻ കുറച്ചു സമയം തരാം വിഭാഗീയ രാഷ്ട്രീയം വിലപ്പോയില്ല അല്ലേ? ജാതി, മതം, പാക്കിസ്ഥാൻ തുടങ്ങിയ വിഷയങ്ങളേക്കാൾ വലിയ വിഷയങ്ങൾ നമ്മുടെ നാടിന് ഉണ്ടെന്ന് തിരിച്ചറിയില്ലേ നിങ്ങൾ? നമ്മുടെ ഉൾനാടുകളിലാണ് പ്രശ്നങ്ങൾ ഉള്ളത്. അവിടങ്ങളിലെ അവഗണിക്കപ്പെട്ട കർഷകരുടെ ശബ്ദമാണ് ഒന്ന് കൂടി ഉയർന്നത് കേൾക്കാമോ നിങ്ങൾക്ക്
ഗുജറാത്ത് തിരഞ്ഞെടുപ്പ് അക്ഷരാർഥത്തിൽ ബിജെപിയെ വെള്ളംകുടിപ്പിച്ചതായിരുന്നു. ഒരുസമയത്ത് ബി.ജെ.പിയെ മറികടന്ന കോൺഗ്രസ് പലപ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു. വേരുകൾ ഉറപ്പിക്കാൻ സാധ്യതയില്ലെന്ന് കരുതിയ മേഖലകളിൽപ്പോലും ശക്തമായ സാന്നിധ്യമായി കോൺഗ്രസ് മാറി.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെയും രാഹുൽഗാന്ധിയുടെയും പ്രതിച്ഛായ രൂപീകരിക്കുന്നതിൽ സോഷ്യൽമീഡിയ വഹിച്ച പങ്ക് ചെറുതല്ല. ബി.ജെ.പിയുടെ സമൂഹമാധ്യമങ്ങളിലൂടെയുള്ള പരിഹാസങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടി തന്നെകൊടുത്ത് രാഹുൽ പലപ്പോഴും കൈയടിനേടിയിരുന്നു. ഇതിനുപിന്നിൽ കോൺഗ്രസിന്റെ സോഷ്യൽമീഡിയ ടീമിന്റെ പങ്ക് വളരെ വലുതായിരുന്നു.
കൃത്യമായ ആസൂത്രണങ്ങളോടെയായിരുന്നു ഈ മറുപടികൾ. ടീമിന്റെ തലപ്പത്തുള്ളതാകട്ടെ ദിവ്യ സ്പന്ദന എന്ന രമ്യയും. സിനിമാതാരമായിരുന്ന ദിവ്യ മാണ്ഡ്യയിൽ നിന്നുംവിജയിച്ചാണ് എംപി ആയത്. ഒക്ടോബറിലാണ് ദിവ്യ റോത്തക്കിൽ നിന്നുള്ള എംപി ദീപേന്ദർ സിങ്ങ് ഹൂഡയ്ക്ക് പകരം സോഷ്യൽമീഡിയ സെല്ലിന്റെ തലപ്പത്ത് എത്തുന്നത്.
രാഹുലിന്റെ പ്രത്യേകനിർദേശപ്രകാരമായിരുന്നു ഈ അധികാരകൈമാറ്റം. ഒക്ടോബർ മുതൽ പരിശോധിച്ചാൽ വ്യക്തമായി മനസിലാകും സോഷ്യൽമീഡിയയിലൂടെയുള്ള കോൺഗ്രസ്-ബിജെപി ഡിജിറ്റൽ യുദ്ധത്തിന്റെ രീതി മാറിയത്. അതിനുമുമ്പുവരെ പഴയ പാർട്ടിയെന്ന കോൺഗ്രസിനെക്കുറിച്ചുള്ള ചിന്താഗതി തന്നെ മാറ്റുന്ന രീതിയിലായിരുന്നു സോഷ്യൽമീഡിയയിലൂടെയുള്ള ഇടപെടലുകൾ.
ഒടിയന് ലുക്ക് വൈറലായതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുത്തത് വിശേഷപ്പെട്ട സണ്‍ഗ്ലാസ് ധരിച്ചെന്ന് റിപ്പോര്‍ട്ട്. എതിരെ നില്ക്കുന്നവരുടെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ കഴിയുന്ന ഹിഡന്‍ ക്യാമറ ഘടിപ്പിച്ച സണ്ാസ് ആണ് മോഹന്‍ലാല്‍ ധരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സണ്‍ഗ്ലാസിന്റെ മധ്യത്തിലായാണ് ക്യാമറ ഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. മറ്റുളളവരുടെ പ്രതികരണം പിടിച്ചെടുക്കാനാണ് ഗ്ലാസ് ധരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപ്പള്ളിയിലെ മൈജിയുടെ ഷോറൂം ഉദ്ഘാടനത്തിനാണ് പുതിയ ലുക്കില്‍ മോഹന്‍ലാല്‍ ശനിയാഴ്ച്ച എത്തിയത്. രാവിലെ 10.30നാണ് ഷോറൂമിന്റെ ഉദ്ഘാടനം നടന്നത്.
മോഹന്‍ലാലിന്റെ ലുക്കിനെക്കുറിച്ച് ചര്‍ച്ചകള്‍ കൊഴുത്തതോടെ ഇന്നലെ പരിപാടിയില്‍ വന്‍ ആരാധക പ്രവാഹമാണ് ഉണ്ടായത്. ആരാധകരുടെ തിരക്ക് മൂലം ഇടപ്പളളിയില്‍ ഗതാഗത സ്തംഭനം ഉണ്ടായി. ഒടിയന് ഫസ്റ്റ് ലുക്ക് വന്നതിന് ശേഷം കംപ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിച്ചെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പൊതുപരിപാടിയില്‍ പങ്കെടുത്തതോടെ ആരാധകരുടെ സംശയങ്ങള്‍ക്ക് വിരാമമായി.
സ്പെഷ്യല്‍ ഇഫക്ടിന്റെ സഹായത്തോടെ ചെയ്തതാണോ ഈ രൂപമാറ്റമെന്നാണ് സംശയം ഉയര്‍ന്നത്. എന്നാല്‍ പൊതുപരിപാടിയില്‍ ലുക്ക് വെളിപ്പെടുത്തിയതോടെ വിമര്‍ശകരുടെ വായടച്ചു.
അദ്ദേഹം വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മീശയില്ലാത്ത വണ്ണം കുറഞ്ഞ പുതിയൊരു മോഹന്‍ലാലിനെ തന്നെയാണ് ചിത്രത്തില്‍ കാണാനാവുക. മോഹന്‍ലാലിന്റെ നിര്‍ബന്ധപ്രകാരം മീശ എടുത്ത് കളഞ്ഞ് തന്നെയാണ് അഭിനയിപ്പിച്ചതെന്ന് സംവിധായകനായ ശ്രീകുമാര്‍ പറഞ്ഞിരുന്നു.
ഒടിയനില്‍ യുവാവായ ഒടിയന് മാണിക്യന് എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ എനര്‍ജറ്റിക്കുമായ രൂപം വരുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. പറഞ്ഞത് പോലെ രൂപം മാറി, ഒടിയന് ചെറുപ്പമായിരിക്കുകയാണ്.
ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി വീണ്ടും്അധികാരത്തിലേക്ക്. ഗുജറാത്തിലെ വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിലാണ് ബിജെപി ലീഡ് നേടിയത്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ ലീഡി നിലയില്‍ പിന്തള്ളുകയും ചെയ്തു. ആകെയുള്ള 182 സീറ്റുകളില്‍ 102 സീറ്റില്‍ ബിജെപിയും 77 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 39 ശതമാനം വോട്ട് വിഹിതം മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസിന് 42.5 ശതമാനം വോട്ട് വിഹിതം നേടി നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. ഹിമാചല്‍ പ്രദേശില്‍ 42 സീറ്റുകളില്‍ ബിജെപി ലീഡ് നിലനിര്‍ത്തുകയാണ്. ആകെയുള്ള 68 സീറ്റില്‍ 23 ഇടത്ത് കോണ്‍ഗ്രസ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി ഇവിടെയും അധികാരത്തിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസ് എന്ന് വിശേഷിപ്പിക്കാവുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നില മെച്ചപ്പെടുത്താനായത് ആത്മവിശ്വാസം നല്‍കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപി ദേശീയാദ്ധ്യക്ഷന് അമിത് ഷായുടെയും സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസ് കാഴ്ച വെച്ചത്.
ഓഖി ചുഴലിക്കാറ്റില്‍പെട്ടവരെ കണ്ടെത്താന്‍ കൂടുതല്‍ സന്നാഹവുമായി സര്‍ക്കാര്‍. തിരച്ചില്‍ നടത്തുന്നതിന് 105 യന്ത്രവല്‍ക്കൃത ഫിഷറീസ് ബോട്ടുകളുടെ സംഘം തിങ്കളാഴ്ച വൈകിട്ട് ഉള്‍ക്കടലിലേക്കു പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കേരളതീരത്തുനിന്നു 100 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ നാല് ദിവസമാണ് തിരച്ചില്‍ നടത്തുക. ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ബോട്ടുടമ സംഘടനകളുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണു തീരുമാനം.
നീണ്ടകര, കൊച്ചി, മുനമ്പം, ബേപ്പൂര്‍ എന്നീ നാല് കേന്ദ്രങ്ങളില്‍ നിന്നും യഥാക്രമം 25, 25, 25, 30 എണ്ണം ഫിഷിങ്ങ് ബോട്ടുകളാണ് തിരച്ചില്‍ നടത്തുക. ഓരോ ബോട്ടും തീരത്തിനു സമാന്തരമായി നാല് നോട്ടിക്കല്‍ മൈല്‍ പരസ്പരാകലം പാലിക്കും. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും മല്‍സ്യവകുപ്പിന്റെയും ലീഡ് ബോട്ടുകളായിരിക്കും സംഘത്തെ നിയന്ത്രിക്കുക. ഓരോ കേന്ദ്രങ്ങളുടെയും മേല്‍നോട്ടം വഹിക്കാന്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
തിരച്ചിലിനിടയില്‍ മല്‍സ്യത്തൊഴിലാളികളെയോ മൃതദേഹങ്ങളോ കണ്ടെത്തിയാല്‍ ലീഡ് ബോട്ടില്‍ എത്തിക്കുകയും ഏറ്റവുമടുത്തുള്ള ഫിഷറീസ് പട്രോള്‍ ബോട്ടിലേക്ക് കൈമാറുകയും ചെയ്യും. മൃതശരീരങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ലീഡ് ബോട്ടില്‍ ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നേരത്തേ, ഓഖി ദുരന്തത്തില്‍ 300 പേരെ കാണാനില്ലെന്ന സര്‍ക്കാര്‍ കണക്കു നിഷേധിച്ച് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കു!ട്ടിയമ്മ രംഗത്തെത്തിയിരുന്നു. കണക്ക് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും എണ്ണംകൂട്ടി ആശങ്കയുണ്ടാക്കാനാണു ശ്രമമെന്നും അവര്‍ പറഞ്ഞു. ദുരന്തത്തില്‍ അകപ്പെട്ട 300 പേരെ കാണാതായെന്ന കണക്ക് പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകളാണു പുറത്തുവിട്ടത്. മരണസംഖ്യ 71 കടന്നെന്നാണ് അനൗദ്യോഗിക കണക്ക്. ദുരന്തം വിതച്ചു രണ്ട് ആഴ്ച കഴിയുമ്പോഴും ദുരിതബാധിതരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും സര്‍ക്കാരിന്റെ പക്കലില്ലെന്ന് ആക്ഷേപമുണ്ട്.
ക്രിസ്ത്യന്‍ മാനേജുമെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളില്‍ ഇനി മുതല്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കരുതെന്ന് ഹിന്ദുതീവ്രവാദ സംഘടനയായ ഹിന്ദു ജാഗരണ്‍ മാഞ്ച്. ഉത്തര്‍പ്രദേശിലെ അലിഗഢ് ജില്ലയിലെ ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളെയാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം വിദ്യാലയങ്ങളിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ മറ്റു മതസ്ഥരായ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വഴിയൊരുക്കുന്നുവെന്നാണ് ജാഗരണ്‍ മഞ്ചിന്റെ ആരോപണം.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളില്‍ ഹിന്ദു മത വിശ്വാസികളായ വിദ്യാര്‍ത്ഥികളും ക്രിസമസ് സുഹൃത്തിനെ തെരഞ്ഞെടുത്തു സമ്മാനങ്ങള്‍ നല്കിവരാറുണ്ട്. ഇത്തരം പ്രവണതകള്‍ കുട്ടികളില്‍ ക്രിസ്തുമതത്തോട് ആകര്‍ഷണം ഉണ്ടാകാന്‍ ഇടയുണ്ടെന്നും പലരും ഇത് അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചെയ്യുന്നതെന്നും സംഘടന ആരോപിച്ചു. ആഘോഷങ്ങളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ അലിഗഡ് പ്രസിഡന്റായ സോനു സവിത പറഞ്ഞു.
വിദ്യാര്‍ത്ഥികളില്‍ സ്വഭാവരൂപീകരണ കാലഘട്ടത്തില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഇത്തരം ആഘോഷങ്ങള്‍ അവരുടെ മാനസിക നിലയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധ്യത ഉണ്ടെന്നും അതിലൂടെ മതപരിവര്‍ത്തനങ്ങള്‍ നടക്കുമെന്നും ജാഗരണ്‍ മഞ്ച് ആരോപിച്ചു. ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ വിദ്യാലയങ്ങള്‍ക്ക് സംഘടന കത്ത് നല്‍കുമെന്ന് സോനു സവിത അറിയിച്ചു. ഇത് അവഗണിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നില്‍ വന്‍ തോതില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്കി.
വരാപ്പുഴ: എട്ടുവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാരനെ പോലീസ് പിടികൂടി. ആസാം സ്വദേശി റഫീക്കുൽ ഇസ്ലാ(27)മാണ് അറസ്റ്റിലായത്. കരിങ്ങാതുരുത്ത് സ്വദേശി സജീവിന്റെയും രശ്മിയുടെയും മൂത്തമകനായ കണ്ണൻ എന്ന ഗോകുലിനെയാണ് കൂനമ്മാവ് കൊച്ചാൽ കരിങ്ങാതുരുത്ത് ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തു നിന്ന് പ്രതി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. കരിങ്ങാതുരുത്ത് കരുവേലി ഭാഗത്തെ ഒഴിഞ്ഞ പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി മിഠായിയും ചെരിപ്പും വാങ്ങി തരാമെന്നു പറഞ്ഞ് സൈക്കിളിൽ കയറ്റി പോകുകയായിരുന്നു. കുട്ടിയുമായി സൈക്കിളിൽ പോകുന്നതു കണ്ട് സംശയം തോന്നിയ ചെങ്ങോത്ത് കവലയിലെ ലോട്ടറി ഏജന്റും നാട്ടുകാരും ചേർന്ന് കൈകാണിച്ച് നിർത്തുകയും ഇരുവരോടും വിവരം ചോദിക്കുകയും ചെയ്തു. സംശയം തോന്നിയ നാട്ടുകാർ ഉടൻ വരാപ്പുഴ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഈ കുട്ടിയുടെ വീടിനടുത്താണ് പ്രതിയും സുഹൃത്തുക്കളും വാടകയ്ക്ക് താമസിക്കുന്നത്. കൂടെ താമസിക്കുന്നവരെയും ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറയുന്നു.