ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷനെ അതിക്ഷേപിച്ച് പൂഞ്ഞാര്‍ എം.എല്‍.എ പിസി ജോര്‍ജ്. യാത്രാ ബത്ത നല്‍കിയാല്‍ ഡല്‍ഹിയില്‍ വന്ന് വനിതാ കമ്മീഷനെ കാണാം. അല്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വന്ന് മൊഴിയെടുക്കാമെന്നും ജോര്‍ജ് പ്രതികരിച്ചു. ജലന്തര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ച പ്രസ്താവനയെ തുടര്‍ന്ന് നേരത്തെ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജോര്‍ജിന്റെ പ്രതികരണം.

ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ യെന്നും ജോര്‍ജ് ചോദിച്ചു. കന്യാസ്ത്രീകളെ അപമാനിച്ച പി.സി.ജോര്‍ജ് എംഎല്‍എയോടു നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച് ദേശീയ വനിതാ കമ്മിഷന്‍ സമന്‍സ് അയച്ചിരുന്നു. 20നു കമ്മിഷനു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. അതേസമയം പി.സി ജോര്‍ജ് ഹാജരാകില്ലെന്നാണ് സൂചന.

സിവില്‍ കോടതിയുടേതിനു സമാനമായ അധികാരം വനിതാ കമ്മിഷനുമുണ്ട് നിര്‍ദേശിച്ച സമയത്ത് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടാനുള്ള അധികാരവും കമ്മീഷനുണ്ട്. മൊഴിയെടുക്കുന്നത് ശിക്ഷാ നടപടിയുടെ ഭാഗമല്ല. മോശം പ്രസ്താവനയ്ക്ക് ആധാരമായ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ജോര്‍ജിന് അവസരം നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എന്നാല്‍ ജോര്‍ജ് വരാതിരുന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ നിയമക്കുരുക്കിലേക്ക് നീങ്ങും.