India

ബിനോയ് കോടിയേരി സാമ്പത്തിക വെട്ടിപ്പ് ആരോപണ കേസില്‍ തെറ്റായ വാര്‍ത്ത നല്‍കിയ മാതൃഭൂമി മാപ്പ് പറഞ്ഞു. ദുബായിലെ വ്യവസായ പ്രമുഖന്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാതൃഭൂമി മാപ്പ് പറഞ്ഞിരിക്കുന്നത്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദുബായിലെ മര്‍സൂഖിയുടെ കമ്പനിയില്‍ നിന്ന് 13 കോടി രൂപ വെട്ടിപ്പ് നടത്തിയെന്ന ആരോപണം റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി മര്‍സൂഖിയുടെ തെറ്റായ ചിത്രമായിരുന്നു നല്‍കിയിരുന്നത്.

തന്റെ ചിത്രം മാറ്റി നല്‍കിയെന്ന് ആരോപിച്ച് അബ്ദുള്ള അല്‍ മര്‍സൂഖി ചാനലിനെതിരെ പരാതി നല്‍കിയിരുന്നു. ചിത്രം മാറ്റി നല്‍കിയ മാതൃഭൂമി നഷ്ടപരിഹാരം നല്‍കണമെന്നും മാപ്പ് പറയണമെന്നുമാണ് മര്‍സൂഖി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതേത്തുടര്‍ന്നാണ് വാര്‍ത്ത ബുള്ളറ്റിനിടയില്‍ ‘വാര്‍ത്തയില്‍ നല്‍കിയ ചിത്രം തെറ്റായിരുന്നുവെന്നും നിര്‍വ്യാജം ഖേദിക്കുന്നു’വെന്നും മാതൃഭൂമി ന്യൂസ് പറഞ്ഞിരിക്കുന്നത്.

ചാവക്കാട്: പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ തുണിക്കടയിലെ ജീവനക്കാരന് ക്രൂര മര്‍ദ്ദനം. ചാവക്കാടുള്ള ബ്യൂട്ടിക്ക് സ്ഥാപനമായ സെലിബ്രേഷന്‍സിലെ തൊഴിലാളിയായ യുവാവിനാണ് ഉടമയില്‍ നിന്നും ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. ഉടമ ഇയാളെ മര്‍ദ്ദിക്കുന്ന വീഡിയോ നവ മാധ്യമങ്ങളില്‍ ഇതിലാകം വലിയ ചര്‍ച്ചയ്ക്ക വഴിവെച്ചിരിക്കുകയാണ്.

തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച സെലിബ്രേഷന്‍സ് ഉടമ മുഹമ്മദ് റാഷിദ് പ്രമുഖനായ കോണ്‍ഗ്രസ് നേതാവും ഡിസിസി നേതാവുമായ ജബ്ബാര്‍ ലാമിയയുടെ മകനാണ്. സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രകോപിതനായ മുഹമ്മദ് റാഷിദ് അയാളെ അക്രമിക്കുകയായിരുന്നു. ജീവനക്കാരനെ ഇടിച്ചു വീഴ്ത്തിയ റാഷിദ് അദ്ദേഹത്തെ നിലത്തിട്ട് അകാരണമായി ചവിട്ടുന്നത് സിസിടി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ഇടയ്ക്ക് റാഷിദ് കടയുടെ ഷട്ടറിടാന്‍ മറ്റൊരാളോട് ആജ്ഞാപിക്കുന്നതും ദൃശ്യങ്ങള്‍ കാണാം. കടയിലെ ജീവനക്കാരനെ മര്‍ദ്ദിക്കുന്ന ഇയാളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് നവ മാധ്യമങ്ങളിലൂടെ ആളുകള്‍ ആവശ്യപ്പെട്ടു.

ടെക്‌സ്‌റ്റൈല്‍സ് ഉടമ മുഹമ്മദ് റാഷിദ് ജീവനക്കാരനെ മര്‍ദ്ദിക്കുന്ന വീഡിയോ.

അതിരപ്പിള്ളി: കുടുംബത്തോടപ്പം അതിരപ്പള്ളി വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് പിതാവിനോട് പിണങ്ങി കാടുകയറി. ഏറെ നേരത്തെ തെരച്ചിലിനു ശേഷം യുവാവിനെ വനംവകുപ്പ് കണ്ടെത്തി മാതാവിനൊപ്പം തിരിച്ചയച്ചു. പെരുമ്പാവൂര്‍ സ്വദേശികളായ യുവാവും കുടുംബവും വൈകീട്ട് ഏതാണ്ട് മൂന്ന് മണിയോടെയാണ് അതിരപ്പള്ളി വെള്ളച്ചാട്ടം കാണാനെത്തിയത്. സന്ദര്‍ശനത്തിനിടയില്‍ പിതാവുമായി വഴക്കിട്ട ഇയാള്‍ ആരോടും പറയാതെ ആള്‍ക്കൂട്ടത്തില്‍ നിന്ന മാറി കാട്ടിലേക്ക് നടന്ന് പോവുകയായിരുന്നു.

അതിരപ്പള്ളി ഒഴിവാക്കി മറ്റൊരിടത്തേക്ക് സന്ദര്‍ശനം നടത്താമെന്ന പിതാവിന്റെ നിര്‍ദേശമാണ് ഇയാളെ ചൊടിപ്പിച്ചത്. ഇക്കാര്യം പറഞ്ഞ് പിതാവുമായി വഴക്കിട്ട യുവാവ് കാട്ടിലേക്ക് നടന്നു പോയി. കുടുംബാംഗങ്ങള്‍ ഏറെ നേരം യുവാവിനായി തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് കുടുംബം സമീപത്തെ വനംവകുപ്പ് ഓഫീസിലെത്തി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഏറെനേരം തെരച്ചില്‍ നടത്തിയ ശേഷമാണ് യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞത്.

യുവാവിനെ കണ്ടെത്തിയ സമയം ഇയാളുടെ പിതാവ് മൂത്ത മകനുമായി തിരിച്ചു പോയിരുന്നു. സമീപത്തെ ഹോട്ടലില്‍ മകന്‍ വരുന്നതും കാത്ത് കരഞ്ഞുകൊണ്ട് കാത്തിരിക്കുകയായിരുന്നു ഇയാളുടെ അമ്മ. മാതാവിനൊപ്പം പോകാന്‍ ആദ്യം വിസമ്മതിച്ച യുവാവിനെ പൊലീസെത്തി അനുനയിപ്പിച്ച് വീട്ടിലേക്കു വിടുകയായിരുന്നു.

ന്യൂഡല്‍ഹി: രാജസ്ഥാനിലും പശ്ചിമ ബംഗാളിലുമായി നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളില്‍ ഒരിടത്ത് കോണ്‍ഗ്രസ് വിജയിക്കുകയും രണ്ടിടത്ത് വലിയ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുകയുമാണ്. അതേ സമയം ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്ന നാവോപര മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കുകയും ഉലുബെറിയ ലോക്‌സഭാ മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ലീഡ് ചെയ്യുകയുമാണ്. ഇവിടെങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

രാജസ്ഥാനില്‍ ഈ വര്‍ഷം നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഭവിച്ച തോല്‍വി ബിജെപിക്ക് കനത്ത ആഘാതമാവുകയാണ്. മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവേക് ധാക്കഡ് 12,976 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആള്‍വാര്‍, അജ്മീര്‍ ലോക്സഭാ സീറ്റുകളില്‍ വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ആള്‍വാറിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കരണ്‍ സിങ് യാദവ് 72,000 വോട്ടിനും അജമീറിലെ കോണ്‍ഗ്രസ്സ സ്ഥാനാര്‍ഥി രഘു ശര്‍മ്മ 45,000 വോട്ടിനും ലീഡ് ചെയ്യുകയാണ്. ഇരുവരും ഏതാണ്ട് വിജയം ഉറപ്പിച്ചു കഴിഞ്ഞു.

പശ്ചിമ ബംഗാളിലെ നാവോപര നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ ബഹുദൂരം പിന്നിലാക്കി 62,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി സുനില്‍ സിങ് വിജയിച്ചു. ഉലുബെറിയ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 95,229 വോട്ടിന് തൃണമൂല്‍ സ്ഥാനാര്‍ഥി മുന്നിലാണ്.

ന്യൂഡല്‍ഹി: വാഗ്ദാനങ്ങളുടെ പെരുമഴയുമായി അരുണ്‍ ജെയ്റ്റിലിയുടെ അവസാന ബജറ്റ്. പുതിയ ബജറ്റില്‍ കാര്‍ഷിക-ആരോഗ്യ മേഖലകള്‍ക്കാണ് പ്രാമുഖ്യം. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന ബജറ്റ് പ്രഖ്യാപന വേളയില്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പും ജെയ്റ്റിലി ഇതേ പ്രഖ്യാപനം നടത്തിയിരുന്നു. കാര്‍ഷിക വിപണി വികസനത്തിനായി 2000 കോടി രൂപ നീക്കിവെക്കും. കാര്‍ഷിക മേഖലയുടെ വികസിനത്തിനായി ഓപറേഷന്‍ ഗ്രീന്‍ പദ്ധതി ആവിശ്കരിക്കും ഇതിനായി ബജറ്റില്‍ 500 കോടി രൂപയാണ് നീക്കിവെക്കുക. പുതിയ സാമ്പത്തിക വര്‍ഷം കാര്‍ഷിക വായ്പക്കായി 11.8 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മത്സ്യമേഖലയ്ക്കും കന്നുകാലി വളര്‍ത്തല്‍ മേഖലയ്ക്കുമായി 10000 കോടി രൂപ ബജറ്റ് വകയിരുത്തിയിട്ടുണ്ട്. വിലയിടിവ് കാര്യമായി കാര്‍ഷിക മേഖലയെ രക്ഷിക്കുന്നതിനായി താങ്ങ് വില ഒന്നര ഇരട്ടിയാക്കും. ഇതു വഴി വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കാന്‍ കഴിയും. ഭക്ഷ്യധ്യാന്യ സംസ്‌ക്കരണത്തിനായുള്ള നീക്കിയിരിപ്പ് വിഹിതം ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇടനിലക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ 42 പുതിയ അഗ്രോ പാര്‍ക്കുകള്‍ തുടങ്ങും. കാര്‍ഷിക മേഖലയില്‍ നിന്ന് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ബജറ്റ് വാഗ്ദാനങ്ങള്‍.

ക്ഷയരോഗികള്‍ക്കായി പോഷകാഹാര പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി ബജറ്റില്‍ 500 കോടി രൂപയാണ് മാറ്റിവെക്കുക. കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയും പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമപദ്ധതികള്‍ക്കുള്ള തുക 50 ശതമാനം വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയിലെ കടുത്ത മലിനീകരണ പ്രശ്‌നം നിയന്ത്രിക്കുന്നതാനായി ഓപ്പറേഷന്‍ ഗ്രിന്‍ പാക്കേജ്, ഇതിനായി 500 കോടി രൂപയാണ് നിക്കിവെച്ചിരിക്കുന്നത്.

ഇന്നലെ ലോകത്തിന്റെ കണ്ണ് ചന്ദ്രന്റെ നേര്‍ക്കായിരുന്നു. ഒന്നര പതിറ്റാണ്ടിന് ശേഷമുണ്ടായ അത്ഭുത പ്രതിഭാസത്തിന് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. എന്നാല്‍ ഓറഞ്ച് നിറത്തില്‍ തെളിഞ്ഞു നിന്ന ചന്ദ്രനിലൂടെ സംഘപരിവാര്‍ നേതാവ് കണ്ടത് കേരളത്തിന്റെ ഭാവിയാണ്.

യുവ മോര്‍ച്ച മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ല നേതാവ് ലസിത പലക്കലാണ് ചന്ദ്രനെ കാവി വല്‍ക്കരിച്ചത്. ചന്ദ്രന്‍ കാവിയായി മാറിയെന്നും അധികം താമസിക്കാതെ കേരളവും ഇങ്ങനെയാവുമെന്നാണ് ചന്ദ്രഗ്രഹണം സ്‌പെഷ്യല്‍ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ ലസിത പറഞ്ഞത്. ‘ചന്ദ്രന്‍ കാവിയായി മാറി. അധികം താമസിയാതെ കേരളവും. എല്‍ഡിഎഫ് പോകും എല്ലാം ശരിയാകും’ -ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ സംഘ നേതാവിന്റെ പോസ്റ്റ് ബിജെപിക്ക് തന്നെ തലവേദനയായിരിക്കുകയാണ്. ലസിതയുടെ പോസ്റ്റിനെ വെച്ച് ബിജെപിയേയും കുമ്മനത്തേയും ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. ചന്ദ്രഗ്രഹണത്തെ കമ്മനടിയായി മാറ്റിയാണ് ട്രോള്‍. ചന്ദ്രനില്‍ ദൃശ്യമായത് കുമ്മനം രാജശേഖരന്റെ ചിത്രമാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഗ്രഹണ ചിത്രത്തില്‍ കുമ്മനത്തിന്റെ പടം വെച്ചാണ് പരിഹസിക്കുന്നത്.

ഭോപ്പാല്‍: മകനെ തോക്കിന്‍മുനയില്‍ നിര്‍ത്തി അച്ഛന്റെ എടിഎമ്മില്‍ നിന്നും പണം തട്ടിയെടുത്തു. ഇന്‍ഡോറില്‍ ഡിസംബര്‍ 24നാണ് സംഭവം. രാത്രി 9ഓടെ പഞ്ചാപ് നാഷണല്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ പണം പിന്‍വലിക്കാനെത്തിയ കുടുംബത്തിനെയാണ് കൊള്ളയടിച്ചിരിക്കുന്നത്. കുട്ടിയോടപ്പം എടിഎമ്മില്‍ പണം പിന്‍വലിക്കാനെത്തിയപ്പോള്‍ അജ്ഞാതനായി യുവാവ് കൗണ്ടറിന്‍ ഉള്ളില്‍ കടന്ന ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഇയാള്‍ മുഖം മൂടി ധരിച്ചെത്തിയാണ് കവര്‍ച്ച നടത്തിയത്.

അക്രമിയെ ആദ്യം എതിര്‍ക്കാന്‍ ശ്രമിച്ച പിതാവ് കുട്ടിക്ക് നേരെ തോക്ക് ചൂണ്ടിയപ്പോള്‍ പണം നല്‍കുകയായിരുന്നു. എടിഎമ്മില്‍ നിന്ന് അക്രമി വരുന്നതിന് മുന്‍പ് പിന്‍വലിച്ച തുക ആദ്യം നല്‍കുകയും. പിന്നീട് വീണ്ടും പണം നല്‍കാന്‍ ആവശ്യപ്പെട്ട അക്രമിക്ക് വഴങ്ങി യുവാവ് വീണ്ടും പണം പിന്‍വലിച്ചു നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടിഎമ്മിലെ സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

 

 

ഡ്രൈവറും സഹായിയുമില്ലാതെ ഓടുന്ന പാചകവാതക ലോറി തടയാൻ എംഎൽഎയുടെ നിർദേശം. മണിക്കൂറുകൾക്കംതന്നെ ദേശീയപാത വഴി സഹായിയില്ലാതെ ഓടിയെത്തിയ ടാങ്കർലോറികൾ നാട്ടുകാർ തടഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇവയിലെ ഡ്രൈവർമാർക്കു താക്കീതു നൽകി വിട്ടു. കാവുംപുറത്ത് ഇന്നലെ ഉച്ചയ്ക്ക്, എംഎൽഎ കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ, വട്ടപ്പാറ വളവിനെ അപകടമുക്തമാക്കുന്നതിനു യോഗം വിളിച്ചുകൂട്ടിയിരുന്നു.

യോഗത്തിൽ പ്രസംഗിച്ച ഐഒസി ഉദ്യോഗസ്ഥൻ ക്യാപ്സ്യൂൾ ടാങ്കർ അടക്കമുള്ള പാചകവാതക ലോറികളിൽ ഡ്രൈവർക്കൊപ്പം സഹായിയും നിർബന്ധമാണെന്നു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേലിൽ പാചകവാതക ലോറികളിൽ ഡ്രൈവർ മാത്രമാണെന്നു കണ്ടാൽ അവ നാട്ടുകാർക്കു തടയാമെന്ന് എംഎൽഎ അറിയിച്ചിരുന്നു.

യോഗതീരുമാനങ്ങൾക്കുശേഷം പുറത്തിറങ്ങിയ നാട്ടുകാർ വട്ടപ്പാറ അടിയിൽനിന്നു ഡ്രൈവർ മാത്രമായി ഓടിയെത്തിയ രണ്ടു ലോറികൾ തടയുകയായിരുന്നു. കഴിഞ്ഞ ദിവസം വട്ടപ്പാറ വളവിൽ മറിഞ്ഞ പാചകവാതക ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ട്രാൻസ്പോർട്ടിങ് കമ്പനികൾ ലാഭമുണ്ടാക്കുന്നതിനു മിക്കപ്പോഴും ടാങ്കർലോറികളിൽ ഒരാളെ മാത്രമാണു നിയോഗിക്കുന്നത്.

കൊച്ചി: പ്രമുഖ ദളിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തെ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം അപമാനിച്ചു. എറണാകുളത്തപ്പന്‍ ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നത് ആചാര പ്രകാരം അനുവദനീയമല്ല എന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ പൊതുദര്‍ശന ചടങ്ങ് തടയുകയായിരുന്നു. അയിത്തം കല്‍പ്പിക്കപ്പെട്ട മൃതദേഹം ഒടുവില്‍ ദര്‍ബാര്‍ ഹാളിന്റെ തിണ്ണയില്‍ പൊതു ദര്‍ശനത്തിന് വെച്ചു. ചടങ്ങിനായി കെട്ടിയ പന്തലും പ്രതിഷേധവുമായി എത്തിയവര്‍ അഴിപ്പിച്ചു.

ലളിത കലാ അക്കാദമിയുടെ ഔദ്യോഗിക തീരുമാന പ്രകാരം ദര്‍ബാര്‍ ഹാളില്‍ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കാനാവശ്യമായ തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം ചടങ്ങുകള്‍ അലങ്കോലപ്പെടുത്തിയത്. അനുശോചനം രേഖപ്പെടുത്തി ദര്‍ബാര്‍ ഹാളിനു സമീപം വെച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രതിഷേധവുമായി എത്തിയവര്‍ കീറിയെറിഞ്ഞു. മൃതദേഹം ഇവിടെ പൊതു ദര്‍ശനത്തിനു വെക്കാന്‍ അനുവദിക്കില്ലെന്ന് പറയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത ആള്‍ക്കൂട്ടം കൂടുതല്‍ ആളുകളെ വിളിച്ച് പ്രശ്‌നമുണ്ടാക്കുമെന്ന് സംഘാടകരെ ഭീഷണിപ്പെടുത്തി.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പിന്‍വശത്തെ വഴിയിലൂടെ മൃതദേഹം കൊണ്ടുവരുകയും വരാന്തയില്‍ പൊതുദര്‍ശനത്തിനു വെക്കുകയും ചെയ്തു. നേരത്തെ ചടങ്ങുകള്‍ക്കായി നിര്‍മ്മിച്ച പന്തല്‍ പ്രതിഷേധക്കാരുടെ എതിര്‍പ്പ് കാരണം സംഘാടകര്‍ പൊളിച്ച് മാറ്റിയിരുന്നു. ഇടപ്പള്ളിയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മഹേഷ് എന്ന അശാന്തന്‍ രണ്ടു തവണ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുള്ള ശ്രദ്ധേയനായ കലാകാരനാണ്.

തെന്നിന്ത്യന്‍ പിന്നണി ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വീണ്ടും സിനിമാലോകത്തിന്റെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ആന്‍ഡ്രിയ, അനിരുദ്ധ്, ഹന്‍സിക, തൃഷ, ചിന്‍മയി, ചിമ്പു, ധനുഷ് തുടങ്ങിയ താരങ്ങളുടെ സ്വകാര്യ വീഡിയോകള്‍ പുറത്തു വിട്ട് കോളിളക്കം സൃഷ്ടിച്ച സുചിയുടെ വീഡിയോകള്‍ സുചി ലീക്ക്‌സ് എന്ന പേരിലാണ് അറിയപ്പെട്ടത്. ഒരു വര്‍ഷത്തിനു ശേഷം സുചി ലീക്ക്‌സ് ഒരു രണ്ടാം വരവ് നടത്തിയിരിക്കുകയാണ്.

ഇത്തവണ ഖുശ്ബൂ, സുകന്യ തുടങ്ങിയ സീനിയര്‍ താരങ്ങളാണ് സുചിയുടെ ഇരകള്‍. എന്നാല്‍ സുചിത്രയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് വീഡിയോകള്‍ പുറത്തു വന്നതിനു ശേഷം സുചി ലീക്ക്‌സ് എന്ന പേരില്‍ ഒട്ടേറെ അക്കൗണ്ടുകള്‍ നിലവില്‍ വന്നിരുന്നു. യഥാര്‍ത്ഥ അക്കൗണ്ടിലുള്ളതിനേക്കാള്‍ ഫോളോവര്‍മാരുള്ള ഈ അക്കൗണ്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. താരങ്ങളുടെ മുഖം മൂടി പൊതുജനങ്ങള്‍ക്കു മുന്നില്‍ വലിച്ചുകീറുമെന്നാണ് ഇവരുടെ ഭീഷണി.

ധനുഷും ചിമ്പുവും തന്നെ ഉപദ്രവിക്കുന്നുവെന്നും അതിന്റെ വീഡിയോകളാണ് പുറത്തു വിടുന്നതെന്നുമായിരുന്നു സുചിത്ര ആദ്യം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അവകാശപ്പെട്ടത്. പിന്നീട് മറ്റ് വീഡിയോകളും പുറത്തു വരികയും സംഭവം വിവാദമാകുകയും ചെയ്തതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് സുചിത്ര അവകാശപ്പെട്ടു. സുചിത്രക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറഞ്ഞുകൊണ്ട് ഭര്‍ത്താവ് കാര്‍ത്തിക് രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.

RECENT POSTS
Copyright © . All rights reserved