India

സമൂഹമാധ്യമങ്ങളിലെ കാർട്ടൂണുകളാണ് ട്രോളുകൾ. രാജ്യത്തെ ഇന്ധനവില റോക്കറ്റ് വേഗത്തിൽ കുതിക്കുമ്പോൾ നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാരിനെയും ബിജെപി നേതാക്കൾക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോൾ മഹോൽസവമാണ്. ചാനൽ ചർച്ചകളിൽ ഇന്ധന വിലവർധനയെ ന്യായീകരിച്ച ബിജെപി നേതാവ് ജെ.ആർ.പത്മകുമാറിനും ബി.ഗോപാലകൃഷ്ണനും നൊബേൽ സമ്മാനം നൽകിയാണ് ട്രോളൻമാർ രംഗത്തെത്തിയത്. ഇന്ധനവില സിദ്ധാന്തം കണ്ടുപിടിച്ചതിനാണ് ബിജെപി നേതാക്കളായ ജെ.ആര്‍. പത്മകുമാറിനും‍, ബി. ഗോപാലകൃഷ്ണനും ട്രോളൻമാർ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബൽ പുരസ്കാരം നൽകി ആദരിച്ചത്.

ഇന്ധനവില സിദ്ധാന്ത പ്രകാരം ക്രൂഡോയില്‍ വില എത്ര കുറഞ്ഞാലും ഇന്ധന വില കൂടുകയേ ഉള്ളു. ഇന്ധനവില കൂടുന്നത് അനുസരിച്ച് രാജ്യം വികസിക്കുകയും അങ്ങനെ വിപണിയില്‍ ഉത്പന്നങ്ങളുടെ വില കുറയുകയും ചെയ്യും എന്നാണ് ഇവരുടെ സിദ്ധാന്തം. കേരളത്തിലെ വാർത്താചാനലുകളിലൂടെയാണ് ഇവർ പുതിയ സിദ്ധാന്തം അവതരിപ്പിച്ചതെന്നും ട്രോളൻമാർ പരിഹസിക്കുന്നു.

ഇത് ചാനലിലൂടെ കണ്ട സ്വീഡനിലെ നൊബേല്‍ കമ്മറ്റി അര്‍ദ്ധരാത്രി തന്നെ അസാധാരണ മീറ്റിംഗ് വിളിച്ച് കൂട്ടുകയും അവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നുമെന്നാണ് ട്രോളൻമാർ പറയുന്നത്. ഇന്ധനവില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ട്രോളുകളിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് പുതിയ രണ്ടുപേർക്ക് കൂടി സമൂഹമാധ്യമങ്ങളിൽ ട്രോള്‍ ഒരുങ്ങിയത്

ട്രോളുകൾ കാണാം………..

troll-nobel-1

troll-2

troll-1

 

ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ പ്രക്ഷോഭകാരികള്‍ക്കു നേരെ ബിജെപി നേതാവ് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ദലിത് പ്രക്ഷോഭകര്‍ക്കുനേരെ രാജ സിംങ് ചൗഹാന്‍ എന്ന ബിജെപി നേതാവ് വെടിയുതിര്‍ക്കുന്നത്. ഇയാള്‍ നടത്തിയ വെടിവെപ്പില്‍ കുറഞ്ഞത് മൂന്നു ദളിതര്‍ മരിച്ചുവെന്നാണ് കരുതപ്പെടുന്നത്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് കഴിഞ്ഞ ദിവസം രാജ സിംങ് ചൗഹാന്‍ വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദലിത് സംഘടനകളുടെ പ്രതിഷേധ മാര്‍ച്ചിനിടെ നടക്കുന്ന വെടിവെപ്പ് എന്ന നിലയിലാണ് പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നത്. പിന്നീടാണ് ദലിത് പ്രക്ഷോഭകരല്ല മറിച്ച് ദലിതര്‍ക്കുനേരെ രാജ സിംങ് ചൗഹാനാണ് വെടിവെക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ ഭൂരിഭാഗവും ദളിതരാണ്. പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി ബഞ്ചിന്റെ വിവാദ വിധിക്കെതിരെയാണ് ദളിത് സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് 20നായിരുന്നു വിവാദമായ സുപ്രീംകോടതി വിധി വന്നത്. ശക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ദളിത് പീഡന പരാതികളില്‍ അറസ്റ്റ് പാടൂ എന്നും ജാമ്യം നിഷേധിക്കാവൂ എന്നുമായിരുന്നു സുപ്രീം കോടതി വിധി. നിരപരാധികളെ ശിക്ഷിക്കാന്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീംകോടതി ഈ നിലപാട് സ്വീകരിച്ചത്.

ശക്തമായ നിയമങ്ങളുണ്ടായിട്ട് പോലും രാജ്യത്ത് ദളിത് വിരുദ്ധ അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്ന് വ്യക്തമാക്കി 150 ഓളം പട്ടിക ജാതി വര്‍ഗ സംഘടനകളുടെ അഖിലേന്ത്യ കോണ്‍ഫെഡറേഷനും കേന്ദ്ര സർക്കാരും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിധി പുനഃപരിശോധിക്കില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. ദളിത് നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തേക്കാള്‍ വളരെ കൂടുതലാണ് വിട്ടയക്കപ്പെടുന്നവരുടെ തോത്. ദമുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെടുന്നുവെന്നതാണ് നിയമത്തിന്റെ നട്ടെല്ല്. അത് ദുര്‍ബലപ്പെടുത്തിയാല്‍ അക്രമം തടയുകയെന്ന ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്നും സര്‍ക്കാരിന്റെ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം പിന്‍വലിച്ചു. വ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ നീക്കം.

മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിലവില്‍ ഭരണഘടനാ സംവിധാനങ്ങളുണ്ടെന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. തിങ്കളാഴ്ച്ച വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പുതിയ വ്യവസ്ഥ കൊണ്ടുവന്ന കാര്യം അറിയിച്ചത്. വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ താല്‍ക്കാലികമായോ സ്ഥിരമായോ റദ്ദാക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്നലെ പുറത്തിറക്കി ഉത്തരവില്‍ പറഞ്ഞിരുന്നു.

അച്ചടി മാധ്യമങ്ങളില്‍ വന്നിട്ടുള്ള വ്യാജ വാര്‍ത്ത സംബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും, ദൃശ്യമാധ്യമങ്ങളുടെ കാര്യത്തില്‍ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനുമായിരിക്കും തീരുമാനങ്ങള്‍ എടുക്കുകയെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരുന്നു.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് കേദാര്‍നാഥില്‍ വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. നാല് തൊഴിലാളികളും മൂന്ന് ക്രൂ അംഗങ്ങളും അടക്കം ഏഴ് പേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ആര്‍ക്കും കാര്യമായ പരിക്കുകള്‍ പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹെലിപാഡില്‍ ഇറക്കാനുള്ള ശ്രമത്തിനിടയില്‍ സമീപത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് ദണ്ഡില്‍ ഇടിച്ചതോടെ ഹെലികോപ്റ്ററിന് തീ പിടിച്ചു. തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നു. പെലറ്റ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് നിസ്സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീ വ്യാപിക്കാതിരുന്നതാണ് വലിയ അപകടം ഒഴിവാകാന്‍ കാരണം. നിലത്തിറങ്ങിയ ഹെലികോപ്റ്റര്‍ തലകീഴായി മറിഞ്ഞു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെത്തി അകത്തുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണില്‍ ഗൗരികുണ്ഡില്‍ എംഐ 17 വി5 ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട് 20 പേര്‍ മരിച്ചിരുന്നു.

കേരളത്തിലെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന പ്രമുഖ കവിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ.സി ഉമേഷ് ബാബുവിന്റെ വീട് ആക്രമിച്ചവരെ ഉടന്‍ പിടികൂടണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയം ഹിംസാത്മകമാവുന്നതിന് എല്ലാവര്‍ക്കും പങ്കുണ്ടെന്നും ഭരണകൂടത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന ഉമേഷ് ബാബുവിനെതിരെയുള്ള ആക്രമണത്തിന്റെ കുന്തമുന ഭരണകര്‍ത്താക്കള്‍ക്ക് നേരെ തന്നെയാണെന്നും ആം ആദ് മി പാര്‍ട്ടി ആരോപിക്കുന്നു. യഥാര്‍ത്ഥ പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

കല്‍ബുര്‍ഗിയെയും ഗൗരിലങ്കേഷിന്റെ എതിരെയും കുറിച്ച് വേവലാതിപ്പെടുന്നവര്‍ കേരളത്തിന്റെ അകത്ത് എതിര്‍ ശബ്ദമുയര്‍ത്തുന്ന സാംസ്‌കാരിക നായകന്മാര്‍ക്ക് എതിരെയുള്ള കയ്യേറ്റങ്ങളെ അവഗണിക്കുന്നതായി ആം ആദ് മി പാര്‍ട്ടി പറയുന്നു.

ജനാധിപത്യപരമായ ഏതൊരു നിലപാടും ഉയര്‍ത്തിപ്പിടിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള മൗലിക അവകാശവും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഭരണം ഉണ്ടാകണമെന്നാണ് ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ആം ആദ്മി പാര്‍ട്ടി ഉമേശിനെതിരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ആഗ്ര: താജ് മഹല്‍ സന്ദര്‍ശനത്തിനുള്ള സമയം അധികൃതര്‍ വെട്ടിച്ചുരുക്കി. ഞായറാഴ്ച മുതല്‍ മൂന്ന് മണിക്കൂര്‍ മാത്രമായിരിക്കും ലോകാദ്ഭുതങ്ങളിലൊന്നായ താജ് സന്ദര്‍ശിക്കാന്‍ ലഭിക്കുക. ചരിത്ര സ്മാരകത്തിനുള്ളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് താജ് മഹലിലെ സൂപ്പര്‍ഇന്‍ഡെന്റന്റ് ആര്‍ക്കിയോളജിസ്റ്റ് ഭുവന്‍ വിക്രം പറഞ്ഞു. ഗേറ്റുകള്‍ക്ക് ഉള്ളിലും പുറത്തുമുള്ള തിരക്ക് നിയന്ത്രിക്കാനും സഞ്ചാരികള്‍ ഏറെ സമയം താജിനുള്ളില്‍ തങ്ങുന്നത് ഒഴിവാക്കാനുമാണ് ഈ നീക്കം. സ്മാരകത്തിനുള്ളില്‍ നിശ്ചിത എണ്ണം ആളുകളെ മാത്രം നിലനിര്‍ത്താനും ഈ നീക്കം ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ വര്‍ഷവും എട്ട് ദശലക്ഷം വിദേശികളും സ്വദേശികളുമായ സഞ്ചാരികളാണ് താജില്‍ എത്തുന്നത്. വാരാന്ത്യങ്ങളില്‍ 50,000ത്തോളം പേര്‍ ഇവിടെയെത്താറുണ്ട്. പ്രതിദിനമുള്ള സന്ദര്‍ശകരുടെ എണ്ണം 40,000 മാത്രമായി നിജപ്പെടുത്തുന്നതിനേക്കുറിച്ചുള്ള ആലോചനകള്‍ നടന്നു വരികയാണ്. മനുഷ്യ മാലിന്യം എന്നാണ് ജനങ്ങള്‍ തള്ളിക്കയറുന്ന ഈ അവസ്ഥയെ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. വളരെ സാവകാശത്തില്‍ ചുറ്റിക്കണ്ടാല്‍ പോലും താജിലെ എല്ലാ പ്രദേശങ്ങളിലുമെത്താന്‍ 3 മണിക്കൂര്‍ ധാരാളമാണെന്ന് തങ്ങള്‍ വിലയിരുത്തുസന്നതായി ഭുവന്‍ വിക്രം വ്യക്തമാക്കി.

സീസണിലും അല്ലാത്തപ്പോളും മാസങ്ങളോളം ഇത് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ പിന്നീട് വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. എക്‌സിറ്റില്‍ ടിക്കറ്റ് പരിശോധിച്ചാണ് സന്ദര്‍ശകര്‍ കൂടുതല്‍ സമയം ചെലവഴിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നത്. അപ്രകാരം കണ്ടെത്തിയാല്‍ മറ്റൊരു ടിക്കറ്റിനുള്ള പണം കൂടി ഇവരില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. 15 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കു വേണ്ടി പണമീടാക്കാതെ ടിക്കറ്റ് നല്‍കാനും തീരുമാനമായി.

സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവത്തില്‍ വടകരയിലെ സ്റ്റുഡിയോ ഉടമകള്‍ അറസ്റ്റില്‍. വടകര സദയം സ്റ്റുഡിയോ ഉടമകളായ വൈക്കിലശേരി മേലാല്‍ മുക്ക് ടെറുകോട് മിത്തല്‍ വീട്ടില്‍ ദിനേശന്‍ (44), സഹോദരന്‍ സതീശന്‍ (41) എന്നിവരാണ് അറസ്റ്റിലായത്. തൊട്ടില്‍പാലം കുണ്ടുതോട്ടിലുള്ള ചെറിയച്ഛന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. മുഖ്യപ്രതിയായ സ്റ്റുഡിയോ ജീവനക്കാരന്‍ കൈവേലി സ്വദേശിയ വിബീഷിനെ ഇതുവരെ പിടികൂടിയിട്ടില്ല.

വിജീഷ് 45,000ത്തോളം സ്ത്രീകളുടെ ചിത്രങ്ങളാണ് മോര്‍ഫിങ്ങിനായി എടുത്തത് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബിബീഷിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഏഴുമാസം മുമ്പ് തന്നെ ബിബീഷ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ക്ക് മനസ്സിലായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, എഡിറ്റിങ്ങില്‍ മിടുക്കനായതിനാല്‍ ബിബീഷിനെതിരേ നടപടിയെടുത്തില്ല. ഇതിനുശേഷവും ഇയാള്‍ മോര്‍ഫിങ് തുടര്‍ന്നപ്പോള്‍ നിയന്ത്രിക്കാന്‍ ഉടമകള്‍ തയ്യാറായില്ലെന്നാണ് ആരോപണം. സംഭവം പുറത്തായത് ബിബീഷ് ഈ സ്ഥാപനത്തില്‍നിന്ന് പുറത്തുപോയി മറ്റൊരു സ്റ്റുഡിയോ തുറക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാണ് സംഭവം പുറത്തായത്.

വൈക്കിലശ്ശേരി, മലോല്‍മുക്ക് പ്രദേശത്തെ വിവാഹങ്ങളാണ് കൂടുതലും ഇവര്‍ ഷൂട്ട് ചെയ്തത്. നൂറുകണക്കിന് സ്ത്രീകളുടെ അശ്ലീച ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്നാണ് വിവരം. സ്ഥാപന ഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്. പ്രദേശത്തെ നാട്ടുകാരാണ് ആദ്യം വിഷയത്തില്‍ ഇടപെട്ടത്. ഇവര്‍ ബിബീഷ് ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചപ്പോള്‍ വൈക്കിലശ്ശേരി, മലോല്‍മുക്ക് പ്രദേശത്തെ ഒട്ടേറെ സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തിയത്. ഇത് പൊലീസിന് കൈമാറി. അപ്പോഴേക്കും ബിബീഷ് മുങ്ങി. പിന്നാലെ, സ്ഥാപനഉടമകളും ഒളിവില്‍പ്പോയി.

സംഭവത്തില്‍ പ്രതിഷേധിച്ച് സ്റ്റുഡിയോ ഉടമയുടെ മലോല്‍മുക്കിലെ മറ്റൊരു സ്ഥാപനത്തിലേക്ക് നൂറുകണക്കിന് സ്ത്രീകളും കുട്ടികളും കഴിഞ്ഞയാഴ്ച മാര്‍ച്ച് നടത്തിയിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന ബഹുജനകണ്‍വെന്‍ഷനിലും ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്നാണ് പൊലീസ് ഉടമകളെ പിടികൂടിയത്.

ഭോപ്പാല്‍: ദത്തെടുത്ത കുഞ്ഞിനെ വെളുപ്പിക്കാനായി ദേഹം മുഴുവന്‍ അമ്മ കല്ലുകൊണ്ടുരച്ചു. ദേഹമാസകലം മുറിവ് പറ്റിയ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസുമെത്തി രക്ഷിച്ചു. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സിയിലാണ്. മധ്യപ്രദേശിലെ നിഷാത്പുരയിലെ സ്‌കൂളില്‍ അധ്യാപികയായ സുധ തിവാരിയാണ് കുട്ടിയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചത്.

ഒന്നര വര്‍ഷം മുന്‍പ് ഉത്തരാഖണ്ഡില്‍ നിന്ന് ദത്തെടുത്ത കാലംമുതല്‍ക്കെ കുട്ടിയുടെ നിറം സുധ തിവാരിക്ക് ഇഷ്ടമായിരുന്നില്ല. കുട്ടിയെ വെളുപ്പിക്കുന്നതിനായി പലതരത്തിലുള്ള ശ്രമങ്ങള്‍ സുധ നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് ആരോ പറഞ്ഞതനുസരിച്ചാണ് ഇവര്‍ കുട്ടിയുടെ ദേഹത്ത് കറുത്ത കല്ലുകള്‍ കൊണ്ടുരച്ചത്.

കുട്ടിയെ ശാരീരികമായ പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബന്ധുവായ ശോഭനാ ശര്‍മ്മയാണ് പോലീസിനെ വിവരമറിയിച്ചത്. അഞ്ച് വയസ് തികഞ്ഞിട്ടും കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ സുധ തയ്യാറായിട്ടില്ലെന്ന് ശോഭന ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടിയുടെ തോളിനും കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല. ഡിവിഷന്‍ ബഞ്ചിലായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികളായിരുന്നു ഹര്‍ജി നല്‍കിയത്.

ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തേ ഈ ഹര്‍ജി തള്ളിയിരുന്നു. കേസില്‍ നല്‍കിയിരിക്കുന്ന അപ്പീല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ വിധി വരുന്നതുവരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.

കേസില്‍ യുഎപിഎ ചുമത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയാണെന്ന് 20 മുതല്‍ 26 വരെയുള്ള പ്രതികള്‍ കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി മാത്രമേ യുഎപിഎ ചുമത്തുമ്പോള്‍ ഉണ്ടായിരുന്നുള്ളു.

ന്യൂഡല്‍ഹി: ജേക്കബ് തോമസ് ഐപിഎസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീം കോടതി സ്റ്റേ. ജഡ്ജിമാര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചുവെന്ന് ആരോപിച്ച് ഹൈക്കോടതിയാണ് ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.

ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ലെന്ന് സുപ്രീം കോടതി വിലയിരുത്തി. സംവിധാനം മെച്ചപ്പെടണമെന്നാണ് ജേക്കബ് തോമസ് ആഗ്രഹിച്ചതെന്നും ഹൈക്കോടതി ഇത്ര തൊട്ടാവാടിയാകാന്‍ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്ര വിജിലന്‍്‌സ് കമ്മീഷന് ജേക്കബ് തോമസ് അയച്ച പരാതിയാണ് ഹൈക്കോടതിയെ പ്രകോപിപ്പിച്ചത്.

ജഡ്ജിമാര്‍ക്കെതിരെ അയച്ച പരാതിയില്‍ ആരോപണം ഉന്നയിക്കുകയും ഇത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. കേസ് ഇനി സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതിക്ക് ഈ വിഷയത്തില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.

Copyright © . All rights reserved