പ്രളയത്തില്‍ കുടുങ്ങിയ പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ ഹെലികോപ്റ്റര്‍ ദൗത്യത്തില്‍ രക്ഷപ്പെടുത്തി. ഏയ്ഞ്ചല്‍വാലി ആറാട്ടുകളം മുട്ടുമണ്ണില്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ രജനി (24)യെയാണ് ഹെലികോപ്റ്ററിലെത്തിയ സംഘം രക്ഷപ്പെടുത്തിയത്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് ഗ്രൗണ്ടിലെത്തിച്ച രജനിയെ പെട്ടെന്ന് തന്നെ കാത്തിരപ്പള്ളി ജനറല്‍ ആശുപത്രിയ ലേക്ക് മാറ്റി. രോഗി അപകടനില തരണം ചെയ്തുവെന്നും ലേബര്‍ റൂമില്‍ നിരീക്ഷണത്തിലാണെന്നും സൂപ്രണ്ട് ഡോ.ബാബു സെബാസ്റ്റ്യന്‍ അറിയിച്ചു.
കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ പെയ്യുന്ന ഏയ്ഞ്ചല്‍ വാലിയില്‍ റോഡുകള്‍ മിക്കതും മണ്ണിടിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്. മിക്ക വീടുകളും ഒറ്റപ്പെട്ടു കിടക്കുന്നു. ഇന്ന് രാവിലെ പ്രസവവേദന അനുഭവപ്പെട്ട രജനിയെ മുന്‍ വാര്‍ഡംഗം സിബിയുടെ നേതൃത്വത്തില്‍ ഏയ്ഞ്ചല്‍വാലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഗ്രൗണ്ടിലെത്തിച്ചു. ജില്ലാ ഭരണകൂടത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലം കൃത്യ സമയത്ത് തന്നെ മെഡിക്കല്‍ സംഘവുമായി ഹെലികോപ്റ്റര്‍ എയ്ഞ്ചല്‍വാലി സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിക്കാന്‍ സാധിച്ചു.
കോട്ടയം ജില്ലാ ആശുപത്രിയിലെ ഡോ.ഭാഗ്യശ്രീയുടെ നേതൃത്യത്തിലുള്ള മെഡിക്കല്‍ സംഘമാണ് പരിശോധനയ്ക്ക് ശേഷം ശേഷം രജനിയെ ഹെലികോപ്റ്ററിലേക്ക് കയറ്റിയത്. കയറുന്ന സമയത്ത് രജനിയ്ക്ക് ബോധക്ഷയം ഉണ്ടായത് കുറച്ച് പരിഭ്രാന്തി സൃഷ്ടിച്ചു.
പത്തനംതിട്ട: പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയില്‍ നേവി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. റാന്നി, ആറന്മുള മേഖലകളില്‍ നിരവധിപേരാണ് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. അതേസമയം റാന്നി മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
റാന്നിയിലെ ഉള്‍പ്രദേങ്ങളിലാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പ്രധാനമായും നടക്കുന്നത്. ചില സ്ഥലങ്ങളില്‍ രണ്ടാംനിലയ്ക്ക് മുകളില്‍ വെള്ളം കയറിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ ഹെലികോപ്റ്ററുകളെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂനൈയില്‍ നിന്ന് കൂടുതല്‍ സൈനിക വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും.
ആറന്മുള ഭാഗങ്ങളില്‍ ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ ബോട്ടുകളെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദ്രുതകര്‍മ്മ സേനയ്‌ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ട്. ചാലക്കുടി പുഴയുടെ സമീപ പ്രദേശങ്ങളിലും ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കണ്‍ട്രോള്‍ റൂമുകളിലേക്ക് ഇപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുള്ള ഫോണ്‍ വിളികളുടെ പ്രവാഹമാണ്. പല നമ്പറുകളിലും വിളിച്ചിച്ച് ഫോണ്‍ കണക്ട് ആവുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. ടോള്‍ഫ്രീ നമ്പറായ 1077ലേക്ക് വിളിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം തേടാവുന്നതാണ്.
ന്യൂഡൽഹി: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഒറ്റക്കെട്ടായി കേരളത്തിനൊപ്പമുണ്ടെന്ന് അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. കേരളത്തിലെ സ്ഥിതി ആശങ്കാജനകമാണ്. ഇതിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് കേന്ദ്രസർക്കാർ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രളയ ദുരിതത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും ആശങ്ക രേഖപ്പെടുത്തി. കേരളത്തിലെ ജനങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായി ഇരുവരും അറിയിച്ചു. പ്രളയദുരന്തത്തിന്റെ തീവ്രത സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി സംസാരിച്ചതായും രാഷ്ട്രപതി പറഞ്ഞു.
നാവികസേനയുടെ കൊച്ചിയിലേയും വ്യോമസേനയുടെ തിരുവനന്തപുരത്തെയും വിമാനത്താവളങ്ങൾ തുറന്നു നൽകാൻ നിർദേശം നൽകിയതായി പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകാൻ കര, നാവിക, വ്യോമ സേനകൾക്ക് നിർദേശം നൽകിയതായും പ്രതിരോധമന്ത്രി അറിയിച്ചു.സ്വാതന്ത്ര്യദിനാഘോഷം പ്രമാണിച്ച് ബുധനാഴ്ച വൈകുന്നേരം നടന്ന ചടങ്ങിലാണ് കേരളകാര്യങ്ങളെക്കുറിച്ച് നേതാക്കൾ ദീപികയുമായി സംസാരിച്ചത്.
പത്തനംതിട്ട: കനത്ത മഴയും പ്രളയവും നാശം വിതച്ച വടശ്ശേരിക്കര, പേങ്ങോട്ടുകാവില്‍ നിന്ന് സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പെണ്‍കുട്ടിയുടെ സഹായാഭ്യര്‍ത്ഥന.
കുടിവെള്ളം പോലുമില്ലാത്ത അവസ്ഥയില്‍ ചുറ്റുപാടും വെള്ളത്തിനടിയിലായ വീട്ടില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പെണ്‍കുട്ടി അറിയിക്കുന്നത്.
വീണ്ടും വെള്ളം കയറിവരികയാണെന്നും പുറത്തെത്താന്‍ സഹായിക്കണമെന്നുമാണ് ചിത്രങ്ങള്‍ സഹിതമുള്ള പോസ്റ്റ്.
തിരുവനന്തപുരം : കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്നതിനാല്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളെവരെ ഓറഞ്ച് അലര്‍ട്ടായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ മഴകുറയാത്തതിനാല്‍ മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡുകള്‍ തകര്‍ത്ത് പെയ്യുന്ന മഴ സംസ്ഥാനത്താകെ ദുരിതം വിതക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകള്‍ ഒരുപോലെ തുറന്ന് വിട്ടതിന് പിന്നാലെ ഇവയുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തകര്‍ത്ത് പെയ്യുകയാണ്. ഇതുമൂലം ഉണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും കേരളം വിറയ്ക്കുകയാണ്. ഇതിനിടെ കൂടുതൽ കേന്ദ്രസേന ഇന്നെത്തും. റാന്നിയിലേക്ക് വ്യോമസേന പുറപ്പെട്ടു.
കൊച്ചി: കനത്തമഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ കെട്ടികിടക്കുന്ന വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു മാറ്റി. മതിൽ പൊളിച്ചതിനെത്തുടർന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുകി തുടങ്ങിയിട്ടുണ്ട്. വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് വിമാനത്താവളം നാലു ദിവസത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്.
ഇനി ശനിയാഴ്ച മാത്രമേ വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 2013ലും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ട് അന്നും വെള്ളം പുറത്തുകളയാന്‍ വിമാനത്താവളത്തിന്റെ മതില്‍ പൊളിച്ചിരുന്നു.
തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരന്റെ വീടും വെള്ളത്തിലായി. വീടിനുള്ളിൽ അകപ്പെട്ട സുധീരനെയും കുടുംബത്തെയും അഗ്നിശമനസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. സുധീരന്റെ തിരുവനന്തപുരത്തുള്ള ഗൗരീശപട്ടത്തെ വീട്ടിലാണ് വെള്ളം കയറിയത്.
ഗൗരീശപട്ടത്തുണ്ടായ വെള്ളപ്പൊക്കത്തിൽ നേരത്തെ 18 കുടുംബങ്ങൾ ഒറ്റപ്പെട്ടിരുന്നു. അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് പിന്നീട് ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. അഞ്ച് മണിക്കൂറാണ് ഇവർ വീടിനുമുകളിൽ അഭയം പ്രാപിച്ചത്.
ഇന്ന് പുലർച്ചെ രണ്ടരയോടെ ആമയിടിഞ്ചാൽ തോട് കരകവിഞ്ഞൊഴുകിയതാണ് 18 ഓളം കുടുംബങ്ങൾ ഒറ്റപ്പെടാൻ കാരണമായത്. വളരെ പെട്ടന്ന് വെള്ളം പൊങ്ങിയതിനാൽ ഇവർക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല.
ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര, നെയ്യാർ, പേപ്പാറ ഡാമുകളെല്ലാം തുറന്നുവിട്ടിരിക്കുകയാണ്. കരമനയാറ്റിലും കിള്ളിയാറ്റിലും വെള്ളം നിറഞ്ഞതോടെ തലസ്ഥാനം പ്രളയത്തിൽ മുങ്ങുകയായിരുന്നു.
പത്തനംതിട്ട: സീതത്തോട് മേഖലയിൽ പന്ത്രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. ഇന്ന് ഉച്ചയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. വയ്യാറ്റുപുഴ, ചിറ്റാർ എന്നിവടങ്ങളിലാണ് കനത്ത മഴയ്ക്കൊപ്പം ഉരുൾപെട്ടലും സംഭവിച്ചത്. ദുരന്തത്തിൽ മൂന്ന് പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി.
ദുരന്തനിവാരണ സേനയ്ക്കോ ഫയർഫോഴ്സിനോ മേഖലയിലേക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. മേഖലയിലേക്കുള്ള റോഡുകളെല്ലാം മലവെള്ളപ്പാച്ചിലിൽ തകർന്നിരിക്കുകയാണ്. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
രാവിലെ റാന്നിയിലും കോഴഞ്ചേരിയിലും വെള്ളപ്പൊക്കം ദുരിതം വിതച്ചതിന് പിന്നാലെയാണ് സീതത്തോടും ദുരന്തഭൂമിയായത്. റാന്നി നഗരത്തിൽ വലിയ തോതിൽ വെള്ളം കയറി കനത്ത നാശമുണ്ടായി. റാന്നി കഐസ്ആർടിസി ഡിപ്പോ പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസുകൾ കാണാൻ കഴിയാത്തവിധം വെള്ളം ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്തെമ്പാടും തുടരുന്ന കനത്ത മഴയിലും കാറ്റിലും മരണം 20 ആയി. മലപ്പുറം പെരിങ്ങാവില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് 7 മരണം കൂടി സംഭവിച്ചതോടെയാണ് ഇന്നുമാത്രം മരിച്ചവരുടെ എണ്ണം 20 ആയത്. മണ്ണിടിഞ്ഞ് മരിച്ച എല്ലാവരും ഓരേ കുടുംബാംഗങ്ങളാണ്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കുറ്റ്യാടി ചുരത്തില്‍ ഒന്‍പതാം വളവില്‍ വിള്ളല് കണ്ടെത്തിയതോടെ വലിയവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. ദുരന്തങ്ങള്‍ തുടരുന്നതിനിടെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 39 ഡാമുകളില്‍ 35 എണ്ണം തുറന്നു. മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് ഒരാള്‍ മരിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍ മുങ്ങിമരിച്ചു. തൃശൂര്‍ വലപ്പാട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റാണ് മല്‍സ്യത്തൊഴിലാളി രവീന്ദ്രന്‍ മരിച്ചത്. റാന്നി ഇട്ടിയപ്പാറയില്‍ മുങ്ങിയ വീട്ടില്‍ ഷോക്കേറ്റ് ചുഴുകുന്നില്‍ ഗ്രേസി മരിച്ചു. അഷ്ടമുടിക്കായലില്‍ വള്ളം മുങ്ങിയാണ് കുരീപ്പുഴ ലില്ലിഭവനം പീറ്റര്‍ മരിച്ചത്. ഇടുക്കി കീരിത്തോട് കണിയാന്‍ കുടിയില്‍ സരോജിനി വീടിനുമുകളില്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു. മരം കടപുഴകി വീണ് ആലപ്പുഴയില്‍ ലോട്ടറിത്തൊഴിലാളിയും വടകരയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വയോധികനും മരിച്ചു. ആലപ്പുഴയില്‍ മീന്‍പിടുത്തബോട്ട് മുങ്ങി മൂന്നുപേരെ കാണാതായി. നാലുപേരെ നാവികസേന രക്ഷപെടുത്തി.
കുറ്റ്യാടി ചുരത്തില്‍ ഒന്‍പതാം വളവില്‍ വിള്ളല് കണ്ടെത്തിയതോടെ വലിയവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. ദുരന്തങ്ങള്‍ തുടരുന്നതിനിടെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 39 ഡാമുകളില്‍ 35 എണ്ണം തുറന്നു. മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് ഒരാള്‍ മരിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍ മുങ്ങിമരിച്ചു. തൃശൂര്‍ വലപ്പാട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റാണ് മല്‍സ്യത്തൊഴിലാളി രവീന്ദ്രന്‍ മരിച്ചത്. റാന്നി ഇട്ടിയപ്പാറയില്‍ മുങ്ങിയ വീട്ടില്‍ ഷോക്കേറ്റ് ചുഴുകുന്നില്‍ ഗ്രേസി മരിച്ചു. അഷ്ടമുടിക്കായലില്‍ വള്ളം മുങ്ങിയാണ് കുരീപ്പുഴ ലില്ലിഭവനം പീറ്റര്‍ മരിച്ചത്. ഇടുക്കി കീരിത്തോട് കണിയാന്‍ കുടിയില്‍ സരോജിനി വീടിനുമുകളില്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു. മരം കടപുഴകി വീണ് ആലപ്പുഴയില്‍ ലോട്ടറിത്തൊഴിലാളിയും വടകരയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വയോധികനും മരിച്ചു. ആലപ്പുഴയില്‍ മീന്‍പിടുത്തബോട്ട് മുങ്ങി മൂന്നുപേരെ കാണാതായി. നാലുപേരെ നാവികസേന രക്ഷപെടുത്തി.
ന്യൂസ് ഡെസ്ക്
കേരളം പ്രളയക്കെടുതിയിൽ മുങ്ങുമ്പോൾ തമിഴ്നാട് സുപ്രീം കോടതി വിധി നടപ്പിലാക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലെത്തിച്ച് ഡാം സുരക്ഷിതമാണെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലായിരുന്നു തമിഴ്നാട്. മുല്ലപ്പെരിയാർ ഡാം കേരളത്തിലാണെങ്കിലും അതിന്റെ പൂർണ നിയന്ത്രണം തമിഴ്നാടിനാണ്. ഡാമിലെ വെള്ളം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും ജലസേചനത്തിനുമായി ഉപയോഗിക്കുന്ന തമിഴ്നാട്, ഡാമിലെ വെള്ളം തുറന്നു വിടുന്നത് കേരളത്തിലേയ്ക്കും. ഡാമിന്റെ പ്രയോജനം മുഴുവൻ തമിഴ്നാടിനും ദുരിതമെല്ലാം താങ്ങേണ്ടത് കേരള ജനതയും എന്ന സ്ഥിതിയാണ്. ഡാമിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് നേരത്തെതന്നെ സുപ്രീം കോടതി വിധി നേടി തള്ളിക്കളഞ്ഞതാണ്. 142 അടിവരെ ജലനിരപ്പ് ഉയർത്താമെന്ന സുപ്രീം കോടതി അനുമതി നേടിയെടുത്ത തമിഴ്നാട് ആ വിധി നടപ്പാക്കാനുള്ള സുവർണ്ണ അവസരമായി കേരളത്തിലെ പ്രളയത്തെ ഉപയോഗിക്കുകയായിരുന്നു.
ഇടുക്കിയടക്കുള്ള നിരവധി ഡാമുകൾ നിറഞ്ഞപ്പോൾ കേരളത്തിലെ 14 ജില്ലകളിലും പ്രളയം മൂലം റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടി വന്നു. 49 ജീവനുകൾ ഇതുവരെ നഷ്ടപ്പെട്ടു. വീടുകളും വസ്തുവകകളും കൃഷിയും വൻതോതിൽ നശിച്ചു. 215 സ്ഥലങ്ങളിൽ ഉരുൾ പൊട്ടി. പലയിടങ്ങളിലും അടിയന്തിരമായി സൈന്യമിറങ്ങി. സംസ്ഥാനത്തെ 34 ഡാമുകൾ ഇതുവരെ തുറന്നിട്ടുണ്ട്. കേരളത്തിലെ 44 നദികളും കര കവിഞ്ഞ് ഒഴുകുകയാണ്. 8316 കോടി രൂപയുടെ നാശനഷ്ടമാണ് ഇതുവരെ ഉണ്ടായത്. ചെറുതോണി ഡാമിന്റെ ആറു ഷട്ടറുകളും തുറക്കേണ്ട സ്ഥിതിയിൽ വരെ കാര്യങ്ങൾ എത്തി. ഷട്ടറുകൾ തുറന്നു ജലനിരപ്പ് നിയന്ത്രിച്ചെങ്കിലും കനത്ത മഴ തുടർന്നത് കണക്ക് കൂട്ടലുകൾ തെറ്റിച്ചു.
ഇതിനിടയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയും കടന്നു. മുല്ലപ്പെരിയാർ ഡാം തുറക്കാൻ കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് അനങ്ങിയില്ല. മുല്ലപ്പെരിയാർ തുറന്നാൽ അവിടുന്നുള്ള ജലം വണ്ടിപ്പെരിയാർ ചപ്പാത്ത് വഴി ഇടുക്കി ഡാമിൽ എത്തിച്ചേരും. നിലവിൽ ആറു ഷട്ടറുകൾ ചെറുതോണി ഡാമിൽ തുറന്നിട്ടും ഇടുക്കിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാർ നേരത്തെ തന്നെ തുറന്ന് സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ നടപടിയെടുക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്.
ബുധനാഴ്ച രാവിലെ 2.35ന് മുല്ലപ്പെരിയാറിന്റെ സ്പിൽവേ തമിഴ്നാട് തുറന്നു. 13 ഷട്ടറുകൾ ഒന്നര മീറ്റർ ഉയർത്തിയ തമിഴ്നാട് പ്രളയജലം കേരളത്തിലേക്ക് തുറന്നു വിട്ടു. അല്പസമയത്തിനു ശേഷം ഷട്ടറുകൾ വീണ്ടും താഴ്ത്തി ജലനിരപ്പ് 142 അടിയാക്കി തമിഴ്നാട് ഡാമിന്റെ ബലം പരീക്ഷിച്ചു. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രളയമാണ് ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനം അഭിമുഖീകരിക്കുന്നത്.