സ്ഫോടനം പോലെ അത്യുഗ്രശബ്ദം കേട്ടാണ് ദേശീയപാതയോരത്തോടു ചേർന്നുള്ള ശ്രീപാദം കോളനി നിവാസികൾ ഇന്നലെ പുലർച്ചെ ഞെട്ടിയുണർന്നത്. അവർ ഓടിയെത്തുമ്പോൾ ഒരു കാർ മരത്തിലേക്കിടിച്ചുകയറി നിൽക്കുകയായിരുന്നു. കാറിനുള്ളിൽ നിന്നും ദയനീയ ശബ്ദങ്ങളുയരുന്നുണ്ടായിരുന്നു.

അപകടം നേരിൽക്കണ്ട ശ്രീപാദം കോളനിയിലെ ഷീജയുടെ കണ്ണുകളിലെ ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഷീജയുടെ വീടിനു തൊട്ടുമുന്നിലെ മരത്തിലാണ് കാർ ഇടിച്ചുകയറിയത്. നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. കാറിന്റെ മുൻവശം തകർന്ന് ഉള്ളിലേക്കു കയറിയിരുന്നു. അവിടെ ബാലഭാസ്കറും കുഞ്ഞും ഡ്രൈവർ അർജുനനും കുരുങ്ങിക്കിടക്കുകയായിരുന്നു.

അപകടത്തിൽപ്പെട്ട കാറിനുള്ളിൽ നിന്ന് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ രണ്ടുവയസ്സുള്ള മകളെ പുറത്തെടുക്കുമ്പോൾ ജീവന്റെ

തുടിപ്പുകൾ ബാക്കിയുണ്ടായിരുന്നു. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും തിരിച്ചുവരുമ്പോൾ വഴിയരികിലെ രക്ഷാപ്രവർത്തനം കണ്ടാണ് ഇദ്ദേഹം വാഹനം നിർത്തിയത്.

തകർന്ന കാറിനുള്ളിൽ കുഞ്ഞിനെയാണ് ആദ്യം കണ്ടത്. നേരിയ ഞരക്കമുണ്ടായിരുന്ന കുഞ്ഞിനെ വാരിയെടുത്തു റോഡിലേക്കു നടന്നപ്പോഴേക്കും ഹൈവേ പൊലീസ് വാഹനം മുന്നിലെത്തി. ആംബുലൻസിനു കാത്തുനിൽക്കാതെ പൊലീസ് കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്കു കുതിച്ചു.

പൊലീസുദ്യോഗസ്ഥൻ മുകേഷ് ആണ് വാഹനമോടിച്ചത്. ജീപ്പിൽ മുകേഷിനെക്കൂടാതെ ഗ്രേഡ് എസ്ഐ നാരായണൻ നായരും പൊലീസുദ്യോഗസ്ഥനായ നിസ്സാമും ഉണ്ടായിരുന്നു. പത്തുമിനിറ്റുകൊണ്ടു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചു. പരിശോധനയിൽ കുഞ്ഞ് നിമിഷങ്ങൾക്കു മുൻപു മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. ഇതോടെ തങ്ങളുടെ ശ്രമം വിഫലമായതിന്റെ വേദനയിലായി യുവാവും പൊലീസുകാരും.

തിരക്കിനിടയിൽ പേരുപോലും അറിയിക്കാതെ യുവാവ് പോകുകയും ചെയ്തതായി ഒപ്പമുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥർ പറഞ്ഞു.

വയലിൻ വിദഗ്ധൻ ബാലഭാസ്കറാണെ് അപകടത്തിൽപ്പെട്ടത് എന്നൊന്നും അവിടെ എത്തിയവർക്ക് അറിയില്ലായിരുന്നു. ഇതിനിടെ ബാലഭാസ്കറുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് അപകടത്തിൽപെട്ടയാൾ പ്രശസ്തനായ വയലിനിസ്റ്റ് ബാലഭാസ്കറാണെന്നു രക്ഷാപ്രവർത്തനം നടത്തിയവർ പോലും അറിയുന്നത്.എങ്ങനെ കാറിനുള്ളിലുള്ളവരെ രക്ഷപ്പെടുത്താമെന്നായിരുന്നു ചിന്ത. അപ്പോഴേക്കും മംഗലപുരം സ്റ്റേഷനിലെ ഹൈവേ പട്രോളിങ് പൊലീസും എത്തി. രക്ഷാപ്രവർത്തനം അപകടകരമായതിനാൽ ശ്രദ്ധാപൂർവമായിരുന്നു പിന്നീടുള്ള നീക്കം .

ഗ്ലാസ് പൊട്ടിച്ചു ഡോർ പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്.   അതുവഴിവന്ന കെഎസ്ആർടിസി കണിയാപുരം ഡിപ്പോയിലെ ബസ് സംഭവസ്ഥലത്തു നിർത്തി അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ ഗുരുതരാവസ്ഥയിലായവരെ ആംബുലൻസിൽ കൊണ്ടുപോയാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു.