മെല്‍ബണ്‍: സാം ഏബ്രഹാം വധക്കേസില്‍ ഭാര്യ ഭാര്യ സോഫിയയ്ക്കും കാമുകന് അരുണ്‍ കമലാസനനും കടുത്ത ശിക്ഷ വിധിച്ച് ഓസ്ട്രേലിയന്‍ കോടതി. സോഫിയയ്ക്ക് 22 വര്‍ഷവും അരുണിന് 27 വര്‍ഷവുമാണ് തടവ് വിധിച്ചത്. ഇരുവരും ചേര്‍ന്ന് സാമിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെയാണ് കടുത്ത ശിക്ഷ നല്കാന് കോടതി തീരുമാനിച്ചത്. നേരത്തെ സാമിനെ കൊലപ്പെടുത്തിയതാണെന്ന് അരുണ്‍ സമ്മതിച്ചിരുന്നു.
2015 ഒക്ടോബര്‍ 14നായിരുന്ന മെല്‍ബണിലെ വസതിയില്‍ സാം എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദാഘാതമാണ് മരണ കാരണമെന്നാണ് ഭാര്യ സോഫി ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വഴിത്തിരിവായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയുടെയും കാമുകന്റെയും ക്രൂരത വെളിയിലാകുന്നത്.
സോഫിയുടെ സമ്മതത്തോടെയാണ് അരുണ്‍ സാമിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായതായി കോടതി നിരീക്ഷിച്ചു. അരുണിന് വീടിനുള്ളില്‍ കടക്കാനും ഉറങ്ങി കിടക്കുന്ന സാമിന്റെ വായിലേക്ക് സയനൈഡ് ചേര്‍ത്ത ഓറഞ്ച് ജ്യൂസ് ഒഴിച്ചു നല്‍കാനും സോഫി സഹായം നല്‍കിയതായും വ്യക്തമായതായി കോടതി പറയുന്നു. ഒമ്പത് വയസുള്ള മകനെ കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് സോഫി അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അരുണിന്റെ കുറ്റസമ്മതമാണ് കേസില്‍ വഴിത്തിരിവായത്.
പോലീസിന് നല്കിയ വിവരണത്തിലൊന്നും സോഫിയ തന്നെ സഹായിച്ചതായി അരുണ്‍ എവിടെയും പറഞ്ഞിരുന്നില്ല. പക്ഷേ സോഫിയയുടെ സഹായമില്ലാതെ ഇത്തരമൊരു കൃത്യം നടത്താന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന് വാദിച്ചു. കട്ടിലില്‍ ഒന്നിച്ച് കിടന്നിരുന്ന സാമിനെ സോഫിയുടെ അറിവില്ലാതെ അപായപ്പെടുത്താന്‍ സാധിക്കില്ലെന്നും ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും കോടതി പറയുന്നു.
തോമസ് ചാക്കോ
ലണ്ടന്‍ : കെജരിവാള്‍ എന്ന ജനനായകനൊപ്പം ആര്‍ത്തിരമ്പി വന്ന ആം ആദ്മികളുടെ മുന്നില്‍ തകര്‍ന്നടിഞ്ഞത് സോഷ്യല്‍ മീഡിയയില്‍ 56 ഇഞ്ചുകാരനെന്നും , ഭാരതത്തിന്റെ സൂര്യതേജസ്സെന്നും സംഘപരിവാറുകാര്‍ വാഴ്ത്തിപ്പാടിയ സാക്ഷാല്‍ നേരേന്ദ്ര മോദി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ . ആം ആദ്മി പാര്‍ട്ടിയും , കോണ്‍ഗ്രസ് ഒഴികെയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം കഴിഞ്ഞ ഒന്‍പത് ദിവസമായി നടത്തിയ ഐതിഹാസിക സമരം വിജയം നേടിയപ്പോള്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പകരക്കാരന് ഇല്ലാത്ത പ്രതിപക്ഷ നേതാവായി അരവിന്ദ് കെജരിവാള്‍ എന്ന വീരപുരുഷന് ലോകം മുഴുവനിലുമുള്ള ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ വീണ്ടും ഇടം നേടിയിരിക്കുന്നു . രാജ്യത്തെ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ഇഷ്ടതോഴനായ മോദി കെജരിവാള്‍ എന്നോ , ആം ആദ്മി പാര്‍ട്ടിയെന്നോ പോലും പറയാന്‍ ധൈര്യമില്ലാതെ കഴിഞ്ഞ ഒന്‍പത് ദിവസമായി ദില്ലിയെ വിറപ്പിച്ച ജനസാഗരത്തിന്റെ പ്രതിക്ഷേധ സമരത്തിന് മുന്നില്‍ ആയുധം വച്ച് കീഴടങ്ങിരിക്കുന്നു .
ജനപ്രിയനായ കെജരിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും ഇല്ലാതാക്കാന്‍ മോദിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ജനം തെരഞ്ഞെടുക്കാത്ത ഡെല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ എല്ലാ പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരം കണ്ടെത്താമെന്ന് കെജരിവാളിന് ഉറപ്പു നല്കിയിരിക്കുന്നു . മോദിയുടെയും ഗവര്‍ണ്ണറുടെയും താളത്തിനൊത്ത് തുള്ളിയിരുന്ന ഐ എ എസ് ബുദ്ധിജീവികള്‍ നാല് മാസമായി നടത്തിവന്ന ജനവിരുദ്ധ സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിച്ചിരിക്കുന്നു . ജനരോഷത്തില്‍ ഭയന്ന ഈ ഐ എ എസ് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും , തങ്ങള്‍ നല്ല രീതിയില്‍ ജോലി ചെയ്തുകൊള്ളാമെന്നും കേജരിവാളിനോട് അപേക്ഷിച്ചിരിക്കുന്നു .
ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡെല്‍ഹിയില്‍ സമരം തുടങ്ങിയ ദിവസം മുതല്‍ ഈ സമരത്തിന് മാധ്യമ ശ്രദ്ധ നല്കാതിരിക്കാന് കോര്‍പ്പറേറ്റുകളുടെ പണം വാങ്ങി തടിച്ചു കൊഴുത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നു . അതോടൊപ്പം കേജരിവാളിനെതിരെയും ആം ആദ്മി പാര്‍ട്ടിക്കെതിരെയും ദിനംപ്രതി വാര്‍ത്തകള്‍ നല്കിക്കൊണ്ടിരുന്നു . അവസാനം ഗവര്‍ണ്ണറുടെ വസതിയിലേയ്ക്കും പ്രധാനമന്ത്രിയുടെ വീട്ടിലേയ്ക്കും പ്രതിക്ഷേധവുമായി ജനലക്ഷങ്ങള്‍ തെരുവുകളെ നിറച്ചപ്പോള്‍ മോഡിക്കും , ഗവര്‍ണ്ണര്‍ക്കും എതിരായും , ആം ആദ്മി പാര്‍ട്ടിക്കും , ജനങ്ങള്‍ക്കും അനുകൂലമായി വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു . ജനകീയ പ്രക്ഷോപങ്ങളെ ഭയപ്പെട്ട് സത്യസന്ധമായി വാര്‍ത്തകള്‍ നല്കണ്ടി വന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ ദയനീയമായ അവസ്ഥയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ജനത സാക്ഷ്യം വഹിച്ചത് .
ഈ ജനപ്രിയ പോരാട്ടത്തില്‍ തകര്‍ന്നടിഞ്ഞതും , മുഖം നഷ്ടപ്പെട്ടതും ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായിരുന്ന കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയും , ആ പ്രസ്ഥാനത്തിന്റെ നേതാവായ രാഹുല്‍ ഗാന്ധിയുമാണ് . താന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോഴും വെറും ” ശിശു ” മാത്രമാണെന്ന് അദ്ദേഹം ഒരിക്കല്‍ കൂടി തെളിയിച്ചു . മോദിക്കെതിരെ ഇന്ത്യന്‍ ജനത ഒന്നടങ്കം ഏറ്റെടുത്ത ഈ സമരത്തോട് കോണ്‍ഗ്രസ്സും , രാഹുല്‍ ഗാന്ധിയും സ്വീകരിച്ച സമീപനം അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും വിലയിരുത്തുന്നു . അതുമാത്രമല്ല കോണ്‍ഗ്രസ് ബി ജെ പിയുടെ ബീ ടീം ആണെന്നും , ആം ആദ്മി പാര്‍ട്ടിയെയും , കെജരിവാളിനെയും , ഗവണ്മെന്റിനെയും ഇല്ലാതാക്കാന്‍ വര്‍ഗീയ പാര്‍ട്ടിയായ ബി ജെ പിയുമായി ഒന്നിക്കുമെന്ന് അവര്‍ തന്നെ ഈ സമരത്തോടെ ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ തുറന്ന് കാട്ടി . ഇത് വരും നാളുകളില്‍ കോണ്‍ഗ്രസ്സിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചക്ക് തന്നെ കാരണമാകും.
എന്നാല്‍ ഈ പോരാട്ടത്തില്‍ ജയിച്ചത് അഭിമാനം പണയം വയ്ക്കാത്ത ഇന്ത്യന്‍ ജനതയും കെജരിവാള്‍ എന്ന ജനനായകനുമാണെന്ന് തറപ്പിച്ച് പറയാം . ഒരു തുള്ളി ചോര പോലും പൊടിയാതെയും , പോലീസ് ലാത്തിച്ചാര്‍ജുകളോ മരണങ്ങളോ ഉണ്ടാകാതെയും , പൊതുമുതല്‍ നശിക്കപ്പെടാതെയും , ഒരിക്കല്‍ തന്നെയും പാര്‍ട്ടിയെയും പരിഹസിച്ച് തള്ളിയ രാജ്യത്തെ മറ്റ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ വരെ കൈയ്യടി നേടി തീര്‍ത്തും സമാധാനപരമായി ഈ ജനകീയസമരം വിജയിക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പകരക്കാരനില്ലാത്ത പ്രതിപക്ഷ നേതാവായും , പാര്‍ട്ടിയുമായി കേജരിവാളും ആം ആദ്മി പാര്‍ട്ടിയും വളര്‍ന്നു കഴിഞ്ഞു എന്ന് നിസംശയം പറയാം . തന്നെ ജയിപ്പിച്ച തന്റെ ജനങ്ങളുടെ മനസ്സുകള്‍ തിരിച്ചറിഞ്ഞ് , അവരെ മുന്‍നിര്‍ത്തി കെജരിവാള്‍ എന്ന ബുദ്ധിമാനായ രാഷ്ട്രീയ നേതാവ് നടത്തുന്ന തന്ത്രങ്ങളെ നേരിടാന്‍ മുതു മുത്തച്ഛന്മാരായ രാഷ്ട്രീയ നേതാക്കള്‍ക്ക് കഴിയുന്നില്ല എന്നതാണ് ഇന്നത്തെ ഇന്ത്യന്‍ രാഷ്ടീയത്തിന്റെ ദുരവസ്ഥ . ഈ സാഹചര്യം മുതലാക്കി അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും കേജരിവാളും , വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലനില്ക്കാന് ആവശ്യമായ ഒരു നിര്‍ണ്ണായക ശക്തി തന്നെയായിരിക്കും എന്ന് ഉറപ്പാണ് .
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പി.ഡി.പി-ബി.ജെ.പി സഖ്യം തകര്‍ന്നു. ബി.ജെ.പിയാണ് സഖ്യത്തില്‍ നിന്ന് പിന്മാറിയത്. കശ്മീരിലെ ബി.ജെ.പി-പി.ഡി.പി സഖ്യത്തിന്റെ സൂത്രധാരനായ ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവാണ് സഖ്യത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. പി.ഡി.പിയുമായുള്ള സഖ്യം ഇനി തുടരാന്‍ കഴിയില്ലെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റാം മാധവ് പറഞ്ഞു.
കശ്മീരില്‍ വിഘടനവാദവും തീവ്രവാദവും വര്‍ധിച്ചുവെന്ന് രാം മാധവ് ആരോപിച്ചു. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ പോലും അപകടത്തിലാണ്. ഷുജാത് ബുഖാരിയുടെ കൊലപാതകം അതിന് ഉദാഹരണമാണെന്നും രാം മാധവ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സംസ്ഥാന മന്ത്രിസഭയില്‍ ബി.ജെ.പിയുടെ മന്ത്രിമാര്‍ രാജിവച്ചു. നേരത്തെ കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയുടെ രണ്ട് മന്ത്രിമാര്‍ രാജിവച്ചിരുന്നു.
ബി.ജെ.പി സഖ്യത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവച്ചു. ബി.ജെ.പിയെ രാഷ്ട്രീയമായി നേരിടുമെന്ന് പി.ഡി.പി വ്യക്തമാക്കി. രാഷ്ട്രീയ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ പി.ഡി.പി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ബി.ജെ.പി-പി.ഡി.പി സഖ്യം രൂപീകരിച്ചത്. മന്ത്രിസഭയ്ക്ക് മൂന്ന് വര്‍ഷം കൂടി ശേഷിക്കവെയാണ് സഖ്യം തകര്‍ന്നത്.
ന്യൂഡല്‍ഹി: ഫേസ്ബുക്ക് ലൈവില്‍ മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായര്‍ (56) ആണ് പിടിയിലായത്. അബുദാബിയില്‍ നിന്ന് ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇയാളെ ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ജൂണ്‍ 5നാണ് അബുദാബിയില്‍ വെച്ച് ഫെയ്സ്ബുക്ക് ലൈവിലൂടെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഇയാള്‍ വധ ഭീഷണി മുഴക്കിയത്.
മുഖ്യമന്ത്രിയെ ജാതീയമായി ഇയാള്‍ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കേരള പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. താന്‍ പഴയ ആര്.എസ്.എസ്.പ്രവര്‍ത്തകനാണെന്നും പഴയ കത്തി മൂര്‍ച്ചകൂട്ടി എടുക്കുമെന്നുമാണ് ഇയാള്‍ ലൈവില്‍ പറഞ്ഞത്. ജോലി ഉപേക്ഷിച്ച് മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് എത്തുകയാണെന്നും പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് മാപ്പ് ചോദിക്കുന്ന വീഡിയോയുമായി ഇയാള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.
മദ്യലഹരിയില്‍ പറ്റിപ്പോയ അബദ്ധമാണെന്നും ഇനിയാവര്‍ത്തിക്കില്ലെന്നുമായിരുന്നു വാദം. സംഭവത്തെ തുടര്‍ന്ന് അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയില്‍ റിഗ്ഗിങ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന കൃഷ്ണകുമാറിന് ജോലി നഷ്ടമാവുകയും ചെയ്തു. ജോലി പോയി താന്‍ നാട്ടിലേക്ക് മടങ്ങുകയാണെന്നും നിയമം അനുശാസിക്കുന്ന എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നും കൃഷ്ണകുമാര്‍ നായര്‍ പിന്നീട് മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
ഫുട്ബോള്‍ ലോകകപ്പിന്റെ ചൂടിലാണ് കേരളം. മെസിയും അര്‍ജന്റീനയും ബ്രസീലുമെല്ലാം ചങ്കും ചങ്കിടിപ്പുമാകുന്ന സമയമാണിത്. ആളു കൂടുന്നിടത്തെല്ലാം ചര്‍ച്ച കാല്‍പ്പന്ത് മാമാങ്കം മാത്രം. അതിനിടയില്‍ ഒന്നുറങ്ങി എണീറ്റപ്പോള്‍ സ്വന്തം കുടുംബത്തിലെ എട്ട് പേരെ നഷ്ടപ്പെട്ട റാഫിയെന്ന യുവാവിനെ ആര്‍ക്ക് സമയം. നമ്മള് മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള് നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ എന്നു തുടങ്ങി ഷറഫുദീന്‍ സഹ്റ എന്നൊരാള്‍ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് വൈറലാകുകയാണ്.
കോഴിക്കോട് താമരശേരി കട്ടിപ്പാറ സ്വദേശി മുഹമ്മദ് റാഫിയെക്കുറിച്ചാണ് ഷറഫുദീന്റെ ഫേസ്ബുക്ക് കുറിപ്പ്. കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ റാഫിയുടെ കുടുംബത്തിലെ എട്ടുപേരുടെ ജീവനാണെടുത്തത്. റാഫിയുടെ മാതാപിതാക്കളും ഭാര്യയും മൂന്നു വയസ്സുകാരി മകളും രണ്ടു സഹോദരിമാരും സഹോദരിയുടെ രണ്ടു കുട്ടികളുമാണ് അന്നത്തെ ദുരന്തത്തില്‍ മരണമടഞ്ഞത്. അപകടത്തില്‍ തന്റെ കുടുംബത്തിന് ഒന്നും വരുത്തരുതെ എന്ന പ്രാര്‍ത്ഥനയോടെ സൗദിയില്‍ നിന്ന് നാട്ടിലെത്തിയ റാഫിയ്ക്ക് തന്റെ പ്രിയയരുടെ ചേതനയറ്റ ശരീരങ്ങള്‍ കണ്ട് ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ മരവിച്ച് നോക്കി നില്ക്കാനെ ആയുള്ളു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ…
നമ്മള് മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള് നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ… ഖല്‍ബ് തകര്‍ന്ന് ഒന്നു കരയാന്‍ പോലുമാവാതെ…പിഞ്ചുമോളടക്കം സ്വന്തം ചോരയിലെ ഒന്‍പതു പേരെയാണ് ഒറ്റദിവസം കൊണ്ടു വിധി കൊണ്ടുപോയത്. വീടിന്റെ തരി പോലും കാണാനില്ല. സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഇതാ കിടക്കുന്നു ഈ മണ്ണിനടയില്‍…
ചെറുപ്പം മുതല്‍ ആ മലയുടെ മടിത്തട്ടിലായിരുന്നു കളിച്ചതും വളര്‍ന്നതും. അതാണിപ്പോള്‍ ഒരു രാത്രികൊണ്ട് ഒരു ദുരന്തമായി തന്റെ കുടുംബത്തിനു മേല്‍ വന്നു പതിച്ചത്. മണിക്കൂറുകള്‍ക്കു മുന്‍പേ എല്ലാവരുമായി ഫോണ്‍ ചെയ്തു സംസാരിച്ചതാണ്. പെരുന്നാളിനേക്കുറിച്ചുള്ള ഒരുക്കങ്ങളൊക്കെ ചോദിച്ചറിഞ്ഞു. മരണത്തെ സ്വീകരിക്കാനെന്നോണം കയറി വന്ന പെങ്ങളോടും കുശലം പറഞ്ഞു. ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.
ഒരു ദുഃസ്വപ്നം കണക്കെ വന്നെത്തിയ നാട്ടിലെ ഉരുള്‍ പൊട്ടല്‍ വാര്‍ത്തകള്‍… എത്രയും പെട്ടെന്നു നാട്ടിലെത്താനുള്ള കൂട്ടുകാരുടെ കോളുകള്‍… തന്റെ കുടുംബത്തിനൊന്നും സംഭവിച്ചിട്ടുണ്ടാകരുതേയെന്ന പ്രാര്‍ഥനകള്‍… നാട്ടിലെത്തിയപ്പോള്‍ കണ്ട ഭീകരമായ കാഴ്ചകള്‍… മണ്ണിനടിയില്‍നിന്നു പുറത്തെടുത്ത തന്റെ പിഞ്ചു മോളുടെയും പ്രിയതമയുടെയും മയ്യിത്തുകള്‍… എല്ലാം കണ്ടു ഖല്‍ബ് തകര്‍ന്ന്… തന്റെ സ്വപ്നങ്ങള്‍ക്കു മീതെ വന്നു പതിച്ച മണ്‍കൂനകള്‍ നോക്കി… ഒന്നുറക്കെ കരയാന്‍ പോലുമാവാതെ വിറങ്ങലിച്ചു നില്‍ക്കുകയാണീ സഹോദരന്.സഹനം നല്‍കണേ നാഥാ… എല്ലാം താങ്ങാനുള്ള കരുത്തു നല്‍കണേ റബ്ബേ…
പ്രണവ് രാജ്
ന്യൂഡല്‍ഹി : നാണമില്ലേ മിസ്റ്റര്‍ രാഹുല്‍ഗാന്ധി നിങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് നേതാവ് എന്ന് പറഞ്ഞ് ഞെളിഞ്ഞ് നടക്കാന്‍ ?. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇത്രയധികം തകര്‍ന്നടിഞ്ഞിട്ടും ഇന്ത്യന്‍ ജനതയ്ക്കൊപ്പം തെരുവിലിറങ്ങി ഒന്ന് പ്രതിക്ഷേധിക്കാന്‍ പോലുമുള്ള നട്ടെല്ല് ഇല്ലെങ്കില്‍ പിന്നെ താങ്കള്‍ എങ്ങനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും?. എന്തിനാണ് വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന താങ്കളുടെ ഈ പാര്‍ട്ടി ഇനിയും ഇന്ത്യയില്‍ ?.
ഇന്ത്യന്‍ നിയമവാഴ്ച തകര്‍ന്നടിഞ്ഞിരിക്കുന്നുവെന്ന് രാജ്യത്തെ നിയമപാലകര്‍ തെരുവിലറങ്ങി വിളിച്ചു പറയുന്നു . കോടതികളില്‍ നടക്കുന്ന വിചാരണകളും , കോടതി വിധികളും മറ്റ് പലരുടെയും താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് കോടികള്‍ വാങ്ങിയാണ് നടപ്പിലാക്കുന്നതെന്ന് നിയമപാലകര്‍ തന്നെ ഏറ്റ് പറയുന്നു . സത്യത്തിനുവേണ്ടി നിലയുറപ്പിച്ച ജെസ്റ്റിസ് ലോയെപ്പോലെയുള്ള ജഡ്ജിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നു. സാധാരണക്കാരന്റെ അവസാനത്തെ പ്രതീക്ഷയായ കോടതി വിധികളും വിറ്റഴിക്കപ്പെട്ടെന്ന് രാജ്യത്തെ ജനം ഒന്നടങ്കം വിളിച്ച് പറഞ്ഞിട്ടും അതിനെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാന്‍ താങ്കളുടെ മുത്തശിപാര്‍ട്ടിയായ കോണ്‍ഗ്രസിന് എന്താണ് കഴിയാത്തത്?.

രാജ്യത്തിന്റെ നട്ടെല്ലായ ജനാധിപത്യം നടപ്പിലാകണ്ടത് സുതാര്യവും സന്ധവുമായ തെരഞ്ഞെടുപ്പ് പ്രക്രീയകളിലൂടെ ആയിരിക്കണം . ഇന്ന് ലോകം മുഴുവനും തള്ളികളഞ്ഞ , ആര്‍ക്കും അനായാസം തിരിമറി നടത്തി വിജയിക്കാന്‍ കഴിയുന്ന ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന് എന്ന സംവിധാനം ഉപയോഗപ്പെടുത്തി വര്‍ഗീയ ശക്തികള്‍ ഇന്ത്യയില്‍ ഏകാധിപത്യം നടപ്പിലാക്കിയിട്ടും താങ്കള്‍ ഒന്നും കണ്ടില്ല എന്ന് നടിക്കുകയല്ലേ ?. രാജ്യത്ത് ഉപയോഗിച്ച ആയിരക്കണക്കിന് മെഷീനുകളില്‍ കുടി , ലക്ഷക്കണക്കിന് വോട്ടുകള്‍ തിരിമാറി നടത്തിയതായി തെളിഞ്ഞിട്ടും അതിനെതിരെ ഒന്ന് കോടതി കയറുവാനോ , ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പുകള്‍ നടത്തി ഇന്ത്യന്‍ ജനാധിപത്യം തിരകെ കൊണ്ടുവരുവാനോ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാനോ താങ്കളുടെ പാര്‍ട്ടി തയ്യാറായോ?.

രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും , കലാ – സാംസ്ക്കാരിക രംഗത്തുള്ള പ്രമുഖരും അപകടകരമായ ഈ സാഹചര്യത്തിനെതിരെ എല്ലാ പിണക്കങ്ങളും മാറ്റി വച്ച് മുന്നോട്ട് വന്നിട്ടും തങ്ങളും തങ്ങളുടെ പാര്‍ട്ടിയും ഇനിയും ഉറക്കം നടിക്കുന്നത് എന്തിന് ?. അഴിമതിയിലും , കാലുവാരലിലും , കുത്തഴിഞ്ഞ ജീവിതത്തിലും അഭിരമിച്ച് കഴിയുന്ന താങ്കളുടെ പാര്‍ട്ടിയിലെ നേതാക്കളെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്ത താങ്കള്‍ക്ക് എങ്ങനെ ഒരു രാജ്യത്തെ നയിക്കാന്‍ കഴിയും ?

വര്‍ഗീയത അതിന്റെ എല്ലാ മുഖങ്ങളെയും തുറന്ന് കാട്ടി കൊടും കൊലപാതകങ്ങളിലൂടെ പുറത്ത് വരുമ്പോഴും താങ്കള്‍ ഉറങ്ങുകയല്ലേ ? രാജ്യത്തെ ന്യുനപക്ഷ ജനതയ്ക്ക് ഭരണഘടന അനുവദിച്ചു കൊടുത്ത എല്ലാ അവകാശങ്ങളെയും കാറ്റില്‍ പറത്തി ഒരു ഏകാധിപതിയുടെ മൌനാനുവാദത്തോടെ രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്‍ ഭരണഘടനയെവരെ പിച്ചി ചീന്തുമ്പോള്‍ നിങ്ങള്‍ എവിടെയാണ് ? മണ്ടന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ കൊണ്ട് രാജ്യം സാമ്പത്തികമായി തകര്‍ന്നടിഞ്ഞുവെന്ന് സാമ്പത്തിക ശാസ്ത്രഞന്മാര് പറയുകയും , രാജ്യത്തെ 90 ശതമാനം സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റത്തിനെതിരെയെങ്കിലും താങ്കളുടെ പാര്‍ട്ടി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചോ ? എന്തിന് ഇതൊക്കെ തുറന്ന് കാട്ടി ഇന്ത്യന്‍ ജനതയെ തെരുവിലറക്കി ഒന്ന് പ്രതിക്ഷേധിക്കാനെങ്കിലും താങ്കള്‍ക്ക് കഴിഞ്ഞോ ?

എന്നും വര്‍ഗീയതയ്ക്കെതിരെയാണ് താങ്കളും , താങ്കളുടെ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയും എന്ന് പറയാന്‍ ഇനിയും അവകാശമുണ്ടോ ? വര്‍ഗീയ ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ബി ജെ പിയുടെ എല്ലാ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അകമഴിഞ്ഞ സഹായമല്ലേ താങ്കള്‍ നല്കി പോരുന്നത് ? . താങ്കളുടെ മുക്കിന് കീഴിലുള്ള മഹാഭുരിപക്ഷം ജനതയും വോട്ടു നല്കി തിരഞ്ഞെടുത്ത ഡെല്‍ഹി എന്ന സംസ്ഥാനത്തിലെ കെജരിവാളിന്റെ ആം ആദ്മി ഗവണ്മെന്റിനെ ഇല്ലാതാക്കാന്‍ ഒരു ഏകാധിപതിയും കൂട്ടരും ഒന്നിച്ച് ശ്രമിക്കുമ്പോള്‍ അവര്‍ക്ക് വേണ്ട എല്ലാ സഹായവും നല്കി കുടെ നില്ക്കുന്ന ഏക പാര്‍ട്ടി താങ്കളുടെ കോണ്‍ഗ്രസ്സ് മാത്രമല്ലേ ?
താങ്കള്‍ സ്വയം കുഴിച്ച കുഴിയില്‍ വീണ് ഇല്ലായിക്കൊണ്ടിരിക്കുന്നു എന്ന് ഉറപ്പിച്ച് പറയാം . ജനത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന ഒരു നല്ല നേതാവിനൊപ്പം , ആശയങ്ങളില്‍ ഉറച്ച് നിന്ന് ജനമനസ്സിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരു പ്രസ്ഥാനമായി തങ്ങളുടെ പാര്‍ട്ടി ഇന്ന് മാറിയിരിക്കുന്നു . പഞ്ചാബ് എന്ന സംസ്ഥാനത്ത് മാത്രമായി അവശേഷിക്കുന്ന തങ്ങളുടെ ഈ പാര്‍ട്ടിയും , ഗവണ്മെന്റും അടുത്ത തെരഞ്ഞെടുപ്പോടെ ഇന്ത്യയില്‍ തകര്‍ന്നടിഞ്ഞ് ഇല്ലാതാകുമ്പോള്‍ ഇത്രയും വലിയ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ വര്‍ഗീയ ശക്തികളുടെ മുന്നില്‍ അടിയറവച്ച് ഇല്ലാതാക്കിയതിന്റെ ദുഷ്പേര് താങ്കള്‍ക്ക് മാത്രമായിരിക്കും മിസ്റ്റര്‍ രാഹുല്‍ഗാന്ധി.
തിരുവനന്തപുരം: ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലെ ജോലികള്‍ ചെയ്യേണ്ടതില്ലെന്ന് ക്യാപ് ഫോളോവേഴ്സ് അസോസിയേഷന്. പോലീസുകാരെക്കൊണ്ട് ഉദ്യോഗസ്ഥര്‍ ദാസ്യപ്പണി ചെയ്യിക്കുന്നത് സംബന്ധിച്ചുള്ള പരാതികള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. യൂണിറ്റ് തലത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥര്‍ വീടുകളില്‍ നിര്‍ത്തിയിരിക്കുന്ന പോലീസുകാരെ തിരിച്ചു വിളിക്കുന്നതിന്റെ ഭാഗമായി വീടുകളിലും ക്യാമ്പ് ഓഫീസുകളിലും ജോലി ചെയ്യുന്ന ക്യാംപ് ഫോളോവര്‍മാരുടെ കണക്കെടുപ്പ് തുടങ്ങി. എന്നാല്‍ ഇത് പ്രഹസനമാണെന്ന് അസോസിയേഷന് കുറ്റപ്പെടുത്തുന്നു. രേഖയിലുള്ള വിവരങ്ങള്‍ മാത്രമാണ് ജില്ലാ പോലീസ് മേധാവികള്‍ ആസ്ഥാനത്ത് അറിയിക്കുന്നതെന്ന് അസോസിയേഷന് പറയുന്നു.
രേഖയില്‍ കാണിക്കാതെ ഒട്ടേറെ പോലീസുകാരെ വീട്ടുവേലയ്ക്ക് ഉപയോഗിക്കുന്നതായാണ് ആക്ഷേപമുള്ളത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതോടെ പല ഉദ്യോഗസ്ഥരും തങ്ങളുടെ വീടുകളില്‍ ജോലിചെയ്യിപ്പിച്ചിരുന്ന ക്യാംപ് ഫോളോവേഴ്സിനെ തിരിച്ചയക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
കോട്ടയം: ബൈക്ക് ഓടിച്ചപ്പോൾ വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് യുവാക്കൾക്കു ക്രൂരമർദനം. ചങ്ങനാശേരി-ആലപ്പുഴ റോഡിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ തൗഫാൻ, റഫീഖ് എന്നിവർക്കാണു മർദ്ദനമേറ്റത്. ആലപ്പുഴയിലേക്കു ബൈക്കിൽ പോവുകയായിരുന്നു യുവാക്കൾ വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ച്, പിന്നാലെയെത്തിയ സംഘം വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ തൗഫാന്റെ കേൾവിക്കു തകരാർ സംഭവിച്ചു.
ഭയം മൂലമാണു സംഭവം ഇതുവരെ പുറത്തുപറയാതിരുന്നതെന്നും ദൃശ്യങ്ങൾ ലഭ്യമായതോടെ പോലീസിൽ പരാതി നൽകുമെന്നും മർദനമേറ്റ യുവാക്കൾ പറഞ്ഞു.
പോലീസ് സേനയ്ക്കുമേൽ ഉയരുന്ന വിമർശനങ്ങളുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടി നിൽക്കുന്നു. കുറ്റപ്പെടുത്തലുകൾ നാലുവശത്തുനിന്നും വന്ന് നിറയുമ്പോൾ സേനയിലെ കൂടുതൽ ശതമാനം ഉദ്യോഗസ്ഥരുടെയും ആത്മാർഥതയും ജോലിയോടുള്ള സമർപ്പണവും മനപ്പൂർവം വിസ്മരിക്കുകയാണ് എല്ലാവരും. എന്നും വെല്ലുവിളികളും അപകട സാധ്യതകളും നിറഞ്ഞ ജോലിസാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവരാണ് പോലീസ് ഉദ്യോഗസ്ഥർ. ഇതിന് ഉത്തമ ഉദാഹരണമായി മാറുകയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത പുതിയ വീഡിയോ.
മഴ കനത്തതോടെ മൂന്നു ദിവസമായി പുറംലോകവുമായി ബന്ധപ്പെടാനാവാതെ എറണാകുളം, കോതമംഗലം മേഖലയിലെ മണികണ്ഠൻ ചാൽ, കല്ലേലിമേട് പ്രദേശങ്ങളും ആദിവാസി ഉൗരുകളും ഒറ്റപ്പെട്ട നിലയിലായിരുന്നു. വിവാഹപാർട്ടികൾ അടക്കം നൂറുകണക്കിനാളുകൾ ഇവിടെ കുടുങ്ങിപ്പോയിരുന്നു. നേര്യമംഗലത്ത് ഞായറാഴ്ച കല്യാണത്തിനു പോകേണ്ട വധു അടക്കമുള്ളവർ വിഷമത്തിലായി.
ആദിവാസി കോളനിയിലെ ഡോ. വിജിയുടെ വിവാഹമായിരുന്നു. ഇരുകരകളിലും കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനെത്തിയ പൊലീസ് ജീപ്പിൽ രണ്ടും കൽപ്പിച്ച് സാഹസികമായാണു മറുകര എത്തിച്ചത്. വിവാഹ പാർട്ടിയേയും അത്യാവശ്യമായി ചപ്പാത്തു കടക്കേണ്ടവരെയും കൊണ്ട് പോലീസ് വാഹനം സാഹസികമായി മലവെള്ളം കുത്തിയൊലിക്കുന്ന ചപ്പാത്ത് മറികടക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനെത്തിയ കുട്ടന്പുഴ എസ്ഐ ശ്രീകുമാർ, പ്രദീപ്, വനിതാ പോലീസ് രാജി അടക്കമുള്ള പൊലീസുകാരും മറുകര കടക്കാനാകാതെ മണിക്കൂറുകൾ കുടുങ്ങി. ഈ വിഷമ ഘട്ടത്തിൽ ഇവിടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരിലൊരാളും കുട്ടാമ്പുഴ സ്വദേശിയുമായ അഭിലാഷ് കുത്തിയൊലിച്ചു വരുന്ന പുഴയുടെ നടുവിലെ പാലത്തിൽ കൂടി ജീപ്പ് പായിക്കുകയായിരുന്നു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഈ വിഷമഘട്ടം കൈകാര്യം ചെയ്ത അഭിലാഷിന് സോഷ്യൽമീഡിയയിൽ നിന്നും അഭിനന്ദന പ്രവാഹമാണ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ അപടകത്തില്‍ മരിച്ച ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. കരിഞ്ചോല ഹസന്റെ ഭാര്യ ആസിയയുടെ മൃതദേഹമാണ് ലഭിച്ചത്. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഇനിയും കണ്ടെത്താനുള്ള ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. കരിഞ്ചോല മലയടിവാരത്ത് താമസക്കാരായിരുന്ന ഹസന്റെ കുടുംബത്തിലെ 9 പേരാണ് ദുരന്തത്തില്‍ മരിച്ചത്.
ഹസന്റെയും രണ്ട് പെണ്മക്കളുടേയും മരുമകളുടേയും രണ്ട് പേരക്കുട്ടികളുടേയും മൃതദേഹം നേരത്തെ ലഭിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകളാണ് ഒലിച്ചുപോയത്. കരിഞ്ചോല അബ്ദുറഹിമാന് (60), മകന് ജാഫര്‍ (35), ജാഫറിന്റെ മകന് മുഹമ്മദ് ജാസിം (5), കരിഞ്ചോല അബ്ദുള്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന് (9), മുഹമ്മദ് ഷഹബാസ് (3), കരിഞ്ചോല ഹസന് (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച തന്നെ കണ്ടെടുത്തിരുന്നു.
കാണാതായ നസ്റത്തിന്റെ ഒരു വയസുള്ള മകള്‍ റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ചയും റിംഷ ഷെറിന്, മാതാവ് നുസ്രത്ത്, ഷംന, മകള്‍ നിയ ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ചയും കണ്ടെത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്ത് എത്തിയിട്ടുണ്ട്.